Latest News

 

ബോസ്റ്റണ്‍: രാഷ്ട്രീയം പ്രവേശത്തിന് പിന്നാലെ സിനിമയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി നടന്‍ കമല്‍ ഹാസന്‍. ഇനി താന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കമല്‍ ഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള സംസ്ഥാന പര്യടനം ഈ മാസം നടക്കും. നിലവില്‍ രണ്ടു ചിത്രങ്ങളാണ് കമലിന്റെ പുറത്തിറങ്ങാനുള്ളത്.

തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നാല്‍ രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുമോയെന്ന ചോദ്യത്തിന് തോല്‍ക്കില്ലെന്നാണ് കമല്‍ ഹാസന്‍ മറുപടി നല്‍കിയത്. കഴിഞ്ഞ 37 ഓളം വര്‍ഷങ്ങളായി സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് 10 ലക്ഷത്തോളം അണികളെ സംമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നീതിപൂര്‍വമായ ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. തമിഴനെ സംബന്ധിച്ചിടത്തോളം കറുപ്പ് ഒരു മോശം നിറമല്ല. ദ്രാവിഡ ജനതയെയും കറുത്ത വര്‍ഗ്ഗത്തെയും പ്രതിനിധാനം ചെയ്യുന്ന കറുപ്പായിരിക്കും തന്റെ രാഷ്രട്രീയം. രാജ്യത്ത് കാവി നിറം വ്യാപിക്കുന്നത് അതീവ ആശങ്കയിലാണ് താന്‍ വീക്ഷിക്കുന്നത്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണ്. രജനികാന്തിന്റെ രാഷ്ട്രീയം കാവിയില്‍ അധിഷ്ഠിതമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെടില്ല. ഒരു കാരണവശാലും ബിജെപിയുമായി സംഖ്യത്തിലേര്‍പ്പെടില്ലെന്നും കമല്‍ ഹാസന്‍ പറയുന്നു.

നഗരത്തിലെ പാര്‍പ്പിട സമുച്ചയങ്ങളുടെയും ഹോസ്പിറ്റലും, കമ്പനികളുടേയുമടക്കം മലിനജലം സംസ്‌കരിക്കേണ്ട പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ട് ഏകദേശം ഒരുവര്‍ഷമായി. ഇക്കാലയളവില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും വരുന്ന മലിനജലം ഒട്ടും സംസ്‌കരിക്കാതെ തന്നെ ആലുവാപ്പുഴയിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും വരുന്ന രാസ ജൈവമാലിന്യങ്ങള്‍ അടക്കം ആലുവാപ്പുഴയിലേക്ക് ഒഴുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നവും ജലമലിനീകരണവും സൃഷ്ടിക്കുന്നുണ്ടെന്ന് ആംആദ്മി പാര്‍ട്ടി. സമീപനഗരമായ വിശാല കൊച്ചിയുടെ കുടിവെള്ള പദ്ധതിയായ പെരിയാറ്റിലേക്ക് ആണ് ഇത് ഒഴുകിയെത്തുന്നത്. ഇത് 35 ലക്ഷത്തോളം വരുന്ന നഗരവാസികളെയും സമീപജില്ലക്കാരുടേയും ആരോഗ്യത്തെ ആണ് ഇത് നേരിട്ട് ബാധിക്കുന്നത്.

മലിനജല സംസ്‌കരണ പ്ലാന്റ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി ചാലക്കുടി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സത്യാഗ്രഹം ആലുവ മലിനജല സംസ്‌കരണ പ്ലാന്റിന് മുന്നില്‍ ഇന്ന് രാവിലെ പത്തുമണിക്ക് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും പെരിയാര്‍ സംരക്ഷണ സമിതി അംഗവുമായ പുരുഷന്‍ ഏലൂര്‍ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, ചാലക്കുടി മണ്ഡലം നിരീക്ഷകന്‍ വിനോദ്കുമാര്‍, എറണാകുളം മണ്ഡലം നിരീക്ഷകന്‍ ഷക്കീര്‍ അലി, സഹീര്‍, ഷംസു ടി കെ എന്നിവര്‍ പ്രസംഗിച്ചു.

ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ തരംഗമായ അഡാറ് ലവിലെ ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസിന്‍ പരാതി. ഗാനം മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുപറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസത്തിനകം ഏതാണ്ട് 14 മില്ല്യണ്‍ ആളുകളാണ് അഡാറ് ലവിലെ പാട്ട് യൂടുബില്‍ കണ്ടത്.

മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്നു തുടങ്ങുന്ന അഡാറ് ലവിലെ ഗാനം ഇഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ കേസ് ഫയലില്‍ സ്വീകരിച്ചെങ്കിലും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചിത്രത്തിലെ രംഗങ്ങളുമായി ബന്ധപ്പെട്ടല്ല ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുസ്ലിം മാപ്പിള ഗാനങ്ങളുടെ കൂട്ടത്തില്‍ വര്‍ഷങ്ങല്‍ക്ക് മുന്‍പ് തന്നെ പ്രസിദ്ധമായ പാട്ടാണ് ഇപ്പോള്‍ അഡാറ് ലവിലൂടെ റീമേക്ക് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പരാതിക്കാര്‍ക്ക് അറിയില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നതെന്നും നവ മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചു.

നഴ്‌സിംഗ് ബര്‍സറികള്‍ ഇല്ലാതാക്കുന്നത് അസമത്വം സൃഷ്ടിക്കുന്നുവെന്നും സ്ത്രീകളും വംശീയ ന്യൂനപക്ഷക്കാരുമായ അപേക്ഷകരെ ഇത് നഴ്‌സിംഗ് പഠനത്തില്‍ നിന്ന് പിന്നോട്ടു വലിക്കുന്നുവെന്നും സമ്മതിച്ച് സര്‍ക്കാര്‍. നിലവില്‍ നല്‍കി വരുന്ന ഗ്രാന്റ് വെട്ടിക്കുറച്ച് വര്‍ഷം 9,000 പൗണ്ടാക്കി മാറ്റിയ രീതി നഴ്‌സിംഗ് പഠിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതായി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഇജ്യൂക്കേഷന്‍സ് ഇക്യാലിറ്റി നടത്തിയ അനാലിസിസില്‍ പറയുന്നു. ഇത്തരത്തില്‍ പഠിക്കുന്നവര്‍ ജീവിത ചിലവുകള്‍ക്കും ട്യൂഷന്‍ ഫീസിനുമായി ലോണ്‍ എടുക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. പോസ്റ്റ് ഗ്രാജ്യൂറ്റ്‌സിന് നല്‍കിവരുന്ന ബര്‍സറികള്‍ വെട്ടിക്കുറക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എന്‍എച്ച്എസ് നഴ്‌സുമാരുടെ എണ്ണത്തെ കാര്യമായി ബാധിക്കുന്ന വിധത്തില്‍ ബര്‍സറികള്‍ കുറച്ചതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ലേബര്‍ ആവശ്യപ്പെട്ടു. എന്‍എച്ച്എസ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി പിന്നോക്കം നില്‍ക്കുന്നതാണെന്നും ദീര്‍ഘ വീക്ഷണമില്ലാത്ത നടപടിയാണെന്നും ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. അസമത്വം സൃഷ്ടിക്കുന്നതും ഹാനികരവുമായ നടപടികള്‍ തെരെഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് വ്യക്തമായതായി ആഞ്ചല റൈനര്‍ പറയുന്നു. സ്റ്റാഫുകളുടെ ദൗര്‍ലഭ്യത്താല്‍ ബുദ്ധിമുട്ടുകയാണ് നിലവില്‍ എന്‍എച്ച്എസ്, രോഗികള്‍ക്ക് കൃത്യമായ പരിചരണം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നഴ്‌സുമാരെയും മിഡ്‌വൈവ്‌സിനെയും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാചയപ്പെട്ടിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആശ്‌വെര്‍ത്ത് പറയുന്നു.

എന്‍എച്ച്എസ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ലേബര്‍ വ്യക്തമാക്കി. കറുത്ത വര്‍ഗ്ഗക്കാരെയും ന്യൂനപക്ഷ എത്തിനിക്ക് ആളുകളേയുമാണ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി കാര്യമായി ബാധിക്കാന്‍ പോകുന്നതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യൂക്കേഷന്‍ സമ്മതിച്ചിട്ടുണ്ട്. അടുത്ത ലേബര്‍ ഗവണ്‍മെന്റ് എന്‍എച്ചിഎസില്‍ തുടരുന്ന പ്രതിസന്ധി മറികടക്കുമെന്നും ഉന്നത വിദ്യഭ്യാസം ആഗ്രഹിക്കുന്ന ഒരോരുത്തര്‍ക്കും അര്‍ഹതപ്പെട്ട ബള്‍സറികള്‍ വിതരണം ചെയ്യുമെന്നും റൈനര്‍ കൂട്ടിച്ചേര്‍ത്തു.

യോര്‍ക്ക്ഷയര്‍: ചിലരുണ്ട് ജീവിതത്തിൻറെ എല്ലാ സുഖങ്ങളും മാറ്റിവെച്ച് ചെയ്യുന്ന ജോലികളില്‍ 100 ശതമാനവും ആത്മാര്‍ഥത പുലര്‍ത്തുന്നവര്‍. ജോലിയെന്നാല്‍ ജീവിതത്തിന്റെ ചെറിയ ഭാഗമാണെന്ന് കണക്കു കൂട്ടാതെ മുഴുവന്‍ സമയവും അതിനു വേണ്ടി ചിലവഴിക്കുന്ന അപൂര്‍വ്വം മനുഷ്യരുടെ കൂട്ടത്തില്‍ ഒരാളാണ് പോള്‍ ബ്രോഡ്‌ബെന്റ്. പോളിന്റെ കോര്‍ണര്‍ ഷോപ്പ് 47 വര്‍ഷത്തിനിടയ്ക്ക് അടച്ചിട്ടേയില്ല. ആര്‍ക്ക്‌റൈറ്റ് എന്ന വിളിപ്പേരുള്ള പോള്‍ ബ്രോഡ്‌ബെന്റ് ആഴ്ചയില്‍ ഏഴ് ദിവസവും തന്റെ സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നു. എല്ലാ ദിവസവും 14 മണിക്കൂറോളമാണ് പോള്‍ തന്റെ കോര്‍ണര്‍ ഷോപ്പില്‍ ജോലിയെടുക്കുന്നത്. തന്റെ സ്ഥാപനത്തിന് മുകളില്‍ തന്നെയാണ് 62 കാരനായ പോള്‍ താമസിക്കുന്നത്. 17 വയസ്സുമുതല്‍ തന്റെ കുടുംബ സ്ഥാപനമായ ലുക്കാസ് സ്റ്റോറില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച പോള്‍ ഇപ്പോഴും ഒരു അവധി ദിനം പോലുമെടുത്തിട്ടില്ല.

അച്ഛന്‍ ഹെര്‍ബര്‍ട്ടുമൊന്നിച്ചാണ് പോള്‍ ജോലി ആരംഭിക്കുന്നത്. ബിബിസി സംപ്രേഷണം ചെയ്ത ഓപ്പണ്‍ ഓള്‍ അവേഴ്‌സ് എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇവര്‍ക്ക് ആര്‍ക്ക്‌റൈറ്റ് ആന്റ് ഗ്രാന്‍വില്‍ എന്നപേര് വീണത്. 2002ല്‍ അച്ഛന്റെ മരണ ശേഷം ഏകാന്തത അനുഭവിച്ചിരുന്നതായി പോള്‍ പറയുന്നു. “ഉപഭോക്താക്കള്‍ക്കായി ഞാന്‍ കടയില്‍ എപ്പോഴുമുണ്ടാകും. എനിക്ക് നല്ലൊരു ജീവിതമുണ്ട് എന്നാല്‍ കുട്ടികളോ ഭാര്യയോ ഇല്ലാത്തത് എന്നില്‍ ഏകാന്തയുണ്ടാക്കുന്നു. എനിക്ക് കമ്പ്യൂട്ടറോ, ഒരു മോബൈല്‍ ഫോണോ സ്വന്തമായില്ല. അല്ലെങ്കില്‍ എനിക്കതിൻറെ ആവശ്യമില്ല, ദിവസവും 14 മണിക്കൂര്‍ ഞാന്‍ കടയില്‍ തന്നെയാണ് ചിലവഴിക്കുന്നത്. ഓപ്പണ്‍ ഓള്‍ അവേഴ്‌സ് ഞാന്‍ കണ്ടിട്ടേയില്ല, അപ്പോഴെല്ലാം ഞാന്‍ ജോലിയിലായിരുന്നു”.

പോളിൻറെ മുത്തച്ഛന്‍ ഫ്രെഡും മുത്തശ്ശി വിനിഫ്രെഡ് ലൂകാസും വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 1934ലാണ് ഈ കോര്‍ണര്‍ ഷോപ്പ് ആരംഭിക്കുന്നത്. വളരെ ചെറുപ്പകാലം മുതല്‍ക്കെ ഷോപ്പ് നടത്തിപ്പില്‍ താനും ചേര്‍ന്നിരുന്നതായി പോള്‍ പറയുന്നു. 28-ാം വയസ്സില്‍ സില്‍വര്‍ സ്‌റ്റോണില്‍ നടന്ന മോട്ടോര്‍ റെയ്‌സ് കാണാന്‍ പോകാനായിരുന്നു താന്‍ ആദ്യമായി കടയില്‍ നിന്ന് അവധിയെടുത്തതെന്നും പോള്‍ പറയുന്നു.

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ പുതിയ ചരിത്രം രചിച്ചു. ഇതുവരെ താളം കണ്ടെത്താനാകാതെ വലയുകയായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഫോം വീണ്ടെടുത്ത അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഏകദിന പരമ്പര തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.

ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ രോഹിതിന്റെ (115) സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെയും 2 വിക്കറ്റ് വീതംനേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും യൂസ്വേന്ദ്ര ചഹാലിന്റെയും ബൗളിംഗും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഒരു മത്സരം കൂടി ബാക്കിനില്‍ക്കേ 4 1ന്റെ ലീഡ് നേടിയാണ് കൊഹ്ലിയും കൂട്ടരും ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ സംഘമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. 115 റണ്‍സുമായി പര്യടനത്തില്‍ ആദ്യമായി മികച്ച സ്‌കോര്‍ കണ്ടെത്തിയ ഹിറ്റ്മാന്‍ എന്നറിയപ്പെടുന്ന രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ 274ല്‍ എത്തിച്ചത്. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 300 ഉം കടന്ന് പറക്കുമെന്ന് കരുതിയെങ്കിലും അവസരോചിതമായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ യുവതാരം ലുങ്കി എന്‍ഗിഡി സന്ദര്‍ശകരുടെ കുതിപ്പിന് കടിഞ്ഞാണിടുകയായിരുന്നു. എന്‍ഗിഡി 4 വിക്കറ്റ് വീഴ്ത്തി. രോഹിതിനൊഴികെ മറ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശിഖര്‍ ധവാന്‍ (34), വിരാട് കൊഹ്ലി (36), ശ്രേയസ് അയ്യര്‍ (30) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. കൊഹ്ലിയും രഹാനെയും (8) രോഹിതുമായുള്ള ആശയക്കുഴപ്പം മൂലം റണ്ണൗട്ടാവുകയായിരുന്നു.

പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കായി ധവാനും രോഹിത്തും ചേര്‍ന്ന് താരതമ്യേന നല്ല തുടക്കമാണ് നല്‍കിയത്. ഇരുവരും 7.2 ഓവറില്‍ 48 റണ്‍സിന്റെ കൂട്ട്‌കെട്ടുണ്ടാക്കി. ആക്രമിച്ച് കളിച്ച ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 23 പന്തില്‍ 8 ഫോറുള്‍പ്പെടെ 34 റണ്‍സെടുത്ത ധവാനെ പെഹ്ലുക്വായോയുടെ കൈയില്‍ എത്തിച്ച് റബാഡയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ നായകന്‍ കൊഹ്ലി ശ്രദ്ധയോടെ തുടങ്ങിയെങ്കിലും റണ്ണൗട്ടായി മടങ്ങി. മൂന്നാം വിക്കറ്റില്‍ രോഹിതിനൊപ്പം 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കൊഹ്ലി മടങ്ങിയത്. തുടര്‍ന്നെത്തിയ രഹാനെയും രോഹിതുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി.

പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ രോഹിതിനൊപ്പം പിടിച്ച് നിന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടെ രോഹിത് തന്റെ കരിയറിലെ 17ാം ഏകദിന സെഞ്ച്വറിയും കുറിച്ചു. സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ രോഹിത് മടങ്ങി. എന്‍ഗിഡി രോഹിതിനെ വിക്കറ്റ് കീപ്പര്‍ ക്ലാസന്റെ കൈയില്‍ എത്തിക്കുകയായിരുന്നു. 126 പന്തില്‍ 11 ഫോറും 4 സിക്‌സും ഉള്‍പ്പെട്ടതാണ് രോഹിതിന്റെ സെഞ്ച്വറി ഇന്നിംഗ്‌സ്.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 71 റണ്‍സുമായി പൊരുതി നോക്കിയ ഹഷിം അംലയാണ് ടോപ് സ്‌കോറര്‍. ഡിവില്ലിയേഴ്‌സ് (6) ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ രണ്ടക്കം പോലും കാണാനാകാതെ പോയതോടെ ഇന്ത്യ ഐതിഹാസിക ജയം കരസ്ഥമാക്കുകയായിരുന്നു.

മെല്‍ബണിലെ സാം എബ്രഹാം വധക്കേസിന്റെ ചോദ്യം ചെയ്യലില്‍ സാമിന്റെ ഭാര്യ സോഫിയ സാം കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം പൂര്‍ണമായും നിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ജൂറി പരിശോധിച്ചു. കേസില്‍ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നത് ജൂറി പൂര്‍ത്തിയാക്കി. വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന സാം എബ്രഹാം വധക്കേസിന്റെ അന്തിമ വിചാരണയുടെ പതിനൊന്നാം ദിവസമാണ് പ്രതികളായ സോഫിയ സാമിനും അരുണ്‍ കമലാസനനും എതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നത് ജൂറി പൂര്‍ത്തിയാക്കിയത്. അരുണ്‍ കമലാസനനെതിരെയുള്ള തെളിവുകളുടെ പരിശോധന കഴിഞ്ഞയാഴ്ച തന്നെ കോടതി പൂര്‍ത്തിയാക്കിയിരുന്നു.

സോഫിയയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് തിങ്കളാഴ്ചത്തെ വിചാരണയില്‍ പ്രധാനമായും പരിശോധിച്ചത്. സാമിന്റെ മരണശേഷം 2016 ഓഗസ്റ്റ് 18 നു പ്രതികള്‍ രണ്ടു പേരും അറസ്റ്റിലായിരുന്നു. അറസ്റ്റിനു ശേഷം സോഫിയയെ പോലീസ് ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യമാണ് തെളിവായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും സാമുമായുള്ള ദാമ്പത്യത്തിന്റെ കാര്യവുമാണ് പ്രധാനമായും പോലീസ് ചോദിക്കുന്നത്.

സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നത്. കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂര്‍ണമായും നിഷേധിച്ചു. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല’ എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു. സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്.

അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു. ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞു. അന്നേ ദിവസം രാത്രി ചില സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായാതായി ചോദ്യം ചെയ്യലില്‍ സോഫിയ സമ്മതിക്കുന്നുണ്ട്. 2015 ഒക്ടോബര്‍ 14 ന് രാവിലെ ഒമ്പതുമണിയോടെ ഉറക്കമുണര്‍ന്ന സോഫിയ, സാം അനക്കമില്ലാതെ നിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സഹോദരിയെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും പോലീസ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

തന്റെ കോളേജ് പഠന കാലം മുതല്‍ അരുണിനെ അറിയാമെന്നും അരുണ്‍ നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നുമാണ് സോഫിയ ഇതിന് മറുപടി പറഞ്ഞത്. ‘വിഷമഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുകയും പ്രോത്സാഹനം നല്‍കുകയും ഒക്കെ ചെയ്യുന്ന ഒരു സുഹൃത്ത് മാത്രമാണ് അരുണ്‍. അരുണിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ പ്രണയ വിവാഹം തന്റെ കുടുംബത്തില്‍ സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സുഹൃത്തായി തുടര്‍ന്നാല്‍ മതി എന്നാണ് താന്‍ അരുണിനോട് പറഞ്ഞത്. അരുണുമായുള്ള സൗഹൃദത്തെക്കുറിച്ച് സാമിനും വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ സാമിന് എന്നെ വിശ്വാസം ആയിരുന്നു അതിനാല്‍ അദ്ദേഹത്തിന് അതില്‍ അസ്വാരസ്യമൊന്നും ഉണ്ടായിരുന്നില്ല. ‘ സോഫിയ പറഞ്ഞു. അരുൺ കമലഹാസനും കുറ്റം നിഷേധിച്ചിരുന്നു. വിചാരണ നടപടികൾ തുടരുന്നു.

 

സ്വകാര്യ ആശുപത്രികളില്‍ എന്‍എച്ച്എസ് ചെലവില്‍ നടക്കുന്ന ചികിത്സ നഷ്ടം. ഏതാണ്ട് 1.6 മില്ല്യണ്‍ ആളുകളാണ് യുകെയില്‍ പ്രൈവറ്റ് ആശുപത്രികളില്‍ സര്‍ജറിക്കായി എത്തിച്ചേരുന്നത്. ഇതില്‍ പകുതിയോളം വരുന്ന രോഗികളുടെ ചികിത്സാച്ചെലവ് വഹിക്കുന്നത് എന്‍എച്ച്എസ് നേരിട്ടാണ്. ഇത്തരത്തില്‍ പ്രൈവറ്റ് ആശുപത്രികളില്‍ ചികിത്സ തേടാന്‍ എന്‍എച്ച്എസ് അയക്കുന്ന രോഗികള്‍ക്ക് ജാക്ക്‌പോട്ട് അടിച്ച പ്രതീതിയാണ്. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യത്തിലുള്ള ആശുപത്രിയിലേക്ക് മാറാന്‍ ഇത് രോഗികളെ സഹായിക്കുന്നു. കൂടുതല്‍ പണം നല്‍കി മികച്ച ചികിത്സ ലഭ്യമാക്കാമെന്നത് നിലനില്‍ക്കുമ്പോള്‍ തന്നെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ എല്ലാ സമയത്തും കൃത്യതയോടെ നടക്കുന്നില്ലെന്നതാണ് വാസ്തവം. എന്‍എച്ച്എസ് ആശുപത്രികളില്‍ പോലെ വിദഗ്ദ്ധരായ സ്റ്റാഫുകള്‍ ഉള്‍പ്പെടുന്ന ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ പല സ്വകാര്യ ആശുപത്രികളിലും ലഭ്യമല്ല.

ആശുപത്രിയില്‍ വെച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ സമീപത്തുള്ള എന്‍എച്ച്എസ് എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ എത്തിക്കുകയാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് എന്‍എച്ച്എസില്‍ ചികത്സയ്ക്കായി അഡ്മിറ്റ് ചെയ്ത 100ലേറെ രോഗികള്‍ മരണപ്പെട്ടതായി കഴിഞ്ഞ ഒക്ടോബറില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ പ്രൊഫസര്‍ കോളിന്‍ ലെയ്‌സാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കെയര്‍ ക്യാളിറ്റി കമ്മീഷന്‍ 177 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തിന്റേയും ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷനിലൂടെ എന്‍എച്ച്എസില്‍ നിന്ന് ലഭ്യമായ വിവരത്തിന്റേയും അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് എഴുതുയിരിക്കുന്നത്.

പ്രൊഫസര്‍ കോളിന്‍ ലെയ്‌സിന്റെ റിപ്പോര്‍ട്ടിന് സമാനമായ കണക്ക് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ 2016ല്‍ പുറത്തുവിട്ടിരുന്നു. വര്‍ഷത്തില്‍ 6,000 രോഗികളെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ അപാകതമൂലം എന്‍എച്ച്എസുകളില്‍ നിന്ന് മാറ്റിയിരുന്നതായും ഇതില്‍ 2,500 പേരുടെ നില അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ 2016ല്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ രോഗികളുടെ ജീവിതത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൂടാതെ നൂറ് മില്ല്യണ്‍ പൗണ്ടിലധികം നഷ്ടം ഇത് എന്‍എച്ച്എസ്സിന് ഉണ്ടാക്കുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളിലും സര്‍ജറിക്ക് ശേഷമുള്ള പരിചരണത്തിന് ഒരു ജൂനിയര്‍ ഡോക്ടര്‍മാരുടെ സഹായം മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഞാന്‍ ഓടി രക്ഷപെട്ടില്ലായിരുന്നെങ്കില്‍ എന്നെ അവന്‍ വെട്ടിക്കൊല്ലുമായിരുന്നു. ഭര്‍തൃസഹോദരനെയും, ഭര്‍തൃസഹോദര ഭാര്യയെയും അവരുടെ മകളെയുംവെട്ടുന്നതു കണ്ട് ആദ്യം ഓടിയെത്തിയ ഉഷയുടെ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല. മരിച്ച ശിവന്റെ സഹോദരന്‍ ഷാജിയുടെ ഭാര്യയാണു ഉഷ.

ഉഷയുടെ വീടിനു മുറ്റത്തു വച്ചാണ് സ്മിതയെ ബാബു വെട്ടിക്കൊന്നത്. അരിശം തീരുന്നതുവരെ തുരുതുരാ വെട്ടുകയായിരുന്നു. ഇത് കണ്ട് പേടിച്ച് ഓടുകയായായിരുന്നു ഉഷ. ഷാജി ഉഷയെ വിവാഹം കഴിക്കുമ്പോള്‍ കൊല നടത്തിയ ബാബു ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായയിരുന്നു. മദ്യപാനിയായ ബാബു തറവാട്ട് വീട്ടിലാണ് താമസിച്ചിരുന്നത്. ഏഴു വര്‍ഷമുമ്പാണ് ഷാജി മരിച്ചത്. ഭര്‍തൃബലിക്കായി ആലുവ മണപ്പുറത്തേക്ക് പോകുവാന്‍ തയാറെടുക്കുന്നതിനിടയിലാണു ദാരുണ കൊലപാതകം നേരില്‍ കാണാനിടയായത്.

കാളാര്‍കുഴിയിലെ അങ്കണവാടിയിലെ ഹെല്‍പ്പറാണ് ഉഷ. മണപ്പുറത്ത് ബലിതര്‍പ്പണത്തിനു പോകാനാണ് ഉഷ നേരത്തെ വീട്ടിലെത്തിയത്. കൊല നടത്തിയ ബാബുവുമായി ഇവര്‍ സംസാരിക്കാറില്ല. മകളുടെ വിവാഹം ക്ഷണിക്കാന്‍ ബാബുവിന്റെ വീട്ടിലെത്തിയപ്പോള്‍ ബാബു അടിച്ചു പുറത്താക്കുകയായിരുന്നുവെന്ന് പറയുന്നു. ഉഷയെ ആക്രമിക്കാന്‍ അങ്കണവാടിയിലും ബാബു എത്തിയിരുന്നു.

ഒരാഴ്ചയായി കാണാതായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളിയില്‍ വീട്ടില്‍ ടോണി ജോര്‍ജ്(41)നെയാണ് ഇബ്രയില്‍ കെട്ടിടത്തിനു മുകളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ ഒരു മാസമായി ജോലിയില്‍ നിന്നുവിട്ടു നില്‍ക്കുകയായിരുന്നു. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണു ജോലിയില്‍ പ്രവേശിക്കാതിരുന്നത് എന്നാണു കമ്പനി നല്‍കിയ വിശദീകരണം. ആളെ കാണാനില്ല എന്നുകാണിച്ച് കമ്പനി അധികൃതര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിരുന്നു.

താമസസ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിരുന്നില്ല. ഞായറാഴ്ച രാവിലെയായിരുന്നു ടോണിയ കെട്ടിടത്തിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടോണിയുടെ മരണത്തില്‍ സംശയമുണ്ട് എന്നു കാണിച്ച് ഭാര്യ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി.

Copyright © . All rights reserved