ദേവി എല്ലാ ദിവസവും സാരിയല്ലേ ഉടുക്കുന്നത്. ഇന്ന് ചുരിദാറാകാമെന്ന് തീരുമാനിച്ച പൂജാരിയ്ക്ക് പണി കിട്ടി. ദേവി വിഗ്രഹത്തില്‍ ചുരിദാര്‍ ധരിപ്പിച്ചു. പണിയും പോയി. പൂജാരിയുടെ പരിഷ്‌കാരം ഭക്തര്‍ക്ക് അത്ര ഇഷ്ടമായില്ല. രാജയുടേ പിതാവിന്റെ ജോലി തന്നെ നഷ്ടമായി. നാഗപട്ടണം മയിലാടും തുറൈയില്‍ കാവേരി നദീതീരത്താണ് മയൂരനാഥ സ്വാമി ക്ഷേത്ര
ക്ഷേത്രത്തിലെ അഭയാംബിക ദേവീ വിഗ്രഹത്തിലാണ് രാജ ചുരിദാര്‍ ധരിപ്പിച്ചത്. ആറു മാസത്തിന് മുമ്പാണ് പിതാവിനെ ജോലിയില്‍ സഹായിക്കാന്‍ രാജ ഗുരുക്കള്‍ ക്ഷേത്രത്തിലെത്തിയത്. പ്രധാന പൂജാരി ഇയാളുടെ അച്ഛന്‍ കല്യാണസുന്ദരം ഗുരുക്കളാണ് .വെള്ളിയാഴ്ച വിശിഷ്ച ചന്ദനം ചാര്‍ത്തല്‍ പൂജയ്ക്ക് വേണ്ടിയാണ് സാരി അലങ്കാരത്തിന് പകരം ചുരിദാര്‍ അടിച്ചത്. ഈ ചിത്രമെടുത്ത് വാട്‌സ്ആപ്പില്‍ ഇടുകയും ചെയ്തു. ഫോട്ടോ വൈറലായതോടെ ഭക്തര്‍ ആരെന്ന് അന്വേഷിച്ചു. തുടര്‍ന്ന് അച്ഛന്റേയും മകന്റേയും പണി പോയി. ആയിരത്തിലധികം പഴക്കമുള്ള വിഗ്രഹം. കാശിയ്ക്ക് തുല്യമായി ഭക്തര്‍ കണക്കാക്കുന്ന ക്ഷേത്രമാണ് മയൂരനാഥ സ്വാമി ക്ഷേത്രം.
കൊച്ചി: മുടി നീട്ടി വളര്‍ത്തി സ്‌കൂളിലെത്തിയ ഫ്രീക്കന്‍മാരെ പിടികൂടി ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടിവെട്ടിച്ച അധ്യാപകന്റെ വീഡിയോ വൈറല്‍. എറണാകുളം ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീകുമാറാണ് കുട്ടികളെ നിര്‍ബന്ധിച്ച് ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടി വെട്ടിയത്. സ്‌കൂള്‍ യൂണിഫോമില്‍ കുട്ടികളെ ബാര്‍ബര്‍ ഷോപ്പില്‍ അധ്യാപകനുമൊത്ത് കണ്ട നാട്ടുകാരന്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.
സ്‌കൂളിന്റെ അച്ചടക്കം, വിദ്യാര്‍ത്ഥികളുടെ വ്യക്തിശുചിത്വം എന്നിവയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് അവകാശവാദം. മുടി നീട്ടി വളര്‍ത്തി വരുന്ന ആണ്‍കുട്ടികളെ ശാസിച്ചും ഉപദേശിച്ചും രക്ഷിതാക്കളോട് കാര്യം പറഞ്ഞും നോക്കിയിട്ട് രക്ഷയില്ലാതായപ്പോളാണ് നേരിട്ട് ബാര്‍ബര്‍ ഷോപ്പിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് അധ്യാപകന്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലെത്തിയ വീഡിയോക്ക് 11,000ത്തിലധികം ഷെയറുകളും 44.000ത്തിലധികം സന്ദര്‍ശകരുമാണ് ഇതുവരെ ഉണ്ടായത്. വീഡിയോ വൈറലാകട്ടെയെന്ന് ഷൂട്ട് ചെയ്തയാളോട് ശ്രീകുമാര്‍ പറയുന്നതും കേള്‍ക്കാം.
