കൊട്ടിയം കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി -ലീലാ ദമ്പതികളുടെ മകള്‍ വിജിയുടെ (21) മൃതദേഹമാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നു കിട്ടിയത്. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. അടുത്തു തന്നെ വിവാഹം നടക്കാനിരുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവാണ് അറസ്റ്റിലായത്. വെളിനല്ലൂര്‍ മീയന മൈലോട് സിത്താര ഹൗസില്‍ ജെനിത്തിനെ (29) കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് അറസ്റ്റ്. കാണാതായ ദിവസം രാവിലെ പെട്രോള്‍ പമ്പില്‍വച്ച് ഒരു യുവാവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത് കേസില്‍ നിര്‍ണായക തെളിവായി. ഈ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജെനിത്ത് പിടിയിലാകുന്നത്.
ജെനിത്തും വിജിയും നേരത്തേ അടുപ്പത്തിലായിരുന്നു. വിജിയുടെ വിവാഹം മേയ് 18ന് നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജെനിത്തുമായുള്ള ബന്ധം യുവതി ഉപേക്ഷിച്ചിരുന്നു. 18ന് വൈകിട്ട് കൊട്ടിയം ജംഗ്ഷന് സമീപത്തെ പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ വിജിയുടെ സ്‌കൂട്ടറിന്റെ താക്കോല്‍ ജെനിത്ത് ഊരിയെടുത്തു. വിജിയെ ബൈക്കില്‍ കയറ്റി അടുത്തുള്ള ക്ഷേത്രത്തിന് സമീപം കൊണ്ടുപോയി സംസാരിച്ചെങ്കിലും ജെനിത്തുമായി അടുപ്പം തുടരാന്‍ പെണ്‍കുട്ടി തയാറായില്ല. സ്‌കൂട്ടറിന്റെ താക്കോല്‍ തിരിച്ച് നല്‍കാന്‍ ഇയാള്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് താക്കോല്‍ തന്നില്ലെങ്കില്‍ തന്നെ ഇനി ആരും കാണില്ലെന്ന് പറഞ്ഞ് വിജി ഇത്തിക്കര ഭാഗത്തേക്ക് ബസ് കയറി പോയി.
പിന്നീട് ആറ്റില്‍ച്ചാടി മരിക്കുകയായിരുന്നു. മൃതദേഹം ആറ്റില്‍ കണ്ടെത്തിയ ദിവസം രാവിലെ വിജി ജോലി ചെയ്തിരുന്ന ലാബിലേക്ക് ഫോണില്‍ വിളിച്ച് വിജി വന്നിട്ടുണ്ടോ എന്ന് ജെനിത്ത് അന്വേഷിച്ചിരുന്നു. വന്നിട്ടില്ലെന്ന് അറിഞ്ഞ് യുവതിയുടെ സ്‌കൂട്ടറില്‍ ഇത്തിക്കരയെത്തിയപ്പോള്‍ ബന്ധുക്കള്‍ പാലത്തിനടുത്ത് നില്‍ക്കുന്നത് കണ്ട് സ്‌കൂട്ടര്‍ അവിടെ വച്ച ശേഷം മുങ്ങുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പതിവുപോലെ രാവിലെ ജോലിക്കായി സ്‌കൂട്ടറില്‍ പോയ വിജി ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ രാത്രിയോടെ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി.
അന്വേഷണം നടക്കവെ രാത്രി പത്തോടെ ഇത്തിക്കര കൊച്ചു പാലത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ചൂണ്ടയിടുന്നവര്‍ക്ക് വിജിയുടെ ബാഗ് കിട്ടി. എന്നാല്‍ വിജിയുടെ സ്‌കൂട്ടര്‍ കണ്ടതുമില്ല. പിറ്റേന്ന് രാവിലെ പുഴയുടെ സമീപത്ത് ബാഗ് കിട്ടിയ അതേ സ്ഥലത്തുവച്ച് സ്‌കൂട്ടറും കണ്ടെത്തി. പിറ്റേന്ന് രാവിലെ വിജിയുടെ മൃതദേഹവും ലഭിച്ചു.
വെല്ലിങ്ടണ്‍: ലൈംഗികത്തൊഴിലിന് ഏറ്റവും കൂടുതല്‍ അംഗീകാരവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുള്ള അപൂര്‍വ്വം രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ന്യൂസിലാന്‍ഡ്. ഈ തൊഴിലെടുക്കുന്നവരെ സ്‌കില്‍ഡ് വര്‍ക്കേഴ്‌സായിട്ടാണ് ഇവിടെ കണക്കാക്കുന്നത്. ന്യൂസിലാന്‍ഡിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ അപേക്ഷയില്‍ തൊഴിലിനായി നല്‍കിയിരിക്കുന്ന കോളത്തില്‍ ഇനി ലൈംഗികവൃത്തിയും ചേര്‍ക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം വെറുതെ കോളം പൂരിപ്പിച്ച് നല്‍കാന്‍ കഴിയില്ല. സ്‌കില്‍ ലെവല്‍ 5ല്‍ എത്തിയാല്‍ മാത്രമേ ലൈംഗികവൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. ഈ തൊഴിലെടുക്കുന്നവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ബന്ധമാണ്. കൂടാതെ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. വിദഗ്ദ്ധ തൊഴില്‍ മേഖലയിലാണ് ലൈംഗികവൃത്തിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഈ തൊഴിലിനായുള്ള അപേക്ഷകള്‍ ലഭിച്ചു തുടങ്ങിയിട്ടില്ലെന്ന് വിസ ഏജന്റുമാര്‍ വ്യക്തമാക്കുന്നു. ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം 2003ലാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് പാസാക്കിയത്. ആദ്യ ഘട്ടങ്ങളില്‍ പ്രതിഷേധങ്ങളുണ്ടായെങ്കിലും പിന്നീട് പലരും നിയമത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നു. മറ്റു പല രാജ്യങ്ങളിലും ഇപ്പോഴും ലൈംഗികവൃത്തി നിയമവിധേയമായിട്ടില്ല.
ചെന്നൈ: ജയലളിതയുടെ ബയോളജിക്കല്‍ സാംപിളുകളൊന്നും കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. സാംമ്പിളുകള്‍ ഒന്നും തന്നെ സൂക്ഷിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ബംഗളുരു സ്വദേശിയായ അമൃത എന്ന പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ആശുപത്രിയോട് ഇത് സംബന്ധിച്ച വിശദീകരണം കോടതി ആവശ്യപ്പെട്ടത്.
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണ് താനെന്ന് അവകാശപ്പെട്ടാണ് അമൃത കോടതിയെ സമീപിച്ചത്. താന്‍ ജയയുടെ മകളാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും അമൃത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയലളിതയുടെ ബയോളജിക്കല്‍ സാംമ്പിളുകള്‍ ശേഖരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഹര്‍ജിക്കാരിയുടെ വാദങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജിയില്‍ എങ്ങനെ തീര്‍പ്പുണ്ടാക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ജൂണ്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും.
കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് വീര്യമുള്ള മയക്കുമരുന്നുകൾ നൽകുന്ന സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തൽ. കോവളം, വർക്കല തുടങ്ങിയ തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്നും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വിദേശ വനിത ലിഗ വാഴമുട്ടത്തെ പൊന്തക്കാടിലേക്ക് നടന്നു പോയത് മയക്കുമരുന്ന് വാങ്ങാനാണെന്ന സംശയത്തിലാണ് പോലീസ് സംഘം. മയക്കുമരുന്ന് വാങ്ങിയ ലിഗക്ക് പിന്നീട് എന്തു സംഭവിച്ചു എന്നാണ് പോലീസ് അന്വേഷിക്കുന്നത്. മയക്കുമരുന്നുകൾ വിൽക്കാൻ പ്രത്യേകസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പ്രഭവകേന്ദ്രം പക്ഷേ കോവളമല്ല. മയക്കുമരുന്ന് മാഫിയക്ക് വ്യക്തമായ നെറ്റ്വർക്കുണ്ട്. അവർ തങ്ങളുടെ കൂട്ടാളികൾ വഴി മയക്കുമരുന്ന് കച്ചവടം നടത്തുന്നു. കോടികളുടെ ലാഭമാണ് ഇവർ ഉണ്ടാക്കുന്നത്. കോവളത്തും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിറ്റ് കോടിശ്വരൻമാർ ആയവർ പതിനായിരക്കണക്കിനുണ്ട്.
വിദേശത്ത് നിന്നും കേരളത്തിലെത്തുന്ന ഒരു നല്ല ശതമാനത്തിന്റെ ലക്ഷ്യം മയക്കുമരുന്നാണ്. കോവളത്ത് എത്തുന്നതോടെ എവിടെയാണ് മയക്കുമരുന്ന് ലഭ്യമാകുന്നതെന്ന് ഏജന്റുമാർ പറഞ്ഞു കൊടുക്കും. ഓട്ടോറിക്ഷാ ഡ്രൈവർമാരും മറ്റും മാഫിയ ഏജന്റുമാരാണ്. അവർ കൃത്യമായി വിവരങ്ങൾ കൈമാറുക മാത്രമല്ല സാധനം കിട്ടുന്ന സ്ഥലങ്ങളിൽ ആവശ്യക്കാരെ എത്തിക്കുകയും ചെയും. ലിഗ വാഴമുട്ടത്ത് എത്തിയതും ഒരു ഓട്ടോറിക്ഷയിലാണ്. കോവളത്തെ നക്ഷത്ര ഹോട്ടലുകളിൽ വരെ മയക്കുമരുന്നുകൾ ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആവശ്യക്കാർക്ക് ഇവർ സാധനങ്ങൾ എത്തിച്ചു കൊടുക്കും. കേരളത്തിൽ മദ്യ നിയന്ത്രണം വന്നതോടെയാണ് മയക്കുമരുന്നുകൾ തേടി വിദേശികൾ പരക്കം പാഞ്ഞു തുടങ്ങിയത്. മദ്യപാനം ശീലമാക്കിയ വിദേശികളിൽ നിന്നും കൂടുതൽ തുക വാങ്ങി മദ്യം വാങ്ങി കൊടുക്കുന്ന യുവാക്കൾ കോവളത്തും പരിസരത്തുമുണ്ട്.
പോലീസിന്റെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ട് എന്നതാണ് വസ്തുത. പോലീസിനും പങ്ക് കിട്ടുന്നു എന്നാണ് റിപ്പോർട്ട്. അതു കൊണ്ടു തന്നെ ക്രമസമാധാനനില തകരാറിലായാലും അവർ നിശബ്ദത പാലിക്കും. വിവാദങ്ങൾ ഉണ്ടാകുമ്പോൾ പേരിന് ഒരു റെയ്ഡ് നടത്തി സംഗതി അവസാനിപ്പിക്കും. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഞ്ചാവ്, ചീട്ടുകളി സംഘംങ്ങളെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. അന്വേഷണം എങ്ങനെയൊക്കെ നടന്നാലും യഥാർത്ഥ കുറ്റവാളികൾ നിയമത്തിന് മുന്നിലെത്താനുള്ള സാധ്യത വിരളമാണ്. കാരണം അതിന്റെ കെട്ടുപാടുകൾ കേരളത്തിന് പുറത്തേക്ക് നീളുന്നു. അതിനിടെ കേരളത്തിലെത്തി മയക്കുമരുന്നിന്റെ സുഖം അനുഭവിച്ച ശേഷം വിദേശത്തേക്ക് തിരികെ പോയവർ വഴി വൻ വരുമാനമാണ് മയക്കുമരുന്ന് മാഫിയ നേടുന്നത്. മയക്കുമരുന്നിന്റെ സുഖം നുകർന്ന വിദേശികളെ സംബന്ധിച്ചടത്തോളം ഇടപാടുകൾ സുരക്ഷിതമായിരിക്കും. പ്രതിഫലം ബാങ്ക് അക്കൗണ്ടിലെത്തുന്നവർ വരെ വിനോദ സഞ്ചാര മേഖലയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് ഇത്തരക്കാരെ ശുദ്ധീകരിക്കാൻ ശ്രമിക്കാറില്ല.
കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ മുപ്പത് ശതമാനത്തോളം പേര്‍ പണിക്ക് കൊള്ളാത്തവരെന്ന് എംഡി ടോമിന്‍ തച്ചങ്കരി. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് തച്ചങ്കരിയുടെ പ്രസ്താവന. കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുമെന്നും പുതുതായി ചുമതലയേറ്റ എംഡി വ്യക്തമാക്കി.
ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും തൊഴിലെടുക്കാതെയുള്ള അഭ്യാസം ഇനി കെ എസ് ആര്‍ ടി സിയില്‍ നടക്കില്ലെന്നും തച്ചങ്കരി പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോയികൊണ്ടിരിക്കുന്നത്. ഇത് മറികടക്കുമെന്നും എംഡി പറഞ്ഞു.
താന്‍ ഒരുദൗത്യം ഏറ്റെടുത്താല്‍ വിജയിപ്പിക്കും. കൂട്ട ഭരണം അനുവദിക്കില്ല. നമ്മള്‍ സഹപ്രവര്‍ത്തകരാണ്. എന്നാല്‍, ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ ചോദ്യംചെയ്യൽ തുടരവേ അവരുടെ ഭർത്താവ് കിഷോറിനെ കണ്ടെത്താൻ പൊലീസ് കൊല്ലത്തേക്ക് പോകുന്നു. 2012ൽ ഇവരുടെ മറ്റൊരു മകൾ ഒന്നര വയസുകാരി കീർത്തന മരിച്ചതും സമാനസാഹചര്യത്തിലാണ്. കീർത്തനയെ താൻ കൊന്നിട്ടില്ലെന്നാണ് സൗമ്യ പറയുന്നത്.
എന്നാൽ, ആദ്യ കൊലപാതകം പുറത്തറിയാതിരുന്നത് വീണ്ടും കൊലപാതകം ചെയ്യാൻ ധൈര്യം നൽകിയെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മൊഴികളിലെ ഈ വൈരുദ്ധ്യം നീക്കേണ്ടതും ആവശ്യമാണ്. ആറുവർഷം മുമ്പ് മരിക്കുകയും സംസ്കരിക്കുകയും ചെയ്ത കുട്ടിയുടെ മരണത്തിൽ കൃത്യമായ വിവരം ശേഖരിക്കുകയെന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ കടമ്പയാണ്. കീർത്തന തന്റെ കുട്ടി അല്ലെന്ന ആരാേപണം കിഷോർ ഉന്നയിച്ചിരുന്നു. കീർത്തനയ്ക്കും ശ്വാസതടസവും ഛർദ്ദിയും മരണത്തിന് മുമ്പ് അനുഭവപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്. ഈ കുട്ടിയുടെ പിതൃത്വത്തിൽ ഭർത്താവ് കിഷോറിന് സംശയമുണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ നിത്യവും വീട്ടിൽ വഴക്കുണ്ടായിരുന്നെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സൗമ്യയുടെ സത്യസന്ധത തുറന്ന് കാട്ടാൻ എലിവിഷം കഴിക്കാൻ നിർബന്ധിച്ചിരുന്നു. അത് കുടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ടെന്നും സൗമ്യ പൊലീസിനോട് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇത് പൊലീസിൽ കൂടുതൽ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കശുവണ്ടി ഫാക്ടറിയിലെ ചുമട്ടുതൊഴിലാളിയായാണ് കിഷോർ പിണറായിയിലെത്തുന്നത്. ഇവിടെ ജോലിക്കെത്തിയ സൗമ്യയുമായി ഇയാൾ പരിചയത്തിലാവുകയായിരുന്നു. സംശയും വഴക്കും പതിവായതോടെ സൗമ്യ കിഷോറിനെ ഒഴിവാക്കി പടന്നക്കരയിലേക്ക് വരികയായിരുന്നു.</span>
കിഷോറിനെ കസ്റ്റഡിയിലെടുത്താൽ സൗമ്യയുടെ വഴിവിട്ട ബന്ധം നേരത്തെയുള്ളതാണോ, അതല്ല ഇരുവരും പിരിഞ്ഞതിന് ശേഷം സംഭവിച്ചതാണോ എന്നും അറിയാൻ കഴിയും. അങ്ങനെയെങ്കിൽ നേരത്തെ യുവതിയുമായി ബന്ധമുണ്ടായിരുന്ന മുഴുവൻ ആളുകളേയും കണ്ടെത്തി ചോദ്യം ചെയ്യേണ്ടി വരും.കിഷോറുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം ജീവിക്കാൻ വഴിതേടിയലയുമ്പോൾ ഇരിട്ടി സ്വദേശിനിയായ ഒരു സ്ത്രീയാണ് തന്നെ അനാശാസ്യരംഗത്തേക്ക് പരിചയപ്പെടുത്തിയതെന്ന് സൗമ്യ മൊഴി നല്കിയിട്ടുണ്ട്.
സൗമ്യയുമായി ഇടപാട് നടത്തുന്ന ആളുകളെ വീട്ടിലെത്തിക്കുന്നത് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൗമ്യയുടെ വീട്ടിലെ കിണർ വെള്ളത്തിൽ അമോണിയയുടെ അംശം കണ്ടെത്തിയതിലും ദുരൂഹത നിലനിൽക്കുന്നു. കിണർ വെള്ളം സൗമ്യ പരിശോധിച്ച് അമോണിയ സാന്നിദ്ധ്യമുള്ളതായി റിപ്പോർട്ട് സമ്പാദിച്ചിരുന്നു. ഇവർക്ക് അമോണിയ വെള്ളത്തിൽ കലക്കാൻ എവിടെനിന്ന് കിട്ടി.
ഇക്കാര്യത്തിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ ഇവർക്ക് കൊലപാതകത്തെ കുറിച്ച് സൂചന നേരത്തെയുണ്ടായിരുന്നിരിക്കണം എന്നാണ് പൊലീസ് പറയുന്നത്. ഒൻപതു വയസുള്ള മകൾ ഐശ്വര്യയെയും മാതാപിതാക്കളായ കുഞ്ഞിക്കണ്ണനെയും കമലയെയും എലിവിഷം നല്കിയാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. സൗമ്യയുടെ വീട്ടിൽ നിന്ന് എലിവിഷം കത്തിച്ചു കളഞ്ഞതിന്റെ അവശിഷ്ടങ്ങളും ഭക്ഷണം നല്കിയ പാത്രങ്ങളും പൊലീസ് കണ്ടെടുത്തു.
തിരുവനന്തപുരം: ശബരിമലയിലെ അപ്പം, അരവണ എന്നിവയുടെ ചേരുവയില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്ത മണ്ഡലകാലം മുതല്‍ പുതിയ ചേരുവയിലുള്ള അപ്പവും അരവണയുമായിരിക്കും വിതരണം ചെയ്യുക. പഴനിയിലെ പഞ്ചാമൃതത്തിന് പുതിയ ചേരുവ തയ്യാറാക്കിയ മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ശബരിമലയിലെ ചേരുവയും തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സിഎഫ്ടിആര്‍ഐ. പുതിയ ചേരുവയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍കി. നിലവില്‍ ശബരിമലയിലുള്ള അപ്പം, അരവണ നിര്‍മാണ പ്ലാന്റുകളില്‍ കാര്യമായ മാറ്റം വരുത്താതെതന്നെ പുതിയ ചേരുവയില്‍ ഇവ തയ്യാറാക്കാം.
പ്ലാന്റിലെ ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം മൈസൂരു കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മിഷണര്‍ എന്‍.വാസു എന്നിവര്‍ കഴിഞ്ഞ ദിവസം മൈസൂരു സിഎഫ്ടിആര്‍ഐയില്‍ എത്തി പുതിയ ചേരുവയെ കുറിച്ച് മനസിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി: കേരളത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാറിന്റെ വ്യാജ പ്രചരണം. കേരളത്തിലെ മുസ്ലീങ്ങളാല്‍ ഹിന്ദു സ്ത്രീയും ക്ഷേത്രവും അക്രമിക്കപ്പെട്ടുവെന്നാണ് പ്രചരണം. അതേസമയം ട്വീറ്റിന്റെ കൂടെ ചേര്‍ത്തിരിക്കുന്ന ചിത്രം ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെതാണ്. സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.’#HinduDeniedEquality’ എന്ന ഹാഷ്ടാഗിലാണ് വ്യാജപ്രചരണം നടക്കുന്നത്.
സംഘപരിവാര്‍ അനുകൂല അക്കൊണ്ടുകളാണ് വ്യാജ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥിരമായി വ്യാജപ്രചരണങ്ങള്‍ നടത്താറുള്ള ശംഖ്നാഥ് പോലുള്ള ട്വിറ്റര്‍ അക്കൗണ്ടുകളിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട ഹിന്ദു സ്ത്രീയുടെ ചിത്രവും തകര്‍ക്കപ്പെട്ട ഒരു കൃഷ്ണവിഗ്രഹത്തിന്റെ ചിത്രവും ഒരുമിച്ചു ചേര്‍ത്താണ് പ്രചരണം.
‘ഷോക്കിങ്: മതേതര കേരളത്തില്‍ മുസ്ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും. എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്’ എന്നാണ് ശംഖ്നാദിന്റെ ട്വീറ്റില്‍ പറയുന്നു. ‘പൂജ ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ ഹിന്ദു യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു, ശാന്തി ദൂതന്മാര്‍’ എന്നും പ്രചരണമുണ്ട്. അതേസമയം 2017ല്‍ ബംഗ്ലാദേശില്‍ മകന്‍ അക്രമിച്ച അമ്മയുടെ ചിത്രമാണ് ഇവര്‍ വിദ്വേഷപ്രചരണത്തിന് ഉപയോഗിക്കുന്നത്.
കൊടുവള്ളി: വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ആറംഗ സംഘം പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പന്നൂരിലാണ് സംഭവം. പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍വാസികളായ ആറംഗ സംഘം വീട്ടമ്മയ്ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും പിന്നീട് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.
സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന യുവതി ഏറെ നാളുകള്‍ക്ക് ശേഷമാണ് പീഡന വിവരം പുറത്തുപറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ വൈകിപ്പിച്ചുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് സൂചന.
ജനുവരി 30-നാണ് പീഡനം നടക്കുന്നത്. മദ്യം നല്‍കിയ ശേഷം രാത്രി മുഴുവന്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പ്രതി ചേര്‍ക്കപ്പെട്ട ആരും ഇപ്പോള്‍ സ്ഥലത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മിഡില്‍സ്ബറോയിലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ കത്തിയുമായി മോഷണത്തിനെത്തുമ്പോള്‍ പോള്‍ ക്രിസ്റ്റിയന്‍ കാലഗാന്‍ എന്ന മോഷ്ടാവിന് ഇത്രയും വലിയ പണി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. കടയുടമയായ രമ്യമുകി ഇത്‌ലയനാഥന്‍ തിരിച്ചടിച്ച രീതിയാണ് ഇയാളെ ഞെട്ടിച്ചത്. പണപ്പെട്ടിയും കൈക്കലാക്കി സൈക്കിളില്‍ സ്ഥലം വിടാനൊരുങ്ങിയ ഇയാളെ വടിയും പരസ്യബോര്‍ഡും മറ്റും ഉപയോഗിച്ച് രമ്യമുകി നേരിടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് തിലപാന്‍ തില്ലൈനനാഥന്‍ കാലഗാന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയും കയ്യില്‍ കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.
മോഷണ ശ്രമത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ഇയാള്‍ക്ക് തടവ് ശിക്ഷയും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 23നായിരുന്നു സംഭവം. മിഡില്‍സ്ബറോയിലെ നോര്‍ത്ത് ഓംസ്ബി, കിംഗ്‌സ് റോഡിലുള്ള ഏര്‍ണീസ് കണ്‍വീനിയന്‍സ് സ്‌റ്റോറിലാണ് മോഷണ ശ്രമം നടന്നത്. ഇതിനെ ഫലപ്രദമായി തടുന്ന രമ്യമുകി അതിനിടയില്‍ത്തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്യുകയും മോഷ്ടാവിനെ നേരിടുകയുമായിരുന്നു. സൈക്കിളില്‍ കടന്നുകളയാന്‍ കാലഗാന്‍ ശ്രമിച്ചെങ്കിലും രമ്യമുകി സൈക്കിളിന്റെ പിന്നില്‍ പിടിച്ചു വലിച്ച് ഇയാളെ തിരികെയെത്തിച്ചു.
ഇതോടെ പണപ്പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. രമ്യമുകിക്ക് നേരെ ഇയാള്‍ കത്തി വീശുകയും ചെയ്തു. സംഭവം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അടുക്കളയിലുണ്ടായിരുന്ന മുളകുപൊടിയായിരുന്നു തങ്ങള്‍ ഉപയോഗിച്ച പ്രധാന ആയുധമെന്ന് ദമ്പതികള്‍ പറഞ്ഞു. 1990ല്‍ കാലഗാന്‍ മോഷണത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കുള്ള ശിക്ഷ അഞ്ച് വര്‍ഷത്തെ തടവില്‍ കുറയരുതെന്ന് ടീസൈഡ് ക്രൗണ്‍ കോര്‍ട്ട് നിര്‍ദേശിച്ചു.