ജനത്തിന് ഇരുട്ടടി നൽകി കെഎസ്ഇബിയുടെ പുതിയ തീരുമാനം നിലവിൽ വരുന്നു. സേവനങ്ങള്‍ക്കുള്ള ജിഎസ്ടിക്കു പിന്നാലെ മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്താനുള്ള നീക്കവുമായി കെഎസ്ഇബി രംഗത്തെത്തിയതായി റിപ്പോര്‍ട്ട് . ഓരോ ഗാര്‍ഹിക കണക്ഷന്‍ മീറ്ററുകള്‍ക്കും 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള നീക്കത്തിന്റെ ഭാഗമായി ബില്ലിങ് സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.
നിലവില്‍ കെഎസ്ഇബിയുടെ സേവനങ്ങള്‍ക്കു ജിഎസ്ടിയുണ്ട്. ഉടമസ്ഥത, മീറ്റര്‍, പോസ്റ്റ്, സര്‍വീസ് വയര്‍, കണക്ട് ലോഡ് എന്നിവയുടെ മാറ്റം, കണക്ഷന്‍ കൊടുക്കല്‍, ഇന്‍സ്റ്റലേഷന്‍ ടെസ്റ്റിങ്, താരിഫ് ചേഞ്ച് തുടങ്ങിയ 111 ഇനങ്ങള്‍ക്ക് അഞ്ചു മുതല്‍ 18 ശതമാനം വരെയാണ് ജിഎസ്ടി.
കൂടുതല്‍ ഗുണഭോക്താക്കളും സിംഗിള്‍ ഫേസ് മീറ്ററാണ് ഉപയോഗിക്കുന്നത്. 15 രൂപയാണു മീറ്റര്‍ വാടക. ഇതിനൊപ്പമാണ് 18 ശതമാനം ജിഎസ്ടി ചുമത്തുന്നത്. ബില്ലില്‍ മൂന്നു രൂപയുടെ വരെ വ്യത്യാസമുണ്ടാകും. എന്നാല്‍ വൈദ്യുതി ചാര്‍ജിന്‍മേല്‍ നികുതിയില്ല.
മടവൂര്‍ സ്വദേശി റേഡിയോ ജോക്കി രാജേഷ് ഭവനില്‍ രാജേഷിനെ കൊന്ന കേസില്‍ മുഖ്യസൂത്രധാരനും മൂന്നാംപ്രതിയുമായ അപ്പുണ്ണിയുടെ സഹോദരിയും കാമുകിയും അറസ്റ്റിലായി. കൊലക്കേസ് പ്രതിയാണെന്നറിഞ്ഞിട്ടും സാമ്പത്തികമായി സഹായിക്കുകയും ഒളിവില്‍ കഴിയുന്നതിനായി സൗകര്യമൊരുക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ ആദ്യമായാണ് സ്ത്രീകള്‍ അറസ്റ്റിലാകുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. എറണാകുളം വെണ്ണല അംബേദ്കര്‍ റോഡില്‍ വട്ടച്ചാനല്‍ ഹൗസില്‍ സെബല്ല ബോണി (38), അപ്പുണ്ണിയുടെ സഹോദരിയും കഴിഞ്ഞദിവസം അറസ്റ്റിലായ സുമിത്തിന്റെ ഭാര്യയുമായ ചെന്നിത്തല മതിച്ചുവട് വീട്ടില്‍ നിന്നും ചെന്നൈ മതിയഴകന്‍ നഗര്‍ അണ്ണാ സ്ട്രീറ്റ് നമ്പര്‍18ല്‍ താമസിക്കുന്ന ഭാഗ്യശ്രീ (29) എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ അപ്പുണ്ണി സെബല്ലയെ മാത്രമാണ് ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. പൊലീസിന്റെ നീക്കങ്ങള്‍ യഥാസമയം അപ്പുണ്ണിക്ക് നല്‍കിക്കൊണ്ടിരുന്നത് സെബല്ലയാണ്. കൊലക്കുള്ള പദ്ധതി ആസൂത്രണംചെയ്യാന്‍ ബംഗളൂരുവില്‍നിന്ന് കഴിഞ്ഞ മാര്‍ച്ച് 21നെത്തിയ അപ്പുണ്ണിക്കും സുഹൃത്ത് സ്വാലിഹിനും എറണാകുളത്ത് സ്വന്തംപേരില്‍ മുറിയെടുത്ത് കൊടുത്തത് സെബല്ലയാണ്. പൊലീസ് തന്നെ അന്വേഷിച്ച് തമിഴ്‌നാട്ടിലെത്തിയതറിഞ്ഞ അപ്പുണ്ണി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചശേഷം എല്ലാദിവസവും രാത്രിയില്‍ സെബല്ലയെ ലാന്‍ഡ്‌ഫോണിലൂടെ ബന്ധപ്പെടുമായിരുന്നതായി പൊലീസ് പറഞ്ഞു. അപ്പുണ്ണിയെ സഹായിക്കാനായി ഭര്‍ത്താവിനെ ചുമതലപ്പെടുത്തുകയും അത് മറച്ചുവെക്കുകയും ചെയ്ത കുറ്റത്തിനാണ് ഭാഗ്യശ്രീയെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനാകുറ്റമാണ് ചുമത്തിയത്. അപ്പുണ്ണിയെയും സുമിത്തിനെയും ചോദ്യംചെയ്തതില്‍നിന്നും ഇരുവര്‍ക്കും കുറ്റകൃത്യത്തിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ ഓഫിസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
അതേസമയം അപ്പുണ്ണിയെ കൊല്ലം വള്ളിക്കീഴില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ഉപയോഗിച്ച വാള്‍ പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപ്പുണ്ണിയെ വള്ളിക്കീഴ് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന ഇതേകേസില ആറാംപ്രതി സനുവിന്റെ വീടിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലനടത്തിയ ശേഷം കാറില്‍ സനുവിന്റെ വീടിന് സമീപം എത്തുകയും കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം കൃത്യത്തിന് ഉപയോഗിച്ച വാള്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ വലിച്ചെറിയുകയുമായിരുന്നെന്ന് അപ്പുണ്ണി പൊലീസിനോട് പറഞ്ഞു.
എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണി ഷംന തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ്പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. എന്നാൽ യുവതിയുടെ അപ്രത്യക്ഷമാകലിന് പിന്നിൽ എന്താണ് കാരണമെന്ന് ഇപ്പോളും വ്യക്തമായിട്ടില്ല. ഷംനയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് ക്രൈം മെമ്മോ പുറപ്പെടുവിച്ചിട്ടുണ്ട്. ആരുടെയെങ്കിലും സഹായമില്ലാത്ത ഈ അവസ്ഥയില്‍ യുവതിക്ക് യാത്ര ചെയ്യാനോ മറ്റോ ബുദ്ധിമുട്ടാണ്. യുവതി ചികില്‍സയ്ക്ക് വന്നതിന്റെയും ആശുപത്രിയില്‍ ഇരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടറെ കാണാനായി ആശുപത്രിക്ക് അകത്തേക്ക് പോയ ശേഷം യുവതിയെ കാണാതാകുകയായിരുന്നു. പരിശോധനയ്ക്ക് വേണ്ടി ലേബര്‍ റൂമിലേക്ക് പോയ ഷംനയെ പിന്നീട് കണ്ടിട്ടില്ല.
കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് സ്വദേശിനിയായ ഷംനയെയാണ് കഴിഞ്ഞദിവം ആശുപത്രിയില്‍ നിന്ന് കാണാതായത്. ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് അന്‍ഷാദിനും കുടുംബത്തിനുമൊപ്പം ആശുപത്രിയിലെത്തിയ ശേഷമായിരുന്നു അപ്രത്യക്ഷമാകല്‍. ഷംനയുടെ മൊബൈല്‍ ഫോണുള്ള ടവര്‍ സാന്നിധ്യം പോലീസ് കൃത്യമായി പിന്തുടരുന്നുണ്ട്. എന്നാല്‍ ഇടക്കിടെ ഫോണ്‍ ഓഫാക്കുന്നത് പോലീസിനെ കുഴക്കുന്നു. ഏറ്റവും ഒടുവില്‍ മൊബൈല്‍ സിഗ്നല്‍ ലഭിച്ചത് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നാണ്. അതിനിടെ ഷംനയെ എറണാകുളത്ത് വച്ച് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴയിലേക്ക് പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായി ടിടിഇ പോലീസിനെ അറിയിച്ചെന്നാണ് വിവരം. ആലപ്പുഴയിലും തിരച്ചില്‍ നടക്കുന്നുണ്ട്. കോട്ടയത്ത് മൊബൈലിന്റെ സിഗ്നല്‍ കണ്ടിരുന്നു. പിന്നീട് എറണാകുളത്തും കണ്ടു. ഈ സാഹചര്യത്തില്‍ ഈ രണ്ടിടങ്ങളിലെയും ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
അഡ്മിറ്റാകാന്‍ ആശുപത്രിയിലെ ഗൈനക്കോളജി ഒപിയില്‍ നിന്ന് ഡോക്ടര്‍ നേരത്തെ തിയ്യതി കുറിച്ചുനല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്എടിയില്‍ എത്തിയത്. ഒപിയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. രക്തപരിശോധന നടത്തി. ശേഷം ബന്ധുക്കളുടെ അടുത്ത് വന്നു. ഡോക്ടറില്‍ നിന്ന് അടുത്തദിവസം വരേണ്ട തിയ്യതി എഴുതിവാങ്ങിയ ശേഷം വരാമെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിക്ക് അകത്തേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ല.
കാമുകനായ ഡോക്ടറെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍. തിരുവല്ല കീഴ് വായ്പ്പൂര്‍ സ്വദേശിയായ ടീന ജോണ്‍സ് ആണ് അറസ്റ്റിലായത്. ചിക്കാഗോയിലെ മേവുഡിലെ ലയോള മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നഴ്‌സാണ് ടീന ജോണ്‍സ്. കരിഞ്ചന്തക്കാരും കച്ചവടക്കാരും ഊഹക്കച്ചവടക്കാരും ഉപയോഗിക്കുന്ന ഡാര്‍ക്ക് വെബിലൂടെ ബിറ്റ് കോയിന്‍ ഉപയോഗിച്ചാണ് ടീന ക്വട്ടേഷന്‍ നല്‍കിയത്. അമേരിക്കയില്‍ ഈ രീതിയിലുള്ള ക്രിമിനല്‍ കേസുകള്‍ അപൂര്‍വമായേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കേസ് തെളിഞ്ഞാല്‍ ടീനയ്ക്ക് 20 വര്‍ഷം തടവ് ലഭിക്കും.
ലയോള മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അനസ്‌ത്യേഷ്യസ്റ്റായ ടോബിയും പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തിന് ഭാര്യ തടസമാകുമന്ന് കണ്ടപ്പോഴാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ കൊലപാതകം നടക്കുമെന്ന വിവരം സി.ബി.എസ് ന്യൂസില്‍ ആരോ അറിയിച്ചു. അവരാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് അറിയുന്നു. കഴിഞ്ഞ ജനുവരിയില്‍ പതിനായിരം ഡോളറാണ് ടീന ക്വട്ടേഷന് കൈമാറിയത്.
ഇത് പൊലീസ് മണത്തറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. തടവിലായ ടീനയെ മേയ് 15ന് കോടതിയില്‍ ഹാജരാക്കും. ജാമ്യം ലഭിച്ചാല്‍ കാമുകനുമായോ ഭാര്യയുമായോ ബന്ധപ്പെടെരുതെന്ന കര്‍ശന ഉപാധി നല്‍കും. പാസ്‌പോര്‍ട്ടും കണ്ടുകെട്ടും.തിരുവല്ല വാളക്കുഴ സ്വദേശിയായ ടോബിയുടെ മാതാപിതാക്കള്‍ ചിക്കാഗോയില്‍ സ്ഥിരതാമസക്കാരാണ്. 2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു ടോബിയുടെ വിവാഹം.
ചങ്ങനാശേരി: മാമ്മൂട്ടിൽ അമ്മയും മകളും ഒറ്റയ്ക്ക് താമസിക്കുന്ന വാടക വീട്ടിൽ ആണ് മോഷണം നടന്നത്. 15 പവൻ സ്വർണ്ണം നഷ്ടമായതായി വീട്ടുകാർ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
മാമ്മൂട് എസ്ബിഐ ബാങ്കിന് സമീപം കാർമൽ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന തങ്കമ്മയുടെ വീട്ടിലാണ് പുലർച്ചെ മോഷണം നടന്നത്. തങ്കമ്മയുടെ കഴുത്തിൽ കിടന്ന മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ആണ് മോഷണം പോയത്.
രാത്രിയിൽ ഉറക്കത്തിൽ ആരോ മാല പിടിച്ചു പറിക്കുന്നതായി തോന്നിയെന്നും തുടർന്ന് എഴുനേറ്റു ലൈറ്റ് ഇട്ടുനോക്കിയപ്പോൾ ആരെയും കണ്ടില്ലെന്നും ലൈറ്റ് അണച്ചു കിടന്നെന്നും തങ്കമ്മ പോലീസിനോട് പറഞ്ഞു. രാവിലെ ഉണർന്നപ്പോൾ ആണ് മാല നഷ്ടമായ വിവരം അറിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരിയിൽ ഇരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വീടിന്റെ വാതലുകളും ജനലുകളും കേടുപാടുക സംഭവിച്ചിട്ടില്ലാത്തതിനാൽ മോഷ്ടാവ് വീടിനുള്ളിൽ കടന്നത് എങ്ങനെ എന്ന കാര്യത്തിൽ ദുരൂഹത. കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്നും കൂടുതൽ അന്വേഷണം ആവശ്യമെന്നു പോലീസ് പറഞ്ഞു
ന്യൂഡൽഹി: നാഗ്പൂർ ആർച്ച് ബിഷപ്പും മഹാരാഷ്ട്ര റീജണൽ ബിഷപ്സ് കോണ്‍ഫറൻസ് പ്രസിഡന്റുമായ ആർച്ച് ബിഷപ് മാർ ഏബ്രഹാം വിരുത്തക്കുളങ്ങര (75) ദിവംഗതനായി. ഇന്നു പുലർച്ചെ ഡൽഹിയിലെ സിബിസിഐ ആസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ദേഹവിയോഗം.
ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയ ബിഷപ് ഇന്നു പുലർച്ചെ നാഗ്പൂരിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുൻപ് ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള ബിഷപ് വിരുത്തക്കുളങ്ങരക്ക് ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്.
കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തൻപള്ളി ഇടവകാംഗവും വിരുത്തക്കുളങ്ങര ലൂക്കോസ്-ത്രേസ്യാമ്മ ദന്പതികളുടെ ഒൻപതു മക്കളിൽ നാലാമനുമായി 1943 ജൂണ്‍ അഞ്ചിനായിരുന്നു ജനനം. 1969 ഒക്ടോബർ 28നു മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു വൈദികപട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലിൽ ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. ഖാണ്ട്വ രൂപതയുടെ അധ്യക്ഷനായി 34-ാം വയസിൽ നിയമിതനായി. 1977 ജൂലൈ 13നു മെത്രാഭിഷേകം നടന്നു.
1987 മുതൽ നാഗ്പൂർ അതിരൂപതയുടെ ആർച്ച്ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദിവാസികളുടെയും പിന്നോക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമർപ്പിതമായ ശുശ്രൂഷയാണ് മാർ വിരുത്തക്കുളങ്ങര അർപ്പിച്ചുപോന്നത്. യുവജന അത്മായ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉപദേഷ്ടാവുമായിരുന്നു. കബറടക്കം നാഗ്പൂരിൽ നടക്കും.
ബ്രിട്ടനുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പഠിക്കുന്ന റഷ്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിക്കാനൊരുങ്ങി പുടിന്‍ സര്‍ക്കാര്‍. റഷ്യയുമായുള്ള നയതന്ത്രബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാല്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സ്്ക്രിപാലും മകളും സാലിസ്‌ബെറിയിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് ആക്രമിക്കപ്പെടുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് നോവിചോക് ഉപയോഗിച്ചായിരുന്നു ഇവരെ അപായപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു. എന്നാല്‍ മോസ്‌കോ ഇക്കാര്യം നിഷേധിച്ചു.
തുടര്‍ന്ന് ബ്രിട്ടനും റഷ്യയും തമ്മില്‍ കടുത്ത ശീതയുദ്ധം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് യുകെയിലുള്ള റഷ്യന്‍ ഡിപ്ലോമാറ്റുകളെ തെരേസ മെയ് പുറത്താക്കി. മറുപടിയായി റഷ്യയും ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെ പുറത്താക്കിയിരുന്നു. 60,000 ത്തോളം റഷ്യന്‍ വിദ്യാര്‍ത്ഥികളാണ് ഇതര രാജ്യങ്ങളില്‍ ഉന്നത വിദ്യഭ്യാസം തേടുന്നത്. ഇവര്‍ നാട്ടിലേക്ക് തിരിച്ചു വന്നാല്‍ പഠനം പൂര്‍ത്തീകരിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. യുകെയിലും ഇതര പാശ്ചാത്യ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
മറ്റു രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയന്‍ രാസായുധ കേന്ദ്രത്തിന് നേരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണത്തെ അപലപിച്ച് റഷ്യ രംഗത്ത് വന്നിരുന്നു. റഷ്യക്കെതിരായ നീക്കങ്ങള്‍ വെസ്റ്റേണ്‍ രാജ്യങ്ങള്‍ നീക്കം ശക്തമാക്കിയതോടെ കൂടുതല്‍ മുന്‍ കരുതലുകളെടുക്കാന്‍ തയ്യാറെടുക്കുകയാണ് പുടിന്‍ ഭരണകൂടം. അതേ സമയം ബിസിനസ്, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബ്രിട്ടനിലേക്ക് റഷ്യന്‍ പൗരന്മാര്‍ക്ക് ഏത് സമയം വേണമെങ്കിലും കടന്നുവരാമെന്നും അവരെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നതായും ബ്രിട്ടീഷ് എംബസി അറിയിച്ചു.
ബ്ലഡ് പ്രഷര്‍ ചികിത്സയ്ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രോഗികളെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് രോഗികള്‍ക്ക് നല്‍കിയിരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സും(NICE) ചികിത്സാ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ട്. യുഎസ് നിര്‍ദേശം പാലിക്കുകയാണെങ്കില്‍ യുകെയിലെ പകുതിയോളം വരുന്ന രോഗികള്‍ക്ക് ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതിന് മരുന്ന് നല്‍കേണ്ടി വരും. എന്നാല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി നടത്തിയ പഠനത്തില്‍ ഇത്തരം തീരുമാനങ്ങള്‍ രോഗിയുടെ ആരോഗ്യനില കൂടുതല്‍ അപകടത്തിലാക്കുമെന്ന് വ്യക്തമാക്കുന്നു.
ബ്ലഡ് പ്രഷറുണ്ടെന്ന് തെളിഞ്ഞ് കഴിഞ്ഞാല്‍ രോഗികളില്‍ മാനസിക പിരിമുറക്കവും വ്യാകുലതയും വര്‍ധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി നടത്തിയ പഠനത്തില്‍ പറയുന്നു. ചിലര്‍ക്ക് മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു. ബ്ലഡ് പ്രഷര്‍ കൂടുതലുള്ള രോഗികള്‍ക്ക് സാധാരണയായി എന്‍എച്ച്എസില്‍ നിന്ന് ലഭിക്കുന്ന മരുന്ന് സട്രോക്ക് അല്ലെങ്കില്‍ ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം വ്യക്തമാക്കുന്നു. ഈ മരുന്ന് കഴിക്കുന്നവര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ജീവഹാനി തന്നെ സംഭവിച്ചേക്കാവുന്ന രോഗം പിടിപെടാന്‍ 20 ശതമാനം സാധ്യതയുണ്ടെന്നാണ് പഠനം. ബ്ലഡ് പ്രഷറിനായി നല്‍കുന്ന മരുന്നിന് ദിവസം വെറും 10 പെന്‍സ് മാത്രമാണ് ചെലവ്.
ബ്ലഡ് പ്രഷര്‍ നില 140/90 വരെയുള്ള ഏതാണ്ട് ഏഴ് മില്യണ്‍ രോഗികള്‍ ബ്രിട്ടനിലുണ്ട്. ഇവര്‍ സ്ഥിരമായി ബ്ലഡ് പ്രഷര്‍ പില്ലുകള്‍ കഴിക്കുന്നവരാണ്. അതേസമയം ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നത് 50 ശതമാനം രോഗികളിലും മരണനിരക്ക് കുറയ്ക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ട്രയലില്‍ വ്യക്തമായിട്ടുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കണ്ടെത്തിയ തെളിവുകളാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് പരിഗണനയിലെടുത്തിട്ടുള്ളത്. സമാന കണ്ടെത്തല്‍ നടത്തിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പഠനവും ഈ ഘട്ടത്തില്‍ എന്‍ഐസിഇ പരിഗണിച്ചു വരികയാണ്. ചികിത്സാ രീതി ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നിര്‍ണയിക്കാനാണ് എന്‍ഐസിഇ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം രോഗികള്‍ ദിവസവും രണ്ട് പില്ലുകള്‍ വീതം എടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ ചികിത്സകള്‍ക്ക് ചുരുങ്ങിയ പണം മാത്രമാണ് ചെലവ്.
സ്വന്തം ലേഖകന്‍
യുകെ : ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചര്‍ച്ച നടത്തി. അതേസമയം, ഇന്ത്യയിൽ നടക്കുന്ന ദലിത് – ന്യൂനപക്ഷ – സ്ത്രീ പീഡനങ്ങൾ ഉയർത്തിക്കാട്ടിയും , അടിച്ചമർത്തൽ രാഷ്ട്രീയത്തിനെതിരേയും ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ ലണ്ടനിലും സ്റ്റോക്ഹോമിലും തെരുവിലിറങ്ങി . മലയാളികളും , തമിഴരും , പഞ്ചാബികളും , ഗുജറാത്തികളും അടങ്ങുന്ന വലിയൊരു ജനതയാണ് മോദിക്കെതിരെ പ്രതിക്ഷേധ പ്രകടനവുമായി ലണ്ടന്‍ നഗരം കീഴടക്കിയത് . പല സ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് വളരെയധികം ബുദ്ധിമുട്ടുന്ന കാഴ്ചക്കാണ് ഇന്ന് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത് . ലണ്ടനില്‍ മോദിക്കെതിരെ നടന്ന ഏറ്റവും പ്രതിക്ഷേധ പ്രകടനം കൂടി ആയിരുന്നു ഇന്ന് നടന്നത്.
ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനോടു വിടപറഞ്ഞ ബ്രിട്ടന് ഇനി വ്യാപാരശൃഖല ശക്തിപ്പെടുത്താന്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളാണ് ആശ്രയം. ഇതിനുള്ള മാര്‍ഗങ്ങള്‍ മുഖ്യമായും തേടുന്ന കോമണ്‍വെല്‍ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിനെത്തിയ നരേന്ദ്രമോദി മേയുമായി നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദം, അനധികൃത കുടിയേറ്റം എന്നിവയും വിഷയമായി.
അതേസമയം, മോദിക്കെതിരെ ലണ്ടനില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കഠ്‌വയിലെ പെൺകുട്ടിക്കും കുടുംബത്തിനും നീതിതേടിയുള്ള പ്രതിഷേധം വേറിട്ടുനിന്നു. കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ ഫ്ലക്സും , മോദിക്ക് സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടൻ നഗരത്തിലൂടെ ഒരു വാഹനം തന്നെ തലങ്ങും വിലങ്ങും ഓടി. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൗസ് ഓഫ് ലോഡ്സിലെ അംഗമായ നസീർ അഹമ്മദും പ്രതിഷേധവുമായി രംഗത്തുണ്ട്. കാശ്മീർ, പഞ്ചാബ്, നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിയാണ് നസീറിന്റെ പ്രതിഷേധം. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ആനകളെ വളർത്തുന്നതും എഴുന്നള്ളിക്കുന്നതും നിർത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ ഫോർ എലഫന്റ്സും മോഡിക്കെതിരേ പ്രതിഷേധിക്കാൻ തയാറെടുക്കുന്നു.
പൂഞ്ഞാറിന് സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കോട്ടയം ചുങ്കം കണ്ണങ്ങാട്ടുമണിൽ ക്രിസ്റ്റഫർ എബ്രഹാം (17) കുമരനെല്ലൂർ മുഹമ്മദ് റിയാസ് (17 ) എന്നിവരാണ് മരിച്ചത്.
നാലംഗസംഘമായാണ് ഇവർ എത്തിയത്. ഇവർ കോട്ടയം വിദ്യാപീഠത്തിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്.അടിവാരത്തിലേക്കു പോകുവായിരുന്ന സംഘം കുളിക്കുന്നതിനായി ഒരവക്കത്തു എത്തുകയായിരുന്നു.
ഉച്ചക്ക് രണ്ടുമണിക്കാണ് അപകടമുണ്ടായത്. കയത്തിലേക്ക് ചാടി അപകടത്തിൽപെട്ട ക്രിസ്റ്റഫറിനെ രക്ഷിക്കാൻ റിയാസ് പിറകെ ചാടുകയായായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അടിഞ്ഞു കൂടിയ ചെളിയിൽ രണ്ടു പേരും അകപെടുകയായിരുന്നു.എവിടെ മൂന്നാൾ താഴ്‌ചയോളം വെള്ളം ഉണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് കരക്കെടുത്തു ഉടൻ തന്നെ പേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.
അവധി കാലമായതിനാൽ വിദ്യാർത്ഥികളായ ചെറുപ്പക്കാർ കൂട്ടമായി ബൈക്കുകൾ വന്നു ഇതുപോലുള്ള അപകടങ്ങളിൽ വന്നു ചാടുന്നത് സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇല്ലിക്കൽ കല്ല് വച്ച് ഉണ്ടായ അപകടത്തിൽ മുന്ന് പേരുടെ ജീവൻ പൊലിഞ്ഞത്. തുടർന്ന് അധികാരികൾ ഏർപ്പെടുത്തിയ ജാഗ്രത തുടർ അപകടങ്ങൾ ഒഴിവാക്കിയത്. സംഘമായി അവധി ആഘോഷിക്കാൻ പുറപ്പെടുന്ന ചെറുപ്പക്കാരുടെ കാര്യത്തിൽ മാതാപിതാക്കൾ പ്രതേക ശ്രദ്ധ ചെലുത്തുന്നത് ഈ അവസരത്തിൽ നന്നായിരിക്കും