റിയാദ്: സൗദിയില്‍ വീണ്ടും സിനിമാ തീയേറ്റുറകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് സൗദിയില്‍ തീയേറ്ററുകള്‍ വരാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്ന നിയമത്തില്‍ സൗദി ഭരണകൂടം ഭേദഗതി വരുത്തിയത്.
തീയേറ്റര്‍ ഇല്ലാത്ത അപൂര്‍വ്വം രാജ്യങ്ങളിലൊന്നായിരുന്ന സൗദി അറേബ്യ. മറ്റുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളില്‍ നിലവില്‍ സിനിമാ തിയേറ്ററുകള്‍ ഉണ്ട്. നിയമത്തില്‍ അയവു വരുത്തിയതോടെ തീയേറ്റര്‍ തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ട് അമേരിക്കന്‍ തീയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിന് സൗദി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
ഈ മാസം 18-ന് ആദ്യ തീയേറ്റര്‍ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ.എം.സി തുറക്കും.
ജോധ്പുര്‍: സിനിമ സെറ്റില്‍ വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സല്‍മാന്‍ ഖാന് 6 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. എന്നാല്‍ കേസില്‍ നടന്‍ അപ്പീല്‍ പോകാനാണ് സാധ്യത. സമാന കേസില്‍ 2007ലുണ്ടായ വിധിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ ഒരാഴ്ച ജയില്‍ വാസം അനുഭവിച്ചിരുന്നു. എന്നാല്‍ പിന്നീട് താരത്തെ കോടതി കുറ്റവിമുക്തനാക്കി.
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടി പിടിക്കുന്നത്. സംഭവത്തില്‍ സല്‍മാന്‍ ഖാനെ കൂടാതെ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.
സല്‍മാന് ഏറ്റവും കൂടിയ ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 2002ല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ സല്‍മാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് ഹൈക്കോടതി അന്ന് റദ്ദാക്കിയത്.
87 മില്യണ്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ഫെയിസ്ബുക്ക്. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്ക 50 മില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം 87 മില്യണ്‍ ആളുകളുടെ ഡാറ്റ ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിയെന്നാണ് കരുതുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയിലിയുടെ വെളിപ്പെടുത്തല്‍ ഫെയിസ്ബുക്കിന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. ഓഹരി വിപണിയില്‍ ഉള്‍പ്പെടെ ഫെയിസ്ബുക്കിന് തകര്‍ച്ച നേരിടേണ്ടി വന്നു. ഉപഭോക്താക്കളുടെ എണ്ണം കുറയാനും ഡാറ്റ ബ്രീച്ച് കാരണമായിട്ടുണ്ട്. സംഭവത്തില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഫെയിസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത് വരികയും ചെയ്തിരുന്നു.
ഡാറ്റ ബ്രീച്ച് നേരത്തെ കരുതിയിരിക്കുന്നതിനേക്കാളും കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായിട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡാറ്റ ചോര്‍ന്നവരില്‍ 1.1 മില്യണ്‍ ഉപഭോക്താക്കള്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചോര്‍ത്തിയ ഡാറ്റ ഉപയോഗിച്ചതായി ആരോപണമുണ്ടായിരുന്നു. ട്രംപ് അനുകൂല വികാരം നേടിയെടുക്കുന്നതിന് ആ ഡാറ്റ ഉപയോഗപ്പെടുത്തിയതായിട്ടാണ് കരുതുന്നത്. ഞങ്ങള്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നു. മുന്നോട്ടുള്ള ഘട്ടങ്ങളില്‍ അതുണ്ടാകും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയിസ്ബുക്ക് ചിലര്‍ക്ക് സ്വകാര്യ താത്പര്യങ്ങള്‍ക്കായി വിവരങ്ങള്‍ നല്‍കിയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അത് ഉപയോഗിച്ചുവെന്നത് ശുഷ്‌കിച്ച മനസ്ഥിതിയായി മാത്രമെ കാണാന്‍ കഴിയൂ എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.
ഡാറ്റ ബ്രീച്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിനും കണ്ടെത്തുന്നതിനും ഇന്റേണല്‍ ഓഡിറ്റിംഗ് നടത്താന്‍ സക്കര്‍ബര്‍ഗ് തീരുമാനിച്ചിട്ടുണ്ട്. ആളുകളുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ ഐഡികളും മറ്റു സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയതിന് ശേഷം ഫെയിസ്ബുക്കില്‍ സെര്‍ച്ച് സെറ്റിംഗ്‌സ് ഉപയോഗിച്ച് ഐഡി കണ്ടെത്തുന്ന ഫീച്ചര്‍ ഫെയിസ്ബുക്ക് നിര്‍ത്തലാക്കിയിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ രീതി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. പ്രൈവസി പബ്ലിക് ആയി ഡിഫോള്‍ട്ട് സെറ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ പെട്ടന്ന് സാധിക്കും. ഇത്തരം മാര്‍ഗം ഉപയോഗിച്ചും ഡാറ്റ ചോര്‍ത്താമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.
ലണ്ടന്‍: ആഡംബര ജീവിതത്തിനായി ഇന്ത്യന്‍ വംശജയായ ഫിനാന്‍സ് ചീഫ് ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് അടിച്ചു മാറ്റിയത് 1 മില്യന്‍ പൗണ്ട്. ജൂബിലി ഹാള്‍ ട്രസ്റ്റ് എന്ന ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ തന്റെ ബാര്‍ക്ലേയ്‌സ് അക്കൗണ്ടിലേക്ക് 905,150.85 മാറ്റിയതായാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിന്റെ നാറ്റ് വെസ്റ്റ് അക്കൗണ്ടിലേക്ക് 20,817.50 മാറ്റിയ സംഭവത്തിലും ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഏഴ് വര്‍ഷങ്ങള്‍ക്കിടെയാണ് ചസ്ജിത്ത് വര്‍മ്മയെന്ന 37 കാരി ഇത്രയും തട്ടിപ്പ് നടത്തിയത്. സ്വന്തം ഇവന്റ് സ്ഥാപനത്തിന്റെ ഇന്‍വോയ്‌സുകളിലാണ് ഭര്‍ത്താവ് സഞ്ജയ് ശര്‍മക്ക് ഇവര്‍ പണം നല്‍കിയിരിക്കുന്നത്.
കാന്‍കൂണിലേക്ക് യാത്ര പോകാനായി ചെലവായ 14,000 പൗണ്ട്, പുതിയ മെഴ്‌സിഡസ് ബെന്‍സ് കാറിന് ചെലവായ പണം, മൈക്കിള്‍ ബൂഡിന്റെ സംഗീതപരിപാടിക്കും ന്യൂയോര്‍ക്ക് നിക്ക്‌സ് ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ പ്രകടനം കാണാനുമായി വിഐപി ടിക്കറ്റെടുക്കാനുള്ള തുക തുടങ്ങിയവ തട്ടിയെടുത്ത പണത്തില്‍ നിന്നാണ് നല്‍കിയത്. പോപ് ഇതിഹാസം ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ ലാസ് വേഗാസ് ഷോയില്‍ ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് പാക്കേജില്‍ പങ്കെടുക്കാനും ഈ പണം ദമ്പതികള്‍ ഉപയോഗിച്ചതായി വ്യക്തമായി.
ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ചസ്ജിത്ത് വര്‍മ്മയ്ക്ക് ആറ് വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. സഞ്ജയ് വര്‍മ്മയ്ക്ക് തടവുശിക്ഷ വിധിച്ചെങ്കിലും അത് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ഫെബ്രുവരിയില്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു പ്രൈമറി സ്‌കൂളിന്റെ അക്കൗണ്ടില്‍ നിന്ന് 31,382 പൗണ്ട് മോഷ്ടിച്ചതിന് സ്‌നെയേഴ്‌സ്ബ്രൂക്ക് ക്രൗണ്‍ കോടതിയും ചസ്ജിത്ത് കുറ്റക്കാരിയാണെന്ന് വിധിച്ചിരുന്നു. ഈ കേസില്‍ 6 മാസത്തെ അധിക ശിക്ഷ കൂടി അനുഭവിക്കണം.
പച്ചക്കറിവില കുറയ്ക്കാന്‍ കുറുക്കുവഴി അവതരിപ്പിച്ച് മോറിസണ്‍സ്. രൂപവൈകല്യമുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പനക്കെത്തിച്ചുകൊണ്ടാണ് മോറിസണിന്റെ പരീക്ഷണം. പച്ചക്കറികള്‍ പാഴാകുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം ഗുണം ചെയ്യും. ഇപ്പോള്‍ വിലകുറച്ചിരിക്കുന്ന പച്ചക്കറികള്‍ ഗുണമേന്‍മയുള്ളവ തന്നെയായിരിക്കുമെന്നും ചെറിയ രൂപവ്യത്യാസങ്ങളാണ് ഇവയുടെ വിലയില്‍ വ്യത്യാസം വരാന്‍ കാരണമെന്നും മോറിസണ്‍സ് പറയുന്നു. വില്‍പനക്കെത്തിച്ചിരിക്കുന്ന മുളകുകലില്‍ ചിലത് വളഞ്ഞതും ചെറുതും നിറവ്യത്യാസമുള്ളതുമായിരിക്കും പക്ഷേ ഇവയ്ക്ക് സാധാരണ മുളകിന്റെ എരിവുണ്ടാകുമെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.
സാധാരണ പച്ചക്കറികളേക്കാള്‍ ഇവയ്ക്ക് 39 ശതമാനം വിലക്കുറവാണ് നല്‍കിയിരിക്കുന്നത്. ചെലവ് കുറയ്ക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ പച്ചക്കറികള്‍ ഉപകാരപ്രദമായിരിക്കും. ഫുഡ് വെയിസ്റ്റിനെക്കുറിച്ച് ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കേട്ടശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മോറിസണ്‍സ് എത്തിച്ചേര്‍ന്നത്. രൂപവ്യത്യാസമുള്ള പച്ചക്കറികള്‍ക്ക് പുറമേ പഴവര്‍ഗ്ഗങ്ങളും വിപണിയിലെത്തിക്കാന്‍ മോറിസണ്‍സിന് പദ്ധതിയുണ്ട്. അവോക്കാഡോ, കിവി തുടങ്ങിയ സീസണല്‍ ഫലങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് നല്‍കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അവകാശവാദം.
ഫ്രോസണ്‍ ഉല്‍പ്പന്നങ്ങളിലും ഇത്തരമൊരു വിപണി മോറിസണ്‍സ് ലക്ഷ്യമിടുന്നുണ്ട്. ബെറി മിക്‌സിന്റെ ഒരു കിലോഗ്രാം പാക്കറ്റാണ് അവതരിപ്പിച്ചത്. ഇതിന് ടെലിവിഷന്‍ പരസ്യവും നല്‍കാന്‍ പദ്ധതിയുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ജനപ്രീതിയുണ്ടാക്കുന്നതിനായാണ് പരസ്യം നല്‍കുന്നത്. 22 രാജ്യങ്ങളില്‍ നിന്നാണ് ഈ പച്ചക്കറികളും പഴങ്ങളും എത്തിക്കുന്നതെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.
കൊല്ലം: വില്ലന്‍ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായതാണ് അജിത്ത്. നിരവധി സിനിമ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. അവിടെ ജനിച്ചു വളർന്നതിനാലാണ് അജിത് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേർത്തത്.
സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. സംവിധായകൻ പത്മരാജന്റെ സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിൽ അവസരം നൽകുകയായിരുന്നു. 1983 ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജൻ.
1989 ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി. 2012 ൽ ഇറങ്ങിയ ഇവൻ അർധനാരിയാണ് ഒടുവിൽ അഭിനയിച്ച ചിത്രം.
പ്രവാസലോകത്ത് തന്നെ ജീവിതാന്ത്യമായിരുന്നു പാലക്കാട് പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി നമ്പ്യാരത്തൊടി ഹൌസിൽ ചെറിയങ്ങാട്ടിൽ സെയ്തലവി (42) യുടെ വിധി. കഴിഞ്ഞ ഞായറാഴ്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ സൈതലവി മരണപ്പെട്ടത്. ജിദ്ദയിൽ കഫറ്റീരിയ ജീവനക്കാരനായിരുന്ന സെയ്തലവി ആറര വർഷങ്ങൾക്കു മുമ്പ് മതകാര്യ നിയമപാലകരുടെ പിടിയിലകപ്പെട്ടു. കേസിൽ കോടതി സെയ്തലവിയ്ക്കു നൽകിയത് വധശിക്ഷയായിരുന്നു. എന്നാൽ, വധശിക്ഷയ്ക്ക് വേണ്ടുന്ന തെളിവുകളുടെ അഭാവത്തിൽ മേൽക്കോടതി സെയ്തലവിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മൂന്ന് വർഷത്തെ തടവും തുടർന്ന് നാടുകടത്തലും വിധിക്കുകയായിരുന്നു.
അവിശ്വസനീയമാം വിധം വധശിക്ഷ വഴിമാറിയെങ്കിലും കുടുംബത്തെ കാണാനും നാടണയാനും സെയ്തലവിയ്ക്കു വിധിയുണ്ടായില്ല. ഇയ്യിടെയായി ക്ഷയരോഗം ബാധിച്ച സെയ്തലവിയെ ശുമൈസിയിലെ ഡിപോർട്ടേഷൻ – ജയിൽ സമുച്ചയത്തിൽ നിന്ന് നഗരത്തിലെ കിങ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും അവിടെ മരണപ്പെടുകയുമായിരുന്നു.
ജിദ്ദയിൽ രണ്ടു സഹോദരങ്ങൾ ജിദ്ദയിലുള്ള സെയ്തലവിയെ അനുജൻ ഉമർ സ്ഥിരമായി ജയിലിൽ ചെന്ന് സന്ദർശിച്ചിരുന്നു. ഉമറിന്റെ പേരിലാണ് ഭാര്യ സാബിറ മരണാനന്തര നടപടികൾക്കുള്ള രേഖകൾ അയച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വ്യാഴാഴ്ച മൃതദേഹം അയക്കാനാകുമെന്നു ഇക്കാര്യത്തിന് രംഗത്തുള്ള കെ എം സി സി പ്രവർത്തകൻ നാസർ ഒളവട്ടൂർ പറഞ്ഞു.
ഒമ്പതു വർഷം മുമ്പ് സൗദിയിൽ എത്തിയ സൈതലവിയ്ക്ക് ലഭിച്ച മേൽക്കോടതിയുടെ ആശ്വാസ വിധിയുടെ പകർപ്പ് സഹോദരനോ ഇക്കാര്യത്തിൽ നിയമസഹായം ചെയ്തുകൊടുക്കുന്നവർക്കോ ലഭിച്ചിട്ടില്ല. മൂന്നു വർഷത്തെ തടവ് ആയി ശിക്ഷയിൽ ഇളവുണ്ടായതായി അറിയാമെന്നല്ലാതെ അതിന്റെ വിശദാംശങ്ങൾ ഇവർക്ക് അറിവായിട്ടില്ല. മേൽക്കോടതി വിധി മുതൽ മൂന്നു വർഷം എന്നാണെങ്കിൽ ഇനിയും തടവിൽ തന്നെ തുടരണമായിരുന്നു. അതേസമയം, മൊത്തം മൂന്നു വർഷം ശിക്ഷയാണെങ്കിൽ, ആറര വർഷം തടവിൽ കഴിഞ്ഞ സെയ്തലവിയ്ക്കു വേഗത്തിൽ പുറത്തിറങ്ങാമായിരുന്നു; അധികകാലം തടവിൽ കഴിഞ്ഞതിന്റെ സാമ്പത്തിക നഷ്ടപരിഹാരം കൂടി സ്വീകരിച്ചു കൊണ്ട്. എന്നാൽ, അതിനൊന്നും കാത്തു നിൽക്കാതെ മറ്റൊരു അലംഘനീയമായ വിധി സെയ്തലവിയെ കൂട്ടികൊണ്ടു പോവുകയായിരുന്നു.
താരങ്ങളെ വിവമർശിക്കുന്നതിൽ മുന്‍പന്തിയിലാണ് ബോളിവുഡ് താരം കമാൽ ആർ.ഖാൻ എന്ന കെ.ആർ.കെ. ട്വിറ്ററിലൂടെയാണ് കെആർകെ തന്റെ വിമർശനങ്ങൾ അഴിച്ചു വിടാറുള്ളത്. എന്നാൽ ഇത്തവണത്തെ അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. തനിക്ക് വയറിൽ കാൻസറാണെന്നും അത് മൂന്നാം സ്റ്റേജിലാണെന്നുമാണ് കെആർകെ ട്വിറ്ററിലൂടെ അറിയിച്ചത്. മരിക്കുന്നതിന് മുന്‍പ് ചെയ്ത് തീർക്കേണ്ട രണ്ട് ആഗ്രഹവും അദ്ദേഹം വെളിപ്പെടുത്തി.
ഒന്നാമത്തേത് ഒരു എ ഗ്രേഡ് സിനിമ നിർമിക്കുക. രണ്ടാമത്തേത് ഒരു സിനിമയിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക. അല്ലെങ്കിൽ അദ്ദേഹം അഭിനയിക്കുന്ന ഒരു സിനിമ നിർമിക്കുക. പക്ഷേ ഈ 2 ആഗ്രഹങ്ങളും എന്റെ മരണത്തോടൊപ്പം എന്നെന്നേക്കുമായി മരിക്കും. ഇനിയുളള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.– കെആർകെ പറഞ്ഞു.
സ്റ്റൊമക് കാൻസർ മൂന്നാമത്തെ സ്റ്റേജിലാണെന്നും ഒന്നോ രണ്ടോ വർഷം കൂടിയേ ഞാൻ ജിവിച്ചിരിക്കൂ എന്നും കെആർകെ വ്യക്തമാക്കി. ആശ്വാസവാക്കുകളിൽ താൽപര്യമില്ലെന്നും കെആർകെ പറയുന്നു. എന്നെ വിമർശിക്കുകയും വെറുക്കുകയും സ്നേഹിക്കുകയും ചെയ്തതുപോലെ ഇനിയും ചെയ്യുക. എന്നെയൊരു സാധാരണക്കാരനെ പോലെ കരുതുക. ഇനിയുളള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’–കെആർകെ പറഞ്ഞു.
നേരത്തെ മലയാളത്തിലെ സൂപ്പർതാരം മോഹൻലാലിനെ ഛോട്ടാഭീം എന്നുകളിയാക്കിയതിന് കെആർകെ ഒരുപാട് വിമർശനം നേരിട്ടിരുന്നു.
ന്യൂസ് ഡെസ്ക്
നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 7 മണിയോടെയാണ് റോച്ച്ഡേലിനടുത്ത് ഹേവുഡിലെ ജോർജ് സ്ട്രീറ്റിൽ തുറസായ സ്ഥലത്ത് കുഞ്ഞിന്റെ ശരീരം കണ്ടെത്തിയതായി പരിസരവാസികൾ പോലീസിൽ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുന്നതിനായുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്താണ് ശരീരം കണ്ടെത്തിയത്. ഉടൻ തന്നെ എമർജൻസി വിഭാഗങ്ങൾ സ്ഥലത്തെത്തി. സ്നിഫർ ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം എന്നിവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ പ്രദേശം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
ഐക്യരാഷ്ട്രസഭ രക്ഷാസമിതി ആഗോള ഭീകരരുടെ പുതിയ പട്ടിക പുറത്തുവിട്ടു. പാക്കിസ്ഥാനില്‍നിന്ന് 139 ഭീകരരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ അധികവും ലഷ്‌കര്‍ ഇ തോയ്ബയുടെയും ജെയ്ഷെ ഇ മുഹമ്മദിന്റെയും പ്രവര്‍ത്തകരാണ്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭീകരര്‍ പാക്കിസ്ഥാനില്‍ താമസിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയും മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്ദിനെയും ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദാവൂദിന് നിരവധി വ്യാജ പാസ്പോര്‍ട്ടുകളുള്ളതായും കറാച്ചിയിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഭീകരവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നുവെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണക്കുന്നതാണ് യുഎന്നിന്റെ പുതിയ റിപ്പോര്‍ട്ട്.