ജീവന് ഭീഷണിയുള്ള രോഗങ്ങള്‍ക്ക് പോലുമുള്ള പരിശോധനകള്‍ അമിതവണ്ണക്കാരില്‍ നടത്താന്‍ കഴിയുന്നില്ലെന്ന് എന്‍എച്ച്എസ് നേതൃത്വം. അമിത ശരീരവണ്ണമുള്ള രോഗികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പല ചെക്കപ്പുകളും റദ്ദാക്കേണ്ടി വരുന്നതായി ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നു. ശരീരവണ്ണം വളരെ കൂടുതലായതിനാല്‍ എംആര്‍ഐ സ്‌കാനിംഗ് മെഷീനില്‍ പോലും രോഗികളെ കയറ്റാനാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല മാരക രോഗങ്ങളും കണ്ടെത്തുന്നതിന് ഇത്തരം ടെസ്റ്റുകള്‍ നിര്‍ണായകമാണ്. പക്ഷേ രോഗികളുടെ ശരീരത്തിന് അനുസരിച്ചുള്ള മെഷീനുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികള്‍ക്ക് പാകമായ മെഷിനില്ലാത്തതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 200ലധികം എംആര്‍ഐ സ്‌കാനിംഗുകളാണ് റദ്ദാക്കിയത്.
സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അതോറിറ്റികളും വലിയ സ്‌കാനറുകള്‍ വാങ്ങിക്കുവാന്‍ നിര്‍ബന്ധിതരായികൊണ്ടിരിക്കുകയാണ്. തടി കൂടുതലുള്ള ആളുകളുടെ എണ്ണത്തില്‍ വര്‍ധവുണ്ടാകുന്നുണ്ട്. പക്ഷേ അതിനനുസരിച്ച് സേവനങ്ങളും ഉപകരണങ്ങളും പരിഷ്‌കരിക്കപ്പെടുന്നില്ലെന്ന് ബ്രിട്ടീഷ് ഡയറ്റെറ്റിക്‌സ് അസോസിയേഷനിലെ ഷാനെഡ് ക്വിര്‍ക് വ്യക്തമാക്കുന്നു. നിരവധി രോഗങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് എംആര്‍ഐ സ്‌കാനിംഗ്. സാധാരണ എംആര്‍ഐ സ്‌കാനിംഗ് മെഷീനുകള്‍ക്ക് 68ഇഞ്ച് വ്യാസമാണ് ഉള്ളത്. ശരീരഭാരം 25 സ്റ്റോണില്‍ താഴെയുള്ള ആളുകളെ വരെ ഈ മെഷീനുകളില്‍ കയറാന്‍ ട്രസ്റ്റുകള്‍ അനുവദിക്കാറുണ്ട്.
ശരീര ഭാരം വര്‍ദ്ധിക്കാതെ സൂക്ഷിക്കണമെന്ന് പറയുന്നതിന് പല കാരണങ്ങളുണ്ട്. സ്‌കാന്‍ ചെയ്യുന്നതിന് അമിത ശരീരഭാരം തടസ്സമുണ്ടാക്കുമെന്നും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിച്ചാര്‍ഡ് ഇവാന്‍സ് വ്യക്താമക്കുന്നു. അമിത ശരീരഭാരം ഹൃദയ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ രാജന്‍ സീത ദമ്പതികളുടെ മകനായ അരുണ്‍രാജ് (29) ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമാണ്.
വേദനയ്ക്കിടയിലും ഇത്രയും പേര്‍ക്ക് ജീവിതം നല്‍കാന്‍ തയ്യാറായ അരുണ്‍രാജിന്റെ കുടുംബത്തിന്റെ തീവ്ര ദു:ഖത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കുചേര്‍ന്നു. ജാതിമതത്തിനും ഭാഷയ്ക്കും ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം 5.30 നാണ് അപകടം സംഭവിച്ചത്. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അരുണ്‍ രാജ്. ഇവരുടെ ബൈക്കിന്റെ പുറകില്‍ ഒരു കാര്‍ വന്ന് ഇടിച്ചു. സുഹൃത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ബൈക്കിന്റെ പുറകിലിരുന്ന അരുണ്‍രാജിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അരുണ്‍രാജിനെ എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഐ.സി.യു.വില്‍ അഡ്മിറ്റാക്കി. അരുണ്‍രാജിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു.
അരുണ്‍രാജിന്റെ സുഹൃത്താണ് അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി ബന്ധുക്കളോട് വിവരിച്ചത്. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കട്ടെ എന്ന് പറഞ്ഞ് പിതാവ് അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.
കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുമായി ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു. വിദഗ്ധ പരിശോധനയില്‍ അരുണ്‍ രാജിന്റെ മിക്കവാറും അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. എല്ലാ അവയവങ്ങളും നല്‍കാല്‍ ബന്ധുക്കള്‍ തയ്യാറാകുകയും ചെയ്തതോടെ മുന്‍ഗണനാ ക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.
ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ 6 മണിക്കൂര്‍ ഇടവിട്ട് 2 പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.
ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് ലഭിച്ചത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കുന്നത്.
കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (TRANSTAN) ബന്ധപ്പെട്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് ഹൃദയം ലഭിച്ചത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്.
രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്‌നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രകൃയ. എന്നാല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്‌നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രകൃയ വിജയമായി. അവിവാഹിതനാണ് അരുണ്‍രാജ്. വിദേശത്ത് ജോലി ചെയ്യുന്ന അഖില്‍രാജാണ് ഏക സഹോദരന്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരനായ സാലിയുടെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷപ്പെട്ടത് ഒരു ഫോണ്‍വിളിയിലാണ്. ദുബായിലെ മുഹൈസിലാണ് സാലിയും കുടുംബവും താമസിക്കുന്നത്. രാത്രി ജോലിക്കു ശേഷം തിരികെ വരുന്ന സുഹൃത്തിന്റെ ഫോണ്‍വിളിയെ നന്ദിയോടെ ഓര്‍ക്കുകയാണ് സാലി. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സാലിയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ അനീസ് രാത്രി രണ്ടു മണിക്കു ജോലി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ സാലിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ തീയും പുകയും കണ്ടു. ഇതേ തുടര്‍ന്ന് അനീസ് സാലിയെ ഫോണ്‍ വിളിച്ചു. ‘നീ താമസിക്കുന്ന കെട്ടിടത്തിനു താഴെ വലിയ ജനക്കൂട്ടവും ആംബലുന്‍സും ഉണ്ട്. നീ ഇപ്പോള്‍ എവിടെയാണ് ?’
അനീസിന്റെ ഫോണ്‍ സന്ദേശം ലഭിച്ച സാലി എഴുന്നേറ്റ് കെട്ടിടത്തിന്റെ താഴെക്ക് നോക്കി. വലിയ ജനക്കൂട്ടം മുകളിലേക്ക് നോക്കി നില്‍കുന്ന കണ്ട സാലി അപകടം മണത്തു. ഉടന്‍ തന്നെ ഉറങ്ങികിടന്ന ഭാര്യയേയും മൂന്നു മക്കളെയും വിളിച്ചു ഉണര്‍ത്തി താഴെ ഇറങ്ങാനായി ശ്രമിച്ചു. പക്ഷേ വാതില്‍ തുറന്നപ്പോള്‍ കറുത്ത പുക കാരണം പുറത്ത് ഇറങ്ങാന്‍ സാധിച്ചില്ല.
മരണത്തിനും ജീവനും ഇടയില്‍ ആളുകളുടെ സഹായം തേടി സാലിയും കുടുംബവും ബാല്‍ക്കണിയില്‍ അഭയം പ്രാപിച്ചു. താഴെകൂടി നില്‍ക്കുന്ന ജനക്കൂട്ടത്തോടെ രക്ഷിക്കാനായി അപേക്ഷിച്ചു. അവരില്‍ പലരും സാലിയെയും കുടുംബത്തെയും സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്നിട്ടും കുട്ടികള്‍ പേടിച്ച് കരഞ്ഞു.
അല്പസമയത്തിനു ശേഷം അടഞ്ഞ വാതില്‍ തള്ളി തുറന്ന് വന്ന സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനാണ് സാലിയേയും കുടുംബത്തെയും രക്ഷിച്ചത്. തന്നെ പിന്തുടരാന്‍ നിര്‍ദേശം നല്‍കിയ ശേഷം അയാള്‍ തങ്ങളെയും കൂട്ടി ഇരുളിനെ വകഞ്ഞു മാറ്റി പുകയിലൂടെ നടന്ന് താഴെ എത്തിയതായി സാലി ഓര്‍ക്കുന്നു.
സമൂഹമാധ്യമങ്ങളിലെ കാർട്ടൂണുകളാണ് ട്രോളുകൾ. രാജ്യത്തെ ഇന്ധനവില റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെയും ബിജെപി നേതാക്കൾക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഹോൽസവമാണ്. ചാനൽ ചർച്ചകളിൽ ഇന്ധന വിലവർധനയെ ന്യായീകരിച്ച ബിജെപി നേതാവ് ജെ.ആർ.പത്മകുമാറിനും ബി.ഗോപാലകൃഷ്ണനും നൊബേൽ സമ്മാനം നൽകിയാണ് ട്രോളൻമാർ രംഗത്തെത്തിയത്. ഇന്ധനവില സിദ്ധാന്തം കണ്ടുപിടിച്ചതിനാണ് ബിജെപി നേതാക്കളായ ജെ.ആര്‍. പത്മകുമാറിനും, ബി. ഗോപാലകൃഷ്ണനും ട്രോളൻമാർ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബൽ പുരസ്കാരം നൽകി ആദരിച്ചത്.
ഇന്ധനവില സിദ്ധാന്ത പ്രകാരം ക്രൂഡോയില്‍ വില എത്ര കുറഞ്ഞാലും ഇന്ധന വില കൂടുകയേ ഉള്ളു. ഇന്ധനവില കൂടുന്നത് അനുസരിച്ച് രാജ്യം വികസിക്കുകയും അങ്ങനെ വിപണിയില്‍ ഉത്പന്നങ്ങളുടെ വില കുറയുകയും ചെയ്യും എന്നാണ് ഇവരുടെ സിദ്ധാന്തം. കേരളത്തിലെ വാർത്താചാനലുകളിലൂടെയാണ് ഇവർ പുതിയ സിദ്ധാന്തം അവതരിപ്പിച്ചതെന്നും ട്രോളൻമാർ പരിഹസിക്കുന്നു.
ഇത് ചാനലിലൂടെ കണ്ട സ്വീഡനിലെ നൊബേല്‍ കമ്മറ്റി അര്‍ദ്ധരാത്രി തന്നെ അസാധാരണ മീറ്റിംഗ് വിളിച്ച് കൂട്ടുകയും അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നുമെന്നാണ് ട്രോളൻമാർ പറയുന്നത്. ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ട്രോളുകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ രണ്ടുപേർക്ക് കൂടി സമൂഹമാധ്യമങ്ങളിൽ ട്രോള്‍ ഒരുങ്ങിയത്
ട്രോളുകൾ കാണാം………..
വിഷ ഉറുമ്പ് കടിച്ചതിനെത്തുടർന്ന് റിയാദിൽ ചികിൽസയിലായിരുന്ന അടൂർ കരുവാറ്റ ‘ഫിലാഡൽഫി’യിൽ സൂസി ജെഫി (33) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. റിയാദിലെ വീട്ടിൽ വച്ച് കഴിഞ്ഞ മാസം 19ന് ഉറുമ്പ് കടിച്ചതാണ്. തുടർന്ന് അവിടെ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ മരിച്ചതായാണ് വിവരം. തുമ്പമൺ സ്വദേശി ജെഫിയുടെ ഭാര്യയാണ്.
കാസര്‍ഗോഡ് യുവാവിനെ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വാട്ട്‌സ് ആപ്പിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നു. സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് യുവാവിനെ മര്‍ദ്ദിക്കാന്‍ കൂടെ നിന്ന് സഹായിക്കുന്നത്. മര്‍ദ്ദിക്കുക മാത്രമല്ല, കണ്ണിലും ജനനേന്ദ്രിയ ഭാഗത്തും മുളകരച്ച് തേയ്ക്കുകയും ചെയ്യുന്നുണ്ട്. അടിക്കരുതെന്ന് യുവാവ് കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നുണ്ടെങ്കിലും അക്രമികള്‍ ദയാരഹിതമായാണ് ഇയാളെ തല്ലുന്നത്.
സദാചാര പൊലീസിംഗിന്റെ മാതൃകയിലാണ് ക്രൂരമര്‍ദ്ദനം. വീടിന്റെ അകമെന്ന് തോന്നിക്കുന്ന വീഡിയോ പ്രചരിക്കുന്നത് യുവതിയെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയതിന്റെ പേരിൽ വീട്ടില്‍ വിളിച്ചു വരുത്തി യുവാവിനെ മര്‍ദ്ദിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്. എന്നാല്‍ ഈ വീഡിയോയുടെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
ആള്‍ക്കൂട്ട നീതിയിലേക്ക് കുറ്റകൃത്യങ്ങളുടെ ശിക്ഷ എത്തിപ്പെടുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാകുന്നുണ്ട് ഈ സംഭവം. ശക്തമായ നിയമസംവിധാനങ്ങള്‍ നിലവിലിരിക്കെ ഇത്തരം നീതി നടപ്പാക്കുന്നത് തെറ്റാണെന്ന കമന്റുകളും ഈ വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്നുണ്ട്. മര്‍ദ്ദിക്കുന്നവരുടെയും മര്‍ദ്ദനമേല്‍ക്കുന്ന വ്യക്തിയുടെയും മുഖങ്ങള്‍ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
https://www.facebook.com/Cantankerorz/videos/2250432215184185/?t=4
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ ബിജെപി നേതാവ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ദലിത് പ്രക്ഷോഭകര്‍ക്കുനേരെ രാജ സിംങ് ചൗഹാന്‍ എന്ന ബിജെപി നേതാവ് വെടിയുതിര്‍ക്കുന്നത്. ഇയാള്‍ നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് മൂന്നു ദളിതര്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് കഴിഞ്ഞ ദിവസം രാജ സിംങ് ചൗഹാന്‍ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദലിത് സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചിനിടെ നടക്കുന്ന വെടിവെപ്പ് എന്ന നിലയിലാണ് പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നത്. പിന്നീടാണ് ദലിത് പ്രക്ഷോഭകരല്ല മറിച്ച് ദലിതര്‍ക്കുനേരെ രാജ സിംങ് ചൗഹാനാണ് വെടിവെക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ഭൂരിഭാഗവും ദളിതരാണ്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു വിവാദമായ സുപ്രീംകോടതി വിധി വന്നത്. ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ദളിത് പീഡന പരാതികളില്‍ അറസ്റ്റ് പാടൂ എന്നും ജാമ്യം നിഷേധിക്കാവൂ എന്നുമായിരുന്നു സുപ്രീം കോടതി വിധി. നിരപരാധികളെ ശിക്ഷിക്കാന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതി ഈ നിലപാട് സ്വീകരിച്ചത്.
ശക്തമായ നിയമങ്ങളുണ്ടായിട്ട് പോലും രാജ്യത്ത് ദളിത് വിരുദ്ധ അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്ന് വ്യക്തമാക്കി 150 ഓളം പട്ടിക ജാതി വര്‍ഗ സംഘടനകളുടെ അഖിലേന്ത്യ കോണ്‍ഫെഡറേഷനും കേന്ദ്ര സർക്കാരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിധി പുനഃപരിശോധിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ദളിത് നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണ് വിട്ടയക്കപ്പെടുന്നവരുടെ തോത്. ദമുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെടുന്നുവെന്നതാണ് നിയമത്തിന്റെ നട്ടെല്ല്. അത് ദുര്‍ബലപ്പെടുത്തിയാല്‍ അക്രമം തടയുകയെന്ന ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
റാഞ്ചി: വിവാഹിതനും പ്രദേശത്തെ അതിസമ്പന്നനുമായ യുവാവിന് പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെടിവെച്ചു കൊന്നു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയില്‍ മാര്‍ച്ച് 14നാണ് കൂട്ട കൊലപാതകം നടന്നത്. സംഭവത്തില്‍ നാലുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇവര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതായിട്ടാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
രാംസിങ് സിര്‍ക, ഭാര്യ പാനു കുയി, മക്കളായ രംഭ, കാണ്ഡെ, സോണിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് സമീപത്തായുള്ള കാട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് ക്രൂരമായ കൂട്ടക്കൊലപാതകത്തേക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ 9 പേര്‍ ഉള്‍പ്പെട്ടതായി പോലീസ് പറയുന്നു. 17 വയസുമാത്രം പ്രായമുള്ള രംഭയെ വിവാഹം കഴിക്കാന്‍ ആഗ്രഹം കാണിച്ച പ്രദേശത്തെ അതിസമ്പന്ന കുടുംബത്തിലെ യുവാവ് സിര്‍കയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ മകള്‍ക്ക് വിവാഹ പ്രായം ആയിട്ടില്ലെന്നും കല്ല്യാണത്തിന് താല്‍പ്പര്യമില്ലെന്നും സിര്‍ക വ്യക്തമാക്കി. തുടര്‍ന്ന് ആയുധങ്ങളുമായി എത്തിയ കുറച്ച് പേരാണ് കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കിയത്. വാളുകൊണ്ട് വെട്ടിയും വെടിവെച്ചുമാണ് ഇവരെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം പിന്‍വലിച്ചു. വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ നീക്കം.
മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ ഭരണഘടനാ സംവിധാനങ്ങളുണ്ടെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. തിങ്കളാഴ്ച്ച വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്ന കാര്യം അറിയിച്ചത്. വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ പുറത്തിറക്കി ഉത്തരവില്‍ പറഞ്ഞിരുന്നു.
അച്ചടി മാധ്യമങ്ങളില്‍ വന്നിട്ടുള്ള വ്യാജ വാര്‍ത്ത സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും, ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനുമായിരിക്കും തീരുമാനങ്ങള്‍ എടുക്കുകയെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരുന്നു.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. നാല് തൊഴിലാളികളും മൂന്ന് ക്രൂ അംഗങ്ങളും അടക്കം ഏഴ് പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹെലിപാഡില്‍ ഇറക്കാനുള്ള ശ്രമത്തിനിടയില്‍ സമീപത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ദണ്ഡില്‍ ഇടിച്ചതോടെ ഹെലികോപ്റ്ററിന് തീ പിടിച്ചു. തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു. പെലറ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീ വ്യാപിക്കാതിരുന്നതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം. നിലത്തിറങ്ങിയ ഹെലികോപ്റ്റര്‍ തലകീഴായി മറിഞ്ഞു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി അകത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണില്‍ ഗൗരികുണ്ഡില്‍ എംഐ 17 വി5 ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് 20 പേര്‍ മരിച്ചിരുന്നു.