Você tem que ter uma atitude positiva e tirar o melhor da situação na qual se encontra.
Stephen Hawking
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഫലം മോഡി സര്‍ക്കാരിന്റെ പതനം ആരംഭിച്ചു കഴിഞ്ഞതിന്റെ സൂചനയെന്ന് പിണറായി വിജയന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചികരിക്കുന്നതെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
അധികാരത്തിന്റെയും സമ്പത്തിന്റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. ജീര്‍ണ്ണ രാഷ്ട്രീയവും പാപ്പരായ നയങ്ങളും കൊണ്ട് കൂടുതല്‍ വലിയ നാശത്തിലേക്കു പോകുന്ന കോണ്‍ഗ്രസ്സിന്റെ ദയനീയമായ ചിത്രവും ഈ ഫലങ്ങളില്‍ തെളിഞ്ഞിരിക്കുന്നതെന്നും പിണറായി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ബി ജെ പി ഭരണത്തില്‍ നിന്ന് കുതറി മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പു ഫലം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചത്. രാജ്യം കാല്‍ക്കീഴിലാക്കാനുള്ള സംഘപരിവാര്‍ മോഹ പദ്ധതിയുടെ അടിത്തറ ഇളകിയിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങളിലാണ് കനത്ത തോല്‍വി ഉണ്ടായത്.
മുഖ്യമന്ത്രി ആദിത്യനാഥ് അഞ്ചുവട്ടം ജയിച്ച ഗോരഖ്പുരില്‍ സമാജ്വാദി പാര്‍ടി 21,881 വോട്ടിനാണ് ജയിച്ചത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പുരില്‍ സമാജ്വാദി പാര്‍ട്ടി 59,613 വോട്ടിന് ബിജെപിയെ തോല്‍പ്പിച്ചു. ബിജെപി ഭരണത്തെ നിലനിര്‍ത്തുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരുടെ എണ്ണമാണ്. അതുകൊണ്ടാണ് മോഡി സര്‍ക്കാരിന്റെ പതനം തുടങ്ങിയെന്ന് പറയാനാവുന്നത്. എസ്പിയും ബിഎസ്പിയും ഒന്നിച്ചപ്പോഴാണ് ബിജെപിയെ തറപറ്റിക്കാനായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ്സുമായി സഖ്യത്തിലായിരുന്നു. അന്ന് ദയനീയ പരാജയമാണ് ആ സഖ്യം ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിന് മത്സരിക്കാന്‍ 105 സീറ്റു നല്‍കി സഖ്യമുണ്ടാക്കിയ സമാജ്വാദി പാര്‍ട്ടി അന്ന് ഭരണത്തില്‍ നിന്ന് പുറത്തായി. കോണ്‍ഗ്രസിന് കിട്ടിയത് ഏഴു സീറ്റാണ്. ഇന്ന് കോണ്‍ഗ്രസ്സ് യു പി യില്‍ അതിലും ദയനീയമായ നിലയില്‍ എത്തിയിരിക്കുന്നു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പുരില്‍ കോണ്‍ഗ്രസിന് 4.39 % വോട്ടുകിട്ടിയിടത്ത് ഇപ്പോള്‍ 2.02 ശതമാനമാണ്. ഫൂല്‍പുരില്‍ 6.05ല്‍ നിന്ന് 2.65 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ്സ് ചുരുങ്ങിയത്. അറുപതു ശതമാനമാണ് വോട്ടു ചോര്‍ച്ച. ത്രിപുരയിലെന്നപോലെ കോണ്‍ഗ്രസ്സ് തുടച്ചു നീക്കപ്പെടുകയാണുണ്ടായത്. ബിജെപിയോടുള്ള എതിര്‍പ്പും കോണ്‍ഗ്രസ്സിനോടുള്ള വിപ്രതിപത്തിയുമാണ് യു പിയില്‍ ഒരേ സമയം പ്രകടമായത്. വര്‍ഗീയതയോടും ജനവിരുദ്ധ സാമ്പത്തിക നയങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണത്.
അധികാരത്തിന്റെയും സമ്പത്തിന്റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. ജീര്‍ണ്ണ രാഷ്ട്രീയവും പാപ്പരായ നയങ്ങളും കൊണ്ട് കൂടുതല്‍ വലിയ നാശത്തിലേക്കു പോകുന്ന കോണ്‍ഗ്രസ്സിന്റെ ദയനീയമായ ചിത്രവും ഈ ഫലങ്ങളില്‍ തെളിഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയിലും യുപിയിലും രാജസ്ഥാനിലും മറ്റും ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ ഉജ്ജ്വല മുന്നേറ്റങ്ങളും യു പിയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഒരേ ദിശയിലേക്കുള്ള സൂചനയാണ് നല്‍കുന്നത്. ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെയും അതിന്റെ ഭരണത്തെയും തൂത്തെറിയാന്‍ ഇന്ത്യന്‍ ജനത തയാറെടുക്കുകയാണ്. ആ ജനവികാരം ജനവിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവശിഷ്ട കോണ്‍ഗ്രസ്സിന് എതിരുമാണ്. യു പി യില്‍ വിജയം നേടിയവരെ അഭിനന്ദിക്കുന്നു.
സിആര്‍ നീലകണ്ഠന്‍
മഹാരാഷ്ട്രയിലെ കര്‍ഷകസമരം ഉജ്ജ്വലമായി നടത്തി വലിയൊരു ജനസമൂഹത്തിന്റെ പിന്തുണ നേടുകയും ആഗോളതലത്തില്‍ വരെ പ്രശസ്തമാകുകയും ചെയ്ത അഖിലേന്ത്യ കിസാന്‍ സഭയും അതിന് നേതൃത്വം നല്‍കുന്ന സി.പി.ഐ(എം)ഉം അതിന്റെ എല്ലാ നേട്ടങ്ങളും കീഴാറ്റൂര്‍ എന്ന സ്വന്തം പാര്‍ട്ടി ഗ്രാമത്തില്‍ അവസാനിപ്പിച്ചിരിക്കുന്നു. ഭരണം കിട്ടുമ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ സ്വഭാവമാണ് എന്ന രൂപത്തിലുള്ള പൊതുതത്വം നമുക്കിവിടെ കാണാം. ഒരു തരി നെല്‍വയല്‍ പോലും നികത്താന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെത്രാന്‍ കായലടക്കം നികത്താനുള്ള ശ്രമങ്ങളെ അപലപിച്ചുകൊണ്ട് അതിനെതിരായി പ്രചരണം നടത്തി വലിയ വിജയം നേടി അധികാരത്തിലെത്തിയവര്‍, കഴിഞ്ഞ രണ്ട് കൊല്ലമായി കേരളത്തിലെ നെല്‍വയല്‍ സംരക്ഷത്തിന് എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഒരു ഉത്തരമില്ല. എന്നാല്‍ നെല്‍വയല്‍ എങ്ങിനെയും നികത്താന്‍ മടിക്കില്ല എന്ന് കാണിക്കുന്നതാണ് കീഴാറ്റൂരിലെ അവരുടെ പ്രകടനം.
സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഒത്തുചേര്‍ന്നുള്ള ഈ രീതി നാം മുന്‍പ് നന്ദിഗ്രാമില്‍ കണ്ടതാണ്. പോലീസിന്റെ വേഷമിട്ട് ഡി.വൈ.എഫ്.ഐക്കാര്‍ വന്ന് വെടിവെച്ച് കൊന്നു നന്ദിഗ്രാമില്‍ എന്നാണ് അവിടുത്തെ കേസ്. ഇവിടെ അല്‍പ്പം വ്യത്യാസം വെടിവെപ്പിലേക്ക് എത്തിയില്ല എന്നുള്ളതാണ്. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചാല്‍, അതിന് എതിര്‍പ്പ് ഉള്ള ആളുകളുടെ അഭിപ്രായം കേട്ടതിന് ശേഷം മാത്രമെ നടപടികളുമായി മുന്നോട്ട് പോകാവൂ എന്നാണ് നിയമം. പക്ഷെ അത്തരം നിയമങ്ങളൊന്നും പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് ബാധകമല്ല എന്നാതാണ് നാം ഇവിടെ കാണുന്നത്. കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാതയുടെ ബൈപാസ് പണിയണം എന്ന തീരുമാനം യഥാര്‍ത്ഥത്തില്‍ ഉണ്ടായത് സി.പി.ഐ.(എം)ല്‍ നിന്നാണ് എന്ന് വ്യക്തമാക്കുന്നു.
അവരുടെ പാര്‍ട്ടി ഗ്രാമത്തില്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുമ്പോള്‍ ആരും അതിനെ ചോദ്യം ചെയ്യാന്‍ പാടില്ല. പക്ഷെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരായ സഹോദരികളും സഹോദരന്മാരും, നോക്കൂ എല്ലാ അര്‍ത്ഥത്തിലും കര്‍ഷകതൊഴിലാളികളായി ഈ സമരത്തിന്റെ മുമ്പിലുണ്ട്. ജാനകിചേച്ചിയുടെ മുഖത്ത് നോക്കി നിങ്ങള്‍ വര്‍ഗ്ഗ സമരത്തിന് എതിരാണ് എന്ന് പറയാന്‍ ധൈര്യമുള്ള ഏത് ജയരാജനാണ് കണ്ണൂരുള്ളത്. പക്ഷെ ജയരാജന്‍ എന്തും ചോദിക്കും. ഇവിടെ വയല്‍ക്കിളികള്‍ എന്ന വയല്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ആ സമരത്തിനെ അടിച്ചമര്‍ത്താന്‍ എല്ലാ ആയുധങ്ങളും പ്രയോഗിക്കുന്ന കണ്ണൂരിലെ സി.പി.ഐ(എം)ഉം അതിനെ സഹായിക്കുന്ന സര്‍ക്കാരും പോലീസും ഒരു കാര്യം മനസ്സിലാക്കുക, ലോകത്ത് ഒരു സമരത്തെയും അടിച്ചമര്‍ത്താന്‍ അധികാരവര്‍ഗ്ഗത്തിന് കഴിയില്ല.
മരിക്കാന്‍ വരെ തയ്യാറായ സമരപ്രവര്‍ത്തകരെ അതിക്രൂരമായ മര്‍ദ്ദനത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി എന്നതിലൂടെ സമരം പരാജയപ്പെട്ടു എന്നാണോ നിങ്ങള്‍ മനസ്സിലാക്കുന്നത്. അവിടെ പോലീസ് അറസ്റ്റ് ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം, പക്ഷെ ഉടനെ തന്നെ പോലീസിനെ നോക്കി നിര്‍ത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമരപന്തലിന് തീയിടുമ്പോള്‍ നിങ്ങള്‍ തീയിടുന്നത് പി.കൃഷ്ണപ്പിള്ള മുതല്‍ ഈ രാജ്യത്ത് സൃഷ്ടിച്ച സമരത്തിന്റെ പാരമ്പര്യത്തിനാണ്. എ.കെ.ജിയുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കൊപ്പം നിന്നത് ശരി, എന്നാല്‍ കീഴാറ്റൂരിലെ സമരപ്പന്തല്‍ കത്തിക്കുമ്പോള്‍ അവരോര്‍ക്കണം, എ.കെ.ജി ഉണ്ടായിരുന്നുവെങ്കില്‍ ആ സമരപ്പന്തല്‍ അവിടെ ഉയരുമായിരുന്നില്ല എന്ന്, അല്ലെങ്കില്‍ അങ്ങിനെ ഉയര്‍ന്നിരുന്നുവെങ്കില്‍ ആ സമരപ്പന്തലില്‍ എ.കെ.ജി ഉണ്ടാകുമായിരുന്നു. ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടി വരും. അത് ബംഗാളിലേയും ത്രിപുരയിലേയും പോലെയും ആണെങ്കില്‍ പോലും അത് ഉണ്ടായേ പറ്റൂ. കാരണം ഇനി നിങ്ങള്‍ക്ക് ജനങ്ങള്‍ മാപ്പ് തരില്ല
അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വിയോഗത്തില്‍ ലോക നേതാക്കളും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തിയപ്പോള്‍ ഹോക്കിങ്‌സിന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് ബ്രസീലിയന്‍ താരം നെയ്മര്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ‘You have to have a positive attitude and get the best out of the situation in which you find yourself’ എന്ന വാക്കുകള്‍ കടമെടുത്താണ് നെയ്മറിന്റെ അനുശോചന ട്വീറ്റ്. ഇതില്‍ ഉപയോഗിച്ച ചിത്രമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വീല്‍ചെയറില്‍ ജീവിച്ച ഹോക്കിങ്‌സിനെ കളിയാക്കുന്ന തരത്തിലുള്ളൊരു ചിത്രമാണ് നെയ്മര്‍ ഉപയോഗിച്ചിരിക്കുന്നത്. പരുക്ക് മൂലം ചികിത്സയില്‍ കഴിയുന്ന നെയ്മറും വീല്‍ചെയറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പരുക്കിനെ തുടര്‍ന്ന് നെയ്മര്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത് എന്ന് വ്യക്തമായെങ്കിലും അനവസരത്തിലാണ് താരത്തിന്റെ ഈ ട്വീറ്റ് എന്നാണ് ജനങ്ങളുടെ അഭിപ്രായം. നെയ്മറിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഫെബ്രുവരി 26ന് മാഴ്‌സെയ്‌ക്കെതിരെ നടന്ന മല്‍സരത്തിനിടെയാണ് നെയ്മറിന്റെ വലത് കാലിന് പരുക്കേറ്റത്. പരുക്ക് ഭേദമാകാന്‍ ഒരു മാസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്.
തനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യക്കെതിരെ പ്രത്യാക്രമണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മുന്‍ ഭര്‍ത്താവും രണ്ട് മക്കളുമുണ്ടെന്ന കാര്യം ഹസിന്‍ ജഹാന്‍ തന്നില്‍ നിന്ന് മറച്ചുവെച്ചതായി ഷമി ആരോപിച്ചു. ഇക്കാര്യത്തില്‍ ഹസിന്‍ തന്നോട് കളവു പറയുകയായിരുന്നെന്നും ഷമി പറയുന്നു.
ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെയ്ക് സെയ്ഫുദീനെന്നയാളുമായി ഹസിന്റെ വിവാഹം നടന്നിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ സ്വന്തം കുട്ടികളെ സഹോദരിയുടെ മക്കള്‍ എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ഷമി പറയുന്നു. 2010 ല്‍ ആദ്യ വിവാഹം ബന്ധം വേര്‍പ്പെടുത്തിയ ഹസിന്‍. മക്കളെ മുന്‍ ഭര്‍ത്താവിനൊപ്പമാണ് താമസിപ്പിച്ചിരുന്നത്. ഹസിന്റെ മൂത്തമകള്‍ക്ക് ഇപ്പോള്‍ പതിനഞ്ചു വയസാണ് പ്രായം.

അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചിയര്‍ഗേളും മോഡലുമായിരുന്ന ഹസിന്‍ വിവാഹം കഴിക്കുന്നത്. സഹോദരനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്ന് ഹസിന്‍ ഷമിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഷമിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൈനര്‍ ശസ്ത്രക്രിയക്കായി കൊല്ലം മെഡിട്രീന ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നാണ് ശ്രീകാര്യം ശാന്തി നഗര്‍ അശ്വതി ഭവനില്‍ ജയകുമാറിന്റെയും ഗീതയുടെയും മകനായ സൂരജ് ജയകുമാര്‍ (കിച്ചു, 27) വിന് ജീവന്‍ നഷ്ടമായത്.ആശുപത്രിക്കാരുടെ പിഴവാണെന്ന് ഉത്തമ ബോധ്യമുള്ളതിനാല്‍ ബന്ധുക്കള്‍ ഇരവിപുരം പൊലീസില്‍ മെഡിട്രീന ആശുപത്രിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 27നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി സൂരജിനെ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂര്‍ മാത്രം മതിയെന്ന് വ്യക്തമാക്കി ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയ യുവാവിനെ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുറത്തുകൊണ്ടുവരാത്തത് കണ്ടതോടെ അന്വേഷിച്ചപ്പോഴാണ് നിലമോശമായെന്ന വിവരം ലഭിക്കുന്നത്. ഓക്സിജന്‍ ലഭ്യമാകാതെ തലച്ചോറിന്റെ പ്രവര്‍ത്തനം അരമണിക്കൂര്‍ നിലച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു. എന്നാല്‍ ഈ വിവരം മറച്ചുവച്ച് ആശുപത്രിക്കാര്‍ പിറ്റേന്നും അവിടെത്തന്നെ കിടത്തി.
സൂരജ് ശസ്ത്രക്രിയക്കിടെ ഓക്സിജന്‍ മാസ്ക് വലിച്ചൂരിയെന്നാണ് ആശുപത്രി നല്‍കിയ വിശദീകരണം. പിറ്റേന്നും അവിടെതന്നെ തുടരുകയും നില മെച്ചപ്പെട്ടതായി വിവരം കിട്ടാതാവുകയും ചെയ്തതോടെ ബന്ധുക്കള്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മെഡിട്രീനക്കാര്‍ അതിന് സമ്മതിച്ചില്ല. പിന്നീട് മാര്‍ച്ച് ഒന്നിന് യുവാവിനെ ബന്ധുക്കള്‍ ഇടപെട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അവിടെവച്ച് നടന്ന പരിശോധനയില്‍ ആണ് യുവാവ് ഏതാണ്ട് മസ്തിഷ്കമരണം സംഭവിച്ച അവസ്ഥയിലാണെന്നും ഹൃദയവും ശ്വാസകോശവും ഒഴികെ മറ്റൊരു അവയവവും പ്രവര്‍ത്തിക്കുന്നില്ലെന്നും വ്യക്തമായത്.
ഇവിടെയെത്തി എംആര്‍ഐ സ്കാന്‍ ഉള്‍പ്പെടെ ചെയ്തപ്പോഴാണ് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായും അരമണിക്കൂറോളം തലച്ചോറിലേക്ക് ഓക്സിജന്‍ എത്താതിരുന്നതോടെ സംഭവിച്ചതാണ് ഇതെന്നും മനസ്സിലായത്. ഹൈപ്പോതലാമസ് മാത്രമേ അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. കിംസ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം യുവാവിനെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ കോളേജില്‍ നടന്ന ശ്രമങ്ങളും വിഫലമായതോടെ ബുധനാഴ്ച രാവിലെ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് സംസ്കരിക്കും.
മുളന്തുരുത്തി: അന്ധനായ മുളന്തുരുത്തി അവിരാപ്പറമ്പില്‍ വാസുവിന് സിനിമാതാരവും എം.പി.യുമായ സുരേഷ് ഗോപിയുടെ സഹായമെത്തി. ജപ്തിഭീഷണിയിലായിരുന്ന വാസുവിന്റെ കുടുംബത്തിന്റെ കടം സുരേഷ് ഗോപി എം.പി. വീട്ടുകയായിരുന്നു. ബാങ്കില്‍ നിന്ന് 2009-ല്‍ എടുത്ത വായ്പയില്‍ ബാക്കിയുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ വെള്ളിയാഴ്ച രാവിലെ സ്റ്റേറ്റ് ബാങ്ക് വഴി സുരേഷ് ഗോപി എം.പി. മുളന്തുരുത്തി സഹകരണ ബാങ്കിലെത്തിച്ചു. വാസുവിന്‍റെ ദുരവസ്ഥയെ കുറിച്ച് മാധ്യമങ്ങള്‍ വഴി അറിഞ്ഞ സുരേഷ് ഗോപി സഹായം നല്‍കുകയായിരുന്നു.
വീടുനിര്‍മിക്കാന്‍ മുളന്തുരുത്തി സഹകരണ ബാങ്കില്‍ നിന്ന് മുളന്തുരുത്തി അവിരാപ്പറമ്പില്‍ വാസുവും ഭാര്യ സാവിത്രിയും ചേര്‍ന്ന് 2009-ലാണ് വായ്പയെടുത്തത്. ഭാര്യ മരിച്ചതോടെ കുടുംബത്തിനു നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികളില്‍ വായ്പാ തിരിച്ചടവു മുടങ്ങി. കുടിശ്ശിക കുന്നുകൂടിയതോടെ അന്ധനായ വാസുവും അവിവാഹിതയായ മകളും ജപ്തിഭീഷണിയിലായി. വീട് ബാങ്കുകാരെടുക്കുമെന്ന ഭീഷണിയില്‍ മാനസിക സമ്മര്‍ദത്തിലായി കുടുംബം. മാധ്യമ വാര്‍ത്തകളിലൂടെ വാസുവിന്റെയും കുടുംബത്തിന്റെയും കരളലിയിക്കുന്ന സ്ഥിതിയറിഞ്ഞ സുരേഷ് ഗോപി എം.പി. സഹായമെത്തിക്കാന്‍ മുന്നോട്ടു വരികയായിരുന്നു.
സുരേഷ് ഗോപി പണം എത്തിച്ച് നല്‍കിയതിനെ തുടര്‍ന്ന് ബാങ്കധികൃതര്‍ വീടിന്റെയും പുരയിടത്തിന്റെയും ആധാരം വാസുവിന്റെ വീട്ടിലെത്തി തിരിച്ചുനല്‍കി. മൊത്തം കടബാധ്യത ആയിരുന്ന രണ്ടര ലക്ഷം രൂപയില്‍ അന്‍പതിനായിരം രൂപ ബാങ്കധികൃതര്‍ ഇളവ് ചെയ്തു നല്‍കുകയും ചെയ്തു. പുറത്തുനിന്നാരെങ്കിലും ചെന്നാല്‍ ബാങ്കുകാര്‍ ജപ്തിക്കായി വന്നതാണെന്ന് ഭയപ്പെട്ടിരുന്ന കുടുംബം, വെള്ളിയാഴ്ച ബാങ്കില്‍ നിന്ന് ആധാരം തിരിച്ചുനല്‍കാനെത്തിയവരെ ആനന്ദാശ്രുക്കളോടെ മടക്കി.
ബാങ്ക് പ്രസിഡന്റ് സി.ജെ കുര്യാക്കോസ്, സെക്രട്ടറി വിജി കെ.പി, ഡയരക്ടര്‍ ബോര്‍ഡംഗം രതീഷ് കെ ദിവാകരന്‍, എന്നിവര്‍ ചേര്‍ന്ന് ആണ് വാസുവിനും കുടുംബത്തിനും ആധാരം തിരികെ നല്‍കിയത്. ബാങ്ക് സെക്രട്ടറിയായ വിജി കെ.പി. യുകെയില്‍ നടത്തിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതനാണ്. വിജി കെപി യുക്മയുടെ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് ശക്തമായ അടിത്തറയില്‍ വളര്‍ന്നു വന്ന യുക്മ യുകെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയമായിരുന്നത്.
ചണ്ഡീഗഡ്: പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ പീഡിപ്പിച്ചു. ഡമ്മി വിദ്യാര്‍ത്ഥിയെ വെച്ച് പരീക്ഷ എഴുതാന്‍ സഹായിച്ച പ്രിന്‍സിപ്പല്‍ സ്‌കൂളിന് സമീപത്തെ വീട്ടില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രിന്‍സിപ്പലിനെയും ഇയാളെ സഹായിച്ച രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്‌കോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഹരിയാനയിലെ സോനിപത്തിലാണു സംഭവം. ഫിസിക്കല്‍ എഡ്യൂക്കേഷന്റെ പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെ ഡമ്മി വിദ്യാര്‍ത്ഥിയെ വെച്ചു. പരീക്ഷ നടക്കുന്ന സമയത്ത് സ്‌കൂളിന് അടുത്തുള്ള വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി പ്രിന്‍സിപ്പല്‍ പീഡനത്തിനിരയാക്കുകയായിരുന്നു.
കുറ്റകൃത്യം നടത്തുന്നതിന് സൗകര്യമൊരുക്കിയ രണ്ട് സ്ത്രീകളും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. അതേസമയം പ്രിന്‍സിപ്പലിന് കൈക്കൂലി നല്‍കിയ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ തുടര്‍കഥയാവുകയാണ്. നേരത്തെ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിലായിരുന്നു.
ന്യൂഡല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഡല്‍ഹിയില്‍ അധിക്ഷേപിക്കപ്പെടുകയാണെന്ന് ആരോപിച്ച് ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ തിരികെ വിളിച്ചു. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലര്‍ അസഭ്യം പറഞ്ഞുവെന്ന്‌ന കഴിഞ്ഞ് ദിവസം പാകിസ്ഥാന്‍ പരാതിപ്പെട്ടിരുന്നു. വിഷയത്തില്‍ ഇന്ത്യ നടപടികളൊന്നും സ്വീകരിക്കാത്തതിനാല്‍ അഭിപ്രായ രൂപീകരണത്തിനാണ് ഹൈക്കമ്മീഷണര്‍ സൊഹെയ്ല്‍ മഹമൂദിനെ തിരികെ വിളിച്ചതെന്നാണ് പാക് വിശദീകരണം.
ഈ വിധത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിക്കുന്നത് പതിവാണെന്നും പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനില്‍ അപമാനിക്കപ്പെടുന്നത് പതിവ് സംഭവമാണ്. നയതന്ത്രപരമായാണ് തങ്ങള്‍ അതിനെ കൈകാര്യം ചെയ്യുന്നതെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.
പാകിസ്ഥാനി ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ കുറച്ചു ദിവസങ്ങളായി ചിത്രങ്ങളും വീഡിയോകളും പാക് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു വരുന്നുണ്ട്.
ന്യൂദല്‍ഹി: അമിത് ഷായുടെ മകന്‍ ജയ് ഷാ ദ വയറിനെതിരെ നല്‍കിയ അപകീര്‍ത്തി കേസില്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിനു ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം ഗണ്യമായി വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ടിനെതിരെ 2017 ഒക്ടോബറിലാണ് കേസ് ഫയല്‍ ചെയ്യപ്പെടുന്നത്. റിപ്പോര്‍ട്ട് നല്‍കിയ രോഹിണി സിങ്, സിദ്ധാര്‍ത്ഥ് വരദരാജ്, വേണു എന്നിവര്‍ക്കെതിരെയാണ് ജയ് ഷാ കോടതിയെ സമീപിച്ചത്.
എന്നാല്‍ ദ വയറിനെതിരെ നടക്കുന്ന എല്ലാ നിയമ നടപടിക്രമങ്ങളും നിര്‍ത്തിവെക്കണമെന്ന് കേസ് പരിഗണിക്കുന്ന ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നേരത്തെ തങ്ങള്‍ക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ദ വയര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷേ പരാതിയില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ് കോടതി മാധ്യമ സ്ഥാപനം വിചാരണ നേരിടണമെന്ന് വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് വയര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട ഡി.എല്‍.എഫ് അഴിമതിക്കേസ് പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകരിലൊരാളാണ് രോഹിണി സിങ്. കേസ് തള്ളണമെന്ന വയറിന്റെ ഹര്‍ജി ഏപ്രില്‍ 12ന് സുപ്രീം കോടതി പരിഗണിക്കും. നരേന്ദ്ര മോഡി അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്ത വയറിന്റെ വാര്‍ത്ത വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി. ഐപിഎല്ലിലെ ഒരു സീസണ്‍ മാത്രമാണ് കേരളാ ടീമിന് കളിക്കാന്‍ കഴിഞ്ഞത്. ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ലെന്ന കാരണം ചൂണ്ടികാട്ടി ബിസിസിഐ ടീമിനെ പുറത്താക്കുകയായിരുന്നു.
550 കോടി രൂപ നഷ്ടപരിഹാരമായി ബി.സി.സി.ഐ ടീം ഉടമകള്‍ക്ക് നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. 2015ല്‍ കോച്ചി ടീമിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ആര്‍.സി. ലഹോട്ടി അധ്യക്ഷനായ ആര്‍ബ്രിട്രേഷന്‍ പാനല്‍ വിധിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബിസിസിഐ തയ്യാറായില്ല. തുടര്‍ന്ന് കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് ബിസിസിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
നേരത്തെ കൊച്ചി ടീമിനെ നിലനിര്‍ത്തണമെന്ന് ബി.സി.സി.ഐ ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് ടീമിനെ പുറത്താക്കാനുള്ള കടുത്ത തീരുമാനം കൈകൊണ്ടത്. നേരത്തെ 550 കോടി രൂപക്കൊപ്പം 18 ശതമാനം പലിശയും ചേര്‍ത്ത് 850 കോടി വേണമെന്നായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നത്.