Latest News

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഹെയില്‍സ് ഓവനിലെ വീട്ടില്‍ നിന്നും കാണാതായ എലിസ ആലം എന്ന പതിമൂന്നുകാരിയെ സുരക്ഷിതമായി കണ്ടെത്തി എന്ന് വെസ്റ്റ്‌ മിഡ്‌ ലാന്‍ഡ്‌സ് പോലീസ് അധികൃതര്‍ അറിയിച്ചു. എലിസയെ സുരക്ഷിതമായി കണ്ടെത്തിയെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി എലിസയുടെ കുടുംബാംഗങ്ങളും പോലീസും അറിയിച്ചു. എലിസയെ കാണാതായതിനെ തുടര്‍ന്ന് കണ്ടെത്താന്‍ സഹായിക്കണം എന്ന് പോലീസ്  അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ട്വീറ്റ് മെസേജിലൂടെ എലിസയെ കണ്ടെത്തിയതായി പോലീസ് അറിയിക്കുകയായിരുന്നു.

കൊച്ചി: ജമ്മുകാശ്മീരില്‍ എട്ട് വയസുകാരിയായ ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കമന്റ് ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെതിരെ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലെ അസിസ്റ്റന്റ് മാനേജറാണ് വിഷ്ണു.

പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളുടെ ഫേസ്ബുക്ക് പേജ് പൂട്ടിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ബാങ്കിന്റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. പ്രതിഷേധകര്‍ വിഷ്ണുവിനെ പുറത്താക്കിയില്ലെങ്കില്‍ ബാങ്കിനെതിരെയും സൈബര്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ശാഖയുടെ പുറത്ത് ജനകീയ സമര സമിതിയുടെ പേരില്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി…. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ’ എന്നായിരുന്നു വിഷ്ണു നന്ദകുമാര്‍ കമന്റിട്ടത്. വിഷ്ണു ബിജെപിയുടെ പ്രവര്‍ത്തകനാണ്. #dismiss_your_manager എന്ന ഹാഷ്ടാഗിലാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. കൊഡാക് മഹീന്ദ്രാ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ ആളുകള്‍ 1 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയതോടെ പേജ് റേറ്റിംഗ് ഓപ്ഷന്‍ എടുത്ത് മാറ്റിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ബദായൂമിലുള്ള അംബേദ്കര്‍ പ്രതിമയെ ഇരുമ്പുകൂട്ടിലടച്ച് പൊലീസിന്റെ കര്‍ശന സുരക്ഷ. ദിവസങ്ങള്‍ക്കുമുമ്പ് ഉത്തരേന്ത്യയില്‍ അംബേദ്കര്‍ പ്രതിമകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുപി പൊലീസിന്റെ ഈ കര്‍ശന സുരക്ഷ.

അതേസമയം, പ്രതിമ ആരാണ് ഇരുമ്പ് കൂട്ടിനുള്ളിലാക്കിയതെന്ന് അറിയില്ലെന്നാണ് പൊലീസ് ഭാഷ്യം. അംബേദ്കര്‍ പ്രതിമകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി മൂന്ന് ഹോംഗാര്‍ഡുകളെ പ്രതിമയ്ക്ക് മുമ്പില്‍ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി ദിനം വരെ പ്രതിമയ്ക്ക് സുരക്ഷ നല്‍കാനാണ് പൊലീസ് പദ്ധതിയിട്ടിരിക്കുന്നത്. 24 മണിക്കൂറും സുരക്ഷ ഒരുക്കുന്നതിനായാണ് മൂന്ന് ഹോംഗാര്‍ഡുകളെ നിയോഗിച്ചിരിക്കുന്നതെന്നും സര്‍ക്കിള്‍ ഓഫീസര്‍ വിരേന്ദ്ര സി്ംഗ് യാദവ് പറഞ്ഞു.

