Latest News

യുകെയിലെ ഫാമുകളില്‍ നിന്ന് വന്‍തോതില്‍ പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ടണ്ണോളം പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ ഉത്പാദന നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായിപ്പോകാന്‍ കാരണം. ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്വാധീനമുണ്ടെന്ന് ഫുഡ് ആന്റ് എന്‍വിയോണ്‍മെന്റ് ചാരിറ്റി ഫീഡ്ബാക്ക് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിപണിയിലെ ഏതാണ്ട് 85 ശതമാനത്തോളം വ്യാപാരത്തെ നിയന്ത്രിക്കുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകളാണ്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നതിലൂടെ നഷ്ടം സഹിക്കേണ്ടി വരുന്നത് കര്‍ഷകര്‍ക്കായിരിക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഉല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നത് മൂലവും അനുബന്ധ ചെലവ് മൂലവും ഉണ്ടാകുന്ന നഷ്ടം കര്‍ഷകര്‍ക്കായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 37,000 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് ഒരു വര്‍ഷത്തില്‍ പാഴായി പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഉല്‍പാദനത്തിന്റെ ഏതാണ്ട് 16 ശതമാനത്തോളമാണ് പാഴാവുന്നത്.

സാധാരണഗതിയില്‍ ഒരാള്‍ ഉപയോഗിക്കുന്ന പഴം, പച്ചക്കറി എന്നിവയുടെ അളവെടുത്താല്‍ പാഴായിപ്പോകുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഏതാണ്ട് 2,50,000 പേര്‍ക്ക് ഒരു വര്‍ഷം ഉപയോഗിക്കാന്‍ കഴിയുമെന്ന് പഠനം പറയുന്നു. ഏകദേശ കണക്കെടുത്താല്‍ ബര്‍മിങ്ഹാം അല്ലെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റികളിലെ മൊത്തം ആവശ്യകതയുടെ അത്രയും പഴങ്ങളും പച്ചക്കറികളും പാഴായി പോകുന്നതായി ഫീഡ്ബാക്ക് നടത്തിയ പഠനത്തില്‍ പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വെച്ച് പാഴായിപ്പോകുന്ന പഴം, പച്ചക്കറികള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നതില്‍ ഗൗരവപൂര്‍വമായി ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് പഠനം പറയുന്നു. ഫാമുകള്‍ തങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും ഉത്പന്നങ്ങള്‍ പാഴായി പോകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു.

സര്‍വ്വേയില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ പകുതി പേരും ഉദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകുന്നതായി പറയുന്നു. ഇവ സമയത്ത് മാര്‍ക്കറ്റുകളിലെത്തിച്ചില്ലെങ്കില്‍ വിപണി നഷ്ടമാകുമോയെന്ന ഭയം മൂലം ഉദ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഉദ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ നിറത്തിന്റെയും ആകൃതിയുടെയുമൊക്കെ പേരില്‍ വിപണിയില്‍ നിന്ന് ഒഴിവാക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവ പിന്നീട് പാഴായി പോകുകയാണ് പതിവെന്നും കര്‍ഷകര്‍ പറയുന്നു. കുറഞ്ഞ വിലയില്‍ മറ്റിടങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന സമയത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നത് മൊത്തക്കച്ചവടക്കാര്‍ നിര്‍ത്താറുണ്ടെന്ന് പഠനം നടത്തിയ പകുതിയിലേറെ കര്‍ഷകരും പ്രതികരിച്ചു.

ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്നത് അതി രൂക്ഷമായ ജീവനക്കാരുടെ ക്ഷാമമെന്ന് വെളിപ്പെടുത്തല്‍. പതിനൊന്നില്‍ ഒന്ന് വീതം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റിന്റെ ക്വാര്‍ട്ടേര്‍ലി പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഒരു ലക്ഷത്തിലേറെ വേക്കന്‍സികള്‍ രാജ്യത്തൊട്ടാകെയുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഈ മൂന്ന് മാസക്കാലയളവില്‍ ആശുപത്രികളില്‍ എത്തിയ 5.6 ദശലക്ഷത്തോളം രോഗികളെ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയത്തിന് കാരണവും ജീവനക്കാരുടെ രൂക്ഷമായ ക്ഷാമമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടര ലക്ഷത്തോളം അധികം രോഗികള്‍ ആശുപത്രികളില്‍ എത്തിയെന്നാണ് കണക്ക്. ഡിസംബറില്‍ മാത്രം നാല് ലക്ഷത്തോളം പേര്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഈ വിന്ററില്‍ എന്‍എച്ച്എസിനു വേണ്ടി ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയതെന്ന പ്രധാനമന്ത്രിയുടെയും എന്‍എച്ച്എസ് നേതൃത്വത്തിന്റെയും അവകാശവാദങ്ങളെ പൊളിച്ചുകൊണ്ടായിരുന്നു വിന്റര്‍ ക്രൈസിസ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ വിശ്വരൂപം കാണിച്ചത്. എക്കാലത്തെയും മികച്ച സംവിധാനങ്ങളായിരുന്നു ഒരുക്കിയതെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ കെയറിലേക്ക് മാറ്റേണ്ട രോഗികളെ ആശുപത്രി ബെഡുകളില്‍ നിന്ന് മാറ്റുന്നതില്‍ ട്രസ്റ്റുകള്‍ പരാജയപ്പെട്ടു.

രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുകയും എ ആന്‍ഡ് ഇ, ഇലക്ടീവ് സര്‍ജറി ദേശീയ ടാര്‍ജറ്റുകള്‍ താഴേക്കാകുകയും ചെയ്തു. ട്രസ്റ്റുകളുടെ സാമ്പത്തിക നിലയില്‍ ഇടിവുണ്ടാകുകയും ചെയ്തു. ഈ സാമ്പത്തികവര്‍ഷത്തിന്റെ അന്ത്യത്തോടെ 931 മില്യന്‍ പൗണ്ടിന്റെ കമ്മി ട്രസ്റ്റുകള്‍ക്ക് ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പ്രവചിക്കപ്പെട്ടതിനേക്കാള്‍ 435 മില്യന്‍ പൗണ്ട് കൂടുതലാണ് ഇത്. ഓട്ടം ബജറ്റില്‍ 337 മില്യന്‍ പൗണ്ട് നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനമെന്നിരിക്കെ ട്രസ്റ്റുകള്‍ കടക്കെണിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.

തൃശൂർ : വർഗീയതക്കും നവ ഉദാരവൽക്കരണനയങ്ങൾക്കുമെതിരായ യഥാർഥ ജനപക്ഷബദലാണ് സിപിഐ എം ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എമ്മിന്റെ ബഹുജന സ്വാധീനം ശക്തിപ്പെടുത്തിയും ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചും ജനപക്ഷ ബദൽ രൂപപ്പെടുത്തണം. ഈ ബദൽ അടിസ്ഥാനമാക്കിയുള്ള ഇടതുജനാധിപത്യ ശക്തികളുടെ പൊതുഐക്യവേദിക്കുമാത്രമേ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയൂ. ഇത് കേവലമായ തെരഞ്ഞെടുപ്പ് സഖ്യമല്ല. ജനകീയപോരാട്ടങ്ങളും നയങ്ങളുമുയർത്തിയുള്ള പ്രവർത്തനത്തിലൂടെമാത്രമേ ചങ്ങാത്ത മുതലാളിത്തത്തിനും തീവ്രവർഗീയവൽക്കരണത്തിനുമെതിരായ ബദൽ സൃഷ്ടിക്കാനാകൂ. ഇക്കാര്യത്തിൽ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. സിപിഐ എം 22‐ാം പാർടി കോൺഗ്രസിന് മുന്നോടിയായ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.

നേതാവ്, ഫ്ളക്സുകൾ എന്നതല്ല വിഷയം. നീതിയാണ് വിഷയം. നരേന്ദ്ര മോഡിയോ രാഹുൽ ഗാന്ധിയോ എന്നതല്ല, ഏതു തരം  നയങ്ങളാണ് പിന്തുടരുന്നത് എന്നതാണ് പരിശോധിക്കേണ്ടത്. വിഭവങ്ങൾ ജനപക്ഷത്തുനിന്ന് ഉപയോഗിച്ചാലേ രാജ്യത്തിന് മുന്നോട്ടുപോകാനാവൂ.  ബദൽനയങ്ങൾ എങ്ങനെ യാഥാർഥ്യമാക്കാമെന്നതിന് രാജ്യത്തിന് മാതൃകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. സാമ്പത്തിക അടിത്തറയാകെ തകർക്കുന്ന നവ ഉദാരവൽക്കരണത്തിനെതിരായ പോരാട്ടത്തിൽ ഒത്തുതീർപ്പോ വിട്ടുവീഴ്ചയോ പാടില്ല. ഭാഗികമായി നവ ഉദാരവൽക്കരണത്തെ എതിർക്കാം എന്ന നിലപാട് ശരിയല്ല.

ബിജെപിയെ തോൽപിക്കാൻ കോൺഗ്രസുമായി ധാരണയില്ല. കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കില്ലെന്ന് കരടുരാഷ്ട്രീയപ്രമേയത്തിലുണ്ട്. ഹൈദരാബാദിൽ ചേരുന്ന പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം ചർച്ചചെയ്ത് പാർടിയുടെ നിലപാടുകൾക്ക് രൂപംനൽകും. കരട് രാഷ്ട്രീയപ്രമേയാവതരണവും ചർച്ചകളും വിശാലമായ ഉൾപാർടി ജനാധിപത്യത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ്പാർടിയുടെ മഹത്തായ ജനാധിപത്യ പ്രക്രിയയിലൂടെ രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നൽകും. ബൂർഷ്വാമാധ്യമങ്ങൾക്കും ബൂർഷ്വാപാർടകൾക്കും അപരിചിതമായ രീതിയാണിത്.

തെരഞ്ഞെടുപ്പിൽമാത്രമായി ഇവരെ പരാജയപ്പെടുത്തലല്ല കൃത്യമായ ബദൽ നിലപാടുകളും നയങ്ങളുമായി ജനകീയമായ കരുത്ത് വർധിപ്പിക്കുകയാണ് വേണ്ടത്. ഇതിനായി പാർടിയുടെ  ജനകീയസ്വാധീനവും അടിത്തറയും ശക്തമാക്കും. ഒപ്പം ഇടതുപക്ഷ ഐക്യവും വിപുലമാക്കണം. ഇടതുപക്ഷ‐മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ വളർത്തിക്കൊണ്ടുവരണം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിജെപിയെ തോൽപിക്കാനാവശ്യമായ നിലപാട് സ്വീകരിക്കും.

മോഡി സർക്കാർ രാജ്യത്തെ വിറ്റഴിക്കുകയാണ്. വർഗീയ ധ്രുവീകരണത്തിനും മുതലെടുപ്പിനുമാണ് മോഡിയും ബിജെപി സർക്കാരും ശ്രമിക്കുന്നത്്. രാജ്യത്തിന്റെ അടിസ്ഥാനശിലകളും സ്വഭാവവും അട്ടിമറിക്കുകയാണ്. മതനിരപേക്ഷ രാഷ്ട്രത്തെ മതരാഷ്ട്രമാക്കാനുള്ള കടുത്ത വർഗീയധ്രുവീകരണത്തിനും നേതൃത്വം നൽകുന്നു.

വർഗീയവൽക്കരണത്തിനും ഉദാരവൽക്കരണത്തിനുമെതിരായ പോരാട്ടങ്ങൾ ശക്തിപ്പെട്ടുവരികയാണ്. രാജസ്ഥാനിൽ കർഷക പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. മഹാരാഷ്ട്രയിൽ തൊഴിലാളി പ്രക്ഷോഭം നടക്കുന്നു. ഡൽഹിയിൽ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ യോജിച്ച പോരാട്ടത്തിലാണ്.
ഇത്തരം പോരാട്ടങ്ങൾക്ക് കരുത്തു പകരാനും രാജ്യത്തിന്റെ നിലനിൽപ്പുപോലും അപകടപ്പെടുത്തുന്ന മോഡി സർക്കാറിനെതിരായ പോരാട്ടങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് നയിക്കാനും സിപിഐ എം നേതൃത്വം നൽകുമെന്ന് യെച്ചൂരി വ്യക്തമാക്കി.

ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊല്ലുന്നതിന് മുൻപ് സെൽഫിയെടുത്ത് മലയാളി നാട്ടുകാർ. പാലക്കാട് അട്ടപ്പാടിയിലെ കടുക് മണ്ണയിലാണ് മധുവെന്ന 27 കാരനെ നാട്ടുകാർ തല്ലിക്കൊന്നത്. മധുവിന്റെ ഇരു കൈകളും കൂട്ടിക്കെട്ടി മർദ്ദിച്ച് കൊല്ലുന്നതിന് മുൻപാണ് നാട്ടുകാർ കൊല്ലപ്പെട്ട യുവാവിനൊപ്പം ക്രൂരന്മാരായ കൊലയാളികള്‍ സെല്‍ഫി എടുത്തത്.

മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് ഇയാള്‍ താമസിക്കുന്ന ഇടത്ത് നിന്നും പിടിച്ച് കൊണ്ട് വന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള മധുവിനെ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ആയിരുന്നു മറുപടിയായി പറഞ്ഞത്. ഇതില്‍ കലി പൂണ്ട ചിലര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും മര്‍ദ്ദന ഫലമായി മധു മരണമടയുകയുമായിരുന്നു.

മാനസിക അസ്വാസ്ഥ്യമുള്ള മധു ആളുകളില്‍ നിന്നെല്ലാം അകന്ന് കാട്ടിലെ കല്‍ഗുഹയില്‍ ആണ് താമസിച്ചിരുന്നത്. കാട്ടില്‍ വിശപ്പടക്കാന്‍ ഒന്നും ലഭിക്കാതെ വരുമ്പോള്‍ അപൂര്‍വ്വമായി മാത്രമാണ് മധു നാട്ടില്‍ ഇറങ്ങാറുള്ളത്. ആളുകളെ കണ്ടാല്‍ ഭയന്ന് മാറുന്ന പ്രക്രുതവുമാണ്. ഇതാണ് ഇയാളെ സംശയിക്കാന്‍ കാരണം.

ബിജോ തോമസ് അടവിച്ചിറ

ആലപ്പുഴയെയും കോട്ടയത്തെയും ബന്ധിപ്പിച്ചു കുട്ടനാടൻ പാടശേഖരങ്ങളിലൂടെ കനാലിനു സമാന്തരമായി കടന്നു പോകുന്ന പാതയാണ് എസി റോഡ്. ചങ്ങനാശേരി പെരുന്ന മന്നം ജംക്ഷനിൽ  തുടങ്ങി ആലപ്പുഴ കളർകോട് എൻഎച്ചിൽ അവസാനിക്കുന്ന 24 കിലോമീറ്റർ നേർ രേഖ. റോഡിനു ഒരു വശത്തു കനാലും മറുവശത്തു ഇടവിട്ടു നെൽ വയലുകളുമാണ്.ഗ്രാമവാസികളും കർഷകത്തൊഴിലാളികളും വസിക്കുന്ന പടയോരത്തു നിരന്തരം പള്ളാത്തുരത്തി മുതൽ കിടങ്ങറ രണ്ടാം പാലം വരെയുള്ള സ്ഥലങ്ങളിൽ കക്കൂസ്  മാലിന്യങ്ങൾ എറണാകുളം ഭാഗത്തുള്ള ഫ്ലാറ്റുകളിൽ നിന്നും കൊണ്ടുവന്നു തള്ളുന്നത് പതിവായിരിക്കുകയാണ് . പലപ്രാവിശ്യമായി നാട്ടുകാർ പ്രതിഷേധിച്ചു അധികാരികളുടെ മുൻപിൽ കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ല.

Image may contain: outdoor and nature

കക്കൂസ് മാലിന്യം രാത്രിയുടെ മറവിൽ  പാടശേഖരങ്ങളിൽ തള്ളുന്നത് മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ആണ് ഇനി കുട്ടനാടൻ ജനതയെ കാത്തിരിക്കുന്നത്. കൃഷിക്കായി വെള്ളം വറ്റിക്കുപോൾ ഇത് പമ്പയാർ ഉൾപ്പെടെ നാട്ടിലെ ജലശയങ്ങളിൽ എത്തിച്ചേരും, പമ്പയാറിനു ഇരുവശങ്ങളിലുമുള്ള ജനങ്ങൾ വേനൽ കാലങ്ങളിൽ കുടി വെള്ളം ഇല്ലാത്ത അവസ്ഥയിൽ ഈ ജലം ആണ് ഉപയോഗിക്കുന്നത്. Ac റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതും, നടപടി എടുക്കേണ്ട. അധികാരുടെ ഒത്താശയും ഇവർക്ക് ഗുണമാകുന്നു. പള്ളാത്തുരത്തി മുതൽ കിടങ്ങറ വരെയുള്ള ഭാഗത്ത് നെടുമുടി പുളിങ്കുന്ന് രാമങ്കരി പോലിസ് സ്റ്റേഷനുകളും ഒരു ഹൈവേ പോലീസ് സംഘവും മുണ്ട് ഇവർ സംയുക്തമായി വിവിധ സമയങ്ങളിൽ Ac റോഡിൽ വിജിനമായ ഭാഗങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ഇതിന് പരിഹാരം ഉണ്ടാകും. കൃഷിയിടങ്ങളിൽ അമിതമായി ഉപയോഗിക്കുന്ന രാസവളങ്ങളുടെയും കിടനാശിനികളുടെയും പ്രതിപ്രവർത്തനമായി ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ കുട്ടനാടൻ മക്കളെ കാർന്നു തിന്നുന്ന അവസ്ഥയിലാണ്. കൂനിന്മേൽ കുരു എന്നനിലയിൽ ഇതും. അധികാരികൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നാട്ടുകാർ നിയമം കയ്യിലെടുക്കേണ്ടെ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്…….

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഷെഫിന്‍ ജഹാനും ഹാദിയയുമായുള്ള വിവാഹം പരസ്പര സമ്മതത്തോടെയുള്ളതാണ്. കോടതിയില്‍ നല്‍കിയിരിക്കുന്നത് ബലാല്‍സംഗക്കേസല്ലെന്നും കോടതി വ്യക്തമാക്കി. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന ആരോപണമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി വ്യക്തമാക്കി.

ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അച്ഛന്‍ അശോകന്‍ മറുപടി നല്‍കണം. മറുപടി നല്‍കാന്‍ എന്‍ഐഎയ്ക്കും സമയം നല്‍കി. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് എട്ടിലേക്ക് കോടതി മാറ്റി. രാഹുല്‍ ഈശ്വറിന് എതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചിട്ടുമുണ്ട്. മാതാപിതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം ഹാദിയ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഇതിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പിതാവ് അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് നേരത്തേ തള്ളിയിരുന്നു. താന്‍ മുസ്‌ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹാദിയ സത്യവാങ്മൂലം നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരമാണു ഇസ്‌ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു.

വീട്ടു തടങ്കലിലായിരുന്ന സമയത്ത് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തനിക്ക് തന്നിരുന്നെന്നും അത് മനസിലായതോടെ സ്വയം പാചകം ചെയ്ത് കഴിക്കുകയായിരുന്നു താനെന്നും ഹാദിയ ബോധിപ്പിച്ചിരുന്നു. ആറുമാസത്തെ വീട്ടുതടങ്കലില്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചു. മാനസാന്തരമുണ്ടാക്കാന്‍ ബാഹ്യശക്തികളുടെ നിരന്തര പ്രേരണയുണ്ടായി. സുരക്ഷാചുമതലയുണ്ടായിരുന്ന വൈക്കം ഡിവൈഎസ്പി കൈചൂണ്ടി ഭീഷണിപ്പെടുത്തി. എന്‍ഐഐ ഉദ്യോഗസ്ഥര്‍ ഭീകരബന്ധമുളളയാളെന്ന മട്ടില്‍ പെരുമാറിയെന്നും ഹാദിയ ആരോപിച്ചിട്ടുണ്ട്.

ഗുഡ്ഗാവ്: കാഴ്ച്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു. പെണ്‍കുട്ടി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി 21ന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അയല്‍വാസിയായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് തന്നെ ആരോ ഉപദ്രവിച്ചതായി കുട്ടി അറിയിച്ചു. എന്നാല്‍ പീഡിപ്പിച്ചയാളെ തിരിച്ചറിയാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും പെണ്‍കുട്ടിക്ക് കാഴ്ചശക്തിയില്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ് ബുദ്ധിമുട്ടി. ഇതിനിടെ, മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം സമീപത്ത് താമസിക്കുന്നവരുടെ ശബ്ദം ശ്രദ്ധിച്ചു വരികയായിരുന്ന പെണ്‍കുട്ടി തന്റെ വീട്ടിലെത്തിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അമ്മയോട് അയല്‍വാസി സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടി ശബ്ദം തിരിച്ചറിഞ്ഞത്. ഇതോടെ തന്നെ ഉപദ്രവിച്ചത് ഇയാളാണെന്ന് പെണ്‍കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ഇവര്‍ പോലീസില്‍ അറിയിക്കുകയും പ്രതിയായ സനോജ് കുമാര്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ നിയമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ വീണ്ടും ഭിന്നത. ഒരു ഭൂമി ഏറ്റെടുക്കല്‍ കേസുമായി ബന്ധപ്പെട്ട് മൂന്നംഗ ബെഞ്ചിന്റെ വിധി മറ്റൊരു മൂന്നംഗ ബെഞ്ച് റദ്ദാക്കിയതിനെ ചൊല്ലിയാണ് പുതിയ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. വിവാദത്തേതുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചും ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചും തമ്മിലാണ് ഭിന്നതയുണ്ടായിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നതകള്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഉണ്ടായ നാടകീയ സംഭവങ്ങള്‍ നേരത്തേ വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

ചരിത്രത്തിലാദ്യമായി കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് നാല് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.

ചരട് ജപിച്ച് നല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങിച്ച ശാന്തിക്കാരനെ സസ്‌പെന്റ് ചെയ്ത നടപടിയെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഇത്തരം വിജിലന്‍സ് ഉദ്യോഗസ്ഥരെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. കള്ളന് കഞ്ഞിവെക്കുന്ന വിജിലന്‍സാണ് കേരളത്തിലുള്ളത്. ബാര്‍ കോഴയും മലബാര്‍ സിമന്റ്‌സ് കേസും പാറ്റൂര്‍ ഭൂമിക്കേസും ഇ. പി. ജയരാജന്‍ കേസും കെ. ബാബുവിന്റെ കേസും എഴുതിത്തള്ളുന്ന നാണം കെട്ട വിജിലന്‍സ് ഇരുപതു ഉറുപ്പിക ദക്ഷിണ വാങ്ങിയ പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിമലയിലെ കൊള്ളയ്ക്ക് വിജിലന്‍സുകാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. വലിയ വലിയ ക്ഷേത്രങ്ങളില്‍ എന്തെല്ലാം വെട്ടിപ്പാണ് ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്നത്. അതൊന്നും കണ്ടുപിടിക്കാന്‍ ഒരു വിജിലന്‍സുമില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചരട് ജപിച്ചുനല്‍കിയതിന് 20 രൂപ ദക്ഷിണവാങ്ങിയ ശാന്തിക്കാരനെ വിജിലന്‍സ് പിടികൂടി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സാണ് ഈ ധീരകൃത്യം നടത്തിയിരിക്കുന്നത്. ഭയങ്കര അഴിമതിയാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ഏററവും വലിയ അഴിമതിക്കാണ് പിണറായി സര്‍ക്കാര്‍ അന്ത്യം കുറിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. നാണമുണ്ടോ വിജിലന്‍സുകാരെ നിങ്ങള്‍ക്ക്.

ദര്‍ശനത്തിനുപോകുന്ന ഏതു ഭക്തനും പത്തോ ഇരുപതോ രൂപ ദക്ഷിണ കൊടുക്കും. ഇതാണോ ഇത്രവലിയ അഴിമതി? വലിയ വലിയ ക്ഷേത്രങ്ങളില്‍ എന്തെല്ലാം വെട്ടിപ്പാണ് ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്നത്. അതൊന്നും കണ്ടുപിടിക്കാന്‍ ഒരു വിജിലന്‍സുമില്ല. ശബരിമലയിലെ കൊള്ളക്ക് വിജിലന്‍സുകാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. ബാര്‍ കോഴയും മലബാര്‍ സിമന്റ്‌സ് കേസ്സും പാററൂര്‍ ഭൂമിക്കേസ്സും ഇ. പി. ജയരാജന്‍ കേസ്സും കെ. ബാബുവിന്റെ കേസ്സും എഴുതിത്തള്ളുന്ന നാണം കെട്ട വിജിലന്‍സാണ് ഇരുപതു ഉറുപ്പിക ദക്ഷിണ വാങ്ങിയ പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയിരിക്കുന്നത്. ഈ വിജിലന്‍സ് ഉദ്യോഗസ്ഥരയൊക്കെ ചൂലു മൂത്രത്തില്‍ മുക്കി അടിക്കുകയാണ് വേണ്ടത്. കള്ളനു കഞ്ഞിവെക്കുന്ന വൃത്തികെട്ട വിജിലന്‍സാണ് കേരളത്തിലുള്ളത്

പ്ലാസ്റ്റിക്ക് കഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുകെയില്‍ വിറ്റഴിക്കപ്പെട്ട ഹാപ്പി ഷോപ്പര്‍ ടൊമാറ്റോ കെച്ചപ്പ് പായ്ക്കറ്റുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. ബുക്കര്‍ മൊത്തവ്യാപര ശ്യഖലയാണ് പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഹാപ്പി ഷോപ്പര്‍ ടൊമാറ്റോ കെച്ചപ്പുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഇവ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് കഷണങ്ങള്‍ അടങ്ങിയ ബോട്ടിലുകളുടെ ബാച്ച് നമ്പര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കരുതെന്നും അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നല്‍കിയാല്‍ ഉല്‍പ്പന്നത്തിന്റെ പണം തിരികെ നല്‍കുമെന്നും ഉപഭോക്താക്കള്‍ക്ക് കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉല്‍പന്നം വിറ്റഴിക്കപ്പെട്ട ലോന്‍ഡിസ് ബഡ്‌ജെന്‍സ് സ്‌റ്റോറുകളിലും പിന്‍വലിക്കല്‍ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്ന നോട്ടീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടൊമാറ്റോ കെച്ചപ്പുകളില്‍ കണ്ടെത്തിയിട്ടുള്ള പ്ലാസ്റ്റിക്ക് കഷണങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നിലവില്‍ കെച്ചപ്പ് പായ്ക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ അത് ഉപയോഗിക്കരുതെന്നും അടുത്തുള്ള സ്‌റ്റോറുകളില്‍ ഇവ തിരികെ നല്‍കി പണം തിരികെ കൈപ്പറ്റണമെന്നും ഏജന്‍സി അറിയിച്ചു.

ഹാപ്പിഷോപ്പറിന്റെ ബാച്ച് നമ്പര്‍ 7269ലുള്ള ടൊമാറ്റോ കെച്ചപ്പുകളില്‍ പ്ലാസ്റ്റിക്ക് കഷണങ്ങള്‍ അടങ്ങിയിട്ടുണ്ട് മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് വിപണിയില്‍ നിന്നും അവ പിന്‍വലിക്കുകയാണ്. മറ്റു ബാച്ച് നമ്പറുകളിലെ ഉത്പ്പന്നങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബുക്കര്‍ തങ്ങളുടെ പ്രോഡക്ട് റികോള്‍ നോട്ടീസില്‍ അറിയിച്ചു. മാര്‍ച്ച് അവസാനം വരെ കാലാവധിയുള്ള ബാച്ച് നമ്പര്‍ 7269ന്റെ 440ഗ്രാമിന്റെ പായ്ക്കറ്റിലാണ് പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved