Latest News

കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്.

പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാളെന്നും പൊലീസ് പറഞ്ഞു. അട്ടിമറി സാധ്യത ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അട്ടിമറി സാധ്യതയടക്കം ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. പ്രതികളെ പിടികൂടുന്നതിൽ സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിരുന്നു.

സംഭവം നടന്നശേഷമുള്ള അന്വേഷണത്തിൽ സമീപത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്സ് ജങ്ഷന് സമീപത്തെ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.

ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരെയും എഴുകോണ്‍ പൊലീസിനെയും വിവരം അറിയിച്ചു. അധികൃതരെത്തി പോസ്റ്റ് നീക്കം ചെയ്തു. രണ്ട് തവണ പാളത്തിന് കുറുകെ പോസ്റ്റ് വെച്ചെന്ന സംശയത്തിലാണ് കുണ്ടറ പൊലീസ്. സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പാലരുവി എക്സ്പ്രസിനെ ലക്ഷ്യമിട്ട് നടന്ന അട്ടിമറി നീക്കമാണെന്ന് സ്ഥലം എംഎല്‍എ പി.സി വിഷ്ണുനാഥ് ആരോപിച്ചു. പൊലീസിനൊപ്പം റെയില്‍വെയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

പി.സി ജോർജ് മാപ്പ് പറഞ്ഞിട്ടും അറസ്റ്റിലൂടെ വിഷയം സജീവമാക്കി നിറുത്തി കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന ആരോപണവുമായി മകൻ ഷോണ്‍ ജോർജ്. ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പി.സി ജോർജ് ഉണ്ടാക്കിയതാണ്.

ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി.സി ജോർജ് ഉണ്ടാക്കിയതാണ്. മുനിസിപ്പാലിറ്റി അടക്കം ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി.സി ജോർജ് ഉണ്ടാക്കിയതാണെന്ന് ഷോണ്‍ അവകാശപ്പെട്ടു. അദ്ദേഹം ഒത്തിരി സ്നേഹിച്ച ഒരു സമൂഹം വഴിതെറ്റിപോകുന്ന സാഹചര്യമുണ്ടായി. അവരില്‍ എല്ലാവരും തീവ്രവാദികളാണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല.

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ടെന്ന് പറയാനും, ഈ നാടിന് ആപത്തുണ്ടാകുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാൻ മുപ്പതില്‍ അധികം വർഷം ജനപ്രതിനിധി ആയിരുന്ന ഒരാള്‍ക്ക് സ്വാതന്ത്ര്യം ഇല്ലായെങ്കില്‍ ആ സ്വാതന്ത്ര്യം നേടിയെടുത്തേ പറ്റൂവെന്ന് ഷോണ്‍ ജോർജ് പറഞ്ഞു.

നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടും. തീവ്രവാദ സംഘടനകള്‍ക്കെതിരെ പി.സി ജോർജിന്റെ പോരാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോരാട്ടം അദ്ദേഹം തുടരും. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവർ മറുപടി തന്നിട്ടില്ല. ഓടിച്ചിട്ട് അറസ്‌റ്റ് ചെയ്യാനാണെങ്കില്‍ അറസ്‌റ്റ് ചെയ്യട്ടെയെന്നും ഷോണ്‍ ജോർജ് പ്രതികരിച്ചു.

യൂ കെയിലെ പുതിയ സംഗീത കൂട്ടായ്മയായ എലെഗന്റ് മ്യൂസിക് ബീറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഗായകൻ ശ്രീ പി. ജയചന്ദ്രൻ്റെ സ്മരണക്കായി സംഗീത സായാഹ്നം ഫെബ്രുവരി 22, ശനിയാഴ്ച വൈകുന്നേരം 6 :30 ന് ബ്രിസ്റ്റൾ വിച്ച്ചർച്ചിൽ നടക്കും.

ബ്രിസ്റ്റളിലെ പ്രമുഖ ഗായകർ ശ്രീ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിക്കും. എലെഗന്റ് മ്യൂസിക് ബീറ്റ്സിന്റെ ഈ സംഗീത സന്ധ്യയിൽ നിരവധി പുതിയ ഗായകർക്കു ഗാനങ്ങൾ ആലപിക്കാൻ അവസരം നൽകുന്നു.” പാട്ടിൽ.. ഈ പാട്ടിൽ… എന്ന ഈ ഗാനസന്ധ്യ യൂറോപ്പിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനായായ കോസ്‌മോപൊലിട്ടൻ ക്ലബ്ബ് ബ്രിസ്റ്റളിന്റെ സഹകരണത്തോടെ ആണ് നടക്കുന്നത്. പ്രവേശനം പാസ്സ് മൂലമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് എലെഗന്റ് മ്യൂസിക് ബീറ്റ്സിനെ 07721949500 / 07407438799 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യേണ്ടത് ആണ്.

ഭാര്യക്ക് പകരം ഡോക്ടറായ ജോലി ചെയ്യുന്നത് ഭർത്താവ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ ആണ് ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ. സഹീദക്കെതിരെയാണ് പരാതി. ഡോ. സഹീദയുടെ രാത്രി ഡ്യൂട്ടി ഭർത്താവ് സഫീല്‍ ആണ് ചെയ്യുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്.

ഡോ. സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭർത്താവ് സഫീല്‍ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിൻ്റെ വിശദീകരണം.

ഭർത്താവ് സഫീല്‍ ഗവണ്‍മെൻ്റ് ഡോക്ടർ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ പ്രതികരിച്ചു.

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പന്നിയാർകുട്ടി സ്വദേശി ബോസ്, ഭാര്യ റീന, ബന്ധുവായ എബ്രഹാം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വികരിച്ചു. ഒളിമ്പ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന.

ഇടുക്കി കട്ടപ്പന കരിമ്പാനിപ്പടിയിൽ വാഹന അപകടത്തിലും ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്. കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ മേധാവിയായി ഔദ്യോഗികമായി സ്ഥാനമേറ്റ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ. എഫ്ബിഐയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് കാഷ് പട്ടേൽ. യുഎസ് സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49 നെതിരെ 51 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്.

യുഎസ് പ്രസിഡൻറ് തിഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ഡൊണാൾഡ് ട്രംപ് എഫ്ബിഐ തലവനായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തിരുന്നു. പട്ടേലിനെ എഫ്ബിഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിക്കുന്ന കമ്മീഷനിൽ യുഎസ് പ്രസിഡൻ്റ് ട്രംപ് ഔദ്യോഗികമായി ഒപ്പുവെച്ചു.

ഫെഡറൽ ഏജൻസിയെ സുതാര്യവും ഉത്തരവാദിത്തമുള്ളതും നിയമത്തിന് പ്രതിജ്ഞാബദ്ധവുമാക്കി മാറ്റുമെന്നാണ് അധികാരമേറ്റെടുത്ത ശേഷം കാഷ് പട്ടേൽ പറഞ്ഞത്. യുഎസിനെ ദ്രോഹിക്കുന്നവരെ വേട്ടയാടുമെന്ന് പറഞ്ഞ കാഷ് പട്ടേൽ എഫ്ബിഐയുടെ വിശ്വാസ്യത തിരികെ പിടിക്കുമെന്ന ഉറപ്പും നൽകി.

‘എഫ്.ബി.ഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിതനായതിൽ ഞാൻ അഭിമാനിക്കുന്നു. പ്രസിഡന്റ് ട്രംപും അറ്റോർണി ജനറൽ ബോണ്ടിയും നൽകിയ അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ജി-മെൻ മുതൽ 9/11 ആക്രമണത്തിന് ശേഷം നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നത് വരെയുള്ള ചരിത്രപരമായ പാരമ്പര്യമാണ് എഫ്ബിഐക്കുള്ളത്.

സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിജ്ഞാബദ്ധവുമായ ഒരു എഫ്ബിഐ അമേരിക്കൻ ജനത അർഹിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയവൽക്കരണം പൊതുജനവിശ്വാസത്തെ ഇല്ലാതാക്കി – പക്ഷേ അത് ഇന്ന് അവസാനിക്കുന്നു. അമേരിക്കക്കാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് – ഇത് നിങ്ങളുടെ മുന്നറിയിപ്പായി പരിഗണിക്കുക. ഈ ഗ്രഹത്തിന്റെ എല്ലാ കോണുകളിലും ഞങ്ങൾ നിങ്ങളെ വേട്ടയാടും’, കാഷ് പട്ടേൽ എക്സിൽ കുറിച്ചു.

ഇസ്രയേലില്‍ സ്ഫോടന പരമ്പര. ടെല്‍ അവീവിന് സമീപമുള്ള ബാറ്റിയാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സ്‌ഫോടനത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംഭവത്തില്‍ പൊലീസ് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ബസുകളില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനം നടന്നതും നിര്‍വീര്യമാക്കിയതും ഉള്‍പ്പെടെ അഞ്ച് ബോംബുകളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കണ്ടെടുത്ത സ്‌ഫോടക വസ്തുക്കള്‍ക്ക് വെസ്റ്റ്ബാങ്കില്‍ നിന്ന് പലതവണ കണ്ടെടുത്തിട്ടുള്ള സ്‌ഫോടക വസ്തുക്കളുമായി സാമ്യമുണ്ടെന്നാണ് പൊലീസ് വക്താവ് ഹെയിം സര്‍ഗോഫ് പറയുന്നത്. എന്നാല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ അദേഹം തയ്യാറായില്ല.

2023 ഒക്ടോബര്‍ എഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി തുടങ്ങിയിരുന്നു. ഇതിനൊപ്പം വെസ്റ്റ് ബാങ്കിലെ പാലസ്തീനിയന്‍ സെറ്റില്‍മെന്റുകളില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഇസ്രയേല്‍ നടത്തിയിരുന്നത്. ഹമാസുമായി വെടിനിര്‍ത്തല്‍ വന്നതിന് പിന്നാലെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം ഭീകരവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയിരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ഹാറ്റ്‌ഫീൽഡ്: വാറ്റ് ഫോർഡിലെ പ്രമുഖ കായിക കൂട്ടായ്മ്മയായ ‘ഗോ റോറിങ് സ്പോർട്സ് ക്ലബ്ബ്’ സംഘടിപ്പിക്കുന്ന ഓൾ യു കെ ഓപ്പൺ ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഹാറ്റ്‌ഫീൽഡിൽ വെച്ച് മാർച്ച് 29 ന് ശനിയാഴ്ച നടത്തപ്പെടും. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ മുൻകൂട്ടി റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഫീസ് ബാധകമാണ്.

ടൂർണമെന്റ് ഗ്രേഡ് ഫെതർ ഷട്ടിൽ ഉപയോഗിച്ച് നടത്തുന്ന മത്സരത്തിൽ, ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ തലത്തിൽ, എ,ബി,സി ലെവൽ കാറ്റഗറിയിലുള്ള കളിക്കാരെ പങ്കു ചേരുവാൻ അനുവദിക്കുന്നതല്ല.

ഒന്നാം സമ്മാനം 301 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 151 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 51 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും സമ്മാനിക്കുന്നതാണ്.

ഹാറ്റ്‌ഫീൽഡ് ബിസിനെസ്സ് പാർക്കിലെ, ഹേർട്ഫോർഡ്ഷയർ സ്പോർട്സ് വില്ലേജിൽ വെച്ചാവും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
Binu : 07737127743
Johnson:07446815065
Mat : 07475686408

Tournament Venue:
Hertfordshire Sports Village,
De Havilland Campus,
Hatfield Business Park, AL10 9ED

 

വെടിനിർത്തൽ കരാറിൻ്റെ ഘട്ടത്തിലാദ്യമായി ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കൈമാറി ഹമാസ്. നാല് പേരുടെ മൃതദേഹമാണ് കൈമാറിയത്. കെഫിര്‍ ബിബാസ്, സഹോദരി ഏരിയല്‍, മാതാവ് ഷിരി ബിബാസ് എന്നിവര്‍ക്ക് പുറമെ 83 കാരനായ ഓഡെഡ് ലിഫ്ഷിറ്റ്‌സ് എന്നിവരുടെ മൃതദേഹങ്ങളാണ് ഹമാസ് റെഡ് ക്രോസിന് കൈമാറിയത്.

ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലാണ് കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് സ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അവരിൽ പലരും ഇസ്രയേൽ പതാക ഉടർത്തിപ്പിടിച്ചാണ് നിന്നിരുന്നത്. കൈമാറ്റത്തിന് പിന്നാലെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം ഇസ്രയേലിലേക്ക് പുറപ്പെട്ടു.

ബന്ദികളുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്ന് ഹമാസ് അവകാശപ്പെട്ടു. 2023 നവംബറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും അവർ അറിയിച്ചു.

ബന്ദികളുടെ മരണം സ്ഥിരീകരിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ‘ഇസ്രയേലിന്റെ ദുഖകരമായ ദിനം’ എന്നാണ് പ്രതികരിച്ചത്. രാജ്യത്തിന്റെ ഹൃദയം തകർന്ന ദിവസമാണ്. വീര മൃത്യുവരിച്ചവരെ ഞങ്ങൾ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നു എന്നും നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ മാസം ബന്ദിമോചന കരാർ നിലവിൽ വന്നതോടുകൂടിയാണ് ബന്ദികളെ കൈമാറാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്. രണ്ടാം ബന്ദിമോചന ചർച്ചകൾ ആരംഭിക്കുന്നുവെന്ന വാർത്ത പുറത്തുവരുന്ന ഘട്ടത്തിലാണ് മൃതദേഹം കൈമാറാനുള്ള നീക്കം ഹമാസ് നടത്തിയത്.

ഇതിനിടയിൽ ശനിയാഴ്ചയോടെ ആറ് ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. എന്നാൽ ബന്ദികളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പാലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ആറ് ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസിൻ്റെ അറിയിപ്പിൽ പറയുന്നത്.

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജി.എസ്.ടി അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായി ബന്ധംപുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു ഇയാളെന്നും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയാണ് മനീഷ് വിജയ്. മനീഷിനെയും സഹോദരിയേയും അമ്മയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. മൂന്ന് മുറികളിലായിട്ടായിരുന്നു മൂന്ന് മൃതദേഹങ്ങളും.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മനീഷ് അവധിയിലായിരുന്നു. സഹോദരിയുമായി ബന്ധപ്പെട്ട വിഷയത്തിന് നാട്ടില്‍പോകുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അവധി അവസാനിച്ചിട്ടും ഓഫീസിലെത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വ്യാഴാഴ്ച അന്വേഷിച്ചെത്തിയപ്പോഴാണ് ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഇതിനിടെ സമീപത്തെ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കും പ്രദേശത്ത് നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പേ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. മൃഗങ്ങള്‍ വല്ലതും ചത്തുകിടക്കുന്നതായാണ് ആദ്യം കരുതിയിരുന്നതും. സഹപ്രവര്‍ത്തകരും മറ്റും എത്തിയതിന് പിന്നാലെ നാട്ടുകാരും മറ്റുള്ളവരുമെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് രണ്ടുമുറികളിലായി തുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

മനീഷിന്റെ മൃതദേഹം വീടിന്റെ മുന്‍ഭാഗത്തെ മുറിയിലും സഹോദരി ശാലിനിയുടെ മൃതദേഹം പിന്‍ഭാഗത്തെ മുറിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ജനലിലൂടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. പിന്നീട് രാത്രി പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ അടക്കം സാന്നിധ്യത്തില്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അമ്മയുടെ മൃതദേഹം കട്ടിലില്‍ കണ്ടെത്തിയത്.

ഒന്നര വര്‍ഷത്തോളമായി ഈ ക്വാര്‍ട്ടേഴ്‌സില്‍ മനീഷ് താമസം തുടങ്ങിയിട്ട്. മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് സഹോദരിയേയും ഇവിടെ താമസം തുടങ്ങിയിട്ടുള്ളൂവെന്നാണ് വിവരം.

Copyright © . All rights reserved