Latest News

കോഴിക്കോട്: അനാഥാലയത്തില്‍ അന്തേവാസിയായ പതിമൂന്നുകാരിയ പീഡിപ്പിച്ചു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. അനാഥാലയത്തിന്റെ ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്. കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. കുറച്ചു കാലമായി ഇയാള്‍ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി. മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ബംഗുളുരു: ബൈക്ക് യാത്രികരെ ഇടിച്ചിട്ടതിനു ശേഷം നിര്‍ത്താതെ പോയ സിനിമാ നടി രജ്ഞിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. രോഷാകുലരായ നാട്ടുകാര്‍ രജ്ഞിതയുടെ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബെംഗളൂരുവിലെ നിലമംഗല റോഡിലാണ് എതിരെ വന്ന ബൈക്ക് യാത്രികരെ നടിയുടെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ ഡൗഡ, ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറെക്കാലമായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന രജ്ഞിത ഇപ്പോള്‍ സന്യാസി നിത്യാനന്ദ സ്വാമിയുടെ ബെംഗളൂരുവിലെ ആശ്രമത്തിലെ അന്തേവാസിയാണ്. ആശ്രമത്തിലേക്ക് പോകുന്ന വഴിക്കാണ് രജ്ഞിതയുടെ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചത്. രജ്ഞിത ഓടിച്ചിരുന്ന ഫോര്‍ഡ്കാറിന്റെ ഗ്ലാസുകള്‍ രോക്ഷാകുലരായ നാട്ടുകാര്‍ തകര്‍ത്തു.

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ചു പോയതിനെതുടര്‍ന്ന് രജ്ഞിതയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആളുകള്‍ കൂടുതല്‍ അക്രമാസക്തമാകുന്നതിന് മുന്‍പ് ആശ്രമത്തില്‍ നിന്നും സന്യാസിമാരെത്തി രജ്ഞിതയെ രക്ഷിക്കുകയായിരുന്നു.

കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളെജിലെ ബീഫ് വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെറ്റിധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി നല്‍കിയ രണ്ട് വിദ്യാര്‍ത്ഥികളും എബിവിപിയുടെ സജീവ പ്രവര്‍ത്തകര്‍. പ്രിന്‍സിപ്പലിനോട് എബിവിപിക്ക് നേരത്തെ വൈരാഗ്യവും ഉണ്ടായിരുന്നുവെന്നും സംഭവം നേരിട്ടറിയാവുന്നവര്‍ പറയുന്നു.

ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ അധികൃതര്‍ തെറ്റിധരിപ്പിച്ച് ബീഫ് കട്‌ലറ്റ് കഴിപ്പിച്ചുവെന്ന പരാതിയുമായാണ് ഇവര്‍ രംഗത്തെത്തിയത്. കോളെജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ചായയ്‌ക്കൊപ്പം ലഘു ഭക്ഷണമായി കട്‌ലറ്റ് വിതരണം ചെയ്തിരുന്നു. എന്നാല്‍ സസ്യ ആഹാരികളായ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബീഫ് കട്‌ലറ്റ് വിതരണം ചെയ്തുവെന്നാണ് ഇവരുടെ ആരോപണം.

എന്നാല്‍ സംഗതിയിലെ വസ്തുത ഏവരിലും കൗതുകമുണര്‍ത്തുന്നതാണ്. ഒരു ബാങ്കിന് സെമിനാര്‍ നടത്താനായി ഹാള്‍ വിട്ടുനല്‍കുകയായിരുന്നു അദ്ദേഹം. ബാങ്ക് നടത്തിയ സെമിനാറിനിടയില്‍ ചായയോടൊപ്പം കട്‌ലറ്റും വിതരണം ചെയ്തു. വെജും നോണ്‍ വെജും കട്‌ലറ്റുകള്‍ ഉണ്ടെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞുവെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ വെജിറ്റബിള്‍ കട്‌ലറ്റ് എന്നുപറഞ്ഞ് ബീഫ് കട്‌ലറ്റ് കഴിപ്പിച്ചുവെന്നുപറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി. നേരെ പരാതിയുമായി പോയത് കളക്ടറുടെ അടുത്തേക്ക്. പരാതി ആര്‍ക്ക് എതിരെയാണെന്നുള്ളതാണ് കൗതുകകരം, പ്രിന്‍സിപ്പലിനെതിരെ!

പ്രിന്‍സിപ്പലിനെതിരെ എബിവിപിക്ക് നേരത്തേതന്നെ ആക്ഷേപമുണ്ടായിരുന്നു. സരസ്വതീപൂജ നടത്താന്‍ സമ്മതിച്ചില്ല എന്നുംമറ്റുമാണ് ആരോപണങ്ങള്‍. എന്നാല്‍ ഇത് വര്‍ഷങ്ങളായി നടക്കുന്നതാണെന്നും താന്‍ ഒരിക്കലും ഇതിനെതിരല്ല എന്ന് പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ പറയുന്നു. സമരം ചെയ്ത ഒരാളെ സസ്‌പെന്റ് ചെയ്തിരുന്നു. പ്രശ്‌നം സംസാരിച്ച് പരിഹരിച്ച് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സരസ്വതീ പൂജ നടത്തിയതിനാണ് ഇയാളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തതെന്നാണ് എബിവിപി പ്രവര്‍ത്തകര്‍ പറയുന്നത്.

കോളെജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ഥി ബിഹാര്‍ സ്വദേശി അങ്കിത് കുമാര്‍, കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഹിമാംശു കുമാര്‍ എന്നിവരാണ് കോളെജ് അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവര്‍ കേരളത്തിലെത്തി പഠനം ആരംഭിച്ചിട്ടും വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. രംഗം വഷളാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് ഇവര്‍ക്കെതിരെ ആരോപണം തിരിച്ചും ഉയര്‍ന്നിട്ടുണ്ട്.

 

ലകനൗ: റിപ്ലബിക്ക് ദിന റാലിക്കിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ നിരോധനാജ്ഞ, കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചിട്ടുണ്ട്. കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനറാലിക്കിടയില്‍ ചിലര്‍ ഒരു വിഭാഗത്തിനെതിരെ മുദ്രാവാക്യം വിളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പലയിടത്തും അക്രമങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ ആക്രമണത്തിനിടയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സംസ്‌ക്കാര ചടങ്ങിന് ശേഷമാണ് വീണ്ടും അക്രമം ആരംഭിച്ചത്. കനത്ത സുരക്ഷയാണ് കസ്ഗഞ്ച് ജില്ലയിലും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി വൈകിയും പല സ്ഥലങ്ങളിലും അക്രമം തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 49 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി കാസ്ഗഞ്ച് മജിസ്ട്രേറ്റ് ആര്‍ പി സിംഗ് വ്യക്തമാക്കി.

സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കസ്ഗജ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുപി സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റിപ്ലബിക്ക് ദിനത്തില്‍ അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിയില്‍ ഒരു വിഭാഗം മറ്റു വിഭാഗത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.

നന്ദന്‍കോടു കൂട്ടകൊലപാതക കേസിലെ പ്രതി കേഡലിന്റെ നില അതീവഗുരുതരമായി തുടരുന്നു. ശ്വാസകോശത്തില്‍ ഭക്ഷണം കുടങ്ങി ഗുരുതരാവസ്ഥയിലാണു കേഡലിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ ന്യുമോണിയ കൂടി സ്ഥിരീകരിച്ചതോടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോകട്ര്!മാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.  എന്നാല്‍ ജയിലില്‍ ആഴ്ച തോറും ഡോക്ടര്‍ പരിശോധനയ്ക്ക് എത്തുന്നുണ്ട്. ന്യൂമോണിയ ഒരു ദിവസം പെട്ടന്ന് ഉണ്ടാകുന്ന രോഗം അല്ല. എന്തു കൊണ്ടു തന്നെ കേഡലിനു ന്യൂമോണിയ ഉണ്ടായി എന്നു സ്ഥിരികരിക്കാന്‍ കഴിഞ്ഞില്ല എന്നതു ദുരുഹതയുണ്ടാക്കുന്നു. കേഡലിനു കോടിക്കണക്കിനു രൂപയുടെ കുടുംബസ്വത്തുണ്ട് അതുകൊണ്ടു തന്നെ കേഡലിന്റെ ആരോഗനില വഷളായതു ദുരൂഹതനിറഞ്ഞണ് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   അപസ്മാരം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാണു കേഡലിന്റെ നില ഗുരുതരമായത്. മറ്റുള്ളവരെ ആക്രമിക്കുന്ന സ്വഭാവം ഉള്ളതിനാല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേകം സെല്ലിലാണു കേഡലിനെ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വായില്‍ നിന്നു നുരയും പതയും വന്ന നിലയില്‍ കേഡലിനെ ആശുപത്രിയില്‍ പ്രവേശപ്പിച്ചത്.

കേരളത്തിലും ഹൈടെക് കോപ്പിയടി. വാട്സ് ആപ്പ് ഉപയോഗിച്ച് കോപ്പിയടിച്ച വിദേശ വിദ്യാര്‍ത്ഥിയാണ് കോഴിക്കോട് പിടിയിലായത്. കാലിക്കറ്റ് സര്‍വകലാശാല അധികൃതരാണ് അഫ്ഗാന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കോപ്പിയടി പിടിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സിന്‍ഡിക്കറ്റ് സമിതിയെ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ നിയോഗിച്ചിട്ടുണ്ട്.

ഈ മാസം എട്ടിന് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ ഭവനില്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ വന്നതായിരുന്നു വിദേശ വിദ്യാര്‍ത്ഥി. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സിന്റെ മൂന്നാം സെമസ്റ്റര്‍ കണക്ക് പരീക്ഷ ഈ വിദ്യാര്‍ത്ഥിക്ക് മാത്രമായി പരീക്ഷാഭവനില്‍ ക്രമീകരിച്ചതായിരുന്നു. ചില അവസരങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ പ്രത്യേകമായി സര്‍വകലാശാല പരീക്ഷ നടത്താറുണ്ട്.

കോഴിക്കോട് ഫാറൂഖ് കോളജിലെ പൂര്‍വവിദ്യാര്‍ത്ഥിയായ അഫ്ഗാന്‍ സ്വദേശി ചോദ്യങ്ങള്‍ വാട്സ് ആപ്പ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഇതിന്റെ ഉത്തരം അന്വേഷിച്ച് സുഹൃത്തുക്കള്‍ ചില അധ്യാപകരെ സമീപിച്ചു. സംശയം തോന്നിയ അധ്യാപകരുടെ തുടര്‍ന്നുള്ള നടപടി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിയുടെ ഫോണ്‍ വാങ്ങി പരിശോധിക്കുകയായിരുന്നു. ഇതില്‍ ഇയാള്‍ കുടുങ്ങി. ഫോണില്‍ വാട്സ് ആപ്പ് മുഖേന ചോദ്യങ്ങള്‍ അയച്ചതു അധ്യാപകര്‍ കണ്ടെത്തി. വാഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വിവി ജോര്‍ജ്കുട്ടിക്കു അധ്യാപകര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.

സിനിമാ പാരഡീസോ ക്ലബിന്റെ സിനിമാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഫഹദ് ഫാസില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ ടേക്ക് ഓഫീലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടി. ശ്യാം പുഷ്‌കരനാണ് മികച്ച ഡയലോഗിനുള്ള പുരസ്‌ക്കാരം.

രക്ഷാധികാരി ബിജുവിലെ പ്രകടനത്തിന് കൃഷ്ണ പദ്മകുമാര്‍ മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ അലന്‍സിയര്‍ ലേ മികച്ച സഹനടനുള്ള പുരസ്‌ക്കാരം നേടി. കിരണ്‍ ദാസാണ് മികച്ച എഡിറ്റര്‍ (തൊണ്ടിമുതല്‍), മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം രണ്ടു പേര്‍ക്കാണ്. തൊണ്ടിമുതലിന് രാജീവ് രവിയും, അങ്കമാലി ഡയറീസിന് ഗിരീഷ് ഗംഗാധരനും. പറവ, മായാനദി എന്നി സിനിമകള്‍ക്ക് റെക്സ് വിജയന്‍ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

ഫഹദിന് പുരസ്‌ക്കാരം നല്‍കി കൊണ്ട് സിപിസി എഴുതിയ കുറിപ്പ്

ഏഴുവര്‍ഷം നീണ്ട വലിയ ഇടവേളയ്ക്കുശേഷം ചുരുങ്ങിയകാലംകൊണ്ട് മലയാളത്തിലെ എണ്ണംപറഞ്ഞ നായകനടന്‍മാരിലൊരാളായി, തന്റെ സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായ, കഴിഞ്ഞ വര്‍ഷം കള്ളന്‍ പ്രസാദായി സിനിമയിലുടനീളം നിറഞ്ഞാടിയ ഫഹദ് ഫാസിലാണ് ഈ വര്‍ഷത്തെ സിപിസി സിനി അവാര്‍ഡ്സ് ‘ബെസ്റ്റ് ആക്റ്റര്‍ ഇന്‍ ലീഡ് റോള്‍’ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്.

ഓഡിയന്‍സ് പോളിലും, ജൂറി മാര്‍ക്കിലും മറ്റ് മത്സരാര്‍ത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയ ഫഹദിനോട് മത്സരിക്കാന്‍ ഈ വിഭാഗത്തില്‍, വര്‍ണ്ണ്യത്തിലാശങ്കയിലെയും, തൊണ്ടിമുതലിലെയും സുരാജിന്റേതടക്കമുള്ള മികച്ച പ്രകടനങ്ങളുണ്ടായിട്ടും, അതൊന്നും കള്ളന്‍ പ്രസാദിന് മുന്നില്‍ വെല്ലുവിളിയുയര്‍ത്താനായില്ല എന്നത് ആ കഥാപാത്രത്തിന്റെ ജനസമ്മതിയും മികവും വെളിവാക്കുന്നതാണ്.

ജൂറി നിരീക്ഷണങ്ങള്‍:

ഫഹദിന്റെ പ്രസാദായുള്ള പെര്‍ഫോര്‍മന്‍സിന് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ അപ്രസക്തമാണെന്ന് തോന്നിയതായി നിരീക്ഷിച്ച ജൂറിയംഗങ്ങള്‍ക്ക്, ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണതയുള്ള കഥാപാത്രമായാണ് പ്രസാദിനെ അനുഭവപ്പെട്ടത്. പോലീസുകാരോ, കള്ളനല്ലാത്ത പ്രസാദോ എന്തെങ്കിലും ചോദിച്ചാല്‍മാത്രം വ്യാഖ്യാനം സാധ്യമാകുന്ന, പറയുന്ന ഉത്തരം കള്ളമാണോ സത്യമാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ പിടികിട്ടുക എളുപ്പമല്ലാത്ത കഥാപാത്രമായ കള്ളന്‍ പ്രസാദിന്റെ സത്യസന്ധത ഫഹദ് അണ്ടര്‍ പ്ലേ സ്വഭാവത്തില്‍ അതിഗംഭീരമായി അനുഭവവേദ്യമാക്കിയതായി ജൂറി നിരീക്ഷിക്കുന്നു. സമ്മര്‍ദ്ദപ്പെരുക്കത്തിലേക്ക് ചുറ്റുമുള്ളവരെ എടുത്തെറിഞ്ഞ് കണ്ണുകളാല്‍ ചിരിക്കുന്ന രംഗം/ ശ്രീജയുടെ വൈകാരികപ്രതികരണത്തോടുള്ള റിയാക്ഷന്‍/ സ്റ്റേഷനില്‍ മൂന്നാം മുറയ്ക്ക് ശേഷമുള്ള പ്രതികരണം, ഇവയൊക്കെ ജൂറി എടുത്തുപറഞ്ഞ രംഗങ്ങളാണ്.

ബസ്സില്‍ നിന്നുള്ള ആദ്യരംഗത്തില്‍ കണ്ണുകളിലൂടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന, സംഭാഷണങ്ങളെക്കാള്‍ കഥാപാത്രത്തിന്റെ പെര്‍ഫോര്‍മന്‍സില്‍ നിന്ന് എസ്റ്റാബ്ലിഷ് ചെയ്ത കള്ളന്‍ പ്രസാദെന്ന കഥാപാത്രത്തെ ഫഹദ് ഗംഭീരമായി തന്നെ ഡെലിവര്‍ ചെയ്തതായി ജൂറി അഭിപ്രായപ്പെട്ടു. അതോടൊപ്പം ഇത്ര അണ്‍റിലയബിളായ കഥാപാത്രം ഓരോരുത്തരുടെ മുമ്പിലും, ഓരോ അവസ്ഥയിലും പ്രത്യേക ബോഡി ലാംഗ്വേജ് കാത്ത് സൂക്ഷിക്കുന്നതും, വളരെയേറെ സട്ടിലായി തന്റെ ഭൂതകാലത്തേക്കുള്ള ക്ലൂസ് തരുന്നതും, സിനിമയുടെ ജീവനായ കഥാപാത്രത്തിന്റെ മിസ്റ്ററി മനോഹരമായി കൈകാര്യം ചെയ്യുന്നതും, ജൂറിയംഗങ്ങള്‍ക്കിടയില്‍ പ്രശംസിക്കപ്പെട്ടു. ഫ്ലാഷ്ബാക്ക് സൂചനകള്‍, മര്‍ദ്ദിക്കപ്പെടുമ്പോഴുള്ള റിയാക്ഷന്‍സ്, ഇടയ്ക്ക് കയറിവരുന്ന കൂസലില്ലായ്മ, നിഷ്‌കളങ്കന്‍ എന്ന് തോന്നിപ്പിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍.. അങ്ങനെ സൂക്ഷ്മമായ ഭാവഭേദങ്ങള്‍ കൊണ്ട് ഫഹദ് ആ കഥാപാത്രത്തെ ആഴത്തില്‍ പതിപ്പിച്ചു വയ്ക്കുന്നുണ്ടെന്നതും ജൂറിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

മിസ്റ്റിക്ക് ഹ്യുമര്‍ ടച്ചുള്ള കള്ളന്‍, ഒരേ സമയം നിസ്സഹായനായി കാണപ്പെടുകയും, എന്നാല്‍ എന്തെങ്കിലും ഇപ്പോള്‍ ഒപ്പിക്കും എന്ന് തോന്നിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രേക്ഷകരെ ട്രിക്ക് ചെയ്യുന്ന ഒരു മോള്‍ഡായി മാറുകയായിരുന്നു ഫഹദ് സ്‌ക്രീനില്‍. അതോടൊപ്പംതന്നെ മലയാളസിനിമാസ്വാദകരെ പൈഡ്പൈപ്പര്‍ കൂട്ടി കൊണ്ടുപോകുന്നപോലെ കള്ളന്‍ പ്രസാദിന്റെ കൂടെ ഇറങ്ങി പോവാന്‍ തോന്നുന്ന പ്രകടനമാണ് ഫഹദ് കാഴ്ച്ചവെച്ചതെന്നും ജൂറി അഭിപ്രായപ്പെട്ടു.

ഫഹദിനൊപ്പംതന്നെ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലൂടെ തന്നിലെ നടനെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ആസിഫ് അലിയെയും, മായാനദിയിലൂടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ടോവിനോ തോമസിനെയും, മിമിക്രിവേദികളുടെ ഹാങ്ങോവറില്ലാതെ ഗൗരവസ്വഭാവമുള്ള കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂടിനെയും ജൂറി പ്രശംസിച്ചു. കള്ളന്‍ പ്രസാദെന്ന നിഗൂഢത നിറഞ്ഞ, നോട്ടങ്ങള്‍കൊണ്ട് സംസാരിക്കുന്ന, കൗശലക്കാരനായ കഥാപാത്രത്തെ സ്‌ക്രീനില്‍ ഗംഭീരമായി അഭിനയിച്ച് ഫലിപ്പിച്ച ഫഹദ് ഫാസിലാണ് ഈ വര്‍ഷത്തെ മികച്ച നടനുള്ള സിപിസി പുരസ്‌കാരം നേടിയിരിക്കുന്നത്.

പാര്‍വതിയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍

ബെസ്റ്റ് ആക്ട്രെസ്സ് ഇന്‍ എ ലീഡ് റോള്‍ : പാര്‍വതി

സിപിസി സിനി അവാര്‍ഡ് മൂന്നാം എഡിഷനില്‍ കഴിഞ്ഞ തവണത്തേതുപോലെത്തന്നെ ഗ്രൂപ്പില്‍ വാശിയേറിയ വാഗ്വാദങ്ങള്‍ക്കും, രസകരവും ഒപ്പം ഗൗരവപരവുമായ ചര്‍ച്ചകള്‍ക്കും വഴി തെളിയിച്ച വിഭാഗമായിരുന്നു മികച്ച നടിയുടെ കാറ്റഗറി. ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതിയും, മായാനദിയിലൂടെ ഐശ്വര്യലക്ഷ്മിയും, തൊണ്ടിമുതലിലൂടെ നിമിഷാ സജയനും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളോടെ നല്ല മത്സരത്തിന് വഴി തെളിച്ചു. പക്ഷേ, ഓഡിയന്‍സ് പോള്‍ അവസാനിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ ആദ്യ സ്ഥാനത്തെത്തിയ പാര്‍വതിക്കൊപ്പം, അവസാനപട്ടികയില്‍ എത്തിയ എല്ലാവരുടെ പ്രകടനവും ജൂറി സൂക്ഷ്മമായി വിലയിരുത്തുകയുണ്ടായി. ജൂറി മാര്‍ക്കില്‍ ഐശ്വര്യലക്ഷ്മിയും പാര്‍വതിയും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും ഓഡിയന്‍സ് പോളില്‍ നേടിയ ലീഡ് മികച്ച നടിക്കുള്ള സിപിസിയുടെ പുരസ്‌കാരം രണ്ടാം തവണയും പാര്‍വതിയിലെത്തിച്ചു.

ജൂറിയുടെ നിരീക്ഷണങ്ങള്‍:

കൈവിട്ടുപോകാമായിരുന്ന രണ്ടു കഥാപാത്രങ്ങള്‍ – പാര്‍വതി ടേക്ക് ഓഫില്‍ ആവശ്യമായ തീവ്രതയോടെ അഭിനയിച്ചപ്പോള്‍, ഐശ്വര്യലക്ഷ്മി ഒരു മികച്ച കഥാപാത്രത്തെ അതാവശ്യപ്പെടുന്ന സട്ടിലിറ്റിയോടെ അവതരിപ്പിച്ചതായും നിരീക്ഷിച്ച ജൂറി, അപ്പുവെന്ന മായാനദിയുടെ ഹാര്‍ട്ട് അന്‍ഡ് സോള്‍ മാത്രമല്ലാത്ത, അവരുടെ പൊളിറ്റിക്സ് കൂടിയായിരുന്ന കഥാപാത്രത്തെ മികച്ചരീതിയില്‍ അവതരിപിച്ചതായി അഭിപ്രായപ്പെട്ടു.

ഇവരൊടൊപ്പംതന്നെ, ഒരേ പേരുള്ള രണ്ടു കഥാപാത്രങ്ങള്‍ക്കിടയില്‍ സിനിമയുടെ നരേറ്റീവ് ഒരു കള്ളന്‍ വലിച്ചുകൊണ്ടുപോകുമ്പോള്‍ക്കൂടി, സിനിമയിലുടനീളം ഡോമിനന്‍സ് ശക്തമായിത്തന്നെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ശ്രീജ നില്‍ക്കുന്നത് നിമിഷ ഗംഭീരമായിത്തന്നെ അഭിനയിച്ച് ഫലിപ്പിച്ചു എന്ന് ജൂറി അഭിപ്രായപ്പെട്ടു. സുരാജിന്റെ പ്രസാദ് നേരിടുന്ന ചാഞ്ചാട്ടങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി തന്റേതായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കഥാപാത്രത്തെ, ഒരു പുതുമുഖത്തിന്റെ ന്യൂനതകളൊന്നുമില്ലാതെ തിരശ്ശീലയില്‍ അവതരിപ്പിച്ചത് എടുത്തുപറയുകയുണ്ടായി. ശൃന്ദയുടെ ഡബ്ബിങ്ങും നിമിഷയെ വലിയ അളവില്‍ സഹായിച്ചു എന്ന ഘടകവും ജൂറി തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി.

സമീറയെന്ന കാരക്ടറിനെ അടിമുടി ഉള്‍ക്കൊണ്ടുള്ള പ്രകടനമായിരുന്നു പാര്‍വ്വതിയുടേത്. അവരുടെ ധര്‍മ്മസങ്കടം, നിലനില്‍പ്പിനായുള്ള നെട്ടോട്ടം, അതിജീവനശ്രമം, ഗര്‍ഭാവസ്ഥയിലെ ശാരീരികപ്രശ്‌നങ്ങള്‍, അമ്മ/ഭാര്യ/കാമുകി/ നഴ്‌സ്/ ടീം ഹെഡ് ഇങ്ങനെ വിവിധ ജീവിതാവസ്ഥകളെ ശരീരഭാഷയിലും ചലനങ്ങളിലും ഭാവങ്ങളിലുമെല്ലാമായി അതിഗംഭീരമാക്കിയിട്ടുണ്ടായിരുന്നു പാര്‍വതി. ഇത്തരത്തില്‍ സമീറ എന്ന കഥാപാത്രത്തിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ പ്രേക്ഷകനിലേക്ക് പകര്‍ത്തുന്നതില്‍ പാര്‍വ്വതി പൂര്‍ണ്ണമായും വിജയിച്ചു. ആദ്യപകുതിയൊക്കെ പൂര്‍ണമായും സമീറയെന്ന കഥാപാത്രത്തെ ആശ്രയിച്ചു നീങ്ങുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തെ, ആ ഭാഗത്ത് സ്വന്തം തോളില്‍ ഫലപ്രദമായി പാര്‍വതി വഹിച്ചു എന്നുതന്നെ പറയാം. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് ഫഹദിന്റെ കഥാപാത്രത്തെ ആദ്യം കാണുന്ന രംഗമടക്കം പാര്‍വതിയുടെ ശബ്ദത്തിനുമേലുള്ള അസൂയാവഹമായ നിയന്ത്രണവും, ബോഡി ലാംഗ്വേജും ജൂറി എടുത്തുപറഞ്ഞു.

 

ലണ്ടന്‍ : ബിസ്സിനസ്സ് രംഗത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന  ക്രിപ്റ്റോ കറന്‍സിയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുവാന്‍ ലണ്ടനില്‍ ബീ വണ്‍  ക്യാഷ്‌ ബാക്ക്  കമ്പനി നടത്തുന്ന മീറ്റിങ്ങിന്റെ തല്‍സമയ ട്രെയിനിംഗ് വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക..

ബീ വണ്‍ മീറ്റിങ്ങിന്റെ തല്‍സമയ വീഡിയോ കാണുവാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 

കൊച്ചി: ഉണ്ണി മുകുന്ദനെതിരെ പീഡനക്കുറ്റം ആരോപിച്ച പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചതിനു ശേഷം ഉണ്ണിമുകുന്ദന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് പരാതിക്കാരിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി വാദിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ സല്‍പ്പേര് നശിപ്പിക്കുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. തനിക്കെതിരെ വ്യാജകേസുണ്ടാക്കി പണം തട്ടുകയാണ് പരാതിക്കാരിയുടെ ഉദ്ദ്യേശമെന്നും ഉണ്ണി മുകുന്ദന്‍ കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതില്‍ എതിര്‍പ്പൊന്നുമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ യുവതിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദനും മറ്റു രണ്ടു പേര്‍ക്കുമെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. യുവതിയുടെ പിതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

കോട്ടയം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ക്ഷണമനുസരിച്ച് സിനിമാകഥ പറയാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കൊച്ചി: മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ആദിക്ക് അഭിനന്ദനങ്ങളുമായി പ്രമുഖ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണികൃഷ്ണന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അപ്പു ഒരു വിസ്‌ഫോടനം നടത്തി എത്തിയിരിക്കുകയാണെന്നും ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെ അതിശയിപ്പിച്ചെന്നും ബി.ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ക്ലെമാക്സിലെ വില്ലന്റെ തോക്കടിച്ചു കളയുന്ന വായുവിലെ ആ ‘തലകുത്തി മറിയല്‍,’ ‘മൂന്നാം മുറ’യിലെ അലി ഇമ്രാനെ ഓര്‍മ്മിപ്പിച്ചുവെങ്കില്‍ അതിനെയാണല്ലോ നമ്മള്‍ പാരമ്പര്യം എന്ന് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ റിലീസ് ചെയ്ത ആദി മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. പ്രണവിന്റെ ആദ്യ സിനിമയ്ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കിലൂടെ പ്രണവിന് ആശംസകള്‍ നേര്‍ന്നിരുന്നു. ജീത്തു ജോസഫ് സംവിധാന ചെയ്ത ആദിയില്‍ പ്രണവിനെ കൂടാതെ അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Copyright © . All rights reserved