ഷുഹൈബ് വധക്കേസ് പ്രതികളുടെ അറസ്റ്റ് വൈകും. നാളെ രാവിലെ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. കീഴടങ്ങിയ സി.പി.എം പ്രവര്‍ത്തകനായ ആകാശ് തില്ലങ്കേരി മറ്റ് പ്രതികള്‍ക്കൊപ്പമുള്ള കൊലപാതം നടന്ന ദിവസത്തെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചു. കൃത്യം നടത്തിയശേഷം കാര്‍ മാറിക്കയറുന്നതാണ് ദൃശ്യങ്ങള്‍. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ രണ്ടുപേരാണ് പൊലീസില്‍ കീഴടങ്ങിയത്. അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍ എടയന്നൂരുമായി ബന്ധമില്ലാത്തവരാണ് പിടിയിലായതെന്നും ഇവര്‍ക്ക് ഷുഹൈബിനോട് എന്തെങ്കിലും വിരോധമുണ്ടോ എന്ന് അറിയില്ലെന്നും പിതാവ് മുഹമ്മദ്.
കണ്ണൂരിലെ ഷുഹൈബ് വധക്കേസില്‍ രണ്ടുപേര്‍ പൊലീസിന് കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവര്‍ ഉള്‍പ്പെടെ സിപിഎം ബന്ധമുള്ള അഞ്ചുപേരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുകയാണ്. കേസില്‍ രാഷ്ട്രീയപരിഗണനയില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ അറിയിച്ചു
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് ബന്ധമുള്ളവരാണ് രാവിലെ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ആകാശ് തില്ലങ്കേരിയും റിജിന്‍രാജും. ആകാശ് കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്. ഇവര്‍ ഉള്‍പ്പെടെ സിപിഎം ബന്ധമുള്ള അഞ്ചുപേരെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചോദ്യംചെയ്യുകയാണ്. പേരാവൂര്‍, മുഴക്കുന്ന് മേഖലകളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇന്നലെ രാത്രിവരെ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരെ പിടികൂടിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി രാവിലെ പിണറായിയെ സന്ദര്‍ശിച്ച കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.
എന്നാല്‍ കസ്റ്റഡിയിലുള്ളത് യഥാര്‍ഥപ്രതികളാണോ എന്ന് സംശയിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ കലക്ടറേയും അദ്ദേഹം വിമര്‍ശിച്ചു.
ആറുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അറസ്റ്റ് ഉണ്ടായാല്‍ ഇപ്പോഴുള്ള പ്രതിഷേധം പ്രതിരോധിക്കാന്‍ പൊലീസിന് കഴിഞ്ഞേക്കും. എന്നാല്‍ യഥാര്‍ഥപ്രതികളെത്തന്നെയാണ് അറസ്റ്റ് ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്തല്‍ അതിലുംവലിയ വെല്ലുവിളിയാകും. പൊലീസിനുമാത്രമല്ല സിപിഎമ്മിനും.
ബംഗളൂരു: ബംഗളൂരുവിലെ യുബി സിറ്റി ഹോട്ടലില്‍ എംഎല്‍എയുടെ മകന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായ പരിക്ക്. കോണ്‍ഗ്രസ് എംഎല്‍എയായ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. മുഹമ്മദും പത്തോളം കൂട്ടാളികളും ചേര്‍ന്നായിരുന്നു ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്.
ബംഗളൂരു ഡോളര്‍ കോളിനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിദ്വതിനോട് കസേര നേരെയിടാന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്വതിന് അതിന് സാധിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്വതിനെ അവിടെയെത്തിയും മുഹമ്മദും കൂട്ടരും മര്‍ദ്ദിച്ചതായും വിവരമുണ്ട്. ഇത് തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനും മര്‍ദ്ദനമേറ്റു. സംഭവം വിവാദമായതോടെ പോലീസ് മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിനിടെ വിദ്വതിനെ സന്ദര്‍ശിക്കാന്‍ എംഎല്‍എ എത്തിയതും വിവാദമായിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഹാരിസ് എത്തിയതെന്ന് ബിജെപിയും ജെഡിഎസും ആരോപിച്ചു. ഹാരിസിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ കീഴടങ്ങിയ പ്രതികളുടെ സിപിഎം ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിന്റെ ഒപ്പം കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ സിപിഎം കേന്ദ്രങ്ങള്‍ പ്രതികരിച്ചിരുന്നു.

സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്.

അതേസമയം പോലീസ് അന്വേഷണത്തില്‍ തൃപ്തിയും വിശ്വാസവുമില്ലെന്ന് ഷുഹൈബിന്റെ കുടുംബം അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ശുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്ന പ്രതികള്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികരിച്ചു.
കാണ്‍പൂര്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പ് മാതൃകയില്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി വായ്പ എടുത്ത് റോട്ടോമാക് പെന്‍സ് കമ്പനി ഉടമ വിക്രം കോത്താരി മുങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വായ്പ ഇനത്തില്‍ ഏതാണ്ട് 800 കോടിയോളം രൂപ ബാങ്കുകളില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ ചട്ടം ലംഘിച്ചാണ് കോത്താരിക്ക് വായ്പ നല്‍കിയിരിക്കുന്നത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് കോത്താരി വായ്പ എടുത്തിരിക്കുന്നത്. വായ്പാ കാലാവധി ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും വായ്പതുകയോ പലിശയോ കോത്താരി തിരിച്ചടച്ചിട്ടില്ല.
കാണ്‍പൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന കോത്താരിയുടെ ഓഫീസ് ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഇയാള്‍ എവിടെയാണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോത്താരിയുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതു വഴി ബാങ്കിനുണ്ടായിരിക്കുന്ന നഷ്ടങ്ങള്‍ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 11,400 കോടി രൂപ വായ്പ ഇനത്തില്‍ വാങ്ങി നാടുവിട്ട നീരവ് മോഡിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ പൊതുമേഖലാ ബാങ്കുകളില്‍ നടന്ന തട്ടിപ്പുകളേക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
കോഴിക്കോട്: സിപിഎം പ്രതിക്കൂട്ടിലായ ശുഹൈബ് വധം മുതല്‍ നഴ്‌സിംഗ് സമരം വരെയുളള നിരവധി വിഷയങ്ങളുണ്ടായിട്ടും ഒന്നിലും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകരെ പരമാവധി അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. നഴ്‌സിംഗ് സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
മുഖ്യമന്ത്രിക്ക് മുമ്പില്ലാത്ത വിധത്തില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ചടങ്ങുകള്‍ക്കെത്തുന്ന മുഖ്യമന്ത്രി പോലീസുകാരുടെ വലയത്തിനുള്ളിലാകുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമീപിക്കാന്‍ കഴിയുന്നില്ല. ശുഹൈബ് വധം നടന്ന സമയത്ത് ടി.പി.കേസിലെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കിയ സംഭവം, സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയത്, നഴ്‌സിംഗ് സമരം, ത്രിപുരയില്‍ പ്രചാരണത്തില്‍ നിന്ന് സിപിഎം കേരള ഘടകം ഒഴിവാക്കപ്പെട്ടത് തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഉയരാനിടയുള്ള ചോദ്യങ്ങളില്‍ നിന്നാണ് ഈ വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാകുന്നത്.
മുഖ്യമന്ത്രിയുടെ നിശബ്ദദതയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിപിഎം അനുകൂല നിലപാടുകള്‍ എടുക്കുന്ന പ്രൊഫൈലുകളില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അതിനിടെ ശുഹൈബ് വധത്തില്‍ കീഴടങ്ങിയ പ്രതികള്‍ പി.ജയരാജനും തനിക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും.
പാട്‌ന: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ചു. ബിഹാറിലെ ബെഗുസരെ ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു സംസ്തിപൂര്‍ സ്വദേശിയായ 30കാരന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ച് അന്ധനാക്കിയത്. പിപ്ര ചൗക്കിലുള്ള ഭക്ഷണശാലയില്‍ നിന്ന് ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടു പോകുകയും മര്‍ദ്ദിച്ച ശേഷം കണ്ണില്‍ ആസിഡ് കുത്തിവെക്കുകയുമായിരുന്നു.
ഹനുമാന്‍ ചൗക്ക് എന്ന സ്ഥലത്ത് ഇയാളെ പിന്നീട് അക്രമി സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബറൗണി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇവിടെവെച്ച് തൊഴിലുടമയുടെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലാകുകയും ഫെബ്രുവരി ആറിന് ഇവര്‍ ഒളിച്ചോടുകയുമായിരുന്നു.
ഇതിനു പിന്നാലെ ഇവരുടെ ഭര്‍ത്താവ് പോലീസില്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 16 ന് യുവതി തിരികെ എത്തി കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് യുവാവിനെതിരെ ആസിഡ് ആക്രമണമുണ്ടായത്.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന രണ്ടു പേരാണ് ആകാശ്, റിജിന്‍ രാജ് എന്നിവര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു.
സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആകാശിനായുള്ള തെരെച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്നയാളാണ് ആകാശ്. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്ന പൊലീസ് അതീവ സമ്മര്‍ദ്ദത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രതികളുടെ കീഴടങ്ങല്‍. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചിരിന്നു.
കൊച്ചി: സംസ്ഥാനത്ത് മതപരിവര്‍ത്തനം നടത്തി വിവാഹിതരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സംഘടന രൂപീകരിക്കുന്നു. മതപരിവര്‍ത്തനത്തിനു ശേഷം സിറിയയിലേക്ക് കടന്നുവെന്ന് കരുതുന്ന നിമിഷയുടെ അമ്മ കെ.ബിന്ദുവും ഹാദിയയുടെ പിതാവ് അശോകനുമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി വിവാഹങ്ങള്‍ നടത്തുന്നത് തടയാനാണ് സംഘടനയെന്ന് ഇവര്‍ പറഞ്ഞു.
മതപരിവര്‍ത്തന വിവാഹങ്ങള്‍ വഴി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പെണ്‍കുട്ടികളെ സഹായിക്കാനും വിവിധ കോടതികളിലായി നടക്കുന്ന നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് സംഘടന വരുന്നത്. നിലവില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ തൃപ്തരല്ലെന്ന് ഇവര്‍ അറിയിച്ചു. വിഷയം ഉന്നയിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണെന്നും ബിന്ദു വ്യക്തമാക്കി.
സ്വപ്നങ്ങള്‍ കാണാനുള്ളതാണ്, നടപ്പില്‍ വരുത്താനുള്ളതാണ്. ഭാവി ജീവിതത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ളവരാണ് നമ്മുടെ യുവാക്കള്‍. എന്നാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളും കയ്‌പ്പേറിയ അനുഭവങ്ങള്‍ക്കിടയിലും അവര്‍ക്ക് സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ കഴിയാതെ വരുന്നു. ഇത്തരം നിരാശകള്‍ നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ ‘കൂട്ടിലിട്ട തത്ത’യുടെ അവസ്ഥയില്‍ എത്തിക്കും. പറഞ്ഞു വരുന്നത് ഒരു പാട്ടിന്റെ പ്രമേയത്തെ പറ്റിയാണ്.
മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ഫെജോ ഒരുക്കിയ ഏറ്റവും പുതിയ ഗാനം ആണ് ‘കൂട്ടിലിട്ട തത്ത’. താന്‍ കടന്നു പോയ അനുഭവങ്ങള്‍ ആണ് പാട്ടിന്റെ വരികള്‍ ആയി രൂപപെട്ടതെന്നു ഫെജോ പറയുന്നു. നിരാശയുടെ പടുകുഴിയില്‍ നില്‍ക്കുമ്പോഴും, സ്വന്തം മനസ്സിലും കഴിവിലും വിശ്വാസം അര്‍പ്പിച്ചു പൊരുതുന്ന, പ്രത്യാശയുടെ നല്ല നാളുകള്‍ തനിക്കായി കാത്തിരിക്കുന്നു എന്നു ഉറച്ചു വിശ്വസിക്കുന്ന,
നായകന്റെ കഥയാണ് ഈ പാട്ടിലൂടെ പറയുന്നത്. ഒപ്പം സമൂഹത്തിന്റെ ചില അവസ്ഥകളും രസകരമായി പാട്ടിലൂടെ പറഞ്ഞു വെക്കുന്നു. പാട്ട് കേള്‍ക്കുന്നവര്‍ക്ക് സ്വന്തം ജീവിതവുമായി ബന്ധം തോന്നുന്ന വരികള്‍ ആണ് ഈ വ്യത്യസ്തമായ മലയാളം റാപ്പ് ഗാനത്തിന്റെ ഹൈ ലൈറ്റ്. പോസ്റ്റ് മലോണ്‍ എന്ന അമേരിക്കന്‍ ഗായകന്റെ റോക്ക്സ്റ്റാര്‍ പാട്ടിന്റെ മലയാളം പതിപ്പായി ഒരുക്കിയ ഗാനം യൂട്യൂബില്‍ നല്ല കാഴ്ചക്കാരെ നേടി മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.