കൊച്ചി: കേരള സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച നടി ആക്രമണ കേസിന്റെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരിക്കും വിചാരണ ആരംഭിക്കുക. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പ്രതികളും വിചാരണ ആരംഭിക്കുന്ന ദിവസം ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ ദിവസം ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ട് എല്ലാ പ്രതികള്‍ക്കും കോടതി സമന്‍സ് കൈമാറി. പ്രാരംഭ വിചാരണ നടപടിക്രമങ്ങളായിരിക്കും നാളെ നടക്കുക. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുക തുടങ്ങിയ നടപടികള്‍ ആദ്യഘട്ടത്തില്‍ നടക്കും.
കേസിന്റെ വിചാരണ നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിചാരണ നടപടിക്രമങ്ങള്‍ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് ദിലീപിന്റെ അഭിഭാഷകരെ കോടതി അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ ഇപ്പോഴും റിമാന്റില്‍ തുടരുകയാണ്. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള ഏഴുപേര്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
പ്രധാന പ്രതിയായ പള്‍സര്‍ സുനി ദിലീപിനെതിരെ പരസ്യ പ്രസ്താവനകള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുമായി ഇപ്പോള്‍ നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെതില്ലെന്നാണ് ദിലീപിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയാകുമ്പോള്‍ നാളെ ആരംഭിക്കുന്ന വിചാരണ വേളയില്‍ ദിലീപ് കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ല. അഭിഭാഷകന് മുഖേന അവധി അപേക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് ദിലീപെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് ഹാജരാക്കിയിരിക്കുന്ന തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്.
ഞായറാഴ്ച അർധരാത്രിയോടെ കാട്ടിലേക്കു കടന്ന രക്ഷാപ്രവർത്തകരാണു ജീവച്ഛവം പോലെ കാട്ടിൽ അകപ്പെട്ടവരെ കണ്ടെത്തിയത്. ഇവർക്കു കാര്യമായ സഹായമൊന്നും നൽകാനാകാത്തതിന്റെ നിസ്സഹായതയും പലരും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. വനത്തിലെ കാഴ്ചകൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളിലാണു ഞെട്ടിക്കുന്ന കാഴ്ചകളുള്ളത്.
വസ്ത്രങ്ങൾ പോലും പൂര്‍ണമായും കത്തിപ്പോയ അവസ്ഥയിലായിരുന്നു ചിലർ. ശബ്ദിക്കാൻ പോലുമാകാതെ ഇരുന്നവർക്ക് ആകെ നൽകാനായതു കുപ്പിവെള്ളം മാത്രം. ഇതുപോലും അൽപം കഴിഞ്ഞപ്പോൾ തീർന്നുപോയി. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരുടെ കയ്യിലുണ്ടായിരുന്ന വെള്ളമാണു പലർക്കും നൽകിയത്. അൽപം വെള്ളം മാത്രം നൽകിയപ്പോൾ ‘അണ്ണാ, കുറച്ചു കൂടി വെള്ളം തരാമോ…?’ എന്നു കേഴുന്ന കരച്ചിലും മനഃസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു.
മേഖലയിലെ പുൽമേടു മുഴുവൻ തീപിടിച്ചു നശിച്ച അവസ്ഥയിലായിരുന്നു. കൊടുംകാട്ടിനു നടുവിൽ ഒരു പുതപ്പിന്റെ മാത്രം അഭയത്തിലായിരുന്നു പൊള്ളലേറ്റവർ കഴിഞ്ഞത്. വിഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെട്ടവരിൽ ചിലർക്ക് 80 ശതമാനം വരെ പൊള്ളലേറ്റിരുന്നു. ഇവരിൽ ചിലർ പിന്നീടു മരണപ്പെട്ടു. ബാക്കിയുള്ളവർ ചികിത്സയിലാണ്. അതേസമയം അതീവദാരുണ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പലരും ബന്ധുക്കളുടെ ഫോൺനമ്പരും മറ്റും രക്ഷാപ്രവർത്തകർക്കു പറഞ്ഞു കൊടുത്തു. പാറകൾക്കടിയിലും മറ്റും അഭയം തേടിയവർക്കും ഗുരുതര പൊള്ളലേറ്റു.
മധുവിധുവിന്റെ ആലസ്യം വിട്ടുമാറും മുൻപേ ആ യാത്ര അന്ത്യയാത്രയായപ്പോൾ
ദാമ്പത്യത്തിന്റെ ചൂടറിയുന്നതിനു മുമ്പ് തന്നെ ആ നവദമ്പതികളെ തീയെടുത്തു. കഴിഞ്ഞ നവംബർ 24നായിരുന്നു വിവേക് (28), ദിവ്യ (26) ദമ്പതികളുടെ വിവാഹം. യാത്ര പോകണമെന്നു പദ്ധതിയിടുന്നതായി വിവാഹം കഴിഞ്ഞയുടൻ ഇവർ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വിവേക് ദുബായിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യയെ വിദേശത്തേക്കു കൊണ്ടുപോകുന്നതിനായി അവധിക്കു വന്നതായിരുന്നു. കുരങ്ങിണിയിലെ ട്രക്കിങ് അവരുടെ അന്ത്യ യാത്രയായി മാറി. ഗുരുതരമായി പൊള്ളലേറ്റ വിവേകും വിദ്യയും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണു മരിച്ചത്.
പ്രിയപ്പെട്ടവർക്കുണ്ടായ ദുരന്തമറിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും ഞായറാഴ്ച രാത്രി തന്നെ കുരങ്ങിണി ഗ്രാമത്തിലേക്ക് ഓടിയെത്തി. ഉറ്റവർ വേർപിരിഞ്ഞതിന്റെ മനോവേദനയും അധികൃതരോടുള്ള രോഷവും അടക്കാനാകാതെ ആർത്തലച്ചു കരയാനേ അവർക്കാകുമായിരുന്നുള്ളൂ.
രക്ഷാപ്രവർത്തനത്തിനിറങ്ങിയവരിൽ ചിലർ അപകടത്തിൽപ്പെട്ടവരുടെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിച്ചിരുന്നു. ഇതു കണ്ടാണു രാത്രി തന്നെ കുരങ്ങിണിയിലേക്കു ബന്ധുക്കൾ ആർത്തലച്ചെത്തിയത്.
കാടുകയറിയവർക്ക് എന്തു പറ്റിയെന്നറിയാതെ അവർ ആശുപത്രി വരാന്തയിൽ ഉറക്കമിളച്ചു കാത്തിരുന്നു. മലമുകളിൽനിന്നു പരുക്കേറ്റവരുമായി ഓരോ ട്രോളിയെത്തുമ്പോഴും അവർ എത്തിവലിഞ്ഞുനോക്കി. പ്രിയപ്പെട്ടവരെ ഗുരുതരാവസ്ഥയിൽ കണ്ടവർ വാവിട്ടുനിലവിളിച്ചു.
ഇന്നലെ മോർച്ചറിക്കു മുൻപിലും കരളലിയിക്കുന്ന ദൃശ്യങ്ങളായിരുന്നു. മക്കളെ നഷ്ടപ്പെട്ടവരുടെ ആർത്തനാദത്തിൽ തേനി മെഡിക്കൽ കോളജ് ആശുപത്രി പരിസരം വിറങ്ങലിച്ചുനിന്നു. ആദ്യമായി നേരിൽ കാണുന്നവർ പോലും തങ്ങൾക്കുണ്ടായ ദുരന്തത്തിൽ അപരിചിതത്വം മറന്നു പരസ്പരം കെട്ടിപ്പുണർന്നു കരഞ്ഞു.
കുരങ്ങിണിയിലെ കാട്ടുതീയിൽപ്പെട്ടതു ചെന്നൈ ആസ്ഥാനമായ ട്രെക്കിങ് ക്ലബ് വനിതാദിനത്തോടനുബന്ധിച്ചു നടത്തിയ സാഹസികയാത്രയിൽ പങ്കെടുക്കാൻ പോയ സ്ത്രീകൾ. ചെന്നൈ ട്രെക്കിങ് ക്ലബ് (സിടിസി) ഫെയ്സ്ബുക്ക് പേജിലാണു കൊളുക്കുമലയിലേക്കുള്ള വനിതാദിന സ്പെഷൽ ട്രെക്കിങ് പ്രഖ്യാപിച്ചത്. സിടിസിയിൽ നാലു ലക്ഷത്തോളം അംഗങ്ങളുണ്ട്. മാർച്ച് ഒൻപതിനു യാത്ര ആരംഭിച്ച് 11നു രാത്രി ഒൻപതോടെ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ചൈനീസ് ഭാഷ പഠിക്കാന്‍ തയ്യാറെടുക്കുന്നു. ഇന്ത്യയുടെ പുതിയ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് തെറ്റായ ആശയവിനിമയ സാധ്യതകളെ പുതിയ നടപടി ഇല്ലാതാക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുദ്ധ സമാന സാഹചര്യങ്ങളില്‍ ഭാഷ പഠിക്കുന്നത് തങ്ങള്‍ക്ക് വിനയാകുമെന്ന് ചൈനീസ് മന്ത്രാലയങ്ങള്‍ ഭയപ്പെടുന്നുണ്ട്. ഏതാണ്ട് 25 ഓളം പേരടങ്ങുന്ന ഇന്ത്യന്‍ പട്ടാള സംഘമാണ് ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് പിടിഐയാണ്.
മധ്യപ്രദേശിലെ സാഞ്ചി സര്‍വകലാശാലയിലാണ് സൈനികര്‍ ഭാഷ പഠനം നടത്തുക. കോഴ്സ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രശ്നമുണ്ടാകുമ്പോള്‍ ചൈനീസ് ഭാഷ പറഞ്ഞ് ചൈനയുടെ സൈനികര്‍ ഇന്ത്യന്‍ പട്ടാളക്കാരെ കുഴക്കാറുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ക്ക് പുതിയ നീക്കം തടയിടുമെന്നാണ് പ്രതീക്ഷ. സമാധാന കാലഘട്ടങ്ങളില്‍ ഇരു സൈന്യവും തമ്മിലുള്ള ആശയവിനിമയ സാധ്യതകളെ ഭാഷ പഠനം ഏറെ സഹായിക്കും. നേരത്തെ ചൈനീസ് സേന ഹിന്ദി പഠിക്കുന്നതായിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അങ്ങനൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
സംഘര്‍ഷാവസ്ഥകളിലും യുദ്ധസാഹചര്യങ്ങളിലും ഇന്ത്യന്‍ സൈനികരുടെ ചൈനീസ് ഭാഷ പ്രാവീണ്യം തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന ഭയം ചൈനയ്ക്കുണ്ട്. യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന് ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ഇന്ത്യയുമായി ഡോക്ലാം പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ പുതിയ ഭാഷാ തന്ത്രം ഭയക്കേണ്ടതു തന്നെയാണെന്ന് ചൈനീസ് സൈനിക വിദ്ഗധന് സോങ് ഷോഹ്പിങും വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ ഇതു സംബന്ധിച്ച വിശദീകരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയുടെ പുതിയ തന്ത്രം അതിര്‍ത്തി പ്രദേശങ്ങളിലെ ഭാഷ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് സൈനിക മേധാവികളുടെ പ്രതീക്ഷ.
ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട കല്‍ക്കരി ഖനികള്‍ വീണ്ടും ഉപയോഗ പ്രദമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു. കല്‍ക്കരി ഖനികളിലെ ചുടുനീരുറവകള്‍ കണ്ടെത്തി അവയില്‍ നിന്നും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വൈദ്യൂതി ഉത്പാദന രീതി വികസിപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സൗത്ത് വെയില്‍സിലെ കല്‍ക്കരി ഖനികള്‍ സമീപ പ്രദേശത്തെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും ഹീറ്റിംഗ് നടത്താനാവിശ്യമായ എനര്‍ജി ഉത്പാദിപ്പിക്കും. പദ്ധതിക്ക് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2020ഓടെ തുടങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏതാണ്ട് 2021ലെ തണുപ്പുകാലത്തോടെ ഖനികളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം വീടുകളില്‍ ഹീറ്റ് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെയില്‍സിലെ ദരിദ്ര പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 1,000ത്തോളം വീടുകള്‍ക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ ഈ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 100 പൗണ്ടോളം ലാഭിക്കാന്‍ കഴിയും. കല്‍ക്കരി ഖനി അതോറിറ്റി അധികൃതരുമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും, ബ്രിട്ടനിലെ ജിയോതെര്‍മല്‍ മൈന്‍ വാട്ടര്‍ റിസോഴ്സുകളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു വരികയാണെന്നും എനര്‍ജി സെക്രട്ടറി ക്ലയര്‍ പെരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ബ്രിട്ടനിലെ കല്‍ക്കരി ഖനികളില്‍ മൊത്തം 2 മില്ല്യണ്‍ ജിഗാവാട്ട് മണിക്കൂര്‍ ലോ-കാര്‍ബണ്‍ ഹീറ്റ് ഉണ്ടെന്നാണ് കോള്‍ അതോറിറ്റിയുടെ കണക്ക്.
വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഹീറ്റിംഗിലൂടെ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് മന്ത്രി പറയുന്നു. വളരെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ ഉത്പാദിപ്പിച്ചുകൊണ്ട് ഹീറ്റിംഗ് എനര്‍ജി നിര്‍മ്മിക്കാനുള്ള ബ്രിഡ്ജെന്റ് പദ്ധതിയെ മന്ത്രി അഭിനന്ദിച്ചു. എല്ലാവര്ക്കും സാമ്പത്തികമായി താങ്ങാന്‍ കഴിയുന്ന തരത്തിലായിരിക്കും പുതിയ ഹീറ്റിംഗ് നെറ്റ്വര്‍ക്ക് നിലവില്‍ വരിക. 17ാം നൂറ്റാണ്ടിലാണ് ബ്രിഡ്ജെന്റില്‍ കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഖനികളിലെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതിനു ശേഷം അവ വെള്ളക്കെട്ടുകളായി മാറുകയായിരുന്നു.
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ മരണസംഖ്യ 50 ആയി. അപകടത്തേത്തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ദാസ് വിമാനത്താവളം അടച്ചിട്ടു. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ധാക്കയില്‍ നിന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. റണ്‍വേയില്‍ നിന്ന് പുകയുയരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് വിമാനത്താവള അധികൃതര്‍ നല്കുന്ന വിവരമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തെത്തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളം അടച്ചിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധാക്കയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നതാണ്. ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ഫുട്ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ഐതിഹാസിക സമരം വിജയിച്ചു. കര്‍ഷകര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതോടെ ആറു ദിവസമായി തുടരുന്ന സമരത്തിന് താല്‍ക്കാലിക വിരാമമായി. മുംബൈ നഗരത്തെ വിറപ്പിച്ചു കൊണ്ട് 5000ത്തിലേറെ കര്‍ഷകരാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്തത്.
മാര്‍ച്ച് 6 തിയതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. 200 കിലോമീറ്ററോളം നടന്നാണ് ഈ ജന സാഗരം മുംബൈ നഗരത്തില്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ തുടരുന്ന കര്‍ഷക വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച സമരത്തിന് വലിയ പിന്തുണയാണ് മുംബൈ നിവാസികള്‍ നല്‍കിയത്. കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്ന പാതയ്ക്ക് ഇരുവശവും നിന്ന് കര്‍ഷകരെ സ്വീകരിച്ച മുംബൈ ജനത സമര പ്രവര്‍ത്തകര്‍ക്ക് ആവശ്യമായി ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.
അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന് കമീഷന് കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ഈ ആവശ്യങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരിക്കും ലോംഗ് മാര്‍ച്ച്.
കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നടന് നിവിന്‍ പോളിക്ക് പരിക്ക്. ഇടതു കൈയുടെ എല്ല് പൊട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് ഗോവയില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് സംഭവം. പരിക്ക് അത്ര ഗുരുതരമല്ലെന്നും കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷം അഭിനയം തുടരാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രിട്ടിഷ് പട്ടാളവുമായി കായംകുളം കൊച്ചുണ്ണി ഏറ്റുമുട്ടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന തോക്കില്‍ നിവിന്റെ ഇടതു കൈ ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് ശേഷവും നിവിന്‍ അഭിനയം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചിത്രീകരണം മുടങ്ങിയാല്‍ വന്‍ തുകയാണ് നഷ്ടം സംഭവിക്കുക.
ഗോവയിലെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന സൂചനകള്‍. അടുത്ത ഷെഡ്യൂള്‍ ശ്രീലങ്കയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത മാസം രണ്ടാം തിയ്യതിയോടെ നിവിന്‍ തിരിച്ച് ഷൂട്ടിംഗിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ സ്വന്തം നാട്ടില്‍ വിശ്രമത്തിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് വനങ്ങളിലെ ട്രെക്കിംഗിന് നിരോധനം. കുരങ്ങിണി മലയിലെ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വന്യജീവി സങ്കേതങ്ങളിലെ ട്രെക്കിംഗിനാണ് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി.
ഇതിനൊപ്പം വനമേഖലകളിലെ വിനോദ സഞ്ചാരത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. തേനിയില്‍ നിന്ന് കുരങ്ങിണിമല വഴി ട്രെക്കിംഗിനെത്തിയവര്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് കാട്ടില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലും കാട്ടുതീ പടര്‍ന്നു പിടിക്കുന്നതും തീരുമാനത്തിന് കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് വനമേഖലകളില്‍ വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം വേണമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പാക്കേജ് ഓപ്പറേറ്റര്‍മാര്‍ക്കും ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ കടുത്തതോടെ കാട്ടുതീ പടരാനുള്ള സാധ്യത, മൃഗങ്ങള്‍ ജലാശയങ്ങള്‍ തേടി പുറത്തേക്കു വരാനുള്ള സാധ്യത തുടങ്ങിയവയും പരിഗണിച്ചാണ് ട്രെക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയത്.
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു. ബംഗ്ലാദേശില്‍ നിന്ന് 78 യാത്രക്കാരുമായി വന്ന വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നു വീണത്. ലാന്റിങ്ങിന് മുമ്പായി വിമാനത്തിന് തീപിടിച്ചതു കാരണം ക്രാഷ് ലാന്റിങ് നടത്തുകയായിരുന്നു. റണ്‍വേയില്‍ നിന്നും തെന്നിമാറിയാണ് വിമാനം ലാന്റ് ചെയ്തത്. വിമാനത്തിലെ 13 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കാഠ്മണ്ഡു: ധാക്കയില്‍ നിന്നും 76 യാത്രക്കാരുമായി കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നു വീണു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തകര്‍ന്ന വിമാനത്തില്‍ 76 യാത്രക്കാരാനാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. അപകടം നടന്ന സ്ഥലത്ത് നിന്ന് പുകയുയരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അപകട കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധാക്കയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നതാണ്. ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ഫുട്ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.