ഇന്ധനവിലയില്‍ ക്രമാതീതമായുണ്ടായ വര്‍ദ്ധനയുടെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. ജൂണ്‍ ഒന്ന് മുതല്‍ യാത്രാ സൗജന്യം നല്‍കില്ലെന്നാണ് അറിയിപ്പ്. ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന പണം ബസുടമകള്‍ക്ക് സബ്‌സിഡിയായി നല്‍കണമെന്നും ഇന്ധന വില കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് മെയ് 8ന് ബസുടമകള്‍ നിരാഹാര സമരം നടത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലാണ് 24 മണിക്കൂര്‍ നിരാഹാര സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

1966ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്നാണ് ബസുടമകള്‍ വാദിക്കുന്നത്. ബസില്‍ രണ്ട് തരത്തിലുള്ള നിരക്കുകള്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ബസുടമകള്‍ പറയുന്നു.