ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവ് പിന്നീട് യുവതിയെ ഉപേക്ഷിച്ച് നാടുവിട്ടതായി പരാതി. കോട്ടയം കുറുപ്പുന്തറ മാന്‍വെട്ടത്താണ് നാടകീയ സംഭവങ്ങള്‍. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ പെണ്‍കുട്ടി ഭര്‍ത്തൃവീട്ടിലെ വരാന്തയിലാണ് മൂന്നുദിവസമായി താമസം.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ അകത്തു കയറാന്‍ സമ്മതിക്കുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പെണ്‍കുട്ടി ലേഖകനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ വാക്കുകളിലൂടെ.
മധുരവേലിയിലാണ് എന്റെ വീട്. അച്ഛന് ചെറുപ്പത്തിലെ മരിച്ചുപോയി. എനിക്കു താഴെ രണ്ടു സഹോദരങ്ങളാണ്. പ്ലസ്ടു കഴിഞ്ഞശേഷം കടുത്തുരുത്തിയില്‍ ലാബ് ടെക്നീഷന്‍ കോഴ്സ് പഠിക്കുകയാണ്. ഇതിനിടെ ഈ ജനുവരിയിലാണ് മാന്‍വെട്ടം സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.
പരിചയം പ്രണയമായി വളര്‍ന്നത് പെട്ടെന്നാണ്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടില്ലെങ്കില്‍ ഞങ്ങള്‍ തമ്മില്‍ അടുത്തു. ഇതിനിടെ ഒരുദിവസം എന്നെ നേരിട്ട് കാണണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവന് പറഞ്ഞു. അന്ന് രാത്രി ഒരുമണിയോടെ അവന് വീടിനു മുന്നിലെത്തി. എന്നെ നിര്‍ബന്ധിച്ച് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെവച്ച് അരുതാത്തത് സംഭവിക്കുകയും ചെയ്തു.
ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടുകാര്‍ അറിയുകയും ചെയ്തു. ഇതോടെ വലിയ പ്രശ്നമായി. വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ അവനെ വിളിക്കുകയും കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഞാന്‍ വിളിച്ചാല്‍ അവന് ഫോണെടുക്കാതെയായി. ഇതിനിടെ അമ്മ പോലീസില്‍ കേസ് കൊടുത്തതോടെ അവനും വീട്ടുകാരും സ്റ്റേഷനിലെത്തി എന്നെ വിവാഹം കഴിക്കാമെന്ന് എഴുതി നല്കി.
ഇതനുസരിച്ച് ഒക്ടോബര്‍ 21ന് കടുത്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരായി. വിവാഹത്തിന് അവന്റെ വീട്ടുകാര്‍ എത്തിയില്ല. ഞങ്ങളെ എന്റെ വീട്ടുകാര്‍ അവന്റെ വീട്ടിലെത്തിച്ചെങ്കിലും അവര്‍ അവിടെ ഇല്ലായിരുന്നു. എന്റെ ബന്ധുക്കള്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഞങ്ങളെ വീട്ടില്‍ കയറ്റിയത്. എന്നാല്‍ വീട്ടുകാര്‍ വന്ന് പ്രശ്നമായതോടെ ഞങ്ങള്‍ക്ക് അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു.
ഇതിനിടെ അവന് എന്നെ വീട്ടിലാക്കിയിട്ട് നാടുവിട്ടു. ജോലിക്കായി ബംഗളൂരുവിലാണെന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിച്ചിട്ട് എടുക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും അവര്‍ എന്നെ വീട്ടില്‍ കയറ്റിയില്ല.
ഇപ്പോള്‍ ഞാന്‍ വരാന്തയില്‍ പായിട്ടാണ് കിടക്കുന്നത്. മൂന്നുദിവസമായി നാട്ടുകാരാണ് എനിക്ക് ഭക്ഷണം തരുന്നത്. ഭര്‍ത്താവ് തിരിച്ചെത്തിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ എന്റെ മുന്നില്‍ വേറെ വഴികളില്ല. അവന് ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എനിക്ക് നീതി വേണം.
മധ്യപ്രദേശിലെ സത്നയിൽ ബജ്രംഗ്ദൾ പ്രവർത്തകരും പോലീസും ചേർന്ന് തടഞ്ഞുവച്ച വൈദികരെയും വൈദികാർഥികളെയും പുലർച്ചെ വിട്ടയച്ചു. വീണ്ടും രാവിലെ ഹാജരാകണമെന്ന നിർദ്ദേശം നൽകിയാണ് പോലീസ് ഇവരെ വിട്ടയച്ചത്. സെന്റ് എഫ്രേം സെമിനാരിയിലെ രണ്ടു വൈദികരെയും വൈദികാർഥികളെയുമാണ് പോലീസും സംഘപരിവാർ അനുകൂല സംഘടനയും ചേർന്ന് മണിക്കൂറുകളോളം തടഞ്ഞുവച്ചത്.
പോലീസ് നിർദ്ദേശം അനുസരിച്ച് ഇന്നു രാവിലെ സത്ന പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ വൈദികരും വൈദികാർഥികളും ഹാജരായി. ഇതിനിടെ ഗ്രാമവാസികളിൽ ഒരാളെക്കൊണ്ടു വൈദികർക്കെതിരെ ബജ്രംഗ്ദൾ പ്രവർത്തകർ മൊഴി നൽകിച്ചിട്ടുണ്ട്. മതം മാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന വ്യാജമൊഴിയാണ് ഇയാൾ നൽകിയിട്ടുള്ളത്. ഇത് വച്ച് കേസെടുക്കാനാണ് പോലീസും നീക്കം നടത്തുന്നത്.
സത്നയിൽ നിന്നു പന്ത്രണ്ടു കിലോമീറ്റർ ദൂരത്തുള്ള ബുംകാർ ഗ്രാമത്തിൽ പ്രദേശവാസികൾക്കായി ഒരുക്കിയ ക്രിസ്മസ് ആഘോഷത്തിനിടെയാണ് ബജ്രംഗ്ദൾ പ്രവർത്തകർ എത്തി സംഘർഷമുണ്ടാക്കിയത്. പുറത്തു നിന്നെത്തിയ ബജ്രംഗ്ദൾ പ്രവർത്തകർ വൈദികരെയും വൈദികാർഥികളെയും തടയുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വൈദിക സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ സ്റ്റേഷനിൽ എത്തിച്ചതോടെ കൂടുതൽ ബജ്രംഗ്ദൾ പ്രവർത്തകർ എത്തി സ്റ്റേഷൻ വളയുകയായിരുന്നു.
ക്രിസ്മസ് ആഘോഷം അവസാനഘട്ടത്തിലെത്തിയപ്പോൾ ബജ്രംഗ്ദൾ പ്രവർത്തകർ മതംമാറ്റ ആരോപണം ഉന്നയിച്ചു പ്രശ്നമുണ്ടാക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പ്രവർത്തകർ വൈദിക സംഘത്തെ കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യമുന്നയിച്ചു. ഇതിനിടെ വൈദികരെയും വൈദിക വിദ്യാർഥികളെയും പോലീസ് സ്റ്റേഷനിൽ സന്ദർശിക്കാനെത്തിയ ക്ളരീഷൻ വൈദികർ വന്ന കാർ സ്റ്റേഷനു പുറത്ത് അക്രമികൾ തീയിട്ടു.കാർ പൂർണമായും കത്തിനശിച്ചു.
സെന്റ് എഫ്രേം സെമിനാരി റെക്ടർ ഫാ.ജോസഫ് ഒറ്റപ്പുരയ്ക്കൽ, വൈസ് റെക്ടർ ഫാ.അലക്സ് പണ്ടാരക്കാപ്പിൽ, ഫാ.ജോർജ് മംഗലപ്പള്ളി എന്നിവരെയും 30 വൈദിക വിദ്യാർഥികളെയുമാണു സത്ന സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ രാത്രി മുഴുവൻ തടഞ്ഞുവച്ചത്.
താടിയും മീശയുമില്ലാതെ വടിവൊത്ത ശരീരവുമായി ഒടിയന്റെ ടീസറില്‍ ലാലേട്ടനെ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടി. എത്രത്തോളം കഷ്ടപ്പെട്ടാണ് ആ ശരീരത്തിന് രൂപമാറ്റം സംഭവിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം.
ഇപ്പോള്‍ മോഹന്‍ലാലിന്റെ പുതിയ രൂപത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കറുത്ത ബനിയനും ഷാളും കൂളിങ് ഗ്ലാസും ധരിച്ചെത്തിയ താരത്തെ പെട്ടെന്ന് ആര്‍ക്കും മനസ്സിലായില്ല.
ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക് നേതൃത്വം കൊടുത്തത്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കന് എന്ന ഒടിയന്. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
ഒടിയന് പോലുള്ള സിനിമകള്‍ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനില്‍ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ്. മോഹന്‍ലാല്‍ പറഞ്ഞു.
അതുകൊണ്ടാണു ഞാന്‍ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താന്‍ തീരുമാനിച്ചത്. വേണമെങ്കില്‍ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമന് തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകള്‍ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.’ മോഹന്‍ലാല്‍ പറഞ്ഞു
എത്രയോ ദിവസം തുടര്‍ച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുര്‍വേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതില്‍ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കല്‍ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്പോള്‍ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകുമെന്നും ലാല്‍ വിശദീകരിക്കുന്നു.
പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാര്ക്കും കലാകാരന്മാര്ക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുര്‍വേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസില് വേദന ഉണ്ടാകുമ്പോള്‍ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോള്‍ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കാന് മുന്‍പൊന്നും ആരും ഇല്ലായിരുന്നു. എന്റെ ജീവിതത്തില്‍ വേദനകളുടെ മേല്‍ വേദനയായി എത്രയോ ദിവസം ജോലി ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതു ശരീരത്തെ ബാധിച്ചു കാണും. അറിഞ്ഞുകൊണ്ടു തന്നാണ് അതു ചെയ്യുന്നതെന്നും ലാല്‍ പറഞ്ഞു.
51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലോയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളില്‍ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു.
പയ്യന്നൂര്‍(കണ്ണൂർ): റിട്ട.അധ്യാപക ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കവർച്ച നടത്താനെത്തിയ സംഘം അധ്യാപികയെ കഴുത്തറത്തു കൊലപ്പെടുത്തി. കഴുത്തറത്ത് ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മംഗളൂരു ആശുപത്രിയിൽ. മുഖംമൂടി ധരിച്ചെത്തിയ കവർച്ചാസംഘമാണ് റിട്ട.അധ്യാപികയായ ചീമേനി പൊതാവൂര്‍ പുലിയന്നൂരിലെ പി.വി. ജാനകിയെ (65) കഴുത്തറത്ത് കൊലപ്പെടുത്തിയത്. കഴുത്തറത്ത നിലയിൽ ഭര്‍ത്താവ് കളത്തേര കൃഷ്ണന് മാസ്റ്ററെ(70) പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടർന്ന് മംഗളൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒന്‍പതോടെ അധ്യാപക ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. രാത്രി ഒമ്പതിന് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോഴാണ് മുഖംമൂടി ധരിച്ചിരുന്ന മൂന്നുപേര്‍ കൃഷ്ണനെ തള്ളിമാറ്റി അകത്തു കയറി അതിക്രമങ്ങള്‍ കാണിച്ചത്. സംഭവസമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ അകത്തെ മുറിയിലായിരുന്നു. കൃഷ്ണന് മാസ്റ്ററെ കട്ടിലില്‍ കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം അക്രമികള്‍ പണമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുറച്ചുപണമേ വീട്ടിലുള്ളുവെന്ന് പറഞ്ഞപ്പോള്‍ അതെടുത്ത് കൊടുക്കാനാവശ്യപ്പെട്ട അക്രമികള്‍ കൈകാലുകളുടെ കെട്ടഴിച്ചു.
മേശയിലുണ്ടായിരുന്ന പണം ഇദ്ദേഹം അക്രമികള്‍ക്ക് എടുത്തു കൊടുത്തപ്പോള്‍ സ്വര്‍ണം വേണമെന്നും ലോക്കറിന്റെ താക്കോല്‍ വേണമെന്നുമായി അക്രമികള്‍. വേറെയൊന്നും വീട്ടിലില്ല എന്നു പറഞ്ഞതോടെ ഒരാള്‍ പിന്നില്‍നിന്നും കൈകള്‍ പിറകോട്ട് പിടിക്കുകയും അപരന് കത്തികൊണ്ട് കഴുത്തറക്കുകയുമായിരുന്നു. കഴുത്തില്‍ മാരകമായ മുറിവേറ്റ് രക്തമൊഴുകുമ്പോഴും ഭാര്യയുള്ള മുറിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞില്ല.
ഇദ്ദേഹം നല്കിയ പണവും ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണുമായി അക്രമികള്‍ പോയ ശേഷമാണ് ഭാര്യയുടെ മുറിയിലെത്താന്‍ കൃഷ്ണന് മാസ്റ്റര്‍ക്ക് കഴിഞ്ഞത്. മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയെയാണ് ഇദ്ദേഹം കണ്ടത്. ഇവരുടെ വായ വീതിയുള്ള പാര്‍സല്‍ ടേപ്പ്കൊണ്ട് ഒട്ടിച്ചുവെച്ചിരിക്കുകയായിരുന്നു. ഇവരുടെ മാല അക്രമികള്‍ കൊണ്ടുപോയി. കമ്മല്‍ കാതില്‍ തന്നെയുണ്ടായിരുന്നു. അക്രമികള്‍ കൊണ്ടുപോകാതിരുന്ന ഭാര്യയുടെ ഫോണിലാണ് അവശതയുണ്ടെങ്കിലും മനസാന്നിധ്യം കൈവിടാതെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിച്ചത്. 50,000 രൂപയും, മാല, മോതിരം എന്നിവ നഷ്ടപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
മകന് മഹേഷിനേയും മകളേയും വിളിച്ച് വിരമറിയിച്ചപ്പോഴേക്കും കൃഷ്ണന് മാസ്റ്റര്‍ തളര്‍ന്നിരുന്നു. പോലീസും അയല്‍ക്കാരുമെത്തി ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഭാര്യ മരിച്ചിരുന്നു . അക്രമികള്‍ മലയാളവും ഹിന്ദിയും സംസാരിച്ചിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. മക്കൾ: മഹേഷ്, ഗീത (അധ്യാപിക, രാമന്തളി ചിദംബരനാഥ് യുപി സ്കൂൾ), മനോജ് കുമാർ (പ്രഫസർ, പട്ടാമ്പി ആയുർവേദ കോളജ്), പ്രീത (തിരുവനന്തപുരം).
ഷാര്‍ജയില്‍ മലയാളി യുവാവ് താമസസ്ഥലത്തിന് സമീപം മരിച്ച നിലയില്‍. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന് ഉണ്ണിക്കൃഷ്ണന് (33) ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ സഹോദരിയുടെ അടുത്തെത്തിയതായിരുന്നു ഉണ്ണികൃഷ്ണന്. രണ്ട് മാസം മുന്‍പാണ് അമ്മ ഐഷയോടൊപ്പം ഉണ്ണിക്കൃഷ്ണന് ഷാര്‍ജയില്‍ താമസിക്കുന്ന സഹോദരി അനിതയുടെ അടുത്തെത്തിയത്. ഇന്നലെ രാവിലെ 9 മണിക്ക് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്ന് പറഞ്ഞ് ഒന്നാംനിലയിലെ ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സമീപത്തെ താമസക്കാരാണ് കെട്ടിടത്തിന് സമീപം ഉണ്ണിക്കൃഷ്ണന് രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്. ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് ഇവിടെ ജോലി ശരിയായിരുന്നു. അവിവാഹിതനാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു
ന്യൂഡല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങി വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. മാര്‍ച്ച് 31 വരെയാണ് തിയതി നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ക്രെഡിറ്റ് കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട്, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെയായിരുന്നു. ഈ സമയ പരിധി കഴിഞ്ഞ ദിവസം എടുത്തു കളഞ്ഞിരുന്നു. പുതിയ സമയ പരിധി എല്ലാ സേവനങ്ങള്‍ക്കും ബാധകമാക്കിയിട്ടുണ്ട്.
സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. മാര്‍ച്ച് 31 വരെ സമയപരിധി നീട്ടാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു കോടതി.
അതേ സമയം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ ആധാര്‍ നിര്‍ബന്ധമല്ല എന്ന് കോടതി വ്യക്തമാക്കി. ആധാര്‍ ഉള്ളയാളാണ് അക്കൗണ്ട് തുടങ്ങുന്നതെങ്കില്‍ വിവരങ്ങള്‍ കൈമാറണം. ആധാര്‍ ഇല്ലാത്തവരാണെങ്കില്‍ ആധാറിന് അപേക്ഷിച്ചതിന്റെ രേഖകള്‍ കൈമാറണമെന്നും കോടതി പറഞ്ഞു.
ലണ്ടന്‍ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാവ്യ സന്ധ്യകള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലേക്ക്. അറുപതിലേറെ കാവ്യസദസുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞ കട്ടന്‍ കാപ്പിയും കവിതയുമെന്ന കാവ്യസ്നേഹികളുടെ കൂട്ടായ്മയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത രണ്ടു മാസങ്ങളില്‍ സജീവമാകുന്നത്.
പൊതുവെ തണുപ്പിന്റെ പിടിയില്‍ അകപ്പെട്ടു യുകെ മലയാളി സമൂഹം ഉള്‍വലിയുന്ന സമയമായതിനാല്‍ കട്ടന്‍കാപ്പിയുടെ ചൂടും മലയാള കവിതയുടെ തലോടലും ചേരുന്ന സന്ധ്യകള്‍ക്കു ഏറെ ഉണര്‍വ് ഉണ്ടാകും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഇപ്പോള്‍ ഓണ്‍ ലൈനില്‍ സജീവ ചര്‍ച്ചയും ഒരുക്കുകയാണ് കട്ടന്‍കാപ്പി ടീം. കാവ്യസന്ധ്യയില്‍ ആദ്യ പരിപാടികളില്‍ കവയത്രി സുഗതകുമാരിയുടെ കാവ്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കവിതകളെ ഇഷ്ടപ്പെടുന്നവര്‍ക്കു അത് അവതരിപ്പിക്കുവാന്‍ കൂടി അവസരം നല്‍കിയാണ് കട്ടന്‍കാപ്പിയും കവിതയും പരിപാടികള്‍ അരങ്ങേറുന്നത്.
യുകെയുടെ ഹൃദയ ഭാഗത്തു ഒതുങ്ങി നില്ക്കുന്ന പരിപാടിയെ കൂടുതല്‍ സജീവമാക്കാനും കവിതയെയും ഭാഷയെയും സ്നേഹിക്കുന്നവര്‍ക്ക് കൂടുതല്‍ ആസ്വദിക്കാനും അവസരം നല്‍കുന്നതിന് കൂടിയാണ് കൂടുതല്‍ കാവ്യസദസുകള്‍ സംഘടിപ്പിക്കുന്നതെന്നും പ്രധാന സംഘാടകരായ പ്രിയവൃതന് സത്യവ്രതനും മുരളീ മുകുന്ദനും അഭിപ്രായപ്പെട്ടു. വേരുറപ്പിക്കുന്ന പുതിയ തലമുറയ്ക്ക് ഭാഷ സ്നേഹം വളരാനും മലയാള ഭാഷയുടെ സ്നേഹവും കരുതലും അടുത്തറിയാനും കവിതകളെ പരിചയപെടുകയാണ് ഏറ്റവും ഉത്തമ മാര്‍ഗം എന്നും കണ്ടെത്തിയാണ് കട്ടന്‍കാപ്പിയും കവിതയും കൂടുതല്‍ പേരിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നത്.
പരമാവധി രണ്ടു മണിക്കൂര്‍ പ്രോഗ്രാം നടത്താന്‍ തയ്യാറുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കട്ടന്‍കാപ്പി ടീമിനെ ബന്ധപ്പെടാം. ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു പരിപാടിയാണ് കട്ടന്‍കാപ്പിയും കവിതയും. വലിയൊരു സദസിനെക്കാളും ഭാഷയെയും കവിതയെയും സ്നേഹിക്കുന്നവരുടെ സാന്നിധ്യമാണ് ആഗ്രഹിക്കുന്നതെന്നും ഇരുവരും കൂട്ടി ചേര്‍ത്തു.
രാത്രിമഴ പെയ്യുമ്പോള്‍ എന്ന പരിപാടി തികച്ചും ലളിതമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാധ്യമായാല്‍ വീടുകളില്‍ പോലും ഈ ചടങ്ങു നടത്താന്‍ കഴിയും. ഏറ്റവും ഫലപ്രദമായ സംവേദനമാണ് ഈ ചെറു കൂട്ടായ്മകളിലൂടെ കട്ടന്‍കാപ്പി ടീം ലക്ഷ്യമിടുന്നത്. യുകെയിലെ പ്രമുഖ മലയാള സംഘടനായ എംഎ യുകെയുടെ സാഹിത്യ വിഭാഗമായി രൂപം കൊണ്ടതാണ് കട്ടന്‍കാപ്പിയും കവിതയും. കേരളത്തിലെ മുന്‍നിര സാഹിത്യ പ്രതിഭകളില്‍ പലരും ഇതിനകം കട്ടന്‍കാപ്പിയുടെ സ്വാദു നുകര്‍ന്ന് കഴിഞ്ഞു.
നൂറു വേദികള്‍ എന്ന സ്വപ്ന ലക്ഷ്യം യുകെയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയാക്കുവാന്‍ ഒരുങ്ങുന്ന കട്ടന്‍കാപ്പി ടീമിനെ ബന്ധപ്പെടുവാന്‍ വിളിക്കുക : മുരളി – 07930 134340, പ്രിയന് – 0781205 9822.
സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് കുട്ടികള്‍ കൊല്ലപ്പെടുകയും പത്തൊന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിലെ മിലാസില്‍ ആണ് ദാരുണമായ അപകടം നടന്നിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ആയിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നു പോയതായി ഫ്രഞ്ച് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാലു പേര് മരിച്ചതായും പത്തൊന്‍പത് പേര്‍ക്ക് പരിക്ക് പറ്റിയതായും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം വെസ്റ്റ് പെര്‍പ്പിഗ്നാന്‍ എന്ന സ്ഥലത്തെ ലെവല്‍ ക്രോസ്സില്‍ ആണ് അപകടം നടന്നത്.
തിരുവന്തപുരം : കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കവേയാണ് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേക മന്ത്രാലയം എന്ന വാഗ്ദാനം രാഹുല്‍ മുന്നോട്ടുവെച്ചത്. കേന്ദ്രത്തില്‍ നിലവില്‍ കൃഷി വകുപ്പിന് കീഴില്‍ കൃഷിമന്ത്രി തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിലും ഇടപെടുന്നത്. എന്നാല്‍, ഈ സ്ഥിതി മാറ്റി പ്രത്യേക മന്ത്രിയുടെ കീഴിലേയ്ക്ക് മത്സ്യത്തൊഴിലാളികളെ എത്തിക്കാനാണ് കോണ്‍രഗസ് നീക്കമെന്ന് രാഹുല്‍ പറഞ്ഞു.
വേണ്ട വിധത്തിലുള്ള എല്ലാ സഹായവും നല്കി കാണാതായവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്.
ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍, ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും ദുരന്തങ്ങളില്‍ നിന്നും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
സോള്‍ ഉത്തരകൊറിയയില്‍ നിന്നുള്ള പെണ്‍കുട്ടികളെ ദക്ഷിണ കൊറിയ തട്ടിയെടുത്തുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ ഐക്യ രാഷ്ട്രസംഘടന. ഉത്തരകൊറിയയിലെ യുഎന്നിന്റെ സ്വതന്ത്ര അന്വേഷകനായിരിക്കും ചുമതല. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 12 ഉത്തരകൊറിയന്‍ യുവതികള്‍ ദക്ഷിണകൊറിയയിലേക്കു കടന്നത്. ചൈനയില്‍ ഒരു ഉത്തരകൊറിയന്‍ റസ്റ്ററന്റില്‍ ജോലി നോക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ഉത്തരകൊറിയയിലെ പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടികള്‍ തങ്ങളുടെ രാജ്യത്തേക്കു കടക്കുകയായിരുന്നുവെന്നാണ് ദ.കൊറിയയുടെ വാദം. സംഭവത്തില്‍ രാഷ്ട്രീയ വിവാദം കനത്തതോടെ യുഎന്‍ ഇടപെടുകയായിരുന്നു. 12 പെണ്കുട്ടികളുമൊത്ത് കൂടിക്കാഴ്ചയ്ക്ക് സംവിധാനം ഒരുക്കണമെന്ന് യുഎന്‍ അന്വേഷകന് തോമസ് ഓജിയ ക്വിന്റാന ദ.കൊറിയയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തങ്ങളുടെ രാജ്യത്തെ പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നുവെന്നും പ്രലോഭിപ്പിച്ച് ചാരവൃത്തിക്കായി ഉപയോഗപ്പെടുത്തുന്നുവെന്നും ദക്ഷിണകൊറിയയ്ക്കെതിരെ കിം ജോങ് ഉന്നിന്റെ ഭരണകൂടം സ്ഥിരമായി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണു പലരും രാജ്യത്തേക്കു വരുന്നതെന്ന് ദ.കൊറിയ പറയുന്നു. 2011ല്‍ കിം ജോങ് ഉന്‍ അധികാരമേറ്റ ശേഷം വന്‍തോതിലാണ് ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയക്കാര്‍ പലായനം ചെയ്തത്.
അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഉത്തരകൊറിയ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ–ഇന്‍ പറഞ്ഞു. ചില ദക്ഷിണ കൊറിയന്‍ കമ്പനികള്‍ക്കെതിരെ ചൈന അടുത്തിടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉത്തരകൊറിയയില്‍ നിന്നുള്ള സുരക്ഷാഭീഷണി നേരിടാന്‍ യുഎസിന്റെ നേതൃത്വത്തില്‍ മിസൈല്‍ പ്രതിരോധസംവിധാനം അതിര്‍ത്തിയില്‍ സ്ഥാപിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്. മിസൈല്‍ പ്രതിരോധം തങ്ങളുടെ രാജ്യത്തിനു സുരക്ഷാഭീഷണിയുണ്ടാക്കുന്നുവെന്നാണ് ചൈനീസ് പക്ഷം.
ഉത്തരകൊറിയയുടെ ആണവഭീഷണിക്കൊപ്പം ചൈനയുമൊത്ത് അസ്വസ്ഥതകള്‍ പുകയുന്ന ബന്ധം സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യവും മൂണ്‍ ജെയുടെ ചൈനീസ് സന്ദര്‍ശനത്തിലുണ്ട്. യുഎസും ജപ്പാനുമൊത്ത് ദക്ഷിണ കൊറിയ നടത്തുന്ന സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമേ ഉത്തരകൊറിയന്‍ പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കെങ്കിലും തുടക്കമിടാനാകൂ എന്നാണ് ചൈനയുടെ നിലപാട്. ഇതാകട്ടെ യുഎസും ദ.കൊറിയയും തുടര്‍ച്ചയായി നിരസിക്കുകയാണ്.