ഡമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആര്‍ച്ച് ബിഷപ്പ്. മാറോണൈറ്റ് സഭയുടെ ഡമാസ്‌കസിലെ ആര്‍ച്ച് ബിഷപ് സമീര്‍ നസറാണ് രക്ഷപ്പെട്ടത്. ദൈവം തന്റെ സേവകനെ കാത്തുരക്ഷിച്ചുവെന്ന് രക്ഷപ്പെട്ട ശേഷം ആര്‍ച്ച് ബിഷപ്പ് സമീര്‍ നസര്‍ പ്രതികരിച്ചു.
താമസിച്ചിരുന്ന കെട്ടിടത്തില്‍ ബോംബ് പതിക്കുന്നതിന് തൊട്ടു മുന്‍പ് ബാത്‌റൂമിലേക്ക് പോയതാണ് ബിഷപ്പിന് രക്ഷയായത്. ബോംബ് സ്‌ഫോടനത്തില്‍ ബിഷപ്പ് താമസിച്ചിരുന്ന കെട്ടിടം ഭാഗികമായി തകര്‍ന്നു. ആര്‍ച്ച് ബിഷപ്പിന്റെ കത്തീഡ്രലിനും സമീപത്തുള്ള കോണ്‍വന്റിനും ബോംബിംഗില്‍ നാശമുണ്ടായി. എന്നാല്‍ ബിഷപ്പ് ഉണ്ടായിരുന്ന ബാത്‌റൂമിന്റെ ഭാഗത്തേക്ക് സ്‌ഫോടനത്തില്‍ തകരാറൊന്നും സംഭവിച്ചില്ല.
2011ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ നാല് ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 50 ലക്ഷത്തിലേറെ പേര്‍ ഇതിനാലകം അഭയാര്‍ഥികളാക്കപ്പെട്ടിട്ടുണ്ട്. സിറിയന്‍ ഔദ്യോഗിക സൈന്യവും അവരെ സഹായിക്കുന്ന റഷ്യ അമേരിക്ക എന്നിവരും വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇവിടെ ബോംബിംഗ് നടത്തുന്നുണ്ട്.
കാഞ്ഞങ്ങാട്: കാസര്‍കോഡ് പെരിയ ചെക്കിപ്പള്ളത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുബൈദ (60)നെയാണ് കൊ്‌ലപ്പെട്ട നിലയില്‍ സ്വന്തം വീട്ടില്‍ കണ്ടെത്തിയത്. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിലുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. കൊലപാതകിയെക്കുറിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.
രണ്ടു ദിവസമായി ബന്ധുക്കള്‍ സുബൈദയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഫോണെടുക്കാത്തതിനാല്‍ വീട്ടില്‍ അന്വേഷിച്ചെത്തിപ്പോഴാണ് മൃതദേഹം കാണുന്നത്. കവര്‍ച്ചയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് സുബൈദയെ കണ്ടിരുന്നതായി അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്‍ഥി ശ്യാമപ്രസാദാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.
മുഖംമൂടി ധരിച്ച ഒരു സംഘമാണ് ആക്രമണം നടത്തിയത്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാനായി ശ്യാമപ്രസാദ് അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ സംഘം ആക്രമണം തുടര്‍ന്നു. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.
സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വെച്ചതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്. കൂത്തുപറമ്പിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിനിമയിലും ജീവിതത്തിലും നല്ല നിലപാടുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് വിജയ് സേതുപതി. എവിടെയും എന്തും തുറന്നു പറയാന്‍ മടികാണിക്കാത്തയാളുമാണ് അദ്ദേഹം. ഇപ്പോള്‍ ജീവയുടെ കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പരസ്യമായി തര്‍ക്കിച്ച നിര്‍മ്മാതാക്കളോട് ക്ഷുഭിതനായി പ്രതികരിച്ച സേതുപതിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഓഡിയോ ലോഞ്ച് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രശ്‌നങ്ങള്‍ക്കുള്ള ചര്‍ച്ചാ വേദിയായി പരിണമിച്ചപ്പോഴാണ് വിജയ് സേതുപതി ക്ഷുഭിതനായി പ്രതികരിച്ചത്.