തൃശൂര്‍: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ റിമാന്‍ഡില്‍. കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനെയാണ് മിഥുന്‍ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ മിഥുന്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമത്തിനിടെയുണ്ടായ പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ല.
മിഥുനെ ഠാണാവിലെ സബ്ജയിലിലേക്ക് മാറ്റി. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാശ്രമത്തിന് മുമ്പ് എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മിഥുന്‍ കൊരുമ്പിശ്ശേരി സ്വദേശിയായ സുജിത്തിന്റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത സുജിത്തിനെ ഇയാള്‍ നഗര മദ്ധ്യത്തില്‍ വെച്ച് ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്വന്തം ലേഖകന്‍
ഡെല്‍ഹി : ജനങ്ങള്‍ തെരഞ്ഞെടുത്ത ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിനെ രാഷ്ട്രപതിയുടെ ഒരു ഒപ്പുകൊണ്ട് നാളെ ഇല്ലാതാക്കാം എന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വപ്നമാണ് കെജരിവാള്‍ തകര്‍ത്തു കളഞ്ഞത്. ബീഫ് വിഷയത്തില്‍ മോഡിയേയും , കോണ്ഗ്രസ്സിനേയും ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേയും ഒരേപോലെ വലിച്ചു കീറി ഭിത്തിയില്‍ ഒട്ടിച്ച് കളഞ്ഞു കേജരിവാള്‍ സര്‍ക്കാര്‍ . തകര്‍ന്നടിഞ്ഞത് കപട രാഷ്ട്രീയ കൂട്ടങ്ങളുടെ സ്വപ്നം.
ആം ആദ്മി പാർട്ടിയെ ലക്ഷ്യം വെക്കാൻ എങ്ങനെയെല്ലാം ശ്രമം നടക്കുന്നു എന്നുള്ളതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇന്ന് പുറത്തു വന്ന ബീഫ് വിവാദം. ആളുകളുടെ സ്വാതന്ത്ര്യം മാനിച്ചു കൊണ്ട് ബീഫ് വിഷയത്തിൽ ഡൽഹിയിൽ നിലവിലുള്ള നിയമത്തിനു എതിരായി ഡൽഹിയിലെ കേജ്രിവാളിന്റെ ആം ആദ്മി സർക്കാർ ഒരു നിലപാട് സ്വീകരിക്കണം എന്നതാണ് ഒരു പുതിയ പെറ്റീഷനായി ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടത്.
ആദ്യമായി ഡൽഹിയിൽ ബിജെപി അധികാരം നേടിയതിന് ശേഷം ഡൽഹിയിൽ 1994 ലാണ് ഗോവധം നിരോധിച്ചു കൊണ്ട് നിയമം ഉണ്ടാക്കിയത്. കേന്ദ്രഭരണ പ്രദേശം എന്ന നിലക്ക് അന്നും ആ നിയമം നടപ്പിലാക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണമായിരുന്നു. അന്നത്തെ കോൺഗ്രസ് സർക്കാർ അതിനെ എതിർത്തതും ഇല്ല. അങ്ങനെ ആ നിയമം ഡൽഹിയിൽ നിലവിൽ വന്നു. പിന്നീട് തുടർച്ചായി 15 വർഷം ഡൽഹി ഭരിച്ചത് ഷീലാ ദീക്ഷിത് നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാരാണ്. അന്ന് വാജ്പേയിക്ക് ശേഷം പത്തു വർഷം മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രിയും. അന്നൊന്നും ഈ നിയമം മാറ്റണം എന്ന് ഇവരാരും ആവശ്യപ്പെട്ടില്ല.
