Latest News

കൊച്ചി: നടി ആക്രമിച്ച കേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവിശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇപ്പോള്‍ തുടരുന്ന കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.

കേസില്‍ അടുത്ത ബുധനാഴ്ച്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി ദിലീപ് രംഗത്തു വന്നിരിക്കുന്നത്. നേരത്തെ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും ദൃശ്യങ്ങളുടെ എഴുതി തയ്യാറാക്കിയ വിവരങ്ങളും തനിക്ക് പരിശോധിക്കാന്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി നടന്‍ സമര്‍പ്പിച്ചിരുന്നു. ഇരു ഹര്‍ജികളും ഒരേ സമയത്ത് തന്നെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച്ച വിചാരണ നടപടികള്‍ ആരംഭിക്കുന്ന സമയത്ത് മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതീവ പ്രാധ്യാന്യമര്‍ഹിക്കാത്ത ചില സിസിടിവി ദൃശ്യങ്ങളും രേഖകളും കോടതി ഉത്തരവിനെ തുടര്‍ന്ന് നേരത്തെ പോലീസ് ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലാപാടിലാണ് അന്വേഷണ സംഘം.

കൊച്ചി: സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ടീസര്‍ പുറത്തിറങ്ങി. സൗബിന്റെ പെണ്ണ് കാണല്‍ ചടങ്ങാണ് ടീസറില്‍ ആവിശ്കരിച്ചരിക്കുന്നത്. ചിത്രം മാര്‍ച്ച് 23 ന് പുറത്തിറങ്ങും. സൗബിന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.

നവാഗതനായ സക്കറിയ എഴുതി സംവിധാനം ചെയ്യുന്ന സിനമയില്‍ സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ റോബിന്‍സണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലപ്പുറത്തിന് സെവന്‍സ് ഫുട്‌ബോള്‍ സംസ്‌ക്കാരത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.മലപ്പുറം കോഴിക്കോട് ഭാഗങ്ങളില്‍ ചിത്രീകരിച്ചരിക്കുന്ന ചിത്രം ഒരു ഫുട്‌ബോള്‍ ക്ലബ് മാനേജരുടെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിസിന് വേണ്ടി സമീര്‍ താഹിറും ഷൈജു ഖാദിലുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷഹബാസ് അമന്‍, അന്‍വര്‍ അലി, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് റെക്സ് വിജയന്‍ സംഗീതം നല്‍കിയിരിക്കുന്നു.

തൃശൂര്‍: ആന പ്രേമികളുടെ പ്രിയങ്കരനായ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തോളം നീണ്ടു നിന്ന ചികിത്സ ഫലിക്കാതെ വന്നതോടെയാണ് ശിവസുന്ദര്‍ ചെരിഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി തൃശ്യൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് ശിവസുന്ദറാണ്.

ആന പ്രേമികളുടെ ഹരമായിരുന്ന തിരുവമ്പാടി ശിവസുന്ദറിനെ 2003ലാണ് വ്യവസായിയായ ടി. എ. സുന്ദര്‍മേനോന്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുന്നത്. ഏതാണ്ട് 15 വര്‍ഷത്തോളം തിരുവമ്പാടി വിഭാഗത്തിന് തലയെടുപ്പ് ശിവസുന്ദറായിരുന്നു. നിരവധി പേരാണ് അവസാനമായി ആനയെ കാണാന്‍ എത്തികൊണ്ടിരിക്കുന്നത്.

ആനകളുടെ നേതൃത്വത്തില്‍ ശിവസുന്ദറിന് ആദരാഞ്ജലികളര്‍പ്പിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയോടെ കോടനാട് നിര്‍വഹിക്കും.

സൗദി അറേബ്യയിലേക്ക് യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും. സൗദി സൈന്യത്തെ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ യുദ്ധവിമാനങ്ങള്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട കരാര്‍ ബ്രിട്ടീഷ് കമ്പനിയുമായി ഒപ്പുവച്ചു. സൗദി സൈന്യം യമനില്‍ ആക്രമണം നടത്തുന്നു എന്ന് കാണിച്ച് നിരവധി ബ്രിട്ടീഷ് സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ ആയുധ കാരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

