Latest News

മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. മാങ്ങാട് സ്വദേശികളായ അഫ്‌റ(16), അബ്ദുള്‍ ഖാദര്‍(58) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലശ്ശേരിയില്‍ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന  കാര്‍ ബസ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറുകയും പിന്നീട് ഇലക്ടിക് പോസ്റ്റിന് ഇടിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കല്യാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അഫ്‌റ. സ്‌കൂളിലെ സ്‌പെഷല്‍ ക്ലാസിന് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു.  മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാമത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പിണറായിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ പതിവ് പരിശോധനകളുടെ ഭാഗമായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പോളോ ആശുപത്രി അധികൃതര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാകത്തിന് മുഖ്യമന്ത്രിക്ക് എന്താണ് അസുഖമെന്നത് വ്യക്തമായിട്ടില്ല. സാധാരണ പരിശോധനകളുടെ ഭാഗമാണെങ്കില്‍ പുലര്‍ച്ചെ എന്തിന് ആശുപത്രിയിലെത്തിച്ചുവെന്ന് നവ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളില്‍ ആളുകള്‍ ചോദിക്കുന്നു.

ത്രിപുരയില്‍ സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപിക്ക് നിയമസഭാപ്രവേശം; ഒപ്പം പാര്‍ട്ടിക്ക് ചുവപ്പുകോട്ടയില്‍ അധികാരത്തിലേക്കുള്ള വാതിലും തുറക്കുന്നു. അറുപതംഗ നിയമസഭയില്‍ ലഭ്യമായ ലീഡ് നില അനുസരിച്ച് ബിജെപി സഖ്യം നാല്‍പ്പത്തിമൂന്നുസീറ്റില്‍ മുന്നിലാണ്. പതിനഞ്ചുമണ്ഡലങ്ങളില്‍ മാത്രമേ സിപിഎമ്മിന് ലീഡുള്ളു. ഗോത്രവര്‍ഗപാര്‍ട്ടിയായ ഐപിഎഫ്ടിയെ ഒപ്പം നിര്‍ത്തിയാണ് ബിജെപി ത്രിപുര പിടിച്ചത്. ഇതോടെ രാജ്യത്ത് ഇടതുപക്ഷത്തിന് അധികാരമുള്ള ഏകസംസ്ഥാനം കേരളമായി.

നാഗാലാന്‍ഡില്‍ എന്‍ഡിഎപിപി–ബിജെപി സഖ്യം ലീഡ് നിലയില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ചു. മുപ്പത് മണ്ഡലങ്ങളില്‍ അവര്‍ മുന്നിലാണ്. എന്‍പിഎഫിന് 24 സീറ്റില്‍ ലീഡുണ്ട്. മറ്റുള്ളവര്‍ക്ക് അഞ്ചിടത്തും. മേഘാലയയില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അറുപതംഗസഭയില്‍ ഇരുപത്തൊന്നിടത്ത് കോണ്‍ഗ്രസ് മുന്നിലാണ്. എന്‍പിപിയ്ക്ക് ഒന്‍പതിടത്തും ബിജെപിക്ക് എട്ട് സീറ്റിലും ലീഡുണ്ട്. പന്ത്രണ്ടുസീറ്റില്‍ മുന്നിട്ടുനില്‍ക്കുന്ന മറ്റ് കക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.

ഒന്നുമില്ലായ്മയില്‍ നിന്നാണ് ബിജെപി ത്രിപുരയില്‍ ഭരണത്തിലേക്ക് കുതിച്ചുകയറിയത്. നാഗാലന്‍ഡിലും ഭരണമുറപ്പിച്ച ബി.ജെ.പി മേഘാലയയിലും അധികാരത്തിലേറാനുള്ള നീക്കങ്ങള്‍ സജീവമാക്കി. ത്രിപുരയില്‍ സംസ്ഥാനഅധ്യക്ഷന്‍ ബിപ് ലാബ് കുമാര്‍ ദേബ് മുഖ്യമന്ത്രിയാകും. മൂന്നുസംസ്ഥാനങ്ങളിലും അധികാരത്തിലേറുന്നതോടെ വടക്കുകിഴക്കന്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം സമ്പൂര്‍ണമാകും.

താമര ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിച്ചാണ് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തവണ നിയസഭയിലെത്തിയത്. അമിത്ഷാ പയറ്റി വിജയിപ്പിച്ച തന്ത്രവും ഇതുതന്നെ. മണ്ഡലത്തിന് പരിജിതമായ മുഖങ്ങളെ മറ്റുപാര്‍ട്ടികളില്‍ നിന്ന് അടര്‍ത്തിമാറ്റിയ തന്ത്രം ഒടുവില്‍ വിജയം കണ്ടു. ഗോത്രവര്‍ഗ വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താനായതോടെ ഫലം പ്രതീക്ഷയ്ക്കും അപ്പുറമായി. ത്രിപുരയില്‍വിജയമുറപ്പിച്ച ശേഷമാണ് ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് നേതാക്കളും പ്രവര്‍ത്തകരും എത്തിയത്. മൂന്നു സംസ്ഥാനങ്ങളിലും ഭരണത്തിലേറിയാല്‍ ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 21 ആകും.

നാഗാലന്‍ഡില്‍ ഭരണമുറപ്പിച്ചെങ്കിലും സ‍ര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വൈകേണ്ടെന്നാണ് അമിത്ഷായുടെ നിര്‍ദേശം. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് മണിപ്പൂരിലും ഗോവയിലും അധികാരത്തിലേറിയ അടവുനയത്തിലൂടെ മേഘാലയയിലും കാവിക്കൊടി പാറിക്കാനാണ് ബി.ജെ.പിയുടെ നീക്കം. അമിത്ഷായുടെ നിര്‍ദേശപ്രകാരം പ്രാരംഭ ചര്‍ച്ചകള്‍ക്കായി അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രത്യേക വിമാനത്തില്‍ ഷില്ലോങിലേക്ക് തിരിച്ചു.

റഷ്യയും ഇന്ത്യയും ബംഗ്ലാദേശും സിവില്‍ ആണവ സഹകരണം സംബന്ധിക്കുന്ന ത്രിരാഷ്ട്ര ആണവ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ആണവ മേഖലയില്‍ നിര്‍ണായകമായേക്കാവുന്ന കരാറിനാണ് വ്യാഴാഴ്ച തുടക്കം കുറിച്ചിരിക്കുന്നത്. റഷ്യന്‍ സഹായത്തോടെ ഇന്ത്യ ബംഗ്ലാദേശില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കും. ആണവ നിലയങ്ങള്‍ക്കാവിശ്യമായ ഉപകരണങ്ങളും വസ്തുക്കളും റഷ്യയായിരിക്കും നല്‍കുക. ആണവ നിലയങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിക്കുക ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) ആയിരിക്കും. വിദേശ മണ്ണില്‍ ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകുന്നത് ഇന്ത്യ ഇതാദ്യമാണ്. ബംഗ്ലാദേശി ശാസ്ത്രജ്ഞര്‍ക്ക് പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായി പരിശീലനം സഹായവും ഇന്ത്യ നല്‍കും. പദ്ധതിക്കാവശ്യമായ നിര്‍ദേശങ്ങളും ശാസ്ത്ര തലത്തിലുള്ള സഹകരണങ്ങളും പൂര്‍ണമായും നല്‍കുന്നത് ഇന്ത്യയായിരിക്കും.

കഴിഞ്ഞ ദിവസം മോസ്‌കോയില്‍ വെച്ചാണ് കരാറില്‍ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് റോസ്‌റ്റോം (സിവില്‍ ന്യൂക്ലിയര്‍ ബോഡി) നിക്കോളായ് സ്പാസ്‌കി, റഷ്യയിലെ ബംഗ്ലാദേശ് അംബാസിഡര്‍ എസ്.എം സൈഫുള്‍ ഹഖ്, റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് ശരണ്‍ എന്നിവര്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ റഷ്യ ബംഗ്ലാദേശില്‍ കരാര്‍ അടിസ്ഥാത്തില്‍ ആണവ നിലയം നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമാണ്. ആണവ നിലയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്‍സ്റ്റാലേഷന്‍, നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് റഷ്യയാണ്. സ്വന്തമായി ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ഇന്ത്യക്ക് പരിചയസമ്പത്തുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തീകരിച്ചത്.

