റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തിരുവനന്തപുരത്ത് ബൂത്ത്. പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം എന്ന് കരുതിയാല്‍ തെറ്റി. റഷ്യയില്‍ നിന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരികളായി എത്തിയവരും മലയാളികളെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയവരുമായ റഷ്യന്‍ പൗരത്വമുള്ളവരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇന്നലെ രാവിലെ 10 മുതല്‍ 12 വരെയായിരുന്നു വോട്ടെടുപ്പ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ താമസിക്കുന്ന 26 റഷ്യന്‍ പൗരന്മാരെത്തി വോട്ടു രേഖപ്പെടുത്തി.
റഷ്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കാണ് വോട്ട് ചെയ്യാന്‍ അനുമതിയുളളത്. 8102-ാം നമ്പര്‍ ബൂത്തായിരുന്നു തിരുവനന്തപുരത്തേത്. ചെന്നൈയിലെ റഷ്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായ ദിമിത്രി അനന്യോവ്, യൂലിയ ഗെലൂബ്റ്റിന എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഓണററി കോണ്‍സുലര്‍ രതീഷ് സി.നായരും വോട്ടെടുപ്പ് നിയന്ത്രിച്ചു. ബാലറ്റുകളും മറ്റ് തെരഞ്ഞെടുപ്പു സാമഗ്രികളും റഷ്യയില്‍ നിന്നു ചെന്നൈ കോണ്‍സുലേറ്റു വഴിയാണ് കേരളത്തില്‍ എത്തിച്ചത്.
കൂടംകുളം ആണവനിലയത്തില്‍ നിരവധി റഷ്യന്‍ ശാസ്ത്രജ്ഞര്‍ ജോലി ചെയ്യുന്നതിനാല്‍ അവിടെയും പോളിങ് ബൂത്ത് അനുവദിച്ചിട്ടുണ്ട്. ഇന്നാണു കൂടംകുളത്തെ വോട്ടെടുപ്പ്. റഷ്യയില്‍ തെരഞ്ഞെടുപ്പു നടക്കുന്ന 18നു ചെന്നൈയിലും വോട്ടെടുപ്പു നടക്കും. രേഖപ്പെടുത്തിയ വോട്ടുകള്‍ ചെന്നൈയിലുള്ള റഷ്യന്‍ കോണ്‍സുലേറ്റില്‍ എത്തിച്ച് അവിടെനിന്ന് ഡിപ്ലോമാറ്റിക് ബാഗുവഴി മോസ്‌കോയിലേക്ക് അയക്കും.
ഇത് മൂന്നാം തവണയാണ് റഷ്യയിലെ തെരഞ്ഞെടുപ്പിനു തിരുവനന്തപുരത്ത് ബൂത്ത് ഒരുക്കുന്നത്. ആറുവര്‍ഷം മുന്‍പ് റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കേരളത്തിലെ റഷ്യക്കാര്‍ തങ്ങളുടെ വോട്ടവകാശം വിനയോഗിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ ഉള്‍പ്പെടെ എട്ടു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. റഷ്യയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലായി 369 പോളിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുമ്പളത്ത് വീപ്പയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ 6 ലക്ഷം രൂപ കാണാതായതായി അന്വേഷണസംഘം. ശകുന്തളയുടെ ബാങ്ക് അക്കൌണ്ടില്‍ ഈ തുക കാണാനില്ല. കൊലപാതകത്തില്‍ ദുരൂഹത തുടരുന്നതായി പോലീസ് പറഞ്ഞു.
മറ്റു രണ്ടു കൊലപാതകങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ശകുന്തളയുടെ മൃതദേഹം പുറത്തെടുത്ത ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനും കൊല നടന്ന് ഒരു വര്‍ഷത്തിന് ശേഷം നെട്ടൂര്‍ കായലില്‍ ഷാപ്പുപടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അജ്ഞാതയുവാവിനും കൊലപാതകവുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
കേരളത്തിന് പുറത്ത് വീട്ടുജോലിയും മറ്റും ചെയ്ത് നേടിയ ശമ്പളവും മകന്‍ വാഹനാപകടത്തില്‍ അകപെട്ടപ്പോള്‍ കിട്ടിയ ഇന്‍ഷുറന്‍സ് തുകയും സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലം 2013ല്‍ വില്‍പന നടത്തിയപ്പോള്‍ ലഭിച്ച പണവുമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. സ്വന്തം നാട്ടില്‍ വീണ്ടുമെത്തി വീടു വാങ്ങാനിരിക്കെ ഇടതുകാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. വാഹനാപകടത്തില്‍ കിടപ്പിലായ മകന്‍ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സംശയിക്കുന്നവരെ ചോദ്യം ചെയ്യും.
ജനുവരി ഏഴിനാണ് കുമ്പളത്തിനടുത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അജ്ഞാതജഡം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആരാണെന്ന് വ്യക്തമായിരുന്നില്ല. ശാസ്ത്രീയ പരിശോധയ്ക്ക് ശേഷമാണ് മൃതദേഹം ശകുന്തളയുടെതാണെന്ന് വ്യക്തമായത്.
കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയ നിലയിലായിരുന്നു അന്ന് മൃതദേഹം കണ്ടെടുത്തത്. വീപ്പയ്ക്കുള്ളില്‍ നിന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. കായലിലൂടെ വീപ്പ ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നതും പരിശോധന നടത്തിയതും.
വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ വച്ചു തന്നെ വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്‌തെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. രാത്രി വാഹനത്തില്‍ കയറ്റി കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം വീപ്പ കായലില്‍ തള്ളിയതാവുമെന്നും അനുമാനിക്കുന്നു. മൂന്നു പേരെങ്കിലും കൃത്യത്തില്‍ ഏര്‍പ്പെട്ടു കാണുമെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഇർഫാൻ ഖാന്റെ രോഗവിവരം വെളിപ്പെടുത്തി ഭാര്യ സുതാപ സിക്ദർ. തന്റെ ഭർത്താവ് ഒരു പോരാളിയാണെന്നും പ്രതിസന്ധികളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ അദ്ദേഹത്തിന് കഴിയുമെന്നും സുതാപ കുറിച്ചു. രോഗം എന്തെന്നതിനേക്കാൾ രോഗ ശമനത്തെക്കുറിച്ചാണ് തങ്ങൾ ചിന്തിക്കുന്നതെന്നും സുതാപ ഫേസ്ബുക്കിൽ വെളിപ്പെടുത്തി.
സുതാപയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
എന്റെ പങ്കാളി ജീവിതത്തിലെ പ്തിസന്ധികളോട് പോരടിക്കുകയാണ്. നിങ്ങളുടെയൊക്കെ പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി. എന്റെ പങ്കാളി എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. ഞാനിപ്പോൾ യുദ്ധഭൂമിയിലെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. എനിക്കിത് ജയിച്ചേ പറ്റൂ. നിങ്ങൾക്ക് അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ചറിയാൻ ആകാംഷയുണ്ടാകാം. ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമാണ്. രോഗശമനത്തിനായി പ്രാർഥിക്കുക. എല്ലാവരും ജീവിതത്തിന്റെ സംഗീതത്തിന് ചെവി കൊടുത്ത് അതിനൊപ്പിച്ച് നൃത്തം ചെയ്യുക. ഞാനും കുടുംബവും വൈകാതെ നിങ്ങൾക്കൊപ്പം ചേരുന്നതാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളി ല്‍നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.
തനിക്ക് അപൂർവരോഗമാണെന്ന് ഇർഫാൻ ഖാൻ തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതൽ കാര്യങ്ങൾ നിങ്ങളെ ഞാൻ തന്നെ അറിയിക്കുന്നതാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം അറിയിച്ചിട്ടുണ്ട്.
ക്യുബെക് സിറ്റി: ലോകത്തിലെ എല്ലാ മേഖലകളിലും സമരങ്ങള്‍ നടക്കാറുണ്ട്. ഇതില്‍ മിക്ക സമരങ്ങളും നിഷേധിക്കപ്പെട്ട അവകാശത്തിനായും തുല്ല്യ നീതി ലഭ്യമാക്കുവാനും ഒക്കെയായിരിക്കും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ സമര ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് കാനഡയിലെ ഒരു പറ്റം ഡോക്ടര്‍മാര്‍. ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ക്യുബെക്കിലുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. തങ്ങളുടെ ശമ്പളത്തില്‍ വലിയ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നതെന്നും ഇത്രയധികം വേതനം ആവശ്യമില്ലെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്ന വേതന വര്‍ദ്ധനവ് റദ്ദാക്കി ആ പണം ആരോഗ്യമേഖലയിലെ മറ്റു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിക്കണമെന്ന് ഇവര്‍ പറയുന്നു. ലോകത്തിലെ തന്നെ വ്യത്യസ്ഥമായ ആവശ്യമുന്നയിച്ചുള്ള സമരങ്ങളില്‍ ഒന്നായിരിക്കും ഇത്. ശമ്പളം വര്‍ദ്ധിപ്പിച്ച നടപടിയെ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
വേതന വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഒപ്പ് ശേഖരണവുമായി ഡോക്ടര്‍മാര്‍ മുന്നോട്ടു പോകുന്നത്. ഫെബ്രുവരി 25 മുതല്‍ ആരംഭിച്ച് ഒപ്പു ശേഖരണത്തില്‍ നൂറു കണക്കിന് ഡോക്ടര്‍മാര്‍ ഇതിനോടകം പങ്കാളിയായി കഴിഞ്ഞു. നിലവില്‍ ശമ്പള വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത് 70 കോടി ഡോളറാണ്. ഈ തുക നഴ്സുമാര്‍ക്കും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പളവര്‍ധനയ്ക്കായി ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശമ്പള വര്‍ദ്ധനവിനേക്കാളും മികച്ച ആരോഗ്യ സംവിധാനം വളര്‍ത്തിയെടുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ക്യുബെക്കിലെ പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവിനാണ് സര്‍ക്കാര്‍ അധികൃതര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. അതായത് പ്രതിവര്‍ഷം ഏകദേശം 403,537 ഡോളറിന്റെ വേതന വര്‍ധനവുണ്ടാകും.
ആരോഗ്യ മേഖലയില്‍ ജോലിയെടുക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അതീവ ദുര്‍ഘടമായി തൊഴില്‍ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്ല്യങ്ങള്‍ വെട്ടിക്കുറച്ചത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അതീവ ശ്രദ്ധയോടെ പരിഹരിക്കേണ്ട ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ചൂണ്ടികാണിക്കുന്നു. ആശുപത്രികളിലെ ശോചനീയാവസ്ഥ ചൂണ്ടി കാണിച്ച് എമിലി റികാര്‍ഡ് എന്ന നഴ്സ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഏതാണ്ട് 5000 ത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തു. ദിവസവും ഒരു നഴ്സിന് 70 രോഗികളെ വരെ പരിചരിക്കേണ്ട അവസ്ഥയാണെന്നും ആരോഗ്യ പരിപാലന സംവിധാനം തകര്‍ച്ചയെ നേരിടുകയാണെന്നും അവര്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഡോക്ടര്‍മാരുടെ ആവശ്യം പ്രകാരം ശമ്പള വര്‍ദ്ധിപ്പിച്ച നടപടി റദ്ദാക്കാമെന്ന് ക്യുബെക് ആരോഗ്യ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പക്ഷേ ഭൂരിപക്ഷം ഡോക്ടര്‍മാരും ഈ ആവശ്യത്തെ പിന്തുണച്ചാല്‍ മാത്രമെ പുതിയ നടപടി റദ്ദാക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആന്ധ്രയിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ച് നാലു മലയാളികള്‍ മരിച്ചു. ബദ്‌വീര്‍ ഘട്ടി, മഞ്ചപ്പ ഘട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ. തിരുപ്പതി തീര്‍ഥാടനത്തിന് പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റൂർ–തിരുപ്പതി ഹൈവേയിലെ മാധവൻ തോപ്പിലിനു സമീപമാണ് അപകടമുണ്ടായതെന്ന് ആന്ധ്രയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ടെയ്നർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ത്യൻ ചലചിത്രലോകം ഫെബ്രുവുരി പുലർച്ചെ ഞെട്ടിയുണർന്നത് ആ ദുരന്തവാർത്തയിലേക്കായിരുന്നു. ബോളിവുഡിന്റെ താരറാണിപട്ടം കൈയാളിയ ശ്രീദേവിയുടെ മരണം വേദനയോടെയാണ് സിനിമാലോകം കേട്ടത്.
ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനെയും മകൾ ജാൻവിയെയും വരെ പിന്നാലെയെത്തിയ വിവാദങ്ങൾ പിന്തുടർന്നു. എന്നാൽ കുടുംബം ആ വിയോഗത്തെ അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ്, ശ്രീദേവിയുടെ സഹോദരിയുടെ വിചിത്രമായ നിശ്ബദത പുതിയ വാര്‍ത്തകളും വിവാദങ്ങളുമായി മുംബൈ മാധ്യമങ്ങള്‍ തലക്കെട്ടുകളാക്കുന്നത്.
പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച് ‘ശ്രീദേവിയുടെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളാണ് ശ്രീലത. എന്നിട്ടും ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള അവരുടെ നിശ്ബദതയാണ് ഇപ്പോൾ വാര്‍ത്തകളില്‍ എത്തുന്നത്. എന്നാൽ ഈ വിഷയത്തിൽ സംസാരിക്കരുതെന്ന് ശ്രീലതയ്ക്ക് വ്യക്തമായ നിർദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ചെന്നൈയിലെ ശ്രീദേവിയുടെ ബംഗ്ളാവിന്റെ ഉടമസ്ഥവകാശം ഇനി ശ്രീലതയ്ക്കും ഭർത്താവ് സതീശിനും ആയിരിക്കുമെന്നും കപൂർ കുടുംബവുമായി അടുപ്പള്ളവർ വെളിപ്പെടുത്തി. 1990-കളിൽ ചില വസ്തുതർക്കങ്ങളെ തുടർന്ന് ശ്രീദേവിയും ശ്രീലതയും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 2013–ൽ വീണ്ടും ഇവരുടെ ബന്ധം ഉൗഷ്മളമായിരുന്നു.
ശ്രീദേവിയുടെ വരുമാനത്തിൽ നിന്നും സമ്പാദിച്ച സ്വത്തുക്കളിൽ രക്ഷിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്തവ ഇനി സഹോദരിക്ക് കൈമാറാൻ കഴിയുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
വിമാന യാത്രക്കിടയില്‍ ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്നവരായി വളരെ അപൂര്‍വ്വം ആളുകളെ ഉണ്ടാകൂ. പ്രത്യേകിച്ച് എകണോമിക് ക്ലാസിലാണ് യാത്രയെങ്കില്‍ ഭക്ഷണം കൂടുതല്‍ മോശമാവാനെ സാധ്യതയുള്ളു. എന്നാല്‍ ഇത്തരം ചിന്തകളെ അട്ടിമറിക്കുന്ന പ്രഖ്യാപനവുമായിട്ടാണ് ജര്‍മ്മന്‍ എയര്‍ലൈന്‍സായിട്ടുള്ള ലുഫ്താന്‍സ രംഗത്തു വന്നിരിക്കുന്നത്. തങ്ങളുടെ യാത്രക്കാര്‍ക്ക് ലോകത്തിലെ മികച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുക്കുകയാണ് എയര്‍ലൈന്‍സ് അധികൃതര്‍. എകണോമിക് ക്ലാസിലെ യാത്രക്കാര്‍ക്ക് പോലും ചെറിയൊരു അധിക തുകയ്ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാം.
വ്യത്യസ്ഥമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് 36,000 അടി ഉയരത്തില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്ന് ലുഫ്താന്‍സ പറയുന്നു. ജര്‍മ്മനി ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ഭക്ഷണ ഇനങ്ങളെ ഉള്‍കൊള്ളുന്നതാണ് വിമാനത്തില്‍ ലഭിക്കുന്ന മെനു. ഗ്രില്‍ഡ് സ്റ്റീക്ക് കൂടാതെ സ്‌പൈസി തായ് കറിയുമാണ് പ്രധാന മീല്‍സ് ഇനങ്ങള്‍. ആരോഗ്യ പൂര്‍ണമായി ഭക്ഷണത്തിനായി ഉറ്റുനോക്കുന്നവര്‍ക്ക് ഏഷ്യന്‍ വിഭവങ്ങള്‍ തെരെഞ്ഞെടുക്കാനുള്ള അവസരവും വിമാനത്തില്‍ ലഭ്യമാണ്. ചെറു ഭക്ഷണ ഇനങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി ബാവേറിയന്‍ സ്‌നാക്‌സ് തുടങ്ങിയവയും എയര്‍ലൈന്‍സ് സ്‌പെഷല്‍ മെനുവില്‍ ഉള്‍പ്പെടുന്നു. സാധാരണഗതിയില്‍ വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ട്രേകളില്‍ നിന്ന് വ്യത്യസ്ഥമായി ക്ലാസിക് മണ്‍പിഞ്ഞാണ മാതൃകയിലുള്ള പാത്രങ്ങളിലായിരിക്കും ലുഫ്താന്‍സ എയര്‍ലൈന്‍സുകളില്‍ ഭക്ഷണം നല്‍കുക.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ക്ക് തങ്ങളുടെ ഓഡറുകള്‍ നല്‍കാവുന്നതാണ്. ഇത്രയധികം വ്യത്യസ്ഥമായ ഭക്ഷണ പദാര്‍ഥങ്ങള്‍ മുഴുവനായും സൗജന്യമാണെന്ന് ധരിക്കരുത്. 17 മുതല്‍ 29 പൗണ്ട് വരെ ഇവയ്ക്ക് ചിലവ് വരും. മ്യൂണിച്ച് മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് വരെയുള്ള വിമാന സര്‍വീസുകളിലാണ് പുതിയ മീല്‍സ് സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. പൈലറ്റിനും സഹ പൈലറ്റിനും വിമാനത്തില്‍ വെച്ച് ഒരേ മീല്‍സ് കഴിക്കാനുള്ള അവകാശമില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും എത്രയോ കൂടുതലാണ് വിമാനത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ്. ലുഫ്താന്‍സയുടെ പുതിയ പരിഷ്‌കാരങ്ങള്‍ കമ്പനിയുടെ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫേസ്ബുക്ക് പോസ്റ്റ് – ഫാ.ജോർജ് കാരാംവേലി, അദിലാബാദ്
സംഭവിച്ചത് എല്ലാം അദ്ദേഹം എല്ലാ samithikalilum വിശദീകരിചതാ
….ഒന്നും മൂടി വയ്ക്കാൻ ഇല്ലെന്നു പറഞ്ഞു
….മെത്രാൻ സമിതി ഇടപെട്ടു പരിഹരിക്കാൻ ക്രമീകരണങ്ങൾ നടപ്പാക്കി
….എന്നിട്ടും എന്താ ഇവന്മാർക്ക് വേണ്ടത്.
….കൊന്നു കൊല വിളിച്ചിട്ടും ഇവന്മാർക് തൃപ്തി ആകുന്നില്ലല്ലോ
…..സത്യസന്ധമായി ഈശോയിൽ വിശ്വസിക്കുകയും ആ വിശ്വാസം ആല്മാർത്ത മായി ഏറ്റു പറയുകയും ചെയ്യുന്ന ജനലക്ഷങ്ങളുടെ നെഞ്ചിൽ ചവിട്ടി നിന്റെ തീൻകുത്തൽ കാണിക്കുകയാണോ എറണാകുളം വഴികളിലൂടെ… ?
….കോടികൾ നഷ്ടം വന്നിട്ടുണ്ടാകും… പക്ഷെ
…..ഒരു കോടി വിശ്വാസപരിശീലന ക്ലാസ്സ് കളിലൂടെ നേടിയെടുക്കാൻ കഴിയുമോ നീയൊക്കെ തെരുവിൽ ചവിട്ടി അരച്ച വിശ്വാസനന്മകളും വിധേയത്വ മനോഭാവങ്ങളും… ?
…..വീഴ്ചകൾ ഉണ്ടായിട്ടുണ്ടാകും…. പക്ഷെ…
1000 വചനപ്രഘോഷങ്ങൾ നടത്തിയാലും നിങ്ങൾക്ക് പരിഹരിക്കാനാകുമോ ജനലക്ഷങ്ങളുടെ മനസിലും മനഃസാക്ഷിയിലും ഏല്പിച്ച ഉതപ്പുകൾ… ?
….നിങ്ങൾക്കു അണിഞ്ഞ വസ്ത്രം വെറും വെള്ളത്തുണിയായിരിക്കാം… പക്ഷെ….
ഈശോയുടെ നാമം ചൊല്ലി കൂദാശ കളുടെ ചൈതന്യം നുകർന്നു പരിശുദ്ധ സഭക്കുവേണ്ടി ജീവിക്കുന്ന ലക്ഷകണക്കിന് വിശുദ്ധ പുരോഹിതരുടെ വിശുദ്ധ വസ്ത്രത്തിന്റെ മേൽ നിങ്ങൾ ആഭാസങ്ങളുടെ ചെളി വാരി എറിയുന്നതു നിറുത്തിക്കൂടേ… ?
…നിങ്ങൾക്കൊന്നിനും കുറവില്ലായിരിക്കാം.. അതുകൊണ്ട് വിശ്വാസവും വ്രതങ്ങളും വെറും അലങ്കാരങ്ങൾ ആയിരിക്കാം…. പക്ഷെ… ഇങ്ങു.. കേരളത്തിന് വെളിയിൽ ഇല്ലായ്മയെയും വല്ലായ്മയെയും ഒരുപോലെ കണ്ട്… അവിടെയൊക്കെ ഈശോയുടെ നാമം പറയുന്ന… ആ നാമത്തിനുവേണ്ടി ജീവിക്കുന്ന…. ആ നാമത്തിൽ ആനന്ദം കണ്ടെത്തുന്ന… സഹനത്തിന്റെയും സേവനത്തിന്റെയും പാതയിൽ നടക്കുന്ന… കോടിക്കണക്കിനു സമർപ്പിതർക്കും വിശ്വാസികൾക്കും നിങ്ങളുടെ കോമാളിത്തരങ്ങൾ എന്തു സന്ദേശമാണ് നൽകുന്നത്…. ?
….നിങ്ങൾ കുറവുകളില്ലാത്തവരായിരിക്കാം…. പക്ഷെ നിങ്ങളുടെ… എന്റെയും… സ്വന്തം അപ്പച്ചന്റെ… കുറവുകൾ ചന്ത ചർച്ചകളാക്കി മാറ്റിയത് അപ്പനോടുള്ള സ്നേഹമോ ബഹുമാനമോ… ?
….സെൻസേഷൻ ഉണ്ടാക്കാൻ അന്തി ലഹരിയിൽ ഉറഞ്ഞുതുള്ളുന്ന തികച്ചും മൂന്നാംകിട വേശ്യാനെറ്റ്‌കൾ നിങ്ങൾക്കു ആശ്രയമായാൽ…..നമ്മൾ അപ്പന്റെ മഹത്വം അവർക്കു പണയം വയ്ക്കുകയല്ലേ… ?
….90കോടിയോ 100 കോടിയോ തിരിച്ചു കിട്ടിയാൽ നമു ക്കു പരിഹരിക്കാനാകുമോ നടത്തിയ പേക്കൂത്തുകളുടെ അനന്തര ഫലങ്ങൾ… ?
…..ദൈവത്തോടും ദൈവജനത്തോടും ചെയ്ത വഞ്ചനയുടെ അടയാളമല്ലേ ഇപ്പോൾ നടക്കുന്നത്…. ?
……സഭയുടെ ചോരക്കുവേണ്ടി കാത്തിരിക്കുന്ന കുറുക്കന്മാർക്കു നാം തന്നെ കൂട്ടിയിടിച്ചു ചോരകൊടുക്കുകയല്ലേ ചെയ്യുന്നത്.. ?
…..കുറവുകളെ നിറവുകൾ ആക്കാൻ കഴിയുന്ന ദൈവാനുഭവമെവിടെ… ?
……ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും സാഹോദര്യത്തിന്റെയും ആട്മാനുഭവമെവിടെ…. ?
….തകർച്ചകളെ ഉയർച്ചകളാക്കുന്ന ദൈവത്തിലുള്ള വിശ്വാസമെവിടെ…. ?
….എളിമയുടെയും സ്നേഹത്തിന്റെയും ദൈവാനുഭവമെവിടെ…… ?
……അഭിഷേകത്തിന്റെയും വ്രതബദ്ധ ക്രമ ജീവിതത്തിന്റെയും ആതമ സമർപ്പണത്തിന്റെയും..അടയാളമാണോ ഇതൊക്കെ…. ?
…..പരിശുദ്ധനായ ഈശോമിശിഹായുടെ പരിശുദ്ധ സഭയുടെ നിയതമായ ക്രമങ്ങളെ പാലിക്കുകയല്ലേ നാം ചെയ്യേണ്ടത്……?
……അതു പാലിക്കാൻ ദൈവിക മാര്ഗങ്ങളല്ലേ അവലംബിക്കേണ്ടത്…. ?
……..ഈശോയുടെ പേര് പറഞ്ഞതിന്റെ പേരിൽ ഇപ്പോഴും ഒറീസ്സയിലെ ജയിലിൽ കഴിയുന്ന വിശ്വാസികൾ ജീവിക്കുന്ന ഈ രാജ്യത്തു….
…..ഒരുവന് മാമ്മോദീസ നൽകിയതിന്റെ പേരിൽ ഇപ്പോഴും വൈദികർ ജയിലിൽ കഴിയുന്ന ഈ രാജ്യത്തു…..
….ഒന്നു പള്ളിയിൽ പോകാൻ 20…30…കിലോമീറ്റർ മലകൾ താണ്ടി കഷ്ട പ്പെടുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു….
……റെയിൽവേ സ്റ്റേഷനിലെ വിസർജ്യ കൂമ്പാരത്തിൽനിന്നു നല്ലത് നോക്കി അരിയും ഗോതമ്പും വാരിയെടുത്തു വെള്ളത്തിൽ പുഴുങ്ങി തിന്നു സന്തോഷത്തോടെ ജീവിക്കുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു…
…..ഈശോയുടെ നാമത്തിൽ വിശാസിക്കുന്നു എന്നതിന്റെ പേരിൽ കഴുത്തറുക്കപെട്ട വിശ്വാസികൾ ജീവിച്ച ഈ രാജ്യത്തു….
……ഈശോയുടെ പേര് എഴുതി വച്ചതിന്റെ പേരിൽ കള്ളക്കേസുകളിൽ പെട്ടു ജയിലുകളിൽ ഇന്നും ജീവിക്കുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു….
……റേഷൻ കാർഡിനും bpl കാർഡിനും വേണ്ടി മേല്ജാതിക്കാരന്റെ വിസർജ്യങ്ങൾ ചുമക്കേണ്ടി വരുന്ന നമ്മുടെ വിശ്വാസികൾ ഉള്ള ഈ രാജ്യത്തു…
…..ദാരിദ്ര്യത്തിന്റെയും മതപീഠനത്തിന്റെയും നടുവിൽ ഈശോയെ ഉള്ളറിഞ്ഞു വിളിക്കുന്ന വിശ്വാസികൾ ജീവിക്കുന്ന ഈ രാജ്യത്തു…….
…ദയവായി ഇനിയും ചോര വീഴിക്കരുതേ….
….പുരോഹിതസ്രേഷ്ടരുടെ കണ്ണീർ ചിന്തരുതേ…
…..ദൈവജനത്തെ ചിതറിക്കരുതേ…..
… …നമ്മുടെ അഭിഷേകത്തെ നശിപ്പിക്കരുതേ…
……പൗരോഹിത്യത്തിന്റെ നന്മകൾ കളയരുതേ…
…. ഉതപ്പു നൽകി കോടി ക്കണക്കിന് വിശ്വാസികളുടെ വിശ്വാസം തകർക്കരുതേ..
…..അസത്യം പറഞ്ഞും പ്രചരിപ്പിച്ചും ചെകുത്താനെ പ്രതിഷ്ഠിക്കരുതേ…..
…..പേക്കൂത്തുകൾ കാണിച്ചു വിശ്വാസ വഞ്ചകരാകരുതേ…
….ഈശോയുടെ മൗതിക ശരീരമായ സഭയെ കളങ്കപ്പെടുത്തരുതേ….
….പ്രശ്നങ്ങളെ മലപോലെ വീർപ്പിച്ചു നമ്മുടെ തന്നെ അസ്തിത്വത്തെ വികലമാകരുതേ…
……സഭയുടെയും പരിശുദ്ധ പിതാക്കന്മാരെയും ചന്തയിൽ വിലപേശലിനു വിഷയമാക്കരുതേ….
ഈശോയിൽ സ്നേഹപൂർവ്വം
ഫാ. ജോർജ് കാരാംവേലി
അദിലാബാദ്
അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമിയെ കാണാനില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് അവസാനമായി ഷമിയുമായി ബന്ധപ്പെടാന്‍ സാധിച്ചെതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. നിലവില്‍ ഷമിയെ കാണാനില്ലെന്നാണ് അദ്ദേഹത്തോട് അടുത്തു നില്‍ക്കുന്ന കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വരും സമയങ്ങളില്‍ വിവരമൊന്നും ലഭിച്ചില്ലെങ്കില്‍ ബന്ധുക്കള്‍ പോലീസിന്റെ സഹായം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നുവെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഷമിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷമിയുടെ സഹോദരനെതിരെയും ഹാസിന്‍ ജഹാന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയ എട്ടോളം കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷമിയെ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഷമിക്ക് ഇതര സ്ത്രീകളുമായി ബന്ധമുണ്ടെന്നും വീട്ടില്‍ വെച്ച് തന്നെ ഉപദ്രപിക്കാരുണ്ടെന്നും ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഷമിയുടെ കരിയര്‍ അനിശ്ചിതത്തിലായിരിക്കുകയാണ്. ബിസിസിഐ തങ്ങളുടെ വേതനവ്യവസ്ഥ കരാറില്‍ നിന്നും താരത്തെ പുറത്താക്കിയിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ചാല്‍ കരാറില്‍ വീണ്ടും ഉള്‍പ്പെടുത്താമെന്നാണ് ബിസിസിഐ പറഞ്ഞു.
ബംഗാളി ടെലിവിഷൻ താരം മൗമിത സാഹ(23)യെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ കോൽക്കത്തയിലെ ബന്ദേലിയിൽ വാടക മുറിയിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൗമിത ഇവിടെ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
മൗമിതയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്നു രക്ഷിതാക്കൾ വീടിന്റെ ഉടമയെ വിളിച്ച് അന്വേഷിക്കുകയായിന്നു. തുടർന്ന് ഉടമ നടത്തിയ തെരച്ചിലാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ താരത്തെ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് കൂട്ടിച്ചേർത്തു.