ബദായൂമില്‍ ജില്ലാ ഭരണകൂടം അംബേദ്കര്‍ പ്രതിമ കാവി നിറം പൂശി സ്ഥാപിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ പ്രതിമയുടെ നിറം മാറ്റിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു . ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതിമയുടെ കാവിനിറം മാറ്റി നീല നിറം പൂശിയത്. ദുഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്‍ തല്ലിത്തകര്‍ത്തതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം സ്ഥാപിച്ച പുതിയ പ്രതിമയാണ് വിവാദത്തിന് ഇടയാക്കിയത്.

മാത്രമല്ല, അടുത്തിടെ ഭീംറാവു അംബേദ്കര്‍ എന്ന പേര് ഭീംറാവു റാംജി അംബേദ്കര്‍ എന്ന് മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.

ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. എട്ട് എട്ട് വയസുകാരി ആസിഫ കൊല്ലപ്പെട്ടത് അമ്പലത്തില്‍ വച്ചാണ്. ‘ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ?’ എന്ന ചോദ്യമാണ് സ്വാമി ഉന്നയിച്ചത്. ഫെയ്‌സ്ബുക്കില്‍ ആസിഫയുടെ ചിത്രത്തിനൊപ്പം ഈ കുറിപ്പുകൂടി ചേര്‍ത്താണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം കശ്മീരില്‍ എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്താകമാനം ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നാവും മാര്‍ച്ച് ആരംഭിക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ചിന്റെ ഭാഗമാകും.

കത്‌വ, ഉന്നാവോ ബലാത്സംഗ കൊലപാതക കേസുകളില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ പ്രധാനമന്ത്രി. രാജ്യത്തെ നടുക്കിയ ബലാത്സംഗങ്ങളെ അപലപിക്കാനോ വിഷയത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കാനോ നരേന്ദ്ര മോഡി തയ്യാറായിട്ടില്ല. മാധ്യമ സ്ഥാപനമായ ദി ക്വിന്റ് സംഭവത്തോട് പ്രതികരിച്ചത് വ്യത്യസ്തമായിട്ടാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഇതാണ് എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചുവടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്ന സമയത്ത് ഞങ്ങള്‍ ഈ വാര്‍ത്ത അപ്ഡേറ്റ് ചെയ്യുന്നതാണെന്ന് ക്വിന്റ് ചേര്‍ത്തു.

ക്വിന്റ് പ്രതിഷേധ രൂപത്തിലാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

കാശ്മീരില്‍ ബാലികയെ അമ്പലത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ഉന്നാവോ- കത്വ ബലാത്സംഗക്കേസുകളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകനുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ഇന്ത്യയുടെ പൊതു ബോധമാണ് ആദ്യം ഉന്നാവോയിലും പിന്നീട് കത്വയിലും ബലാത്സംഗം ചെയപ്പെട്ടതെന്ന് ഗംഭീര്‍ പറഞ്ഞു. രാഷ്ട്രത്തിന്റെ പൊതുബോധം തെരുവില്‍ കൊല്ലപ്പെടുകയാണ്. അല്ലയോ ഭരണക്കൂടമെ കുറ്റവാളികളെ ശിക്ഷിക്കാന്‍ ധീരത കാണിക്കൂ. അതിന് ഞാന്‍ നിങ്ങളെ വെല്ലുവിളിക്കൂന്നു എന്നാണ് ഗംഭീര്‍ ട്വിറ്റില്‍ കുറച്ചത്.

കത്വയില്‍ ക്രൂര ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട ഇന്ത്യയുടെ മകള്‍ക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയെ തടയാന്‍ ശ്രമിക്കുന്ന അഭിഭാഷകരെ ഓര്‍ത്ത് ലജ്ജിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഈ എട്ടു വയസ്സുകാരിക്കൊപ്പം നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ നമ്മള്‍ മനുഷ്യരല്ലെന്നും ഇങ്ങനെയാണോ ലോകം നമ്മളെ ഇപ്പോള്‍ കാണേണ്ടത് എന്നുമായിരുന്നു സാനിയ മിര്‍സ പറഞ്ഞത്.

നേരെത്ത ജമ്മു കാശ്മീരിലെ കത്ത്വവയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഹാജരാകാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി വനിതാ അഭിഭാഷക പരാതിപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും, ബാര്‍ അസോസിയേഷനില്‍ നിന്നും ഭീഷണിയുണ്ടായതായി അഭിഭാഷക ദീപിക എസ് രജാവത്താണ് എന്‍എഐയോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ജനുവരി 10 നാണ് രസനയിലെ വീടിന് സമീപത്തുനിന്നും ആസിഫയെ കാണാതാവുന്നത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷമാണ് വനപ്രദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ എട്ട് പേര്‍ ചേര്‍ന്നാണ് എട്ടുവയസ്സുകാരിയെ ക്രൂരമായി പിച്ചിച്ചീന്തി കൊലപ്പെടുത്തിയത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബലാത്സംഗത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.

ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകള്‍ കണ്ടാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അഭിഭാഷക പറയുന്നു. താന്‍ കേസ് ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ബാര്‍ റൂമുകളില്‍ നിന്ന് വെള്ളം പോലും നല്‍കരുതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി അഭിഭാഷക പരാതിപ്പെടുന്നു. മാത്രമല്ല, പ്രതികളെ സംരക്ഷിക്കുവാന്‍ എന്തിന് വേണ്ടിയാണ് അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും ദീപിക ചോദിക്കുന്നു.

ബ്രാഹ്മണര്‍ താമസിക്കുന്ന പ്രദേശത്താണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടുന്ന മുസ്ലിം നടോടികള്‍ താമസിച്ചിരുന്നത്. ഇവരെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുന്നതിനുവേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സഞ്ജി റാമാണ് കേസിലെ പ്രധാന പ്രതി.

കേസില്‍ പ്രതികളായവരെ വിട്ടയക്കണമെന്ന് ബിജെപി മന്ത്രി ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ആസിഫയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി രാജ്യത്തിന്റെ പലഭാഗത്തുനിന്നും മുറവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

 

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്ര. ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. കഥേതര വിഭാഗത്തില്‍ അനീസ് കെ.മാപ്പിള സംവിധാനം നിര്‍വഹിച്ച സ്ലെവ് ജെനസിസ് എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ചു. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് ഇത്.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടിമുതല്‍ നേടി. മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂരാണ് തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത്. ഫഹദ് ഫാസിലാണ് മികച്ച സഹനടന്‍. ഭയാനകം എന്ന ചിത്രത്തിലൂടെജയരാജ് മികച്ച സംവിധായകനായും റിഥി സെന്‍ മികച്ച നടനായും ശ്രീദേവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവും ടേക്ക് ഓഫിന് ലഭിച്ചു. മികച്ച അഡാപ്റ്റ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഭയാനകത്തിനാണ്. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നിഖില്‍ എസ്. പ്രവീണിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.

മികച്ച സംവിധായകന്‍ ജയരാജ് (ഭയാനകം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
മികച്ച ഗായകന്‍ കെ.ജെ. യേശുദാസ് (ഗാനം പോയ് മറഞ്ഞ കാലം (ഭയാനകം))
സഹനടി ദിവ്യ ദത്ത (ഇരാദാ ഹിന്ദി)
മികച്ച നടി ശ്രീദേവി (ചിത്രംമോം)
നടന്‍ റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
സഹനടന്‍ ഫഹദ് ഫാസില്‍

മികച്ച തിരക്കഥ (ഒറിജിനല്‍) തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അഡാപ്റ്റഡ്) ജയരാജ് (ചിത്രം: ഭയാനകം)
ഛായാഗ്രഹണം ഭയാനകം
സംഗീതം എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം എ.ആര്‍.റഹ്മാന്‍
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ് രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം ഗോവിന്ദ മണ്ഡല്‍
പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)
എഡിറ്റിങ് റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

പ്രത്യേക പരാമര്‍ശം

പാര്‍വതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)

ഡ്രൈയിംഗ് മെഷിനില്‍ കുടുങ്ങി അറ്റുപോയ 3 വയസുകാരന്റെ കൈപ്പത്തി ഓപ്പറേഷനിലൂടെ തുന്നിച്ചേര്‍ത്തു. കുടുംബത്തോടൊപ്പം കാരവാന്‍ ഹോളിഡേ പാര്‍ക്കില്‍ അവധി ആഘോഷിക്കാനെത്തിയ 3 വയസുകാരനാണ് അപകടത്തില്‍പ്പെട്ടത്. കാരവാനിലെ ഡ്രൈയിംഗ് മെഷീനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കൈപ്പത്തി പുര്‍ണമായും ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. ഹോളിഡേ ക്യാമ്പ് ജീവനക്കാര്‍ സംഭവമറിഞ്ഞയുടന്‍ ഓടിയെത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എമര്‍ജന്‍സി എയര്‍ ആംബുലന്‍സുകളും പാരാമെഡിക്കുകളും എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യ സമയത്ത് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാലാണ് കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

അറ്റുപോയ കൈ ഐസില്‍ പോതിഞ്ഞ് മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ സര്‍ജന്മാരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്തി കൈ തുന്നിച്ചേര്‍ത്തു. മണിക്കൂറുകളെടുത്താണ് മൈക്രോവാസ്‌കുലാര്‍ സര്‍ജറി പൂര്‍ത്തീകരിച്ചത്. ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്ന് ഹോളിഡേ പാര്‍ക്കിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. സന്തോഷിക്കാന്‍ വകയുള്ള വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സര്‍ജറികള്‍ ആവശ്യമായി വരുമെങ്കിലും നിലവിലുള്ള കാര്യങ്ങളൊക്കെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്ന് വക്താവ് അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പാര്‍ക്ക് ജീവനക്കാര്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ലെന്നും സ്ഥാപനം അവര്‍ക്ക് അവധി അനുവദിച്ചതായും ഹോളിഡെ ക്യാമ്പ് വക്താവ് പറഞ്ഞു.

അപകടം സംഭവിച്ച കുട്ടി പെട്ടന്ന് തന്നെ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബത്തിലെ എല്ലാവര്‍ക്കും നല്ലതുണ്ടാകട്ടെയെന്നും പാര്‍ക്ക് അധികൃതര്‍ ആശംസകള്‍ അറിയിച്ചു. കുട്ടിക്ക് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ല ചികിത്സയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സ്ഥലത്ത് വെച്ച് നടന്നതിനാലും ജോലി സംബന്ധിയായ അപകടമല്ലാത്തതിനാലും സംഭവത്തെക്കുറിച്ച് ഹെല്‍ത്ത് ആന്റ് സേഫ്റ്റി എക്‌സിക്യൂട്ടീവ് അന്വേഷണം നടത്തേണ്ടതില്ലെന്ന് എച്ച്എസ്ഇ വക്താവ് പറഞ്ഞു. രോഗികളായവരുടെ സ്വകാര്യ വിവരങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താന്‍ കഴിയില്ലെന്ന് കുട്ടിയെ ചികിത്സിക്കുന്ന കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

ഇറക്കത്തില്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയയുടന്‍ തനിയെ നീങ്ങിയ കാര്‍ കയറി 25കാരി മരിച്ചു. സമേഹ മെഹമൂദ് എന്ന യുവതിയാണ് പാര്‍ക്ക് ചെയ്തപ്പോള്‍ ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടമുണ്ടാകുമ്പോള്‍ കാറിനുള്ളില്‍ ഇവരുടെ കുട്ടിയുണ്ടായിരുന്നു. ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പോകുന്നതിനായി അമ്മയായാ സഹീദ അഖ്തറിനെ വിളിക്കുന്നതിന് ഹൈ വൈക്കോമ്പിലെ വൈറ്റ്‌ലാന്‍ഡ് റോഡില്‍ എത്തിയതായിരുന്നു ഇവര്‍. ബിഎംഡബ്ല്യു കാര്‍ ഇറക്കത്തില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം അമ്മയെ വിളിക്കാന്‍ പുറത്തിറങ്ങിയപ്പോളാണ് അപകടമുണ്ടായത്.

താന്‍ പുറത്ത് കാത്തുനില്‍ക്കുന്നു എന്ന് 8.20ന് സമേഹ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് കൊറോണര്‍ കോടതിയിലെ ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. 3 മിനിറ്റിനു ശേഷം അമ്മ പുറത്തെത്തുമ്പോള്‍ സമേഹ അപകടത്തില്‍പ്പെട്ട് കിടക്കുന്നതാണ് കാണുന്നത്. സമേഹ കാറിനടിയില്‍ പെട്ടിരുന്നു. സമേഹയുടെ സഹോദരന്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. അമ്മയുടെ നിലവിളിയും അപകടത്തിന്റെ ശബ്ദവും കേട്ടാണ് മുഹമ്മദ് ഉസ്മാന്‍ മഹ്മൂദ് പുറത്തെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ തന്റെ സഹോദരിയുടെ കുഞ്ഞ് ഇരിക്കുന്നത് താന്‍ കണ്ടുവെന്ന് മഹ്മൂദ് പറഞ്ഞു.

കാറിന്റെ ഹാന്‍ഡ്‌ബ്രേക്ക് ഇട്ടിട്ടുണ്ടായിരുന്നില്ലെന്ന് മെഹ്മൂദ് ഇന്‍ക്വസ്റ്റില്‍ പറഞ്ഞു. അപകടമുണ്ടായതിനു പിന്നാലെ അയല്‍ക്കാരെല്ലാം ഓടിയെത്തുകയും കാര്‍ജാക്കുകള്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. സമേഹയെ കാറിനടിയില്‍ നിന്ന് പുറത്തെടുത്തതിനു ശേഷമാണ് എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിയത്. ഡിസംബര്‍ 23ന് രാത്രി 8.50ന് സംഭവസ്ഥലത്തുവെച്ചു തന്നെ സമേഹ മരിച്ചതായി പാരാമെഡിക്കുകള്‍ അറിയിക്കുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. പിന്നീട് നടന്ന പരിശോധനയില്‍ കാറിന് മറ്റു തകരാറുകളൊന്നും കണ്ടെത്തിയില്ല.

ഓസ്ട്രേലിയയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനിടെ ഇന്ത്യൻ സംഘത്തിലെ മലയാളി താരങ്ങളായ കെടി ഇർഫാനെയും രാകേഷ് ബാബുവിനെയും ഇന്ത്യയിലേക്ക് മടക്കി അയച്ചു. ​ഗെയിംസിനിടയിൽ സിറിഞ്ച് ഉപയോ​ഗിച്ചു എന്ന് കണ്ടെത്തിയതിനേ തുടർന്നാണ് താരങ്ങളെ തിരിച്ചയത്. ട്രിപ്പിൾ ജംപിൽ ഫൈനലിലേക്ക് യോഗ്യത നേടിയ രാകേഷ് ബാബുവും ദീർഘദൂര നടത്തത്തിൽ മത്സരിക്കേണ്ട കെടി ഇർഫാനും ഇനി ഒരിക്കലും കോമ്മൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാവില്ല.

രാകേഷും ഇർഫാനും കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള ഏറ്റവും ആദ്യത്തെ വിമാനത്തിൽ രണ്ടുപേരെയും നാട്ടിലേക്ക് മടക്കി അയക്കൻ കോമൺവെൽത്ത് ഗെയിംസ് അതോറിറ്റി പ്രസിഡന്റ് ലൂയിസ് മാർട്ടിൻ ഉത്തരവിട്ടു. ഇന്ന് രാവിലെ ഓസ്ട്രേലിയൻ സമയം 9 മണിയോടെയാണ് സംഭവത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത് .

RECENT POSTS
Copyright © . All rights reserved