ആരാധകന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് നടന്‍ കാര്‍ത്തി. തിരുവണ്ണാമലൈ കാര്‍ത്തി ഫാന്‍സ് അസോസിയേഷന്റെ ജില്ലാതല ഭാരവാഹിയായ ജീവന്‍ കുമാറാണ് വാഹനാപകടത്തില്‍ മരിച്ചത്. 27 വയസ്സായിരുന്നു.
ചെന്നൈയില്‍ നിന്ന് തിരുവണ്ണാമലൈക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ജീവന്‍ കുമാര്‍ സഞ്ചരിച്ചിരുന്നത്. ജീവന്റെ സുഹൃത്ത് ദിനേഷും അപകടത്തില്‍ മരിച്ചു. കാറില്‍ ഒപ്പമുണ്ടായവരെല്ലാം അത്യസന്ന നിലയില്‍ ആശുപത്രിയിലാണ്.
ജീവന് ആദരാഞ്ജലി അര്‍പ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമാണ് കാര്‍ത്തിയെത്തിയത്. പക്ഷേ ആരാധകന്റെ ജീവനില്ലാത്ത ശരീരം കണ്ടപ്പോള്‍ കാര്‍ത്തിയുടെ നിയന്ത്രണം വിട്ടു.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ജീവന്റെ വിവാഹം. വിവാഹത്തില്‍ കാര്‍ത്തി പങ്കെടുത്തിരുന്നു.
വീഡിയോ കടപ്പാട്: പോളിമർ ന്യൂസ്
പേരൂർക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായ മകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് എൽ.ഐ.സി ഏജന്റായ ദീപയുടെ (45) മൃതദേഹം വീട്ടുവളപ്പിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പേരൂർക്കട അമ്പലമുക്ക് മണ്ണടി ലെയിൻ ബി – 11 ദ്വാരകയിൽ അശോകിന്റെ ഭാര്യയാണ്. അശോക് മൂത്തമകളായ അനഘയ്ക്കും ഭർത്താവിനും കുഞ്ഞിനുമൊപ്പം കുവൈറ്റിലാണ്. ദീപയും എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ മകൻ അക്ഷയുമായിരുന്നു ഇവിടെ താമസം. മരണവുമായി ബന്ധപ്പെട്ട് അക്ഷയിനെ ഇന്നലെതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് രാവിലെവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്ഷയിനെ കാര്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളുടെ മൊഴികൾ വൈരുദ്ധ്യം നിറഞ്ഞതാണെന്ന് പൊലീസ് പറയുന്നു.
ക്രിസ്മസ് ദിനമായ 25ന് ഉച്ചയോടെയാണ് വീട്ടമ്മ മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം കണ്ടെത്തലുകളിൽ നിന്ന് മനസിലാകുന്നത്. അപായപ്പെടുത്തിയശേഷം അഗ്നിക്കിരയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിലോ പുറത്തോ വച്ച് ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതാണെങ്കിൽ ശരീരത്ത് തീ ആളിപ്പടരുമ്പോൾ അവരുടെ വിളിയും ബഹളവും അയൽക്കാർ കേൾക്കേണ്ടതാണ്. തീപിടിച്ച് വെപ്രാളം കാട്ടി ഓടുകയോ കിടന്നുരുളകയോ ചെയ്ത ലക്ഷണങ്ങളൊന്നും വീട്ടിലോ പരിസരത്തോ കാണപ്പെട്ടിട്ടില്ല. അതിനാൽ ഇതൊരു കൊലപാതകമാണെന്ന രീതിയിലാണ് പൊലീസ് തുടക്കം മുതൽ അന്വേഷണം കൊണ്ടുപോകുന്നത്. അതേസമയം, കൃത്യത്തിന് ഉപയോഗിച്ച ഇന്ധനമെന്തെന്നും വ്യക്തമായിട്ടില്ല. സംഭവമുണ്ടായി 24 മണിക്കൂർ കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹം കാണപ്പെട്ടത് തുറസായ സ്ഥലത്തായതിനാൽ കാറ്റും വെയിലുമേറ്റ് ദ്രാവക രൂപത്തിലുളള ഇന്ധനമേതായാലും ബാഷ്പീകരിക്കാനിടയുണ്ട്. മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കത്തിക്കാനുപയോഗിച്ച വസ്തുവിന്റെ ഗന്ധം വേർതിരിച്ച് മനസിലാക്കാനും കഴിയാതെപോയിട്ടുണ്ട്. മൃതദേഹം കത്തിയ നിലയിൽ കാണപ്പെട്ട സ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണും ചാമ്പലും പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇതിൽ വ്യക്തത വരൂ. എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയ അക്ഷയും ദീപയും മാത്രമായിരുന്നു സംഭവദിവസം വീട്ടിലുണ്ടായിരുന്നത്.
ക്രിസ്മസ് ദിനത്തിൽ താൻ സിനിമയ്ക്ക് പോയിരുന്നുവെന്നും തിരികെ വന്നപ്പോൾ അമ്മയെ കണ്ടില്ലെന്നും ഇന്നലെ ഉച്ചയോടെയാണ് മൃതദേഹ അവശിഷ്ടങ്ങൾ കാണപ്പെട്ടതെന്നുമാണ് അക്ഷയിന്റെ മൊഴി. വീട് പൂട്ടി പുറത്തുപോകുമ്പോൾ താക്കോൽ സൂക്ഷിക്കാറുള്ളത് പിൻവശത്തെ ജനലിനരികിലാണ്. സിനിമയ്ക്ക് പോയിട്ട് തിരികെ വന്ന അക്ഷയ് വീടിന്റെ താക്കോൽ എടുത്തതായി പറയുന്നതും അവിടെനിന്നാണ്. ആ ജനാലയ്ക്ക് അടുത്തുതന്നെയാണ് ദീപയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടതും. മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപത്തെ ചെടികളും പുല്ലുകളും കരിഞ്ഞുണങ്ങുകയും കരിയും പുകയും ചാമ്പലിന്റെ അവശിഷ്ടങ്ങളും അവിടമെങ്ങും വ്യാപിച്ചിരിക്കുകയും ചെയ്തിട്ടും അക്ഷയ് അത് കണ്ടില്ലെന്ന് പറയുന്നതിൽ പൊലീസിന് സംശയമുണ്ട്. വീട്ടിൽ വന്നശേഷം വൈകുന്നേരം പുറത്തുപോകും മുമ്പ് ബാത്ത് റൂമിൽ പോയിരുന്നു. കുളിക്കാൻ കയറിയപ്പോഴും തിരിച്ചിറങ്ങിയപ്പോഴും തൊട്ടടുത്തുണ്ടായിരുന്ന മൃതദേഹവശിഷ്ടങ്ങൾ അക്ഷയിന്റെ ശ്രദ്ധയിൽപെടാതിരുന്നതെന്തെന്നും വ്യക്തമാക്കാൻ അയാൾക്ക് കഴിയുന്നില്ല. അമ്മയെ കാണാതായ സംഭവം തൊട്ടടുത്തുള്ള അയൽവാസികളെ അറിയിക്കാതിരുന്നതെന്തെന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു. തിങ്കളാഴ്ച ഏറെ വൈകിയും അമ്മയെ കാണാത്തതിനെ തുടർന്ന് കുവൈറ്റിലുള്ള ചേച്ചിയുമായി സ്കൈപ്പിൽ സംസാരിച്ചതായും
ഒരു ദിവസം കാത്തിരിക്കാനും, അതിനു ശേഷവും കണ്ടില്ലെങ്കിൽ പൊലീസിനെ അറിയിച്ചാൽ മതിയെന്നുമാണ് ചേച്ചി പറഞ്ഞത്. ഇന്നലെ രാവിലെ വീട്ടിലെ കിണറിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് വിവരം കൂട്ടുകാരെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നുവെന്നുമാണ് അക്ഷയ് മൊഴി നൽകിയിട്ടുള്ളത്. അമ്മയും മകനും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുള്ള ഇവിടെ അത്തരത്തിലുള്ള എന്തോ പിണക്കമാകാം സംഭവത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. എഞ്ചിനീയറിംഗ് പഠന കാലം മുതൽ അക്ഷയ് ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് വീട്ടിലെ പ്രശ്നത്തിന് കാരണമായിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തെ യുവാക്കളുമായി അക്ഷയിന് വലിയ സൗഹൃദമില്ലായിരുന്നു. അതേ സമയം, ദീപ അയൽക്കാരുമായി നല്ല സൗഹൃദത്തിലായിരുന്നു. ഒരു കെെപ്പത്തി ഒഴികെ മൃതദേഹത്തിന്റെ ഭാഗങ്ങൾ പൂർണമായി കത്തി കരിഞ്ഞ മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈറ്റിൽ നിന്നും അശോകും മൂത്ത മകളായ അനഘയ്ക്കും ഭർത്താവും കുഞ്ഞും ഇന്ന് എത്തിച്ചേർന്നശേഷമേ സംസ്കാരകാര്യത്തിൽ തീരുമാനമാകൂ. അശോകനിൽ നിന്നും അനഘയിൽ നിന്നും ചില കാര്യങ്ങൾ കൂടി പൊലീസിന് മനസിലാക്കാനുണ്ട്. ഇന്ന് വൈകുന്നേരത്തോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.
ക്രിസ്മസ് ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല, എല്ലാ ജനതകള്‍ക്കും ഉള്ള സുവിശേഷമാണ്. ആ ദിവ്യജനനം പല സമസ്യകള്‍ക്കുമുള്ള ഉത്തരമായിരുന്നു. ക്രിസ്മസ് എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരുപാട് ഓർമ്മകളുടെ വസന്തകാലമാണ്. ക്രിസ്മസ് അലങ്കാരങ്ങൾ അതിൽ പ്രധാപ്പെട്ട ഒന്നാണ്. ആഘോഷത്തിന്റെ ഓർമ്മകൾ നമ്മുടെ ജീവിതത്തിലേക്ക് ഓടിയെത്തുന്നു. ക്രിസ്തുദേവന്റെ ജനനം നാം ആഘോഷിക്കപ്പെടുമ്പോൾ നമ്മുടെ കുട്ടികൾക്കുള്ള വിശ്വാസപരിശീലനത്തിന്റെ ആദ്യക്ഷരങ്ങളാകുന്നു. അലങ്കാരങ്ങൾ പല തരത്തിൽ പ്രത്യക്ഷപ്പെടുന്നു… നക്ഷത്രങ്ങൾ, മനോഹരമായ നിറങ്ങളോടുകൂടിയ ബൾബുകൾ, ക്രിസ്മസ് ട്രീ എന്നിവയെല്ലാം ഇതിൽ ചിലതുമാത്രം.. എന്നാൽ ഇവയെല്ലാം സമന്വയിപ്പിച്ചു കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ഓർമ്മക്കായ് പുൽക്കൂടുകൾ നിർമ്മിക്കപ്പെടുബോൾ അതിൽ അത്യുത്സാഹം കാണിക്കുന്നത് കുട്ടികൾ തന്നെയാണ്.. പ്രവാസജീവിതത്തിൽ പുൽക്കൂടുകൾ ഉണ്ടാക്കാൻ സമയം കണ്ടെത്തുക അൽപം പ്രയാസമുള്ള കാര്യമാണ്. എന്നിരുന്നാലും നമ്മുടെ പ്രവാസജീവിതത്തിൽ സമയം കണ്ടെത്തി നമ്മുടെ ജീവിതത്തിലെ നല്ല ഓർമ്മകൾ സ്വന്തം കുട്ടികൾക്ക് പകർന്നുനൽകുവാൻ ഏറ്റവും അധികം ശ്രമിക്കന്നവരിൽ മലയാളികൾ മുൻപിൽ തന്നെ.. അത്തരത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പുൽക്കൂട്‌മത്സരം എന്തുകൊണ്ടും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. അതിമോഹരമായ കരവിരുതുകൾ പുറത്തുവന്നപ്പോൾ പുൽക്കൂട് മത്സരം കടുത്തതായി.. അവസാന ഫലം പുറത്തുവന്നപ്പോൾ ഒന്നാം സമ്മാനമായി റിജോ ജോൺ സ്‌പോർസർ ചെയ്‌ത £100 ഡും, ടി ജി ജോസഫ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ജെയിംസ് ആൻറണി കരസ്ഥമാക്കിയപ്പോൾ ജോഷി വർഗ്ഗീസ് സ്പോൺസർ ചെയ്ത £75 ഉം മേലേത്ത് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ജോസ് ആൻറണി നേടിയെടുത്തു. മൂന്നാം സമ്മാനമായി ജോസ് വർഗ്ഗീസ് സ്പോൺസർ ചെയ്ത £50 ഉം ൈകമഠം തുരുത്തിൽ ഔസേപ്പ് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ഡേവിഡ് എബ്രഹാം നേടിയെടുത്തു. ക്രിസ്മസ് കുർബാനക്ക് ശേഷം മാസ്സ് സെന്റിന്റെ നേതൃത്വം വഹിക്കുന്ന ഫാദർ ജയ്‌സൺ കരിപ്പായി സമ്മാനങ്ങൾ വിതരണം ചെയ്‌തു . പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്‌തു.
ആഘോഷങ്ങൾ നല്ലതെങ്കിലും അതിന്റെ പൂർണ്ണത നേടുവാൻ ചില നല്ല ചിന്തകൾ കൂടി നമ്മൾ കുട്ടികൾക്കായി പങ്കുവയ്‌ക്കേണ്ടതുണ്ട്. ക്രിസ്മസിന്റെ ചൈതന്യം ആഡംബരത്തിലല്ല, ലാളിത്യത്തിന്റെ സൗകുമാര്യത്തിലാണ് അനുഭവിക്കേണ്ടത് എന്ന് മനസിലാക്കികൊടുക്കുവാൻ മറന്നുപോകരുത്. പരിമിതമായ സൗകര്യങ്ങള്‍ പരാതി കൂടാതെ സ്വീകരിക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥ കുട്ടികൾക്ക് അപരിചിതമാവരുത്.
അനവധിയാളുകള്‍ ദാരിദ്ര്യത്തിലും മരണഭയത്തിലും കഴിയുമ്പോൾ സുഖലോലുപതയും ധൂര്‍ത്തും നമ്മെയും നമ്മുടെ കുട്ടികളെയും കീഴ്‌പ്പെടുത്താതിരിക്കട്ടെ. പങ്കുവയ്ക്കലിന്റെയും പരസഹായത്തിന്റെയും പാഠങ്ങളാണു യേശു നല്‍കിയത്. ക്രിസ്മസ് നല്‍കുന്നതു സ്വാര്‍ഥതയില്ലാത്ത ഉള്‍ച്ചേരലിന്റെയും വിശാലമായ കാഴ്ചപ്പാടുകളുടെയും ചൈതന്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.
ശാന്തരാത്രിയാണു വിശുദ്ധരാത്രിയായത്. ബലിയല്ല, കരുണയാണു ദൈവപുത്രന്‍ ആവശ്യപ്പെട്ടത്. യേശു ജനിച്ച പ്രശാന്ത രാത്രിയുടെ ഓര്‍മയിലൂടെ സമാധാനത്തിന്റെയും കരുണയുടെയും അലൗകിക പ്രഭ നമ്മളിലേക്കും നമ്മുടെ കുട്ടികളിലേയ്ക്കും പടരണം. ക്രിസ്മസ് ഒരു ദിവ്യജനനത്തിന്റെ അനുസ്മരണം മാത്രമല്ല, സംസ്‌കാരോദയത്തിന്റെ വിളംബരംകൂടിയാണ്. ജീവരക്ഷയ്ക്ക് ഉണ്ണിയേശു പലായനം ചെയ്യേണ്ടിവന്നു. അഭയം തേടുന്നവര്‍ക്കെതിരേ അതിര്‍ത്തിയില്‍ മുള്ളുകമ്പികൾ തീര്‍ക്കുന്നവരുണ്ട്; വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുന്നവരുണ്ട്.
യൂറോപ്പിലെ ക്രസ്‌തവ ഇടവകകള്‍ ഒരു അഭയാര്‍ഥികുടുംബത്തെയെങ്കിലും ദത്തെടുക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ വർഷം അഭ്യര്‍ഥിച്ചത് പൂല്‍ക്കൂടിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാണ്. യൂറോപ്പിലെ ജീവിതത്തിലെ ആഘോഷവേളകളിൽ ഉള്ള സമ്മാന പെരുമഴയിൽ നമ്മുടെ കുട്ടികൾ വീണുപോവാതെ സൂക്ഷിക്കാൻ നമുക്കാവട്ടെ. പുതുവർഷത്തിലേക്കു നാം സഞ്ചരിക്കുമ്പോൾ നമ്മുടെ ചിന്താഗതികൾ മാറ്റുവാൻ കെൽപ്പുള്ളതായിരിക്കട്ടെ ഇത്തരം ക്രിസ്മസ് ചിന്തകൾ…
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 40 വർഷം പൂർത്തിയാക്കിയത് ഗംഭീരമായി തന്നെ അംബാനി കുടുംബം ആഘോഷിച്ചു. ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി അടങ്ങിയ അംബാനി കുടുംബത്തിലെ അടുത്ത തലമുറക്കാർ ആയിരുന്നു ആഘോഷ പരിപാടിയിൽ ശ്രദ്ധേയരായത്.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമാണ് മുകേഷ് അംബാനിയുടേത്. ലോകത്തിലെ സമ്പന്നരിലൊരാൾ കൂടിയാണ് മുകേഷ് അംബാനി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് റിലയൻസ് മൂലമാണെന്ന് മുകേഷ് അംബാനി ചടങ്ങിൽ പറഞ്ഞു. മാത്രമല്ല റിലയൻസ് ഗ്രൂപ്പിന്രെ വിജയം തന്റെ അച്ഛന് അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. ഷാരൂഖ് ഖാൻ, രൺബീർ കപൂർ അടക്കമുളള ബോളിവുഡ് താരങ്ങളും ആഘോഷ പരിപാടിയിൽ പങ്കെടുത്തു. മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും അടുത്ത സുഹൃത്ത് കൂടിയാണ് ഷാരൂഖ്.
ഷാരൂഖ് ഖാൻ ആയിരുന്നു പരിപാടിയുടെ അവതാരകൻ. അംബാനിയുടെ മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവർക്കൊപ്പം ഷാരൂഖ് സ്റ്റേജിൽ നർമ സംഭാഷണം നടത്തുകയും ചെയ്തു. അംബാനി കുടുംബത്തിലെ അടുത്ത തലമുറയോടുളള തന്റെ സ്നേഹവും ഷാരൂഖ് പ്രകടിപ്പിച്ചു. അതിൽതന്നെ അംബാനി കുടുംബത്തിലെ ജൂനിയറായ അനന്ത് അംബാനിയുമായുളള ഷാരൂഖിന്റെ നർമ സല്ലാപമാണ് കാണികളെ കൂടുതൽ ആകർഷിച്ചത്.
ഷാരൂഖിന്റെ ഓരോ ചോദ്യത്തിനും അനന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി. ഷോയിൽ അനന്തിന് ആദ്യം ലഭിച്ച ശമ്പളം എത്രയാണെന്ന് ഷാരൂഖ് ചോദിച്ചു. ഇതിന് വളരെ സമർഥനായ അനന്ത് നൽകിയ മറുപടി കേട്ട് ഷാരൂഖ് ചിരിച്ചുപോയി.
”എന്റെ ആദ്യ ശമ്പളം 50 രൂപയായിരുന്നു. അനന്തിന്റെ ആദ്യ ശമ്പളം എത്ര”? ഇതായിരുന്നു ഷാരൂഖിന്റെ ചോദ്യം. ഇതിന് അനന്തിന്റെ മറുപടി ഇങ്ങനെ: ”വിട്ടേക്കൂ. ഞാൻ അത് പറഞ്ഞാൽ നിങ്ങൾ വിഷമിക്കും”.
സ്വാഭാവിക മരണമെന്ന് വീട്ടുകാര്‍ പോലും വിധി എഴുതിയ കേസ് പുനലൂര്‍ പൊലീസിന്റെ അന്വേഷണ മികവില്‍ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവം നടന്ന് അഞ്ചാം നാള്‍ പ്രതി പൊലീസ് പിടിയില്‍. കഴിഞ്ഞ 22നാണ് പുനലൂര്‍ മുസാവരികുന്നില്‍ അലുവാ കോളനിയില്‍ 30 വയസുള്ള റഷീദിനെ പുലര്‍ച്ചെ വീട്ടിനുള്ളിലെ കട്ടിലില്‍ അബോധാവസ്ഥയില്‍ കാണുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ പൊലീസ് വിശദമായ അന്വേഷണം നടത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ച റഷീദ് ചെറുതും വലുതുമായ ഇരുപതോളം കേസുകളിലെ പ്രതി ആയിരുന്നതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തലയ്ക്ക് ഏറ്റ മാരക പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് സ്ഥിരീകരണമുണ്ടായി. തുടര്‍ന്ന് അന്വേഷണവുമായി അലുവാ കോളനിയില്‍ എത്തിയ പോലീസിനോട് മരിച്ച റഷീദിന്റെ ബന്ധുക്കള്‍ പോലും സഹകരിച്ചില്ല.
മത്സ്യ വ്യാപാരിയായ റഷീദിന്റെ സുഹൃത്ത് നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് കോളനിയില്‍ തന്നെയുള്ള അമീര്‍ എന്നു വിളിക്കുന്ന അനീഷുമായി വഴക്കുണ്ടാക്കിയതായ് അറിയാന്‍ കഴിഞ്ഞത്. അനീഷ് ആശുപത്രിയിലോ സംസ്‌ക്കാര ചടങ്ങിലോ പങ്കെടുക്കാതിരുന്നത് കൂടുതല്‍ സംശയത്തിന് ഇടനല്‍കി. അനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നുമാണ് സംഭവങ്ങള്‍ക്ക് വ്യക്തത ഉണ്ടാകുന്നത്.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- മദ്യ ലഹരിയില്‍ മരണപ്പെട്ട റഷീദ് അനീഷിന്റെ ബന്ധുക്കളെ ചീത്ത വിളിച്ചു. ഇത് ചോദിക്കാനെത്തിയ അനീഷ് റഷീദുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടി ആകുകയും ചെയ്തു. ഓടയില്‍ വീണ റഷീദിന്റെ തലയ്ക്ക് അനീഷ് കല്ലെടുത്ത് ഇടിച്ചു. പിന്നീട് വീട്ടില്‍ വന്നു കിടന്ന റഷീദ് രാവിലെ മരണപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു
നടന്‍ ബാബുരാജിന്റെ കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടില്‍ അതിഥിയെ എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ ടാക്സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ഗുരുതര പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ പത്തനംതിട്ട തടത്തില്‍ കുഞ്ഞുമോന്‍ മുഹമ്മദ്.
സംഭവത്തെ പറ്റി ഡ്രൈവർ പറയുന്നത് ഇങ്ങനെ :
കൊച്ചി കത്രിക്കടവ് കൊക്കൗ ട്രയല്‍ ഹോളിഡെയിസ് എന്ന സ്ഥാപനത്തിനുവേണ്ടി കഴിഞ്ഞ മൂന്നുമാസത്തോളമായി കാറോടിക്കുകയാണ്. 24 നുള്ള ട്രിപ്പില്‍ മുബൈയില്‍ നിന്നെത്തിയ ദമ്പതികളും പെണ്‍കുഞ്ഞുമായിരുന്നു യാത്രക്കാര്‍. ആദ്യം ആലപ്പുഴയ്ക്കായിരുന്നു യാത്ര. പിറ്റേന്ന് ഇവിടെ നിന്നും മൂന്നാറിന് തിരിച്ചു. ഇവിടെ ചുറ്റിക്കറങ്ങിയ ശേഷം താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിലേക്ക് 4 ണിയോടെ യാത്ര തിരിച്ചു.മൂന്നാറും വെള്ളത്തുവലും കറങ്ങി കല്ലാറിലെത്തിയപ്പോള്‍ 6 മണിയോടുത്തിരുന്നു. ഇതിനിടയില്‍ റിസോര്‍ട്ടിലേക്കുള്ള വഴിയെക്കുറിച്ച് കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും മൊബൈലില്‍ വിളിച്ച് അറിയിച്ച വിവരങ്ങള്‍ പരസ്പര വിരുദ്ധമായി.
ഇതേത്തുടര്‍ന്ന് സഞ്ചരിച്ച വഴികളിലൂടെ തന്നെ വീണ്ടും കടന്നുപോകേണ്ട ഗതികേടുമുണ്ടായി. ഇത്രയുമായപ്പോഴേക്കും കാറിലെ യാത്രക്കാരാിരുന്ന ദമ്പതികളിലെ യുവതി ഭീതിയും ശാരീരിക അസ്വസ്തതകളും മൂലം അവശയായി. റിസോര്‍ട്ടില്‍ നിന്നുള്ളവരുടെ തുടര്‍ച്ചയായ വിളി മൂലം കാര്‍ ഓടിക്കാന്‍ വിഷമം നേരിട്ടതോടെ മൊബൈല്‍ ഓഫാക്കി. 6 മണിയായതോടെ തപ്പിപ്പിടിച്ച് ഗസ്റ്റുകളെയും കൊണ്ട് റിസോര്‍ട്ടിലെത്തി. യാത്രക്കാരി അവശയാണെന്ന് അറിയിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരന്‍ ഗെയിറ്റ് തുറന്നില്ല.
തുടര്‍ന്ന് റിസപ്ഷനില്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഗെയിറ്റ് തുറന്നത്. പിന്നീടായിരുന്നു കൂട്ടം ചേര്‍ന്നുള്ള മര്‍ദ്ധനം റിസോര്‍ട്ടിലെത്താന്‍ വൈകിയത് മനഃപ്പൂര്‍വ്വമാണെന്നും ഇത് മൂലം സ്ഥാപനത്തെക്കുറിച്ച് ഗസ്റ്റ് മോശമായ പരാമര്‍ശം നടത്തിയെന്നും മറ്റും പറഞ്ഞായിരുന്നു മര്‍ദ്ധനം. തെറ്റ് തന്റേതല്ലെന്ന് കാര്‍ യാത്രക്കാര്‍ വ്യക്തമാക്കിയിട്ടും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് നോക്കി നില്‍ക്കുന്നത് കാര്യമാക്കാതെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.
രക്തത്തില്‍കുളിച്ച നിലയില്‍ കുഞ്ഞുമോന്‍ റോഡില്‍ അവശനായി വീഴുന്നത് നാട്ടുകാരനായ ശ്യാം കണ്ടു.തുടര്‍ന്ന് ഇയാള്‍ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഓട്ടോയിലെ ഡ്രൈവര്‍ ബേബിയാണ് കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഇടക്ക് ബോധം മറഞ്ഞ് അനക്കം മുട്ടിയ അവസ്ഥയിലായ കുഞ്ഞുമോനെ മുഖത്ത് വെള്ളതളിച്ചും നാവില്‍ വെള്ളം ഇറ്റിച്ച് നല്‍കിയും മറ്റുമാണ് താന്‍ അടിമാലിയില്‍ വരെ എത്തിച്ചതെന്നും ഇവിടെ പൊലീസ് സ്റ്റേഷനിലെത്തിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും കമ്പിലൈനിലെ ഓട്ടോ ഡ്രൈവര്‍ ബേബി പറഞ്ഞു.
20 വര്‍ഷത്തോളമായി ടുറിസ്റ്റുകള്‍ക്കായി വാഹനമോടിക്കുന്ന തന്റെ ജീവിതത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നാണ് കുഞ്ഞുമോന്റെ വെളിപ്പെടുത്തല്‍. തൊട്ടുമുമ്പ് നാല് വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു.മടങ്ങിവന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളു.തലയില്‍ നാല് തുന്നിക്കെട്ടുണ്ട്.ദേഹമാസകലം കടുത്ത വേദനയുണ്ട്. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
സംഭവം ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.സംസ്ഥാനത്തെ 14 ജില്ലകളിലെ ടൂറിസ്റ്റ് ടാക്‌സീ ഡ്രൈവര്‍മാരുടെ വാട്‌സാപ് കൂട്ടായ്മയിലെ അംഗങ്ങള്‍ നാളെ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (സി ഐ ടി യു)ഇടുക്കി ജില്ലാ പ്രസിഡന്റ് സിജി ഇടുക്കി അറിയിച്ചു.
എന്നാല്‍ സംഭവത്തില്‍ കുഞ്ഞുമോന്റെ വാദം ശരിയല്ലന്നാണ് അടിമാലി സി ഐ പി കെ സാബുവിന്റെ വിവരണം. ദമ്പതികളിലെ സ്ത്രീയോടും റിസോര്‍ട്ടിലെ റിസപ്ഷിനിസ്റ്റായ യുവതിയോടും കുഞ്ഞോമോന്‍ മോശമായി സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്ത ജീവനക്കാരെ കുഞ്ഞുമോന്‍ കയ്യേറ്റത്തിന് മുതിരുകയായിരുന്നെന്നും ഇതിനിടയില്‍ ഉണ്ടായ ഉന്തിലും തള്ളിലുമാവാം ഇയാള്‍ക്ക് പരിക്കേറ്റതെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്ന് സി ഐ പറഞ്ഞു.
മലപ്പുറം ചങ്ങരംകുളത്തിനടുത്ത് പൊന്നാനി നരണിപ്പുഴയിലാണ് നാടിനെആകമാനം ദുഖത്തിലാഴ്ത്തിയ അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. തോണി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടക്കം ആറുപേരാണ് മരണമടഞ്ഞത്. പ്രസീന്ന (12), ആദിനാഥ് (14), വൈഷ്ണ (15), അഭിദേവ്, പൂജ (13), ജെനീഷ (8). എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ആദിനാഥ് ഒഴികെ ബാക്കിയെല്ലാവരും ബന്ധുക്കളാണ്.
നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിൽനിന്നും അവരെ രക്ഷിക്കാനായില്ല. എന്നാൽ കൂടെയുണ്ടായിരുന്ന ശിവജി, ഫാത്തിമ എന്നിവരെ രക്ഷപെടുത്തി. തോണിക്കാരനായ വേലായുധൻ നീന്തി രക്ഷപെട്ടു. അദേഹം ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. നരണിപ്പുഴയിലൂടെ കടുക്കുഴിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.
അപകടം നടന്ന സ്ഥലത്ത് ജനവാസം കുറവായിരുന്നു. വിജനമായ സ്ഥലത്ത് നടന്ന അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതാണ് മരണ നിരക്ക് കൂട്ടിയത്. മരിച്ച കുട്ടികളുടെ മൃദദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താതെതന്നെ ബന്ധുക്കൾക്ക് കൈമാറാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ആലപ്പുഴ: ഇത്തവണത്തെ ആലപ്പുഴ രൂപത പ്രസിദ്ധീകരിക്കുന്ന മാസിക ‘മുഖരേഖ’ യുടെ ക്രിസ്മസ് പതിപ്പ് കണ്ട് വിശ്വാസികള്‍ ഞെട്ടി. ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രത്തെക്കുറിച്ച് ഒരു ലേഖനം. ലൈഗികതയെ ശരീരത്തിന്റെയും മനസ്സിന്‍റെയും ആഘോഷമായി ചിത്രീകരിക്കുന്ന ലേഖനം വായിച്ച് യാഥാസ്ഥിതികരില്‍ ഞെട്ടല്‍. എന്നാല്‍ ജീവിതത്തില്‍ ലൈംഗികത ഒഴിവാക്കാന്‍ കഴിയാത്തതും നല്ല ജീവിതത്തിലേക്ക് നയിക്കാന്‍ അഭികാമ്യവും ആയതിനാല്‍ ലേഖനം പള്ളി മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ അപാകതയില്ലെന്ന് പുരോഗമന വാദികള്‍.
”ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത. ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്. രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട്.” മാസികയുടെ സ്ഥിരം എഴുത്തുകാരനായ ഡോ: സന്തോഷ് തോമസിന്റെ ലേഖനത്തിലെ പ്രധാന ഭാഗമാണിത്. ഡിസംബര്‍ ലക്കത്തില്‍ ‘രതിയും ആയുര്‍വേദവും’ എന്ന പേരിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദമ്പതികള്‍ക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചതെന്നാണ് വിമര്‍ശകര്‍ക്കുള്ള പ്രസാധകരുടെ മറുപടി. മാസികയിലെ പതിവ് എഴുത്തുക്കാരന്റെ ഇത്തരമൊരു ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യജീവിതമാണെന്നും പ്രസാധകര്‍ പറയുന്നു.
വാഗ്ഭടന്റെ ക്ലാസ്സിക് ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തില്‍ സ്ത്രീകളെ കുറിച്ച് പറയുന്ന ശ്‌ളോകങ്ങളും വിവരണങ്ങളുമെല്ലാം ലേഖനത്തില്‍ വിലയിരുത്തുന്നു. ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്ത്രീകളെ രൂപവും സ്വഭാവവും അനുസരിച്ച് ‘പത്മിനി’, ‘ചിത്രിണി’, ‘സാംഗിനി’, ‘ഹസ്തിനി’ എന്നിങ്ങനെ തിരിച്ചിരിക്കുന്നെന്നും അവരുടെ ശരീരത്തിന്റെ ഘടന, മാറിടങ്ങളുടെ വലിപ്പം എന്നിവയിലൂടെ അവരെ തിരിച്ചറിയാമെന്നും പറയുന്നു. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തില്‍ ഈ നാലു തരം സ്ത്രീകളില്‍ ശരീരപ്രകൃതി അനുസരിച്ച് എങ്ങിനെ ഒരു പുരുഷന് ആരോഗ്യകരമായ ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് ആയുര്‍വേദം കാണിച്ചു തരുന്നതായും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഭക്ഷണം, നിദ്ര, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരശിലകളെന്നും അഷ്ടാംഗഹൃദയത്തില്‍ എല്ലാത്തരം ലൈംഗികതകളും ഋതുഭേദങ്ങള്‍, ഇടം, കരുത്ത്, ശക്തി എന്നിവയ്ക്ക് അനുസരിച്ചും വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്കും അനുസൃതമായി വേണം പിന്തുടരാനെന്നും ലേഖനത്തില്‍ എഴുത്തുകാരന്‍ പറയുന്നു. അതേസമയം പുരുഷകേന്ദ്രീകൃതമായ കാഴ്ചപ്പാടില്‍ പറയുന്ന ലേഖനം ഫെമിനിസ്റ്റുകളുടെ വിമര്‍ശനത്തിന് പാത്രമായേക്കാമെന്ന ആശങ്കയിലാണ്. എന്നിരുന്നാലും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും അകന്നു നില്‍ക്കുന്ന പതിവ് പള്ളിപ്രഭാഷണങ്ങളില്‍ നിന്നുള്ള ഈ മാറ്റത്തിന് ഇടവകക്കാര്‍ക്ക് ഇടയില്‍ നല്ല സ്വീകരണമാണ് കിട്ടുന്നത്.
കൊച്ചി: കസബ പരാമര്‍ശത്തിന്റെ പേരില്‍ നടി പാര്‍വതിയെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ചതിന് ഒരാള്‍ പിടിയിലായി. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാര്‍വതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയിലുള്ള അധിക്ഷേപങ്ങളും ഭീഷണിയും ട്രോളുകളുമാണ് പാര്‍വതിക്ക് നേരിടേണ്ടി വന്നത്. ഇവ വ്യക്തിഹത്യയുടെ തലത്തിലേക്ക് മാറിയപ്പോളാണ് തനിക്ക് പരാതി നല്‍കേണ്ടി വന്നതെന്ന് പാര്‍വതി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തിയവരുടെ വിവരങ്ങളടക്കം ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കാണ് പാര്‍വതി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.
രണ്ടാഴ്ചയായി ഭീഷണികള്‍ തുടരുന്നതായും പാര്‍വതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 24ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന് പാര്‍വതി പരാതി നല്‍കിയിരുന്നു. ഐ.ജി.യുടെ നിര്‍ദേശപ്രകാരം എറണാകുളം സൗത്ത് സി.ഐ. സിബി ടോമിന്റെ നേതൃത്വത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് കേസന്വേഷണം ആരംഭിച്ചിരുന്നു.
തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 കോടി രൂപയുടെ അധികം വില്‍പ്പന ഈ വര്‍ഷം നടന്നതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ക്രിസ്മസ് തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് കോടി രൂപയുടെ വില്‍പ്പന വര്‍ധനവുണ്ടായി. ക്രിസ്മസ് ദിനത്തില്‍ 11.34 കോടി രൂപയുടെ അധികം മദ്യം വിറ്റു.
ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് വിറ്റഴിച്ച മദ്യത്തിന്റെ കണക്ക് മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ബാറുകളില്‍ നിന്ന് വിറ്റ മദ്യത്തിന്റെ കണക്ക് പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് ആകെ 76.13 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ അത് 87 കോടി രൂപയായി വര്‍ധിച്ചു.
ഇത്തവണ തിരുവല്ലയിലെ വളഞ്ഞവട്ടം ഔട്ട്‌ലെറ്റിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. 52.03 ലക്ഷം രൂപയുടെ മദ്യമാണ് ഈ ഔട്ട്‌ലെറ്റില്‍ ഒറ്റ ദിവസം കൊണ്ട് വിറ്റത്. ക്രിസ്മസിന് മുന്നോടിയായി മൂന്ന് ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ ആകെ 313. 63 കോടി രൂപയുടെ മദ്യമാണ് വിറ്റത്.