Latest News

സേവനം യു കെ യുടെ ബർമിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് കുടുംബ സംഗമത്തിന് മെയ്‌ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് യു കെ യിലെ. ശിവഗിരി ആശ്രമത്തിൽ ഗുരു പൂജയോട് കൂടി പരിപാടികൾക്കു തുടക്കം കുറിക്കും. സേവനം യു കെ യുടെ ഭജൻസ് ടീം ഗുരുദേവ കൃതികളെ കോർത്തിണക്കി കൊണ്ടുള്ള ഗുരുഭജൻസ്. സമൂഹപ്രാർത്ഥന തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികൾ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

സേവനം യുകെയിൽ പുതിയതായി അംഗങ്ങൾ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സേവനം യു കെ നാഷണൽ എക്സിക്യൂട്ടീവ് അംഗവും ബർമിങ്ങ്ഹാം യൂ ണിറ്റ് പ്രധിനിധിയുമായ സാജൻ കരുണാകരൻ അറിയിച്ചു.. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്
സാജൻ കരുണാകരൻ : 07828851527
സജീഷ് ദാമോദരൻ : 07912178127

അപ്പച്ചൻ കണ്ണഞ്ചിറ

‘തിരുവില്ലക്കാട്ട് മന ദാമോദരൻ നമ്പൂതിരിപ്പാട്’ വിട ചൊല്ലുമ്പോൾ സ്റ്റീവനേജുകാരനെന്ന നിലയിൽ ആദ്യമായി എന്റെ മനസ്സിൽ എത്തുക മലയാളി കൂട്ടായ്മ്മയുടെ 2003 ലെ പ്രഥമ തിരുവോണം. അന്ന് 14 കുടുംബങ്ങളുമായി ചേർന്ന് ഓണം കൂടുവാൻ കഴിഞ്ഞതിന്റെ സന്തോഷാനുസ്‌മൃതി എന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും. സ്റ്റീവനേജിന്റെ മലയാളി കുടുംബ ഓണ സംഗമത്തിന് സ്നേഹ വേദിയായി അന്ന് മാറിയത് സുരേഷ് തിരുവില്ല-ലേഖയുടെ ഭവനം. തിരുവോണത്തിന് കാരണവന്മാരുടെ റോളിൽ സുരേഷിന്റെ അച്ഛൻ ദാമോദരൻ നമ്പൂതിരിപ്പാടും, അമ്മ കിള്ളിമംഗലത്ത്‌ മന കുടുംബാംഗം ശാലിനി അന്തർജ്ജനവും. യു കെ യിൽ എത്തിയ ശേഷമുള്ള ഞങ്ങളുടെ ആദ്യ പൊന്നോണം.


ശാലിനി അമ്മയും, ലേഖയും ചേർന്നാലപിച്ച അതിസമ്പന്നമായ ഓണപ്പാട്ടുകളും, പതിറ്റാണ്ടുകളിൽ ‘സ്വദേശി’യും, പിന്നീട് ‘മുംബൈവാല’യായതിനു ശേഷവുമുള്ള പ്രവാസ തിരുവോണ നാളുകളുടെ രസകരമായ ഓർമ്മകൾ പങ്കുവെച്ച ദാമോദരൻ അച്ഛനും ആയിരുന്നു പഴയ ഓർമ്മത്താളുകൾ മറിക്കുമ്പോൾ ഏറെ അനുഭൂതിയുണർത്തുക. കുടുംബത്തിന്റെ പാചക നൈപുണ്യത്തിൽ ഓണ വിഭവങ്ങളുടെ അതുല്യ സ്വാദിന്റെ പൂർണ്ണത രുചിക്കുവാനിടയായ ഗംഭീര സദ്യ. ഓണം ഒരുക്കുകയും, ആതിഥേയത്വം വഹിക്കുകയും ചെയ്ത ‘നമ്പൂതിരിപ്പാട്’ വിട ചൊല്ലുമ്പോൾ സ്റ്റീവനേജ് മലയാളി കുടുംബ മനസ്സുകളിൽ ബാക്കിവെക്കുക ഏറെ സമ്പന്നമായ ‘ഓണ സ്മൃതി ശേഖരങ്ങൾ’ ഒപ്പം ‘സ്നേഹ കലവറകളുടെ പിതൃ സ്പർശവും’.

ബോംബെയിലെ പഴയകാല കലാ-സാഹിത്യ- സാമൂഹ്യ മേഖലകളിലെ നായകനും, ബോംബെ യോഗക്ഷേമ സഭയുടെ സ്ഥാപകനും ആയിരുന്ന ദാമോദരൻ നമ്പൂതിരിപ്പാടിന്, ബോംബെ മലയാളികൾക്കിടയിൽ എന്നും ഒരു ‘അച്ഛൻ’ പരിവേഷമായിരുന്നു ലഭിച്ചിരുന്നത്. ബന്ധങ്ങളുടെ ഊഷ്മളതയിൽ അന്ധേരിയിലെ ദീപ് ടവർ ഹൗസിങ് സൊസൈറ്റിയിൽ താമസിച്ചു വന്നിരുന്ന ദാമോദരൻ അച്ഛനെയും ‘അമ്മ ശാലിനിയെയും ബോംബെ യാത്രക്കിടയിൽ കുടുംബ സമേതം അവിടെയെത്തി കാണുവാനായി കഴിഞ്ഞതിലും അവരുടെ സ്നേഹാർദ്രമായ ആതിഥേയത്വം സ്വീകരിക്കുവാനായതിലും വ്യക്തിപരമായി ഏറെ നന്ദിയും സന്തോഷവും കടപ്പാടും ഉണ്ട്. ‘സ്റ്റീവനേജിലെ മലയാളി തറവാട്ടിലെ ‘അച്ഛനെയും അമ്മയെയും’ കാണുവാൻ സോയിമോനും കുടുംബവും ബോംബെ വസതിയിൽ അവരെ സന്ദർശിച്ചിരുന്നതായി അച്ഛൻ ഒരിക്കൽ പറഞ്ഞിരുന്നു. ധാരാളം ഫോൺ കോളുകളും ആശംസകളും അവരെ തേടി എത്താറുണ്ടായിരുന്നത്രെ. അത്ര ഗാഢമായ സ്നേഹബന്ധം ആണ് അവർ ഞങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്തിരുന്നത്.


എക്കാലത്തെയും ഏറ്റവും ആസ്വദിച്ച ഓണാഘോഷം ഏതെന്നു ചോദിച്ചാൽ പക്ഷെ പഴയ കുടുംബങ്ങൾ സംശയലേശമന്യേ പറയുക 2004 ലെ ഓണാഘോഷമാവും. ‘ദാമോദരൻ അച്ഛനും, ശാലിനി അമ്മയും’ ‘ദേഹണ്ണക്കാരായി’ സോയിമോൻറെ ഭവനത്തിൽ വെച്ച് തയ്യാറാക്കിയ ഓണ സദ്യയെ വെല്ലാൻ നാളിതുവരെ ആർക്കും സാധിച്ചിട്ടില്ല എന്നതാണ് പരമ സത്യം. ദാമോദരനച്ഛനും, ശാലിനി അമ്മയും സജീവിന്റെ വീട്ടിലിരുന്നായിരുന്നു ഓണസാധനങ്ങളുടെ ലിസ്റ്റ് അന്ന് തയ്യാറാക്കിയത്. ജോണി കല്ലടാന്തിയും, റെനിയും, ലൂട്ടൻ ബേബിയും, അനിലും അടക്കം സുഹൃത്തുക്കൾ ലിസ്റ്റനുസരിച്ച് ലൂട്ടനിൽ നിന്നും അരിയും, മസാലകളും പച്ചക്കറികളും, വലിയ പാത്രങ്ങളും, തവയും ഒക്കെയായി എത്തുമ്പോൾ, ഞുറുക്കുവാനും, കഴുകുവാനും, പാചകത്തിനുമായി എല്ലാ മലയാളികളും തന്നെ സോയിമോൻറെ ഭവനത്തിലെത്തിക്കഴിഞ്ഞിരുന്നു. കത്തിയും, കട്ടിങ് ബോർഡും, ചിരവയും, തവികളും, ചട്ടുകങ്ങളും, പാത്രങ്ങളുമായി ഏവരും സന്നിഹിതർ.

പഴയ ഓർമ്മകളിൽ തെളിയുന്നത് ജെയ്‌സൺ, മേരി, സജി പാപ്പച്ചൻ, സജു, സരോ, ബിന്ദു, ഷീജ ദീപക്, ഡെയ്സി, ബേബി ജോസഫ്, ജെസിമോൾ, ലൈസ, അനു, സുരേഷ് …അടക്കം ‘കലവറക്കാർ’. പിന്നെ അടുപ്പുകൾ ആളുന്നതോടൊപ്പം ആർഭാടമായ പാചക കലവറയുടെ പുകയും മണവും തട്ടും മുട്ടും ഒച്ചയും ചിരിയും ചട്ടുകത്തിന്റെ പരുക്കൻ സ്വരങ്ങളും….വീടിന്റെ മൂലയിൽ, കർട്ടനു പിന്നിൽ നിന്ന് ഗ്ലാസ്സുകൾ തമ്മിൽ ഉരസുന്ന ശബ്ദം ഒരു ഹരമായി ഇന്നും ചെവിപടലങ്ങളിൽ ഉണ്ട് !!


ഓണാഘോഷത്തിന് ഒരു ‘ടെംപ്ളേറ്റ്’ തന്നെ നൽകിയതും അച്ഛൻ നമ്പൂതിരിപ്പാടും, അമ്മ ശാലിനി അന്തർജ്ജനവുമാണ്. അന്നത്തെ ആകാര സാമ്യതയോ, കുടവയറോ (?) എന്ത് കൊണ്ടോ എന്നറിയില്ല മഹാബലിയാകാൻ നിയോഗം കിട്ടിയത് എനിക്ക്. ഓണാഘോഷത്തിലെ ‘കൈകൊട്ടിക്കളി’ പിന്നീട് പുതുതലമുറ പേരുമാറ്റിയ ‘തിരുവാതിര’ എന്ന തിരുവോണ നാളിലെ സംഘ നൃത്തത്തിനെ പരിചപ്പെടുത്തുന്നതും, സ്ത്രീകളെ വിളിച്ചു കൂട്ടി പരിശീലനം നൽകുന്നതും, വേദിയിൽ എത്തിച്ചു യവനികക്കു പിന്നിൽ നിർദ്ദേശവുമായി നിൽക്കുന്ന ‘ടീച്ചറമ്മ’ ആയി ശാലിനി അന്തർജ്ജനം. കുട്ടികളുടെയും, വനിതകളുടെയും രണ്ടു ഗ്രൂപ്പുകളായി ടീമുകളെ അണിനിരത്തി ഒരുക്കുക ടീച്ചറമ്മ തന്നെ. പരിശീലനമോ, ദേഹണ്ണമോ എന്തായാലും അച്ഛൻ നേരിട്ട് നിർദ്ദേശം നല്കുകയില്ലെങ്കിലും ‘ഫൈനൽ അപ്രൂവൽ’ അവിടുത്തെ തീരുമാനത്തിലാവും. അമ്മക്കറിയാം അച്ഛന്റെ മനസ്സും ഇംഗിതവും.

സെന്റ് നിക്കോളാസ് ഹാളിൽ ഒന്നുചേർന്നാഘോഷിച്ച പൊന്നോണവും, എക്കാലത്തെയും ഏറ്റവും സ്വാദിഷ്ടമായ ഓണസദ്യയും രുചിച്ചവർക്കു തറവാട്ടു കാരണവരായ പാചകക്കാരനെ വിസ്മരിക്കാനാവില്ലല്ലോ. ഓണ സദ്യയുടെ ‘ആദ്യാന്തം’ നേതൃത്വം നൽകി ഒരുക്കുന്ന ‘രുചിക്കൂട്ട്’ സുരേഷിന്റെ മാതാപിതാക്കളുടെ വിരലുകളിൽ അത്രയേറെ ഭദ്രമായിരുന്നു.


ഡെൽറ്റാമോൾ, ആൻ സൂസൻ, തേജൻ, ടിയാന, അഷ്‌ലിൻ അടക്കം അന്നത്തെ കുട്ടികൾ അരങ്ങു വാണ ആഘോഷത്തിൽ അന്ന് നെടുനായകത്വം വഹിച്ച് നിൽക്കുക ആദരണീയനായ എൽദോസ് കൗങ്ങുംപള്ളി അച്ചൻ. അക്കാലത്തു മലയാളികൾക്കിടയിൽ ആത്മീയ-സാമൂഹ്യ നേതൃത്വം നൽകുക മിക്കവാറും എൽദോസച്ചനാവും. ‘ടെക്നിക്കൽ ഗുട്ടൻസ്’ വശമായിട്ടുള്ള സജീവാണ് അന്നത്തെ ആഘോഷത്തിനും പിന്നീട് അടുത്തടുത്ത വേളകളിലും ശബ്ദവും വെളിച്ചവും നൽകിപ്പോന്നിരുന്നത്. അക്കാലത്ത് ഓണപ്പൂക്കളം ഒരുക്കുക അമ്മയുടെ അവകാശമോ, കടമയോ ആയിരുന്നുവെന്നാണ് തോന്നൽ. ലേഖ ഒപ്പം ഉണ്ടാവും. പിന്നെ വർഷങ്ങളോളം ലേഖയും ആര്യയും ഉമയും ആ പാത പിന്തുടർന്നു.

ഓണനാളുകൾക്കിടയിൽ തന്നെയാവും മിക്കവാറും ദാമോദരൻ അച്ഛനും , അമ്മ ശാലിനിയും ബോംബെയിൽ നിന്ന് സുരേഷിന്റെ ഭവനത്തിലെത്തുക. പല സന്ദർശനങ്ങളിലും ബോംബയിൽ നിന്ന് ആവശ്യപ്പെടുന്ന തിരുവോണത്തിനായുള്ള സാധനങ്ങളും സമാഹരിച്ചു വരുകയാവും അവരുടെ പതിവ്. പലപ്പോഴും സ്വന്തം സാധനങ്ങൾ മാറ്റി വെച്ച് വരേണ്ടി വരുന്ന സ്നേഹമയിയായ ‘ദാമോദരനച്ഛനെ’ അക്കാലത്തെ മലയാളി കുടുംബങ്ങൾ തങ്ങളുടെ ഹൃദയദളങ്ങളിൽ ചേർത്തു വെച്ചിരുന്നതിൽ അത്ഭുതത്തിനു കാരണമില്ല.

2004 ലെ ഓണാഘോഷ വേളയിൽ ജേക്കബ് കീഴങ്ങാട്ട് പറഞ്ഞ വാക്ക്‌ ഇന്നും ഓർമ്മയിലുണ്ട്. ‘ദാമോദരൻ അച്ഛനും ‘അമ്മ ശാലിനിയും സുരേഷിന്റേതെന്ന പോലെ തന്നെ സ്റ്റീവനേജ് മലയാളികളുടെ തറവാട്ട് കാരണവന്മാർ കൂടിയാണ്’ ആ അധികാരവും അവകാശവും ആണ് അവരെ ഏവരുടെയും നാവിൻ തുമ്പത്ത് എത്തുന്ന ‘അച്ഛനും അമ്മയും’ എന്ന വിളിപ്പേര്.

മലയാളികൾക്കിടയിൽ പക്ഷെ മിക്കവാറും എല്ലാവരും തന്നെ ലേഖയുടെ മാതാപിതാക്കളാണിവർ എന്നാണു ഇന്നും കരുതുന്നത്. അത്രമാത്രം ലേഖയോടൊപ്പമാവും കൂടുതൽ ഇഴുകി ചേർന്നു കാണുകയും, അവരുടെ താൽപ്പര്യം നടത്തിക്കൊടുക്കുന്നതും ദർശിക്കാറ്.

തിരുവോണ ഭക്തിഗാനം ആലപിക്കുവാൻ ലേഖക്കും, മക്കൾക്കും നാളിതുവരെ അവകാശം നല്കിപ്പോരുന്ന ‘അസ്സോസ്സിയേഷൻ നയം’ തന്നെ അവരോടുള്ള ആദരവും അംഗീകാരവുമാവാം. യശ്ശശരീരനായ പ്രശസ്ത സിനിമ-സീരിയൽ നടൻ ജീ കെ പിള്ള, യു കെ സന്ദർശനത്തിനെത്തിയപ്പോൾ, അദ്ദേഹത്തിന് സ്റ്റീവനേജിൽ ആദരമായി ഷാൾ അണിയിക്കുവാൻ ഒരിക്കൽ നിയുക്തനായത് സ്റ്റീവനേജിന്റെ കാരണവരായ ദാമോദരൻ അച്ഛനാണ്.

ദാമോദരൻ അച്ഛന്റെ ദേഹ വിയോഗത്തിൽ സ്റ്റീവനേജ് മലയാളികളുടെ ഹൃദയംഗമമായ ആദരാഞ്ജലികളും അനുശോചനവും പ്രാർത്ഥനകളും. വേർപ്പാടിന്റെ വിഷമാവസ്ഥയിൽ ആയിരിക്കുന്ന ‘അമ്മ ശാലിനിക്കും, സുരേഷ്-ലേഖാ കുടുംബത്തിനും സാന്ത്വനത്തിന്റെയും, സമാധാനത്തിന്റെയും, ശക്തിയുടെയും കൃപകൾ ദൈവം ചൊരിയട്ടെ. സ്റ്റീവനേജിന്റെ മലയാളി കൂട്ടായ്മ്മകളിലും അവരുടെ ‘ഖൽബിലും’ ഓരോ ഓണാഘോഷത്തിലും ദാമോദരനച്ചന്റെ അദൃശ്യമായ അനുഗ്രഹ സാന്നിദ്ധ്യം എന്നും ഉണ്ടാട്ടെ. പ്രാർത്ഥനാനിറവിൽ നന്ദിപൂർവ്വം നിത്യശാന്തി നേരുന്നു.

ഗ്ലാസ്ഗോ: ഒരുമയുടേയും, സ്നേഹത്തിന്റേയും തേരിലേറി കലയുടെ നൂപുരധ്വനി മുഴക്കി ഒരു പതിറ്റാണ്ടിന്റെ അജയ്യ കാഹളത്തോടെ മുന്നേറുന്ന കലാകേരളം ഗ്ലാസ്ഗോ ഒരു പിടി മിന്നും പ്രതിഭകളെ അണിനിരത്തിയാണ് ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഘടനയെ പുതിയ തലങ്ങളിലേക്കെത്തിക്കാൻ ആത്മാർത്ഥത നിറഞ്ഞ ഉറച്ച കാൽവയ്പുകളോടെ ശ്രീ സെബാസ്റ്റ്യൻ കാട്ടടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അളവറ്റ പിന്തുണയും, അകമഴിഞ്ഞ മനസ്സുമായി വൈസ് പ്രസിഡന്റായി സെലിൻ തോമസ് തിരഞ്ഞെടുക്കപ്പെട്ടു.

സാമൂഹ്യ- സന്നദ്ധ പ്രവർത്തന മേഖലകളിൽ നിപുണത തെളിയിച്ച സോജോ ആൻ്റണി സെക്രട്ടറിയായപ്പോൾ, സൗമ്യതയുടെയും സഹൃദത്തിൻ്റെയും മുഖമായ ഷൈനി ജയൻ ജോയിൻ്റ് സെക്രട്ടറിയായി , പരിചയസമ്പന്നതയുടെ മികവോടെ കലർപ്പില്ലാത്ത കൈപുണ്യവും കലവറയോളം സ്നേഹവും കൈമുതലാക്കിയ ശ്രീ.ഷൈജൻ ജോസഫ് ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കലാകേരളത്തിൻ്റെ തുടക്കം മുതൽ പലകമ്മറ്റി കളിലായി പ്രാവീണ്യം തെളിയിച്ച ശ്രീ രഞ്ജിത്ത് കോയിപ്പള്ളി ആണ് ജോയിൻറ് ട്രഷറർ. കൃത്യവും പക്വവുമായ കാര്യക്ഷമതയും, പ്രവർത്തിപരിചയവും, ഊർജ്വസ്വലതയും കൈമുതലാക്കിയ പുതിയ കമ്മറ്റി അംഗങ്ങൾ കൈകോർക്കുമ്പോൾ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം കലാകേരളത്തിന്‌ പുതു ചൈതന്യം നിറയ്ക്കാൻ , ഗ്ലാസ്‌ഗോ മലയാളികളുടെ കലാ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ അനുദിനം മുഴങ്ങുന്ന ശബ്ദമായി കലാകേരളം പുതിയ മാനങ്ങൾ കൈവരിക്കും.

മെയ് 12ന് നടത്തുന്ന നഴ്സസ് ദിനാഘോഷത്തോടുകൂടി കലാകേരളത്തിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരി തെളിയുകയായി. ഒരു ചെറിയ കൂട്ടായ്മ തീർത്ത വലിയ വിജയങ്ങളുടെ ഉൾക്കരുത്ത് എല്ലാ അംഗങ്ങളുടേയും നിസ്വാർത്ഥമായ സ്നേഹത്തിന്റേയും സഹകരണത്തിന്റേയും പ്രതിഫലനമാണെന്ന ഉറച്ച വിശ്വാസത്തോടെ അതിരില്ലാത്ത വിശ്വവിശാലതയുടെ ചിറകിലേറി കലാകേരളമെന്ന നേരിൻ്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് ഇനിയുമിനിയും കലാകേരളം മുന്നോട്ട് …

തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യ കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1973ൽ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു അത്. തന്നെ ചെസ്സ് കളിക്കാൻ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു കളപ്പുരയ്ക്കൽ വാസു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ അന്നാ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞുവെന്നും എൻ. ആർ. പറഞ്ഞു.

ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി അനെക്സ് കാഞ്ഞിരവില്ല ചാംപ്യനായി. ഒന്നര ഗ്രാം ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ ട്രോഫിയുമാണ് അവാർഡ്. രണ്ടാം സ്ഥാനം മലപ്പുറം സ്വദേശി ബാല ഗണേശൻ കരസ്ഥമാക്കി. അൺറേറ്റഡ് വിഭാഗത്തിൽ തൃശ്ശൂർ സ്വദേശി സവാദ് ഷംസുദ്ദീൻ ചാംപ്യനായി.

അണ്ടർ 15 വിഭാഗത്തിൽ, തൃശ്ശൂർ കുരിയിച്ചിറ സെന്റ്. പോൾസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥി അഹാസ്‌ ഇ.യു. ചാംപ്യനായി. റേറ്റഡ് വിഭാഗത്തിലെ രണ്ടാം സ്ഥാനത്തിനും അൺറേറ്റഡ് വിഭാഗത്തിലും അണ്ടർ 15 വിഭാഗത്തിലും ഓരോ ഗ്രാം ഗോൾഡ് കോയിനുകളാണ് അവാർഡ്. എല്ലാ ജില്ലകളിൽനിന്നും പ്രാതിനിധ്യം ലഭിച്ച ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ 78 പേരും അൺറേറ്റഡ് വിഭാഗത്തിൽ 103 പേരും അണ്ടർ 15 വിഭാഗത്തിൽ 131 പേരും പങ്കെടുത്തു. 79 അവാർഡുകളിലായി ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽപരം രൂപയുടെ അവാർഡുകളാണ് വിതരണം ചെയ്തത്.

ഏഷ്യൻ ബോഡി ബിൽഡർ താരം ഏ. പി. ജോഷി, ടൂർണമെന്റ് രക്ഷാധികാരികളായ വി. മുരുകേഷ്, കെ. എം. രവീന്ദ്രൻ എന്നിവരും അവാർഡ് വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കോർഡിനേറ്റർ സാജു പുലിക്കോട്ടിൽ, സംഘാടക സമിതി വൈസ് ചെയർമാൻ ഇ.എം. വിദുരർ, പി. വി. സന്തോഷ്, പ്രിയങ്ക ഭട്ട്, സദു, മോഹൻദാസ് ഇടശ്ശേരി, സുബിൻ.കെ. എസ്സ്. എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്ത് മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. മരണകാരണം സൂര്യാഘാതമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ (35), പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി. രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍. ശബരീഷ് (27), തെങ്കര സ്വദേശിനി സരോജിനി (56) എന്നിവരാണ് മരണപ്പെട്ടത്.

ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീര്‍ കളിക്കാനെത്തിയത്. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം സ്വദേശി ശബരീഷിന് ഇന്ന് രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പാലക്കാട് തെങ്കര സ്വദേശിനി സരോജിനി കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ തൊട്ടടുത്ത ക്ലിനിക്കിലും പിന്നീട് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം കണ്ണൂരിലും തൃശൂരിലും വയലുകളില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഏക്കറുകണക്കിന് ഭൂമിയണ് കത്തി നശിച്ചത്. രണ്ടിടത്തും ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. പുല്ല് വളര്‍ന്നുനില്‍ക്കുന്ന വയലുകളിലാണ് തീപിടിച്ചത്. വൈകിയും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീ പടര്‍ന്നുപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്‌സെത്തിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം തീ അണയ്ക്കുന്നതിന് തടസമാകുകയായിരുന്നു. ഇപ്പോഴും പ്രദേശത്താകെ ചുടും പുക പടര്‍ന്ന അവസ്ഥയാണ്.

തൃശൂരിലും സമാന അവസ്ഥ ആയിരുന്നു. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു മുഴുവന്‍. പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് മാത്രമാണ് ഇവിടേക്ക് എത്തിയിരുന്നത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം.

പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് രേഖപ്പെടുത്തിയത് സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയാണെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. പാലക്കാട് ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ 3.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും കോഴിക്കോട് ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 3.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളില്‍ ഈ ജില്ലകളിലും സമീപ ജില്ലകളിലും പ്രത്യേക ശ്രദ്ധ തുടരണം. മറ്റു ജില്ലകളിലും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

അച്ഛൻറെ കൊലപാതകത്തിൽ പ്രതിയായ യുവ ഡോക്ടറെ മരിച്ച നിലയിൽ നേപ്പാളിൽ കണ്ടെത്തിയതായി ബന്ധുക്കൾ. വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത് അവണൂർ അമ്മാനത്ത് വീട്ടിൽ മയൂർനാഥി (25) നെയാണ്.

വിഷം കലർന്ന കടലക്കറി കഴിച്ചതിനെ തുടർന്ന് ഇയാളുടെ അച്ഛൻ മരിച്ചിരുന്നു. പോലീസ് പ്രതി വീട്ടിലെ കടലക്കറിയിൽ വിഷം ചേർത്തതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു . ജയിലിൽ നിന്നിറങ്ങിയശേഷം മയൂർനാഥ് പലസ്ഥലങ്ങളിലായിരുന്നു. ഇയാൾ നേപ്പാളിലേയ്ക്ക് പോയത് സന്യാസം സ്വീകരിക്കാൻ വേണ്ടിയാണെന്ന് പറയുന്നു.

സംസ്ഥാനത്ത് കനത്ത ചൂട് തുടരും. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽ മഴയ്ക്കും സാധ്യത ഉണ്ട്. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഇന്ന് കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. വയനാട്, ഇടുക്കി ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം ഇന്നലെ ചൂടിന് നേരിയ ശമനമുണ്ടായി. ഒരു ജില്ലയിലും ഇന്നലെ ഉഷ്‌ണതരംഗം സ്ഥിരീകരിച്ചില്ല. പാലക്കാട് 40.4°cഉം കോഴിക്കോട് 37.8°cഉം തൃശൂരിൽ 37.3°cഉം ആലപ്പുഴയിൽ 37.1°c താപനിലയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചതും ചൂട് കുറയാൻ കാരണമായിട്ടുണ്ട്.

ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ പുറം ജോലികൾക്ക് ഏർപ്പെടുത്തിയ സമയ നിയന്ത്രണം മെയ് 15 വരെ നീട്ടിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണി വരെ പുറം ജോലികൾ ചെയ്യുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അവധിക്കാല ക്ലാസുകൾ രാവിലെ പത്ത് മണിക്ക് മുൻപ് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.

മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ നിര്‍ണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസിലെ സി.സി.ടി.വി.യുടെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതിൽ പ്രതികരിച്ച് ഡ്രൈവർ എച്ച്.എൽ യദു. മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെന്ന് യദു പറഞ്ഞു. ഇനി ബസ് തന്നെ കാണാതാകുമെന്നും അദ്ദേഹം ആരോപിച്ചു.

മേയറുമായുള്ള പ്രശ്നത്തിന് ശേഷം കെ.എസ്.ആർ.ടി.സി.യുടെ കസ്റ്റഡിയിലായിരുന്നു ബസ്. ഡിപ്പോയില്‍ ഒതുക്കിയിട്ടിരുന്ന ബസ് താൻ കണ്ടിരുന്നു. ഇപ്പോഴാണ് പോലീസ് ബസ് പരിശോധിക്കുന്നത്. താന്‍ ഒരു താത്ക്കാലിക ജീവനക്കാരനാണ്. മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിക്കാൻ താന്‍ ആളല്ല. ഒരു ഉദ്യോഗസ്ഥയെ പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.

ഇങ്ങനെയൊരു ക്യാമറയുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇനി ബസ് തന്നെ കാണാതാകുന്ന അവസ്ഥ വരും. ക്യാമറകൾ റിക്കോഡിങ്ങാണെന്നും താന്‍ ശ്രദ്ധിച്ചിരുന്നു.

കമ്മിഷണർ ഓഫീസിൽ ബുധനാഴ്ച പരാതിയുമായി പോയിരുന്നു. നീ മറ്റ് പല കേസുകളിലും പ്രതിയല്ലേ എന്ന ചോദ്യമാണ് പോലീസിൽ നിന്നുമുണ്ടായത്. മേയറെ താൻ അശ്ലീലം കാണിച്ചുവെന്ന രീതിയിലാണ് അവര്‍ പെരുമാറുന്നത്.

മാധ്യമങ്ങളും ഡ്രൈവർ സംഘടനകളിൽപ്പെട്ടവരുമല്ലാതെ ആരും തന്നെ വിളിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനും വിഷയത്തിൽ താനുമായി സംസാരിച്ചിട്ടില്ല. അവർ ഇടപെട്ട് കഴിഞ്ഞാൽ അവരുടെ ജോലി പോകുന്ന അവസ്ഥയാണെന്നും യദു കൂട്ടിച്ചേർത്തു.

ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ക്കെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

ക്യാമറകള്‍ പരിശോധിക്കാന്‍ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ബുധനാഴ്ച രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചു. എന്നാല്‍, ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോയെന്നും ആരെങ്കിലും മാറ്റിയതാണോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

കരുവന്നൂർ കള്ളപ്പണക്കേസിൽ പ്രതിച്ഛായ മോശമായ സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് ഇപ്പോൾ ആദായ നികുതിവകുപ്പിന്റെ പ്രഹരവും. തിരഞ്ഞെടുപ്പു കാലത്ത് ചട്ടവിരുദ്ധമായി പിൻവലിച്ച ഒരുേകാടിയുടെ നോട്ടുകൾ തിരികെ നിക്ഷേപിക്കാനെത്തിയപ്പോൾ വീണ്ടും പിടിയിലായത് കനത്ത തിരിച്ചടിയായി.

മരവിപ്പിച്ച പാർട്ടി അക്കൗണ്ടിലേക്ക് അനുമതിയില്ലാതെ പണമിടാൻ സ്വകാര്യകാറിലാണ് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയത്. ആദായനികുതിവകുപ്പറിയാതെ പണം നിക്ഷേപിക്കാനായിരുന്നു പദ്ധതി. നിയമോപദേശം കിട്ടിയശേഷമാണ് പണം നിക്ഷേപിക്കാനെത്തിയതെന്ന് പാർട്ടിനേതാക്കൾ പറയുന്നു.

ജില്ലാ കമ്മിറ്റിയുടെ ഒാഫീസിന് സമീപം എം.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽനിന്ന് ഏപ്രിൽ രണ്ടിന് ഒരുകോടി പിൻവലിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പെരുമാറ്റച്ചട്ടം നിലനിൽക്കേ ഇത്രയും വലിയ തുക പണമായി പിൻവലിച്ചത് ആദായനികുതി വകുപ്പ് കണ്ടെത്തി. അതോടെ സി.പി.എമ്മിന്റെ അക്കൗണ്ടുകളിലേക്ക് അന്വേഷണമെത്തി. ബാങ്കിലെ സി.പി.എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു.

ജില്ലാ കമ്മിറ്റി നൽകിയ ആദായനികുതി റിട്ടേണുകളിലൊന്നും ഈ അക്കൗണ്ട് വിവരങ്ങളില്ലെന്നും കെ.വൈ.സി. രേഖകളും പൂർണമല്ലെന്നും ആദായനികുതി വകുപ്പ് അന്ന് വ്യക്തമാക്കി. ഏപ്രിൽ രണ്ടിന് പിൻവലിച്ച പണം ചെലവഴിക്കരുതെന്ന് ആദായനികുതിവകുപ്പ് നിർദേശം നൽകിയിരുന്നു. 1998-ൽ തുടങ്ങിയ ഒരു അക്കൗണ്ടിൽ അഞ്ചുകോടി പത്തുലക്ഷം രൂപയാണുണ്ടായിരുന്നത്. ഇതിൽ ഒരുകോടി രൂപ സ്ഥിരനിക്ഷേപമാണ്. മറ്റൊരു അക്കൗണ്ടിൽ പത്തു കോടിയുടെയും നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് പറയുന്നു.

മുൻപ് പിൻവലിച്ച ഒരുകോടി രൂപയിൽപ്പെട്ട അതേ നോട്ടുകളാണ് സി.പി.എം. നേതാക്കൾ ചൊവ്വാഴ്ച തിരികെ നിക്ഷേപിക്കാൻ കൊണ്ടുവന്നത്. അതേനോട്ടുകളാണെന്ന് ഉറപ്പാക്കി ജില്ലാസെക്രട്ടറി എം.എം. വർഗീസിനോട് ആദായനികുതി വകുപ്പ് അധികൃതർ ഒപ്പിട്ടുവാങ്ങി.

ഇടപാടു സംബന്ധിച്ച് ആദായനികുതിവകുപ്പ് സ്റ്റേറ്റ്മെന്റ് എഴുതിവാങ്ങിയെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും എം.എം. വർഗീസ് പ്രതികരിച്ചു. ബാങ്കിൽ നിന്നിറങ്ങവേ മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം. ഇ.ഡി. ചോദ്യംചെയ്തതിന്റെ തുടർച്ചയാണിത്. അല്ലാതെ യാതൊന്നുമില്ല. പണംതിരിച്ചടയ്ക്കാൻ സമ്മതിച്ചോയെന്ന ചോദ്യത്തിന് പൈസ അടച്ചോ അടച്ചില്ലയോ എന്നതല്ല പ്രശ്നമെന്നായിരുന്നു മറുപടി.

ഇന്ത്യയില്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് നിര്‍മ്മാണ കമ്പനിയായ അസ്ട്രസെനക(AstraZeneca). യുകെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്പനിയായ അസ്ട്രസെനക ഇക്കാര്യം വെളിപ്പെടുത്തിയത്.

കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഇത് രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഇത് വിതരണം ചെയ്തത് പൂനെവാല സെറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു.

വരാനിരിക്കുന്ന വലിയ നിയമ പോരാട്ടങ്ങളുടെ തുടക്കമാവും ഈ കുറ്റസമ്മതം എന്നാണ് സൂചന. ദി ടെലിഗ്രാഫ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഷീല്‍ഡ് വാക്സിന്‍ നിരവധി കേസുകളില്‍ ഗുരുതരമായ രോഗങ്ങളോ മാരകമായ അവസ്ഥകളോ ഉണ്ടാക്കിയതായി ആരോപിച്ച് അസ്ട്രസെനക പലയിടത്തും നിയമ നടപടികള്‍ നേരിടുന്നുണ്ട്.

ആകെ 51 കേസുകളിലായി ഇരകള്‍ 10 കോടി പൗണ്ട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്ന് ചൂണ്ടിക്കാട്ടി 2021 ല്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് ഈ കേസിന് തുടക്കമിട്ടതെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇത് അംഗീകരിക്കാന്‍ കമ്പനി തയ്യാറായിരുന്നില്ല. ഇത്തരം തകരാറുകള്‍ വാക്സിന്‍ മൂലമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നായിരുന്നു കമ്പനിയുടെ അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതിയെ അറിയിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അവര്‍ ഇപ്പോള്‍ ഇത് അംഗീകരിച്ചതോടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളാണ് ആശങ്കയില്‍ ആയരിക്കുന്നത്.

വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വാക്സിന്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും കാരണമാകും എന്നായിരുന്നു കമ്പനി സമ്മതിച്ചത്. അതേസമയം അസ്ട്രസെനക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്നാണ് ആരോഗ്യ വൃത്തങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയും മറ്റു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളും ‘കോവിഷീല്‍ഡ്’ എന്ന പേരിലാണ് ഈ വാക്സിന്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.

RECENT POSTS
Copyright © . All rights reserved