ഇപ്പോൾ ഒരു പെറ്റീഷൻ സമർപ്പിക്കപ്പെട്ടതിന് പിന്നിലുണ്ടായിരുന്നു ഉദ്ദേശ്യം ഗോവധമോ വ്യക്തി സ്വാതന്ത്ര്യമോ അല്ല. ആം ആദ്മി സർക്കാരിനെ താഴെ ഇറക്കാൻ ഉണ്ടാക്കിയ ഒന്നാന്തരം വാരിക്കുഴി ആയിരുന്നു. ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പ്രവർത്തിക്കുന്നത് ഭരണഘടന അംഗീകരിച്ചു കൊണ്ടാണ്. അപ്പോൾ നിലവിലുള്ള ഒരു നിയമത്തിനെതിരായി ആം ആദ്മി സർക്കാർ ഒരു നിലപാട് സ്വീകരിച്ചാൽ അതിന്റെ പേരില്‍ കേജ്രിവാൾ സർക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഒരു വ്യക്തമായ കാരണം കേന്ദ്ര സർക്കാരിന് തുറന്നു കിട്ടും. ഇന്ന് ആം ആദ്മി സർക്കാർ നിലവിലുള്ള ഗോവധ നിയമത്തിന് എതിരായി ഒന്നും പറയാത്തത് കൊണ്ട് ഒരു ദേശീയ ചാനലിലും ദിവസം മുഴുവൻ നീണ്ട ചർച്ചകൾ ഉണ്ടായില്ല. മറിച്ച് ആളുകൾ സ്വാതന്ത്ര്യം പോലെ തീരുമാനം എടുക്കട്ടെ എന്ന ഒരൊറ്റ വാക്ക് എങ്കിലും ഡൽഹി കോടതിയിൽ ആം ആദ്മി സർക്കാർ പറഞ്ഞിരുന്നു എങ്കിൽ ഉടന്‍ തന്നെ ദേശീയ മാധ്യങ്ങളിൽ ബ്രേക്കിംഗ് ന്യൂസ് പൊട്ടിപ്പുറപ്പെടുമായിരുന്നു.
നിയമ വിദഗ്ധരും , റിട്ടയേർഡ് ജഡ്ജിമാരും അടങ്ങുന്ന താരനിര ന്യൂസ് സ്റ്റുഡിയോകളിൽ ഇരുന്നു നിയമം ഇഴകീറി പരിശോധന നടത്തി , ഇനി അരവിന്ദ് കേജ്രിവാൾ സർക്കാരിന് തുടരാൻ അവകാശമില്ല എന്നും , രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കേജ്രിവാൾ സർക്കാരിനെ പുരത്താക്കണ്ടത് അനിവാര്യമാണ് എന്നൊക്കെ പാതിരാത്രി വരെ ചർച്ച ചെയ്ത് ഡൽഹി സർക്കാരിന് ചരമക്കുറിപ്പ് എഴുതിയേനെ. നിയമത്തിനതീതമായി നിൽക്കുന്ന അരവിന്ദ് കേജ്രിവാൾ ഇറങ്ങിപ്പോവണം എന്ന് അർണാബുമാർ അട്ടഹസിക്കുമായിരുന്നു. നാളെ രാവിലെ പത്രം നോക്കുമ്പോൾ, ഡൽഹി സർക്കാരിനെ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി എന്ന വാർത്ത കാണേണ്ടി വന്നേനെ.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഏതാണ്ട് 9500 എംഎൽഎമാർ ഡൽഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ പാർലമെന്റ് സെക്രട്ടറി എന്ന പോസ്റ്റ് കൈകാര്യം ചെയ്തിട്ടും , ആം ആദ്‌മിയുടെ മാത്രം എംഎൽഎമാരെ അവധി ദിവസമായ ഞായറാഴ്ച രാഷ്ട്രപതി ഒപ്പിട്ട് അയോഗ്യരാക്കിയ ഒരു സാഹചര്യത്തിലൂടെയാണ് ഇന്ന് നാം കടന്നു പോവുന്നത്. പോലീസ് സംവിധാനം പോലും കയ്യിൽ ഇല്ലാത്ത അത്രയും പരിമിതമായ അധികാരം മാത്രമുള്ള ഒരു കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയിൽ , ആം ആദ്മി സർക്കാരിന് നിയമത്തിൽ ഒരു മാറ്റവും കൊണ്ട് വരാൻ സാധിക്കില്ല എന്ന നഗ്ന സത്യം നാം മനസ്സിലാക്കണം.
