Latest News

ജനിതകമാറ്റം സംഭവിച്ച് വിഷത്തോട് പ്രതിരോധം ആര്‍ജ്ജിച്ച എലികള്‍ രാജ്യത്ത് പെറ്റുപെരുകുന്നതായി നിരീക്ഷണം. യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദ്ഗദ്ധരാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. യുകെയുടെ ദക്ഷിണ മേഖലയിലാണ് വിഷത്തോട് പ്രതിരോധം ആര്‍ജ്ജിച്ച എലികള്‍ പെരുകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇത്തരം എലികളുടെ ഗണ്യമായ വളര്‍ച്ച രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് പഠനം നടത്തിയവരിലൊരാളായ ഡോ. കോളിന്‍ പ്രസ്‌കോട്ട് പറയുന്നു. ദക്ഷിണ മേഖലയില്‍ മാത്രമാണിപ്പോള്‍ പഠനം നടന്നിരിക്കുന്നത് പക്ഷേ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത് ആശ്വസിക്കാനുള്ള വക നല്‍കുന്നില്ല. കാരണം അവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് മാത്രമാണ് പറയാന്‍ കഴിയുകയുള്ളുവെന്നും കോളിന്‍ പറഞ്ഞു.

വിഷത്തോട് ഇത്രയധികം പ്രതിരോധ ശേഷി കൈവരിച്ച എലികളെ മുന്‍പെങ്ങും കണ്ടെത്തിയിട്ടില്ല. ഈ സവിശേഷതയെ എല്‍120ക്യൂ (L120Q) എന്നാശ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. എല്‍120ക്യൂ ഇനത്തിലെ ഭൂരിഭാഗം വരുന്ന എലികളും അച്ഛന്റെയും അമ്മയുടേയും ജീന്‍ വഹിക്കുന്നവയാണെന്ന് വെര്‍ട്ടിബ്രേറ്റ് പെസ്റ്റ് യൂണിറ്റ് ഡയറക്ടര്‍ പറയുന്നു. ഏതാണ്ട് ഈ വര്‍ഗ്ഗത്തില്‍പ്പെടുന്ന എല്ലാ എലികള്‍ക്കും ശരീരത്തെ വിഷങ്ങളില്‍ നിന്നും പ്രതിരോധിച്ച് നിര്‍ത്താനുള്ള ആന്തരിക ശരീര ഘടനയുണ്ട്. അതുപോലെ ഇവ നിയന്ത്രണാതീതമായി പെരുകിക്കൊണ്ടിരിക്കുകയാണ്. കാമ്പയിന്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ റോഡെന്റിസൈഡ് യൂസ്(CRRU) ഭാഗമായി യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണത്തിലാണ് ജനിതക മാറ്റം സംഭവിച്ച എലികള്‍ സെന്‍ട്രല്‍ സൗത്തേണ്‍ ഇഗ്ലണ്ടില്‍ വ്യാപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

വിഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റം സംഭവിച്ച എലികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പെരുകുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ പഠനമെന്ന് ബ്രിട്ടീഷ് പെസ്റ്റ് കന്‍ട്രോള്‍ അസോസിയേഷനിലെ തോംസണ്‍ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ പൊതുജനാരോഗ്യം അപകടത്തിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാപ്തിയുള്ള എലികളുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ദ്ധനവ് ഉണ്ടായതായി ബ്രിട്ടിഷ് പെസ്റ്റ് കന്‍ട്രോള്‍ അസോസിയേഷന്‍ വക്താവ് ഡെയിലി മെയിലിന് അനുവദിച്ച അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ഹോർഷാം ലെവൽ ക്രോസിങ്ങിൽ കാറിൽ ട്രെയിനിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട കാർ ഇടിയുടെ ശക്തിയിൽ രണ്ടായി മുറിഞ്ഞുപോയി. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ വച്ച് മരിച്ചു. സസക്സ് പോലീസും എമർജൻസി സർവീസുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബർണസ് ഗ്രീൻ ക്രോസിങ്ങിലാണ് അപകടം നടന്നത്. ക്രോസിങ്ങിലെ ബാരിയറിനു കേടു പറ്റിയിട്ടില്ല. കാർ ബാറിയറിന്റെ സൈഡിലൂടെ റെയിൽ ലൈൻ മറികടന്നപ്പോഴാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രാവിലെ ഒൻപതു മണിയോടെയാണ് അപകടം നടന്നത്.

അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ ബന്ധപ്പെടാനുമുള്ള ശ്രമത്തിലാണ് പോലീസ്. നീല നിറത്തിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. ചില ട്രെയിനുകൾ അപകടത്തെത്തുടർന്ന് ക്യാൻസൽ ചെയ്തിട്ടുണ്ട്. ഈ റൂട്ടുകൾ കഴിയുന്നതും യാത്രക്കാർ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ പാലിക്കുന്ന മൗനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമര്‍ശനം.

കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ ഇടയുള്ള പ്രസ്താവന എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.

ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ ഇടയുള്ള പ്രസ്താ ജില്ലയിലെ എടയന്നൂരില്‍ ഷുഹൈബ് എന്നയാളിന്റെ ദുര്‍മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ദുഷ്പ്രചരണം ഉടനടി അവസാനിപ്പിക്കണം.

ഷുഹൈബ് മരിച്ചു മണിക്കൂറുകള്‍ക്കകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. ഷുഹൈബിന്റേത് അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യത പരിശോധിക്കണം. കൊലപാതകമാണെങ്കില്‍ പ്രതികളെ വിചാരണ നടത്തി വെറുതെവിടണം.
ഏതു നിലയ്ക്കും ഇതുമായി ബന്ധപ്പെടുത്തി ഇടതുപക്ഷ പ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമത്തെ ചെറുത്തു തോല്പിക്കണം.

ഷുഹൈബിന്റെ മരണവുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീങ്ങളടക്കമുളള ന്യൂനപക്ഷങ്ങളെ ഉടലോടെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണു താനും.

ആഗോള തലത്തില്‍, ജനകീയ ചൈനയ്ക്കും ക്യൂബയ്ക്കും ഉത്തര കൊറിയക്കുമെതിരെ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ദുഷ്പ്രചരണത്തിന്റെ തുടര്‍ച്ചയാണ് ഷുഹൈബിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന കോലാഹലം. പുരോഗമന, മതേതര ജനാധിപത്യ വിശ്വാസികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.

 

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു തെളിവടുപ്പ് നടത്തുന്നതിനുമാണ് വൈദികനെ കസ്റ്റഡിയില്‍ വാങ്ങുക .കല്ലറ പെരുന്തുരുത്ത് പള്ളി വികാരി തോമസ് താന്നിനില്‍ക്കുംതടത്തിലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കടുത്തുരുത്തി പോലീസ് എസ്‌എച്ചഒ കെ പി തോംസണണാണ് വൈക്കം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.നിലവില്‍ റിമാന്‍ഡിലായ പ്രതിയെ കോട്ടയം സബ്ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ പീഡനം നടന്നതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ള കുമരകത്തെ റിസോര്‍ട്ടിലും പള്ളിമേടയിലും പ്രതിയെ എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തും. കനത്ത സുരക്ഷിയിലായിരിക്കും തെളിവെടുപ്പ്. വിദേശവനിതയുടെ പതിനാറായിരം രൂപയും ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായും പരാതിയിലുണ്ട്. ഇരുവരും പരിചയപ്പെട്ട നാള്‍ മുതല്‍ നടത്തിവന്ന ഫെയ്സ്ബുക്ക് സംഭാഷണവും ടെലിഫോണ്‍ വിശദാംശങ്ങളും പോലീസ് പരിശോധിക്കും. അതോടൊപ്പം കല്ലറയിലെ മഹിളാ മന്ദിരത്തില്‍ താമസിക്കുന്ന വിദേശവനിതയുടെ മൊഴിയെടുക്കും.അതേസമയം, പരാതി വ്യാജമാണെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള വിദേശവനിതയുടെ ശ്രമമാണെന്നുള്ള വൈദികന്റ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചു.

ട്രെയിന്‍ യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നടി സനുഷ കോടതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് സനൂഷ മൊഴിനല്‍കിയത്. പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്ന കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് നടി മടങ്ങിയത്.

ഈ മാസം 1ന് മാവേലി എക്‌സ്പ്രസില്‍ വെച്ചാണ് നടിക്കെതിരെ പീഡന ശ്രമം ഉണ്ടായത്. സംഭവത്തില്‍ കേസ് നല്‍കാനും പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും മുതിര്‍ന്ന സനുഷയുടെ നടപടിയെ അഭിനന്ദിച്ച് കേരള പൊലീസ് നടിക്ക് സ്വീകരണമൊരുക്കിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹറ ഇക്കാര്യത്തില്‍ സനൂഷയെ പ്രത്യേകം അഭിനന്ദിച്ചു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം.

എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനൂഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം.

തിരുവല്ല പി.ആര്‍.ഡി.എസ്. ആസ്ഥാനത്തെ വെടിക്കെട്ടപകടത്തില്‍ മരിച്ചത് ദമ്പതികള്‍ മരിച്ചു. വെടിക്കെട്ട് നടത്താനെത്തിയ കാര്‍ത്തികപ്പള്ളി മഹാദേവികാട് സ്വദേശി ഗുരുദാസ് ഭാര്യ ആശ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരവിപേരൂരിലെ  ആസ്ഥാനത്താണ് സംഭവം. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്.

ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ വെച്ചാണ് ഒരാള്‍ മരിച്ചത്.

fire

വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. 140മത് കുമാരഗുരു ജയന്തി ആഘോഷത്തിനായി ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ആഘോഷത്തിനുള്ള കതിനയും പടക്കങ്ങളും നിര്‍മ്മിക്കുന്നതിനിടെയാണ്​ അപകടം. പി.ആര്‍.ഡി.എസ് ആസ്​ഥാനത്തിന് പുറത്ത് സജ്ജീകരിച്ചിരുന്ന പടക്കശാലക്കാണ് തീപിടിച്ചത്.

അതേസമയം സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി.

മോസ്‌കോ: ബ്രേക്ക് ടൈമിനു ശേഷം തിരികെ ക്ലാസ് മുറിയിലാക്കാന്‍ അധ്യാപിക മറന്നതിനെത്തുടര്‍ന്ന് മൂന്ന് വയസ്സുകാരി കടുത്ത ശൈത്യത്തില്‍ കൊല്ലപ്പെട്ടു. കളിസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന മഞ്ഞുകൂനയില്‍ നിന്നാണ് സാഖ്‌റ സായേവ എന്ന കുട്ടിയുടെ ശരീരം പിന്നീട് കണ്ടെത്തിയത്. ഈ സമയത്ത് മൈനസ് 5 ഡിഗ്രിയില്‍ താഴെയായിരുന്നു പ്രദേശത്തെ താപനില. പുറത്ത് കളിക്കാന്‍ വിട്ട കുട്ടികള്‍ക്കൊപ്പം സാഖ്‌റയെ ക്ലാസിലേക്ക് തിരിച്ചെത്തിക്കാന്‍ കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപിക മറന്നു പോകുകയായിരുന്നു. കിന്റര്‍ഗാര്‍ട്ടന്‍ നമ്പര്‍ 2120 എന്ന നഴ്‌സറി സ്‌കൂളിലാണ് അധികൃതരുടെ അനാസ്ഥ മൂലം മൂന്ന് വയസ്സുകാരി മരണപ്പെട്ടതെന്ന് മാഷ് ന്യൂസ് ഔട്ട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടി ക്ലാസിന് പുറത്താണെന്ന കാര്യം രണ്ട് മണിക്കൂറിന് ശേഷമാണ് ജീവനക്കാര്‍ ഓര്‍ത്തത്. കുട്ടിയുടെ ദാരുണാന്ത്യം സംബന്ധിച്ച് റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗരവമേറിയ കേസുകള്‍ മത്രം കൈകാര്യം ചെയ്യുന്ന അന്വേഷണ എജന്‍സിയാണ് റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മറ്റി. സ്ഥാപനത്തിലെ അധ്യാപകരെയും ജോലിക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളായ റിസ്വാന്‍ സായേവ്, ഗുല്‍നാറ ഷാഖാദത്ത് എന്നിവരുടെ മൊഴി മാനസികനില പരിഗണിച്ച് എടുത്തിട്ടില്ല. ഒരു മാതാപിതാക്കള്‍ക്കും ഇങ്ങനെയൊരു ഗതി വരുത്തെരുതെന്ന് കുട്ടിയുടെ കുടുംബ സുഹൃത്ത് റാമില്‍ പറഞ്ഞു.

കുട്ടി ഒറ്റയ്ക്ക് ഏറെ നേരം പുറത്തായിരുന്നില്ലെന്ന് കിന്റര്‍ ഗാര്‍ട്ടന്‍ അധികൃതര്‍ അവകാശപ്പെട്ടതായി റാമില്‍ പറയുന്നു. രാവിലെ 11 മണിയെന്നത് കുട്ടികളെ കളിക്കാന്‍ വിടുന്ന സമയമാണ്. ഉച്ചയ്ക്ക് ഭക്ഷണ സമയത്താണ് കുട്ടി നിലത്ത് നിലത്ത് വീണ് കിടക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് താന്‍ ചോദിച്ചപ്പോള്‍ അധ്യാപകര്‍ അറിയിച്ചതെന്നും കൂടുതലായി ഒന്നും അറിയില്ലെന്നും റാമില്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കിന്റര്‍ഗാര്‍ട്ടന്‍ അധികൃതര്‍ കുട്ടിയെ മഞ്ഞു മൂടിയ നിലയില്‍ കണ്ടെത്തിയെന്നല്ലാതെ കൂടുതല്‍ പ്രതികരണം നടത്തിയില്ല.

നിരവധി യുവതികളാണ് ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലേക്ക് മേല്‍വസ്ത്രം ധരിക്കാതെ അര്‍ധനഗ്നരായെത്തിയത്. യാതൊരു മടിയും കൂടാതെ വേദിയിലേക്ക് കുതിച്ചെത്തിയ ഒരു കൂട്ടം യുവതികളെ കണ്ട് വന്‍ ജനക്കൂട്ടമാണ് ഇവിടെയെത്തിയത്. വെറുതെ ആയിരുന്നില്ല ഇവര്‍ മേല്‍വസ്ത്രം ധരിക്കാതെ എത്തിയത്. മൃഗങ്ങളുടെ ശരീരഭാഗം ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ മനുഷ്യര്‍ ധരിക്കുന്നതിനെതിരായുള്ള പ്രതിഷേധമായിരുന്നു യുവതികള്‍ ഫ്‌ളാഷ് മോബ് പോലെ സംഘടിപ്പിച്ചത്. വേഗന്‍ പ്രതിഷേധക്കാര്‍ പേറ്റ (പിഇടിഎ) എന്ന സംഘടനക്ക് വേണ്ടിയാണ് ഇങ്ങനെ അര്‍ധനഗ്നരായി വേദിയിലെത്തിയത്. നിങ്ങള്‍ സ്വന്തം തൊലി ധരിക്കുക എന്ന മുദ്രാവാക്യം ശരീരത്ത് പെയിന്റ് കൊണ്ട് എഴുതി വെയ്ക്കുകയും ചെയ്തിരുന്നു. മൃഗങ്ങളുടെ തൊലി, രോമം, മറ്റ് ശരീരഭാഗങ്ങള്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിക്കാനായിരുന്നു ഇവര്‍ ഈ പ്രതിഷേധത്തിലൂടെ ആഹ്വാനം ചെയ്തിരുന്നത്.

 

മനുഷ്യരുടെ ഈ പ്രവര്‍ത്തിയെ പേടിച്ച് മിക്ക മൃഗങ്ങളും മാളങ്ങളിലും ഗുഹകളിലും ഒതുങ്ങി ജീവിക്കുകയാണെന്നും സംഘടന അഭിപ്രായപ്പെടുന്നു. വിഷംവച്ചും ഗ്യാസ് പ്രയോഗത്താലും വൈദ്യുതി ഏല്‍പ്പിച്ചും കഴുത്ത് മുറിച്ചുമാണ് വെറും വസ്ത്രത്തിന് വേണ്ടി മനുഷ്യര്‍ മൃഗങ്ങളെ കൊല്ലുന്നതെന്നും പേറ്റ പ്രതിഷേധത്തോടെ ഉയര്‍ത്തിക്കാട്ടുന്നു. തൊലിക്ക് വേണ്ടി കന്നുകാലികളെ കൊല്ലുന്നത് വേദന അനുഭവിപ്പിച്ചാണെന്നും ഈ ഗ്രൂപ്പ് വ്യക്തമാക്കുന്നു.

 

വെള്ളിയാഴ്ച ലണ്ടനിലെ സ്റ്റോര്‍ സ്റ്റുഡിയോക്ക് പുറത്തായിരുന്നു പ്രതിഷേധം. വസ്ത്രത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ശരിയായ നടപടിയല്ലെന്നാണ് സംഘടനയുടെ ഡയറക്ടര്‍ എലിസ അല്ലെന്‍ പ്രതികരിച്ചത്. നൂതനവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ വേഗന്‍ തുണിത്തരങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടും മൃഗങ്ങളെ ഉപയോഗിച്ചുള്ള തുണിത്തരങ്ങള്‍ ധരിക്കുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണവുമില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ചിത്രങ്ങള്‍ കാണാം

കൊല്ലം : ഓരമ്മയോടും മക്കള്‍ ഇങ്ങനെ ചെയ്യരുത് . എന്തൊരു ക്രൂരത . കൊടും ചൂടില്‍ മണിക്കൂറുകള്‍ പെറ്റമ്മയെ വണ്ടിയുടെ ഡിക്കിയില്‍ അടച്ചിട്ടിരിക്കുന്നു . രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും കൊടുക്കാതെ. മനസ്സ് മരവിക്കുന്ന ഈ സംഭവം നടന്നത് കരുനാഗപ്പള്ളിയിലാണ്.

നാല് പേര് അടങ്ങുന്ന ഒരു കുടുംബം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ (പുട്ടുകട) യില്‍ ഭക്ഷണം കഴിയ്ക്കാന്‍ കാറില്‍ നിന്ന് ഇറങ്ങി വരുന്നു. കാറിന്റെ ഡിക്കിയില്‍ പ്രായം ചെന്ന ഒരു അമ്മയെ ലോക്ക് ചെയ്തിരിക്കുന്നു. അവര്‍ ഇറങ്ങിയപ്പോള്‍ ആ അമ്മക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ മകന്‍ തയ്യാറായില്ല. അവിടെ കൂടിയിരുന്ന കുറച്ച് ചെറുപ്പക്കാരാണ് ഇത് കണ്ടത്. ഒരു അമ്മ കാറിന്റെ പിറകില്‍ കിടക്കുന്നു. അവര്‍ കാര്‍ലോക്ക് ചെയ്തു പോയപ്പോള്‍ അവിടെ നിന്നവര്‍ കാര്യം തിരക്കി ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സമ്മതിച്ചില്ല. മനസികരോഗി ആണ്  , അതുകൊണ്ട് പുറത്ത് ഇറക്കിയാല്‍ കുഴപ്പം ആണ് എന്ന് പറഞ്ഞു. അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു ചെറുപ്പക്കാര്‍. തുറന്നില്ലെങ്കില്‍ തല്ലി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ ആ അമ്മയെ പുറത്ത് ഇറക്കി.

കാര്യം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞു രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും വാങ്ങി തന്നിട്ടില്ല എന്നും , തുറവൂര്‍ മുതല്‍ അവരെ ഡിക്കിയില്‍ ആണ് കിടത്തിയിരിക്കുന്നത് എന്നും.  അത് ചോദിച്ചപ്പോള്‍ മകന്‍ നാട്ടുകാരോട് ചൂടായി . ആ മകനെ അവിടെ കൂടി നിന്ന ചെറുപ്പക്കാരില്‍ ഒരാള്‍ ചെകിട്ടത്ത് അടിക്കുകയും പോലീസിനെ വിളിച്ച് ആ അമ്മയെ അവരെ ഏല്‍പ്പിക്കുകയും ചെയ്തു . ഇതുപോലെ തന്നെ വീട്ടിലും മരുമകളായ ടീച്ചര്‍ തന്നെ ഉപദ്രവിക്കുകയും , ആഹാരം കൊടുക്കാതെ കിടത്തുകയും ചെയ്യാറുണ്ടെന്ന് ആ അമ്മ പറഞ്ഞു. പിന്നീട് അമ്മയെ മറ്റ് മക്കള്‍ വന്ന് കൂട്ടികൊണ്ടുപോയി . മകന്റെയും ഭാര്യയുടെയും പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അഞ്ച് കിലോയോളം എംഡിഎംഎ (മെതിലീന്‍ ഡയോക്‌സി മീതാംഫെറ്റാമിന്‍) ആണ് പിടികൂടിയത്. എക്‌സൈസ് സ്‌പെഷ്യല്‍ സക്വാഡ് നടത്തിയ പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്. വിപണിയില്‍ 30 കോടി രൂപ മൂല്യം ഇതിന് കണക്കാക്കുന്നു.

പാലക്കാട് സ്വദേശികളായ രണ്ട് പേരം എക്‌സൈസ് പിടികൂടിയിട്ടുണ്ട്. നേരത്തേ 5 കോടി രൂപയുടെ എംഡിഎംഎ കൊച്ചിയില്‍ നിന്ന് പിടികൂടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ വേട്ട നടക്കുന്നത് ആദ്യമായാണെന്നാണ് കരുതുന്നത്.

ആദ്യ വേട്ടയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്രയും ലഹരിമരുന്ന് പിടിച്ചെടുത്തത്. വിവിധിടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നെടുമ്പാശേരിയില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്.

Copyright © . All rights reserved