കൊച്ചി: പ്രണയ ദിനത്തില്‍ വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സദാചാര ഗുണ്ടായിസത്തിനെതിരെയാണ് വ്യത്യസ്ഥമായ പ്രതിഷേധ പരിപാടിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. സെന്റ് തെരേസാസ് കോളെജിലേക്ക് പ്രണയാഭ്യര്‍ത്ഥമയുമായി മാര്‍ച്ച് നടത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെ തീരുമാനം. എന്നാല്‍ ഈ മാര്‍ച്ച് പൊലീസ് തടഞ്ഞു.
അതേസമയം, ഒരു കോളേജിലേക്കും മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്യാംപസിനകത്ത് പ്രതിഷേധം സംഘടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥികള്‍ പുറത്താറിങ്ങാനിരുന്ന ഗേറ്റില്‍ പൊലീസ് നിലയുറപ്പിച്ചതോടെ അവര്‍ക്ക് പുറത്തിറങ്ങാനായില്ല.
റാലി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പൊലീസിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയ പ്രിന്‍സിപ്പിലിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. 30 ലധികം പേരെ കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ചോദ്യം ചെയ്തു കഴിഞ്ഞു.
സിപിഎം പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്നാണ് കോണ്‍ഗ്രസും ആരോപിക്കുന്നത്. ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തി മുദ്രാവാക്യം വിളിത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
സിപിഎം, സിഐടിയു പ്രവര്‍ത്തകരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബിനെ ഒരു സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ശുഹൈബിന്റെ കാലുകളില്‍ 37 വെട്ടുകള്‍ ഏറ്റിരുന്നു. ചോര വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ പോസ്റ്റര്‍ സ്ഥാപിച്ച് കര്‍ഷകന്‍. അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഈ തന്ത്രം ആദ്യം പരീക്ഷിച്ചത്. തന്റെ പാടത്ത് രണ്ട് വലിയ പോസ്റ്ററുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. വെറുതെ പോസ്റ്റര്‍ വയ്ക്കുക മാത്രമല്ല, നല്ലൊരു അടിക്കുറിപ്പും അദ്ദേഹം വച്ചു. ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്നാണത്.

ഇത്തവണ തന്റെ പത്ത് ഏക്കര്‍ വരുന്ന പാടത്തുനിന്ന് നല്ല വിളവ് ലഭിച്ചിരിക്കുന്നത്. അതോടെ നാട്ടുകാരും അതുവഴി പോകുന്നവരും പാടത്തേക്ക് തന്നെ നോക്കാന്‍ തുടങ്ങി. അവരുടെ കണ്ണ് തട്ടാതിരിക്കാനുള്ള മാര്‍ഗം ആലോചിച്ചപ്പോഴാണ് തന്റെ തലയില്‍ ഈ ആശയം തെളിഞ്ഞുവന്നതെന്നും റെഡ്ഡി പറയുന്നു.
അത് ഫലിച്ചു. ഇപ്പോള്‍ ആരും പാടത്തേക്ക് നോക്കുന്നില്ല. എല്ലാവരുടേയും കണ്ണ് പോസ്റ്ററിലാണെന്നും റെഡ്ഡി പറഞ്ഞു. കാബേജും കോളിഫ്‌ളവറും മുളകും ഉള്‍പ്പെടെ പലയിനങ്ങള്‍ റെഡ്ഡി കൃഷി ചെയ്യുന്നുണ്ട്. നെല്ലൂര്‍ ജില്ലയിലെ ബന്ദകിന്ദിപള്ളിയിലാണ് റെഡ്ഡിയുടെ പാടം.
‘ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് തനിക്ക് ഉറപ്പില്ല, എന്നാല്‍ സണ്ണി ലിയോണ്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ എത്തിക്കഴിഞ്ഞു’ എന്നാണ് ഒരാള്‍ ഇതേ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രേക്ഷകര്‍ക്ക് വാലന്റൈസ് ഡേ സമ്മാനമായി തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ദുല്‍ഖര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ ജീവിതത്തിലെ 25ാം ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ജീവിതം ആരംഭിച്ച് ആറു വര്‍ഷം തികയുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പതിനായിരം രൂപയില്‍ താഴെ വരുന്ന രണ്ടു മരങ്ങള്‍ക്കു വേണ്ടിയുള്ള തര്‍ക്കമാണ് മൂക്കന്നൂരിലെ അരും കൊലയില്‍ കലാശിച്ചത്.