ഓഡിയോ ലോഞ്ചിനെത്തിയ നിര്‍മ്മാതാക്കള്‍ പരസ്പരം തര്‍ക്കിക്കുകയും പഴിചാരി സംസാരിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പരസ്പരം കുറ്റം പറയുന്നതിനിടെ നടക്കുന്ന ചടങ്ങ് എന്താണെന്നുവരെ മറന്നുപോയ നിര്‍മ്മാതാക്കള്‍ അതിരുവിട്ടു. ഇതോടെ ക്ഷുഭിതനായ വിജയ് സേതുപതി വേദി വിടാനൊരുങ്ങുകയായിരുന്നു. സംഘാടകര്‍ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടു വന്നത്. തുടര്‍ന്ന് വേദിയിലെത്തി സംസാരിച്ച സേതുപതി വഴക്കിട്ടവരെ കണക്കിനു ശകാരിച്ചു.
നിര്‍മാതാക്കളുടെ സംഘടനാ പ്രശ്‌നങ്ങള്‍ സംസാരിക്കേണ്ട ചടങ്ങല്ല ഇവിടം. ഇതൊരു പൊതു ചടങ്ങാണ്. എന്തിനാണ് ഇവിടെ വന്നത് എന്നോര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു പോയി. വിജയ് സേതുപതി പറഞ്ഞു തീര്‍ത്തും നിരാശാജനകമാണിത്. പൊതുജനങ്ങള്‍ക്കിടയില്‍ സിനിമാക്കാരെ കുറിച്ച് മോശം അഭിപ്രായം സൃഷ്ടിക്കുന്നത് ഇത്തരം സംഭവങ്ങളാണ്. ഒരു സിനിമയെ വിജയിപ്പിക്കാന്‍ ഓരോരുത്തരം അത്രമാത്രം കഷ്ടപ്പാടാണ് സഹിക്കുന്നത്. പക്ഷേ നാലു പടം തുടരെ തുടരെ വിജയിക്കാതെ പോയാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് എത്ര വലിയ താരവും പുറത്താകും. അവര്‍ക്കുള്ള ബഹുമാനവും പോകും. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സഹകരിക്കാം. വിജയ് സേതുപതി പറഞ്ഞു.
വീഡിയോ കാണാം;
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയോട് ചോദ്യങ്ങള്‍ ചോദിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിനെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ല് തകര്‍ന്ന നിലയിലാണ് ആന്‍ഡേഴ്‌സണെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതെന്ന് കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡേഴ്‌സന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായിരുന്നു.
സമരത്തില്‍ മുതലെടുപ്പിനെത്തിയ ചെന്നിത്തലക്ക് മുന്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ കൂടിയായ ആന്‍ഡേഴ്‌സണ്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ചെന്നിത്തലയെ ശ്രീജിത്ത് സന്ദര്‍ശിച്ചിരുന്നതാണെന്നും സമരത്തേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ചെന്നിത്തല പരിഹസിച്ചെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാലകുകയും ചെയ്തു. പിന്നീട് ആന്‍ഡേഴ്‌സണെതിരെ കെഎസ്‌യു നേതാവ് ശ്രീദേവ് സോമന്‍ രംഗത്തെത്തിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കാമെന്ന് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്‍. ആലുവ സബ്ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നതായി എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ പറഞ്ഞു.
കേസിന്റെ തുടക്കം മുതലെ ദിലീപ് നിരപരാധിയാണെന്ന് വാദിച്ചവരില്‍ പ്രധാനിയാണ് സലിം ഇന്ത്യ. തുടക്കം മുതലുള്ള മാധ്യമ ചര്‍ച്ചകളിലും ഇദ്ദേഹം സജീവമായിരുന്നു. ദിലീപിനു വേണ്ടി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും ഹര്‍ജി നല്‍കിയ ആളുമാണ് സലിം ഇന്ത്യ.
നടിയുടെ താത്ക്കാലിക ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ കേസിലെ പ്രധാന പ്രതിയാണ്. ദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നെന്നും നാടകത്തിനു പിന്നില്‍ നടിയുടേയും പള്‍സര്‍ സുനിയുടേയും ഒരു നിര്‍മാതാവിന്റേയും കുബുദ്ധിയാണ് ഉള്ളതെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കേസിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന രീതിയിലാണ് മാര്‍ട്ടിന്റെ പുതിയ മൊഴി. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തിൽ ഡൽഹി നിയമസഭയിലെ 20 ആംആദ്മി എംഎൽഎമാരെ അയോഗ്യരാക്കി. രാവിലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗമാണ് ഇവരെ അയോഗ്യരാക്കിയത്. എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാർശ കമ്മീഷൻ രാഷ്ട്രപതിക്ക് അയച്ചു. ആംആദ്മി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി കെജ്രിവാൾ നിയമിച്ചിരുന്നു.
പാർലമെന്ററി സെക്രട്ടറിമാർ പ്രതിഫലം പറ്റുന്ന പദവിയിലുള്ളവരായതിനാൽ ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ പ്രതിപക്ഷമാണ് പരാതി നൽകിയത്. ഇതിനെതിരെ ഡൽഹി സർക്കാർ കോടതിയെ സമീപിച്ചു. പിന്നീട് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.
കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. 70 അംഗ നിയമസഭയില്‍ 66 പേരുടെ ഭൂരിപക്ഷമുള്ളതിനാൽ എംഎൽഎമാരുടെ അയോഗ്യത സർക്കാരിന് ഭീഷണിയാകില്ല. 21 പേർക്കെതിരെയായിരുന്നു പരാതി നൽകിയിരുന്നതെങ്കിലും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി രാജിവെച്ചതോടെ ജര്‍ണൈല്‍ സിങ് കേസിൽ നിന്ന് ഒഴിവായിരുന്നു.
ചണ്ഡീഗഡ്: ഹരിയാനയില്‍ ഗായികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗായിക മമത ശര്‍മ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നാടായ റോഹ്ത്തക് ജില്ലയിലെ ബാലിയാനി ഗ്രാമത്തിലാണ് സംഭവം.
മമത ശര്‍മ്മയെ കഴിഞ്ഞ ജനുവരി 14 മുതല്‍ കാണാനില്ലായിരുന്നു. ഗൊഹനയില്‍ നടന്ന പരിപാടിക്ക് ശേഷം മമതയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹത്തില്‍ പരിക്കുപറ്റിയ പാടുകളുണ്ട്. വായിലും ശരീരത്തിലുമാകെ മുറിവേറ്റിട്ടുണ്ട്. മമതയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കല്‍നോറയിലെ പ്രശസ്തയായ ഗായികയാണ് മമത ശര്‍മ്മ.
വലിപ്പത്തില്‍ ഭീമന്‍മാരായ എക്സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ കാലം കഴിഞ്ഞു. കൂടുതല്‍ സ്റ്റോറേജ് കപ്പാസിറ്റിയുള്ള കുഞ്ഞു ഫ്‌ളാഷ് ഡ്രൈവുകളാണ് ഇനി മാര്‍ക്കറ്റിലെ താരം. വലിയ ഹാര്‍ഡ് ഡിസ്‌കുകളെ റിപ്ലേസ് ചെയ്യുന്ന കുഞ്ഞു ഫ്‌ളാഷ് ഡ്രൈവുകളെ അവതരിപ്പിച്ചിരിക്കുന്നത് സാന്‍ഡിസ്‌ക്കാണ്. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയ്ക്കാണ് പുതിയ ഫ്‌ളാഷ് ഡ്രൈവുകള്‍ സാര്‍ഡിസ്‌ക്ക് അവതരിപ്പിച്ചിരിക്കുന്നത്.
1ടിബി യുഎസ്ബി ടൈപ്-സി ഫ്‌ളാഷ് ഡ്രൈവാണ് ഇനി വിപണി കീഴടക്കാന്‍ പോകുന്നതെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശ വാദം. ഇതിന്റെ നിര്‍മ്മാണം മുഴുവനായും പൂര്‍ത്തിയായിട്ടില്ല. ഇത്രയധികം സംഭരണ ശേഷിയുള്ള കുഞ്ഞു ഫ്‌ളാഷ് ഡ്രൈവുകള്‍ ആദ്യമായി പരിചയപ്പെടുത്തുന്നതും സാന്‍ഡിസ്‌ക് തന്നെയാണ്. ഇതോടൊപ്പം ലോകത്തെ ഏറ്റവും ചെറിയ 256 ജിബി അള്‍ട്രാ ഫിറ്റ് യുഎസ്ബി 3.1 ഫ്‌ളാഷ് ഡ്രൈവ് (Ultra Fit USB 3.1 Flash Drive) സാന്‍ഡിസ്‌ക്ക് അവതരിപ്പിച്ചിട്ടുണ്ട്.
യുഎസ്ബി ടൈപ്-സി പോര്‍ട്ടുകള്‍ സാധാരണ ഡാറ്റ ട്രാന്‍സ്ഫറിനേക്കാളും വേഗത്തില്‍ ഡാറ്റ കൈമാറാന്‍ സഹായിക്കുന്ന പോര്‍ട്ടുകളാണ്. ഇത്തരം പോര്‍ട്ടുകളുമായി കുഞ്ഞു ഹാര്‍ഡ് ഡിസ്‌കുമായി കണക്ട് ചെയ്യുമ്പോള്‍ ഡാറ്റ കൈമാറ്റം അതിവേഗത്തിലാകും. മാക്ബുക്കുകളിലും പുതിയ ചില പിസികളിലും ഇത്തരം പോര്‍ട്ടുകളുണ്ട്. 1 ടിബി ഡ്രൈവിന്റെ നിര്‍മ്മാണം പൂര്‍ത്തായായിട്ടില്ലാത്തതു കാരണം കൂടുതല്‍ ടെക്‌നിക്കല്‍ ഇന്‍ഫര്‍മേഷനുകള്‍ കമ്പനി പുറത്ത് അറിയിച്ചിട്ടില്ല. നിര്‍മ്മാണച്ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തറിയാത്തത് കാരണം ഇതിന്റെ വില സംബന്ധിച്ച വിവരങ്ങളും ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ല.
തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. പക്ഷേ അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു. സിബിഐ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു.
ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന വിജ്ഞാപനം എം.വി ജയരാജന്‍ സമരപ്പന്തലിലെത്തി ശ്രീജിത്തിന് കൈമാറി. എന്നാല്‍ അന്വേഷണം ആരംഭിക്കും വരെ നിരാഹാര സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. ശ്രീജിത്തിന്റെ അനിശ്ചിതകാല കാല സമരം 771 ദിവസം പിന്നിട്ടിരിക്കെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വന്‍ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ അന്വേഷണം ഏറ്റെടുക്കണമെന്ന് സിബിഐയോട് സര്‍ക്കാര്‍ ആവിശ്യപ്പെട്ടിരുന്നെങ്കിലും തള്ളുകയായിരുന്നു. ശ്രീജിത്തിന്റെ സമരം ശക്തിയായതോടെ സിബിഐക്കു മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയായിരുന്നു.
കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീരുമാനം വരാനിരിക്കെയാണ് സിബിഐ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ശ്രീജിവെന്നാണ് പൊലീസ് ഭാഷ്യം എന്നാല്‍ തന്റെ സഹോദരനെ പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു.