ഏറ്റവും വലിയ പ്രശ്നം സംഗീതമാണെന്ന പ്രസംഗിച്ച മതപ്രഭാഷകന് ചുട്ട മറുപടിയുമായി സൈറ സലീം. ഇസ്‌ലാം മത വിശ്വാസപ്രകാരം സംഗീതം ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നുമായിരുന്നു മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ട്രോളുകളും സജീവമായിരുന്നു. ഇതിനിടയിലാണ് വേറിട്ട മറുപടിയുമായി ഗായിക കൂടിയായ സൈറ സലീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
എന്തുകൊണ്ട് മുസ്ലിം സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വിലക്കിയെന്ന ആമുഖത്തോടെ തുടങ്ങുന്ന വിഡിയോയാണ് പ്രചരിച്ചത്.ലസംഗീതവും നൃത്തവും ഒരു ഉപകാരവുമില്ലാത്ത സംഗതിയാണെന്നും മാനവ ചരിത്രത്തില്‍ ഇത്രയും ദ്രോഹം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ വാദം. എന്നാല്‍ ഇതിന് ‘എല്ലാരും ചൊല്ലണ്’ എന്ന ഗാനം പാടിയാണ് സൈറയുടെ മറുപടി. പാട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അവര്‍ കുറിച്ച വരികളും ശ്രദ്ധേയം. ‘മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ അന്തക്കേട് കേട്ട ‘ലെ ഞാൻ’, Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ, വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ. NB: ബാലുശ്ശേരിയുടെ അന്തക്കേട് കമൻറിലുണ്ട്… ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും’. ഗായികയുടെ പാട്ടുകൊണ്ടുള്ള മറുപടി സോഷ്യല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു.
കാത്തിരുന്ന ശുഭവാർത്ത ലോകം മുഴുവൻ ആഘോഷിക്കുന്നതിനിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. അടിയന്തര രക്ഷാപ്രവർത്തനത്തിടെയും ഗുഹയിൽ നിറഞ്ഞ വെള്ളം നിരന്തരമായി പുറത്തേക്ക് പമ്പ് ചെയ്തു കളയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പതിമൂന്ന് പേരെയും പുറത്തെത്തിച്ചതും. എന്നാൽ പതിമൂന്ന് പേരെയും പുറത്തെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ടർ പമ്പുകൾ പ്രവർത്തന രഹിതമായി. ഇതേത്തുടർന്ന് ഗുഹയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നെന്ന് അകത്തുണ്ടായിരുന്ന ്രഡൈവർമാർ വെളിപ്പെടുത്തി. രക്ഷാപ്രവർത്തനസമയത്ത് യാതൊരു കുഴപ്പവുമില്ലായിരുന്ന പമ്പുകൾ പെട്ടെന്ന് പ്രവർത്തനരഹിതമാകാനുള്ള കാരണം വ്യക്തമല്ല.
കുട്ടികൾ അകത്തുണ്ടായിരുന്നപ്പോഴാണ് പമ്പുകൾ പണിമുടക്കിയിരുന്നതെങ്കിൽ രക്ഷാപ്രവർത്തനം തകിടം മറിഞ്ഞേനെ. പതിമൂന്ന് പേരുടെയും ജീവനും അപകടത്തിലായേനെയെന്ന് രക്ഷാപ്രവർത്തകസംഘം പറയുന്നു.
13 പേര്‍ക്കുവേണ്ടി ലോകം മുഴുവൻ ഒരുമനസ്സോടെ പ്രാർഥിച്ച ദിനങ്ങൾ ആണ് കടന്നുപോയത്. ദിവസങ്ങൾ നീണ്ടുനിന്ന ലോകോത്തര രക്ഷാദൗത്യത്തിനൊടുവിലാണ് താം ലുവാങ് ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളെയും ഫുട്ബോൾ കോച്ചിനെയും രക്ഷപെടുത്തി പുറത്തെത്തിച്ചത്. രണ്ട് ദിവസമെടുത്താണ് ഇവരെ പുറത്തെത്തിച്ചത്.
ജൂൺ 23നാണ് പന്ത്രണ്ട് കുട്ടികളും ഫുട്ബോൾ പരിശീലകനും ഗുഹക്കുള്ളിൽ കുടുങ്ങിപ്പോയത്. പത്താം ദിവസമാണ് ഇവരെ കണ്ടെത്തിയത്. ആദ്യദിവസം നാല് പേരെയും രണ്ടാം ദിവസം ബാക്കി ഒൻപത് പേരെയും പുറത്തെത്തിച്ചു.
സംഭവ ബഹുലമായ ദൗത്യം ഇങ്ങനെ:
പ്രകൃതിയുടെ നിഗൂഢതകളെ അടുത്തറിഞ്ഞ ദിവസങ്ങള്‍. ലോകം നോക്കിയിരുന്നു ആ രക്ഷാദൗത്യം. മനുഷ്യസാധ്യമോ എന്ന് പോലും പകച്ച മണിക്കൂറുകള്‍. ഒടുവില്‍ പ്രതിസന്ധികള്‍ തീവ്രപരിശ്രമങ്ങള്‍ക്ക് മുന്നില്‍ വഴിമാറി. അപകടത്തില്‍പ്പെട്ട ഒരാള്‍ക്ക് പോലും ജീവഹാനിയോ ഒരുപോറല്‍ പോലും ഏല്‍ക്കാതെ രക്ഷാദൗത്യം സേന പുറത്തെത്തിച്ചു. കൃത്യമായ മുന്നൊരുക്കങ്ങളും വരുംവരായ്കകളും മുന്‍കൂട്ടി കണ്ടുള്ള നീക്കങ്ങളാണ് ഘട്ടംഘട്ടമായി വിജയത്തിലേക്കെത്തിച്ചത്. ഒരാള്‍ക്ക് കഷ്ടിച്ച് നിരങ്ങി നീങ്ങാന്‍ കഴിയുന്ന ഇടങ്ങള്‍ വരെ ഗുഹയ്ക്കുള്ളിലുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ചത്. കുട്ടികള്‍ കുടുങ്ങിയ നാലുകിലോമീറ്റര്‍ മറികടക്കുക എന്നത് നിസാരമായിരുന്നില്ല. കൂരിരുട്ടിൽ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളിൽ ഒരാൾക്കു കഷ്ടി നീങ്ങാൻ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിക്കയറിയും ഇടയ്ക്കു നടക്കുകയും വേണം. ഇങ്ങനെ പിന്നിടേണ്ടത് നാലു കിലോമീറ്റര്‍.
കഴിഞ്ഞ തിങ്കളാഴ്ച 12 കുട്ടികളെയും പരിശീലകനെയും കണ്ടെത്തിയശേഷം ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ദൗത്യ സംഘം തയാറാക്കിയ രക്ഷാപദ്ധതി ഇതാണ്. വെള്ളത്തിനടിയിലൂടെയുള്ള നീന്തലിനിടെ കുട്ടികൾ വല്ലാതെ ഭയന്നുപോകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. കുട്ടികളിൽ ആർക്കും നീന്തൽ പരിചയം ഇല്ലായിരുന്നു. മുഖം മറയ്ക്കുന്ന സ്കൂബ മാസ്ക്, ഹെൽമറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തൽ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള യാത്ര. ഗുഹയ്ക്കുള്ളിലെ നീന്തലിനു പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവർ. ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റർ ദൂരത്തിൽ വലിച്ചുകെട്ടിയ 8 മി.മീ. കനമുള്ള ഇളകാത്ത കേബിൾ ആയിരുന്നു ദൗത്യസംഘാംഗങ്ങൾക്കുള്ള വഴികാട്ടി. മുന്നിലുള്ള ഡൈവറാണു കുട്ടിയുടെ ഓക്സിജൻ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി കുട്ടിയെ ബന്ധിപ്പിക്കുകയും ചെയ്തു.
ഇതായിരുന്നു ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 13 പേരെ രക്ഷാസംഘം പുറത്തെത്തിച്ചത്. സമീപകാലത്തു ലോകം കണ്ട അതീവ ദുഷ്കരദൗത്യങ്ങളിെലാന്നായി ഇതിനെ വിലയിരുത്താം. തീവ്രരക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥൻ സമൻ കുനോന്ത് (38) മരിച്ചതു നൊമ്പരമായി. ഗുഹയിൽ കുടുങ്ങിയ 13 പേർക്കായി ഓക്സിജൻ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നാണു നീന്തൽ വിദഗ്ധനായ സമൻ കുനോന്ത് മരിച്ചത്. ജൂൺ 23നാണ് ഉത്തര തായ്‍ലൻഡിൽ താം ലുവാങ് ഗുഹയിൽ 12 കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും കയറിയത്. ഇവർ കയറുന്ന സമയത്തു ഗുഹയ്ക്കുള്ളില്‍ വെള്ളമുണ്ടായിരുന്നില്ല. പിന്നീട് പെയ്ത പെരുമഴയില്‍ വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടർച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റർ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റർ അകത്തെത്തിയിരുന്നു കുട്ടികൾ.
ബ്രിട്ടൻ, യുഎസ്, ചൈന, മ്യാൻമർ, ലാവോസ്, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ ഏകോപനമാണു രക്ഷാപ്രവർത്തനം വിജയമാക്കിയത്.
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടി തള്ളി.
കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി വിശദമായി പരിശോധിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. മൂന്നു വൈദികരുടെ അപേക്ഷകളാണ് തള്ളിയത്. ഫാ.ജെയ്സ് കെ.ജോര്‍ജ്,ഫാ.ജോബ് മാത്യു,ഫാ.സോണിവര്‍ഗീസ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്നും സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങള്‍ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആണെന്നായിരുന്നു വൈദികരുടെ വാദം. വീട്ടമ്മയുടെ മൊഴി പ്രകാരം പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും വൈദികര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ച വൈദികര്‍, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായി അന്വേഷണസംഘം. ഇന്ത്യയില്‍ നിന്ന് കടക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. വിമാനത്താവളങ്ങളില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം.
ബിഷപ്പിന് വിദേശ രാജ്യങ്ങളില്‍ ബന്ധങ്ങളുള്ള ജലന്ധര്‍ ബിഷപ്പ് അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണം സംഘം കരുതുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെൡവുകള്‍ ലഭിച്ചതിനാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതായും സൂചനയുണ്ട്.
കേസിന്റെ ഇതുവരെയുള്ള പുരോഗതി കോട്ടയം എസ്പിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ജലന്ധറിലേക്ക് പോകാനാണ് പദ്ധതി. അറസ്റ്റിനായി പഞ്ചാബ് പോലീസിന്റെ സഹായവും തേടും.
വയനാട് വെള്ളണ്ട മക്കിയാട് യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ചുരുളഴിക്കാനുളള തീവ്രശ്രമത്തിലാണ് പൊലീസ്. മോഷണശ്രമത്തിനിടെ കൊലപാതകം എന്നായിരുന്നു പ്രാഥമിക നിഗമനം. ഏഴു പവൻ സ്വർണ്ണം മാത്രമാണ് യുവതിയുടെ പക്കൽ നിന്നും നഷ്ട്ടപ്പെട്ടിട്ടുള്ളത്. വളയും മാലയുമാണ് നഷ്ടപ്പെട്ടത്. കമ്മലും മോതിരവും മോഷണം പോയിട്ടില്ല. ഇതിനു വേണ്ടി രണ്ടു പേരെ ഹീനമായ രീതിയിൽ കൊല ചെയ്യുമോ എന്നാണ് പൊലീസിന് മുന്നിലുള്ള ചോദ്യം.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന വീടായതിനാൽ മോഷണ ശ്രമമെന്നതിനേക്കാൾ വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് തളളുന്നില്ല. വെള്ളമുണ്ട കണ്ടത്തുവയലില്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ ഭാര്യ ഫാത്തിമ എന്നിവരെയാണ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകം നടന്ന വീട്ടിൽനിന്നു കണ്ടെത്തിയ ഹെൽമറ്റും ചീപ്പും രാസ, ഡിഎൻഎ പരിശോധനയ്ക്കയച്ചു. കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ കൊലയാളി കൈക്കലാക്കിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫാത്തിമയുടെ മൊബൈൽ മാത്രം എടുത്തതെന്തിനെന്ന കാര്യത്തിൽ വ്യക്തത വന്നാൽ കൊലയാളിയിലേക്കുള്ള ദൂരം കുറയും. പൈപ്പ് പോലെ കട്ടിയുള്ള ആയുധം കൊണ്ട് തലയ്ക്കടിച്ചാണെന്ന് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടത്തിയിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതക രീതി തെളിഞ്ഞത്.
പൈപ്പ് പോലെ കട്ടിയുള്ള ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരുടെയും തലയോട്ടി സാരമായി തകര്‍ന്നു. ദേഹത്തും ചെറിയ മുറിവുകൾ ഉണ്ട്. ഇരട്ടക്കൊലപാതകത്തിൽ തുമ്പുതേടി ഐജിയും ഉന്നത ഉദ്യോഗസ്ഥരും മക്കിയാട് പൂരിഞ്ഞിയിലെത്തിയിരുന്നു.
കൊലപാതകം നടന്ന വീട്ടിൽനിന്നു കണ്ടെത്തിയ ഹെൽമറ്റും ചീപ്പും രാസ, ഡിഎൻഎ പരിശോധനയ്ക്കയച്ചു.മൊബൈൽ ഫോൺ കണ്ടെത്തുന്നതിനു സൈബർ സെൽ വിഭാഗം പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. കൊലയാളികളെ കണ്ടെത്താൻ ശാസ്ത്രീയപരിശോധന നടത്തുമെന്ന് ഐജി ബൽറാംകുമാർ ഉപാധ്യായ പറഞ്ഞു.
മാതാവ് ആയിഷയാണ് ഇളയമകൻ ഉമ്മറിന്റെയും ഭാര്യ ഫാത്തിമയുടെയും മൃതദേഹം ആദ്യം കണ്ടത്. മൂത്ത മകൻ മുനീർ വിദേശത്തായതിനാൽ രാത്രിയിൽ മുനീറിന്റെ ഭാര്യയ്ക്കു കൂട്ടുകിടക്കാൻ പോയതായിരുന്നു ആയിഷ. ആയിഷയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽക്കാരും ബന്ധുക്കളും ഓടിയെത്തി. മകന്റെയും മരുമകളുടെയും മൃതദേഹങ്ങൾ കണ്ട ആ മാതാവ് പിന്നീട് ബോധരഹിതയായി നിലത്തുവീണു.
കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഉമ്മറിന്റെ മൃതദേഹം. തൊട്ടടുത്തു തന്നെ മലർന്നു കിടക്കുന്ന നിലയിൽ ഫാത്തിമയുടെ മൃതദേഹവും കണ്ടെത്തി. വീടിന്റെ വരാന്തയിലുള്ള പ്രധാന വാതിൽ അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുറന്നുകിടന്ന അടുക്കളവാതിലിലൂടെയാണ് ആയിഷ അകത്തുകയറിയത്. ബലമില്ലാത്ത അടുക്കളവാതിൽ തള്ളിത്തുറന്നാവാം കൊലയാളി അകത്തെത്തിയതെന്ന സംശയത്തിലാണു പൊലീസ്. ഉമ്മറിനു പരിചയമുള്ളയാളുകളാരെങ്കിലും രാത്രിയിൽ വീട്ടിലെത്തിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അടുക്കളവാതിലിനു സമീപം കൊലപാതകി മുളകുപൊടി വിതറിയതു പൊലീസ് അന്വേഷണം വഴിതെറ്റിക്കാനാണെന്നു സൂചന. കണ്ണിൽ മുളകുപൊടി വിതറി മോഷണം നടത്തുന്നതു ചില കള്ളന്മാരുടെ പതിവു ശൈലിയാണെന്നതിനാൽ കൊലയ്ക്കു പിന്നിൽ മോഷണമാണെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ, സാഹചര്യത്തെളിവുകൾ കൂടി പരിശോധിച്ചശേഷം കൊല നടത്തിയവരുടെ ലക്ഷ്യം മോഷണമാകില്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. പൊലീസ് നായയെ വഴിതിരിച്ചുവിടാനും മുളകുപൊടി ഉപയോഗിക്കാം. മണം പിടിച്ചെത്തിയ പൊലീസ് നായ മുളകുപൊടി വിതറിയ ഭാഗത്തേക്കു വന്നതുമില്ല. വീടിനു താഴെയുള്ള റോഡിൽനിന്നു സമീപത്തെ കവല വരെ ഓടിയ നായ തൊട്ടടുത്തുള്ള അങ്കണവാടിയുടെ മുൻപിലെ കലുങ്കിനടുത്തുനിന്നു തിരികെ വന്നു.
നാട്ടിൽ ആരോടും പ്രശ്നത്തിനു പോകാത്തവരാണ് ഉമ്മറും കുടുംബവുമെന്നു നാട്ടുകാർ പറയുന്നു. ആരോടും വ്യക്തിവൈരാഗ്യമുണ്ടാകാൻ വഴിയില്ല. മറ്റെന്താവും കൊലയ്ക്കു പ്രേരണ എന്ന് തല പുകയ്ക്കുകയാമ് നാട്ടുകാരും പൊലീസും.
തന്ത്രശാലികളായ പരിശീലകര്‍ ഏറ്റുമുട്ടുന്ന പോരാട്ടമായിരിക്കും ഫ്രാന്‍സ് – ബെല്‍ജിയം സെമിഫൈനല്‍. ബെല്‍ജിയത്തിന്റെ സഹപരിശീലകനായ മുന്‍ ഫ്രഞ്ച് താരം തിയറി ഒന്‍റി കളിമെനയേണ്ടത് സ്വന്തം രാജ്യത്തിനെതിരെ.
റോബര്‍ട്ടോ മാര്‍ട്ടീനസ്… ഒരു പതിറ്റാണ്ടോളം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിപഠിപ്പിച്ച തന്ത്രശാലി. ഇംഗ്ലണ്ടിലെ വമ്പന്‍ ക്ലബുകള്‍ ഭയക്കുന്ന നീക്കങ്ങള്‍ നടത്താന്‍ എവര്‍ട്ടനെ സജ്ജമാക്കി ഫുട്ബോളില്‍ വിട്ടുവീഴ്ച ഇഷ്ടപ്പെടാത്ത ഈ സ്പെയിന്‍കാരന്‍. ക്ലബ് ഫുട്ബോളിന്റെ അമരത്തുനിന്നെത്തിയത് ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയെ കളിപഠിപ്പിക്കാന്‍. എതിരാളികളുടെ നീക്കങ്ങള്‍ക്കനുസരിച്ച് കളിമെനയുന്ന മാര്‍ട്ടീനസിന്റെ തന്ത്രമാണ് ബെല്‍ജിയത്തിനെ സെമിയിലെത്തിച്ചത്. ഫ്രാന്‍സിനെതിരെ ഇറങ്ങുമ്പോള്‍ മാര്‍ട്ടീനസിന്റെ സഹപരിശീലകന്‍ തിയറി ഒന്‍റിക്ക് സ്വന്തം രാജ്യത്തിനെതിരെ ബെല്‍ജിയം മുന്നേറ്റനിരയെ ഒരുക്കണം. മാര്‍ട്ടീനസും ഒന്‍റിയും തന്ത്രങ്ങളൊരുക്കേണ്ടത് ദിദിയര്‍ ദെഷാംസിനെതിരെ. ദെഷാംസും ഒന്‍റിയും ഒരുമിച്ച് കളത്തിലറങ്ങിയപ്പോഴൊന്നും ഫ്രാന്‍സ് തോറ്റിട്ടില്ല എന്നത് ചരിത്രം. റഷ്യയില്‍ ബെല്‍ജിയത്തിനോ ഫ്രാന്‍സിനോ ഫൈനലിലെത്തണമെങ്കില്‍ ഒരു ഫ്രഞ്ചുകാരന്റെ തോല്‍വി അനിവാര്യം
ലോകകപ്പിന് ഇത്തവണ പുതിയ അവകാശികള്‍ ഉണ്ടാകുമെങ്കില്‍ അത് ബെല്‍ജിയമാണ്. ടൂര്‍ണമെന്റിന്റെ തുടക്കംമുതല്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട ടീം. കന്നികിരീടമാണ് റെഡ് ഡെവിള്‍സിന്റെ ലക്ഷ്യം.
ലോകത്തെ മൂന്നാം നമ്പര്‍ ടീമായിട്ടും കറുത്ത കുതിരകളെന്ന വിശേഷണമായിരുന്നു ബെല്‍ജിയത്തിനുമേല്‍ ചാര്‍ത്തപ്പെട്ടത്. ടൂര്‍ണമെന്റ് ഫേവറേറ്റുകളായി അംഗീകരിക്കാന്‍ കളി വിദഗ്ധര്‍ക്ക് പോലും എന്തോ ഒരുമടി. അതിന് പല കാരണങ്ങളുണ്ട്. 1930ലെ പ്രഥമ ലോകകപ്പ് മുതല്‍ കളിക്കളത്തിലെ സാന്നിധ്യമാണ്. അഞ്ചുതവണ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 1986 ലോകകപ്പ് മാത്രമാണ് ബെല്‍ജിയം ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇടംനേടിയത്. പക്ഷെ ആ ലോകകപ്പ് മറഡോണയുടെ പേരില്‍ എഴുതിചേര്‍ക്കപ്പെട്ടു. സെമിയില്‍ അതേ മറഡോണയാണ് റെഡ് ഡെവിള്‍സിന്റെ വഴിയടച്ചതും. ആ തോല്‍വി ബെല്‍ജിയം ഫുട്ബോളിലെ വിസ്മൃതിയിലാക്കി. പിന്നീട് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്. 2006ലും 2010ലും യോഗ്യത പോലും നേടിയില്ല. ആ വര്‍ഷങ്ങളില്‍ ഒരു സുവര്‍ണ തലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ബെല്‍ജിയം. 2014ല്‍ ബ്രസീലില്‍ അവതരിച്ചത് ആ ഗോള്‍ഡണ്‍ ജനറേഷനാണ്. പക്ഷെ 1986ല്‍ മറഡോണയുടെ അര്‍ജന്റീന സെമിയില്‍ വഴിതടഞ്ഞെങ്കില്‍ 2014ല്‍ മെസ്സിയും സംഘവും ക്വാര്‍ട്ടറില്‍ ചെകുത്താന്മാരുടെ കഥകഴിച്ചു. ഈ കണക്കുകളെല്ലാം മനസ്സിലിട്ടാണ് റഷ്യയിലെത്തിയത്. അര്‍ജന്റീനയെ വീഴ്ത്തിയ ഫ്രാന്‍സിന് മുന്നിലേയ്ക്കാണ് ഇനി. രണ്ട് മല്‍സരംകൂടി ജയിച്ചാല്‍ കന്നികിരീടമെന്ന സ്വപ്നം പൂവണിയും.
യുവത്വത്തിന്റെ കരുത്തില്‍ സെമിയിലെത്തിയ ഫ്രാന്‍സിന് രണ്ട് പതിറ്റാണ്ടിന് ശേഷം കിരീടം ഉയര്‍ത്തലാണ് ലക്ഷ്യം. 1998ല്‍ ജേതാക്കളായ ടീമിന്റെ ക്യാപ്റ്റനായ ദെഷാംസ് പരിശീലക കുപ്പായത്തിലെത്തുമ്പോള്‍ പ്രതീക്ഷയും വര്‍ധിക്കുന്നു. അവസാന നാലിലെ ടീമുകളില്‍ മികച്ച പ്രതിരോധമുള്ളതും ഫ്രാന്‍സിനാണ്
ലോകകപ്പിന് മുന്‍പ് കളിയെഴുത്തുകാര്‍ കിരീട സാധ്യത കല്‍പിച്ച ടീമുകളില്‍ അവശേഷിക്കുന്നത് ഫ്രാന്‍സ് മാത്രം. യുവത്വവും പ്രതിഭാ ധാരാളിത്തവും ഒത്തുചേര്‍ന്ന നിരയാണ് ഫ്രഞ്ച് പടയുടെ കരുത്ത്. കുഞ്ഞന്‍മാര്‍ക്കൊപ്പം ഗ്രൂപ്പ് സിയില്‍ പന്തുതട്ടിയ ഫ്രാന്‍സ് തട്ടുകേടില്ലാതെ ഗ്രൂപ്പ് ഘട്ടം മറികടക്കാനാണ് ഫ്രാന്‍സിന്റെ വിശ്വരൂപം പിന്നീട് ലോകം കണ്ടത് പ്രീക്വാര്‍ട്ടറില്‍. പ്രായം തളര്‍ത്തിയ അര്‍ജന്റീന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ നെപ്പോളിയന്റെ നാട്ടുകാര്‍ മെസിപ്പടയെ നാട്ടിലേക്കയച്ചു. ഫ്രാന്‍സ് എഞ്ചിന്റെ കരുത്ത് ലോകം അന്നാണ് കണ്ടത്.
ക്വാര്‍ട്ടറില്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യം ദെഷാംസിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ടൂര്‍ണമെന്റിലെ സന്തുലിത ടീമായ യുറഗ്വായ്‌യെ ലോറിസും കൂട്ടരും തോല്‍പിച്ചത് മധ്യനിരയുടെ കരുത്ത് കൊണ്ട്.
മികച്ച മധ്യനിരയും മുന്നേറ്റവുമുണ്ടെങ്കിലും ഫ്രഞ്ച് പാളയത്തിലെ കരുത്ത് പ്രതിരോധത്തിലാണ്. ഉംറ്റിറ്റിയും വരാനെയും പവാര്‍ഡുടമടങ്ങുന്ന ഡിഫന്‍സ് ഇതുവരെ 56 ഇന്റര്‍സെപ്ഷനും 134 ക്ലിയറന്‍സും നടത്തി. അതിനാല്‍ ലുക്കാകു ഡിബ്രൂയിനെ ഹസാര്‍ഡ് ത്രയം സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നന്നേ വിയര്‍ക്കും. രണ്ട് യൂറോപ്യന്‍ കരുത്തര്‍ നേര്‍ക്ക്നേര്‍ വരുമ്പോള്‍ കുമ്മായവരയ്ക്ക് പുറത്തെ രണ്ട് ബുദ്ധിശാലികളുടെ കളിയാകും ഫ്രാന്‍സ് ബെല്‍ജിയം മല്‍സരം
98ല്‍ കിരീടം നേടിയ ദെഷാംസ് ഇത്തവയണ പരിശീലക കുപ്പായത്തിലെത്തുമ്പോള്‍ രണ്ട് പതിറ്റാണ്ടിന് ശേഷം കനകക്കിരീടം പാരീസിലെത്തുമെന്നാണ്
പ്രാത്ഥനകൾ വിഫലമായില്ല, ലോകം കണ്ണിമചിമ്മാതെ കാത്തുനിന്ന രാപ്പകലുകള്‍ക്കൊടുവില്‍ തായ്്ലന്‍ഡ് ഗുഹയിലെ രക്ഷാദൗത്യം വിജയിച്ചു. 12 കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും ദിവസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് രക്ഷിച്ചത്. ജൂണ്‍ 23നാണ് കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്. നാലുദിവസം നീണ്ട രക്ഷാദൗത്യമാണ് ലോകം മുഴുവന്‍ നീണ്ട പ്രാര്‍ഥനകള്‍ക്ക് ഒടുവില്‍ പൂര്‍ത്തിയായത്. കുട്ടികളും കോച്ചും ആരോഗ്യത്തോടെ ഇരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ചരിത്രമെഴുതി ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച സന്നദ്ധ പ്രവര്‍ത്തകന്‍ സങ്കടപ്പൊട്ടായി ബാക്കിയാകുന്നു. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പ്രാദേശികസമയം രാവിലെ 10.08 നാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. 19 ഡൈവർമാരാണ് ഇന്ന് ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചത്. കനത്തമഴയുടെ ആശങ്കയിൽ എത്രയും വേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായിരുന്നു ശ്രമം. അതാണ് വിജയം കാണുന്നത്.
അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകുംവിധം രക്ഷപ്രാപിക്കട്ടെയെന്നു കുട്ടികളെ ഫിഫ ആശംസിച്ചെങ്കിലും കുട്ടികൾക്കു ഫൈനലിന് എത്താനാകില്ലെന്നാണു വിവരം. ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികൾ ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വരും. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ.
രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകൾക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്സുക് അറിയിച്ചു.
ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികൾക്കു നൽകുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികൾക്കു ശ്വാസകോശത്തിൽ പ്രശ്നങ്ങൾ കണ്ടു. അടിയന്തര ചികിൽസ ലഭ്യമാക്കിയതോടെ ഇവരുടെ നില മെച്ചപ്പെട്ടതായി ചൊക്ദാംറോങ്സുക് പറഞ്ഞു.
തൃശൂര്‍ ചാവക്കാട് വട്ടേക്കാട് മഞ്ഞിയില്‍ ഇര്‍ഷാദ്(50) ആണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഇരുപതിലധികം കൊല്ലമായി പ്രവാസിയാണ്. അല്‍ഖോറിലെ ബന്ധുവീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇര്‍ഷാദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയായിരുന്നു ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന അനിയന്‍ രിസാലുദ്ദീന്‍(48). മൃതദേഹം ഇന്നലെ രാത്രിയിലുള്ള ജെറ്റ് എയര്‍വേയ്സില്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഹമദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു രിസാലുദ്ദീനും സുഹൃത്തുക്കളും. വിമാനത്താവളത്തിലെ പാസ്പോര്‍ട്ട് വിഭാഗത്തില്‍ എത്തിയ ഉടന്‍ രിസാലുദ്ദീന്‍ കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഖത്തര്‍ പെട്രോളിയത്തിലാണ് രിസാലുദ്ദീന്‍ ജോലി ചെയ്യുന്നത്. ഇര്‍ഷാദിന്റെ മൃതദേഹം നേരത്തേ നിശ്ചയിച്ച പ്രകാരം ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കൂടെയുള്ളവര്‍. കെ.ടി അബ്ദുല്ലയാണ് പിതാവ്. രിസാലുദ്ദീന് ഭാര്യയും നാല് മക്കളുമുണ്ട്. ഇര്‍ഷാദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
മദ്യലഹരിയിലായിരുന്ന ശിവ ഗൗഡാണ് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് മകനെ ചുഴറ്റിയെറിഞ്ഞത്. ഹൈദരാബാദിലെ ജഗദ്‌ഗിരിഗുട്ടയില്‍ ഞായറാഴ്‌ചയായിരുന്നു സംഭവം. ഏതാണ്ട് ഒരു മിനിറ്റിനടുത്ത് നില്‍ക്കുന്ന വിഡിയോ ദൃശ്യമാണ് ഇതിന്റെ പുറത്തുവന്നിരുന്നത്. ദൃശ്യത്തില്‍ കുട്ടിയെ കാലില്‍ തൂക്കി തലകീഴായി പിടിക്കുന്നതിന്റെയും പിന്നീട് ചുഴറ്റി നിലത്തടിക്കുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്. ഇതിന് പുറമെ കൃത്യമായി പിടിക്കാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുമുണ്ട്.
നാല്പത് വയസ്സുള്ള ശിവ ഗൗണ്ടിനെതിരായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തലകീഴായി പിടിക്കുന്നതിനിടയില്‍ പലവട്ടം കുട്ടിയുടെ തല ഓട്ടോയില്‍ ഇടിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ചെയ്ത് നോക്കിനിന്നുകൊണ്ട് കരയുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. സ്ഥലത്ത് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഇയാളെ തടഞ്ഞിരുന്നു. എന്നാല്‍ കുട്ടിയെ വിട്ടുതരാതെ ബലമായി പിടിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് മറ്റൊരാള്‍ ഇയാളെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ വന്‍ ജനക്കൂട്ടം ഇതിന് ചുറ്റും കൂടുകയും ചെയ്തു.
പിതാവിന്റെ ആക്രമണത്തില്‍ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ പിതാവിനെതിരെ പരാതി നല്‍കുവാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
മുക്കൂട്ടുത്തറയില്‍ നിന്നും കാണാതായ ജെസ്‌നാ കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവാണ് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിപോയ ജസ്നയെ അവസാനമായി കണ്ടത് എരുമേലിയില്‍ വെച്ചാണെന്ന ആരോപണങ്ങളില്‍ പോലീസ് തട്ടിതടഞ്ഞ് നില്‍ക്കുമ്പോഴാണ് മുണ്ടക്കയത്ത് ജസ്ന എത്തിയെന്ന് സംശയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ ആണ്‍സുഹൃത്തിനേയും കൂടെ കണ്ടെത്തിയതോടെ ജസ്ന തിരോധാനം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. കാണാതായ ദിവസം 11.44 ന് ജസ്‌ന മുണ്ടക്കയത്തെ കടകള്‍ക്ക് മുമ്പിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ തട്ടം ധരിച്ച് മുഖം മറച്ച രീതിയിലാണ് ജസ്‌നയെ പോലെ തോന്നുന്ന പെണ്‍കുട്ടിയെ കാണുന്നത്. ജീന്‍സും തട്ടവും ധരിച്ച നിലയില്‍ കയ്യില്‍ രണ്ടു ബാഗുകളുമായി പോകുന്നതാണ് ദൃശ്യത്തിലുളളത്. കൈയ്യില്‍ രണ്ടു ബാഗുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് കൈയ്യില്‍ പിടിക്കുന്ന ലഗേജ് ബാഗും മറ്റൊന്നും ഹാന്റ് ബാഗുമാണ്.
കാണാതായ ദിവസം ചൂരിദാറാണ് ധരിച്ചിരുന്നത് എന്നായിരുന്നു ജസ്‌നയെ അവസാനമായി കണ്ടെന്ന് പറഞ്ഞവര്‍ പോലീസിന് നല്‍കിയ മൊഴി. ബാഗുകള്‍ ജസ്‌ന ഏതെങ്കിലും യാത്രയ്ക്ക് പോകാന്‍ ഒരുങ്ങിയതാണോ എന്ന സംശയവും പോലീസിന് ഉയര്‍ത്തുന്നുണ്ട്. മുണ്ടക്കയത്തെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. എന്നാല്‍ ദൃശ്യത്തിലുള്ളത് ജസ്‌നയെ പോലെയുള്ള അലിഷയാണ് എന്ന സംശയം ഉയര്‍ന്നതോടെ ആശങ്കയിലായ പോലീസ് പിന്നീട് അലിഷയേയും മാതാവിനേയും നേരില്‍ കണ്ട് സംസാരിച്ചതോടെയാണ് കേസിന് വീണ്ടും ജീവന്‍ വെച്ചത്. ദൃശ്യങ്ങളില്‍ കാണുന്ന തരം ടോപ്പ് തന്റെ മകള്‍ക്കില്ലെന്നായിരുന്നു അലീഷയുടെ മാതാവ് റംലത്ത് പറഞ്ഞത്. ഇതോടെ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌ന തന്നെയാവാമെന്ന സംശയം ഇവര്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ദൃശ്യത്തില്‍ കാണുന്നത് ജസ്‌ന തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്.
ദൃശ്യങ്ങള്‍ കടയില്‍ നിന്ന് നഷ്ടമായിരുന്നെങ്കിലും ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ദൃശ്യങ്ങള്‍ വീണ്ടെടുത്തത്. ജസ്‌ന ചൂരിദാര്‍ ധരിച്ചാണ് ഇറങ്ങിയതെങ്കില്‍ എന്തിനാണ് ജസ്‌ന വസ്ത്രം മാറിയത്. എവിടെ നിന്ന് വസ്ത്രം മാറി തുടങ്ങിയ കാര്യങ്ങളില്‍ പോലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ആണ്‍സുഹൃത്ത് എങ്ങനെയാണ് ദൃശ്യങ്ങളില്‍ എത്തിയതെന്ന സംശയവും പോലീസ് ഉയര്‍ത്തുന്നുണ്ട്. ജസ്‌നയാണെന്ന് ഉറപ്പായതോടെ ദൃശ്യത്തിലെ കുട്ടിക്കായുള്ള തിരച്ചിലിലാണ് പോലീസ്.