ഇനി ഒരു പെൺകൊടിയേയും  വേട്ടനായ്ക്കൾ ഭക്ഷണമാക്കാതിരിക്കട്ടെ, ഏവർക്കും വിഷു ആശംസകൾ……

മലയാളിയ്ക്ക് കണികാണാനുള്ള കാലമായി. പതിവ് പോലെ പൂത്തുലഞ്ഞ കണിക്കൊന്നകള്‍ വിഷു ദിനം ആയപ്പോഴേക്കും കൊഴിഞ്ഞ് തുടങ്ങി. വീട്ടിലുള്ള കൊന്നപ്പൂവ് മതിയെന്ന് ആശ്വസിച്ചിരുന്നവര്‍ പൂവിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. നഗരങ്ങളിലാണ് ഈ വിഷുപ്പാച്ചിലുകാരുടെ എണ്ണം കൂടുതല്‍.ഈ അവസരം മുതലാക്കി കണിക്കൊന്ന പാക്കറ്റുകളിലാക്കി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എറണാകുളത്തെ പ്രമുഖ ഷോപ്പിംഗ് മാളില്‍ കണിക്കൊന്നയ്ക്ക് കിലോയ്ക്ക് 250 രൂപയാണ് വില. അതും പറിച്ച് വെച്ചിട്ട് വാടിത്തുടങ്ങിയ പൂവുകളാണ് പാക്കറ്റിലുള്ളത്.പക്ഷെ കണികാണാന്‍ കൊന്നപ്പൂവ് അന്വേഷിച്ച് നടക്കാന്‍ നേരമില്ലാത്ത മലയാളി ഇത് വില കൊടുത്ത് വാങ്ങുന്നു. പൂവ് മാത്രമല്ല കണിവെയ്ക്കാനുള്ള കണിവെള്ളരിയും, ചക്കയും, പഴവുമൊക്കെയുള്ള കോമ്പോ പാക്കിന് 279 രൂപയാണ് വില. ഇവയെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നു. സദ്യ വരെ ബുക്ക് ചെയ്യുന്ന ഉണ്ണുന്ന കാലത്ത് കണിക്കൊന്ന ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന കാലം വിദൂരമല്ല.

കണിക്കൊന്ന……

വിഷുവിന്‌ കണിവയ്‌ക്കാനുപയോഗിക്കുന്നതുകൊണ്ടാണ്‌ ഇതിന്‌ കണിക്കൊന്ന എന്ന പേരുവന്നത്‌. പ്രധാനമായും ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ്‌ കണിക്കൊന്ന പൂക്കുന്നത്‌. പൂങ്കുലയ്‌ക്ക് ഒരടിയില്‍ കൂടുതല്‍ നീളമുണ്ടാകും.
നേര്‍ത്ത തണ്ടില്‍ അനേകം മൊട്ടുകളും പൂക്കളും ഒരുമിച്ച്‌ കാണും. കേരളത്തിലങ്ങളോമിങ്ങോളം കൊന്നമരം കാണപ്പെടുന്നു. നമ്മുടെ സംസ്‌ഥാന പുഷ്‌പം കൂടിയാണ്‌ കണിക്കൊന്ന.
കൊന്നപ്പൂവ്‌ വിഷുവിന്റെ അഴകും കാഴ്‌ചയും വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്ന മരം എന്നു കൊന്നയെപ്പറ്റി ഇതിഹാസങ്ങളിലുണ്ട്‌.
കൊന്നകള്‍ വിവിധ തരമുണ്ട്‌. കടക്കൊന്ന, കണിക്കൊന്ന, മണിക്കൊന്ന, ചെറുകൊന്ന എന്നിവ മുഖ്യം. മ്യാന്‍മര്‍, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഇലകൊഴിയും കാടുകളിലും നാട്ടിന്‍പുറങ്ങളിലുമായി ഇവ വളരുന്നു. രാജവൃക്ഷം, സുവര്‍ണക, രാജതരു, ഗിരിമാല, സുന്ദലി എന്നിവ കൊന്നയുടെ ഭാരതീയ നാമങ്ങളാണ്‌. ലെഗുമിനോസ സസ്യകുടുംബത്തില്‍ അംഗമാണ്‌ കണിക്കൊന്ന. കാഷ്യഫിസ്‌റ്റുലലിന്‍ എന്നാണ്‌ ശാസ്‌ത്രീയനാമം. സസ്യശാസ്‌ത്രജ്‌ഞനായ ഡയസ്‌ കോറിഡസ്‌ നല്‍കിയ ഗ്രീക്കു പേരാണ്‌ കാഷ്യ. കുഴല്‍ പോലെയിരിക്കുന്നതുകൊണ്ട്‌ ഫിസറ്റുല എന്നു ജാതിപ്പേര്‌. ഇംഗ്ലീഷില്‍ ഇന്ത്യന്‍ ലംബര്‍നം എന്നും കണിക്കൊന്നയ്‌ക്ക് പേരുണ്ട്‌. സംസ്‌കൃതത്തില്‍ കര്‍ണികാരം.
മറ്റു ഇന്ത്യന്‍ ഭാഷകളില്‍ കണിക്കൊന്ന ഇനിപ്പറയുന്ന പേരുകളില്‍ അറിയപ്പെടുന്നു. അമല്‍ടാസ്‌ (ഹിന്ദി), സുനാരി (ഉറുദു), റെല (തെലുങ്ക്‌) ആവാരംപൂ (തമിഴ്‌) കക്കെ (കന്നട).
കൊന്നത്തൊലിയില്‍ ടാനിന്‍ അടങ്ങിയിട്ടുണ്ട്‌. തുകല്‍ സംസ്‌കരിക്കാന്‍ ഇതുപയോഗിക്കുന്നു. ബംഗാളില്‍ കണിക്കൊന്നയുടെ ഫലത്തിനുള്ളിലെ പള്‍പ്പ്‌ ഉപയോഗിച്ച്‌ പുകയിലയുടെ രുചി വര്‍ധിപ്പിക്കാറുണ്ട്‌. സന്താള്‍ വര്‍ഗക്കാര്‍ കണിക്കൊന്നയുടെ പൂവും ആഹാരമായി ഉപയോഗിക്കാറുണ്ട്‌. കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത്‌ പൂക്കുമ്പോള്‍ പട്ടിണി എന്നു പഴമൊഴിയുണ്ട്‌. കൃഷിയുടെ കാലം വിളിച്ചറിയിക്കുന്നു കൊന്ന. അപ്പോള്‍ മടിപിടിച്ചാല്‍ ശിഷ്‌ടകാലം ദാരിദ്ര്യമായിരിക്കും ഫലം എന്നു സാരം.