കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 13 പേര്‍ മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. വടക്കന്‍ ജില്ലകളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിലെ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അടിമാലി- മൂന്നാര്‍ ദേശീയ പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇയാളുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയാ ഫാത്തിമ, ദിയാ സന എന്നിവരാണ് മരിച്ചത്. കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേര്‍ മരിച്ചു. അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടിലുള്ള പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷിനെ കാറടക്കമാണ് കാണാതായിരിക്കുന്നത്. വയാനാട് വൈത്തരിയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. വയനാട്ടില്‍ 21 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. ഡാമിന് സമീപത്തുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്.
മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളം കേന്ദ്ര സഹായത്തിനായി സമീപിക്കുമെന്നാണ് സൂചന. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സുമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.
ചലച്ചിത്ര അവാര്‍ഡ് ദാന വിവാദത്തില്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്ന് പറഞ്ഞ താരം, സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് അവകാശവും കടമയുമാണെന്നും വ്യക്തമാക്കി. മുഖ്യാതിഥിയായല്ല സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ നിറഞ്ഞ കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഇൗ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളർന്ന എന്റെ നഗരം.ഞാൻ പഠിച്ചത് വളർന്നത് എന്റെ അച്ഛൻ ജോലി ചെയ്തത്.. എന്റെ അമ്മ ക്ഷേത്രത്തിൽ പോയിരുന്നത് എല്ലാം ഇൗ വീഥികളിലൂടെയാണ്. ഇൗ തിരുവനന്തപുരത്ത് നിന്നാണ് എന്റെ നാൽപതുവർഷം നീണ്ട യാത്രയുടെ തുടക്കവും. അത് എന്നുവരെ എന്നറിയില്ല.
ഇന്ദ്രൻസിനോളം എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമർശനമാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയോ വിട്ടോ ഞാനെങ്ങും പോയിട്ടില്ല നാൽപതു വർഷമായി ഇവിടെ തന്നെയുണ്ട്. സിനിമയിൽ എനിക്ക് കുറിച്ച് വച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാൻ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാൽ എനിക്ക് ഇരിക്കാൻ ഒരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന വിശ്വസത്തോടെ നിർത്തട്ടെ, നന്ദി. മോഹന്‍ലാല്‍ പറഞ്ഞു.
.രാജാജി ഹാളിൽ നിന്നും പുറപ്പെട്ട വിലാപയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. രാഷ്ടീയ – സാമൂഹ്യ- സാംസ്കാരിക മേഖലകളിൽ നിന്നായി നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
ഒരു നോക്കു കാണാൻ കലൈജ്ഞർ കരുണാനിധി ഇനിയില്ല. മരിച്ചിട്ടും അവസാനിക്കാത്ത പോരാട്ട വിജയത്തിന്റെ മധുരവുമായാണ് രാജാജി ഹാളിൽ നിന്നും മറീനയിലേക്ക് കലൈജഞർ യാത്ര തിരിച്ചത്. ഇന്നലെ രാത്രി മുതൽ തന്നെ അവസാനമായി ഒരു നോക്ക് കാണാനായി ഒഴുകിയെത്തിയ ജനക്കൂട്ടം കണ്ട് ആ വിപ്ലവകാരി തീർച്ചയായും സന്തോഷിച്ചു കാണും. മറീനയിലേക്കുള്ള യാത്രയിൽ തന്നെ പിന്തുടർന്ന പതിനായിരങ്ങളെ കണ്ടപ്പോൾ വീണ്ടും ജീവിക്കണമെന്നും എൻ ഉയിരിനും മേലാന അൻപു ഉടൻപ്പിറപ്പുകളേ എന്ന് അഭിസംബോധന ചെയ്യണമെന്നും രാഷ്ട്രീയ ചാണക്യൻ തീർച്ചയായും കൊതിച്ചുകാണും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ. പിണറായി വിജയനടക്കമുള്ള മുഖ്യമന്ത്രിമാർ, കമൽഹാസൻ, രജനീകാന്ത്, ഖുശ്ബു, വൈരമുത്തു തുടങ്ങിയ സിനിമ പ്രവർത്തകർ സാധാരണക്കാരായ പതിനായിരങ്ങൾ , എല്ലാവരും കലൈജ്ഞർക്ക് പ്രണാമമർപ്പിക്കാൻ എത്തി. അർഹിക്കുന്ന യാത്രയയപ്പ്
ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് മന്ത്രവാദം നടത്തുന്ന കൃഷ്ണനും കുടുംബവും ദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത നീങ്ങുന്നില്ല. കൃഷ്ണന് വന്‍കിട നോട്ടു തട്ടിപ്പു സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചതാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങാന്‍ കാരണം.
ജൂലായ് നാലിന് കൊല്ലം മുളങ്കാടകത്ത് സീരിയല്‍ നടി സൂര്യയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയിരുന്നു. ഇടുക്കി അണക്കരയില്‍ നിന്ന് പിടിയിലായവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയും അമ്മയും വലയിലാകുന്നത്.
നടിയും അമ്മയും വാടകയ്‌ക്കെടുത്തിരുന്ന വീട്ടില്‍ പലപ്പോഴും പൂജ നടക്കാറുണ്ടായിരുന്നു. ഇതിന് എത്തിയിരുന്നത് കൊല്ലപ്പെട്ട കൃഷ്ണനും സഹായി അനീഷും ആയിരുന്നുവെന്ന ചില സൂചനകള്‍ പോലീസിനും ലഭിച്ചിട്ടുണ്ട്.
ജയിലിലുള്ള നോട്ടുകേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. കൃഷ്ണും കുടുംബവും ആരെയോ ഭയപ്പെട്ടിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കള്ളനോട്ട് സംഘം പിടിയിലായ ശേഷമാണ് ഇതെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ സീരിയല്‍ നടിയുടെ അറസ്റ്റും കൃഷ്ണന്റെ കൊലപാതകവും കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്.
കൃഷ്ണന്റെ വീടായ വണ്ണപ്പുറത്തു നിന്നും കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമാണ് നോട്ട് തട്ടിപ്പില്‍ പിടിയിലായ തോപ്രാംകുടി സ്വദേശികളായ ജോബിന്‍, അരുണ്‍, റിജോ എന്നിവരുടെ വീട്ടിലേക്കുള്ളത്. അണക്കരയില്‍ ആദ്യം അറസ്റ്റിലായ രവീന്ദ്രനും കൃഷ്ണന്റെ വീട്ടില്‍ നിന്ന് അകലെയല്ല. ഈ സാധ്യതകളെല്ലാം വിരല്‍ ചൂണ്ടുന്നത് ശക്തനായ ഒരാള്‍ ഇപ്പോഴും ഈ കൊലകള്‍ക്കെല്ലാം പിന്നില്‍ മറഞ്ഞിരിപ്പുണ്ടെന്നാണ്.
അനീഷും ലിബീഷും മാത്രമാണ് കൊലയ്ക്കു പിന്നിലെന്ന പോലീസ് കണ്ടുപിടുത്തത്തെ ബന്ധുക്കള്‍ തന്നെ ഖണ്ഡിക്കുന്നു. കരുത്തനായ കൃഷ്ണനെ രണ്ടുപേര്‍ക്ക്, അതും മദ്യപിച്ചെത്തിയവര്‍ക്ക് ഒരിക്കലും കീഴ്‌പ്പെടുത്താനാവില്ലെന്ന് ഇവര്‍ പറയുന്നു. മറ്റു ചിലര്‍ കൊലയ്ക്കു പിന്നിലുണ്ടെന്നു തന്നെയാണ് ഇവരും വിശ്വസിക്കുന്നത്.
കോട്ടയം: കുട്ടനാട് വികസന സമിതിയുടെ പേരില്‍ കാര്‍ഷിക വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെതിരെ ചങ്ങനാശേരി അതിരൂപത മാതൃകാപരമായ നടപടിയെടുക്കുന്നു. ഫാ.തോമസ് പീലിയാനിക്കലിന് അതിരുപത കൂദാശാ വിലക്ക് ഏര്‍പ്പെടുത്തി. അതിരൂപതാ ബുള്ളറ്റിന്‍ ‘വേദപ്രചാര മധ്യസ്ഥന്‍’ ഓഗസ്റ്റ് ലക്കത്തില്‍ ആണ് ഇതു സംബന്ധിച്ച അറിയിച്ച് നല്‍കിയിരിക്കുന്നത്.
പെരുമാറ്റദൂഷ്യം മൂലം 2018 ജൂലായ് 13 മുതല്‍ പൗരോഹിത്യ ചുമതലകളില്‍ നിന്നും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതില്‍ നിന്നും ഫാ.തോമസ് പീലിയാനിക്കലിശന സസ്‌പെന്റു ചെയ്തതായും പൗരോഹിത്യ ചുമതലകള്‍ പരസ്യമായി നിര്‍വഹിക്കുന്നതിന് ഇദ്ദേഹത്തെ സമീപിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ബുള്ളറ്റിനില്‍ നല്‍കിയ അറിയിപ്പില്‍ പറയുന്നു. വേദപ്രചാര മധ്യസ്ഥന്റെ 19ാം പേജിലാണ് ഇംഗ്ലീഷില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്.

കുട്ടനാട് തട്ടിപ്പ് കേസിലെ ആറു പ്രതികളില്‍ ഇതുവരെ അറസ്റ്റിലായത് ഫാ.തോമസ് മാത്രമാണ്. ഭരണകക്ഷിയുമായി അടുത്തബന്ധമുള്ള മറ്റു പ്രതികളെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പോലീസിന്റെ ഭാഷ്യം. പീലിയാനിക്കലിനെ പിടികൂടിയതോടെ ജനരോക്ഷം തണുക്കുകയും അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫ് ആണ് കേസിലെ പ്രധാനപ്രതികളില്‍ ഒരാള്‍. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴും കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അവിശ്വാസവോട്ടെടുപ്പില്‍ എല്‍.ഡി.എഫ് ഭരണസമിതിയെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ ഇയാള്‍ എത്തിയിരുന്നു. ഇയാളുടെ വോട്ടില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തുകയും ചെയ്തിരുന്നു.
എം.കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമസ്ഥലം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവു കേട്ട് മകൻ സ്റ്റാലിൻ പൊട്ടിക്കരഞ്ഞു. മുൻ കേന്ദ്രമന്ത്രി എ രാജയാണ് ഹൈക്കോർട്ട് ഉത്തരവ് സ്റ്റാലിനെ അറിയിച്ചത്. കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഡിഎംകെ കേന്ദ്രങ്ങളിൽ മുദ്രാവാക്യങ്ങളുയര്‍ന്നു. ‘മറീന വേണ്ടും, മറീന വേണ്ടും’ എന്ന് അലമുറയിട്ടവർ ഇഷ്ടനേതാവിന് ജയ് വിളിച്ചു.
മുഖ്യമന്ത്രിയേയും മുൻ മുഖ്യമന്ത്രിയേയും ഒരു പോലെ കാണാനാകില്ലെന്നാണ് തമിഴ്നാട് സർക്കാർ കോടതിയിൽ വാദിച്ചത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ എംജിആറിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ ജാനകി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചിരുന്നില്ല. മുൻ മുഖ്യമന്ത്രിമാരെ ഇവിടെ സംസ്കരിക്കില്ലെന്ന് കരുണാനിധിക്ക് അറിയാമായിരുന്നാലാണിതെന്നും സർക്കാർ കോടതിയില്‍ വാദിച്ചു. ഈ വാദങ്ങളാണ് കോടതി തള്ളിയത്.
മറ്റു ദ്രാവിഡ നായകർക്കു സമാധിയൊരുക്കിയ മറീന കടലോരത്തു തന്നെ കലൈജ്ഞർക്കും ഇടം നൽകണമെന്ന ആവശ്യമാണ് ഡിഎംകെ ഉന്നയിച്ചത്.
കൊച്ചി: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അനീഷ് പിടിയില്‍. എറണാകുളം നേര്യമംഗലത്ത് സുഹൃത്ത് വാടകയ്‌ക്കെടുത്ത വീട്ടില്‍ ഒളിച്ചു താമസിക്കുന്നതായി രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷ് കുടുങ്ങിയത്. വീട്ടിലെ കുളിമുറിയിലാണ് അനീഷ് ഉറങ്ങിയിരുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അനീഷിന്റെ സഹായിയായ ലീബീഷിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരങ്ങള്‍ പുറത്തായത്. ബുള്ളറ്റിന്റെ പൈപ്പ് ഉപയോഗിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്. അനീഷിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
കൊലപാതകത്തിന് മുന്‍പ് സ്ത്രീകളെ ഇരുവരും ബലാത്സംഗം ചെയ്തതായിട്ടും വ്യക്തമായിട്ടുണ്ട്. കത്തി ഉപയോഗിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തതായി അനീഷ് സമ്മതിച്ചിട്ടുണ്ട്. ആഴ്ച്ചകള്‍ക്ക് മുന്‍പാണ് മന്ത്രവാദത്തില്‍ തന്റെ ഗുരുവായ കൃഷ്ണനെയും കുടുംബത്തെയും അനീഷും സഹായി ലീബിഷും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി ചാണകക്കുഴിയില്‍ കുഴിച്ചിട്ടത്. കൃഷ്ണന്റെ മന്ത്രസിദ്ധി കൈക്കലാക്കുന്നതിനായിട്ടായിരുന്നു ക്രൂരമായി കൊലപാതകം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അനീഷിനെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടന്നത്.
മന്ത്രവാദിയായ കൃഷ്ണന്റെ വര്‍ഷങ്ങളായുള്ള സഹായിയാണ് അനീഷ്. കൃഷ്ണനില്‍ നിന്ന് മന്ത്രവാദം പഠിച്ച ശേഷം സ്വന്തമായി ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കൃഷ്ണന്‍ തന്റെ മന്ത്രവാദ ശക്തികളെ ക്ഷയിപ്പിച്ചുവെന്നാണ് അനീഷ് വിശ്വസിച്ചിരുന്നത്. ഇയാളെ കൊലപ്പെടുത്തിയാല്‍ 300 മൂര്‍ത്തികളുടെ ശക്തി തനിക്ക് ലഭിക്കുമെന്നും അനീഷ് ഉറച്ചു വിശ്വസിച്ചു. കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആറു മാസമെടുത്താണ് ആവിഷ്‌കരിച്ചത്. കൃത്യമായ സാഹചര്യം ഒത്തുവരുന്നതിനായി കാത്തിരിക്കുകയായിരുന്നു.
ഉറ്റ സുഹൃത്ത് ലീബീഷിനോട് ഇക്കാര്യം പറയുകയും ഒന്നിച്ച് കൃത്യം നടത്തി സ്വര്‍ണ ഉള്‍പ്പെടെയുള്ളവ കൊള്ളയടിക്കാമെന്നും തീരുമാനിച്ചു. കൃത്യം നടത്തിയ ദിവസം ഇരുവരും രാത്രി 8 മണിയോടെ കൃഷ്ണന്റെ വീട്ടിലെത്തി. പുറത്ത് കെട്ടിയിട്ടിരിക്കുന്ന ആടിനെ ഉപദ്രവിച്ചു. ആടിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ പിറകില്‍ നിന്ന് അടിച്ചു വീഴ്ത്തി. പിന്നാലെ വന്ന ഭാര്യയെ ലിബീഷ് കൊലപ്പെടുത്തുകയും ചെയ്തു. ബഹളം കൂടിയതോടെ മകളും പുറത്തിറങ്ങി. ഇരുവരും ചേര്‍ന്ന് മകളായ ആര്‍ഷയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മകന്‍ അര്‍ജുനും പുറത്തിറങ്ങി.
ഇരുവരെയും കൊല്ലാന്‍ പെട്ടന്ന് കഴിയാതിരുന്നതിനാല്‍ ഇവര്‍ അര്‍ജുനെ ക്രൂരമായി ആക്രമിച്ച് വീഴ്ത്തിയ ശേഷം ആര്‍ഷയുടെ ശരീരം കത്തിക്കൊണ്ട് കുത്തി വികൃതമാക്കി. അര്‍ജുന്റെ തല വീണ്ടും അടിച്ച് തകര്‍ത്ത ശേഷം മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കൂട്ടിയിട്ടു. ശേഷം ലീബിഷ് തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു. പിറ്റേന്ന് രാത്രി ഇരുവരും തിരികെയെത്തുമ്പോള്‍ അര്‍ജുന്‍ ജീവനോടെ തല താഴ്ത്തി ഇരിക്കുന്നത് കണ്ടു. അതോടെ വീണ്ടും ചുറ്റിക ഉപയോഗിച്ച് ആക്രമണം നടത്തി. മൃതദേഹങ്ങള്‍ കത്തികൊണ്ട് വികൃതമാക്കിയ ശേഷം കുഴിച്ചിട്ടു. മറവ് ചെയ്യുന്ന സമയത്ത് അര്‍ജുനും കൃഷ്ണനും ജീവനുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
ന്യൂസ് ഡെസ്ക്
മാഞ്ചസ്റ്ററിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. സിറ്റി സെൻററിൽ പുകപടലങ്ങൾ നിറഞ്ഞു. എമർജൻസി സർവീസുകൾ രംഗത്ത് എത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സിറ്റി സെന്ററിനടുത്തുള്ള ആർഡ്വിക്കിലെ ഇംപീരിയൽ നിറ്റ് വെയറിൽ ആണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരം എഴുമണിയോടെയാണ് സംഭവം. മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യുവിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്ത് ഉണ്ട്. മാഞ്ചസ്റ്ററിനു പുറമേ സ്റ്റോക്ക് പോർട്ട്, ട്രാഫോർഡ് എന്നിവിടങ്ങളിൽ നിന്നും യൂണിറ്റുകൾ എത്തിയിട്ടുണ്ട്. അഗ്നിബാധ ഉണ്ടായിരിക്കുന്നത് ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ്. ഗോർട്ടണും അപ്പോളോ റൗണ്ട് എബൗട്ടിനും ഇടയിലുള്ള ഹൈഡ് റോഡ് പോലീസ് അടച്ചു. ആർക്കും പരിക്കുപറ്റിയതായി റിപ്പോർട്ട് ഇല്ല.


അമിത വേഗത്തിൽ വാഹനമോടിച്ചതിന് യൂറോപ്യൻ സഞ്ചാരിക്ക് ദുബായിയിൽ വൻ പിഴ. 170,000 ദർഹമാണ് പിഴ കൊടുക്കേണ്ടി വന്നത്. ഏകദേശം 31 ലക്ഷത്തിലധികം രൂപ.
ആകെ മൂന്ന് മണിക്കൂർ നേരം മാത്രമാണ് ഇയാൾ വാഹനമോടിച്ചത്. വാടകയ്ക്കെടുത്ത 1.3ദശലക്ഷം ദർഹത്തിന്റെ ലംബോർഗിനി കാറിലായിരുന്നു കറക്കം. മണിക്കൂറിൽ 230-240 കിലോ മീറ്റർ വേഗത്തിലായിരുന്നു ഷെയ്ഖ് സയ്യിദ് റോഡിലുടെ യാത്ര. പുലർച്ചെ 2.30നായിരുന്നു സഞ്ചാരം. ഇയാളുടെ സാഹസികത റോഡിലെ എല്ലാ റഡാറിലും പതിഞ്ഞതനുസരിച്ചാണ് ദുബായ് പോലീസ് പിഴ ഈടാക്കിയത്.
നാട്ടിന്‍പുറങ്ങളിലെ വഴിയരികുകളിലും കുറ്റിക്കാടുകളിലുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന ഒരു ചെടിയുണ്ട്. ഞൊട്ടയ്ക്ക, ഞൊട്ടാഞൊടിയന്‍, മുട്ടമ്പുളി തുടങ്ങിയ പേരുകളില്‍ നാട്ടിന്‍ പുറങ്ങളില്‍ അറിയപ്പെടുന്ന ഫൈസിലിസ് മിനിമ അഥവാ ഗോള്‍ഡന്‍ ബെറിയാണത്. ഈ ചെടിയിലെ ഒരു കായ അടര്‍ത്തിയെടുത്ത് നെറ്റിയില്‍ അടിച്ച് പൊട്ടിച്ച് ശബ്ദമുണ്ടാക്കി രസിക്കുന്നത് നാട്ടിന്‍പുറങ്ങളിലെ ആളുകളുടെ ശീലവുമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് വലിയ പിടിയില്ലെങ്കിലും പഴയ തലമുറയ്ക്ക് അതൊരു ഗുഹാതുര സ്മരണയാണ്.
എന്നാല്‍ പാഴ്‌ചെടികളുടെ പട്ടികയില്‍ മലയാളി പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയില്‍ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്പത് ദിര്‍ഹമാണ് വില. എന്നാല്‍, ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്.
അതിനാല്‍ തന്നെ പുറം നാടുകളില്‍ കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നു. മഴക്കാലത്താണ് വളര്‍ച്ചയുടെ ഭൂരിഭാഗവും നടക്കുന്ന ഈ ചെടിയുടെ പച്ച കയയ്ക്ക് ചവര്‍പ്പാണ്. പഴുത്താല്‍ പുളി കലര്‍ന്ന മധുരമുള്ള രുചിയായിരിക്കും ഇതിന്. വേനല്‍ കാലത്ത് പൊതുവെ ഇതിന്റെ ചെടി കരിഞ്ഞ് പോകും.
പ്രധാന പ്രശ്‌നം മലയാളികളാര്‍ക്കും ഈ ചെടിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവില്ല എന്നതാണ്. എന്നാല്‍ ചെടിയുടെ മൂല്യത്തെക്കുറിച്ച് വേണ്ട വിധത്തില്‍ മനസിലാക്കിയാല്‍ കര്‍ഷകര്‍ക്ക് വലിയ മുതല്‍ക്കൂട്ടാവും ഈ ചെടിയെന്ന് നിസ്സംശയം പറയാം.
അതേസമയം ഈ ചെടിയുടെ ഉപയോഗം ആയുര്‍വേദത്തില്‍ വ്യക്തമായി പറയുന്നുമുണ്ട്. പുരാതന കാലം മുതല്‍ ഔഷധ നിര്‍മ്മാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. കര്‍ക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്.