മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലെക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്നും മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്‌നയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് കാണാതായ ജെസ്ന. രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും കിട്ടിയിരുന്നില്ല. അച്ഛന്റെയും കൂടപ്പിറപ്പുകളുടെയും ഉള്ളിലെ കനലായി ജെസ്നയുടെ തിരോധാനത്തിൽ ദുരൂഹത തുടരുമ്പോൾ തന്നെ സമൂഹമാധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണ്.

ഈ സന്ദര്‍ഭത്തിലാണ് ജസ്‌നയുടേത് എന്ന് കരുതപ്പെടുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ചിത്രം സത്യമാണോ അല്ലയോ എന്നുപോലും അറിയാതെ ഒട്ടനവധി ആളുകള്‍ ഇതിനോടകം തന്നെ ചിത്രം ഷെയര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ ചിത്രം എത്രമാത്രം സത്യമാണോ എന്നതിന് യാതൊരു വ്യക്തതയുമില്ല.
മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന തന്നെ ആണോ ഇതെന്ന് ബലമായ സംശയം. ഇന്നലെ തിരുവല്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ കണ്ട ചിലര്‍ സംശയ ദൃഷ്ടിയില്‍ നോക്കുന്നത് കണ്ട് അവിടെ നിന്നും രക്ഷപെട്ടു.. കൂടെ ഉള്ള ഈ ചെറുപ്പക്കാരന്‍ ആര് ? തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വ്യാജരേഖകള്‍ ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം യുവതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നുവെന്ന പ്രവാസിയായ സഹോദരന്റെ പരാതിയില്‍ ചേര്‍ത്തല പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
സംഭവത്തിനുപിന്നില്‍ വന്‍ മാഫിയസംഘം ഉണ്ടെന്നാണ് സൂചന. കോടികള്‍ കൈക്കലാക്കിയശേഷം മാഫിയസംഘം യുവതിയെ കൊലപ്പെടുത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ആലപ്പുഴ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ ജംഗ്ഷന് സമീപം പത്മനിവാസില്‍ പി.പ്രവീണ്‍കുമാറാണ് കാണാതായ സഹോദരി ബിന്ദു(44)വിന്റെ തിരോധാനം സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്.
ചേര്‍ത്തല ഡിവൈഎസ്പി എ.ജി ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. അച്ഛനും അമ്മയോടും ഒപ്പമാണ് ബിന്ദു താമസിച്ചിരുന്നത്. ജോലി സംബന്ധമായ ആവശ്യത്തിന് പ്രവീണ്‍ വിദേശത്തേക്ക് പോയപ്പോള്‍ ബിന്ദു എംബിഎ പഠനത്തിന് ബംഗ്‌ളുരുവിലേക്ക് പോയി.
പഠിക്കുന്ന സ്ഥലത്തിന്റെ വിവരമോ ഫോണ്‍ നന്പരോ ബിന്ദു ആര്‍ക്കും നല്‍കിയില്ല. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ രണ്ടുമക്കള്‍ക്കുമായി സ്വത്തുക്കള്‍ വില്‍പത്രത്തിലൂടെ വീതിച്ചിരുന്നു. 2002 സെപ്തംബര്‍ എട്ടിന് അമ്മയും ഇതേവര്‍ഷം നവംബര്‍ 29ന് അച്ഛനും മരിച്ചു.
ഇരുവരുടെയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബിന്ദു എത്തിയില്ല. പിന്നീട് ബിന്ദു വീട്ടിലെത്തി താമസം തുടങ്ങിയിരുന്നു. നാട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ അച്ഛന്‍ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ബിന്ദു വീട്ടില്‍ വന്നിരുന്നതായും മരണത്തിന്റെ രണ്ട് ദിവസം മുമ്പാണ് മടങ്ങിപ്പോയതെന്നും അറിഞ്ഞതായും പ്രവീണ്‍ പരാതിയില്‍ പറയുന്നു.
വീട്ടിലെ പത്തുലക്ഷത്തോളം രൂപ വിലയുള്ള സാധനസാമഗ്രികള്‍ വില്‍ക്കുകയും ചേര്‍ത്തല ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍, കടക്കരപ്പള്ളിയിലെ സഹകരണ സംഘത്തിലെ സ്ഥിരനിക്ഷേപം, മറ്റ് ബാങ്കുകളില്‍ ഉണ്ടായിരുന്ന തുകയെല്ലാം ബിന്ദു പിന്‍വലിച്ചു.
പിന്നീട് പ്രവീണിന്റെ ഭാര്യയുടെ പേരില്‍ ചേര്‍ത്തലയിലുണ്ടായിരുന്ന വീടും സ്ഥലവും മറ്റൊരു 10 സെന്റും ഇവിടെ തന്നെയുള്ള 1.66 ഏക്കര്‍ സ്ഥലവും മറ്റൊരാളുമായി ചേര്‍ന്ന് ബിന്ദു വിറ്റതായും അറിഞ്ഞു. പള്ളിപ്പുറം സ്വദേശിയായ കാര്‍ഡ്രൈവറുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്നാണ് ബിന്ദു ബന്ധുക്കളോട് പറഞ്ഞത്.
മൂന്നരവര്‍ഷം മുമ്പ് മാവേലിക്കരയില്‍ അമ്മയുടെ സഹോദരിയുടെ വീട്ടില്‍ ബിന്ദുവും പള്ളിപ്പുറത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായി ചെന്നതായും പിന്നീട് ഇതുവരെ ബിന്ദുവിനെകുറിച്ച് യാതൊരു വിവരവുമില്ലെന്നും പ്രവീണ്‍ പറയുന്നു.
അമ്പലപ്പുഴയില്‍ ബിന്ദു വാങ്ങിയ 10 സെന്റ് വസ്തു, വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ പള്ളിപ്പുറത്തെ വസ്തു ഇടനിലക്കാരന്റെ അയല്‍വാസിയായ പലിശക്കാരന്‍ ജപ്തി ചെയ്ത് എടുത്തുവെന്ന് അറിഞ്ഞതായും പരാതിയിലുണ്ട്. ബിന്ദുവിനെക്കുറിച്ച് പള്ളിപ്പുറത്തെ വസ്തു ഇടനിലക്കാരനോട് അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞുമാറി.
എറണാകുളത്തെ ബിന്ദുവിന്റെ കോടികള്‍ വിലമതിക്കുന്ന വസ്തു വ്യാജ ആധാരം ചമച്ച് ആള്‍മാറാട്ടം നടത്തി വിറ്റതായി മനസിലാക്കി. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ 2013ല്‍ തീറാധാരത്തിന് ഹാജരാക്കിയ പവര്‍ ഓഫ് അറ്റോര്‍ണിയും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസന്‍സും വ്യാജമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ പകര്‍പ്പുകള്‍ പരാതിക്കൊപ്പം പ്രവീണ്‍ ഹാജരാക്കി.
ഇത്തരത്തില്‍ സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയോ വില്‍പ്പന നടത്തിക്കുകയോ ചെയ്തശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രവീണിന്റെ പരാതി.
ആംബുലൻസിൽ ഉറങ്ങിക്കിടന്ന രണ്ടുപേർ വെന്തു മരിച്ചു. ഗുരുതരമായി പൊളളലേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിനകത്ത് കത്തിച്ചുവച്ചിരുന്ന കൊതുകുതിരിയിൽനിന്നാണ് തീ പടർന്നതെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. ഷെയ്ഖ് സരായ് പ്രദേശത്തെ ഡിഡിഎ പാർക്കിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഒന്നിനാണ് തീപിടിച്ചത്. ഇതിനുപിന്നാലെ തൊട്ടടുത്തായി നിർത്തിയിട്ടിരുന്ന മറ്റു രണ്ടും ആംബുലൻസുകളിലേക്ക് കൂടി തീ പടർന്നു. നാലു അഗ്നിശമന യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചതെന്ന് ഡൽഹി അഗ്നിശമനസേന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ആംബുലൻസിന്റെ പിൻസീറ്റിൽ ഉറങ്ങിക്കിടന്നിരുന്ന രാഹുൽ (24), ബാബ്‌ലു (24) എന്നിവരാണ് മരിച്ചത്. ഡ്രൈവർ സീറ്റിൽ ഉറങ്ങിക്കിടന്നിരുന്ന സുബോധിന് (26) ഗുരുതര പൊളളലേറ്റുവെന്ന് പൊലീസ് പറഞ്ഞു. 40 ശതമാനം പൊളളലേറ്റ സുബോധിനെ സാഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊതുകിനെ തുരത്താനായി ആംബുലൻസിൽ കൊതുകുതിരി കത്തിച്ചുവച്ചിരുന്നുവെന്നും ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നുവെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ആംബുലൻസ് ഡ്രൈവർ ദിപു പറഞ്ഞു.
