Latest News

ശ്രീനഗര്‍: ഞായറാഴ്ച ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറടക്കം അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് പോലീസും അക്രമാസക്തരായ ജനക്കൂട്ടവും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അഞ്ച് നാട്ടുകാരും വെടിയേറ്റു മരിച്ചു.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനാലാണ് ഞായറാഴ്ച രാവിലെ ഷോപിയാനുസമീപത്തെ ബഡിഗാം ഗ്രാമം സുരക്ഷാ സേന വളഞ്ഞത്. ഭീകരര്‍ ഒളിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. നിരോധിത സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ കമാന്‍ഡര്‍ സദ്ദാം പാഡര്‍, കശ്മീര്‍ സര്‍വകലാശാല സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി, തെക്കന്‍ കശ്മീര്‍ സ്വദേശികളായ തൗസീഫ് ശൈഖ്, ആദി മാലിക്, ബിലാല്‍ എന്നീ ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാസേന വധിച്ചത്.

അസി. പ്രൊഫസര്‍ മുഹമ്മദ് റാഫിയെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടിലേക്കുവിളിച്ച റാഫി താന്‍ ഭീകരരുടെയൊപ്പമുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ ഈ വിവരം പോലീസിനെ അറിയിച്ചു. ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ അനുനയിപ്പിച്ച് കീഴടക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സ്വദേശമായ ഗന്ദേര്‍ബാലില്‍നിന്ന് ബന്ധുക്കളെ പോലീസ് ബഡിഗാമിലേക്ക് കൊണ്ടുവന്നു. കീഴടങ്ങാന്‍ സംഘത്തിലെ മറ്റുള്ളവര്‍ അനുവദിച്ചില്ലെന്നാണ് കരുതുന്നതെന്ന് ഐ.ജി. എസ്.പി. പാണി പറഞ്ഞു. കരസേനയും പോലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് ബഡിഗാമില്‍ ഭീകരരെ നേരിട്ടത്. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്കും സൈനികനും പരിക്കേറ്റു.

മുഹമ്മദ് റാഫിയെ കാണാതായതിനെത്തുടര്‍ന്ന് ശനിയാഴ്ച സര്‍വകലാശാലയില്‍ വലിയ പ്രതിഷേധപ്രകടനം നടന്നിരുന്നു. റാഫിയെ കണ്ടെത്താന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പ്രക്ഷോഭകാരികളായ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വൈസ് ചാന്‍സലര്‍ ഉറപ്പും നല്‍കി. ഇതിനാവശ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു.

ഇതിനിടയിലാണ് താന്‍ ഭീകരര്‍ക്കൊപ്പമാണെന്ന റാഫിയുടെ ഫോണ്‍സന്ദേശം വീട്ടിലെത്തിയത്. മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഘര്‍ഷസാധ്യതയെത്തുടര്‍ന്ന് കശ്മീര്‍ സര്‍വകലാശാലയ്ക്ക് തിങ്കളാഴ്ചമുതല്‍ രണ്ടുദിവസത്തെ അവധി നല്‍കി. പരീക്ഷകളും മാറ്റിവെച്ചു.

അതിനിടെ, ഏറ്റുമുട്ടല്‍ നടക്കുന്നിടത്തേക്ക് യുവാക്കളുടെ സംഘം നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. യുവാക്കള്‍ സുരക്ഷാസേനയ്ക്കുനേരെ കല്ലെറിഞ്ഞു. ഇവരെ തുരത്താനുള്ള പോലീസിന്റെ ശ്രമത്തിനിടെയാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞദിവസം ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.

24 മണിക്കൂറിനിടെ എട്ടുഭീകരരെ വധിക്കാനായത് സുരക്ഷാസേനയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ശനിയാഴ്ച ശ്രീനഗറിന് സമീപം ഛത്താബലില്‍ മൂന്നുഭീകരരെ വധിച്ചിരുന്നു.

ന്യൂഡല്‍ഹി: വര്‍ണ വിവേചനവും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്ന ചോദ്യവുമായി ഹരിയാനയില്‍ സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷ. ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എച്ച്.എസ്.എസ്.സി) നടത്തിയ ജൂനിയര്‍ എന്‍ജിനീയര്‍ പോസ്റ്റിലേക്കുള്ള പരീക്ഷയിലെ ചോദ്യമാണ് വിവാദത്തിലായത്.

ഏപ്രില്‍ 10ന് നടന്ന എച്ച്.എസ്.എസ്.സി പരീക്ഷയിലാണ് വിവാദ ചോദ്യമുള്ളത്. ‘താഴെക്കൊടുത്തിരിക്കുന്നവയില്‍ ഹരിയാനയില്‍ ദുശ്ശകുനമായി കരുതാത്തത് ഏത്’ എന്നായിരുന്നു ചോദ്യം. നല്‍കിയിട്ടുള്ള നാല് ഉത്തരങ്ങളില്‍നിന്ന് ശരിയായത് തിരഞ്ഞെടുത്ത് എഴുതാനായിരുന്നു നിര്‍ദേശം. ‘ഒഴിഞ്ഞ ഭരണി, വിറകുകെട്ട്, കറുത്ത ബ്രാഹ്മണനെ കാണുന്നത്, ബ്രാഹ്മണ പെണ്‍കുട്ടിയെ കാണുന്നത്’- എന്നിവയായിരുന്നു നല്‍കിയിരുന്ന നാല് ഉത്തരങ്ങള്‍.

വര്‍ഗീയതയും സാമുദായിക വിവേചനവും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതാണ് ചോദ്യമെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് ശക്തമായ വിമര്‍ശനമാണ് പരീക്ഷയിലെ ചോദ്യത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതു പരീക്ഷയില്‍ ഇത്തരമൊരു ചോദ്യം കടന്നുകൂടാനിടയായ സാഹചര്യമെന്തെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി റാവു നര്‍ബീര്‍ പറഞ്ഞു. ഉദ്യോഗാര്‍ഥിയുടെ മാനസിക ശേഷിയും ജോലി ചെയ്യാനുള്ള കഴിവുമാണ് പരീക്ഷകളില്‍ പരിശോധിക്കേണ്ടത്. അല്ലാതെ വര്‍ഗീയതും അന്ധവിശ്വാസങ്ങളുമല്ല. ഇത്തരമൊരു സംഭവം ഞെട്ടുലുണ്ടാക്കിയതായും മന്ത്രി പറഞ്ഞു.

ഇത്തരമൊരു ചോദ്യം പരീക്ഷയില്‍ കടന്നുവന്നതിനെതിരെ ഹരിയാന ബ്രാഹ്മണ സഭ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്രാഹ്മണ സമുദായത്തെ അപഹസിക്കുന്നതാണ് ഇത്തരമൊരു സംഭവമെന്നും സര്‍ക്കാര്‍ മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

താലികെട്ടും കഴിഞ്ഞു കൈയും കഴുകി ഉണ് കഴിക്കാൻ വന്നപ്പോൾ കണ്ട കാഴ്ച ഇങ്ങനെ ! ജീവിതത്തിൽ അതുപോലെയൊരു അവസ്ഥ വന്നാലുള്ള അവസ്ഥ ചിന്തിക്കാൻ പോലുമാകില്ല. പാചകക്കാരൻ കാരണം കൊച്ചി പനങ്ങാട്ടുള്ള രക്ഷിതാവിനാണ് ഈ ചതി പറ്റിയത്. മകളുടെ കല്യാണം ആഘോഷമാക്കാൻ വേണ്ടതെല്ലാം അവർ ചെയ്തു. 50,000 രൂപ സദ്യയ്ക്ക് അഡ്വാൻസും കൊടുത്തു. 900 പേർക്കുള്ള സദ്യ വധുവിന്റെ വീട്ടുകാർ ഏർപ്പാടാക്കുകയും ചെയ്തു. പക്ഷെ വധുവും വരനും കതിർമണ്ഡപത്തിൽ കയറിയിട്ടും കലവറക്കാർ എത്തിയില്ല.

വധുവിന്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളിൽ ആയിരുന്നു സൽക്കാരം.രാവിലെ കെട്ടു കഴിഞ്ഞ് വധൂവരൻമാർ ഹാളിൽ എത്തിയിട്ടും കലവറക്കാർ എത്തിയില്ല. വിളിച്ചിട്ടു ഫോൺ എടുക്കാതായതോടെ പനങ്ങാട് സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ കേറ്ററിങ് കേന്ദ്രത്തിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സദ്യ സാമഗ്രികൾ എല്ലാം അരിഞ്ഞ നിലയിൽ കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാചകം ചെയ്തിട്ടില്ല.

ജീവനക്കാരെ വിളിച്ചപ്പോൾ ഉടമസ്ഥനിൽനിന്നു നിർദേശം കിട്ടാതിരുന്നതിനാൽ ഒന്നും ചെയ്തില്ല എന്നു മറുപടിയായിരുന്നു. വധുവിന്റെ മാതാപിതാക്കൾ ഇതോടെ ബോധംകെട്ടു വീണു. റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഉണർന്നു പ്രവർത്തിച്ചു. ഒരു നിമിഷം വൈകാതെ പ്രദേശത്തെ കിട്ടാവുന്ന കാറ്ററിങ്ങുകാരോടും ഹോട്ടലുകാരോടും പറഞ്ഞു പരമാവധി ഊണ് എത്തിച്ചു. സദ്യ പ്രതീക്ഷിച്ച് എത്തിയവർക്ക് ചിക്കൻ ബിരിയാണി കിട്ടി. സദ്യയില്ലെന്ന് അറിഞ്ഞതോടെ കുറേ പേർ മടങ്ങി.

വരന്റെ പാർട്ടിയിൽ പെട്ടവർക്ക് മരടിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കിയെങ്കിലും ബന്ധുക്കൾ നിജസ്ഥിതി മനസ്സിലായതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങൾ മംഗളമാക്കി. ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനിൽനിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പനങ്ങാട് പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി. കല്യാണം കുളമാക്കിയ പാചകക്കാരൻ മുങ്ങിയിരിക്കുകയാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Also read… വിവാഹത്തിനു മുമ്പ് ഉണ്ടായിരുന്ന ബന്ധം വിവാഹത്തിന് ശേഷവും;  ഭാര്യയെ തീവച്ചു കൊന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി പ്രതി ബിരാജ് 

തെരുവുനായ്ക്കളും വളർത്തുപൂച്ചയും കീരിയും അക്രമകാരികളായപ്പോൾ കണ്ണൂരിൽ പരുക്കുകളോടെ ആശുപത്രിയിലായത് പത്തുപേർ. ചെമ്പിലോട് കോമത്തുകുന്നുമ്മലിൽ ആറുപേർക്കാണു നായയുടെ കടിയേറ്റത്. ഏഴോം കണ്ണോത്ത് മൂന്നുപേരെ കീരി കടിച്ചു. കണ്ണാടിപ്പറമ്പിൽ വളർത്തുപൂച്ചയാണു വീട്ടമ്മയെ കടിച്ചത്.

ചെമ്പിലോട് കോമത്തുകുന്നുമ്മൽ നടുക്കോത്ത് സവിതയ്ക്കു വീടിന്റെ പരിസരത്തുനിന്നാണ് വൈകിട്ട് കടിയേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ മറ്റൊരാളും നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു. ഞായറാഴ്ച രാവിലെ പാലുമായി അടുത്തുള്ള സൊസൈറ്റിയിലേക്കു പോകവേ സവിതയുടെ അമ്മ ജാനകിയെയും ഇതേ നായ കടിച്ചു. ജാനകിയമ്മയെ നായ കടിച്ചത് അറി‍ഞ്ഞ് വീട്ടിലെത്തിയ ഇവരുടെ ബന്ധു ഹേമന്ദിനും തിരികെപ്പോകുന്ന വഴി കടിയേറ്റു.

ജാനകിയമ്മയ്ക്കും സവിതയ്ക്കും കടിയേറ്റത് അറിഞ്ഞ് അയൽവാസിയായ കോമത്ത് ശരീഫയും ഇവരുടെ വീട്ടിലെത്തിയിരുന്നു. മക്കൾ മദ്രസയിൽ പോയ നേരമായതിനാൽ അവർ ഒറ്റയ്ക്കു വീട്ടിലേക്കു വരുന്നത് അപകടമാവുമെന്നു പേടിച്ചാണ് ശരീഫ ജാനകിയമ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. മക്കളെ കൂട്ടിക്കൊണ്ടുവരാനായി മദ്രസയിലേക്കു പോകുംവഴി ശരീഫയ്ക്കും കടിയേറ്റു. പാലു വാങ്ങാനായി സൊസൈറ്റിയിലേക്കു പോകുന്നതിനിടെയാണു കണ്ണമ്പേത്തു വസന്തനു കടിയേറ്റത്. സവിതയെയും ജാനകിയെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.

കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവ് അളവൂർകുന്നത്തുതാഴെ ദേവിക്ക് വിനയായത് സ്വന്തം വീട്ടിലെ പൂച്ച തന്നെയാണ്. രാത്രി ഭക്ഷണ ശേഷം പാത്രങ്ങൾ കഴുകുന്നതിനിടെ അടുത്തെത്തിയ പൂച്ച കയ്യിൽ കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ദേവിക്ക് അണുബാധയുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറണമെന്ന് നിർദേശം ലഭിച്ചു.

ഏഴോം കണ്ണോത്തെ കീരി വയോധികരെയാണ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. വീടിനു പുറത്തുകൂടി നടക്കവേയാണ് പടിഞ്ഞാറെവീട്ടിൽ കല്യാണി(80)യുടെ രണ്ടു കാലുകളിലും കീരി കടിച്ചത്. അനക്കിഴക്കേ വീട്ടിൽ ജനാർദ്ദനനും (70), എ.കെ.നാരായണനും (87) ഇതേ കീരിയുടെ കടിയേറ്റു. ഇവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നെയുള്ള മുന്നണിയിലെ പൊട്ടിത്തെറി അവസാനിപ്പിക്കാന്‍ സ്ഥാനാര്‍ഥി തന്നെ നേരിട്ട് രംഗത്തിറങ്ങി. ഇടഞ്ഞു നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള നേരിട്ടെത്തി.

തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെയും എസ്എന്‍ഡിപിയുടെയും പിന്തുണ തേടിയാണ് ശ്രീധരന്‍ പിള്ള എത്തിയത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെള്ളാപ്പള്ളി തുറന്നടിച്ചു. ബിഡിജെഎസിനോട് ബിജെപിയ്ക്ക് അവഗണന മാത്രം. രണ്ട് വര്‍ഷമായി ഘടകകക്ഷികള്‍ക്ക് ഒന്നും നല്‍കുന്നില്ലെന്ന് വെള്ളപ്പള്ളി പറഞ്ഞു. ബിഡിജെഎസിന് പരിഗണന നല്‍കാത്തതിലുള്ള പ്രതിഷേധനം സ്ഥാനാര്‍ഥി പങ്കുവച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാര്‍ട്ടിക്ക് പരിഗണ നല്‍കാത്തതിലുള്ള അമര്‍ഷം കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളാപ്പള്ളി പങ്കുവച്ചിരുന്നു. പാര്‍ട്ടി സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ബി.ഡി.ജെ.എസിന് കിട്ടാനുള്ളത് കിട്ടാതെ എന്‍.ഡി.എയുമായി സഹകരിക്കില്ല. അതാണ് ആണത്തമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.തെരഞ്ഞെടുപ്പ് സംബന്ധിച്ച് സി.പി.ഐ അധ്യക്ഷന്‍ കാനം രാജേന്ദ്രറ്റേത് നല്ല നിലപാടാണ്. കോണ്‍ഗ്രസുമായുള്ള സഹകരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്: കേരളത്തില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം നടന്നതായി പരാതി. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനാണ് പോലീസ് മര്‍ദ്ദനമേറ്റത്. കുളിമുറിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ തന്നെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നും നീ തുണി ഉടുക്കേണ്ടെന്ന് പറഞ്ഞ് വസ്ത്രം ഉരിഞ്ഞ് കളഞ്ഞുവെന്നും അനൂപ് പറഞ്ഞു.

ഒരു കല്യാണവീട്ടില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസുകാരനെ അനൂപ് ചോദ്യം ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് അനൂപിനെ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ വെച്ച് അനൂപിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോലീസ് ലോക്കപ്പില്‍ വെച്ച് നഗ്നനാക്കി, ചിലര്‍ തലമുടി മുടി പറിച്ചെടുത്തു, കൈവിരല്‍ ഒടിച്ചതായും അനൂപ് പറഞ്ഞു.

പൊലീസ് ജീപ്പില്‍വെച്ചും തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ചും തന്നെ മര്‍ദ്ദിച്ചത് എ.എസ്.ഐ രഘുവിന്റെ നേതൃത്വത്തിലാണെന്ന് അനൂപ് പറഞ്ഞു. അനൂപിന് മര്‍ദ്ദമേറ്റതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ സമീപകാലത്ത് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ വര്‍ദ്ധിച്ചതായിട്ടാണ് കണക്കുകള്‍. പോലീസിന്റെ ഇത്തരം നടപടികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.

കുഞ്ചറിയാമാത്യൂ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയായിലും നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉള്ളത്.

നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗ ശക്തികേന്ദ്രവും സോണിയാഗാന്ധിയുടെ മണ്ഡലത്തിന്റെ ആസ്ഥാനവുമായ റായ്ബറേലിയുടെ എംഎല്‍എ അതിഥി സിങ്ങുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്. അതിഥിക്ക് ഗാന്ധി കുടുംബവുമായുള്ള അടുപ്പം അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. എന്നാല്‍ അഭ്യൂഹങ്ങളും വാര്‍ത്തകളും ശക്തിപ്രാപിച്ചതോടെ 29കാരിയായ അതിഥി ഇന്നലെ തന്റെ നിലപാടുമായി മാധ്യമങ്ങളെ കാണുകയായിരുന്നു. രാഹുല്‍ ഗാന്ധി തന്റെ മൂത്ത സഹോദരനെപ്പോലെയാണെന്നാണ് അതിഥി പ്രതികരിച്ചത്.

അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റില്‍ ഉന്നതവിജയം കരസ്ഥമാക്കിയ അതിഥി റായ്ബറേലിയില്‍ നിന്ന് മികച്ച ഭൂരിപക്ഷവുമായാണ് നിയമസഭയില്‍ എത്തിയത് രാഹുല്‍ ഗാന്ധിയുടെ പേര് അതിഥിയുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നില്‍ ചില ആസൂത്രിതമായ നീക്കങ്ങള്‍ ഉണ്ടായതായി സംശയിക്കപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ശക്തമായ വെല്ലുവിളി നേരിടുന്ന അവസരമാണ് കര്‍ണാടകയില്‍ ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കഠ്‌വ, നോട്ടുക്ഷാമം തുടങ്ങിയ പല വിഷയങ്ങളും ദേശീയ തലത്തില്‍ കത്തി നില്‍ക്കുന്ന അവസരവുമാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് താല്‍കാലികമായി ശ്രദ്ധതിരിക്കാന്‍ ചിലരുടെ മനസില്‍ വിരിഞ്ഞ ആശയമാണ് രാഹുല്‍ – അതിഥി വിവാഹമെന്നാണ് സംശയിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്.

ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവേദ് സ്ഥാനമേറ്റിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എങ്കിലും ആദ്യം തന്നെ വിവാദത്തിൽ കുടുങ്ങി. പ്രതിപക്ഷ എംപിമാർ ആദ്യ ദിനങ്ങളിൽ അങ്കിൾ ടോമെന്നും കോക്കനട്ടെന്നും വിളിച്ച് കളിയാക്കിയാണ് വരവേറ്റതെങ്കിൽ ഇത്തവണ പെട്ടിരിക്കുന്നത് വിസാ വിവാദത്തിലാണ്. സാജിദ് ജാവേദിന്റെ അമ്മാവൻ പാക്കിസ്ഥാനിൽ  പണം വാങ്ങി വിസ വിറ്റിരുന്നു എന്നാണ് ആരോപണം. അമ്മാവൻ അബ്ദുൾ മജീദ് പാക്കിസ്ഥാനിൽ നിന്ന് ബ്രിട്ടണിലേയ്ക്ക് വരാൻ താത്പര്യമുള്ളവർക്ക് പണം വാങ്ങി വിസകൾ തരപ്പെടുത്തിയിരുന്നു എന്നാണ് ഡെയ്ലി മെയിൽ ന്യൂസ് വെളിപ്പെടുത്തിയിരിക്കുന്നത്. പണം നല്കി കബളിപ്പിക്കപ്പെട്ട ആളുകളുടെ ഫോട്ടോയും വിവരങ്ങളും സഹിതമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

1990 മുതൽ അമ്മാവന്മാരായ അബ്ദുൾ മജീദിന്റെയും അബ്ദുൾ ഹമീദിന്റെയും നേതൃത്വത്തിലാണ് വിസാ റാക്കറ്റ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. അബ്ദുൾ മജീദ് ഏഴ് വർഷം മുമ്പ് മരണമടഞ്ഞിരുന്നു. അബ്ദുൾ ഹമീദ് ബ്രിസ്റ്റോളിലാണ് താമസം. കുറച്ച് സ്റ്റുഡൻറ് വിസകൾ വിദ്യാർത്ഥികൾക്കായി തങ്ങളുടെ റിക്രൂട്ട്മെൻറ് സ്ഥാപനം വഴി ശരിയാക്കി നല്കിയിരുന്നെന്നും ആരോപണങ്ങൾ തികച്ചും അടിസ്ഥാമില്ലാത്തതും പച്ചക്കള്ളമാണെന്നും അബ്ദുൾ ഹമീദ് പറയുന്നു. ഹോം സെക്രട്ടറിയായി ചുമതലയേറ്റ സാജിദ് ജാവേദിന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും ഇവർ പറഞ്ഞു. വിൻഡ് റഷ് കുടിയേറ്റ വിവാദത്തെത്തുടർന്ന് ആംബർ റൂഡ് രാജിവച്ച ഒഴിവിലാണ് സാജിദ് ജാവേദ് ഹോം സെകട്ടറിയായത്.

ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ തീവച്ചു കൊന്നതിനു പിന്നില്‍ അവിഹിതബന്ധവും വിശ്വാസ വഞ്ചനയുമെന്നു പ്രതി ബിരാജു കുറ്റസമ്മതം നടത്തി. കൊല്ലപ്പെട്ട ജീതുവിന് വിവാഹത്തിനു മുമ്പ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധം താന്‍ അറിഞ്ഞിരുന്നെന്നും പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും ഇതില്‍നിന്നു പിന്മാറാന്‍ തയാറാകാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പ്രതി പറഞ്ഞു.

Image result for trishoor chengaloor geethu marded case

കഴിഞ്ഞ 25ന് രാത്രി ജീതുവിനെ കാമുകനോടൊപ്പം പിടികൂടിയ ബിരാജു പുതുക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹമോചനത്തിന് തീരുമാനിച്ചു.

അതിനുശേഷം ജീതു കാമുകനൊപ്പം സമയം ചെലവിടുന്നതും ജോലിസ്ഥലത്തേക്കു ബൈക്കില്‍ പോകുന്നതും ബിരാജു അറിഞ്ഞിരുന്നു. താന്‍ ഗള്‍ഫിലേക്കു പോകുന്നതുവരെ ബന്ധം പാടില്ലെന്ന് ബിരാജു പറഞ്ഞിരുന്നെങ്കിലും ജീതു വകവയ്ക്കാതിരുന്നത് വൈരാഗ്യത്തിന് ആക്കം കൂട്ടി.

വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിലേറെയായിട്ടും ദമ്പതികള്‍ക്കു കുട്ടികളില്ലായിരുന്നു. ഇതേച്ചൊല്ലിയും വഴക്കു നടക്കാറുണ്ടായിരുന്നു.കുടുംബശ്രീ അക്കൗണ്ടന്റായിരുന്ന ജീതു തുക കൈവശം വച്ചതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങളുമായി തെറ്റിയിരുന്നു.

ഇക്കാര്യം ബിരാജു ചോദ്യം ചെയ്തതും പ്രശ്‌നം വഷളാക്കി. സംഭവദിവസം ജീതുവിനെ കൊല്ലാനുദ്ദേശിച്ചിരുന്നില്ല. പെട്രോളൊഴിച്ച് ഭീഷണിപ്പെടുത്തി അവിഹിതബന്ധം പരസ്യമായി സമ്മതിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. കുണ്ടുകടവില്‍ കുടുംബശ്രീയുടെ യോഗത്തിനെത്തിയ ജീതുവും അംഗങ്ങളുമായി വാക്കേറ്റവും തര്‍ക്കവും നടന്നിരുന്നു.

ഇതില്‍ പ്രതിയുടെ ബന്ധുക്കളും ഉള്‍പ്പെട്ടിരുന്നു. ജീതുവിന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായാണ് തീകൊളുത്തിയതെന്നും ബിരാജു പറഞ്ഞു.

ശ്രീനഗര്‍: ഛത്തബലില്‍ തീവ്രവാദികളുമായുള്ള ഏറ്റമുട്ടല്‍ കഴിഞ്ഞു മടങ്ങുന്ന ജമ്മുകശ്മീര്‍ പൊലീസ്, പാരാമിലിട്ടറി വാഹനങ്ങള്‍ക്കെതിരെ കല്ലെറിഞ്ഞ യുവാവ് പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ കശ്മീരില്‍ സംഘര്‍ഷം. 18 വയസുകാരനായ അദില്‍ അഹ്മദ് യാദൂ ആണ് കൊല്ലപ്പെട്ടത്. പുറത്തു വന്ന വീഡിയോയില്‍ വാഹനം ആദിലിന് നേരെ ഇടിച്ചുകയറ്റുന്നതായാണ് ഉള്ളത്.

യുവാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഡസനിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന ഛത്തബലില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെയുള്ള നൂര്‍ഭാഗ് ചൗക്കിലാണ് സംഭവമുണ്ടായത്. റോഡിലൂടെ കടന്നുപോകുകയായിരുന്ന സി.ആര്‍.പി.എഫ്, കശ്മീര്‍ പൊലീസ് വാഹനങ്ങള്‍ക്കെതിരെ കല്ലെറിയുന്നതിനിടെ ആദ്യമുള്ള സി.ആര്‍.പി.എഫ് വാഹനത്തിനെതിരെ കല്ലെറിയാനായി പൊലീസ് വാനിന്റെ മുന്നില്‍ കടന്നപ്പോളാണ് ആദിലിനെ വാന്‍ ഇടിച്ചിട്ടത്. 57 സെക്കന്റുള്ള സംഭവത്തിന്റെ വീഡിയോ റോഡിന് സമീപമുള്ള വീട്ടില്‍ നിന്നെടുത്തതാണ്.

ആദിലിനെ എസ്.എം.എച്ച്.എസ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. യുവാവിന്റെ മരണം റോഡപകടത്തിലാണെന്നും വാന്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ആവശ്യപ്പെട്ടിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved