തിരുവനന്തപുരം: സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. ജയിലിൽ കഴിഞ്ഞ 16 ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് ഉടൻ വിട്ടയക്കും.
ഒരു ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട അതിജീവിതയുടെ പേര് സാമൂഹ്യമാധ്യമങ്ങളിൽ വെളിപ്പെടുത്തിയെന്നാണ് കേസ്. ഇതോടൊപ്പം അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കോടതി നിർദേശിച്ച നിബന്ധനകൾ പാലിച്ചായിരിക്കും ജാമ്യം. അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച മറ്റ് ചിലർക്കെതിരെയും പോലിസ് നിയമനടപടികൾ സ്വീകരിച്ചിരുന്നു.
മുംബൈ: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്നത്തെ വ്യാപാരത്തിൽ ഒരു ഡോളറിന് 90 രൂപ 71 പൈസ എന്ന നിലയിലേക്കാണ് രൂപ തകർന്നത്. ഡിസംബർ 12ന് രേഖപ്പെടുത്തിയിരുന്ന 90.55 രൂപ എന്ന മുൻ റെക്കോർഡ് ഇതോടെ മറികടന്നു. ഇന്നത്തെ വിനിമയത്തിൽ രൂപ തിരിച്ചുവരവിന് ഒരിക്കൽപോലും ശ്രമിച്ചില്ലെന്നതും ഇടിവിന്റെ തീവ്രത വ്യക്തമാക്കുന്നു.
കഴിഞ്ഞ പതിനഞ്ച് ദിവസമായി രൂപ തുടർച്ചയായ സമ്മർദത്തിലാണ്. ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ കാലതാമസം, വിദേശ നിക്ഷേപകർ പിന്മാറിയത്, വർധിച്ചുവരുന്ന വ്യാപാര കമ്മി എന്നിവയാണ് ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഈ വർഷം മാത്രം ഡോളറിനെതിരെ 5 ശതമാനത്തിലധികം മൂല്യത്തകർച്ച രേഖപ്പെടുത്തിയ രൂപ, ആഗോള കറൻസികളിൽ ഏറ്റവും ദുർബല പ്രകടനം കാഴ്ച വെച്ചവയിൽ ഒന്നായി മാറിയിരിക്കുകയാണ്. ഡോളർ സൂചിക ഇടിഞ്ഞിട്ടും രൂപയുടെ ഇടിവ് തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം, ഓഹരി വിപണിയും ഇന്ന് തകർച്ചയിലാണ്. സെൻസെക്സ് 298.86 പോയിന്റ് നഷ്ടത്തോടെ 84,968.80ലും നിഫ്റ്റി 121.40 പോയിന്റ് കുറഞ്ഞ് 25,925.55ലുമാണ് വ്യാപാരം. വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 1,114.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതും രൂപയ്ക്ക് അധിക സമ്മർദമുണ്ടാക്കി. ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം തുടരുന്നിടത്തോളം വിപണിയിലും രൂപയിലും അസ്ഥിരത തുടരുമെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധർ നൽകുന്നത്.
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ ധനു മാസ ശ്രീ അയ്യപ്പ പൂജ, (2025 ഡിസംബർ 20 -ാം തീയതി ശനിയാഴ്ച) നടക്കും. രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതൽ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്തും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരറും പൂജകൾക്ക് കർമികത്വം വഹിക്കും
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975




രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതിയുടെ നടപടിക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയാണു പ്രധാനമായും പരിഗണനയ്‌ക്കെടുക്കുന്നത്. ഈ കേസില്‍ രാഹുലിനെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ. ബാബു കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു.
ആദ്യ കേസില്‍ വിശദമായ വാദം ഇന്ന് കോടതിയില്‍ നടക്കും. അന്വേഷണത്തിന്റെ പുരോഗതി, സെഷൻസ് കോടതിയുടെ ഉത്തരവ് എന്നിവയെ അടിസ്ഥാനമാക്കി ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് ഈ ഹര്‍ജി കേള്‍ക്കുന്നത്.
സിഡ്‌നി ∙ ബോണ്ടി കടൽത്തീരത്ത് ജൂതരുടെ ഹനൂക്കോ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ മരണം 16 ആയി. 40ലധികം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ അച്ഛനും മകനുമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചു. 50 കാരനായ അച്ഛനും 24 കാരനായ മകൻ നവീദ് അക്രമുമാണ് വെടിവെപ്പ് നടത്തിയതെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രാഥമിക നിഗമനം.
സംഭവം തീവ്രവാദ ആക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങളെയും പ്രതികളുടെ പശ്ചാത്തലത്തെയും കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു. സ്ഥലത്തിനടുത്ത് രണ്ട് സജീവ ഇംപ്രൊവൈസ്ഡ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. വെടിവെപ്പിനിടെ 50 വയസുകാരൻ പൊലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു; മകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച വ്യക്തി ലൈസൻസുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിൽ ഈ ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് സംശയം. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്‌നിയിലെ ബോണിറിഗി, ക്യാമ്പ്‌സി മേഖലകളിലെ ഇവരുടെ വസതികളിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പ്. നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് സ്ഥിരീകരിച്ചു. അക്രമികളിലൊരാളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. രണ്ടാമത്തെയാൾ സാരമായ പരുക്കുകളോടെ പിടിയിലായി.
ഓസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയാണ് ആദ്യം വെടിവയ്പ്പുണ്ടായത്. സിഡ്നിയിലെ പ്രധാന വിനോദ കേന്ദ്രമാണ് പ്രശസ്തമായ ബോണ്ടി ബീച്ച്. ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. ഇവർക്ക് നേരെയാണ് വെടിയുതിർത്തത്. കുട്ടികളെയും വയോധികരെയും പോലും വെടിവച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. പൊലീസും ദ്രുതപ്രതികരണ വിഭാഗവും ജനങ്ങളെ രക്ഷിക്കാൻ ഉടൻ ഇടപെട്ടു. അക്രമികളുടെ ഇരയായവരെ കുറിച്ചാണ് എന്റെ ചിന്തകൾ. ഫെഡറൽ പൊലീസുമായും ന്യൂ സൗത്ത് വെയ്ൽസ് അധികൃതരുമായും ബന്ധപ്പെടുകയാണ്. ആസ്ട്രേലിയയിലെ ജൂതരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നത്. ജൂത വിഭാഗത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണ് –അദ്ദേഹം പറഞ്ഞു.
സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ കെഎസ്ആർടിസി ഡ്രൈവറെ പിന്നീട് കണ്ടെത്തിയത് ജീവനൊടുക്കിയ നിലയിൽ. നെന്മാറ ചാത്തമംഗലം സ്വദേശി ബാബു(45)വിനെയാണ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശ്ശൂർ മണലി പാലത്തിന് താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തി ബാബു ഇറങ്ങിപ്പോയത്. യാത്രക്കാരെ കണ്ടക്ടര്‍ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.
പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടെ മണലി പാലത്തിനു സമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസ് കാലം ആകുമ്പോൾ ഭവനങ്ങളും തെരുവുകളും അലങ്കരിക്കുകയും അതി സന്തോഷത്തിൻ്റെ ക്രമീകരണങ്ങളും കൂടി വരവുകളും നാം പങ്കു വെക്കാറുണ്ട്. എന്നാൽ ഈ ബാഹ്യ അലങ്കാരങ്ങളേക്കാൾ ശ്രേഷ്ഠമാണ് ആഴത്തിലുള്ള സ്വാധീനവും അതിലേക്കുള്ള ഒരുക്കവും അത് മാറ്റത്തിലേക്കുള്ള ഒരു വിളിയാണ്. അത്തരത്തിലുള്ള ഒരു ചിന്തയാണ് ഹൃദയ ഒരുക്കത്തിലൂടെ സാധ്യമാകുന്നത്.
യോഹന്നാൻ സ്നാപകൻ ഈ ഒരുക്കത്തിന്റെ ശബ്ദം മരുഭൂമിയിൽ വിളിച്ചുപറഞ്ഞു. കാത്തിരുന്നവൻ യഥാർത്ഥത്തിൽ ആരാണ് എന്നും വരവിന്റെ ഉദ്ദേശം എന്നും, വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന മാറ്റത്തെ കുറിച്ചും മുന്നോട്ടക്കാരൻ വിളിച്ചു പറഞ്ഞു. ലൂക്കോസ് 3 : 4, കർത്താവിൻറെ വഴി ഒരുക്കുവിൻ, അവന്റെ പാതകളെ നേരെ ആക്കുവിൻ. ആത്മീകതയിൽ നിന്നും വ്യതിചലിച്ച് ജീവിച്ചിരുന്ന സമൂഹം ഈ വചനങ്ങളിൽ പ്രത്യാശ ദർശിക്കുകയും രക്ഷകനെ സ്വീകരിപ്പാൻ മാനസാന്തരം സ്വീകരിക്കുകയും ചെയ്തു.
1 . ഹൃദയപാത ശുദ്ധീകരിക്കാം.
യോഹന്നാന്റെ പ്രസംഗം ഒരു രാജകീയ വരവിന്റെ ഒരുക്കം ആയിരുന്നു. ഇത് പുരാതന കാലങ്ങളിൽ രാജകീയ വരവുമായി ബന്ധപ്പെട്ട് സാധാരണ കാഴ്ച ആയിരുന്നു. താഴ് വരകൾ ഉയർത്തപ്പെടുകയും മലകൾ താഴ്ത്തപ്പെടുകയും കല്ലുകൾ നീക്കപ്പെടുകയും വളഞ്ഞ വഴികൾ നേരെ ആക്കുകയും ചെയ്യുമായിരുന്നു. ഇത് തികച്ചും ആത്മീകതയുടെ ദൃഷ്ടാന്തമാണ്. രാജാധി രാജാവായ കർത്താവ് എഴുന്നള്ളി വരുന്ന ഈ നാളുകളിൽ പശ്ചാത്താപവും വിനയവും ഒരുക്കി പശ്ചാത്തലമാക്കിയ നമ്മുടെ ഹൃദയങ്ങൾ തുറന്നു കൊടുക്കാം. നമ്മുടെ ഹൃദയങ്ങൾ നമ്മുടേതായ ആത്മീകതയുടെ അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നവയാണ്. ഒരു മാറ്റത്തിന്റെ കാലം ആയില്ല എന്ന് മനസ്സ് നമ്മോട് പറഞ്ഞിരിക്കാം. അഹങ്കാരത്തോടെ ബന്ധങ്ങളെ നിസ്സാര വത്കരിച്ചിരിക്കാം. ആത്മികതയുടെ മുഖമായ പ്രാർത്ഥനയും മൗനവും ഇല്ലാതായിരിക്കാം. വിശ്വാസം പൊയ് പോകുന്ന ആകുലതയും ഉത്കണ്ഠയും നമ്മെ ഭരിച്ചിരിക്കാം കൃപാ പൂർണ്ണമായ കർമ്മങ്ങളെ വേണ്ടാ എന്ന് മനസ്സും സമൂഹവും നമ്മെ ശീലിപ്പിച്ചിരിക്കാം. എന്നാൽ സ്നാപകന്റെ വാക്കുകൾ പൂർണ്ണമായ അർത്ഥം നൽകി ആഘോഷങ്ങളേക്കാൾ കൂടുതലായി ഹൃദയം ഒരുക്കി രക്ഷകനെ വരവേൽക്കാം.
2 . അനുതാപം – ഹൃദയ ഒരുക്കത്തിന് ദൈവികദാനം
പശ്ചാത്താപം ഭാരമല്ല, കൃപയുടെ ദാനമാണ്. പല അവസരങ്ങളിലും പശ്ചാത്താപം കുറ്റമായും, ഭാരമായും ദുഃഖമായും ഒക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാൽ വിശുദ്ധ വചനങ്ങളിലും പിതാക്കന്മാരുടെ പഠിപ്പിക്കലുകളിലും അനുതാപത്തെ സന്തോഷകരമായ മടങ്ങി വരവാണ് എന്നാണ് പഠിപ്പിച്ചിരിക്കുന്നത്. അനുതാപ അവസരങ്ങളെ ശിക്ഷയായി പരിഗണിക്കാതെ ശുദ്ധീകരിക്കപ്പെടുവാനുള്ള അവസരങ്ങളായി മനസ്സിലാക്കുക. ബേത് ലഹേമിലെ പുൽത്തെഴുത്ത് നമ്മുടെ കാഴ്ചപ്പാടിൽ കുറവുകളുടെ മേഖലയായി തോന്നുമെങ്കിലും രാജാധിരാജന് വസിപ്പാൻ അത് മതിയായിരുന്നു. ദൈവം തിരഞ്ഞെടുത്ത ഹൃദയങ്ങൾ എത്ര അപൂർണ്ണമെങ്കിലും, എത്ര കുറവുള്ളതെങ്കിലും പശ്ചാത്താപത്തിലൂടെ ശുദ്ധമാകുമ്പോൾ വാസ യോഗ്യമായി തീരുന്നു.
3 . പരിശുദ്ധ കന്യകാമറിയം – ഒരുക്കത്തിന്റെ മാതൃക
ദൈവിക വചനങ്ങളെ ഗബ്രിയേൽ മാലാഖ അറിയിച്ചപ്പോൾ മറിയത്തിന്റെ പ്രതിവചനങ്ങൾ ലളിതവും ലോക സങ്കല്പങ്ങളെ മാറ്റിമറിക്കുന്നതുമായിരുന്നു. “അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ “. ലൂക്കോസ് 1: 38 അവളുടെ സമർപ്പണം വിനയം, ദൈവഭക്തി ഇവയെല്ലാം ഹൃദയ ഒരുക്കത്തിന്റെ ഫലങ്ങളാണ്. നമ്മുടെ പ്രാർത്ഥന ശകലങ്ങളിൽ “ഒരുക്കപ്പെട്ട ആലയവും, ജീവനുള്ള ബലിപീഠവും ” എന്നൊക്കെ പരിശുദ്ധ കന്യകാമറിയമിനെ വിശേഷിപ്പിക്കാനുള്ള കാരണം ഇതാണ്. വിശ്വാസവും സമർപ്പണവും , അനുസരണവും ഒത്തുചേരുന്നിടത്ത് ക്രിസ്തു ജാതം ചെയ്യുമെന്ന് ഈ പാഠം നൽകുന്നു. ഇവയെല്ലാം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്തുമസ് ഒരു ചടങ്ങായിട്ടല്ല, ഒരുക്കപ്പെട്ട ഹൃദയങ്ങളിൽ വെളിപ്പെടുന്ന ഒരു അത്ഭുതമാണ്. ഇന്നത്തെ നമ്മുടേതായ അർത്ഥങ്ങൾ നൽകുന്ന ആചരണങ്ങളിലും ശബ്ദ സാന്ദ്രമായ കൂട്ടങ്ങളിലും, വിഭവങ്ങൾ നിറഞ്ഞ തീൻ മേശകളും അല്ല ഹൃദയത്തിൻറെ ഒരുക്കമാണ് ക്രിസ്തുമസ് . ഒരു നിമിഷം കേൾക്കുക, അനുസരിക്കുക, ഹൃദയങ്ങളെ ഒരുക്കുക, ക്രിസ്തുവിന് നമ്മുടെ ഉള്ളിൽ ഇടം നൽകുക. അവൻറെ ജനനത്തിങ്കൽ പ്രകമ്പനം കൊണ്ട “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” – നമുക്കും സാധ്യമാക്കാം.
സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
അമേരിക്കയില്‍ വെടിവയ്പ്പില്‍ രണ്ടു മരണം. നിരവധി പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. റോഡ് ഐലണ്ടിലെ പ്രൊവിഡന്‍സിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്. അക്രമിയെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. ക്യാംപസിലുള്ളവരോട് വാതിലുകള്‍ അടയ്ക്കാനും മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കി വയ്ക്കാനും ക്യാംപസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവയ്പ്പിനെപ്പറ്റി വിവരം ലഭിച്ചുവെന്നും അക്രമിയെ പിടികൂടാനായിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.
അക്രമിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. കറുത്ത വസ്ത്രം ധരിച്ച പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് പരുക്കേറ്റവരില്‍ നിന്ന് ലഭ്യമായിരിക്കുന്ന വിവരം. അക്രമിയുടെ കൈയിലുണ്ടായിരുന്നത് എന്തുതരം തോക്കാണെന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ്, ഫിസിക്‌സ് കെട്ടിടങ്ങളിലാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കി വരുന്നത്.