ലണ്ടന്‍: ആഡംബര ജീവിതത്തിനായി ഇന്ത്യന്‍ വംശജയായ ഫിനാന്‍സ് ചീഫ് ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് അടിച്ചു മാറ്റിയത് 1 മില്യന്‍ പൗണ്ട്. ജൂബിലി ഹാള്‍ ട്രസ്റ്റ് എന്ന ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ തന്റെ ബാര്‍ക്ലേയ്‌സ് അക്കൗണ്ടിലേക്ക് 905,150.85 മാറ്റിയതായാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിന്റെ നാറ്റ് വെസ്റ്റ് അക്കൗണ്ടിലേക്ക് 20,817.50 മാറ്റിയ സംഭവത്തിലും ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഏഴ് വര്‍ഷങ്ങള്‍ക്കിടെയാണ് ചസ്ജിത്ത് വര്‍മ്മയെന്ന 37 കാരി ഇത്രയും തട്ടിപ്പ് നടത്തിയത്. സ്വന്തം ഇവന്റ് സ്ഥാപനത്തിന്റെ ഇന്‍വോയ്‌സുകളിലാണ് ഭര്‍ത്താവ് സഞ്ജയ് ശര്‍മക്ക് ഇവര്‍ പണം നല്‍കിയിരിക്കുന്നത്.

കാന്‍കൂണിലേക്ക് യാത്ര പോകാനായി ചെലവായ 14,000 പൗണ്ട്, പുതിയ മെഴ്‌സിഡസ് ബെന്‍സ് കാറിന് ചെലവായ പണം, മൈക്കിള്‍ ബൂഡിന്റെ സംഗീതപരിപാടിക്കും ന്യൂയോര്‍ക്ക് നിക്ക്‌സ് ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ പ്രകടനം കാണാനുമായി വിഐപി ടിക്കറ്റെടുക്കാനുള്ള തുക തുടങ്ങിയവ തട്ടിയെടുത്ത പണത്തില്‍ നിന്നാണ് നല്‍കിയത്. പോപ് ഇതിഹാസം ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ ലാസ് വേഗാസ് ഷോയില്‍ ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് പാക്കേജില്‍ പങ്കെടുക്കാനും ഈ പണം ദമ്പതികള്‍ ഉപയോഗിച്ചതായി വ്യക്തമായി.

ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ചസ്ജിത്ത് വര്‍മ്മയ്ക്ക് ആറ് വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. സഞ്ജയ് വര്‍മ്മയ്ക്ക് തടവുശിക്ഷ വിധിച്ചെങ്കിലും അത് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ഫെബ്രുവരിയില്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു പ്രൈമറി സ്‌കൂളിന്റെ അക്കൗണ്ടില്‍ നിന്ന് 31,382 പൗണ്ട് മോഷ്ടിച്ചതിന് സ്‌നെയേഴ്‌സ്ബ്രൂക്ക് ക്രൗണ്‍ കോടതിയും ചസ്ജിത്ത് കുറ്റക്കാരിയാണെന്ന് വിധിച്ചിരുന്നു. ഈ കേസില്‍ 6 മാസത്തെ അധിക ശിക്ഷ കൂടി അനുഭവിക്കണം.
പച്ചക്കറിവില കുറയ്ക്കാന്‍ കുറുക്കുവഴി അവതരിപ്പിച്ച് മോറിസണ്‍സ്. രൂപവൈകല്യമുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പനക്കെത്തിച്ചുകൊണ്ടാണ് മോറിസണിന്റെ പരീക്ഷണം. പച്ചക്കറികള്‍ പാഴാകുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം ഗുണം ചെയ്യും. ഇപ്പോള്‍ വിലകുറച്ചിരിക്കുന്ന പച്ചക്കറികള്‍ ഗുണമേന്‍മയുള്ളവ തന്നെയായിരിക്കുമെന്നും ചെറിയ രൂപവ്യത്യാസങ്ങളാണ് ഇവയുടെ വിലയില്‍ വ്യത്യാസം വരാന്‍ കാരണമെന്നും മോറിസണ്‍സ് പറയുന്നു. വില്‍പനക്കെത്തിച്ചിരിക്കുന്ന മുളകുകലില്‍ ചിലത് വളഞ്ഞതും ചെറുതും നിറവ്യത്യാസമുള്ളതുമായിരിക്കും പക്ഷേ ഇവയ്ക്ക് സാധാരണ മുളകിന്റെ എരിവുണ്ടാകുമെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.

സാധാരണ പച്ചക്കറികളേക്കാള്‍ ഇവയ്ക്ക് 39 ശതമാനം വിലക്കുറവാണ് നല്‍കിയിരിക്കുന്നത്. ചെലവ് കുറയ്ക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ പച്ചക്കറികള്‍ ഉപകാരപ്രദമായിരിക്കും. ഫുഡ് വെയിസ്റ്റിനെക്കുറിച്ച് ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കേട്ടശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മോറിസണ്‍സ് എത്തിച്ചേര്‍ന്നത്. രൂപവ്യത്യാസമുള്ള പച്ചക്കറികള്‍ക്ക് പുറമേ പഴവര്‍ഗ്ഗങ്ങളും വിപണിയിലെത്തിക്കാന്‍ മോറിസണ്‍സിന് പദ്ധതിയുണ്ട്. അവോക്കാഡോ, കിവി തുടങ്ങിയ സീസണല്‍ ഫലങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് നല്‍കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അവകാശവാദം.

ഫ്രോസണ്‍ ഉല്‍പ്പന്നങ്ങളിലും ഇത്തരമൊരു വിപണി മോറിസണ്‍സ് ലക്ഷ്യമിടുന്നുണ്ട്. ബെറി മിക്‌സിന്റെ ഒരു കിലോഗ്രാം പാക്കറ്റാണ് അവതരിപ്പിച്ചത്. ഇതിന് ടെലിവിഷന്‍ പരസ്യവും നല്‍കാന്‍ പദ്ധതിയുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ജനപ്രീതിയുണ്ടാക്കുന്നതിനായാണ് പരസ്യം നല്‍കുന്നത്. 22 രാജ്യങ്ങളില്‍ നിന്നാണ് ഈ പച്ചക്കറികളും പഴങ്ങളും എത്തിക്കുന്നതെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.

കൊല്ലം: വില്ലന്‍ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ ചലച്ചിത്ര നടന് കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായതാണ് അജിത്ത്. നിരവധി സിനിമ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. അവിടെ ജനിച്ചു വളർന്നതിനാലാണ് അജിത് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേർത്തത്.
സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. സംവിധായകൻ പത്മരാജന്റെ സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിൽ അവസരം നൽകുകയായിരുന്നു. 1983 ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജൻ.
1989 ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി. 2012 ൽ ഇറങ്ങിയ ഇവൻ അർധനാരിയാണ് ഒടുവിൽ അഭിനയിച്ച ചിത്രം.
പ്രവാസലോകത്ത് തന്നെ ജീവിതാന്ത്യമായിരുന്നു പാലക്കാട് പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി നമ്പ്യാരത്തൊടി ഹൌസിൽ ചെറിയങ്ങാട്ടിൽ സെയ്തലവി (42) യുടെ വിധി. കഴിഞ്ഞ ഞായറാഴ്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ സൈതലവി മരണപ്പെട്ടത്. ജിദ്ദയിൽ കഫറ്റീരിയ ജീവനക്കാരനായിരുന്ന സെയ്തലവി ആറര വർഷങ്ങൾക്കു മുമ്പ് മതകാര്യ നിയമപാലകരുടെ പിടിയിലകപ്പെട്ടു. കേസിൽ കോടതി സെയ്തലവിയ്ക്കു നൽകിയത് വധശിക്ഷയായിരുന്നു. എന്നാൽ, വധശിക്ഷയ്ക്ക് വേണ്ടുന്ന തെളിവുകളുടെ അഭാവത്തിൽ മേൽക്കോടതി സെയ്തലവിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മൂന്ന് വർഷത്തെ തടവും തുടർന്ന് നാടുകടത്തലും വിധിക്കുകയായിരുന്നു.
അവിശ്വസനീയമാം വിധം വധശിക്ഷ വഴിമാറിയെങ്കിലും കുടുംബത്തെ കാണാനും നാടണയാനും സെയ്തലവിയ്ക്കു വിധിയുണ്ടായില്ല. ഇയ്യിടെയായി ക്ഷയരോഗം ബാധിച്ച സെയ്തലവിയെ ശുമൈസിയിലെ ഡിപോർട്ടേഷൻ – ജയിൽ സമുച്ചയത്തിൽ നിന്ന് നഗരത്തിലെ കിങ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും അവിടെ മരണപ്പെടുകയുമായിരുന്നു.
ജിദ്ദയിൽ രണ്ടു സഹോദരങ്ങൾ ജിദ്ദയിലുള്ള സെയ്തലവിയെ അനുജൻ ഉമർ സ്ഥിരമായി ജയിലിൽ ചെന്ന് സന്ദർശിച്ചിരുന്നു. ഉമറിന്റെ പേരിലാണ് ഭാര്യ സാബിറ മരണാനന്തര നടപടികൾക്കുള്ള രേഖകൾ അയച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വ്യാഴാഴ്ച മൃതദേഹം അയക്കാനാകുമെന്നു ഇക്കാര്യത്തിന് രംഗത്തുള്ള കെ എം സി സി പ്രവർത്തകൻ നാസർ ഒളവട്ടൂർ പറഞ്ഞു.
ഒമ്പതു വർഷം മുമ്പ് സൗദിയിൽ എത്തിയ സൈതലവിയ്ക്ക് ലഭിച്ച മേൽക്കോടതിയുടെ ആശ്വാസ വിധിയുടെ പകർപ്പ് സഹോദരനോ ഇക്കാര്യത്തിൽ നിയമസഹായം ചെയ്തുകൊടുക്കുന്നവർക്കോ ലഭിച്ചിട്ടില്ല. മൂന്നു വർഷത്തെ തടവ് ആയി ശിക്ഷയിൽ ഇളവുണ്ടായതായി അറിയാമെന്നല്ലാതെ അതിന്റെ വിശദാംശങ്ങൾ ഇവർക്ക് അറിവായിട്ടില്ല. മേൽക്കോടതി വിധി മുതൽ മൂന്നു വർഷം എന്നാണെങ്കിൽ ഇനിയും തടവിൽ തന്നെ തുടരണമായിരുന്നു. അതേസമയം, മൊത്തം മൂന്നു വർഷം ശിക്ഷയാണെങ്കിൽ, ആറര വർഷം തടവിൽ കഴിഞ്ഞ സെയ്തലവിയ്ക്കു വേഗത്തിൽ പുറത്തിറങ്ങാമായിരുന്നു; അധികകാലം തടവിൽ കഴിഞ്ഞതിന്റെ സാമ്പത്തിക നഷ്ടപരിഹാരം കൂടി സ്വീകരിച്ചു കൊണ്ട്. എന്നാൽ, അതിനൊന്നും കാത്തു നിൽക്കാതെ മറ്റൊരു അലംഘനീയമായ വിധി സെയ്തലവിയെ കൂട്ടികൊണ്ടു പോവുകയായിരുന്നു.
താരങ്ങളെ വിവമർശിക്കുന്നതിൽ മുന്‍പന്തിയിലാണ് ബോളിവുഡ് താരം കമാൽ ആർ.ഖാൻ എന്ന കെ.ആർ.കെ. ട്വിറ്ററിലൂടെയാണ് കെആർകെ തന്റെ വിമർശനങ്ങൾ അഴിച്ചു വിടാറുള്ളത്. എന്നാൽ ഇത്തവണത്തെ അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. തനിക്ക് വയറിൽ കാൻസറാണെന്നും അത് മൂന്നാം സ്റ്റേജിലാണെന്നുമാണ് കെആർകെ ട്വിറ്ററിലൂടെ അറിയിച്ചത്. മരിക്കുന്നതിന് മുന്‍പ് ചെയ്ത് തീർക്കേണ്ട രണ്ട് ആഗ്രഹവും അദ്ദേഹം വെളിപ്പെടുത്തി.
ഒന്നാമത്തേത് ഒരു എ ഗ്രേഡ് സിനിമ നിർമിക്കുക. രണ്ടാമത്തേത് ഒരു സിനിമയിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക. അല്ലെങ്കിൽ അദ്ദേഹം അഭിനയിക്കുന്ന ഒരു സിനിമ നിർമിക്കുക. പക്ഷേ ഈ 2 ആഗ്രഹങ്ങളും എന്റെ മരണത്തോടൊപ്പം എന്നെന്നേക്കുമായി മരിക്കും. ഇനിയുളള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.– കെആർകെ പറഞ്ഞു.
സ്റ്റൊമക് കാൻസർ മൂന്നാമത്തെ സ്റ്റേജിലാണെന്നും ഒന്നോ രണ്ടോ വർഷം കൂടിയേ ഞാൻ ജിവിച്ചിരിക്കൂ എന്നും കെആർകെ വ്യക്തമാക്കി. ആശ്വാസവാക്കുകളിൽ താൽപര്യമില്ലെന്നും കെആർകെ പറയുന്നു. എന്നെ വിമർശിക്കുകയും വെറുക്കുകയും സ്നേഹിക്കുകയും ചെയ്തതുപോലെ ഇനിയും ചെയ്യുക. എന്നെയൊരു സാധാരണക്കാരനെ പോലെ കരുതുക. ഇനിയുളള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’–കെആർകെ പറഞ്ഞു.
നേരത്തെ മലയാളത്തിലെ സൂപ്പർതാരം മോഹൻലാലിനെ ഛോട്ടാഭീം എന്നുകളിയാക്കിയതിന് കെആർകെ ഒരുപാട് വിമർശനം നേരിട്ടിരുന്നു.
ന്യൂസ് ഡെസ്ക്
നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 7 മണിയോടെയാണ് റോച്ച്ഡേലിനടുത്ത് ഹേവുഡിലെ ജോർജ് സ്ട്രീറ്റിൽ തുറസായ സ്ഥലത്ത് കുഞ്ഞിന്റെ ശരീരം കണ്ടെത്തിയതായി പരിസരവാസികൾ പോലീസിൽ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുന്നതിനായുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്താണ് ശരീരം കണ്ടെത്തിയത്. ഉടൻ തന്നെ എമർജൻസി വിഭാഗങ്ങൾ സ്ഥലത്തെത്തി. സ്നിഫർ ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം എന്നിവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ പ്രദേശം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.

ഐക്യരാഷ്ട്രസഭ രക്ഷാസമിതി ആഗോള ഭീകരരുടെ പുതിയ പട്ടിക പുറത്തുവിട്ടു. പാക്കിസ്ഥാനില്‍നിന്ന് 139 ഭീകരരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ അധികവും ലഷ്‌കര്‍ ഇ തോയ്ബയുടെയും ജെയ്ഷെ ഇ മുഹമ്മദിന്റെയും പ്രവര്‍ത്തകരാണ്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭീകരര്‍ പാക്കിസ്ഥാനില്‍ താമസിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയും മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്ദിനെയും ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദാവൂദിന് നിരവധി വ്യാജ പാസ്പോര്‍ട്ടുകളുള്ളതായും കറാച്ചിയിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഭീകരവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നുവെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണക്കുന്നതാണ് യുഎന്നിന്റെ പുതിയ റിപ്പോര്‍ട്ട്.
ഒമാനിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം. ദുരൂഹതയെന്ന് ബന്ധുക്കൾ. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. മാര്‍ച്ച് 23നാണ് ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി അയ്യപ്പന്‍കാവ് നെല്ലിക്കാട്ട് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ദയാനന്ദന്‍ (34) ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. കടയുടമയായ പരപ്പനങ്ങാടി ചെറുമംഗലം സ്വദേശി അജയന്റെ മുഖത്ത് ആസിഡൊഴിച്ച് പരുക്കേല്‍പിച്ച ശേഷമാണ് ദയാനന്ദന്‍ ജീവനൊടുക്കിയത്. അജയന്റെ രണ്ടു കണ്ണുകള്‍ക്കും ഗുരുതര പൊള്ളലേറ്റു.
എംബസി അധികൃതര്‍ പരാതി പൊലിസിന് കൈമാറി. അന്വേഷണം നടക്കുന്നതിനാല്‍ അജയന് വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകാനാകാത്ത സാഹചര്യമാണ്. അജയന്റെ സുഹൃത്തിന്റെ അനുജനായ ദയാനന്ദന്‍ രണ്ടു വര്‍ഷമായി മസ്‌കത്തില്‍ പ്രവാസിയായിരുന്നു. ഭാര്യ: സുജിത.
ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം തന്റെ ജീവിതത്തിലെ ഒരു വലിയ അബദ്ധമായിരുന്നെന്നും അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത ചിലര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ സിനിമയാണതെന്നും സംവിധായകന്‍ എം.എ നിഷാദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആസിഫ് അലി, റിമ കല്ലിങ്കല്‍, അര്‍ച്ചന കവി, കൈലേഷ് എന്നിവര്‍ ചേര്‍ന്ന് ആഭിനയിച്ച ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. ഇതേ തുടര്‍ന്ന് നിഷാദിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഇപ്പോഴിതാ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുമായി നിഷാദ് വീണ്ടും എത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിഷാദിന്റെ പ്രതികരണം. ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണെന്നു നിഷാദ് പറയുന്നു. എന്നാല്‍ ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ എന്നതാണ് സത്യം.
അവിടെയാണ്, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. നിഷാദ് പറയുന്നു. കൂടാതെ ഉദയനാണ് താരം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ‘മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേടേയ് എന്ന ഡയലോഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
സിനിമ ഒരു തമാശക്കളിയല്ല, അവിടെ വിജയവും പരാജയവുമാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത്. ഏറ്റവും വലിയ തമാശ എന്താണെന്നു വച്ചാല്‍ ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണ്. ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ.
അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. അതൊരു സത്യം മാത്രം. സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ..അത് അപ്രിയമാണെങ്കില്‍.
കടുവയുടെ ആക്രമണത്തിൽ നിന്ന് അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇരുപത്തിമൂന്നുകാരിയായ രുപാലി മിശ്രാമും അമ്മയുമാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. സ്വന്തം ആടുകളെ കടുവ ആക്രമിക്കാന്‍ വന്നപ്പോൾ അവയെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് രുപാലി. വടിയുമായി കടുവയെ എതിരിട്ട രുപാലി ഇപ്പോള്‍ പ്രദേശത്ത് താരമായിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് സംഭവം.

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:
‘കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഞാനും അമ്മയും വീടിനകത്ത് ഓരോ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് ആടുകളെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്ന് അവയുടെ കൂട്ടക്കരച്ചിൽ കേട്ടത്. എന്തോ അപകടം ഉണ്ടെന്ന് അപ്പോൾ തന്നെ തോന്നി. ഏതെങ്കിലും മൃഗങ്ങള്‍ അവയെ ആക്രമിക്കാൻ വന്നതായിരിക്കുമെന്ന് കരുതി ഒരു വടിയെടുത്ത് ഞാൻ പുറത്തിറങ്ങി. ആടുകളെ കെട്ടിയ സ്ഥലത്തെത്തിയപ്പോഴാണ് ആക്രമിക്കാനെത്തിയത് കടുവയാണെന്ന് കണ്ടത്. എന്നാൽ എന്നെ കണ്ടപ്പോൾ കടുവ എന്റെ നേർക്ക് വന്നു. വടിയുപയോഗിച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും അത് ആക്രമിക്കുകയായിരുന്നു’. രൂപാലിയുടെ കരച്ചിൽ കേട്ട് അമ്മ എത്തുകയായിരുന്നു. തുടർന്ന് അവളെ വലിച്ച് അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
കടുവയുടെ ആക്രമണത്തില്‍ രൂപാലിയുടെ തലയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. രുപാലിയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് അമ്മയും മകളും രക്ഷപ്പെട്ടതെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. എന്നാൽ, ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കങ്ങളും നടക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു. ഗ്രാമത്തിലേക്ക് തിരികെ പോകാൻ ഭയമാണെന്നും അവർ പറയുന്നു. പരുക്കേറ്റ ഇരുവരും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.