സംവിധായകനു നേരെ ജിറാഫിന്റെ ആക്രമണം. സംഭവത്തെ തുടര്‍ന്ന് സംവിധായകനു ജീവന്‍ നഷ്ടമായി. ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടിലാണ് സംഭവം നടന്നത്. സംവിധായകനായ കാര്‍ലോസ് കാര്‍വാലോയാണ് ജിറാഫിന്റെ ആക്രമണത്തില്‍ കൊലപ്പെട്ടത്.
ഗ്ലെന്‍ ആഫ്രിക് വന്യജീവി പാര്‍ക്കിലായിരുന്നു കാര്‍ലോസ് സിനിമ സംവിധാനം ചെയുന്നതിന് എത്തിയത്. ഈ സീനില്‍ വന്യജീവികളുടെ സാന്നിധ്യം ആവശ്യമുണ്ടായിരുന്നു. അതു കൊണ്ട് ധാരാളം ജിറാഫും മാനുകളും ഉള്ള സ്ഥലമാണ് ഷൂട്ടിംഗിനായി തിരഞ്ഞെടുത്തത്.
അടുത്ത സീനിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയുന്നതിന് വേണ്ടി സംവിധായകനും ക്യാമറാമാനും മറ്റുള്ളവരില്‍ നിന്ന് മാറി നില്‍ക്കുന്ന വേളയിലാണ് സംവിധായകനെ ജിറാഫ് ആക്രമിച്ചത്. ഓടി വന്ന ജിറാഫ് സംവിധായകനെ തല കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ സംവിധായകന്‍ അഞ്ചു മീറ്റര്‍ ഉയരത്തിലേക്ക് തെറിച്ചു പോയി. പിന്നീട് തലയിടിച്ച് വീണ കാര്‍ലോസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ജോഹന്നാസ് ബര്‍ഗിലെ ആശുപത്രിയില്‍ എത്തിച്ചങ്കെിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണ മനുഷ്യരെ ആക്രമിക്കാത്ത ജീവിയാണ് ജിറാഫ്. പക്ഷേ അതിവേഗം ഓടാനും വന്യമൃഗങ്ങളെ പോലും തൊഴിച്ചു കൊല്ലാന്‍ ശക്തിയുള്ളവയാണ്
ഹവായിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം നടന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഹവായിയിലെ കിലൗയെ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് റോഡിലൂടെ ലാവ ഒഴുകി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് 35 വീടുകളും മറ്റു കെട്ടിടങ്ങളും ലാവയില്‍ മുങ്ങി.1700 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടായത്. ഇപ്പോഴും വിഷവാതകങ്ങളും ലാവയും അഗ്‌നിപര്‍വത മുഖത്ത് നിന്നും പ്രവഹിച്ചു കൊണ്ടിരിക്കയാണ്.
![]()
നഗരത്തിലെ ഒരു റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിനെ ലാവ മുഴുവനായി മൂടി അത് പൊട്ടിത്തെറിയ്ക്കുന്നതിന്റെ ടൈം ലാപ്‌സ് വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ സ്ഥലം വിടുക എന്ന അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ എല്ലാവരും ഒഴിഞ്ഞുപേകാന്‍ തയ്യാറായി ഇരിക്കണമെന്ന് ഹവായി കൗണ്ടി സിവില്‍ ഡിഫന്‍സ് ഏജന്‍സി അവരുടെ വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പു നല്‍കി. ലാനിപുര ഗാര്‍ഡന്‍സ് എന്ന സ്ഥലത്തു നിന്നും നേരത്തെ ഒഴിഞ്ഞു പോയവര്‍ തിരികെ വരാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഇപ്പോഴും വിഷവാതകങ്ങള്‍ ബഹിര്‍ഗമിച്ചു കൊണ്ടിരിയ്ക്കുന്നതിനാല്‍ അവരെ അതില്‍ നിന്നും തടഞ്ഞിട്ടുണ്ട്.

ആദ്യം പൊട്ടിത്തെറി ഉണ്ടായ സ്ഥലത്ത് നിന്നും 12 മൈല്‍ മാറി മറ്റൊരിടത്തും അഗ്നിപര്‍വ്വതത്തില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആ പുതിയ വിള്ളല്‍ രൂപപ്പെട്ടതെന്നും അതില്‍ നിന്നും സള്‍ഫര്‍ഡൈഓക്‌സൈഡ് വാതകം ബഹിര്‍ഗമിച്ചു കൊണ്ടിരിയ്ക്കുന്നതിനാല്‍ അവിടെയുള്ളവര്‍ക്ക് സെല്‍ഫോണിലൂടെ അലെര്‍ട് മെസ്സേജ് അയയ്ക്കുകയായിരുന്നു. ആര്‍ക്കെങ്കിലും ഇതുവരെ ജീവാപായവും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ലൈലാനി എസ്‌റ്റേറ്റ് എന്ന പ്രദേശത്തുള്ളവര്‍ക്ക് തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും വീട് പരിസരവുമൊക്കെ പോയി നിരീക്ഷിച്ചു വരാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ അവരുടെ വീടുകളുടെ നൂറടിയോളം അകലെ വരെയും വിള്ളലുകള്‍ കണ്ടെത്തിയതായി അവര്‍ പറഞ്ഞു.166 പേരെയാണ് രണ്ടു ക്യാമ്പുകളിലായി മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.
അഗ്നിപര്‍വ്വത സ്‌ഫോടനത്തോടൊപ്പം 6.9 തീവ്രതയുള്ള ഭൂമികുലുക്കവും അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ ചലനങ്ങള്‍ പ്രതീക്ഷിയ്ക്കാവുന്നതാണെന്നും ഹാവായിയന്‍ വോള്‍ക്കാനോ ഒബ്‌സര്‍വേറ്ററിയുടെ പ്രസ്താവന അറിയിച്ചു. 1975 -നു ശേഷം അനുഭവപ്പെട്ട ഏറ്റവും വലിയ ഭൂചലനമാണിതെന്നും പ്രസ്താവന തുടര്‍ന്ന് പറഞ്ഞു. തിങ്കളാഴ്ച വരെ 142 ഭൂചലനങ്ങള്‍ ഉണ്ടായതായാണ് ഒബ്‌സര്‍വേറ്ററിയുടെ വെബ്‌സൈറ്റില്‍ കാണിയ്ക്കുന്നത്.

1955-ല്‍ 88 ദിവസം തുടര്‍ ചലനങ്ങള്‍ ഉണ്ടാക്കി കൊണ്ട് 4000 ഏക്കറോളം സ്ഥലം ലാവയില്‍ മുങ്ങിപ്പോയതു പോലുള്ള ഒരു സ്ഥിതിയ്ക്ക് സമാനമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നു ജിയോളജിസ്റ്റുകള്‍ പറയുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വളരെ ദൂരത്താണ് അഗ്‌നിപര്‍വത സ്‌ഫോടനം നടന്നതെങ്കിലും സഞ്ചാരികള്‍ നേരത്തെ ബുക്ക് ചെയ്തിരുന്ന യാത്രകള്‍ റദ്ദാക്കുന്നതിനാല്‍ അഗ്‌നി പര്‍വത സ്‌ഫോടനം വിനോദ സഞ്ചാര മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.എന്നാല്‍ ഒരു മാസം കൂടി കഴിയുമ്പോള്‍ തണുത്തുറഞ്ഞ ലാവ കാണാനെത്തുന്ന ലാവാ ടൂറിസ്റ്റുകളെ കിട്ടുമെന്ന പ്രതീക്ഷയും ഉണ്ട്.
ഇപ്പോഴും ലാവാ പ്രവാഹം തുടരുകയാണ്.അതി തീവ്ര ഊഷ്മാവിലുള്ള ലാവാ റോഡുകള്‍ക്കടിയിലൂടെ ഒഴുകുമ്പോള്‍ റോഡുകള്‍ വീണ്ടുകീറുകയാണ്. എത്ര വിസ്തൃതിയില്‍ ഇവ പരക്കുമെന്നും, എന്ന്,എപ്പോള്‍ ഇത് നിലയ്ക്കുമെന്നും ഇപ്പോള്‍ തീര്‍ച്ചപ്പെടുത്താനാവില്ലെന്നും യു എസ് ജിയോളജിക്കല്‍ സര്‍വ്വേ വോള്‍കാനോളജിസ്‌റ് വെന്‍ഡി സ്‌റ്റോവല്‍ പറഞ്ഞു. ഇനിയും ഉള്ളില്‍ മാഗ്മ തിളച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ സ്ഫോടനങ്ങള്‍ പ്രതീക്ഷിയ്ക്കാവുന്നതാണെന്നും വെന്‍ഡി തുടര്‍ന്ന് പറഞ്ഞു.
രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയുടെ ഫോട്ടോ ഷോപ്പ് പൊളിച്ചടുക്കി ബിബിസി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേട് ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വ്വേ ഫലം എന്നതായിരുന്നു ബിബിസിയുടെ പേരില്‍ വ്യാജ വാര്‍ത്തയുണ്ടാക്കി ബിജെപി പ്രചരിപ്പിച്ചിരുന്നത്. ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ബിബിസിയുടെ ഔദ്യോഗിക വിശദീകരണം.
ഇന്ത്യയില്‍ തങ്ങള്‍ ഒരു തിരഞ്ഞെടുപ്പിലും അഭിപ്രായ സര്‍വ്വേ നടത്താറില്ലെന്നും തങ്ങളുടെ പേരില്‍ ബിജെപി നടത്തുന്ന പ്രചരണം വ്യാജമാണെന്നും ബിബിസി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ബിജെപിയുടെ പൊള്ളത്തരങ്ങള്‍ ലോകമറിഞ്ഞതിലൂടെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി നാണക്കേടിലായിരിക്കുകയാണ്.
എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസ് പിടിയ്ക്കുമെന്ന് കഴിഞ്ഞ മാസം ബിജെപി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. തങ്ങളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണ് ബിജെപി സര്‍വേ നടത്തിയത്.
ന്യൂയോര്‍ക്ക്: സ്ത്രീകളെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന് പിന്നാലെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നൈഡര്‍മാന്‍ രാജിവെച്ചു. നാല് സ്ത്രീകളാണ് എറികിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ഇവരില്‍ രണ്ട് പേര്‍ എറികിന്റെ മുന്‍ സുഹൃത്തുക്കളാണ്. ന്യൂയോര്‍ക്കര്‍ മാഗസിനാണ് ആരോപണം പുറത്തു കൊണ്ടു വന്നത്.
ആരോപണങ്ങളെ ഷ്‌നൈഡര്‍മാന്‍ എതിര്‍ത്തിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ #മീടൂ കാംപെയ്‌ന്റെ ഭാഗമായിരുന്നു എറിക്. ക്യാംപെയ്‌ന്റെ ഭാഗമായി ഫെബ്രുവരിയില്‍ സിനിമാ നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരെയും സഹോദരന്‍ ബോബ് വെയ്ന്‍സ്‌റ്റെയിനെതിരെയും ഷ്‌നൈഡര്‍ കേസ് നടത്തിയിരുന്നു.
ഷ്‌നൈഡഡര്‍ക്കെതിരായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണറായ ആന്‍ഡ്രൂ കുമോ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ആരോപണം ഉന്നയിച്ചവരില്‍ രണ്ട് പേരുടെ വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്, മിഷേല്‍ മാനിങ് ബാരിഷ്, തന്യയ സെല്‍വരത്‌നം. മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ മകള്‍ക്കും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും വാര്‍ത്ത പുറത്തു വന്നതിന് ശേഷം മിഷേല്‍ മാനിങ് പ്രതികരിച്ചു.
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയടക്കം എറിക് ക്യാംപെയ്ന്‍ നടത്തുന്നത് കണ്ടാണ് സത്യം വിളിച്ചു പറയാന്‍ തയ്യാറായതെന്ന് സ്ത്രീകള്‍ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ചാംപ്യനാകാന്‍ ശ്രമിക്കുന്ന എറിക് രഹസ്യമായി അവരെ ഉപദ്രവിക്കുകയാണെന്നും ഇതു പുറത്തു കൊണ്ടുവരേണ്ടിയിരുന്നുവെന്നും തന്യ സെല്‍വരത്‌നം പറഞ്ഞു.
ട്രംപിന്റെ വിമര്‍ശകനായി വളര്‍ന്നു വരുന്ന എറിക് ഷ്‌നൈഡര്‍മാന്‍ 2010ലാണ് അറ്റോര്‍ണി ജനറലായത്.
ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പ്രമേയം തള്ളിയ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കപില്‍ സിബല്‍. ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് നല്‍കണമെന്നും ആരാണ് തിടുക്കത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കപില്‍ സിബല്‍ കോടതിയോട് ആരാഞ്ഞു. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കാന്‍ ബെഞ്ച് വിസമ്മതിച്ചതോടെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ അറിയിച്ചു.
ചൊവ്വാഴ്ച ഇംപീച്ച്‌മെന്റ് തള്ളിയതിനെതിരായ ഹര്‍ജി കോടതി പരിഗണിച്ച വേളയില്‍ ഹര്‍ജിയുടെ മെറിറ്റിലേക്ക് കടക്കുന്നതിനു മുമ്പ് ഇത് ഏത് ബെഞ്ച് പരിഗണിക്കണമെന്ന തീരുമാനമെടുത്തത് ആരാണെന്ന് അറിയേണ്ടതുണ്ടെന്ന് കോടതിയില്‍ സിബല്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ബെഞ്ചിനെ ചുമതലപ്പെടുത്തിയത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പിയും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് ഇല്ലെന്നും അദ്ദേഹം വാദിച്ചു. സീനിയോറിറ്റിയില്‍ ആറാം സ്ഥാനത്തുള്ള ജസ്റ്റിസ് എ.കെ സിക്രി തലവനായ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. സിബല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കോടതി അദ്ദേഹത്തിനോട് ഹര്‍ജിയുടെ മെറിറ്റിനെക്കുറിച്ച് വാദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതെ അദ്ദേഹം ചീഫ് ജസ്റ്റിസിനെതിരായ വിഷയം അദ്ദേഹം നിര്‍ദേശിക്കുന്ന ബെഞ്ച് പരിഗണിക്കുന്നതിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
45മിനിറ്റ് നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ ഹര്‍ജി തള്ളുന്നതായി കോടതിയും നിലപാടെടുത്തു. ഏത് കേസ് ആര് പരിഗണിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം ചീഫ് ജസ്റ്റിസിനാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ ബെഞ്ചിനെ ചുമതലപ്പെടുത്തുന്നത് കൂടുതല്‍ ആലോചനകള്‍ക്കുശേഷമാവണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ചീഫ് ജസ്റ്റിസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനായി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച നാലു ജഡ്ജിമാരെയും ഒഴിവാക്കിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ബെഞ്ച് രൂപീകരിച്ചത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ഉത്തരവ് രാത്രിവൈകിയാണ് ഹര്‍ജിയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് ലഭിച്ചത്.
കണ്ണൂര്‍: സിപിഎം പ്രാദേശിക നേതാവ് ബാബുവും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷനേജും കൊല്ലപ്പെട്ട സംഭവത്തില്‍ ബാബുവിനെ വെട്ടിയത് എട്ടംഗ സംഘവും ഷനേജിനെ കൊന്നത് നാലംഗ സംഘമെന്നും സൂചനകള്‍. പ്രതികളെ തിരിച്ചറിയാനുണ്ടെന്നും ബാബുവിനെ വെട്ടിയത് 2010 ല്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിന്റെ പ്രതികാരമായിരുന്നെന്നും സൂചന.
ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരാണ് പ്രതിപ്പട്ടികയില്‍. ഒ.പി. രജീഷ്, മസ്താരാജേഷ്, മഗ്നീഷ്, കാരിക്കുന്നേല്‍ സുനി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ആര്‍എസ്എസ് ബന്ധമുള്ള ഇവരുടെ പേരുകള്‍ സിപിഎം പരാതിയായി പള്ളൂര്‍ പോലീസില്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന ഇവരുടെ പേരുകള്‍ വെച്ച് പ്രതിപട്ടിക തയ്യാറാക്കിയ പോലീസ് ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നാലു പേരും ഒളിവിലാണ്.
ബാബുവിനെ ഒറ്റു കൊടുക്കുകയും ടാര്‍ജറ്റ് ചെയ്ത് കൊലപ്പെടുത്തുകയും ആയിരുന്നെന്നാണ്് പോലീസ് സംശയിക്കുന്നത്. 2010 ല്‍ ന്യൂമാഹി കേന്ദ്രീകരിച്ച് രണ്ടു ബിജെപിക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നില്‍ ബാബുവാണെന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ആസൂത്രകനെന്നായിരുന്നു ആരോപണം. ഇതിന്റെ പ്രതികാരമായിട്ടാണ് ബാബുവിനെ വെട്ടിയതെന്നാണ് സംശയം. നാലംഗ സംഘമാണ് ബാബുവിനെ വെട്ടിയതെന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ രാത്രി 9.30 യോടെ പണി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബാബുവിനെ പിന്തുടര്‍ന്ന് സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷനേജ് കൊല്ലപ്പെട്ടതിന് പിന്നില്‍ ആറംഗ സംഘമാണെന്നും ഇവര്‍ പ്രദേശവാസികളാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ചുരുങ്ങിയ ദൂരത്തിലാണ് ഇരയായ രണ്ടു പേരുടേയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഉച്ചയോടെ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ വിലാപയാത്രയായി വീടുകളില്‍ എത്തിക്കും. രണ്ടു കൊലപാതകങ്ങളും നടന്നത് ഒരു സ്ഥലത്ത് ആണ് എന്നതിനാല്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിലാപയാത്രകള്‍ ഒരുമിച്ച് ആകാതിരിക്കാനും പോലീസ് നടപടിയെടുക്കുന്നുണ്ട്.
തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലാണ് സുരക്ഷ കര്‍ക്കശമാക്കിയത്. മാഹിയുടെ സമീപ പ്രദേശങ്ങളായ ചൊക്‌ളി, പള്ളൂര്‍, ന്യൂമാഹി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. എ.ആര്‍. ക്യാമ്പിലെ ഒരു കമ്പനി പോലീസിനെ ഈ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് പെട്രോളിംഗും വാഹന പരിശോധനയും നടത്തുന്നുണ്ട്. ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലും ഷനേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് പോലീസ് ക്രൂരതകള്‍ തുടര്‍ക്കഥയാവുന്നു. ഒമ്പത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ അനാഥരാക്കി പോലീസ്. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെ കവര്‍ച്ചക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് കുട്ടികള്‍ തനിച്ചായത്. ഇവരുടെ അച്ഛന്‍ കൂടെയുണ്ടെങ്കിലും ഈ പ്രായത്തില്‍ അമ്മയുടെ സാമീപ്യം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. വിരമിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് കവര്‍ച്ച നടത്തിയതായി ആരോപിച്ചാണ് മെഡിക്കല്‍ കോളേജ് പോലീസ് ജയയെ കസ്റ്റഡിയിലെടുക്കുന്നത്.
കുട്ടികള്‍ക്ക് അസുഖമായതിനാല്‍ ആശുപത്രിയിലേക്ക് പോകുന്ന സമയത്താണ് ജയയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ സമയത്ത് കുട്ടികളുടെ കാര്യം ജഡ്ജിയില്‍ നിന്ന് മനപൂര്‍വ്വം മറച്ചു പിടിക്കുകയും ചെയ്തു. ഇവരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. കുട്ടികളെയും കൊണ്ട് എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇവരുടെ അച്ഛന്‍. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെയും അച്ഛനെയും കോഴിക്കോട് സെയ്ന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റിയിട്ടുണ്ട്.
ജയയെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഭര്‍ത്താവിന് നല്‍കാന്‍ പോലീസ് തയ്യാറായിരുന്നില്ല. സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ മാത്രമാണ് നല്‍കിയത്. റെയില്‍ വേ സ്റ്റേഷനില്‍ കുട്ടികളുമായി ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുന്നത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ദമ്പതിമാരാണ് മാണിക്യവും ജയയും. കേസ് നടത്താന്‍ മാണിക്യത്തിന്റെ കയ്യില്‍ പണമില്ല. അറസ്റ്റിനിടയില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് പോലീസ് നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.