അതു കൊണ്ട് ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ ഭരണം വഴി ഡൽഹിയിൽ വന്ന മാറ്റം മനസിലാക്കി , ഇന്ത്യ മുഴുവൻ പാർട്ടിക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് വിറളി പൂണ്ട ഇന്ദ്രപ്രസ്ഥത്തിലെ ബിജെപി – കോൺഗ്രസ് കൂട്ടുകെട്ട് ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്ത ഒരു പദ്ധതി , ആം ആദ്മി പാർട്ടി കടക്കൽ തന്നെ അരിഞ്ഞു വീഴ്ത്തി എന്നതാണ് വാസ്തവം. ഒരത്ഭുതവും തോന്നുന്നില്ല. ഈ രാഷ്ട്രീയം ഉയർത്തുന്ന ചോദ്യങ്ങൾ നേരിടാൻ കെൽപ്പില്ലാത്ത രാഷ്ട്രീയ ശകുനികളിൽ നിന്നും വേറെന്തു പ്രതീക്ഷിക്കാൻ . ഭരണഘടനയെയും നിയമസംവിധാനങ്ങളെയും മാനിച്ചുകൊണ്ട് മോഡിക്കും , കോണ്ഗ്രസ്സിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരെ ആം ആദ്മി പാര്‍ട്ടി നേടിയ നയതന്ത്ര വിജയം തന്നെയാണ് കേജരിവാളിന്റെ ഈ രാഷ്ട്രീയ നീക്കം എന്ന് ഉറപ്പിച്ചു പറയാം.
സമയവും ദിവസവും തെറ്റി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തിയതിക്ക് മുന്‍പ് തന്നെ പ്രസവിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഭര്‍ത്താവിനൊപ്പം പരിശോധനയ്ക്ക് വേണ്ടി വന്ന യുവതി ആശുപത്രി വരാന്തയില്‍ തന്നെ പ്രസവിച്ചിരിക്കുകയാണ്. പ്രസവം എടുത്തതാകട്ടെ സ്വന്തം ഭര്‍ത്താവും. പ്രശ്‌നങ്ങളൊന്നുമില്ലാതെ ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.
മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ആശുപത്രി വരാന്തയിലൂടെ ഭര്‍ത്താവ് ട്രാവിസ് ഹോഗനൊപ്പം നടക്കുമ്പോഴാണ് ജെസിന് കുഞ്ഞ് പുറത്തുവരുന്നതായി തോന്നിയത്. പാന്റിനകത്ത് കയ്യിട്ടപ്പോള്‍ കുഞ്ഞിന്റെ തല പുറത്തുവരുന്നതായി തോന്നി. ഉടന്‍ തന്നെ ഭര്‍ത്താവിനോട് പറഞ്ഞു.
അദ്ദേഹം സങ്കോചിച്ച് നില്‍ക്കാതെ കുഞ്ഞിനെ പിടിക്കാന്‍ തയാറായി. ആ സമയത്താണ് രണ്ട് നഴ്‌സുമാര്‍ അതുവഴി വന്നത്. അവരും ട്രാന്‍സിനൊപ്പം ചേര്‍ന്നു. നഴ്‌സിന്റെ നിര്‍ദേശ പ്രകാരം പുഷ് ചെയ്തു, കുഞ്ഞ് പുറത്തുവന്നു. ജെസിന്റെ പ്രസവം ലോകം അറിഞ്ഞത് ടാമി കാരിന്റെ ചിത്രങ്ങളിലൂടെയാണ്.
മാക്‌സ്‌വെല്‍ അലക്‌സാണ്ടര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മാക്‌സിനെ കൂടാതെ നാല് പെണ്‍മക്കള്‍ ജെസിനുണ്ട്.







ചെന്നൈ: ജിഎസ്ടി നടപ്പാക്കിയതു മുതല്‍ നാം വാങ്ങുന്ന മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതായി വരുന്നുണ്ട്. ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം ജിഎസ്ടി ബാധയില്‍ താങ്ങാവുന്ന വിലയിലും ഏറെയായെന്ന പരാതികളും ഉയര്‍ന്നു. തമിഴ് നാട്ടില്‍ ഒരു ഹോട്ടലില്‍ ജിഎസ്ടി പ്രയോഗം നടന്നത് ശുചിമുറിയുടെ ഉപയോഗത്തിലാണ്. ടോയ്‌ലറ്റ് ഉപയോഗത്തിന് ഒരു ഉപഭോക്താവില്‍ നിന്ന് ഈടാക്കിയത് 10 രൂപ അതിനൊപ്പം ജിഎസ്ടിയായി 52 പൈസയും പാഴ്‌സല്‍ ചാര്‍ജായി 50 പൈസയും ഈടാക്കിക്കളഞ്ഞു ഹോട്ടല്‍ അധികൃതര്‍. അങ്ങനെ നല്‍കേണ്ടി വന്നത് 11 രൂപ!

മൂത്രമൊഴിച്ചതിന് പാഴ്‌സല്‍ ചാര്‍ജ് എന്തിനാണെന്നല്ലേ? ആര്‍ക്കും മനസിലാകാത്ത ആ കാര്യവും ബില്ലില്‍ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ബംഗളൂരുവിലെ ഹോട്ടലുകളില്‍ ടോയ്‌ലറ്റ് സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു. അതിന് ചില ഹോട്ടലുകള്‍ വളരെ ചെറിയ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനും തുടങ്ങിയിരുന്നു. ഈ രീതി തമിഴ്‌നാട്ടിലെ ഹോട്ടലുകളിലേക്കും വ്യാപിക്കുകയും ശുചിമുറി ഉപയോഗത്തിന് ഈടാക്കുന്ന തുകയ്ക്ക് ബില്ല് നല്‍കാന്‍ തുടങ്ങുകയും ചെയ്തതാണ് ഇങ്ങനെയൊരു ‘ദുരന്ത’ത്തിലേക്ക് നയിച്ചതെന്ന് വിവരമുണ്ട്.
മൂത്രമൊഴിച്ചതിന് ജിഎസ്ടിയും പാഴ്‌സല്‍ ചാര്‍ജും നല്‍കേണ്ടി വന്നയാള്‍ ഈ ബില്ലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്.
പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ രണ്ടാമത് ഗാനം യൂട്യുബില്‍ റിലീസ് ചെയ്തു. പ്രണയമായി രാധ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ്. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഒരു ലക്ഷത്തിലേറെയാളുകളാണ് റിലീസ് ചെയ്ത് ഒരു ദിവസത്തിനകം പാട്ട് യുട്യൂബില്‍ കണ്ടത്.
മാധവിക്കുട്ടിയുടെ വിവാഹ ശേഷമുള്ള ജീവിതമാണ് പാട്ടില്‍ പ്രധാനമായും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത്. മഞ്ജുവിനെ കൂടാതെ ടോവിനോ തോമസ് മുരളി ഗോപി എന്നീ അഭിനേതാക്കളും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വീഡിയോ കാണാം;
ന്യഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അക്രമി സംഘവുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷപ്പെടുത്താനായി ഗാസിയാബാദിലെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് നടപടിയില്‍ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റു രണ്ട് അക്രമികള്‍ പൊലീസ് പിടിയിലാവുകയും ചെയ്തു.
ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടി ഗാസിയാബാദിലെ ഷാലിമാര്‍ സിറ്റി അപ്പാര്‍ട്ട്‌മെന്‍ിന്റെ അഞ്ചാം നിലയില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ അക്രമി സംഘത്തിന്റെ താവളത്തിലെത്തിയ പൊലീസ് അരമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയെത്.
ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യവെയാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. കുട്ടിയെ തട്ടിയെടുക്കുന്നത് തടയാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ അക്രമികള്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. കാലിന് വെടിയേറ്റ ഡ്രൈവര്‍ ഇപ്പോഴും ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയെ തട്ടിയെടുത്തതിനു ശേഷം അക്രമികള്‍ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് അമ്പത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
ചെമ്മണ്ണൂരിന്റെ ധനകാര്യ സ്ഥാപനത്തിനെതിരേയും ടൗണ്‍ഷിപ്പ് പ്രൊജക്ടിനെതിരേയും ഒരുപാട് ആരോപണങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ബോബി ചെമ്മണ്ണൂരിനെ കേരളത്തിലെ മാധ്യമങ്ങള്‍ തുറന്ന് കാണിക്കുന്നില്ല എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ഉയരാറും ഉണ്ട്. എന്തായാലും ആ ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയിലില്‍ കിടന്നു. കേരളത്തിലെ ജയിലില്‍ അല്ല, തെലങ്കായിലെ ജയിലില്‍. സാധാരണ ഗതിയില്‍ ജയില്‍ പുള്ളികള്‍ക്ക്, അവിടെ ജോലി ചെയ്യുന്നതിന് കൂലി കൊടുക്കാറുണ്ട്. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ ജയില്‍ അധികൃതര്‍ക്കാണ് പണം കൊടുത്തത്… അതും അഞ്ഞൂറ് രൂപ!!! എന്താണ് സംഗതി എന്നല്ലേ… തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ പദ്ധതി പ്രകാരം ആണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയില്‍ ‘ശിക്ഷ’ അനുഭവിച്ചത്. ടൂറിസം പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പദ്ധഥി. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു താമസം. ജയില്‍ ജീവിതം എന്താണെന്ന് അറിയുക എന്നത് വര്‍ഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ബോബി ചെമ്മണ്ണൂര്‍ തെലങ്കാന ടുഡേയോട് പറഞ്ഞത്. കേരളത്തില്‍ ഇതിന് വേണ്ടി ശ്രമിച്ചിട്ട് നടന്നില്ലത്രെ!

ഒരാഴ്ച ജയിലില്‍ താമസിക്കണം എന്നതായിരുന്നു ബോബിയുടെ ആഗ്രഹം. അതിന് വേണ്ടി, 15 വര്‍ഷം മുമ്പ് കേരളത്തിലെ ജയില്‍ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം സഫലീകരിക്കപ്പെട്ടില്ല. എന്തെങ്കിലും കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തില്‍ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണത്രെ അന്ന് ജയില്‍ അധികൃതര്‍ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. എന്തായാലും വര്‍ഷങ്ങളായുള്ള ആ ആഗ്രഹം ഇപ്പോള്‍ തെലങ്കാനയില്‍ സഫലമാക്കിയിരിക്കുകയാണ് ബോബി.
തെലങ്കാന ജയില്‍ വകുപ്പിന്റെ പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കാനും ബോബി മറന്നില്ല. ജയില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം ഒരു സൗകര്യം ഒരുക്കിയത് അഭിനന്ദനാര്‍ഹം ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 24 മണിക്കൂറിലെ ജയില്‍ വാസത്തില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. ബോബിയും ഉപയോഗിച്ചില്ല. ജയിലിലെ അന്തേവാസികള്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇങ്ങനെ എത്തുന്നവര്‍ക്കും കൊടുക്കുക. ബോബിയും കഴിച്ചത് അത് തന്നെ ആയിരുന്നു.

ടൂറിസം പോലെ ആണ് പരിപാടി എങ്കിലും ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. 24 മണിക്കൂര്‍ ജയില്‍ വാസത്തിനിടെ, ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനക്കുകയും നിലം തുടക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. ഇത് വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും എന്നാണ് അദ്ദേഹം കരുതുന്നത്.
ജയില്‍ മാന്വല്‍ പ്രകാരം തടവുപുള്ളികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കാനെത്തുന്നവര്‍ക്കും നല്‍കുക. തടവറ സ്വയം വൃത്തിയാക്കണം. വേണമെങ്കില്‍ ജയില്‍ പരിസരത്ത് വൃക്ഷത്തെകള്‍ നടാം. ഹൈദരാബാദിലെ നൈസാം ഭരണകാലമായ 1796ലാണ് ഈ ജയില്‍ നിര്‍മ്മിച്ചത്. മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2012 വരെ ഇവിടെ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നു.ദിവസവും സന്ദര്‍ശകരുണ്ടെങ്കിലും ആദ്യമൊക്കെ ആരും ഇവിടെ താമസിക്കാനുള്ള ‘ധൈര്യം’ കാട്ടിയിരുന്നില്ല.

ജയില്‍ ടൂറിസം എന്ന പുതിയൊരു ആശയം ആണ് ഈ തെലുങ്കാന ജയില്‍ മ്യൂസിയം തരുന്നത്. തെലങ്കാനയിലെ ഈ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയില്‍ സ്ഥിതി ചെയ്യുന്ന, 220 വര്‍ഷം പഴക്കമുള്ള ഈ ജയില്‍ ഇപ്പോള്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. ‘ഫീല്‍ ദ ജയില്‍’ ( ജയില്‍ അനുഭവിച്ചറിയാം ) എന്ന പേരിലാണ് പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദര്‍ശകര്‍ക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ താമസിക്കാം.
ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപായ എണ്ണക്കപ്പല്‍ കടല്‍കൊള്ളക്കാര്‍ വിട്ടയച്ചു. ഫെബ്രുവരി ഒന്ന് കാണാതായ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലും അതിലെ ജീവനക്കാരെയുമാണ് വിട്ടയച്ചത്. രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി ഒന്ന് കാണാതായ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലിലെ ജീവനക്കാരെയാണ് വിട്ടയച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കപ്പലും ജീവനക്കാരും മോചിപ്പിക്കപ്പെട്ടത്. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആംഗ്ലോ-ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനി ട്വീറ്റില്‍ വ്യക്തമാക്കി. കപ്പല്‍ മോചിപ്പിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. സഹകരണത്തിന് നൈജീരിയ, ബെനിന്‍ സര്‍ക്കാരുകള്‍ക്ക് നന്ദി അറിയിക്കുന്നതായും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കപ്പല്‍ കണ്ടെത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സുഷമ സ്വരാജ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കപ്പല്‍ കണ്ടെത്തുന്നതിനായി ഇന്ത്യ നൈജീരിയ അടക്കമുള്ള രാജ്യങ്ങളുടെ സഹായംതേടിയിരുന്നു.
22 ജീവനക്കാരും 52 കോടി രൂപ (8.1 മില്ല്യണ്‍ ഡോളര്‍) മൂല്യമുള്ള ഇന്ധനവുമായി പോയ ചരക്കു കപ്പലാണ് ബെനിനില്‍ നിന്നും കാണാതായത്. 13,500 ടണ്‍ ഇന്ധനമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കാസര്‍കോട് ഉദുമ പെരിലവളപ്പിലെ ശ്രീ ഉണ്ണിയും കോഴിക്കോട് സ്വദേശിയായ ജീവനക്കാരനുമടക്കം രണ്ട് മലയാളികളും കപ്പലില്‍ ഉണ്ടായിരുന്നു.
ജനുവരി 31-നാണ് എം.ടി. മറൈന്‍ എക്സ്പ്രസില്‍ നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. ആ സമയം ബെനിനിലെ കോട്ടോനോവിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും.