കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി നല്കുന്ന അവാര്‍ഡ് വാങ്ങാന്‍ വിസമ്മതിച്ച് കര്‍ണാടകയിലെ വനിത ഐപിഎസ് ഓഫീസര്‍ ഡി. രൂപ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സര്‍വീസില്‍ ഉടനീളം രാഷ്ട്രീയക്കാരുടെ നെറികേടുകള്‍ക്ക് എതിരെ പോരാടിയ ഉദ്യോഗസ്ഥയാണ് രൂപ. 18 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ 41 തവണയാണ് രൂപയ്ക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയക്കാര്‍ അവരുടെ സത്യസന്ധതയ്ക്ക് നല്കിയ ‘പാരിതോഷികം’ കൂടിയായിരുന്നു ഈ സ്ഥലംമാറ്റങ്ങള്‍. ഇതുവരെയുള്ള സ്വന്തം അനുഭവങ്ങളെപ്പറ്റി രൂപ പറയുന്നതിങ്ങനെ; ‘വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അന്ന് എട്ടു വയസ്സായിരുന്നു പ്രായം. അന്നു മുതലേ സിവില്‍ സര്‍വീസ് ആയിരുന്നു എന്റെ മനസ്സ് മുഴുവന്‍. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും എന്റെ ആഗ്രഹത്തിന് മാറ്റമൊന്നും ഉണ്ടായില്ല.
രണ്ടായിരത്തിലെ യുപിഎസ്സി പരീക്ഷയില്‍ ഓള് ഇന്ത്യ ലെവലില്‍ എനിക്ക് 43 ാം റാങ്ക് ആയിരുന്നു. അങ്ങനെ ഞാനൊരു ഐപിഎസ് ഓഫിസറായി. കഴിഞ്ഞ 18 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ 41 തവണ എനിക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഞാനീ ‘വൃത്തികെട്ട’ ജോലി ഇന്നും ചെയ്യുന്നു. എല്ലാവരും ചോദിക്കാറുണ്ട് ഇത്രത്തോളം പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്യാനുള്ള ധൈര്യം എങ്ങനെ കിട്ടിയെന്ന്. കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് സത്യത്തിനു വേണ്ടി പോരാടാനുള്ള ചങ്കൂറ്റം കാണിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. മരണം വരെയും അതങ്ങനെ തന്നെയായിരിക്കും. 2004 ല്‍ ധാര്‍വാഡില്‍ ജോലി ചെയ്യുന്ന കാലം, അന്ന് ഒരു പ്രബലനായ രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള ചുമതല എനിക്ക് ലഭിച്ചു. അദ്ദേഹം മുന്‍ എംപിയും മുഖ്യമന്ത്രിയുമെല്ലാം ആയിരുന്നു. പ്രകോപനപരമായി പ്രസംഗം നടത്തിയതിനും ഇതുമൂലം അണികള്‍ പൊതുമുതല്‍ നശിപ്പിച്ചതുമാണ് ഇയാള്‍ക്കെതിരായ കേസ്.
2013 ല്‍ ബെംഗളൂരു സിറ്റിയില്‍ ഡിസിപിയായി ചാര്‍ജെടുത്തു. അന്ന് നിയമപരമായല്ലാതെ രാഷ്ട്രീയക്കാര്‍ക്ക് സുരക്ഷയൊരുക്കിയിരുന്ന 216 ഗണ്മാന്മാരെ പിന്‍വലിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ എട്ട് എസ്യുവികളും പിന്‍വലിച്ചു. ഇതോടെ വീണ്ടും എനിക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചു. ജയില്‍ ഡിഐജി ആയിട്ടായിരുന്നു സ്ഥലം മാറ്റം. അവിടെയും ജയില്‍പുള്ളിയുടെ വസ്ത്രങ്ങള്‍ ധരിക്കാതെ ആഡംബര സൗകര്യങ്ങളോടെ ജയിലില്‍ സുഖജീവിതം നയിക്കുന്ന രാഷ്ട്രീയക്കാരെ കണ്ടു. അവരെയും വെറുതെ വിടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. 50 കോടിയുടെ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തത്.
2003 ലാണ് ഞാന്‍ വിവാഹിതയായത്. രണ്ടുപേരുടെയും തിരക്കേറിയ ജോലി ജീവിതം. എനിക്ക് കുട്ടികളെ ശ്രദ്ധിക്കണം, പാചകം ചെയ്യണം, അതിനിടയ്ക്ക് ജോലി.. എന്റെ മകളെ ആദ്യത്തെ മൂന്നു വര്‍ഷം ഗ്രാമത്തിലെ ഒരു സ്കൂളിലാണ് ചേര്‍ത്തത്. പരിമിതമായ സുഖ സൗകര്യങ്ങള്‍ അറിഞ്ഞുവേണം മക്കള്‍ വളരാന്‍ എന്നാണു എന്റെ കാഴ്ചപ്പാട്. ധാരാളം അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴേ നമ്മള് കൂടുതല്‍ കരുത്തരാകൂ.. ഞാനൊരു നല്ല അമ്മയും, ഭാര്യയും, സഹോദരിയും, സുഹൃത്തുമാവാന്‍ എന്നാല്‍ കഴിയുന്ന പോലെ ശ്രമിച്ചിട്ടുണ്ട്. എല്ലാത്തിനും ഉപരിയായി ജനങ്ങളെ സേവിക്കുകയാണ് എന്റെ ധര്‍മ്മം. അങ്ങേയറ്റം സുതാര്യമായും സത്യസന്ധമായും..’
കേരളത്തിൽ ഇനി ചക്കയുടെ കാലമാണ്. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി ഉയർന്നു കൊണ്ടിരിക്കുന്നു . നമ്മുടെ നാട്ടിൽ വളരെ അധികം ലഭിക്കുന്ന ഒന്നാണ് ചക്ക. അതുകൊണ്ട് തന്നെ നമ്മൾ അതിനു വേണ്ടത്ര പ്രാധാന്യം കല്പിക്കുന്നുമില്ല. ഇനിയെങ്കിലും നമ്മുടെ തൊടിയിലെ ചക്ക നമ്മുക്ക് പ്രയോജനപ്പെടുത്താം. കീടനാശിനിയോ രാസവസ്തുക്കളോ ഒട്ടും ചേരാത്ത പഴമാണ് ചക്ക. കേരളത്തില്‍ ഒരു വര്‍ഷം 310 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറിയ പങ്കും നാം പാഴാക്കി കളയുകയാണ്. കേരളത്തില്‍ ധാരാളം ലഭിക്കുന്ന ചക്കയുടെ ഗുണങ്ങള്‍ പക്ഷെ നമ്മള് ശ്രദ്ധിക്കാതെ പോയി. ഓരോ വര്‍ഷവും ഇതു മൂലം ദശലക്ഷക്കണക്കിന് കിലോ ചക്കയാണ് വെറുതെ പോകുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നടന്ന ചില പഠനങ്ങള്‍ ചക്കയെ ഇപ്പോള്‍ താരമാക്കി മാറ്റിയിരിക്കുകയാണ്. ക്യാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ചക്ക സഹായിക്കുമെന്ന് ആധുനിക ശാസ്ത്രം തന്നെ പറയുന്നു.
പ്രമേഹം കുറയ്ക്കാന്‍ ചക്കയ്ക്ക് കഴിവുണ്ട്. പ്രമേഹ രോഗികള്‍ പഴുത്ത ചക്ക കഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം. പഴുത്ത ചക്കയില്‍ ഫ്രെക്ടോസ്, സുക്രോസ് എന്നിവ കൂടുതലായിരിക്കും. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും പ്രമേഹം കൂടുകയും ചെയ്യും. പച്ചച്ചക്കയെ അപേക്ഷിച്ച് പഴുത്ത ചക്കയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതായത് പഴുത്ത ചക്കയില്‍ ഗ്ളൈസിമിക് ലോഡ് വളരെ കൂടുതലാണ്. എന്നാല്‍ പച്ചച്ചക്കയില്‍ അന്നജത്തിന്റെ അളവ് കുറവായിരിക്കും. പച്ചച്ചക്ക പുഴുക്കാക്കിയോ, മറ്റേതെങ്കിലും വിഭവമായോ കഴിച്ചാല്‍ പ്രമേഹം കുറയുമെന്നു പഠനങ്ങളിൽ പറയുന്നത്.
പ്രമേഹം കുറയ്ക്കുന്ന മറ്റൊരു ഘടകം പച്ചച്ചക്കയിലെ നറുകളിലാണ് ഉള്ളത്.ധാന്യങ്ങളെക്കാള്‍ ഇതില്‍ അന്നജം 40% കുറവാണ്. കലോറി ഏതാണ്ട് 35 -40% കുറവ്. പച്ചച്ചക്കയില്‍ ഗ്ലൈസീമിക് ഇന്‍ഡക്സ് കുറവാണ്. അതുകൊണ്ട് ഇടിച്ചക്ക, പച്ചച്ചക്ക പുഴുക്ക് എന്നിവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം. ചക്ക പുഴുക്കും തോരനുമെല്ലാം ക്യാന്‍സറിനെ വരെ പ്രതിരോധിക്കുമെന്ന് പഠനങ്ങളിൽ പറയുന്നത്. നാരുകള്‍മൂലം വയറു നിറയുന്നതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. പ്രമേഹ സങ്കീര്‍ണതകളായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി തുടങ്ങിയ അനുബന്ധ രോഗങ്ങളെ ചക്കയിലെ ആന്റി ഓക്സിഡന്റുകള്‍ തടയും. കൂടാതെ ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചക്ക കഴിക്കുന്നത് സഹായിക്കും. ചക്കകുരുവിന്റെ ഉപയോഗം അള്‍സറിനെ പ്രതിരോധിക്കും. എയ്ഡ്സ് വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവും ചക്ക കുരുവിനുണ്ട്. ഇതിൽ ധാരാളം മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുണ്ടാകാൻ സഹായിക്കുന്നു. പ്രതേകിച് കുട്ടികൾക്ക് നൽകുന്നത് എല്ലിനും പല്ലിനും ബലം നൽകുകയും അതുവഴി ദഹന പ്രക്രിയക്കും എളുപ്പമാണ്.നാരുകൾ അടങ്ങിയിരിക്കുന്നതെ കൊണ്ട് മലബന്ധം തടയാനും ചക്ക സഹായിക്കുന്നു.
കൊച്ചി: എസ്തര് അനില്‍ ഇനിമുതല്‍ ബാലതാരമല്ല. പ്രമുഖ സംവിധായകന് ഷാജി എന്‍. കരുണിന്റെ ചിത്രത്തിലൂടെ നായികയായി അരങ്ങേറാന്‍ ഒരുങ്ങുകയാണ് എസ്തര്. മലയാളത്തില്‍ പ്രമുഖരായ നടന്മാര്ക്കൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയാവുന്നത് ഇതാദ്യമാണ്. യുവ നടന് ഷെയിന്‍ നിഗമാണ് ചിത്രത്തില്‍ എസ്തറിനൊപ്പമെത്തുക. ജെമിനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ഒരുനാള്‍ വരും എന്ന മോഹല്‍ലാല്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ എസ്തര് പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായെത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ദൃശ്യത്തിലെ അഭിനയത്തിലൂടെയാണ് എസ്തര് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. എസ്തറിന്റെ നായികാ വേഷം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
കമ്മട്ടിപ്പാടം, കിസ്മത്ത്, പറവ, ഈട എന്നീ ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷമാണ് ഷെയിന്‍ ജെമിനിയിലെത്തുന്നത്. ഷാജി എന്‍. കരുണിനെപ്പോലൊരു മികച്ച സംവിധായകന് ഒരുക്കുന്ന ചിത്രം ആരാധക പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജെമിനിയെ കൂടാതെ രണ്ട് തമിഴ് ചിത്രത്തിലും എസ്തര് നായികാ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പത്തനംത്തിട്ടയില്‍ ബിരുദവിദ്യാര്‍ഥിനിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ തുമ്പില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും ആരോപിച്ചു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറസന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫാണ് മകള്‍ ജെസ്ന മരിയം ജയിംസിനെ (20) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 22നു രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായി പഠനാവധിയിലായിരുന്ന ജസ്ന പകല്‍ വീട്ടില്‍ തനിയെ ആയിരുന്നു. ജയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്നാണ് അയല്‍വാസികളെ അറിയിച്ചത്.
രാവിലെ 9.30ന് മുക്കൂട്ടു തറയിലേക്കെന്നു പറഞ്ഞു പോയത് പരിചയക്കാരനായ ആളിന്റെ ഓട്ടോറിക്ഷയിലാണ്. മുക്കൂട്ടുതറ വരെയെത്തിയെന്നും പിതൃസഹോദരിയുടെ വീട്ടില്‍ പോകുന്നതായാണ് ഡ്രൈവറോടു പറഞ്ഞതുമായാണ് വിവരം. പഠിക്കാനുള്ള പുസ്തകം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. മൊബൈല്‍ഫോണോ ആഭരണങ്ങളോ ഒന്നുംതന്നെ എടുത്തിട്ടില്ല. മറ്റെവിടെയെങ്കിലും ജെസ്ന പോകാനുള്ള സാധ്യത ഇല്ലെന്നാണ് പിതാവും സഹോദരനും പറയുന്നത്.
പൊതുവെ ശാന്തശീലയായ പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടില്ല. സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. കോണ്‍ട്രാക്ടറായ പിതാവ് ജയിംസും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ സഹോദരന് ജെയ്സും രാത്രിയില്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ജെസ്ന വീട്ടില്‍ ഇല്ലെന്നറിഞ്ഞത്. ബന്ധുവീട്ടില്‍ പോയിരിക്കാമെന്നു സംശയിച്ചു. എന്നാല്‍ അന്വേഷണത്തില്‍ അവിടെയെങ്ങും എത്തിയിട്ടില്ലെന്നു മനസിലായി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ജെസ്നയെ കാണാതായ കേസ് വനിതാ പോലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്ക്വാഡ് അന്വേഷിക്കുന്നുണ്ടെന്ന് വെച്ചൂച്ചിറ എസ്ഐ ദിനേശ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സഞ്ചരിച്ച ഒട്ടോറിക്ഷയുടെ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ സഹപാഠികള്‍, ബന്ധുക്കള്‍ എന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കു വന്നതും വിളിച്ചിട്ടുളളതുമായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. കൂടുതലും സംസാരിച്ചിട്ടുളളത് സഹപാഠികളായ പെണ്‍കുട്ടികളോടും ബന്ധുക്കളോടുമാണ്. പഠനത്തില്‍ മിടുക്കിയായ ജെസ്നയ്ക്ക് കോളജിലോ പുറത്തോ മറ്റ് ബന്ധങ്ങളില്ലെന്നാണ് പോലീസ് നിഗമനം.
ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപിയുടെ ഐടി സെല്‍ മേധാവി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും നിയമവിരുദ്ധമായി എന്ത് പ്രവര്‍ത്തനം നടക്കുകയാണെങ്കിലും അതിനെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞത്. ഇതേ ചൊല്ലി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപന വേളയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. മെയ് 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കുമെന്നാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തിയതി പ്രഖ്യാപിച്ചത്. തിയതി ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് കമ്മീഷന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകള്‍ കണക്കിലെടുത്ത് കര്‍ണാടക സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വിവിപാറ്റ് സംവിധാനം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു.
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 12നാണ് തെരഞ്ഞെടുപ്പ്. 15ന് വോട്ടെണ്ണല്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടിംഗ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളാവും ഉപയോഗിക്കുക. ഇതുവഴി താന്‍ വോട്ട് രേഖപ്പെടുത്തിയ ആള്‍ക്ക് തന്നെയാണ് വോട്ട് വീണിരിക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ വോട്ടര്‍മാര്‍ക്ക് കഴിയും. വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിക്കുന്നതിന് തടയിടാന്‍ ഇതു വഴി സാധിക്കുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് തോരണങ്ങളും ഫ്ളക്സുകളും ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്ന ഹരിതചട്ടം പ്രചാരണ കാലയളവില്‍ നിലനില്ക്കും. ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനായി ഉപയോഗിക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപയാണ്.
224 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി സഖ്യങ്ങള്‍ തമ്മിലാണ് പ്രധാന മത്സരം നടക്കുക. 2019ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കും ഇരു കക്ഷികളും പ്രചാരണത്തിനിറങ്ങുക. അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍ രേഖകളില്‍ ഗുരുതര രോഗിയാക്കാന്‍ ശ്രമം. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ ബിജുവിന്റെ പേര് ജയില്‍ രേഖകളില്‍ ഗുരുതര രോഗികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ പട്ടിക തയ്യാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് നല്കിയ പട്ടികയില്‍ ബിജു രാധാകൃഷ്ണന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ബിജു രാധാകൃഷ്ണന് ഉള്‍പ്പെടെയുളള തടവുകാരുടെ പട്ടിക മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കി സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ശിക്ഷായിളവോ, പരോള്‍ ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലില്‍ കഴിയുന്ന ബിജുവിനെ ഗുരുതര രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്.
ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ തടവുകാരെ പരിശോധിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക.
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. ഇയാൾക്ക് മണൽ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. മണൽ മാഫിയയും പോലീസും തമ്മിലുള്ള ഒത്തുകളി ഒളികാമറ ഓപ്പറേഷനുകളിലൂടെ പുറത്തുകൊണ്ടുവന്ന സന്ദീപ് ശർമയാണു(35) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ന്യൂസ് വേൾഡ് ചാനലിലെ മാധ്യമപ്രവർത്തകനായിരുന്നു സന്ദീപ് ശർമ.
സന്ദീപിനെ ട്രക്ക് ഇടിച്ചു വീഴ്ത്തിയശേഷം ദേഹത്തുകൂടി വാഹനം കയറിപ്പോകുകയായിരുന്നു. പരിക്കേറ്റ സന്ദീപിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിനെ ട്രക്ക് പിന്തുടരുന്നതിന്റെയും ട്രക്ക് ഇടിച്ചു വീഴ്ത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച ഇരിങ്ങാലക്കുട ഫെമി കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനും കാമുകിയും ഒരു വര്‍ഷത്തെ ഒളിവു ജീവിതത്തിനു ശേഷം അറസ്റ്റില്‍. കൊച്ചി മുളവുകാട്, ഒളിവില്‍ കഴിയുമ്പോഴാണ് ഇരിങ്ങാലക്കുട പൊലീസ് ഇരുവരേയും കുടുക്കിയത്. ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുമായി ജീവിക്കാന്‍ തടസം നിന്ന മകളെ, കൊന്ന് റയില്‍വേ ട്രാക്കില്‍ തള്ളിയെന്നാണ് കേസ്.
മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസായിരുന്നു ഫെമിയുടേത്. 2014 ഓഗസ്റ്റ് 20നായിരുന്നു കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശിയായ ബെന്നിയും കാമുകി വിനീതയും ഒന്നിച്ച് ജീവിതം തുടങ്ങിയിരുന്നു. ബെന്നിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചു. പക്ഷേ, മകനേയും മകളേയും കൂടെ കൂട്ടി കാമുകിയ്ക്കൊപ്പം ജീവിച്ചു. എന്നാല്‍, അച്ഛന്റെ കാമുകിയോടൊത്തുള്ള ജീവിതം മടുത്ത് മകള്‍ ഫെമി അമ്മയുടെ അടുത്തേയ്ക്കു പോകാന്‍ വാശിപിടിച്ചു. ഇതില്‍ പ്രകോപിതനായ ബെന്നിയും കാമുകിയും ഇവരുടെ മറ്റു മക്കളും ചേര്‍ന്ന് കൊല നടത്തി. കോഴിക്കോട് ബീച്ചിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം റയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നു.
മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിപ്രകാരം ഇരിങ്ങാലക്കുട പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണമാണ് കൊലക്കേസ് തെളിയിച്ചത്. റയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടി മരിച്ചത് ആത്മഹത്യയാണെന്ന് പൊലീസ് കരുതി. ഇതിനിടെയാണ്, കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതികളെ പിടികൂടിയതും. ബെന്നിയുെട മകനും കാമുകി വിനീതയുടെ മകനും കേസില്‍ പ്രതികളായിരുന്നു.
ഇരുവരും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കേന്ദ്രത്തിലായിരുന്നു. ബെന്നിയും വിനീതയും ജാമ്യത്തിലിറങ്ങി സ്ഥലംവിട്ടു. ഒരുവര്‍ഷമായി കേരള പൊലീസിനേയും കോടതിയേയും കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ ഇവര്‍ സ്ഥലംവിടുമെന്ന് പൊലീസ് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അടുത്ത മേയില്‍ കോടതിയില്‍ വിചാരണ തുടങ്ങും.
ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കി ഉത്തര്‍പ്രദേശിനെ ശുദ്ധീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടെത്തിയ വഴിയാണ് പൊലീസ് ഏറ്റുമുട്ടലുകള്‍. ആദിത്യനാഥ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 1400 ലധികം ഏറ്റുമുട്ടലുകള്‍ സംസ്ഥാനത്തു നടന്നു. എന്നാല്‍ നിരപാധികളുടെ ജീവനെടുക്കുന്ന തലത്തിലേക്ക് പൊലീസിനെ കയറൂരി വിട്ടിരിക്കുന്നുവെന്നതാണ് വാസ്തവം.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് പത്ത് മാസത്തിനിടെ 1142 പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നുെവന്നാണ് ഒൗദ്യോഗിക കണക്ക്. 34 കുറ്റവാളികളും 4 പൊലീസുകാരും കൊല്ലപ്പെട്ടു. 2744 ക്രിമിനലുകള്‍ പൊലീസിന് കീഴടങ്ങി. ഈ കണക്കുകളുടെ വാസ്തവം തിരഞ്ഞ ഞങ്ങള്‍ക്ക് ക്രിമനല്‍വേട്ടയുടെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതിന്റെയും മെഡലുകള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കുമായി കൊലപാതങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കിയതിന്റെയും നടുക്കുന്ന കഥകളാണ് അറിയാന്‍ കഴിഞ്ഞത്.
പവന്റെ സഹോദരന് സുമിത്തിനെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് മോഷണക്കേസില്‍ പ്രതിയായ മറ്റൊരു സുമിത്താണെന്ന് തെറ്റിദ്ധരിച്ച്. ഈ ഏറ്റുമുട്ടലുകള്‍ ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കൊല്ലപ്പെടുന്നവരില്‍ തൊണ്ണൂറ് ശതമാനവും മുസ്ലിങ്ങളും ദലിതരും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്.