ന്യൂസ് ഡെസ്ക്

മണിമല സെന്റ് ബേസിൽ പള്ളിയുമായി ബന്ധപ്പെട്ട് യുകെ മലയാളിയായ ബോബി ആൻറണി പടിയറ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മണിമല സെന്റ് ബേസിൽ ചർച്ച് പാരിഷ് കൗൺസിൽ വിശദീകരണം നല്കി. മണിമല സെന്റ് ബേസിൽ പള്ളിയേയും വികാരിയച്ചനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബോബി ആൻറണി പടിയറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ് എന്ന് മലയാളം യുകെ ന്യൂസിന് ലഭിച്ച പാരിഷ് കൗൺസിലിന്റെ കുറിപ്പ് വ്യക്തമാക്കുന്നു. ഇടവക പൊതുയോഗ നിശ്ചയപ്രകാരം ബോബി ആൻറണി പള്ളി നിർമ്മാണത്തിനായി നൽകേണ്ട തുകയായ 1,15,000 രൂപയ്ക്കുള്ള മൂന്നു ചെക്കുകളിൽ ഒന്ന് മടങ്ങിയെന്നും അതിന് പള്ളി 228 രൂപ ബാങ്കിൽ ഫൈനടച്ചെന്നും പാരിഷ് കൗൺസിൽ പറയുന്നു. മാമ്മോദീസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കുടിശിഖ തുക അടയ്ക്കാൻ നിർദ്ദേശിച്ചെന്നും സർട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ ചോദിച്ചുവെന്നത് സത്യമല്ല എന്നും വിശദീകരണക്കുറിപ്പ് വ്യക്തമാക്കി.

പള്ളി നിര്‍മ്മാണത്തിനായി നല്‍കിയ പണം മതിയായില്ലെന്നു പറഞ്ഞു കുട്ടിയുടെ മാമോദീസാ സര്‍ട്ടിക്കറ്റ് നല്‍കിയില്ലെന്ന വിഷയത്തിൽ ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഫാ. ജോണ്‍ വി തടത്തിലിനെതിരെ പരാതിയുമായി ഇടവാകാംഗമായ ബോബി ആന്റണി പടിയറയാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സമീപിച്ചത്. യുകെയിലുള്ള പള്ളിയിൽ വച്ച് തന്റെ മകന്റെ ആദ്യകുർബാന നടത്തുന്നതിനായി നൽകുന്നതിനായാണ് ബോബി മാമ്മോദീസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ തന്നെ ചെക്ക് തട്ടിപ്പുകാരനായി ചിത്രീകരിച്ചെന്നും ബോബി വെളിപ്പെടുത്തിയിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങൾ ഇക്കാര്യം വൻ ചർച്ചയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മണിമല സെൻറ് ബേസിൽ പാരിഷ് കൗൺസിൽ വിശദീകരണം നല്കിയിരിക്കുന്നത്.

മണിമല സെൻറ് ബേസിൽ പാരിഷ് കൗൺസിൽ നല്കിയിരിക്കുന്ന വിശദീകരണം ചുവടെ ചേർക്കുന്നു.

മണിമല സെന്റ് ബേസിൽ പള്ളിയേയും ബ. വികാരിയച്ചനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബോബി ആൻറണി പടിയറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ്.

യഥാർത്ഥ വസ്തുതകൾ!

1. ഇടവക പൊതുയോഗ നിശ്ചയപ്രകാരം പള്ളി നിർമ്മാണത്തിന് ബോബി ആൻറണി നൽകേണ്ട വിഹിതത്തിൽ Rs 1,15,000 നുള്ള മൂന്നു ചെക്കുകൾ (HDFC Bank a/c No. 5010006939250 ചെക്ക് No.5 for Rs 25,000 dated 15/8/15, No.6 for Rs 50,000 dated 25/11/15, No.7 for Rs 40,000 dated 15/2/16) ബോബി തന്നെ പള്ളിയിലേല്പിച്ചിരുന്നു. അതിൽ ചെക്ക് നമ്പർ 5 (for Rs 25,000) 31/8/2015 ൽ പള്ളി ബാങ്കിൽ ഏൽപ്പിച്ചു. 5/9/2015 ൽ ആ ചെക്ക് മടങ്ങി. പള്ളിയിൽ നിന്ന് Rs 228 രൂപ ഫൈൻ അടയ്ക്കേണ്ടി വന്നു. ബാക്കി ചെക്കുകൾ ബാങ്കിൽ നല്കിയില്ല. വിവരങ്ങളെല്ലാം ബോബിയെ യഥാസമയം അറിയിച്ചു.

2. ബോബി മാമ്മോദീസാ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കുടിശിഖയടയ്ക്കാനായി ഇവിടെ പള്ളിയിൽ ഏല്പിച്ചിരിക്കുന്ന ചെക്കുകളുടെ ഈ അടയ്ക്കണമെന്ന് നിർദ്ദേശിച്ചു.

3. അങ്ങനെ അടയ്ക്കണമെങ്കിൽ ഞാൻ ലണ്ടനിൽ ലത്തീൻ പള്ളിയിൽ ഇടവക ചേർന്നു കൊള്ളാമെന്ന് ബോബി പറഞ്ഞു.

4. സർട്ടിഫിക്കറ്റിനായി രണ്ടുലക്ഷം രൂപ ചോദിച്ചു എന്നത് സത്യമല്ല.

5. തുക സമ്മതിച്ച് പള്ളിയിൽ അടച്ച ചെക്കുകളുടെ കാര്യം മാത്രമാണ് ബോബിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

മണിമല സെന്റ് ബേസിൽ പാരിഷ് കൗൺസിൽ നല്കിയ ഔദ്യോഗിക വിശദീകരണത്തിന്റെ പൂർണ രൂപം.