Latest News

വൂൾവർഹാംടെന്നിൽ നടന്ന യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ നോട്ടീങ്ങാം റോയൽസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശക്തരായ സ്കോട്ട് ലാൻഡ് ടീം എഡിമ്ബ്രയോടാണ് നോട്ടീഗാമിന്റെ പരാജയം. ബർമിങ്ങാം, മാഞ്ചെസ്റ്റർ, കോവെൻഡ്രി മുതലായ ടീമുകളെ പരാജയപ്പെടുത്തി ഫൈനലിൽ സ്കോട്ട് ലാൻഡ് ടീമായ എടിമ്പ്രയോട് ഏറ്റുമുട്ടി രണ്ടാംസ്ഥാനം കരസ്ഥമാക്കി. മുൻ കേരള ടീം ക്യാപ്റ്റൻ മഷൂദിന്റെ നേതൃത്വത്തിലുള്ള ടീമാണ് നോട്ടിങ്ങാം റോയൽസിനുവേണ്ടി അണിനിരന്നത്.

മാഞ്ചസ്റ്ററിലെ യൂത്ത് താരം അഭിഷേക് അലക്സ് ടീമിൽ ജോയിന്റ് ചെയ്തതോടുകൂടി ടീമിന് പുതിയ കരുത്തും ഉണർവും ഉണ്ടായി. ഇംഗ്ലണ്ടിൽ വളർന്നുവരുന്ന യൂത്ത് കബഡി ടീമായ പുതിയ തലമുറകൾക്ക് ഇത് വളരെ വലിയ പ്രചോദനമാവുകയും ഇംഗ്ലണ്ടിൽ ജനിച്ചുവളർന്ന കുട്ടികൾ വളരെ സന്തോഷപൂർവം ഈ കബഡി മത്സരങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഖത്തറിലും ദുബായിലും നടക്കുന്ന വേൾഡ് കപ്പിനോട് അനുബന്ധിച്ചുള്ള മത്സരമായിരുന്നു ഇത്. 2025 ൽ നടക്കാനിരിക്കുന്ന കബഡി മത്സരങ്ങളിൽ യൂത്ത് താരങ്ങൾക്ക് അവസരങ്ങളും ഇന്ത്യയിൽ നടക്കുന്ന പ്രൊ കബഡി ലീഗിൽ മത്സരിക്കാനുള്ള യോഗ്യതാ മത്സരങ്ങളും അവർക്കു ലഭിക്കുന്നതായിരിക്കും. സജു മാത്യുവും രാജു ജോർജും ജിത്തു ജോസും കൂടിച്ചേർന്നു നയിക്കുന്ന നോട്ടീഖം റോയൽസ് വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന വേൾഡ് കപ്പിനോടാനുബന്ധിച്ചുള്ള സെലക്ഷൻ ട്രയൽസും ഉടനെ ഉണ്ടാകുന്നതാണ്.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൾ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം “ഉർഹാ 2024 ” മത്സരത്തിൽ ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും ഹേ വാർഡ്‌സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷൻ അംഗങ്ങളായ ജോമോൻ ജോൺ , ബിബിത കെ ബേബി ദമ്പതികളുടെ നൂറൊക്കരി കുടുംബ ടീം കരസ്ഥമാക്കി .

കഴിഞ്ഞ വർഷം നടന്ന ആരാധന ക്രമ വർഷ ക്വിസ് മത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഇവരാണ്. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും മാഞ്ചസ്റ്റർ ഹോളി ഫാമിൽ മിഷൻ അംഗങ്ങളായ എബിൻ ടി ജെ , അനീറ്റ ജോസഫ് എന്നീ ദമ്പതികളുടെ തൊമ്മിതാഴെ കുടുംബ ടീമും , മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും എഡിൻബറോ സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്റണി മിഷൻ അംഗങ്ങളായ സാബു ജോസഫ് , ഷിനി സാബു , റോൺ മാത്യു സാബു എന്നിവരുൾപ്പെടുന്ന പുളിക്കക്കുന്നേൽ കുടുംബ ടീമും കരസ്ഥമാക്കി . ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ വിവിധ തലങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ 40 കുടുംബങ്ങൾ ആണ് ദേശീയ തലത്തിലുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത് .

ഇതിൽ നിന്നും യോഗ്യത നേടിയ ആറ് കുടുംബങ്ങൾ ആണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത് .റെവ ഫാ നിഥിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ ആയി മത്സരം നിയന്ത്രിച്ചത് . മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും , ട്രോഫിയും സർട്ടിഫിക്കറ്റുകളും , ഫൈനൽ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്തു .രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , ക്വിസ് പ്രോഗ്രാം കോഡിനേറ്റർ റെവ ഡോ ബാബു പുത്തൻപുരയ്ക്കൽ , റെവ ഫാ ജെയിംസ് കോഴിമല , റെവ ഫാ ജിനു മുണ്ടുനടക്കൽ , പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ , ഇയർ ഓഫ് തിയോളജി കമ്മറ്റി അംഗങ്ങൾ ആയ ഡീക്കൻ ജോയ്‌സ്‌ പള്ളിക്യാമാലിൽ, ഡോ മാർട്ടിൻ തോമസ് ആന്റണി , ജൈസമ്മ ബിജോ എന്നിവരും സന്നിഹിതരായിരുന്നു .

റോമി കുര്യാക്കോസ്

ഇപ്സ്വിച്ച്: ഓ ഐ സി സി (യു കെ)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ്‌ പാർട്ടി ജന്മദിനവും ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളും ജനുവരി 4ന് (ശനിയാഴ്ച) നടത്തപ്പെടും. വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് മുഖ്യാതിഥി ആയി പങ്കെടുക്കും. ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം’ എന്ന വിഷയത്തിൽ കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ Rt. Hon. Cllr. ബൈജു തിട്ടാല മുഖ്യപ്രഭാഷണം നടത്തും.

ദൃശ്യ – ശ്രവ്യ മിഴിവ് പകരുന്ന കലാവിരുന്നുകൾ സംഗമിക്കുന്ന വേദിയിൽ, യു കെയിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ‘കേരള ബീറ്റ്സ് യു കെ’ അനുഗ്രഹീത കാലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേളയും ചടുല താളങ്ങൾ കൊണ്ട് പ്രശസ്തിയിലേക്കുയർന്ന ‘ഫ്ലൈട്ടോസ് ഡാൻസ് കമ്പനി’യുടെ ഡാൻസ് ഷോയും മിഴിവേകും.

ഇപ്സ്വിച്ച് റീജിയൻ അംഗങ്ങൾ ഒരുക്കുന്ന രുചിയേറിയ 3 കോഴ്സ് ഡിന്നറാണ് ആഘോഷത്തിലെ മറ്റൊരു ആകർഷണം.

സംഗീത – നൃത്ത സമന്വയം ഒരുക്കുന്ന ആഘോഷ സന്ധ്യയിലേക്കും സ്നേഹവിരുന്നിലേക്കും ഏവരേയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായി ഓ ഐ സി സി (യു കെ) ഇപ്സ്വിച്ച് റീജിയൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ബാബു മാങ്കുഴിയിൽ (പ്രസിഡന്റ്‌): 07793122621

അഡ്വ. സി പി സൈജേഷ് (ജനറൽ സെക്രട്ടറി): 07570166789

ജിൻസ് വർഗീസ് (ട്രഷറർ): 07880689630

വേദിയുടെ വിലാസം:
St. Mary Magdelen Catholic Church
468 Norwich Rd
Ipswich IP1 6JS

ബിർമിങ്ഹാമിന്‍റെ മണ്ണിനെ ആവേശംകൊള്ളിച്ച്, സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്താണ് പ്രതിനിധി സമ്മേളനത്തിന് തിരശീല വീണത്. രാജി ഷാജിയാണ് സമീക്ഷയുടെ പുതിയ നാഷണല്‍ പ്രസിഡന്‍റ്. നാഷണല്‍ സെക്രട്ടറിയായി ജിജു സൈമണെയും തിരഞ്ഞെടുത്തു. അഡ്വ.ദിലീപ് കുമാറാണ് പുതിയ ട്രഷറർ. പ്രവീൺ രാമചന്ദ്രൻ വൈസ് പ്രസിഡന്‍റും ഉണ്ണികൃഷ്ണൻ ബാലൻ ജോയിന്‍റ് സെക്രട്ടറിയുമാകും. ഇവർക്ക് പുറമെ ശ്രീകാന്ത് കൃഷ്ണൻ, അരവിന്ദ് സതീഷ്, ബൈജു നാരായണൻ, ബാലചന്ദ്രൻ ചിയിമടത്തിൽ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായി ഉൾപ്പെടുത്തി. 21 അംഗ നാഷണൽ കമ്മിറ്റിയിലേക്ക് ഗ്ലീറ്റർ കോട്ട്പോൾ, ബൈജു പി കെ, ആതിര രാമചന്ദ്രൻ, ദീപ്തി ലൈജു സ്കറിയ, എബിൻ സാബു, സ്വരൂപ് കൃഷ്ണൻ, ജോബി കെ, ഫിതിൽ മുത്തുക്കോയ, ആൻ്റണി ജോസഫ്, സാം കൊക്കുംപറമ്പിൽ, അജീഷ് ഗണപതിയാടൻ, ബിനു കോശി എന്നിവരെയും തെരഞ്ഞെടുത്തു.

ഏരിയാ, യൂണിറ്റ് കമ്മിറ്റികള്‍ പോലെ ദേശീയ നേതൃത്വത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. സീതാറാം യെച്ചൂരി നഗറില്‍ (നേം പാരിഷ് സെന്‍റർ ഹാള്‍) നടന്ന സമ്മേളനത്തില്‍ 33 യൂണിറ്റുകളില്‍ നിന്നായി 145 പ്രതിനിധികള്‍ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അവതരിപ്പിച്ചു. റിപ്പോർട്ടിനെ അധികരിച്ച് നടന്ന ചർച്ചയില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിർദേശങ്ങള്‍ ഉയർന്നുവന്നു. നയരൂപീകരണത്തിനൊപ്പം അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പരിപാടികളും സമ്മേളനം ആസൂത്രണം ചെയ്തു. ഭാസ്കരൻ പുരയില്‍ അനുശോചന പ്രമേയം വായിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജൂലൈ അവസാന വാരം നോർത്താംപ്റ്റണില്‍ ആയിരുന്നു സമീക്ഷയുടെ ആദ്യ യൂണിറ്റ് സമ്മേളനം. ദേശീയ സമ്മേളനത്തോടെ നാല് മാസം നീണ്ടുനിന്ന സമ്മേളനകാലത്തിന് വിട പറയുകയാണ്.
പുതിയ കാലത്തിനൊത്ത് പുതിയ ശൈലിയുമായി സമീക്ഷയുടെ പുതിയ നേതൃത്വം യു യിലെ
മലയാളികള്‍ക്കൊപ്പം ഇനിയും ഉണ്ടാകും.

സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സിൽക്ക് സ്മിത – ക്വീൻ ഓഫ് ദ സൗത്ത്” എന്ന പേരിട്ട ബയോ പിക്കിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയായി എത്തുക.

എസ്ടിആർ എെ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം എസ് .ബി വിജയ് അമൃതരാജ് ആണ് നിർമാണം.സിൽക്ക് സ്മിതയുടെ ജന്മവാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവ‌ർത്തകർ പുറത്തിറക്കി.

സിൽക്ക് സ്മിതയുടെ ഇതുവരെ കേൾക്കാത്ത കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. അടുത്ത വർഷം ചീത്രീകരണം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.

ആലപ്പുഴ കളർകോട് കെഎസ്ആ‍ർടിസി ബസിലേക്ക് കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. വണ്ടാനം മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ മുഹമ്മദ്, ആനന്ദ്, മുഹ്സിൻ, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.

കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ച‌ർ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാർ‌ പൂർണമായും തകർന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെഎസ്ഇബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്.

രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്.

സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍‍ സാധ്യതയുണ്ട്.

മേല്‍പ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഈ നമ്പര്‍ അപകടങ്ങള്‍ അറിയിക്കുവാന്‍‍ വേണ്ടി മാത്രമുള്ളതാണ്.

വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്. 9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താന്‍ കഴിയും.

ഈ വര്‍‍ഷം ഇതുവരെ നടന്ന 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കെഎസ്ഇബി അറിയിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചെന്ന പരാതിയില്‍ കഴമ്പില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പെട്ടിയില്‍ പണം എത്തിച്ചെന്ന് കണ്ടെത്താനായില്ലെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും അന്വേഷണ സംഘം പാലക്കാട് എസ്.പിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഡിഎഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിന് പിന്നാലെ പാതി രാത്രി ഹോട്ടലില്‍ നടത്തിയ പരിശോധന ഉള്‍പ്പെടെ തിരഞ്ഞെടുപ്പു കാലത്ത് വലിയ വിവാദമായിരുന്നു. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലില്‍ പരിശോധന നടത്തിയതെന്ന് പൊലീസ് പറയുന്നു.

പിന്നീട് സിപിഎം നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെങ്കിലും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ആരോപണത്തിനപ്പുറം സിപിഎമ്മിന്റെ കൈവശം തെളിവുകളില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ നവംബര്‍ അഞ്ചിന് അര്‍ധ രാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. അതിനിടെ ട്രോളി ബാഗിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം കേന്ദ്രങ്ങള്‍ സംഭവത്തില്‍ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

രാത്രി 12.10 ന് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കെപിഎം ഹോട്ടലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പരിശോധനയ്ക്കു ശേഷം അറിയിച്ചിരുന്നു.

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂറിന് ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമര്‍ശനത്തിന് ഇടയാക്കി. തൊട്ടടുത്ത ദിവസം ബാഗുമായി വാര്‍ത്താ സമ്മേളനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍, സിപിഎമ്മിനെ കടന്നാക്രമിക്കുകയും ഏത് പരിശോധനക്കും പെട്ടി ഹാജരാക്കാന്‍ തയാറാണെന്നും പറഞ്ഞിരുന്നു.

തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സജീവ ചര്‍ച്ചയായിരുന്ന വിഷയം ഒടുവില്‍ അന്വേഷണ സംഘവും കൈയൊഴിയുന്നതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലാകുകയാണ്.

മലയാളി യുവാവിനെ ഹംഗറിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അമരാവതിപ്പാറ തൊട്ടിയില്‍ വീട്ടില്‍ സനല്‍ കുമാര്‍ (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ സനലിനെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹംഗറി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ റാണി. മക്കള്‍: ആര്യ, അശ്വിന്‍.

റോമി കുര്യാക്കോസ്

ഈസ്റ്റ്ഹാം: പാലക്കാട്‌, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ മിന്നും വിജയം യു കെയിലും ആഘോഷമാകുന്നു. കഴിഞ്ഞ ദിവസം ഈസ്റ്റ്ഹാമിലെ ഒരു കൂട്ടം യു ഡി എഫ് പ്രവർത്തകരാണ് മധുരം പങ്കിട്ടും വിരുന്നൊരുക്കിയും പ്രീയങ്ക ഗാന്ധിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വിജയം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങൾ മുഖേന യു ഡി എഫിനായി ശക്തമായ പ്രചരണ പ്രവർത്തനങ്ങളും ഇവർ നടത്തിയിരുന്നു.

സ്ഥാനാർഥി പ്രഖ്യാപനം മുതൽ യു ഡി എഫ് പ്രവർത്തകർ നടത്തിയ ചിട്ടയായ പ്രവർത്തനവും കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ മുന്നിൽ നിന്നും നയിച്ച പ്രചരണത്തിന്റെയും പ്രതിഭലനമാണ് യു ഡി എഫ് നേടിയ ഈ വലിയ വിജയം.

പ്രവാസലോകത്തെങ്കിലും കോൺഗ്രസ്സ് പാർട്ടിയോടും യു ഡി എഫ് മുന്നണിയോടുമുള്ള കൂറും അടങ്ങാത്ത ആവേശവും ഇന്നും ഉള്ളിന്റെ ഉള്ളിൽ കാത്തു സൂക്ഷിക്കുന്ന ഇവർ കോൺഗ്രസ്‌ പാർട്ടിയുമായി ബന്ധപ്പെട്ട് ഈസ്റ്റ്‌ഹാമിൽ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും നേതൃത്വം വഹിക്കുന്നവരുമാണ്. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോഴും ഒന്നാം ചരമവാർഷിക ദിനത്തിലും ഈസ്റ്റ്‌ഹാമിൽ വിപുലമായ അനുശോചന യോഗവും ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved