Latest News

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികളെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍. ഡി.കെ മുരളിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ജാതി-മതങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാകുന്നത് പ്രതീക്ഷയുണ്ടാക്കുന്നതായി സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ പ്രതികരിച്ചു

9,209 സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജാതി-മത കോളങ്ങള്‍ പൂരിപ്പിക്കാത്തവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

2017-18 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്തുവരെ പഠിക്കുന്ന കുട്ടികളില്‍ ജാതി, മതം എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ 1,23,630 കുട്ടികളും ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷം 239 കുട്ടികളും പ്രവേശനം നേടി. അതേസമയം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജാതി മതം എന്നിവക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ ആര്‍ക്കും പ്രവേശനം നല്‍കിയിട്ടില്ല.

യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് യുകെയിലെ ബിസിനസ് സ്ഥാപനങ്ങളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്പില്‍ നിന്നുള്ള തൊഴിലാളികളുടെ അപര്യാപ്തത കമ്പനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രെക്‌സിറ്റിന് ശേഷം തൊഴിലാളികളുടെ ലഭ്യതയില്‍ കുറവ് വരികയാണെങ്കില്‍ കമ്പനികള്‍ ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുമെന്നാണ് പുതിയ സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍ നിന്നുള്ള തൊഴിലാളികളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ വ്യാപാര സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്ന് തൊഴില്‍ദാതാക്കള്‍ വ്യക്തമാക്കിയതായി മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി(എംഎസി) പുറത്തുവിട്ട ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടിയേറ്റ തൊഴിലാളികളുടെ അപര്യാപ്തത കമ്പനികളുടെ വികസനത്തെ സാരമായി ബാധിക്കുമെന്നും. തൊഴിലാളികളെ നിയമിക്കുന്നതില്‍ നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഇതരം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കമ്പനി മാറ്റി സ്ഥാപിക്കാന്‍ ഉടമസ്ഥരെ നിര്‍ബന്ധിതരാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തൊഴിലാളികളുടെ കുറവ് ചിലപ്പോള്‍ ബിസിനസ് ഉപേക്ഷിക്കുന്ന നിലപാടിലേക്ക് വരെ കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ഇടക്കാല റിപ്പോര്‍ട്ട് മാത്രമാണ്. വിഷയത്തില്‍ അഡൈ്വസറി ബോര്‍ഡിന്റെ പൂര്‍ണ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളു. തൊഴിലാളികളെ എണ്ണത്തിലുണ്ടാകുന്ന കുറവ് കമ്പനികളെ ബാധിക്കും. കുടിയേറ്റത്തിലുണ്ടാക്കുന്ന കുറവ് സാമ്പത്തിക മേഖലയെയും ബിസിനസുകളെയും സാരമായി ബാധിക്കുമെന്നത് തീര്‍ച്ചയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി(എംഎസി) സ്വതന്ത്രമായി വര്‍ക്കിംഗ് ബോഡിയാണ്. ബ്രെക്‌സിറ്റിന് ശേഷമുള്ള കുടിയേറ്റ നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതികള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ എംഎസിയെ സര്‍ക്കാര്‍ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏതാണ്ട് 400ഓളം കമ്പനികളില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ബോഡികളില്‍ നിന്നും എംഎസി വിവര ശേഖരണം നടത്തി. തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി കമ്പനികളുടെ അഭിപ്രായം തേടുകയാണ് എംഎസി ചെയ്തത്.

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസ്സു മാത്രം പ്രായമുള്ള ക്ലാരിസ സ്ലേഡാണ് മരണപ്പെട്ടത്. വിന്‍ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ക്ലാരിസയെ മരിച്ച നിലയില്‍ സ്റ്റുഡന്റ് അക്കോമഡേഷനില്‍ സുഹൃത്താണ് കണ്ടെത്തിയത്. മിഡ് ഡെവണ്‍ ഡിസ്ട്രിക്ട് കൗണ്‍സിലിലേക്ക് തെരെഞ്ഞെടുക്കുമ്പോള്‍ വെറും പതിനെട്ട് വയസ്സായിരുന്നു സ്ലെയിഡിന്റെ പ്രായം. ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറെന്ന ബഹുമതിയും ഇതോടെ സ്ലെയിഡിനെ തേടിയെത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചായിരുന്നു സ്ലെയിഡ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൂടാതെ ടിവേര്‍ട്ടണ്‍ ടൗണ്‍ കൗണ്‍സിലിലും സ്ലെയിഡ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പിതാവായ കോളിന്‍ സ്ലെയിഡും രാഷ്ട്രീയ പ്രവര്‍ത്തകനാണ്. നിലവില്‍ അദ്ദേഹം കൗണ്‍സിലര്‍ പദവി അലങ്കരിക്കുന്നുണ്ട്. എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും കൊറോണര്‍ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും കോളിന്‍ സ്ലെയിഡ് ഡെയിലി ടെലഗ്രാഫിനോട് പറഞ്ഞു. അവള്‍ക്ക് ശോഭനമായ ഒരു ഭാവിയുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയിരുന്ന അവള്‍ നല്ലൊരു കൗണ്‍സിലര്‍ കൂടിയായിരുന്നു. ആദ്യമായി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സമയത്ത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ അവളായിരുന്നു. രാഷ്ട്രീയത്തില്‍ തുടരനായിരുന്നു അവള്‍ക്ക് താല്‍പ്പര്യം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വളരെ ഊര്‍ജ്ജസ്വലയായ പ്രവര്‍ത്തകയും കൂടിയായിരുന്ന സ്ലെയിഡെന്ന് കോളിന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ 16-ാമത്തെ വയസ്സില്‍ ഡേവണ്‍ കണ്‍സര്‍വേറ്റീവ് ഫ്യൂച്ചറിന്റെ ചെയര്‍പേഴ്‌സണായി സ്ലെയിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്ലാസിക്‌സില്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ സ്ലെയിഡ് രാഷ്ട്രീയ ഭാവിയുള്ള വ്യക്തിത്വങ്ങളിലൊന്നായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ ഹൃദയ സംബന്ധിയായ രോഗം സ്ലേഡിനെ വേട്ടയാടിയിരുന്നു. എന്നാല്‍ രോഗം അത്ര അപകടകാരിയല്ലെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നെഞ്ചില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്ലെയിഡ് ഡോക്ടറെ കണ്ടിരുന്നു. എന്നാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നാണ് ഡോക്ടര്‍ നല്‍കിയ നിര്‍ദേശം. കൗണ്‍സിലര്‍ ക്ലാരിസ സ്ലെയിഡിന്റെ പെട്ടെന്നുള്ള മരണം സംബന്ധിച്ച വാര്‍ത്ത ദുഃഖകരമാണെന്നും സഹ കൗണ്‍സിലര്‍മാരുടെയും ഇതര ഓഫീസ് സ്റ്റാഫുകളുടെയും പേരിലും വ്യക്തിപരമായും ആദരാഞ്ജലികള്‍ രേഖപ്പെടുത്തുന്നതായും മിഡ് ഡേവോണ്‍ ഡിസ്ട്രിക് കൗണ്‍സില്‍ ലീഡര്‍ ക്ലൈവ് ഈജിംഗ്ട്ടണ്‍ പറഞ്ഞു.

കോണ്‍കോര്‍ഡിനേക്കാളും വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന പുതിയ സൂപ്പര്‍സോണിക് ജെറ്റ് എഞ്ചിന്‍ വരുന്നു. ബൂം സൂപ്പര്‍ സോണിക് വിമാനങ്ങളിലാണ് പുതിയ എഞ്ചിന്‍ ഘടിപ്പിക്കാനൊരുങ്ങുന്നത്. 2018ല്‍ പ്ലാന്‍ ചെയ്തിരിക്കുന്ന പരിശീലനപ്പറക്കലിന് ഈ എഞ്ചിന്‍ മുതല്‍കൂട്ടാകുമെന്നാണ് കരുതുന്നത്. ബൂം സൂപ്പര്‍ സോണിക് ജെറ്റിന്റെ യുഎസ് കേന്ദ്രത്തില്‍ പ്രസ്തുത എഞ്ചിന്‍ കൊണ്ടു വരുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വലിയ കണ്ടെയ്‌നറിലാണ് ജനറല്‍ ഇലക്ട്രിക് നിര്‍മ്മിച്ച എഞ്ചിന്‍ കൊണ്ടു വന്നിരിക്കുന്നത്. ബൂം എക്‌സ്ബി-1 ല്‍ പുതിയ എഞ്ചിന്‍ ഘടപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ബൂം എക്‌സ്ബി-1 അതിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തുമെന്നാണ് കരുതുന്നത്. എക്‌സ്ബി-1 എഞ്ചിന്‍ ബൂംഎയ്‌റോ ഹാങറില്‍ എത്തിച്ചേര്‍ന്നതായി ഉടമസ്ഥന്‍ ബ്ലേക്ക് സ്‌കോള്‍ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.

സൂപ്പര്‍ സോണിക് യാത്രാവിമാനങ്ങളുടെ ആദ്യയുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് കോണ്‍കോര്‍ഡ് വിമാനം യാത്രയവസാനിപ്പിച്ച് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശബ്ദാതിവേഗ വിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ജപ്പാന്‍ എയര്‍ലൈന്‍സുമായി ബൂം അധികൃതര്‍ ഉണ്ടാക്കിയ കരാര്‍ മേഖലയില്‍ നിര്‍ണായകമായിരുന്നു. കരാര്‍ നിലവില്‍ വന്ന് ഒരു മാസത്തിന് ശേഷമാണ് എഞ്ചിന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കരാര്‍ പ്രകാരം 20 ബൂം എയര്‍ക്രാഫ്റ്റുകളാണ് ജപ്പാന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രാവശ്യങ്ങള്‍ക്കായിരിക്കും ജപ്പാന്‍ എയര്‍ലൈന്‍സ് ഈ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തുക. നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ടോക്കിയോയിലേക്ക് പറക്കുന്ന വിമാനത്തിന്റെ യാത്രാ സമയം ഏതാണ്ട് 11 മണിക്കൂറോളം വരും എന്നാല്‍ മാര്‍ച്ച് 22ഓടെ യാത്ര ആരംഭിക്കാനിരിക്കുന്ന ബൂം എയര്‍ക്രാഫ്റ്റുകള്‍ ഇതിന്റെ പകുതി സമയം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൂം യാത്രാവിമാനങ്ങള്‍ക്ക് 55 യാത്രക്കാരെ വഹിച്ചുകൊണ്ട് മണിക്കൂറില്‍ 1,687 മൈല്‍ വേഗതയില്‍ പറക്കാന്‍ കഴിയും. കോണ്‍കോര്‍ഡ് വിമാനങ്ങളെക്കാളും 300മൈല്‍ അധിക വേഗതയിലാണ് ബൂം എയര്‍ക്രാഫ്ര്റ്റുകള്‍ സഞ്ചരിക്കുക. 2023 ഓടെ അറ്റ്‌ലാന്റിക്ക് സമുദ്രത്തിന് മുകളിലൂടെ യാത്രക്കാരുമായ പറക്കാന്‍ ജെറ്റുകള്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് എയര്‍ഷോയില്‍ വിമാനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടശേഷം വിമാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായി സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബൂം സൂപ്പര്‍ സോണിക് വിമാന നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. പുതിയ ജെറ്റുകള്‍ക്കായി ഏതാണ്ട് 76 ഓര്‍ഡറുകള്‍ ലഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷത്തില്‍ നൂറ് വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന സ്ഥലമാണ് കണ്ടെത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ബ്ലേക്ക് സ്‌കോള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി നല്‍കുന്ന അവാര്‍ഡ് വാങ്ങാന്‍ വിസമ്മതിച്ച് കര്‍ണാടകയിലെ വനിത ഐപിഎസ് ഓഫീസര്‍ ഡി. രൂപ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സര്‍വീസില്‍ ഉടനീളം രാഷ്ട്രീയക്കാരുടെ നെറികേടുകള്‍ക്ക് എതിരെ പോരാടിയ ഉദ്യോഗസ്ഥയാണ് രൂപ. 18 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ 41 തവണയാണ് രൂപയ്ക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയക്കാര്‍ അവരുടെ സത്യസന്ധതയ്ക്ക് നല്‍കിയ ‘പാരിതോഷികം’ കൂടിയായിരുന്നു ഈ സ്ഥലംമാറ്റങ്ങള്‍. ഇതുവരെയുള്ള സ്വന്തം അനുഭവങ്ങളെപ്പറ്റി രൂപ പറയുന്നതിങ്ങനെ; ‘വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അന്ന് എട്ടു വയസ്സായിരുന്നു പ്രായം. അന്നു മുതലേ സിവില്‍ സര്‍വീസ് ആയിരുന്നു എന്റെ മനസ്സ് മുഴുവന്‍. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും എന്റെ ആഗ്രഹത്തിന് മാറ്റമൊന്നും ഉണ്ടായില്ല.

രണ്ടായിരത്തിലെ യുപിഎസ്സി പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ എനിക്ക് 43 ാം റാങ്ക് ആയിരുന്നു. അങ്ങനെ ഞാനൊരു ഐപിഎസ് ഓഫിസറായി. കഴിഞ്ഞ 18 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ 41 തവണ എനിക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഞാനീ ‘വൃത്തികെട്ട’ ജോലി ഇന്നും ചെയ്യുന്നു. എല്ലാവരും ചോദിക്കാറുണ്ട് ഇത്രത്തോളം പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്യാനുള്ള ധൈര്യം എങ്ങനെ കിട്ടിയെന്ന്. കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് സത്യത്തിനു വേണ്ടി പോരാടാനുള്ള ചങ്കൂറ്റം കാണിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. മരണം വരെയും അതങ്ങനെ തന്നെയായിരിക്കും. 2004 ല്‍ ധാര്‍വാഡില്‍ ജോലി ചെയ്യുന്ന കാലം, അന്ന് ഒരു പ്രബലനായ രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള ചുമതല എനിക്ക് ലഭിച്ചു. അദ്ദേഹം മുന്‍ എംപിയും മുഖ്യമന്ത്രിയുമെല്ലാം ആയിരുന്നു. പ്രകോപനപരമായി പ്രസംഗം നടത്തിയതിനും ഇതുമൂലം അണികള്‍ പൊതുമുതല്‍ നശിപ്പിച്ചതുമാണ് ഇയാള്‍ക്കെതിരായ കേസ്.

2013 ല്‍ ബെംഗളൂരു സിറ്റിയില്‍ ഡിസിപിയായി ചാര്‍ജെടുത്തു. അന്ന് നിയമപരമായല്ലാതെ രാഷ്ട്രീയക്കാര്‍ക്ക് സുരക്ഷയൊരുക്കിയിരുന്ന 216 ഗണ്‍മാന്‍മാരെ പിന്‍വലിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ എട്ട് എസ്യുവികളും പിന്‍വലിച്ചു. ഇതോടെ വീണ്ടും എനിക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചു. ജയില്‍ ഡിഐജി ആയിട്ടായിരുന്നു സ്ഥലം മാറ്റം. അവിടെയും ജയില്‍പുള്ളിയുടെ വസ്ത്രങ്ങള്‍ ധരിക്കാതെ ആഡംബര സൗകര്യങ്ങളോടെ ജയിലില്‍ സുഖജീവിതം നയിക്കുന്ന രാഷ്ട്രീയക്കാരെ കണ്ടു. അവരെയും വെറുതെ വിടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. 50 കോടിയുടെ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തത്.

2003 ലാണ് ഞാന്‍ വിവാഹിതയായത്. രണ്ടുപേരുടെയും തിരക്കേറിയ ജോലി ജീവിതം. എനിക്ക് കുട്ടികളെ ശ്രദ്ധിക്കണം, പാചകം ചെയ്യണം, അതിനിടയ്ക്ക് ജോലി.. എന്റെ മകളെ ആദ്യത്തെ മൂന്നു വര്‍ഷം ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് ചേര്‍ത്തത്. പരിമിതമായ സുഖ സൗകര്യങ്ങള്‍ അറിഞ്ഞുവേണം മക്കള്‍ വളരാന്‍ എന്നാണു എന്റെ കാഴ്ചപ്പാട്. ധാരാളം അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴേ നമ്മള്‍ കൂടുതല്‍ കരുത്തരാകൂ.. ഞാനൊരു നല്ല അമ്മയും, ഭാര്യയും, സഹോദരിയും, സുഹൃത്തുമാവാന്‍ എന്നാല്‍ കഴിയുന്ന പോലെ ശ്രമിച്ചിട്ടുണ്ട്. എല്ലാത്തിനും ഉപരിയായി ജനങ്ങളെ സേവിക്കുകയാണ് എന്റെ ധര്‍മ്മം. അങ്ങേയറ്റം സുതാര്യമായും സത്യസന്ധമായും..’

കേരളത്തിൽ ഇനി ചക്കയുടെ കാലമാണ്. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി ഉയർന്നു കൊണ്ടിരിക്കുന്നു . നമ്മുടെ നാട്ടിൽ വളരെ അധികം ലഭിക്കുന്ന ഒന്നാണ് ചക്ക. അതുകൊണ്ട് തന്നെ നമ്മൾ അതിനു വേണ്ടത്ര പ്രാധാന്യം കല്പിക്കുന്നുമില്ല. ഇനിയെങ്കിലും നമ്മുടെ തൊടിയിലെ ചക്ക നമ്മുക്ക് പ്രയോജനപ്പെടുത്താം.  കീടനാശിനിയോ രാസവസ്തുക്കളോ ഒട്ടും ചേരാത്ത പഴമാണ് ചക്ക. കേരളത്തില്‍ ഒരു വര്‍ഷം 310 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറിയ പങ്കും നാം പാഴാക്കി കളയുകയാണ്. കേരളത്തില്‍ ധാരാളം ലഭിക്കുന്ന ചക്കയുടെ ഗുണങ്ങള്‍ പക്ഷെ നമ്മള്‍ ശ്രദ്ധിക്കാതെ പോയി. ഓരോ വര്‍ഷവും ഇതു മൂലം ദശലക്ഷക്കണക്കിന് കിലോ ചക്കയാണ് വെറുതെ പോകുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നടന്ന ചില പഠനങ്ങള്‍ ചക്കയെ ഇപ്പോള്‍ താരമാക്കി മാറ്റിയിരിക്കുകയാണ്. ക്യാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ചക്ക സഹായിക്കുമെന്ന് ആധുനിക ശാസ്ത്രം തന്നെ പറയുന്നു.

പ്രമേഹം കുറയ്ക്കാന്‍ ചക്കയ്ക്ക് കഴിവുണ്ട്. പ്രമേഹ രോഗികള്‍ പഴുത്ത ചക്ക കഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം. പഴുത്ത ചക്കയില്‍ ഫ്രെക്ടോസ്, സുക്രോസ് എന്നിവ കൂടുതലായിരിക്കും. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും പ്രമേഹം കൂടുകയും ചെയ്യും. പച്ചച്ചക്കയെ അപേക്ഷിച്ച്‌ പഴുത്ത ചക്കയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതായത് പഴുത്ത ചക്കയില്‍ ഗ്‌ളൈസിമിക് ലോഡ് വളരെ കൂടുതലാണ്. എന്നാല്‍ പച്ചച്ചക്കയില്‍ അന്നജത്തിന്റെ അളവ് കുറവായിരിക്കും. പച്ചച്ചക്ക പുഴുക്കാക്കിയോ, മറ്റേതെങ്കിലും വിഭവമായോ കഴിച്ചാല്‍ പ്രമേഹം കുറയുമെന്നു പഠനങ്ങളിൽ പറയുന്നത്.

പ്രമേഹം കുറയ്ക്കുന്ന മറ്റൊരു ഘടകം പച്ചച്ചക്കയിലെ നറുകളിലാണ് ഉള്ളത്.ധാന്യങ്ങളെക്കാള്‍ ഇതില്‍ അന്നജം 40% കുറവാണ്. കലോറി ഏതാണ്ട് 35 -40% കുറവ്. പച്ചച്ചക്കയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്. അതുകൊണ്ട് ഇടിച്ചക്ക, പച്ചച്ചക്ക പുഴുക്ക് എന്നിവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം. ചക്ക പുഴുക്കും തോരനുമെല്ലാം ക്യാന്‍സറിനെ വരെ പ്രതിരോധിക്കുമെന്ന് പഠനങ്ങളിൽ പറയുന്നത്‌. നാരുകള്‍മൂലം വയറു നിറയുന്നതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. പ്രമേഹ സങ്കീര്‍ണതകളായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി തുടങ്ങിയ അനുബന്ധ രോഗങ്ങളെ ചക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ തടയും. കൂടാതെ ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചക്ക കഴിക്കുന്നത് സഹായിക്കും. ചക്കകുരുവിന്റെ ഉപയോഗം അള്‍സറിനെ പ്രതിരോധിക്കും. എയ്ഡ്‌സ് വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവും ചക്ക കുരുവിനുണ്ട്. ഇതിൽ ധാരാളം മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുണ്ടാകാൻ സഹായിക്കുന്നു. പ്രതേകിച് കുട്ടികൾക്ക് നൽകുന്നത് എല്ലിനും പല്ലിനും ബലം നൽകുകയും അതുവഴി ദഹന പ്രക്രിയക്കും എളുപ്പമാണ്.നാരുകൾ അടങ്ങിയിരിക്കുന്നതെ കൊണ്ട് മലബന്ധം തടയാനും ചക്ക സഹായിക്കുന്നു.

കൊച്ചി: എസ്തര്‍ അനില്‍ ഇനിമുതല്‍ ബാലതാരമല്ല. പ്രമുഖ സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ ചിത്രത്തിലൂടെ നായികയായി അരങ്ങേറാന്‍ ഒരുങ്ങുകയാണ് എസ്തര്‍. മലയാളത്തില്‍ പ്രമുഖരായ നടന്മാര്‍ക്കൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയാവുന്നത് ഇതാദ്യമാണ്. യുവ നടന്‍ ഷെയിന്‍ നിഗമാണ് ചിത്രത്തില്‍ എസ്തറിനൊപ്പമെത്തുക. ജെമിനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ഒരുനാള്‍ വരും എന്ന മോഹല്‍ലാല്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ എസ്തര്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായെത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ദൃശ്യത്തിലെ അഭിനയത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. എസ്തറിന്റെ നായികാ വേഷം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

കമ്മട്ടിപ്പാടം, കിസ്മത്ത്, പറവ, ഈട എന്നീ ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷമാണ് ഷെയിന്‍ ജെമിനിയിലെത്തുന്നത്. ഷാജി എന്‍. കരുണിനെപ്പോലൊരു മികച്ച സംവിധായകന്‍ ഒരുക്കുന്ന ചിത്രം ആരാധക പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജെമിനിയെ കൂടാതെ രണ്ട് തമിഴ് ചിത്രത്തിലും എസ്തര്‍ നായികാ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പത്തനംത്തിട്ടയില്‍ ബിരുദവിദ്യാര്‍ഥിനിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ തുമ്പില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും ആരോപിച്ചു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറസന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫാണ് മകള്‍ ജെസ്‌ന മരിയം ജയിംസിനെ (20) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 22നു രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.

വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായി പഠനാവധിയിലായിരുന്ന ജസ്‌ന പകല്‍ വീട്ടില്‍ തനിയെ ആയിരുന്നു. ജയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്നാണ് അയല്‍വാസികളെ അറിയിച്ചത്.

രാവിലെ 9.30ന് മുക്കൂട്ടു തറയിലേക്കെന്നു പറഞ്ഞു പോയത് പരിചയക്കാരനായ ആളിന്റെ ഓട്ടോറിക്ഷയിലാണ്. മുക്കൂട്ടുതറ വരെയെത്തിയെന്നും പിതൃസഹോദരിയുടെ വീട്ടില്‍ പോകുന്നതായാണ് ഡ്രൈവറോടു പറഞ്ഞതുമായാണ് വിവരം. പഠിക്കാനുള്ള പുസ്തകം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. മൊബൈല്‍ഫോണോ ആഭരണങ്ങളോ ഒന്നുംതന്നെ എടുത്തിട്ടില്ല. മറ്റെവിടെയെങ്കിലും ജെസ്‌ന പോകാനുള്ള സാധ്യത ഇല്ലെന്നാണ് പിതാവും സഹോദരനും പറയുന്നത്.

പൊതുവെ ശാന്തശീലയായ പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടില്ല. സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. കോണ്‍ട്രാക്ടറായ പിതാവ് ജയിംസും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ സഹോദരന്‍ ജെയ്‌സും രാത്രിയില്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ജെസ്‌ന വീട്ടില്‍ ഇല്ലെന്നറിഞ്ഞത്. ബന്ധുവീട്ടില്‍ പോയിരിക്കാമെന്നു സംശയിച്ചു. എന്നാല്‍ അന്വേഷണത്തില്‍ അവിടെയെങ്ങും എത്തിയിട്ടില്ലെന്നു മനസിലായി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

ജെസ്‌നയെ കാണാതായ കേസ് വനിതാ പോലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ടെന്ന് വെച്ചൂച്ചിറ എസ്‌ഐ ദിനേശ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സഞ്ചരിച്ച ഒട്ടോറിക്ഷയുടെ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ സഹപാഠികള്‍, ബന്ധുക്കള്‍ എന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കു വന്നതും വിളിച്ചിട്ടുളളതുമായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. കൂടുതലും സംസാരിച്ചിട്ടുളളത് സഹപാഠികളായ പെണ്‍കുട്ടികളോടും ബന്ധുക്കളോടുമാണ്. പഠനത്തില്‍ മിടുക്കിയായ ജെസ്‌നയ്ക്ക് കോളജിലോ പുറത്തോ മറ്റ് ബന്ധങ്ങളില്ലെന്നാണ് പോലീസ് നിഗമനം.

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപിയുടെ ഐടി സെല്‍ മേധാവി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും നിയമവിരുദ്ധമായി എന്ത് പ്രവര്‍ത്തനം നടക്കുകയാണെങ്കിലും അതിനെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞത്. ഇതേ ചൊല്ലി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപന വേളയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. മെയ് 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കുമെന്നാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിച്ചത്. തിയതി ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകള്‍ കണക്കിലെടുത്ത് കര്‍ണാടക സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വിവിപാറ്റ് സംവിധാനം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 12നാണ് തെരഞ്ഞെടുപ്പ്. 15ന് വോട്ടെണ്ണല്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളാവും ഉപയോഗിക്കുക. ഇതുവഴി താന്‍ വോട്ട് രേഖപ്പെടുത്തിയ ആള്‍ക്ക് തന്നെയാണ് വോട്ട് വീണിരിക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ വോട്ടര്‍മാര്‍ക്ക് കഴിയും. വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിക്കുന്നതിന് തടയിടാന്‍ ഇതു വഴി സാധിക്കുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് തോരണങ്ങളും ഫ്‌ളക്‌സുകളും ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്ന ഹരിതചട്ടം പ്രചാരണ കാലയളവില്‍ നിലനില്‍ക്കും. ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനായി ഉപയോഗിക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപയാണ്.

224 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി സഖ്യങ്ങള്‍ തമ്മിലാണ് പ്രധാന മത്സരം നടക്കുക. 2019ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കും ഇരു കക്ഷികളും പ്രചാരണത്തിനിറങ്ങുക. അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

RECENT POSTS
Copyright © . All rights reserved