കൊല്ലപ്പെട്ട ശിവന്റെ വീടിന്റെ കിണറിനു സമീപം നില്‍ക്കുന്ന രണ്ടു പ്ലാവുകളെ സംബന്ധിച്ചായിരുന്നു തര്‍ക്കം.
അമ്മയ്ക്കു വേണ്ടി അവസാന കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ കുരുന്ന് അതുലിനു കരച്ചില്‍ അടക്കാനായില്ല. അനുജത്തി അപര്‍ണ ബന്ധുവിന്റെ മടിയിലിരുന്നു അന്ത്യചുമ്പനം നല്‍കിയപ്പോള്‍ കണ്ടു നിന്നവര്‍ക്കു സങ്കടം അടക്കാനായില്ല.
കുവൈത്തില്‍ നിന്നു ഇന്നലെ രാവിലെ നാട്ടിലെത്തിയ ഭര്‍ത്താവ് സുരേഷിനു സ്മിതയുടെ ചേതനയറ്റ ശരീരം കാണേണ്ടി വന്നു. വെട്ടേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയ നടത്തി ഏറെ കഴിയും മുന്‍പാണ് അശ്വിനെ എടക്കാടുള്ള വീട്ടില്‍ സംസ്കാരചടങ്ങുകള്‍ക്ക് എത്തിച്ചത്. മൂക്കന്നൂര്‍ എരപ്പില്‍ എത്തിച്ച സ്മിതയുടെ കുട്ടികള്‍ അമ്മയുടെയും മത്തച്ഛന്റെയും മുത്തശ്ശിയുടെയും മൃതദേഹങ്ങള്‍ ഒരുമിച്ചു കണ്ട് കരയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു.

ആശുപത്രിയില്‍ നിന്ന് ഉറ്റവരെ കാണാനായി വീട്ടിലെത്തിച്ച ബന്ധുക്കളെ കുട്ടികള്‍ ചേര്‍ത്തു പിടിച്ചു. മൂത്തമകന്‍ അതുല്‍ അമ്മയുടെ കാല്‍തൊട്ടു നെറുകയില്‍ വച്ചപ്പോള്‍ കൂട്ടക്കരച്ചിലുയര്‍ന്നു.
വിധി വളരെ പെട്ടെന്നാണ് ഇവരുടെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്തിയത്.
ശിവരാത്രി ആഘോഷിക്കാന്‍ എടലക്കാട്ടുള്ള വീട്ടില്‍ നിന്ന് എരപ്പിലെ വീട്ടിലേയ്ക്കു വന്ന ഒറ്റ ദിവസംകൊണ്ട് ഇവരുടെ ജീവിതം മാറി മറിഞ്ഞു. മൂത്ത കുട്ടി അതുലാണ് അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തത്. വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മകന്‍ അശ്വിന്റെ അടുത്തേയ്ക്കാണ് സുരേഷ് ആദ്യം എത്തിച്ചത്. കുട്ടികളായ അപര്‍ണയും അതുലും അശ്വിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. അവരൊന്നിച്ചാണ് വീട്ടിലേയ്ക്ക് പോയത്.
പ്രതി ബാബുവിനു തറവാടു വീട് നല്‍കിയിരുന്നു.തറവാടു വീടിനോടു ചേര്‍ന്ന് തന്നെയാണ് ശിവനും വീടുവച്ചിരുന്നത്.മക്കളെ വിവാഹം ചെയ്തയച്ച ശേഷം ശിവനും വല്‍സയും മാത്രമായിരുന്നു താമസം.
മുംബൈ: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,378 കോടി രൂപയുടെ തട്ടിപ്പ്. മുംബൈയിലെ ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പെന്നാണ് സംശയം. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.
വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും പണം പിന്‍വലിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു. ബാങ്ക് നല്‍കിയ പരാതിയില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഈ ഇടപാടുകളെ തുടര്‍ന്നുണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യം അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ബാങ്ക് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബോസ്റ്റണ്‍: രാഷ്ട്രീയം പ്രവേശത്തിന് പിന്നാലെ സിനിമയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി നടന്‍ കമല്‍ ഹാസന്‍. ഇനി താന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കമല്‍ ഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള സംസ്ഥാന പര്യടനം ഈ മാസം നടക്കും. നിലവില്‍ രണ്ടു ചിത്രങ്ങളാണ് കമലിന്റെ പുറത്തിറങ്ങാനുള്ളത്.
തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നാല്‍ രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുമോയെന്ന ചോദ്യത്തിന് തോല്‍ക്കില്ലെന്നാണ് കമല്‍ ഹാസന്‍ മറുപടി നല്‍കിയത്. കഴിഞ്ഞ 37 ഓളം വര്‍ഷങ്ങളായി സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് 10 ലക്ഷത്തോളം അണികളെ സംമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നീതിപൂര്‍വമായ ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. തമിഴനെ സംബന്ധിച്ചിടത്തോളം കറുപ്പ് ഒരു മോശം നിറമല്ല. ദ്രാവിഡ ജനതയെയും കറുത്ത വര്‍ഗ്ഗത്തെയും പ്രതിനിധാനം ചെയ്യുന്ന കറുപ്പായിരിക്കും തന്റെ രാഷ്രട്രീയം. രാജ്യത്ത് കാവി നിറം വ്യാപിക്കുന്നത് അതീവ ആശങ്കയിലാണ് താന്‍ വീക്ഷിക്കുന്നത്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണ്. രജനികാന്തിന്റെ രാഷ്ട്രീയം കാവിയില്‍ അധിഷ്ഠിതമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെടില്ല. ഒരു കാരണവശാലും ബിജെപിയുമായി സംഖ്യത്തിലേര്‍പ്പെടില്ലെന്നും കമല്‍ ഹാസന്‍ പറയുന്നു.
നഗരത്തിലെ പാര്‍പ്പിട സമുച്ചയങ്ങളുടെയും ഹോസ്പിറ്റലും, കമ്പനികളുടേയുമടക്കം മലിനജലം സംസ്‌കരിക്കേണ്ട പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ട് ഏകദേശം ഒരുവര്‍ഷമായി. ഇക്കാലയളവില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും വരുന്ന മലിനജലം ഒട്ടും സംസ്‌കരിക്കാതെ തന്നെ ആലുവാപ്പുഴയിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും വരുന്ന രാസ ജൈവമാലിന്യങ്ങള്‍ അടക്കം ആലുവാപ്പുഴയിലേക്ക് ഒഴുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നവും ജലമലിനീകരണവും സൃഷ്ടിക്കുന്നുണ്ടെന്ന് ആംആദ്മി പാര്‍ട്ടി. സമീപനഗരമായ വിശാല കൊച്ചിയുടെ കുടിവെള്ള പദ്ധതിയായ പെരിയാറ്റിലേക്ക് ആണ് ഇത് ഒഴുകിയെത്തുന്നത്. ഇത് 35 ലക്ഷത്തോളം വരുന്ന നഗരവാസികളെയും സമീപജില്ലക്കാരുടേയും ആരോഗ്യത്തെ ആണ് ഇത് നേരിട്ട് ബാധിക്കുന്നത്.
മലിനജല സംസ്‌കരണ പ്ലാന്റ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി ചാലക്കുടി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സത്യാഗ്രഹം ആലുവ മലിനജല സംസ്‌കരണ പ്ലാന്റിന് മുന്നില്‍ ഇന്ന് രാവിലെ പത്തുമണിക്ക് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും പെരിയാര്‍ സംരക്ഷണ സമിതി അംഗവുമായ പുരുഷന്‍ ഏലൂര്‍ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, ചാലക്കുടി മണ്ഡലം നിരീക്ഷകന്‍ വിനോദ്കുമാര്‍, എറണാകുളം മണ്ഡലം നിരീക്ഷകന്‍ ഷക്കീര്‍ അലി, സഹീര്‍, ഷംസു ടി കെ എന്നിവര്‍ പ്രസംഗിച്ചു.
ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ തരംഗമായ അഡാറ് ലവിലെ ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസിന്‍ പരാതി. ഗാനം മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുപറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസത്തിനകം ഏതാണ്ട് 14 മില്ല്യണ്‍ ആളുകളാണ് അഡാറ് ലവിലെ പാട്ട് യൂടുബില്‍ കണ്ടത്.
മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്നു തുടങ്ങുന്ന അഡാറ് ലവിലെ ഗാനം ഇഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ കേസ് ഫയലില്‍ സ്വീകരിച്ചെങ്കിലും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചിത്രത്തിലെ രംഗങ്ങളുമായി ബന്ധപ്പെട്ടല്ല ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മുസ്ലിം മാപ്പിള ഗാനങ്ങളുടെ കൂട്ടത്തില്‍ വര്‍ഷങ്ങല്‍ക്ക് മുന്‍പ് തന്നെ പ്രസിദ്ധമായ പാട്ടാണ് ഇപ്പോള്‍ അഡാറ് ലവിലൂടെ റീമേക്ക് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പരാതിക്കാര്‍ക്ക് അറിയില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നതെന്നും നവ മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചു.
നഴ്‌സിംഗ് ബര്‍സറികള്‍ ഇല്ലാതാക്കുന്നത് അസമത്വം സൃഷ്ടിക്കുന്നുവെന്നും സ്ത്രീകളും വംശീയ ന്യൂനപക്ഷക്കാരുമായ അപേക്ഷകരെ ഇത് നഴ്‌സിംഗ് പഠനത്തില്‍ നിന്ന് പിന്നോട്ടു വലിക്കുന്നുവെന്നും സമ്മതിച്ച് സര്‍ക്കാര്‍. നിലവില്‍ നല്‍കി വരുന്ന ഗ്രാന്റ് വെട്ടിക്കുറച്ച് വര്‍ഷം 9,000 പൗണ്ടാക്കി മാറ്റിയ രീതി നഴ്‌സിംഗ് പഠിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതായി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഇജ്യൂക്കേഷന്‍സ് ഇക്യാലിറ്റി നടത്തിയ അനാലിസിസില്‍ പറയുന്നു. ഇത്തരത്തില്‍ പഠിക്കുന്നവര്‍ ജീവിത ചിലവുകള്‍ക്കും ട്യൂഷന്‍ ഫീസിനുമായി ലോണ്‍ എടുക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. പോസ്റ്റ് ഗ്രാജ്യൂറ്റ്‌സിന് നല്‍കിവരുന്ന ബര്‍സറികള്‍ വെട്ടിക്കുറക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എന്‍എച്ച്എസ് നഴ്‌സുമാരുടെ എണ്ണത്തെ കാര്യമായി ബാധിക്കുന്ന വിധത്തില്‍ ബര്‍സറികള്‍ കുറച്ചതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ലേബര്‍ ആവശ്യപ്പെട്ടു. എന്‍എച്ച്എസ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി പിന്നോക്കം നില്‍ക്കുന്നതാണെന്നും ദീര്‍ഘ വീക്ഷണമില്ലാത്ത നടപടിയാണെന്നും ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. അസമത്വം സൃഷ്ടിക്കുന്നതും ഹാനികരവുമായ നടപടികള്‍ തെരെഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് വ്യക്തമായതായി ആഞ്ചല റൈനര്‍ പറയുന്നു. സ്റ്റാഫുകളുടെ ദൗര്‍ലഭ്യത്താല്‍ ബുദ്ധിമുട്ടുകയാണ് നിലവില്‍ എന്‍എച്ച്എസ്, രോഗികള്‍ക്ക് കൃത്യമായ പരിചരണം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നഴ്‌സുമാരെയും മിഡ്‌വൈവ്‌സിനെയും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാചയപ്പെട്ടിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആശ്‌വെര്‍ത്ത് പറയുന്നു.

എന്‍എച്ച്എസ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ലേബര്‍ വ്യക്തമാക്കി. കറുത്ത വര്‍ഗ്ഗക്കാരെയും ന്യൂനപക്ഷ എത്തിനിക്ക് ആളുകളേയുമാണ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി കാര്യമായി ബാധിക്കാന്‍ പോകുന്നതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യൂക്കേഷന്‍ സമ്മതിച്ചിട്ടുണ്ട്. അടുത്ത ലേബര്‍ ഗവണ്‍മെന്റ് എന്‍എച്ചിഎസില്‍ തുടരുന്ന പ്രതിസന്ധി മറികടക്കുമെന്നും ഉന്നത വിദ്യഭ്യാസം ആഗ്രഹിക്കുന്ന ഒരോരുത്തര്‍ക്കും അര്‍ഹതപ്പെട്ട ബള്‍സറികള്‍ വിതരണം ചെയ്യുമെന്നും റൈനര്‍ കൂട്ടിച്ചേര്‍ത്തു.