ബ്രിട്ടന്‍ സൗദി അറേബ്യയ്ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യമാണ് ഇതിലൂടെ തെളിയുന്നത്. സൗദി സൈന്യത്തില്‍ ഭരണകൂടം വന്‍ അഴിച്ചുപണി നടത്തിയതിന് പിന്നാലെയാണ് സേനയെ ശക്തിപ്പെടുത്തുന്ന കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. പുതിയ യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത് സൗദി സൈന്യത്തിന് കരുത്തേകുമെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ… ബ്രിട്ടനിലെ പ്രമുഖ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ബിഎഇ സിസ്റ്റവുമായിട്ടാണ് സൗദി അറേബ്യ കരാറുണ്ടാക്കിയിരിക്കുന്നത്. ടൈഫൂണ്‍ യുദ്ധ വിമാനങ്ങളാണ് പ്രധാനമായും സൗദിക്ക് കൈമാറുക. ഈ വിഭാഗത്തില്‍പ്പെട്ട 48 യുദ്ധവിമാനങ്ങള്‍ കൈമാറാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക കരാര്‍ സൗദിയും ബ്രിട്ടനും ഒപ്പുവച്ചു. സൗദി അറേബ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്. ഇതെല്ലാം അവഗണിച്ചാണ് പുതിയ കരാര്‍ ഒരുങ്ങിയിരിക്കുന്നത്. ബ്രിട്ടനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുതിയ യുദ്ധവിമാന കരാര്‍.

സൗദിയും ബ്രിട്ടനും കോടികളുടെ ആയുധ കരാര്‍ നടത്തുന്നതിന് ഏറെ കാലമായി ചര്‍ച്ച നടക്കുന്നുണ്ട്. അതിനിടെയാണ് പുതിയ യുദ്ധവിമാന കൈമാറ്റ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ബിഎഇ കരാര്‍ സംബന്ധിച്ച് പ്രസ്താവന ഇറക്കി. തങ്ങള്‍ക്ക് ഏറ്റവും മൂല്യമുള്ള പങ്കാളിയാണ് സൗദി അറേബ്യയെന്നും അവരുമായുള്ള ഇടപാടുകള്‍ക്ക് തങ്ങള്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യ സൈന്യത്തെ ആധുനിക വല്‍ക്കരിക്കുമ്പോള്‍ എല്ലാവിധ സഹായവും തങ്ങള്‍ നല്‍കും. വിഷന്‍ 2030ന്റെ ഭാഗമായി ഇനിയും ആയുധ കരാര്‍ നിലവില്‍ വരുമെന്നും കമ്പനി സൂചിപ്പിച്ചു.

സൗദിയുമായി കരാര്‍ ഒപ്പുവച്ചു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ബിഎഇയുടെ ഓഹരിയില്‍ വന്‍ മുന്നേറ്റമുണ്ടായി. കമ്പനി ഓഹരികള്‍ 2.7 ശതമാനം കുതിച്ചുയര്‍ന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബ്രിട്ടന്‍ സന്ദര്‍ശനത്തിലാണ്. അദ്ദേഹത്തിന്റെ പര്യടനം അവസാനിക്കാനിരിക്കെയാണ് കരാറില്‍ ഒപ്പുവച്ചത്. സൗദി കിരീടവകാശി ബ്രിട്ടനില്‍ എത്തിയ വേളയില്‍ ചിലര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സൗദി യമനില്‍ നടത്തുന്ന യുദ്ധം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍ ഈ പ്രതിഷേധം ബ്രിട്ടീഷ് ഭരണകൂടം ചെവികൊണ്ടില്ല എന്ന് വേണം കരുതാന്‍. യമന്‍ വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള ചര്‍ച്ചയില്‍ വിഷയമായിരുന്നു. ഇന്നുവരെ സൈനികര്‍ക്ക് ലഭ്യമായതില്‍ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനമാണ് ടൈഫൂണ്‍. യൂറോപ്പിലെ സൈനികര്‍ ഏറ്റവും കൂടുതല്‍ ഈ വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനമാണ് ഉപയോഗിക്കുന്നത്. യൂറോപ്പില്‍ മാത്രം 500 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വളരെ പെട്ടെന്ന് ഉയര്‍ന്നുപറക്കാനും ആക്രമണം നടത്താനും സാധിക്കുമെന്നാണ് ടൈഫൂണ്‍ യുദ്ധവിമാനങ്ങളുടെ പ്രത്യേകത. ബിഎഇ സിസ്റ്റത്തില്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ മാത്രം 5000ത്തോളം എന്‍ഞ്ചിനിയര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ, കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ്, ബ്രിട്ടീഷ് രാജകുമാരി എന്നിവരുമായും ബിന്‍ സല്‍മാന്‍ ചര്‍ച്ച നടത്തി. 6500 കോടി പൗണ്ടിന്റെ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാന്‍ സൗദിയും ബ്രിട്ടനും ധാരണയായിട്ടുണ്ട്. വിഷന്‍ 2030ന്റെ ഭാഗമായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കരാര്‍ ഒപ്പുവയ്ക്കുക. യുദ്ധവിമാനം കൈമാറുന്നതിന് പ്രാഥമിക കരാറാണ് ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്നത്. അന്തിമ കരാര്‍ ഒപ്പുവച്ചാല്‍ മാത്രമേ വിമാനങ്ങളുടെ കൈമാറ്റം നടക്കൂ. എന്നാല്‍ ഇനി അന്തിമ കരാര്‍ ഒപ്പുവയ്ക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ നല്‍കുന്ന വിവരം. അന്തിമ കരാര്‍ ഏത് സമയവും ഒപ്പുവയ്ക്കാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ നിന്ന് കഞ്ഞി കുടിച്ചതിനു ശേഷം വര്‍ഗീയത പറഞ്ഞ് പോസ്റ്റിട്ട ഹിന്ദു ഹൈല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന് മറുപടിയുമായി സ്നേഹജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ്. പ്രതീഷിന് കഞ്ഞി വിളമ്പിയത് ഞാനാണെന്നും താനേതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ലെന്നും ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതീഷ് സിപിഎമ്മിന്റെ ജനകീയ ഭക്ഷണ ശാലയിലെത്തി കഞ്ഞി കുടിച്ചത്. ശേഷം ‘നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നെന്നും ഭക്ഷണശാലയിലെ മറ്റു ഹിന്ദു സഖാക്കളെയും പരിചയപ്പെട്ടെന്നും പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വര്‍ഗീയത പടര്‍ത്തുന്ന പ്രതീഷിനെപ്പോലുള്ളവര്‍ നാടിനെ കൊല്ലുന്ന വിഷവിത്തുകളാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം രേഖപ്പെടുത്തി. ‘പ്രിയ ചങ്ങാതി ജനകീയ ഭക്ഷണശാലയില്‍ അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണ്. ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല. നിറഞ്ഞ സഹിഷ്ണുതയോടെ ആര്യസംസ്‌കൃതിയെയടക്കം ഇവിടേയ്ക്ക് കടന്നു വന്ന എല്ലാ ബഹുസ്വരതകളെയും സംഗീതമായി ആസ്വദിക്കുന്ന ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്നതിലും വിരോധമില്ലെന്ന് ജയന്‍ പ്രതീഷിന് മറുപടി എഴുതി.

ജയന്റെ മറുപടി ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങള്‍ ആരാഞ്ഞിരുന്നില്ലെന്നും വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍ നാം തകര്‍ക്കണ്ടേയെന്നും ജയന്‍ തോമസ് പറയുന്നു. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിന് തക്ക മറുപടിയാണ് ജയന്‍ നല്‍കിയിട്ടുള്ളതെന്ന് നവമാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.

ജയന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പ്രിയ ചങ്ങാതി
ജനകീയ ഭക്ഷണശാലയില്‍
അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക്
കഞ്ഞി വിളമ്പി തന്നത് ഞാനാണ്

ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന
ഹിന്ദുവല്ല…
നിറഞ്ഞ സഹിഷ്ണുതയോടെ
ആര്യസംസ്‌കൃതിയെയടക്കം
ഇവിടേയ്ക്ക് കടന്നു വന്ന
എല്ലാ ബഹുസ്വരതകളെയും
സംഗീതമായി ആസ്വദിക്കുന്ന
ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍
അങ്ങനെ വിളിക്കപ്പെടുന്നതിലും
വിരോധമില്ല…

ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍
അങ്ങയുടെ ജാതിയേതാണെന്ന്
ഞങ്ങള്‍ ആരാഞ്ഞതുമില്ല
വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും
ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍
നാം തകര്‍ക്കണ്ടേ ചങ്ങാതി..

ഏതായാലും
ഈ ജനകീയ ഭക്ഷണശാലയില്‍ വന്നതിനും
എആ യില്‍ കുറിച്ചതിനും നന്ദി

ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല
ഒരു മനുഷ്യരുടെയും
രക്തം വീഴാത്താ കാലത്തിനെ
കാംക്ഷിക്കുന്ന
ഒരു സ്നേഹജാലകം പ്രവര്‍ത്തകന്‍

 

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയായ എന്‍.വി കിരണിനാണ് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കിരണിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും കാലിനും കുത്തേറ്റ കിരണിന്റെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതി കൈവന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ നാലു മണിക്ക് തൃച്ചംബരം ഡ്രീം പാലസിനു സമീപത്തുവെച്ചാണ് 19 കാരനായ കിരണ്‍ ആക്രമിക്കപ്പെടുന്നത്. ഇയാളെ ആക്രമിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ ബിജെപി അനുകൂലികളാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ നാല് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പതിനഞ്ചംഗ സംഘമാണ് കിരണിനെ കുത്തിയെതെന്നും മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായ കിരണിനെ ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈര്യാഗ്യമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോ ഓപ്പറേറ്റീവ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള കിരണ്‍ എസ്എഫ്‌ഐയുടെ വളര്‍ന്നു വരുന്ന നേതാക്കളില്‍ ഒരാളാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തിരുവനന്തപുരത്ത് ബൂത്ത്. പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം എന്ന് കരുതിയാല്‍ തെറ്റി. റഷ്യയില്‍ നിന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരികളായി എത്തിയവരും മലയാളികളെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയവരുമായ റഷ്യന്‍ പൗരത്വമുള്ളവരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇന്നലെ രാവിലെ 10 മുതല്‍ 12 വരെയായിരുന്നു വോട്ടെടുപ്പ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ താമസിക്കുന്ന 26 റഷ്യന്‍ പൗരന്മാരെത്തി വോട്ടു രേഖപ്പെടുത്തി.

റഷ്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കാണ് വോട്ട് ചെയ്യാന്‍ അനുമതിയുളളത്. 8102-ാം നമ്പര്‍ ബൂത്തായിരുന്നു തിരുവനന്തപുരത്തേത്. ചെന്നൈയിലെ റഷ്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായ ദിമിത്രി അനന്യോവ്, യൂലിയ ഗെലൂബ്റ്റിന എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഓണററി കോണ്‍സുലര്‍ രതീഷ് സി.നായരും വോട്ടെടുപ്പ് നിയന്ത്രിച്ചു. ബാലറ്റുകളും മറ്റ് തെരഞ്ഞെടുപ്പു സാമഗ്രികളും റഷ്യയില്‍ നിന്നു ചെന്നൈ കോണ്‍സുലേറ്റു വഴിയാണ് കേരളത്തില്‍ എത്തിച്ചത്.

കൂടംകുളം ആണവനിലയത്തില്‍ നിരവധി റഷ്യന്‍ ശാസ്ത്രജ്ഞര്‍ ജോലി ചെയ്യുന്നതിനാല്‍ അവിടെയും പോളിങ് ബൂത്ത് അനുവദിച്ചിട്ടുണ്ട്. ഇന്നാണു കൂടംകുളത്തെ വോട്ടെടുപ്പ്. റഷ്യയില്‍ തെരഞ്ഞെടുപ്പു നടക്കുന്ന 18നു ചെന്നൈയിലും വോട്ടെടുപ്പു നടക്കും. രേഖപ്പെടുത്തിയ വോട്ടുകള്‍ ചെന്നൈയിലുള്ള റഷ്യന്‍ കോണ്‍സുലേറ്റില്‍ എത്തിച്ച് അവിടെനിന്ന് ഡിപ്ലോമാറ്റിക് ബാഗുവഴി മോസ്‌കോയിലേക്ക് അയക്കും.

ഇത് മൂന്നാം തവണയാണ് റഷ്യയിലെ തെരഞ്ഞെടുപ്പിനു തിരുവനന്തപുരത്ത് ബൂത്ത് ഒരുക്കുന്നത്. ആറുവര്‍ഷം മുന്‍പ് റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കേരളത്തിലെ റഷ്യക്കാര്‍ തങ്ങളുടെ വോട്ടവകാശം വിനയോഗിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ ഉള്‍പ്പെടെ എട്ടു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. റഷ്യയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലായി 369 പോളിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുമ്പളത്ത് വീപ്പയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ 6 ലക്ഷം രൂപ കാണാതായതായി അന്വേഷണസംഘം. ശകുന്തളയുടെ ബാങ്ക് അക്കൌണ്ടില്‍ ഈ തുക കാണാനില്ല. കൊലപാതകത്തില്‍ ദുരൂഹത തുടരുന്നതായി പോലീസ് പറഞ്ഞു.

മറ്റു രണ്ടു കൊലപാതകങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ശകുന്തളയുടെ മൃതദേഹം പുറത്തെടുത്ത ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനും കൊല നടന്ന് ഒരു വര്‍ഷത്തിന് ശേഷം നെട്ടൂര്‍ കായലില്‍ ഷാപ്പുപടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അജ്ഞാതയുവാവിനും കൊലപാതകവുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

കേരളത്തിന് പുറത്ത് വീട്ടുജോലിയും മറ്റും ചെയ്ത് നേടിയ ശമ്പളവും മകന്‍ വാഹനാപകടത്തില്‍ അകപെട്ടപ്പോള്‍ കിട്ടിയ ഇന്‍ഷുറന്‍സ് തുകയും സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലം 2013ല്‍ വില്‍പന നടത്തിയപ്പോള്‍ ലഭിച്ച പണവുമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. സ്വന്തം നാട്ടില്‍ വീണ്ടുമെത്തി വീടു വാങ്ങാനിരിക്കെ ഇടതുകാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. വാഹനാപകടത്തില്‍ കിടപ്പിലായ മകന്‍ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സംശയിക്കുന്നവരെ ചോദ്യം ചെയ്യും.

ജനുവരി ഏഴിനാണ് കുമ്പളത്തിനടുത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അജ്ഞാതജഡം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആരാണെന്ന് വ്യക്തമായിരുന്നില്ല. ശാസ്ത്രീയ പരിശോധയ്ക്ക് ശേഷമാണ് മൃതദേഹം ശകുന്തളയുടെതാണെന്ന് വ്യക്തമായത്.

കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയ നിലയിലായിരുന്നു അന്ന് മൃതദേഹം കണ്ടെടുത്തത്. വീപ്പയ്ക്കുള്ളില്‍ നിന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. കായലിലൂടെ വീപ്പ ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നതും പരിശോധന നടത്തിയതും.

വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ വച്ചു തന്നെ വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്‌തെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. രാത്രി വാഹനത്തില്‍ കയറ്റി കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം വീപ്പ കായലില്‍ തള്ളിയതാവുമെന്നും അനുമാനിക്കുന്നു. മൂന്നു പേരെങ്കിലും കൃത്യത്തില്‍ ഏര്‍പ്പെട്ടു കാണുമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ഇർഫാൻ ഖാന്റെ രോഗവിവരം വെളിപ്പെടുത്തി ഭാര്യ സുതാപ സിക്ദർ. തന്റെ ഭർത്താവ് ഒരു പോരാളിയാണെന്നും പ്രതിസന്ധികളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ അദ്ദേഹത്തിന് കഴിയുമെന്നും സുതാപ കുറിച്ചു. രോഗം എന്തെന്നതിനേക്കാൾ രോഗ ശമനത്തെക്കുറിച്ചാണ് തങ്ങൾ ചിന്തിക്കുന്നതെന്നും സുതാപ ഫേസ്ബുക്കിൽ വെളിപ്പെടുത്തി.
സുതാപയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എന്റെ പങ്കാളി ജീവിതത്തിലെ പ്തിസന്ധികളോട് പോരടിക്കുകയാണ്. നിങ്ങളുടെയൊക്കെ പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി. എന്റെ പങ്കാളി എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. ഞാനിപ്പോൾ യുദ്ധഭൂമിയിലെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. എനിക്കിത് ജയിച്ചേ പറ്റൂ. നിങ്ങൾക്ക് അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ചറിയാൻ ആകാംഷയുണ്ടാകാം. ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമാണ്. രോഗശമനത്തിനായി പ്രാർഥിക്കുക. എല്ലാവരും ജീവിതത്തിന്റെ സംഗീതത്തിന് ചെവി കൊടുത്ത് അതിനൊപ്പിച്ച് നൃത്തം ചെയ്യുക. ഞാനും കുടുംബവും വൈകാതെ നിങ്ങൾക്കൊപ്പം ചേരുന്നതാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളി ല്‍നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.

തനിക്ക് അപൂർവരോഗമാണെന്ന് ഇർഫാൻ ഖാൻ തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതൽ കാര്യങ്ങൾ നിങ്ങളെ ഞാൻ തന്നെ അറിയിക്കുന്നതാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം അറിയിച്ചിട്ടുണ്ട്.

 

ക്യുബെക് സിറ്റി: ലോകത്തിലെ എല്ലാ മേഖലകളിലും സമരങ്ങള്‍ നടക്കാറുണ്ട്. ഇതില്‍ മിക്ക സമരങ്ങളും നിഷേധിക്കപ്പെട്ട അവകാശത്തിനായും തുല്ല്യ നീതി ലഭ്യമാക്കുവാനും ഒക്കെയായിരിക്കും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ സമര ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് കാനഡയിലെ ഒരു പറ്റം ഡോക്ടര്‍മാര്‍. ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ക്യുബെക്കിലുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. തങ്ങളുടെ ശമ്പളത്തില്‍ വലിയ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നതെന്നും ഇത്രയധികം വേതനം ആവശ്യമില്ലെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്ന വേതന വര്‍ദ്ധനവ് റദ്ദാക്കി ആ പണം ആരോഗ്യമേഖലയിലെ മറ്റു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിക്കണമെന്ന് ഇവര്‍ പറയുന്നു. ലോകത്തിലെ തന്നെ വ്യത്യസ്ഥമായ ആവശ്യമുന്നയിച്ചുള്ള സമരങ്ങളില്‍ ഒന്നായിരിക്കും ഇത്. ശമ്പളം വര്‍ദ്ധിപ്പിച്ച നടപടിയെ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

വേതന വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഒപ്പ് ശേഖരണവുമായി ഡോക്ടര്‍മാര്‍ മുന്നോട്ടു പോകുന്നത്. ഫെബ്രുവരി 25 മുതല്‍ ആരംഭിച്ച് ഒപ്പു ശേഖരണത്തില്‍ നൂറു കണക്കിന് ഡോക്ടര്‍മാര്‍ ഇതിനോടകം പങ്കാളിയായി കഴിഞ്ഞു. നിലവില്‍ ശമ്പള വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത് 70 കോടി ഡോളറാണ്. ഈ തുക നഴ്സുമാര്‍ക്കും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പളവര്‍ധനയ്ക്കായി ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശമ്പള വര്‍ദ്ധനവിനേക്കാളും മികച്ച ആരോഗ്യ സംവിധാനം വളര്‍ത്തിയെടുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ക്യുബെക്കിലെ പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവിനാണ് സര്‍ക്കാര്‍ അധികൃതര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. അതായത് പ്രതിവര്‍ഷം ഏകദേശം 403,537 ഡോളറിന്റെ വേതന വര്‍ധനവുണ്ടാകും.

ആരോഗ്യ മേഖലയില്‍ ജോലിയെടുക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അതീവ ദുര്‍ഘടമായി തൊഴില്‍ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്ല്യങ്ങള്‍ വെട്ടിക്കുറച്ചത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അതീവ ശ്രദ്ധയോടെ പരിഹരിക്കേണ്ട ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ചൂണ്ടികാണിക്കുന്നു. ആശുപത്രികളിലെ ശോചനീയാവസ്ഥ ചൂണ്ടി കാണിച്ച് എമിലി റികാര്‍ഡ് എന്ന നഴ്സ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഏതാണ്ട് 5000 ത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തു. ദിവസവും ഒരു നഴ്സിന് 70 രോഗികളെ വരെ പരിചരിക്കേണ്ട അവസ്ഥയാണെന്നും ആരോഗ്യ പരിപാലന സംവിധാനം തകര്‍ച്ചയെ നേരിടുകയാണെന്നും അവര്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഡോക്ടര്‍മാരുടെ ആവശ്യം പ്രകാരം ശമ്പള വര്‍ദ്ധിപ്പിച്ച നടപടി റദ്ദാക്കാമെന്ന് ക്യുബെക് ആരോഗ്യ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പക്ഷേ ഭൂരിപക്ഷം ഡോക്ടര്‍മാരും ഈ ആവശ്യത്തെ പിന്തുണച്ചാല്‍ മാത്രമെ പുതിയ നടപടി റദ്ദാക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Copyright © . All rights reserved