ആണവ മേഖലയിലെ പ്രവൃത്തി പരിചയമാണ് പദ്ധതിയുടെ ഭാഗമാകാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആണവ നിലയത്തിന്റെ നിര്‍മ്മാണത്തില്‍ പങ്ക് ചേരാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കും. നോണ്‍-ക്രിട്ടിക്കല്‍ കാറ്റഗറി ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്‍സ്റ്റാലേഷന്‍, നിര്‍മ്മാണം തുടങ്ങിയ രംഗത്ത് ഇന്ത്യക്ക് സഹകരിക്കാനാവും. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യത്തെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. ന്യൂക്ലിയര്‍ വ്യവസായ മേഖലയ്ക്കും കൂടാതെ ഇരു രാജ്യങ്ങള്‍ക്കും ഇതൊരു വലിയ തീരുമാനം ആയിരിക്കുമെന്നും ഈ രംഗത്ത് കൂടുതല്‍ സഹകരണങ്ങള്‍ തുടരാനുള്ള നീക്കം നടത്തുമെന്നും സ്പാസ്‌കി പറഞ്ഞു. ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനാവിശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ കരാര്‍ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

പ്രതിരോധിക്കാനാവാത്ത ആണവായുധം പുറത്തിറക്കി റഷ്യ. ആണവായുധം വിക്ഷേപിക്കുന്നതിന്റെ ഗ്രാഫിക് ദൃശ്യങ്ങള്‍ പ്രസിഡന്റ് പുടിനാണ് പുറത്തുവിട്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ രാജ്യം പ്രതിരോധ രംഗത്ത് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് തെളിയിക്കാന്‍ കൂടിയാണ് പുതിയ ആയുധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 17 ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യയില്‍ പുതിയ തെരെഞ്ഞെടുപ്പ് നടക്കും. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ആണവായുധം കൂടാതെ അത് വഹിച്ചുകൊണ്ടു പോകാനുള്ള ക്രൂയിസ് മിസൈലും റഷ്യ നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ ആയുധത്തിന് ലോകത്തിലെവിടെയും എത്തിച്ചേരാന്‍ കഴിയുമെന്ന് പുടിന്‍ അവകാശപ്പെട്ടു. പുതിയ വാസ്തവങ്ങളെ ലോകം അംഗീകരിച്ചേ മതിയാവുകയുള്ളു. ഇത് ഒരു തമാശയല്ല പുടിന്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ ആണവായുധ ഡെലിവറി സിസ്റ്റത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങളും പുടിന്‍ തന്റെ പ്രസംഗത്തിനിടയില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശിപ്പിച്ച ഒരു വീഡിയോയില്‍ അമേരിക്കന്‍ പ്രദേശമായ ഫ്‌ളോറിഡയില്‍ മിസൈല്‍ വര്‍ഷിക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. പുതിയ ആയുധം റഡാര്‍ സംവിധാനങ്ങള്‍ക്കും ഇതര പ്രതിരോധ ഉപകരണങ്ങള്‍ക്കും കണ്ടെത്താന്‍ കഴിയില്ലെന്നാണ് റഷ്യയുടെ അവകാശ വാദം. പുറത്തിറക്കിയ ആയുധങ്ങളില്‍ ഒന്ന് താഴ്ന്ന് പറന്ന് ആക്രമണം നടത്താന്‍ കഴിവുള്ള മിസൈലുകളാണ്. ക്രൂയിസ് മിസൈലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും കണ്ടെത്താന്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ഇവയുടെ സഞ്ചാര പ്രതലം പ്രതിരോധ സംവിധാനങ്ങള്‍ക്ക് കണ്ടുപിടിക്കുക അസാധ്യമാണെന്ന് പുടിന്‍ പറയുന്നു. രണ്ടാമത് പുറത്തിറക്കിയത് ദീര്‍ഘ ദൂര സബ്മറൈന്‍ മിസൈലുകളാണ്. ആണവായുധങ്ങള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള ഇവ ലോകത്ത് തന്നെ പുതിയതാണ്.

അമേരിക്ക വികസിപ്പിച്ചെടുത്തിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള മറുപടിയാണ് പുതിയ ആയുധങ്ങളെന്ന് പുടിന്‍ വ്യക്തമാക്കി. ഇരു പാര്‍ലമെന്റുകളിലുമായി നടന്ന പ്രസംഗം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതായിരുന്നു. പുതിയ ആയുധങ്ങളുടെ ആനിമേഷന്‍ വീഡിയോയില്‍ അമേരിക്കയെ ആണവായുധം ഉപയോഗിച്ച് ആക്രമിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഉത്തരാവാദിത്വപ്പെട്ട രാജ്യമെന്ന രീതിയിലുള്ള റഷ്യന്‍ പ്രതികരണമല്ല ഇതെന്നും യുഎസ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. വരുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളരെക്കുറച്ച് പ്രചരണ പരിപാടികളിലെ പുടിന്‍ പങ്കെടുത്തിട്ടുള്ളു. അടുത്ത ആറ് വര്‍ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്ലാനുകളെ കുറിച്ച് ചുരുക്കം വാക്കുകള്‍ മാത്രമാണ് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടുള്ളത്.

വാഷിങ്ടന്‍: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തോക്കുമായി ക്യാമ്പസിനകത്തു കയറിയ എറിക് ഡേവിസ് എന്ന യുവാവാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ല.

സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയിലെ ഡോര്‍മിറ്ററിയില്‍ പ്രാദേശിക സമയം രാവിലെയായിരുന്നു സംഭവം. കറുത്ത വര്‍ഗക്കാരനായ പത്തൊന്‍പതുകാരനാണു സംഭവത്തിനു പിന്നിലെന്നും മിഷിഗന്‍ പൊലീസ് ട്വീറ്റ് ചെയ്തു. ക്യാംപസിലെ എല്ലാ മുറികളും അടച്ചു സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി മുന്നറിയിപ്പു നല്‍കിയ പൊലീസ് പരിസരവാസികളോടു ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു. അക്രമിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

മലയാറ്റൂര്‍ പള്ളിയുടെ കുരിശടിയുടെ റെക്ടര്‍ ആയിരുന്ന റവ. ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണി നാട്ടുകാരുമായി സംസാരിക്കുന്ന വീഡിയോ പുറത്ത്. തനിക്ക് അബദ്ധം പറ്റിയതാണ് എന്ന് ജോണി വെളിപ്പെടുത്തുന്നു. ആത്മഹത്യ ചെയ്യാനും ജോണി ശ്രമിച്ചതായി ഈ വീഡിയോയില്‍ പറയുന്നുണ്ട്. മുണ്ട് എവിടെ എന്ന ചോദ്യത്തിന് മറുപടി ആയാണ് തൂങ്ങാന്‍ ശ്രമിച്ചു എന്ന് ജോണി പറയുന്നത്.

ഒളിവില്‍ കഴിയുമ്പോള്‍ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നു പിന്നീട് അന്വേഷണ സംഘത്തോടും ജോണി വെളിപ്പെടുത്തി.  തൂങ്ങി മരിക്കാന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണ് കപ്യാര്‍ മൊഴി നല്‍കിയത്. ഉടുമുണ്ട് മരച്ചില്ലയില്‍ കെട്ടി തൂങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് പ്രതി പറഞ്ഞു. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് മലയാറ്റൂരിലെ ഫോറസ്റ്റിലെ പന്നിഫാമില്‍ നിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പിടിയിലായ വേളയില്‍ ജോണി നിരവധി തവണ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മലയാറ്റൂര്‍പള്ളി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൃക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മലയാറ്റൂര്‍ ഡി.വൈ.എസ്.പി ജി.വേണു, കാലടി സി.ഐ സിജി മാര്‍ക്കോസ് തുടങ്ങിയവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.  വ്യാഴാഴ്ച രാവിലെയോടെയാണ് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തുന്നത്.

ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കി മടങ്ങവേ മലയാറ്റൂര്‍ ആറാം സ്ഥാനത്ത് വെച്ച് പ്രതി വികാരിയെ ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. കാലിനും തുടയ്ക്കും മാരകമായി കുത്തേറ്റ ഫാ സേവ്യറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വീഡിയോ കാണാം

ഒളിവില്‍ കഴിയുമ്പോള്‍ മൂന്നുതവണ ആത്മഹത്യതക്ക് ശ്രമിച്ചെന്നു അന്വേഷണ സംഘത്തോട് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോണി വട്ടപ്പറമ്പിന്റെ മൊഴി. തൂങ്ങി മരിക്കാന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടന്നാണ് കപ്യാര്‍ മൊഴി നല്‍കിയത്. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് മലയാറ്റൂരിലെ ഫോറസ്റ്റിലെ പന്നിഫാമില്‍ നിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു.

പള്ളിവികാരിയെ കുത്തിയശേഷം കാട്ടിലേക്ക് ഓടിയ പ്രതി വിശന്ന് വലഞ്ഞ് തിരിച്ച് മലകയറാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് നാട്ടുകാര്‍ ഇയാളെ പിടികൂടുന്നത്. പിടിയിലായ വേളയില്‍ കപ്പ്യാര്‍ നിരവധി തവണ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മലയാറ്റൂര്‍പള്ളി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൃക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലയ്ക്ക് ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതി മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു. ഉടുമുണ്ട് മരച്ചില്ലയില്‍ കെട്ടി തൂങ്ങാന്‍ ശ്രമിച്ചെങ്കിലും ഈ ശ്രമവും പരാജയപ്പെടുകയായിരുന്നെന്ന് പ്രതി പറഞ്ഞു.

നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മലയാറ്റൂര്‍ ഡി.വൈ.എസ്.പി ജി.വേണു, കാലടി സി.ഐ സിജി മാര്‍ക്കോസ് തുടങ്ങിയവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് റിവാര്‍ഡ് എന്ന തരത്തിലുള്ള വാര്‍ത്ത പോലീസ് നിഷേധിച്ചിട്ടുണ്ട്.
വ്യാഴായ്ച രാവിലെയോടെയാണ് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തുന്നത്.

ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കി മടങ്ങവേ മലയാറ്റൂര്‍ 14ാം സ്ഥാനത്ത് വെച്ച് പ്രതി വികാരിയെ ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. കാലിനും തുടയ്ക്കും മാരകമായി കുത്തേറ്റ ഫാ സേവ്യറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബോളിവുഡ് ലോകം ഇപ്പോഴും ശ്രീദേവി വിയോഗത്തില്‍ നിന്നുണ്ടായ നടുക്കത്തില്‍ നിന്ന് മോചിതമായിട്ടില്ല. ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ ലേഡിയുടെ മരണത്തില്‍ അത്രയും ദുഖിതരാണ് സിനിമാ ലോകം. ഹിന്ദിയിലും തമിഴിലും മലയാളത്തിലും തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയ മികവ് കാണിച്ച ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ അഭിമാന താരം ശ്രീദേവിയുടെ ജീവിതം സിനിമയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. രാംഗോപാല്‍ വര്‍മ്മയാണ് ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നതെന്നും വാര്‍ത്തകളുണ്ട്.

ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയോട് അടുത്തു നില്‍ക്കുന്ന കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സിനിമ അടുത്തു തന്നെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ശ്രീദേവിയും രാംഗോപാല്‍ വര്‍മ്മയും ഒരു തെലുങ്ക് ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണത്തില്‍ അനുശോചിച്ച് രാംഗോപാല്‍ വര്‍മ്മ എഴുതിയ കുറിപ്പ് നവ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

‘ഒന്നെനിക്കറിയാം മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ ഇപ്പോഴാണ് അവര്‍ സമാധാനപൂര്‍ണമായി കിടക്കുന്നതെന്ന് ശക്തിയായി ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ആദ്യമായി സമാധാനവും ശാന്തിയും അനുഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന് മുന്‍പ് ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് അങ്ങനെ നിന്നിട്ടുള്ളത്. അതുകൊണ്ട് അവര്‍ക്ക് നിത്യശാന്തി നേരുന്നു’ – രാംഗോപാല്‍ വര്‍മ പറഞ്ഞു.

സിറിയയില്‍ യുദ്ധക്കെടുതി രൂക്ഷം. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 25ന് നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം സാധാരണ ജനങ്ങള്‍ക്കു മേല്‍ സിറിയ രാസായുധം പ്രയോഗിക്കുന്നതായി തെളിഞ്ഞാല്‍ രാജ്യം ആക്രമിക്കുമെന്ന് ബ്രിട്ടണ്‍. അമേരിക്കയുമായി സഹകരിച്ച് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമത സൈന്യത്തെ തകര്‍ക്കാനെന്ന പേരില്‍ സിറിയ തുടരുന്ന ആക്രമണ പരമ്പര രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ മരണനിരക്ക് 500 ലും കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഏകദേശം 185 ഓളം കുട്ടികള്‍ വിവിധ ആക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ രാസായുധ പ്രയോഗത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു,

ഓര്‍ഗനൈസേഷന്‍സ് ഓഫ് കെമിക്കല്‍ വെപ്പണ്‍സ് സിറിയയുടെ രാസായുധ ആക്രമണത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീടും കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു. ആക്രമണത്തില്‍ പ്രദേശത്തെ ആശുപത്രികള്‍ തകര്‍ന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved