ബോളിവുഡ് ലോകം ഇപ്പോഴും ശ്രീദേവി വിയോഗത്തില്‍ നിന്നുണ്ടായ നടുക്കത്തില്‍ നിന്ന് മോചിതമായിട്ടില്ല. ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ ലേഡിയുടെ മരണത്തില്‍ അത്രയും ദുഖിതരാണ് സിനിമാ ലോകം. ഹിന്ദിയിലും തമിഴിലും മലയാളത്തിലും തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയ മികവ് കാണിച്ച ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ അഭിമാന താരം ശ്രീദേവിയുടെ ജീവിതം സിനിമയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. രാംഗോപാല്‍ വര്‍മ്മയാണ് ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നതെന്നും വാര്‍ത്തകളുണ്ട്.
ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയോട് അടുത്തു നില്‍ക്കുന്ന കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സിനിമ അടുത്തു തന്നെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ശ്രീദേവിയും രാംഗോപാല്‍ വര്‍മ്മയും ഒരു തെലുങ്ക് ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണത്തില്‍ അനുശോചിച്ച് രാംഗോപാല്‍ വര്‍മ്മ എഴുതിയ കുറിപ്പ് നവ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.
‘ഒന്നെനിക്കറിയാം മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ ഇപ്പോഴാണ് അവര്‍ സമാധാനപൂര്‍ണമായി കിടക്കുന്നതെന്ന് ശക്തിയായി ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ആദ്യമായി സമാധാനവും ശാന്തിയും അനുഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന് മുന്‍പ് ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് അങ്ങനെ നിന്നിട്ടുള്ളത്. അതുകൊണ്ട് അവര്‍ക്ക് നിത്യശാന്തി നേരുന്നു’ – രാംഗോപാല്‍ വര്‍മ പറഞ്ഞു.
സിറിയയില്‍ യുദ്ധക്കെടുതി രൂക്ഷം. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 25ന് നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം സാധാരണ ജനങ്ങള്‍ക്കു മേല്‍ സിറിയ രാസായുധം പ്രയോഗിക്കുന്നതായി തെളിഞ്ഞാല്‍ രാജ്യം ആക്രമിക്കുമെന്ന് ബ്രിട്ടണ്‍. അമേരിക്കയുമായി സഹകരിച്ച് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമത സൈന്യത്തെ തകര്‍ക്കാനെന്ന പേരില്‍ സിറിയ തുടരുന്ന ആക്രമണ പരമ്പര രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ മരണനിരക്ക് 500 ലും കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഏകദേശം 185 ഓളം കുട്ടികള്‍ വിവിധ ആക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ രാസായുധ പ്രയോഗത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു,
ഓര്‍ഗനൈസേഷന്‍സ് ഓഫ് കെമിക്കല്‍ വെപ്പണ്‍സ് സിറിയയുടെ രാസായുധ ആക്രമണത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീടും കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു. ആക്രമണത്തില്‍ പ്രദേശത്തെ ആശുപത്രികള്‍ തകര്‍ന്നിട്ടുണ്ട്.
ഡല്‍ഹിയില്‍ യുവാവിന് അജ്ഞാത സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. 20 ഓളം പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ആശിഷ് എന്നു പേരായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ശരീരത്തില്‍ ഏതാണ്ട് 50 ഓളം കുത്തുകളേറ്റിട്ടുണ്ട്. ഇരുമ്പു വടികളും കത്തിയും ഉപയോഗിച്ചാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ജിമ്മില്‍ പോയി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പശ്ചിമ ഡല്‍ഹിയിലെ കാണ്‍പൂരില്‍ വെച്ച് 10 ഓളം ബൈക്കുകളിലെത്തിയ സംഘം ഇയാളെ ആക്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ചിലരുടെ നടപടി ആശിഷ് ചോദ്യം ചെയ്തിരുന്നതായും അവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. ആശിഷിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. എന്നാല്‍ അക്രമി സംഘത്തെക്കുറിച്ച് പോലീസിന് മറ്റു വിവരങ്ങളോന്നും ലഭിച്ചിട്ടല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അക്രമികള്‍ മര്‍ദ്ദനത്തില്‍ നിന്നും പിന്മാറിയ ശേഷം പ്രദേശവാസികളാണ് ആശിഷിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അറിയിച്ചിട്ടും ഏറെ വൈകിയാണ് പോലീസെത്തിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദൃസാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്. ആശിഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആശിഷിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
മലയാറ്റൂരില്‍ ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്. മലയാറ്റൂർ ഒന്നാം സ്ഥലനത്തിനടുത്തുള്ള പന്നി ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വനത്തിനുള്ളില്‍ തീർത്തും അവശനിലയിലായിരുന്നു പ്രതി. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. കുരിശുമുടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെത്തുടർന്ന് കപ്യാർക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന കപ്യാർ, കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതർക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു.
ഇരുവർക്കുമിടയിൽ നേരത്തേ മുതൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലിൽ കുത്തേറ്റ വൈദികൻ രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊച്ചി : മലയാറ്റൂരില്‍ വൈദീകനായ സേവ്യര്‍ തേലക്കാട്ട് കൊല്ലപ്പെട്ട വാര്‍ത്തയുടെഞെട്ടലില്‍ കഴിയുമ്പോഴും വൈദീകനെ കുത്തിയ കപ്യാര്‍ ജോണിയെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം. അതുകൊണ്ടു തന്നെ വൈദീകന്റെ കൊലപാതകം വിരല്‍ചൂണ്ടപ്പെടുന്നതും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതും യാതൊരു അവകാശങ്ങളും ഇല്ലാത്ത പള്ളികളിലെ കപ്യാര്‍ തൊഴിലിലേയ്ക്കാണ്.
ജോണി 18-ആം വയസിലാണ് കപ്യാരായത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം. 30 വര്‍ഷത്തോളം കുരിശുമല കയറി കപ്യാര്‍ പണി ചെയ്തു. നാളിതുവരേയ്ക്കും ജോലിയിലോ വ്യക്തി ജീവിതത്തിലോ ജോണിക്കെതിരെ മോശപ്പെട്ട ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടുള്ളതായി നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ അറിവില്ല.
ഇതിനിടെ, പെണ്‍മക്കളില്‍ ഒരാള്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ചതില്‍ ജോണി അതീവ ദു:ഖിതനായിരുന്നു. ഈ ദു:ഖം മറയ്ക്കാനായി ജോണി അഭയം പ്രാപിച്ചത് മദ്യത്തിലായിരുന്നു. എന്നിരുന്നാലും തന്റെ ജോലിയോട് അതീവ ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്ന ജോണി ജോലയില്‍ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല.
ഒരു മകള്‍ കൂടി വിവാഹിതയാകാനുണ്ടെന്നിരിക്കെ സാമ്പത്തികമായും മാനസികമായും തളര്‍ന്നിരിക്കെയാണ് ജോണിയെ ഫാ.സേവ്യര്‍ തേലക്കാട്ട് അപ്രതീക്ഷിതമായി കപ്യാര്‍ ജോലിയില്‍ നിന്നും പുറത്താക്കിയത്. അര്‍ഹമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെയുള്ള ഈ പിരിച്ചുവിടല്‍ ജോണിയെ കൂടുതല്‍ തളര്‍ത്തി. ഇതാണ് വൈദീകനോടുള്ള വൈരാഗ്യത്തിനു പിന്നില്‍. എന്നാല്‍, വൈദീകനെ കൊല്ലുക എന്നൊരു ലക്ഷ്യം ജോണിക്ക് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
നിയമവും മനശാസ്ത്രവും പഠിച്ചിട്ടുള്ള ഫാ.സേവ്യര്‍ ജോണിയെ മന:ശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും മാറ്റിയെടുക്കുന്നതിന് പകരം ശത്രുതാ മനോഭാവത്തോടെ സമീപിച്ചതാണ് ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിലേയ്ക്ക് നയിച്ചതെന്ന് ജോണിയെ അടുത്തറിയുന്ന നാട്ടുകാര്‍ പറയുന്നു. ഫാദര്‍ സേവ്യറെ കൊല്ലുകയായിരുന്നു ജോണിയുടെ ലക്ഷ്യമെങ്കില്‍ കഴുത്തിലോ, നെഞ്ചിലോ, വയറ്റിലോ ഒക്കെയാണ് കുത്തേണ്ടിയിരുന്നത്. എന്നാല്‍, ഫാ.സേവ്യറിന്റെ തുടയിലാണ് ജോണിയുടെ കുത്തേറ്റിരിക്കുന്നത്.
ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ ജോണിയുടെ ഭാഗത്തു നിന്നും ഉണ്ടായ നീക്കത്തിലൂടെ കപ്യാര്‍ തൊഴില്‍ തന്നെ ചര്‍ച്ചയാക്കപ്പെട്ടിരിക്കുകയാണ്.
കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. തോമസ് ചാണ്ടിക്ക് നല്‍കിയ നോട്ടീസിലെ സര്‍വേ നമ്പര്‍ മാറിപ്പോയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. തോമസ് ചാണ്ടിക്കെതിരെ ആദ്യം നല്‍കിയ നോട്ടീസ് മറ്റൊരാളുടെ സര്‍വേ നമ്പറില്‍ ആയിരുന്നു. ഇത് ബോധ്യപ്പെട്ടതോടെ രണ്ടാമതും നോട്ടീസ് നല്‍കി. അതിലും സര്‍വേ നമ്പര്‍ തെറ്റിപ്പോയി. തെറ്റ്് സമ്മതിച്ചുകൊണ്ട് കലക്ടര്‍ക്ക് വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വമേധയാ നോട്ടീസ് പിന്‍വലിക്കുന്നതായി അറ്റോര്‍ണി അറിയിച്ചു.
തനിക്ക് നല്‍കിയ നോട്ടീസ് മറ്റൊരാളുടെ സര്‍വേ നമ്പറിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയാണ് കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തിലാണ് കോടതി ശക്തമായ ഭാഷയില്‍ കലക്ടറെ വിമര്‍ശിച്ചത്.
ജില്ലാ കലക്ടറുടെ കസേരയില്‍ ഇരുന്ന് ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കരുത്. അര്‍ഹതയില്ലാതെയാണോ ആ കസേരയില്‍ ഇരിക്കുന്നത്. ജില്ലാ കലക്ടര്‍ക്ക് കാര്യപ്രാപ്തിയില്ല. കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ എന്നും കോടതി വിമര്‍ശിച്ചു. ഒരു വ്യക്തിക്ക് മറ്റൊരാളുടെ സര്‍വേ നമ്പറില്‍ എങ്ങനെ നോട്ടീസ് നല്‍കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു.
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ സാധുത വരെ ചോദ്യം ചെയ്യപ്പെടുന്നതാണ് കോടതിയില്‍ നിന്നുണ്ടായ ഇന്നത്തെ വിമര്‍ശനം.
ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ എട്ടുപേര്‍ മരിച്ചു. കുളുവിലെ പ്രമുഖ സിക്ക് ആരാധനാലയമായ മണികരണ് സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ചണ്ഡിഗഡ്-മണാലി ദേശീയ പാതയില്‍വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരെല്ലാം പഞ്ചാബിലെ അമൃത്സര്‍ സ്വദേശികളാണ്. അപകടത്തില്‍ രക്ഷപ്പെട്ട ഒരാള്‍ ചികിത്സയിലാണ്. പരിധിയില്‍ അധികം ആളുകള്‍ വാഹനത്തില്‍ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല മോഷ്ടിച്ചു. പൊങ്കാലയിടാനെത്തിയ പലര്‍ക്കും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ രണ്ടു പവന്‍ വീതം വരുന്ന സ്വര്‍ണ മാല കവര്‍ന്നതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ പൊങ്കാല ചടങ്ങുകളുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് സ്ത്രീകളുടെ മാല മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴവങ്ങാടിയില്‍ പൊങ്കാല ഒരുക്കങ്ങള്‍ നടക്കുന്നതിടയിലാണ് രമയുടെ മാല മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് വെച്ചാണ് മനോറാണിയുടെ മാല നഷ്ടമായത്.
ഉത്സവ പറമ്പുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ലക്ഷ്യവെച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ നിരവധിയാണ്. ശബരി മലയില്‍ ഇത്തരം മോഷണ സംഘങ്ങള്‍ ആളുകളുടെ പണവും ആഭരണങ്ങളും കവരുന്നത് നിത്യ സംഭവമാണ്. ഇത്തരം സംഘങ്ങള്‍ ആറ്റുകാല്‍ പൊങ്കാലെയ്ക്ക് എത്തിയിട്ടുണ്ടോയെന്ന് പോലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഇന്ത്യയുടെ സബ്മറൈന്‍ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ അദമ്യ പുറത്തിറങ്ങി. പുതിയ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ പ്രതിരോധ രംഗത്തിന് മുതല്‍ക്കുട്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. അദമ്യ എയുവികള്‍ സബ്മറൈന്‍ ടോര്‍പീഡോ ട്യൂബുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കും. അന്തര്‍വാഹിനികളില്‍ നിലവിലുള്ള ടാര്‍പീഡോ ട്യൂബുകളില്‍ ഇതിനായി പുതിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ഷിപ്പുകളുടെ മുകളിലെ പ്രതലങ്ങളിലും നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന വിധത്തിലാണ് അദമ്യ എയുവികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. റിക്കവറി സിസ്റ്റവും ഉള്‍പ്പെടുന്നതാണ് അദമ്യ എയുവി പാക്ക്. അഞ്ച് മീറ്റര്‍ നീളമുള്ള ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ സമുദ്രത്തിനടിയിലുള്ള ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. സമുദ്ര നിരപ്പിനുള്ളില്‍ വലിയ ദൗത്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യന്‍ നേവിയെ സഹായിക്കാന്‍ അദമ്യയ്ക്ക് കഴിയും.
വെള്ളത്തിനടിയില്‍ 8 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷനുകള്‍ നയിക്കാന്‍ അദമ്യക്ക് കഴിയുമെന്ന് നിര്‍മ്മാതാക്കളായ എല്‍ ആന്റ് ടി അവകാശപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1500 ഫീറ്റ് ഉള്‍ത്തട്ടിലെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. 4 നോട്ടിക്കല്‍ വേഗതയിലാവും ഇവ സഞ്ചരിക്കുക. അദമ്യയ്ക്ക് സമുദ്രത്തിനുള്ളിലെ നിരവധി ഓപ്പറേഷനുകള്‍ നയിക്കാനുള്ള കഴിവുണ്ട്. ഹൈഡ്രോഗ്രാഫിക് സര്‍വേ, വെള്ളത്തിനടിയിലെ ബോംബുകളെ കണ്ടെത്തുക അവ നിര്‍വീര്യമാക്കുന്നതിനാവിശ്യമായ പ്രവര്‍ത്തനങ്ങള്‍, സമുദ്രാന്തര നിരീക്ഷണങ്ങള്‍, സമുദ്ര തീരങ്ങളുടെ സുരക്ഷ സംബന്ധിച്ച ഓപ്പറേഷനുകള്‍, ആന്റി സബ്മറൈന്‍ ഓപ്പറേഷനുകള്‍ തുടങ്ങി അദമ്യ ഉപയോഗിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദൗത്യങ്ങള്‍ ഏറെയാണ്.
ഏതാണ്ട് 50 കിലോഗ്രാം വരെയുള്ള സാമഗ്രികള്‍ അദമ്യയില്‍ കയറ്റാന്‍ കഴിയും. മുന്‍ ഭാഗത്ത് സോനാര്‍ യന്ത്രവും അതുപോലെ ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെയും ഉള്‍ക്കൊള്ളാന്‍ ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിളിന് പ്രാപ്തിയുണ്ട്. ദൗത്യങ്ങളുടെ ആവശ്യങ്ങളനുസരിച്ച് സാമഗ്രികള്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് അദമ്യയുടെ നിര്‍മ്മാണം. എയുവികള്‍ എല്‍ ആന്റ് ടിയില്‍ നിന്ന് വാങ്ങിക്കാന്‍ ഇന്ത്യന്‍ നേവിക്ക് ഇതുവരെ സര്‍ക്കാരില്‍ അനുവാദം ലഭിച്ചിട്ടില്ല. പലതരം സമുദ്രാന്തര ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ലോകത്തിലെ എല്ലാ നാവിക സേനയുടെ പക്കലും ഇത്തരം അണ്ടര്‍ വാട്ടര്‍ വെഹിക്കിളുകള്‍ ഉണ്ട്. വൈകാതെ തന്നെ ഇവ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.
പ്രണവ് രാജ്
അഗര്‍ത്തല : ത്രിപുരയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ ഭരണം നേടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ബി ജെ പി ഇതിനോടകം നടത്തി കഴിഞ്ഞു . ഇത് എങ്ങനെയാണെന്ന് അറിയണമെങ്കില്‍ ആറേഴ് മാസങ്ങള്‍ക്ക് മുന്‍പ് ത്രിപുരയിലെ ബി ജെ പി യുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവ് പറഞ്ഞ ചില കാര്യങ്ങള്‍ കൂടി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.
” വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടിയിട്ടാണെങ്കിലും ത്രിപുരയില്‍ ബി ജെ പി ഭരണം പിടിക്കുമെന്നായിരുന്നു ത്രിപുരയിലെ ബി ജെ പിയുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവിന്റെ വെല്ലുവിളി . സി പി എമ്മിന്റെ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സി പി എം ന് വോട്ട് ചെയ്താല്‍ പോലും അതും താമരയ്ക്ക് മാത്രമേ രേഖപ്പെടുത്തുവെന്നും ദേവ് പറഞ്ഞിരുന്നു . മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ചെയ്തതുപോലെ ത്രിപുരയിലും ഞങ്ങള്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ച് ഭരണം നേടുമെന്നും , ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാനും ബിപ്ലാപ് കുമാര്‍ ദേവ് ത്രിപുരയിലെ സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു ” .
ഈ വെല്ലുവിളിയെ സാധൂകരിക്കുന്നതായിരുന്നു ഇപ്രാവശ്യത്തെ ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് . കഴിഞ്ഞ ആഴ്ചയില്‍ നടന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നതായി സി പി എം നേതാവ് സീതാറാം യെച്ചൂരി തന്നെ വ്യക്തമാക്കിയിരുന്നു . പല ബുത്തുകളിലും ഉപയോഗിച്ച ഒട്ടുമിക്ക വോട്ടിംഗ് മെഷീനിലും ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും ബി ജെ പിക്ക് മാത്രം വോട്ട് പോകുന്നുവെന്നാണ് പരാതി ഉയര്‍ന്നത് . ഉത്തര്‍പ്രദേശ് , പഞ്ചാബ് , ഗുജറാത്ത് , ഗോവ , മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നതായി പരാതി ഉയര്‍ന്നിരുന്നു .
ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ കാര്യങ്ങള്‍ എല്ലാം ത്രിപുരയിലെ ബി ജെ പി യുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവ് പറഞ്ഞ രീതിയില്‍ തന്നെ ത്രിപുരയില്‍ ബി ജെ പി ഭരണത്തില്‍ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു . കാരണമെന്തെന്ന് ഭരണം നേടാന്‍ കുറെ നാളുകളായി ബി ജെ പി ഉപയോഗിക്കുന്ന ചില തന്ത്രങ്ങളെ നിങ്ങള്‍ വിലയിരുത്തിയാല്‍ മാത്രം മതി . മറ്റ് സംസ്ഥാനങ്ങളിലെ പോലെ ത്രിപുരയിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ ബി ജെ പി എങ്ങനെയാണ് ഭരണം നേടുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയുക.
അതിനുവേണ്ടി ആദ്യമായി അവര്‍ ചെയ്യുന്നത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് . അതിനായി ബി ജെ പി ക്ക് യാതൊരു പ്രയോജനങ്ങളും ഇല്ലാത്ത സംസ്ഥാനങ്ങളില്‍ നടക്കുന്ന ബൈ ഇലക്ഷനില്‍ ഒന്നോ , രണ്ടോ സീറ്റുകളില്‍ മനപ്പൂര്‍വം തോറ്റു കൊടുക്കുക എന്നതാണ് . അങ്ങനെ സ്വയം തോറ്റുകൊടുത്തുകൊണ്ട് ഇതേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ ബി ജെ പി ക്കും വിശ്വാസമാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ അഗീകരിക്കും .
അതിനുശേഷം നിയമസഭ , ലോകസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി രാജ്യത്തെ ഒട്ടുമിക്ക ദൃശ്യ മാധ്യമങ്ങളിലും , അച്ചടി മാധ്യമങ്ങളിലും ബി ജെ പി യുടെ സ്വാധീനം ഉറപ്പിക്കുക എന്നതാണ് . മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയും , ബി ജെ പി അനുകൂല ബിസ്സിനസ്സുകാരെ കൊണ്ട് ചാനലുകള്‍ വിലയ്ക്ക് വാങ്ങിപ്പിച്ചും , ചാനലുകളിലെ ഓഹരികള്‍ എടുപ്പിച്ചും അവരെ പാട്ടിലാക്കി ബി ജെ പി അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാക്കി നിര്‍ത്തും . അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ബി ജെ പി അനുകൂല പ്രചാരണം നടത്താന്‍ പി ആര്‍ കമ്പനികള്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കി ആയിരക്കണക്കിന് ഐ റ്റി പ്രൊഫഷണലുകളെ തയ്യാറാക്കി നിര്‍ത്തും .
രണ്ടാമതായി , ചെറുതും വലുതുമായ എല്ലാ കക്ഷികളെയും വന്‍ വാഗ്ദാനങ്ങള്‍ നല്‍കി ബി ജെ പി മുന്നണിയിലേക്ക് കൊണ്ട് വരും . ഉദാഹരണത്തിന് കേരളത്തില്‍ ബി ഡി ജെ എസ്സിനെയും , നാഗാലാന്‍ഡില്‍ നാഗാ ലിബറേഷനെയും കൂട്ടിയതുപോലെ . എന്നിട്ട് ഇവര്‍ക്കിടയില്‍ നിന്ന് തീവ്ര സവര്‍ണ്ണഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കും , ചുരുക്കം ചില ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ സീറ്റ് നല്‍കും . മറ്റുള്ളവരെ പണം നല്‍കിയും , സ്ഥാനമാനങ്ങള്‍ നല്‍കിയും ഒതുക്കും . അല്ലാത്തവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും . എന്നിട്ട് ബി ജെ പി ജയിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരെ മാത്രം ഏറ്റവും കൂടുതല്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഉള്ള സ്ഥലങ്ങളില്‍ മത്സരിപ്പിക്കും . അതായത് ഓ രാജഗോപാലിനും , കെ സുരേന്ദ്രനും സീറ്റ് നല്‍കിയതുപോലെ . മറ്റുള്ളവരെ തോല്‍പ്പിക്കേണ്ട സ്ഥലങ്ങളിലും മത്സരിപ്പിക്കും . ഇവര്‍ പിന്നീട് ബി ജെ പി മുന്നണി വിട്ടുപോയാലും പാര്‍ട്ടിക്ക് നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഇവരെ ജയസാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ മത്സരിപ്പിക്കുന്നത് . ഉദാഹരണം ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികള്‍ .
മൂന്നാമതായി , ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വന്‍ രീതിയില്‍ പണം ചെലവഴിച്ച് പ്രചാരണം തുടങ്ങും . പ്രചാരണം തുടങ്ങുന്ന സമയത്ത് അതാത് സംസ്ഥാനത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് വര്‍ഗ്ഗീയതയുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തും . ഉദാഹരണത്തിന് യുപിയില്‍ മുസ്ലീംങ്ങളെ പ്രീണിപ്പെടുത്താന്‍ ‘ മുത്തലാക്ക് ‘ വിഷയവും , നാഗാലാന്‍ഡില്‍ ക്രിസ്ത്യാനികളെ പ്രീണിപ്പെടുത്താന്‍ ‘ ക്രിസ്ത്യാനികള്‍ക്ക് തീര്‍ത്ഥാടനത്തിന് പോകാന്‍ പണം നല്‍കാം ‘ എന്ന വിഷയവും , ഗോവയില്‍ ക്രിസ്ത്യാനികളെ പ്രീണിപ്പെടുത്താന്‍ ‘ ബീഫ് കഴിക്കാന്‍ അനുവാദം നല്‍കും ‘ എന്ന വിഷയവും പറഞ്ഞ് പ്രചാരണം തുടങ്ങും . വോട്ടിംഗ് മെഷിനീലൂടെ ജയിച്ചു കഴിയുമ്പോള്‍ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുവാനുള്ള കാരണങ്ങളായിരിക്കും ഇവയൊക്കെ .
നാലാമതായി , പ്രചാരണത്തിനായി കേന്ദ്ര മന്ത്രിമാരെ എത്തിക്കും . അമിത് ഷായും , മോഡിയുമടക്കമുള്ളവര്‍ ഈ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് എത്തും . ഇവര്‍ എല്ലാം പങ്കെടുക്കുന്ന റാലികളില്‍ പ്രചാരണത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആര്‍ എസ് എസ് പ്രവര്‍ത്തകരെയും , വാടകയ്ക്ക് എടുത്ത അന്യ സംസ്ഥാന തൊഴിലാളികളെയും എത്തിക്കും . ഇവര്‍ക്കൊക്കെ ഓരോ സ്ഥലങ്ങള്‍ക്ക് അനുസരിച്ച് വയര്‍ നിറച്ച് പൊറോട്ടയും , ബിരിയാണിയും , ബൂരിയും മറ്റ് സമ്മാനങ്ങളും , ദിവസ കൂലിയും നല്‍കും . ബി ജെ പി നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഇലക്ഷന്‍ പ്രചാരണത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ട് എന്ന് വരുത്തി തീര്‍ക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത് . ഈ റാലികളിലെ വേദികളില്‍ അതാത് സ്ഥലത്തെ പ്രമുഖരായ വ്യക്തികളെയും , ന്യൂനപക്ഷ സമുദായത്തിലെ നേതാക്കന്മാരെയും കൊണ്ടുവന്ന് ആദരിക്കുകയും , പ്രസംഗിപ്പിക്കുകയും ചെയ്യും . ന്യൂനപക്ഷങ്ങളും , പ്രമുഖരും ബി ജെ പിയോടൊപ്പമാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം . ഈ ഇലക്ഷന്‍ പ്രചാരണങ്ങളുടെ എല്ലാം വാര്‍ത്തകള്‍ മറ്റ് എല്ലാ പരിപാടികളും മാറ്റി വച്ച് വിലുക്കെടുത്ത മാധ്യമങ്ങളിലൂടെ തല്‍സമയ സംപ്രക്ഷേപണം നടത്തിക്കും .
അഞ്ചാമതായി , പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ ഈ സംസ്ഥാനങ്ങളില്‍ ബി ജെ പി ഭരണത്തില്‍ എത്തും എന്ന് ബി ജെ പി യുടെ മാധ്യമപട നിര്‍ത്താതെ വാര്‍ത്ത കൊടുത്തുകൊണ്ടേയിരിക്കും . ഈ പ്രവശ്യം ബി ജെ പി നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി കാര്യങ്ങള്‍ മാറി മറിയുമോ എന്ന് ജനമനസുകളില്‍ സംശയം ഉണ്ടാക്കിയെടുക്കുകയാണ് ഈ അവസാന ഘട്ട മാധ്യമ പ്രചാരണത്തിന്റെ ലക്ഷ്യം . അങ്ങനെ ഇതേ മാധ്യമങ്ങള്‍ ഇലക്ഷന്‍ പ്രചാരണത്തിന്റെ കലാശക്കൊട്ടിന്റെ അന്ന് ബി ജെ പി യുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തില്‍ മുന്‍തൂക്കമുണ്ടെന്ന് പ്രവചിച്ച് ജനങ്ങളെകൊണ്ട് ഇപ്രാവശ്യം ബി ജെ പിക്ക് വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന മനോഭാവത്തില്‍ കൊണ്ടെത്തിക്കും . എന്തൊക്കെ പ്രചാരണം നടത്തിയാലും ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടത്തിയാല്‍ ബി ജെ പിക്ക് ഭരണം നേടാന്‍ കഴിയില്ല എന്ന് ഇവരുടെ നേതാക്കള്‍ക്ക് വ്യക്തമായി അറിയാം
ഇവിടെയാണ് ഇന്നത്തെ തെരഞ്ഞെടുപ്പുകളിലെ യഥാര്‍ത്ഥ വില്ലനും , ജനാധിപത്യത്തിന്റെ കൊലപാതകിയുമായ ‘ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ‘ എന്ന ആയുധത്തെ ബി ജെ പി പുറത്തെടുക്കുന്നത് . മൂന്നാം തലമുറയില്‍ പെട്ട , അതായത് മോഡി അധികാരത്തില്‍ വന്നതിന് ശേഷം നിര്‍മ്മിക്കപ്പെട്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വോട്ടിംഗിനായി എത്തിക്കും . വോട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളുടെയും , ബുത്ത് ഏജന്റുമാരുടെയും മുന്‍പില്‍ വച്ച് വിശ്വാസ യോഗ്യമായ പലതരം നാടകങ്ങളും നടത്തി ഈമെഷീനുകള്‍ കുറ്റമറ്റവയാണെന്ന് അവരെ വിശ്വസിപ്പിക്കും . അങ്ങനെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയ്‌ക്കോ , ശേഷമോ , സൂക്ഷിച്ച് വച്ചിരിക്കുന്ന സമയത്തോ ഇതേ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളെ ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യയിലൂടെയോ , മെഷീനുകളിലെ ബട്ടനുകളെ നിശ്ചിത രീതിയില്‍ ഉപയോഗപ്പെടുത്തിയോ ബി ജെ പി ക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഭുരിപക്ഷം ലഭിക്കുന്ന രീതിയിലേയ്ക്ക് വോട്ടുകളെ മാറ്റി മറിച്ചിരിക്കും . അതോടൊപ്പം വി വി പാറ്റ് മെഷീനുകളിലെ പേപ്പര്‍ സ്ലിപ്പുകളും , വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും കൂട്ടി നോക്കില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കൊണ്ട് നേരത്തെ തന്നെ പ്രഖ്യാപിപ്പിക്കുകയും ചെയ്യും . അങ്ങനെ വോട്ട് എണ്ണുന്നതിന് മുന്‍പ് തന്നെ ബി ജെ പി ജയം ഉറപ്പിച്ചിരിക്കും .
ഇനിയാണ് മാധ്യമ സുഹൃത്തുക്കളുടെ യഥാര്‍ത്ഥ ഫലപ്രഖ്യാപനം എക്‌സിറ്റ് പോളുകളുടെ രൂപത്തിലെത്തുന്നത് . വിലയ്ക്ക് എടുത്ത എല്ലാ മാധ്യമങ്ങളും ബി ജെ പി ക്ക് അനുകുലമായി എക്‌സിറ്റ് പോളുകളിലൂടെ ബി ജെ പി ക്ക് ഇത്രയധികം സീറ്റുകള്‍ ലഭിക്കും എന്നും , ഭരണത്തില്‍ എത്തുമെന്നും , ലഭിക്കുന്ന സീറ്റുകളുടെ എണ്ണം നിരത്തി ഫലം പ്രഖ്യാപിക്കും . അങ്ങനെ എതിര്‍ പാര്‍ട്ടിക്കാരെയും , പൊതുജനങ്ങളെയും മാനസികമായി ബി ജെ പി യുടെ വിജയം അംഗികരിക്കാന്‍ തയ്യാറാക്കുന്നു . ഇങ്ങനെ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തി നേരത്തെ തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ഇലക്ഷന്‍ ഫലം തങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ട ഇലക്ഷന്‍ കമ്മീഷണറെ കൊണ്ട് പ്രഖ്യാപിപ്പിച്ചുകൊണ്ട് ബി ജെ പി വോട്ടിംഗ് മെഷീനുകളിലൂടെ ഓരോ സംസ്ഥാനങ്ങളും , രാജ്യവും കീഴടക്കികൊണ്ടിരിക്കുന്നു.
ഈ തയ്യാറെടുപ്പുകളെല്ലാം അമിത് ഷായുടെ പദ്ധതികള്‍ പ്രകാരം കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും , നാഗാലാന്‍ഡിലും , മേഘാലയിലും നടന്നു കഴിഞ്ഞു . ഇരുപത്തിയഞ്ച് വര്‍ഷത്തെ സി പി എം ഭരണത്തിന് അവസാനം കുറിച്ച് ത്രിപുര ഇത്തവണ ബി ജെ പി ഭരിക്കുമെന്ന് പതിവുപോലെ ന്യൂസ് എക്സ് , ആക്സിസ് മൈ ഇന്ത്യ എന്നീ ചാനലുകള്‍ എക്സിറ്റ് പോള്‍ ഫലങ്ങളായി പുറത്ത് വിട്ടു കഴിഞ്ഞു . ഇനിയും ഫലപ്രഖ്യാപനം എന്ന നാടകം മാത്രം അവശേഷിക്കുന്നു .
ത്രിപുരയ്ക്ക് പുറമെ നാഗാലാന്‍ഡ് , മേഘാലയ എന്നിവടങ്ങളിലും ബി ജെ പി അധികാരത്തിലെത്തുമെന്ന് ആക്സിസ് ഇന്ത്യയും , ന്യൂസ് എക്സും എക്സിറ്റ് പോളിലൂടെ പ്രവചിച്ചു കഴിഞ്ഞു . മാര്‍ച്ച് മൂന്നിനാണ് ത്രിപുരയിലെ ഫല പ്രഖ്യാപനം. ബാക്കി നമ്മുക്ക് മനസിലാക്കാവുന്നതെ ഉള്ളു . അധികം ഭൂരിപക്ഷം ഒന്നും ഉണ്ടാവില്ല . പക്ഷെ ബി ജെ പി ത്രിപുര ഭരിക്കും എന്നുറപ്പായി കഴിഞ്ഞു . അപ്പോഴും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ പ്രഭുക്കന്മാര്‍ ഇതൊന്നും കണ്ടിട്ടില്ല എന്ന ഭാവത്തില്‍ തങ്ങളുടെ അധികാര കസേരകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് . ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കാനും അവര്‍ തയ്യാറല്ല . കാരണം ജനം വോട്ട് ചെയ്ത് തോല്‍പ്പിച്ചാലും , വളഞ്ഞ വഴിയിലൂടെ അധികാരത്തില്‍ എത്തി നാട് കട്ട് മുടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ അവര്‍ കാണുന്നു .
എന്നാല്‍ സ്വന്തം മനസ്സാക്ഷിയെയും , ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥകളെയും വിശ്വസിച്ച് ജനാധിപത്യത്തിന് വോട്ട് രേഖപ്പെടുത്തിയ പൊതുജനം വീണ്ടും വിഡ്ഢികളായി തന്നെ തുടരുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം .