Latest News

കൊച്ചി: പ്രമുഖ ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം അപമാനിച്ചു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് ആചാര പ്രകാരം അനുവദനീയമല്ല എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ പൊതുദര്‍ശന ചടങ്ങ് തടയുകയായിരുന്നു. അയിത്തം കല്‍പ്പിക്കപ്പെട്ട മൃതദേഹം ഒടുവില്‍ ദര്‍ബാര്‍ ഹാളിന്റെ തിണ്ണയില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ചടങ്ങിനായി കെട്ടിയ പന്തലും പ്രതിഷേധവുമായി എത്തിയവര്‍ അഴിപ്പിച്ചു.

ലളിത കലാ അക്കാദമിയുടെ ഔദ്യോഗിക തീരുമാന പ്രകാരം ദര്‍ബാര്‍ ഹാളില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാനാവശ്യമായ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം ചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയത്. അനുശോചനം രേഖപ്പെടുത്തി ദര്‍ബാര്‍ ഹാളിനു സമീപം വെച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രതിഷേധവുമായി എത്തിയവര്‍ കീറിയെറിഞ്ഞു. മൃതദേഹം ഇവിടെ പൊതു ദര്‍ശനത്തിനു വെക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ആള്‍ക്കൂട്ടം കൂടുതല്‍ ആളുകളെ വിളിച്ച് പ്രശ്‌നമുണ്ടാക്കുമെന്ന് സംഘാടകരെ ഭീഷണിപ്പെടുത്തി.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്‍വശത്തെ വഴിയിലൂടെ മൃതദേഹം കൊണ്ടുവരുകയും വരാന്തയില്‍ പൊതുദര്‍ശനത്തിനു വെക്കുകയും ചെയ്തു. നേരത്തെ ചടങ്ങുകള്‍ക്കായി നിര്‍മ്മിച്ച പന്തല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സംഘാടകര്‍ പൊളിച്ച് മാറ്റിയിരുന്നു. ഇടപ്പള്ളിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മഹേഷ് എന്ന അശാന്തന്‍ രണ്ടു തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള ശ്രദ്ധേയനായ കലാകാരനാണ്.

തെന്നിന്ത്യന്‍ പിന്നണി ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വീണ്ടും സിനിമാലോകത്തിന്റെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി, ചിമ്പു, ധനുഷ് തുടങ്ങിയ താരങ്ങളുടെ സ്വകാര്യ വീഡിയോകള്‍ പുറത്തു വിട്ട് കോളിളക്കം സൃഷ്ടിച്ച സുചിയുടെ വീഡിയോകള്‍ സുചി ലീക്ക്‌സ് എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു വര്‍ഷത്തിനു ശേഷം സുചി ലീക്ക്‌സ് ഒരു രണ്ടാം വരവ് നടത്തിയിരിക്കുകയാണ്.

ഇത്തവണ ഖുശ്ബൂ, സുകന്യ തുടങ്ങിയ സീനിയര്‍ താരങ്ങളാണ് സുചിയുടെ ഇരകള്‍. എന്നാല്‍ സുചിത്രയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വീഡിയോകള്‍ പുറത്തു വന്നതിനു ശേഷം സുചി ലീക്ക്‌സ് എന്ന പേരില്‍ ഒട്ടേറെ അക്കൗണ്ടുകള്‍ നിലവില്‍ വന്നിരുന്നു. യഥാര്‍ത്ഥ അക്കൗണ്ടിലുള്ളതിനേക്കാള്‍ ഫോളോവര്‍മാരുള്ള ഈ അക്കൗണ്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്കു മുന്നില്‍ വലിച്ചുകീറുമെന്നാണ് ഇവരുടെ ഭീഷണി.

ധനുഷും ചിമ്പുവും തന്നെ ഉപദ്രവിക്കുന്നുവെന്നും അതിന്റെ വീഡിയോകളാണ് പുറത്തു വിടുന്നതെന്നുമായിരുന്നു സുചിത്ര ആദ്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവകാശപ്പെട്ടത്. പിന്നീട് മറ്റ് വീഡിയോകളും പുറത്തു വരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് സുചിത്ര അവകാശപ്പെട്ടു. സുചിത്രക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞുകൊണ്ട് ഭര്‍ത്താവ് കാര്‍ത്തിക് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.

കഴിഞ്ഞ 21 വര്‍ഷമായി ഭര്‍തൃപീഡനം അനുഭവിക്കുന്ന യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ മൂലം നീതി ലഭിക്കുന്നില്ലെന്ന് പരാതി. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത സി. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറയുന്നത്. പലപ്രാവശ്യം നിയമസഹായം തേടിയെങ്കിലും സിപിഎം സംസ്ഥാന ഓഫീസായ എകെജി ഭവനില്‍ ജോലി ചെയ്യുന്ന ഭര്‍തൃ സഹോദരിയുടെയും ‘ചിന്ത’യില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരീ ഭര്‍ത്താവിന്റെയും അവിഹിത ഇടപെടല്‍ മൂലം നിയമപാലകര്‍ ഏകപക്ഷീയ നിലപാടുകള്‍ എടുക്കുകയാണുണ്ടായതെന്ന് സുനിത പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി 9ന് അച്ഛന്റെ മരണാവശ്യങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടലെത്തിയ എന്നെ ഭര്‍ത്താവ് യാതൊരു പ്രകോപനങ്ങളുമില്ലാതെ തല്ലി ചതക്കുകയും വാരിയെല്ലുകള്‍ക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചു പൊളിച്ചു. ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മര്‍ദ്ദനമുറകള്‍. ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് സുനിത പറയുന്നു.

ഇന്റിമേഷന്‍ പോയി രണ്ടു നാള്‍ കഴിഞ്ഞാണ് അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്. എടുത്ത കേസ് ആകട്ടെ ദുര്‍ബലമായ വകുപ്പുകളും ചേര്‍ത്ത്. സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ഇടപെടല്‍ ഇത്തവണയും അതിശക്തമായിരുന്നു. അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ മറുപടി ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാല്‍ ഞങ്ങള്‍ക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ് മറുപടി ലഭിച്ചതെന്നും സുനിത തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സുനിതയുടെ ഫേസ്ബുക്ക് കുറിപ്പ്;

കൊച്ചി: ഫോണ്‍കെണിക്കേസില്‍ എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മുന്നണിയില്‍ എതിരഭിപ്രായമില്ലാത്തതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങിയ ശശീന്ദ്രന് വിലങ്ങുതടിയായിരിക്കുകയാണ് ഈ ഹര്‍ജി. കീഴ്ക്കോടതി വിധി റദ്ദാക്കി കേസില്‍ നിയമ നടപടി തുടരണമെന്നാണ് ഹര്‍ജി ആവശ്യപ്പെടുന്നത്.

നാളെ ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സത്യപ്രതിജ്ഞക്ക് നിശ്ചയിച്ച സമയത്ത് തന്നെ അത് പരിഗണിക്കും. പുതിയ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യം വൈകുമെന്ന് സൂചനയുണ്ട്.

മാധ്യമപ്രവര്‍ത്തക പരാതി പിന്‍വലിച്ച സാഹചര്യത്തിലാണ് ശശീന്ദ്രനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അവസാന നിമിഷം സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജിയും കോടതി തള്ളിയിരുന്നു. മാധ്യമപ്രവര്‍ത്തക നിലപാട് മാറ്റിയതോടെ കേസില്‍ നിന്ന് ഒഴിവാകണമെന്ന് ശശീന്ദ്രന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കൊച്ചി: പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരക്കഥയില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിശോധിച്ച് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

ആമിയുടെ പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പലകാര്യങ്ങളും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും ഒരാളുടെ ജീവിത കഥ പറയുമ്പോള്‍ അയാളുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍ മറച്ചുവെക്കാന്‍ സംവിധായകന് അവകാശമില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ വളച്ചൊടിക്കാനോ മനഃപൂര്‍വ്വം മറച്ചു വെക്കാനോ സംവിധായകന് അവകാശമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. സിനിമ അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

ന്യൂഡല്‍ഹി: മേഘാലയയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാനെത്തിയ രാഹുല്‍ ഗാന്ധി ധരിച്ചത് 70,000 രൂപയുടെ ജാക്കറ്റെന്ന് പരിഹസിച്ച് ബിജെപി. മോഘാലയ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് രാഹുലിന് പരിഹാസമുയര്‍ന്നത്. നരേന്ദ്ര മോഡി സ്വന്തം പേരെഴുതിയ സ്യൂട്ട് ധരിച്ചതിനെ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന് രാഹുല്‍ വിമര്‍ശിച്ചതിന് തിരിച്ചടിയായാണ് ഈ ട്വീറ്റ്.

മേഘാലയയുടെ ട്രഷറിയില്‍ നിന്നും വലിയ അഴിമതിയിലൂടെ ‘കള്ളപ്പണം’ കൊള്ളയടിച്ച സൂട്ട് ബൂട്ട് സര്‍ക്കാറാണോ എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് രാഹുല്‍ എത്തിയത്. ഞങ്ങളുടെ ദു:ഖങ്ങള്‍ പാട്ടുപാടി അകറ്റുന്നതിനു പകരം നിങ്ങളുടെ കഴിവുകെട്ട സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും നിങ്ങളുടെ അലംഭാവം ഞങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണെന്നും ട്വീറ്റില്‍ ബിജെപി പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദി ധരിച്ചത് 10 ലക്ഷം രൂപ വിലവരുന്ന കോട്ടാണ് ധരിച്ചത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണനൂലുകള്‍ ഉപയോഗിച്ച് കോട്ടില്‍ മോദിയുടെ പേര് തുന്നിയതും വാര്‍ത്തയായിരുന്നു.

കാസര്‍കോട്: പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മഞ്ചേശ്വരത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് ഉ്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പൊസോട്ടെ ആമിന (50), സഹോദരി ആയിഷ (40), ആയിഷയുടെ മൂന്നു വയസുള്ള ആണ്‍കുട്ടി എന്നിവരാണു മരിച്ചത്.

ഇരട്ട ട്രാക്കില്‍ കാസര്‍കോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിന്‍ കടന്നുപോയ ഉടനെ ഇവര്‍ പാളം മുറിച്ചു കടക്കുകയായിരുന്നു. മറു വശത്തെ ട്രാക്കില്‍ മംഗളൂരു ഭാഗത്തു നിന്ന് വന്ന എന്‍ജിനാണ് ഇവരെ ഇടിച്ചു വീഴ്ത്തിയത്.

ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സഹോദരന്‍ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ മൊഴിയെടുത്തതിനെത്തുടര്‍ന്നാണ് തീരുമാനം. ഇന്ന് രാവിലെയാണ് ശ്രീജിത്തിന്റെയും അമ്മയുടേയും മൊഴിയെടുത്തത്. കേരളത്തിന്‍റെയാകെ ശ്രദ്ധ നേടിയ സമരത്തിനാണ് തലസ്ഥാനത്ത് ഇതോടെ സമാപനമായത്. വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരുമെന്നായിരുന്നു ശ്രീജിത്തിന്‍റെ തീരുമാനം. ഇപ്പോള്‍ മൊഴിയെടുക്കലും പൂര്‍ത്തിയായതോടെ സമൂഹമാധ്യമങ്ങളിലൂടെ ജീവന്‍ നേടിയ സമരം ശ്രീജിത്ത് അവസാനിപ്പിക്കുകയാണ്.

സെക്രട്ടറിയേറ്റിന് മുന്നിൽ രണ്ട് വർഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് കേരള ജനതയും പിന്തുണ നല്‍കി. സഹോദരന്റെ ലോക്കപ്പ് മരണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. കുറ്റക്കാരായ പൊലീസുകാര്‍ ഇപ്പോഴും പൊലീസിൽ നിർണായക സ്ഥാനത്ത് തുടരുന്നതും ശ്രീജിത്ത് ഉന്നയിച്ചിരുന്നു ഇവർക്കെതിരായ നടപടിക്ക് തടസമായ ഹൈക്കോടതി സ്റ്റേ നീക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പുകള്‍ നല്‍കി.

ശ്രീജിത്തിന്റെ അനുജൻ ശ്രീജീവ് ,2014 മെയ് 19ന് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിക്കുന്നത്. മർദിച്ചും വിഷം കൊടുത്തും പൊലീസുകാർ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റസ് അതോറിറ്റി കണ്ടെത്തി . ഇവർക്കെതിരെ വകുപ്പ് തലനടപടിക്കൊപ്പം ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നൽകണമെന്നും അതോറിറ്റി നിർഭ ശിച്ചിരിന്നു. ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചെങ്കലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തിൽ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരിൽ സി.ബി.ഐ അന്ന് കയ്യൊഴിഞ്ഞത്.

2014 മെയ്യിൽ പാറശാല സി.ഐ അയിരുന്ന ഗോപകുമാർ, എ. എസ്.ഐ ഫിലിപ്പോസ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ്, എസ്.ഐ.ഡി.ബിജുകുമാർ എന്നിവരാണ് കുറ്റാരോപിതർ. ഇവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് 735 ദിവസമായി അധികാര കേന്ദ്രത്തിന്റെ ചുവട്ടിൽ കിടക്കുന്നത്. എന്നാൽ ഗോപകുമാർ ചവറ സി.ഐയായും ബിജുകുമാർ കാട്ടാക്കട എസ്. ഐയായും ഫിലിപ്പോസ് സ്പെഷ്യൽ ബ്രാഞ്ചിലും തുടരുന്നു. ഇവർക്കെതിരായ നടപടിക്കും അന്വേഷണത്തിനും തടസം ഹൈക്കോടതിയുടെ സ്റ്റേയാണെനാണ് സർക്കാർ വാദം. എന്നാൽ ആ സ്റ്റേ ഒഴിവാക്കാൻ ഒരു നിയമ നടപടിയും സർക്കാർ സ്വീകരിച്ചിട്ടുമില്ല. കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ കെവലം സ്ഥലം മാറ്റത്തിലൊതുക്കി സർക്കാർ രക്ഷിച്ചെടുത്തു.

കൊച്ചി: പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഉടനുണ്ടാകുമെന്ന് സൂചന. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടതോടെയാണ് യുഎഇയില്‍ തടവില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെ 22 ബാങ്കുകള്‍ രാമചന്ദ്രന് എതിരെ നല്‍കിയ കേസുകള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു കേസ് കൂടി ബാക്കിയുണ്ടെങ്കിലും അതും ഉടന്‍ പരിഹരിക്കുമെന്നാണ് വിവരം.

യുഎഇയില്‍ തന്നെ താമസിച്ചുകൊണ്ട് കടം വീട്ടാമെന്ന ഉറപ്പ് നല്‍കിയതിനാല്‍ രാജ്യം വിട്ടു പോകാന്‍ കഴിയില്ല. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ രാമചന്ദ്രനെതിരെ കേസുകള്‍ ഫയല്‍ ചെയ്തത്. ആയിരം കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിലും കേസുണ്ട്. ഇതേത്തുടര്‍ന്ന് ദുബായ് കോടതി മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച രാമമചന്ദ്രന്‍ 2015 ഓഗസ്റ്റ് മുതല്‍ തടവിലാണ്.

പരാതി നല്‍കിയിരിക്കുന്ന ഒരു ബാങ്ക് കൂടി കേസ് പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം അദ്ദേഹത്തിന് പുറത്തിറങ്ങാനാകും. മറ്റു കേസുകളില്‍ പ്രതിയാകാത്തതും പ്രായവും പരിഗണിച്ചാണ് ഇളവ് നല്‍കുന്നത്. ബാധ്യതകള്‍ തീര്‍ക്കാനുള്ള സ്വത്ത് രാമചന്ദ്രന് ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍പ്പെട്ട അഞ്ച് മലയാളി യുവാക്കള്‍ സഹപാഠികളും ആത്മസുഹൃത്തുക്കളും. പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ്​  അഞ്ച് പേരെയും ഒരുമിച്ച് യു.എ.ഇയിലെ റാസല്‍ഖൈമയിലെത്തിച്ചത്.   പഠനം കഴിഞ്ഞ് കാറ്ററിംഗ് കോളജ്​ അധികൃതര്‍  തന്നെയാണ്  ജോലി റാസല്‍ഖൈമയില്‍ സംഘടിപ്പിച്ചു നൽകിയത്. ബിദൂന്‍ ഒയാസിസിലെ ടൂറിസ്റ്റ് കേന്ദ്രത്തിലും റാക് ഹോട്ടലിലും ജോലി ചെയ്തിരുന്ന ഇവര്‍ സമയം കണ്ടെത്തി ഒത്തുകൂടുക പതിവായിരുന്നു.

ചൊവ്വാഴ്ച്ച  ഈ സൗഹൃദകൂട്ടം നടത്തിയ യാത്ര ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. പ്രിയ സുഹൃത്തുക്കളായ അതുലും അര്‍ജുനും തങ്ങളെ വിട്ടു പിരിഞ്ഞത് അറിയാതെ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുകയാണ് വിനു, സഞ്ജയ്, ശ്രേയസ് എന്നിവര്‍. പുലര്‍ച്ചെ റാക് പൊലീസ് ഓപ്പറേഷന്‍ റൂമില്‍ അപകട വിവരം ലഭിച്ചയുടന്‍ പൊലീസ് സേന സംഭവ സ്ഥലത്തത്തെി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടിലെ ജീവനക്കാരനും കെ.എം.സി.സി പ്രവര്‍ത്തകനുമായ അറഫാത്തി​​െൻറ ഇടപെടലാണ് അപകടത്തില്‍പ്പെട്ടവര്‍ മലയാളികളാണെന്ന വിവരം വേഗത്തില്‍ പുറം ലോകത്തെത്തിച്ചത്.

പുലര്‍ച്ചെ മൂന്നരയോടെ റാക് സഖര്‍ ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ എത്തിയപ്പോഴാണ് താന്‍ അപകട വിവരം അറിഞ്ഞതെന്ന് അറഫാത്ത് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫോണ്‍.  ആശുപത്രിയിലുണ്ടായിരുന്ന പൊലീസ്​ ആളുകളെ തിരിച്ചറിഞ്ഞിരുന്നില്ല.  സഞ്ജയ്, ശ്രേയസ് എന്നിവരുമായുള്ള സംസാരത്തില്‍ നിന്ന് ലഭിച്ച സൂചനയെ തുടർന്ന്​  റാക് ഹോട്ടലില്‍ വിവരമറിയിച്ചു. തുടർന്ന്​ ഹോട്ടല്‍ അധികൃതരും  കാറ്ററിംഗ് കോളജ് ​പ്രതിനിധികളും റാക് കേരള സമാജം ഭാരവാഹികളും ആശുപത്രിയിലത്തെി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved