നാട്ടിന്‍പുറങ്ങളിലെ വഴിയരികുകളിലും കുറ്റിക്കാടുകളിലുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന ഒരു ചെടിയുണ്ട്. ഞൊട്ടയ്ക്ക, ഞൊട്ടാഞൊടിയന്‍, മുട്ടമ്പുളി തുടങ്ങിയ പേരുകളില്‍ നാട്ടിന്‍ പുറങ്ങളില്‍ അറിയപ്പെടുന്ന ഫൈസിലിസ് മിനിമ അഥവാ ഗോള്‍ഡന്‍ ബെറിയാണത്. ഈ ചെടിയിലെ ഒരു കായ അടര്‍ത്തിയെടുത്ത് നെറ്റിയില്‍ അടിച്ച് പൊട്ടിച്ച് ശബ്ദമുണ്ടാക്കി രസിക്കുന്നത് നാട്ടിന്‍പുറങ്ങളിലെ ആളുകളുടെ ശീലവുമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് വലിയ പിടിയില്ലെങ്കിലും പഴയ തലമുറയ്ക്ക് അതൊരു ഗുഹാതുര സ്മരണയാണ്.

എന്നാല്‍ പാഴ്‌ചെടികളുടെ പട്ടികയില്‍ മലയാളി പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയില്‍ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്പത് ദിര്‍ഹമാണ് വില. എന്നാല്‍, ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്.

അതിനാല്‍ തന്നെ പുറം നാടുകളില്‍ കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നു. മഴക്കാലത്താണ് വളര്‍ച്ചയുടെ ഭൂരിഭാഗവും നടക്കുന്ന ഈ ചെടിയുടെ പച്ച കയയ്ക്ക് ചവര്‍പ്പാണ്. പഴുത്താല്‍ പുളി കലര്‍ന്ന മധുരമുള്ള രുചിയായിരിക്കും ഇതിന്. വേനല്‍ കാലത്ത് പൊതുവെ ഇതിന്റെ ചെടി കരിഞ്ഞ് പോകും.

പ്രധാന പ്രശ്‌നം മലയാളികളാര്‍ക്കും ഈ ചെടിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവില്ല എന്നതാണ്. എന്നാല്‍ ചെടിയുടെ മൂല്യത്തെക്കുറിച്ച് വേണ്ട വിധത്തില്‍ മനസിലാക്കിയാല്‍ കര്‍ഷകര്‍ക്ക് വലിയ മുതല്‍ക്കൂട്ടാവും ഈ ചെടിയെന്ന് നിസ്സംശയം പറയാം.

അതേസമയം ഈ ചെടിയുടെ ഉപയോഗം ആയുര്‍വേദത്തില്‍ വ്യക്തമായി പറയുന്നുമുണ്ട്. പുരാതന കാലം മുതല്‍ ഔഷധ നിര്‍മ്മാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. കര്‍ക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്.