ദോഹ: വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തുമെന്ന് ഖത്തര്‍. ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് വേണ്ട വിധത്തിലുള്ള പരിഗണന കിട്ടുന്നില്ലെന്ന പരാതി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നതോടെയാണ് ഈ പ്രഖ്യാപനം. ഐക്യരാഷ്ട്ര സഭാ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായുള്ള കൂടിക്കാഴ്ചക്കു മുമ്പ് വ്യാഴാഴ്ച ഖത്തര്‍ തൊഴില്‍, സാമൂഹ്യകാര്യ മന്ത്രി ഇസ്സ സാദ് അല്‍ ജഫാലി അല്‍ നുഐമി ആണ് ഇക്കാര്യം അറിയിച്ചത്. 20 ലക്ഷത്തിനു മേല്‍ വിദേശ തൊഴിലാൡകള്‍ ഖത്തറില്‍ ഉണ്ടെന്നാണ് കണക്ക്. അവരുടെ ദുരിതം മാറ്റിയില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഐഎല്‍ഒ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തൊഴിലാളികള്‍ രാജ്യം വിട്ടു പോകുന്നതിനെ തൊഴിലുടമകള്‍ തടയുന്നത് നിരോധിക്കും. വര്‍ക്ക് കോണ്‍ട്രാക്റ്റുകള്‍ കൃത്യമാണോ എന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ അതോറിറ്റിയെ നിയമിക്കും. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 36 രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെടും തുടങ്ങിയവയാണ് ഖത്തര്‍ നടപ്പാക്കാനൊരുങ്ങുന്ന മാറ്റങ്ങള്‍. എന്നാല്‍ മിനിമം വേതനം എത്രയാണെന്നോ ഈ മാറ്റങ്ങള്‍ എന്നുമുതല്‍ നടപ്പാകുമെന്നോ മന്ത്രി വ്യക്തമാക്കിയില്ല.
കഫാല രീതിക്കെതിരായാണ് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം പ്രധാനമായും ഉയര്‍ന്നത്. ഇതനുസരിച്ച് കഫീല്‍ അഥവാ തൊഴിലുടമയായ സ്‌പോണ്‍സറിനാണ് തൊഴിലാളികളുടെ മേല്‍ പൂര്‍ണ്ണാധികാരം ഉള്ള്. കുറഞ്ഞ വേതനം, പാസ്‌പോര്‍ട്ട് പിടിച്ചുവെക്കല്‍, മോശം താമസ സൗകര്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ സംഘടനകളും തൊഴിലാളി യൂണിയനുകളും നിരന്തരം ഉന്നയിച്ചിരുന്നു.
കോഴിക്കോട്: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. രാവിലെ 7.40ഓടെയാണ് അദ്ദേഹം അന്തരിച്ചത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ആരോഗ്യാവസ്ഥ മോശമായിരുന്നു.
1940 ഏപ്രിലില്‍ വടകരയില്‍ ജനിച്ച അദ്ദേഹം തലശേരി ബ്രണ്ണന്‍ കോളേജ്, അലിഗഡ് മുസ്ലീം സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. എംബിബിഎസ് ബിരുദവും കരസ്ഥമാക്കി. സൗദിയില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു. നോവലുകളിലൂടെയും ചെറുകഥകളിലൂടെയുമാണ് അദ്ദേഹം പ്രശസ്തനായത്.
‘സ്മാരകശിലകള്‍’ എന്ന നോവലിന് 1980ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു. 1975ല്‍ ‘മലമുകളിലെ അബ്ദുള്ള’ എന്ന ചെറുകഥക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചു. 2010ല്‍ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പും പുനത്തിലിന് ലഭിച്ചിട്ടുണ്ട്.
കൊല്ലം നഗരത്തില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച വിദ്യാര്‍ത്ഥി ഗൗരി നേഘയ്ക്കു ചികിത്സ നിഷേധിച്ചു എന്ന വിവാദം കത്തിപ്പടരുന്നതിനിടയില്‍ വിശദീകരണവുമായി ഡോകടര്‍ രംഗത്ത്. ഗൗരിയെ ആദ്യം ചികിത്സിച്ച് കൊല്ലം സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. ജയകുമാര്‍ ശിവശങ്കരനാണു ഫേസ്ബുക്കിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ആ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ കുഞ്ഞിന്റെ മരണം നമ്മെയെല്ലാപേരെയും വളരെയേറെ വേദനിപ്പിക്കുന്നു. അതേ സ്കൂളിൽ തന്നെ പഠിക്കുന്ന രണ്ടു കുട്ടികളുടെ അച്ഛനെന്ന നിലയിൽ എനിക്ക് ആ വേദന മറ്റുള്ളവരിലും ഏറെയാണ്. ആ മാതാപിതാക്കൾക്ക് ഈ കഠിന വ്യഥ താങ്ങാനുള്ള മനശ്ശക്തി ഉണ്ടാകട്ടെ. അപകടശേഷം ആ കുഞ്ഞിനെ എത്തിച്ച ബിഷപ്പ് ബൻസിഗർ ആശുപത്രിയിലെ ചികിത്സ നൽകിയ ഡോക്ടർമാരുടെ ടീമിലെ ഒരംഗമാണ് ന്യൂറോ സർജനായ ഞാൻ. അന്ന് ഉച്ചക്ക് രണ്ടേകാൽ മണിയോടെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഫോൺ വന്നതനുസരിച്ച് ഞാൻ ഉടൻ തന്നെ അവിടെ എത്തി രോഗിയെ കാണുന്നു. തലയുടെ പിൻഭാഗത്ത് രക്തസ്രാവം ഉണ്ടെന്ന് സ്കാനിൽ ഉള്ളത് കുഞ്ഞിന്റെ അച്ഛനോട് പറഞ്ഞു. ഇത് സീരിയസാണോ എന്നു അദ്ദേഹം വ്യസന പൂർവ്വം ചോദിച്ചു. കുഞ്ഞ് ഇപ്പോൾ അബോധാവസ്ഥയിലല്ല ഒരു മയക്കം മാത്രമേ കാണുന്നുള്ളൂ സ്കാനിൽ തലച്ചോറിൽ രക്തസ്രാവം കാണുന്നുണ്ട് . പനിയും മറ്റു പരിശോധനകൾ വേണ്ടിവരും അതെല്ലാം കഴിഞ്ഞേ എന്തെങ്കിലും ഉറപ്പ് പറയാൻ കഴിയൂ എന്നറിയിച്ചു. കഞ്ഞിന്റെ അച്ഛന്റെ പൂർണ്ണ സമ്മത പ്രകാരം കുഞ്ഞിനെ ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചു. വന്നപ്പോൾ തന്നെ കുട്ടിയുടെ രക്തസമ്മർദ്ധം താരതമ്യേന കുറവായത് കൊണ്ട് അത്യാഹിത വിഭാഗം ഡോക്ടർ വയറിന്റെ FAST സ്കാൻ എടുത്തിരുന്നു. അതിൽ കരളിനോ സ്പ്ലീഹക്കോ വൃക്കകൾക്കോ ഗുരുതരമായ പരിക്കോ വയറ്റിനുള്ളിൽ രക്തസ്രാവമോ കാണുന്നില്ല എന്ന് കുറിച്ചിരുന്നു. വേദന കൊണ്ട് തിരിഞ്ഞു മറിഞ്ഞു കൊണ്ടിരുന്ന കുട്ടിക്ക് ഉടൻ തന്നെ വേദന കുറയാനുള്ള കുത്തിവയ്പുകളും ഡ്രിപ്പുകളും ജന്നിവരാതിരിക്കാനുള്ള മരുന്നുകളും മറ്റു അവശ്യ ചികിത്സകളും തുടങ്ങി. Portable X -ray ഉപകരണം വരുത്തി നെഞ്ചിന്റെയും നട്ടെല്ലിന്റെയും X -ray എടുത്തു. നെഞ്ചിനുള്ളിൽ x -ray – ൽ രക്തസ്രാവമോ വായു നിറഞ്ഞതായ ലക്ഷണങ്ങളോ ഇല്ല. നട്ടെല്ലിന്റെ X- rayൽ പൊട്ടലുകൾ കാണുന്നുണ്ട്. കുട്ടിയുടെ രക്തസമ്മർദ്ധം പിന്നെയും കുറഞ്ഞ് വരുന്നുണ്ട്. ഇൻറ്റൻസിവിസ്റ്റ് ഡോക്ടർ രണ്ട് മണി മുതലേ കുട്ടിയുടെ കൂടെ ഉണ്ട്. അദ്ദേഹവുമായി ചർച്ച ചെയ്തു. ഡ്രിപ്പിന്റെ വേഗത കൂട്ടാനും വേണമെങ്കിൽ രക്തസമ്മർദ്ധം കൂട്ടാനുള്ള മരുന്നുകൾ തുടങ്ങുവാനും തീരുമാനിച്ചു. രക്ത സ മ്മർദ്ധം വർദ്ധിക്കുന്ന മുറയ്ക്ക് വയറിന്റെയും നെഞ്ചിന്റേയും CT സ്കാൻ എടുക്കാനും തീരുമാനിച്ചു. എല്ലു ഡോക്ടറെയും സർജറി ഡോക്ടറെയും ഉടൻ തന്നെ വിളിച്ചു വരുത്താനും ഏർപ്പാടാക്കി.
ഈ സമയത്തൊക്കെ ICU വിന്റെ വാതിലിൽ നിരന്തരം ആരൊക്കെയോ മുട്ടുകയും ചവിട്ടുകയും തുറക്കുകയും ചെയ്തു കൊണ്ടിരുന്നു. കണ്ടും കേട്ടും അറിഞ്ഞും വന്ന ജനക്കൂട്ടം ആശുപത്രി ജീവനക്കാരുമായും തമ്മിൽ തമ്മിലും വഴക്കുണ്ടാക്കുകയും ICU വിനകത്തേക്ക് കടക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടുമിരുന്നു. മൂന്നു മണിക്കടുത്ത് സ്ഥലം സബ് ഇൻസ്പക്ടർ കുഞ്ഞിന്റെ മൊഴി യെടുക്കാനായി എത്തിയെന്നറിയിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായത് കൊണ്ട് ഇപ്പോൾ അതിന് കഴിയില്ല എന്ന് മറുപടി പറഞ്ഞു. സന്ദർശകരുടെ ബഹളവും ശല്യവും കാരണം, ICU വിൽ ഗുരുതരമായ രക്തസ്രാവവുമായി പ്രവേശിപ്പിച്ച് ഇപ്പോൾ നില മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്ന മറ്റൊരു രോഗിയുടെ രക്തസമ്മർദ്ധം കൂടി സ്ഥിതി വഷളായി. അദ്ദേഹത്തിനെ സമാധാനിപ്പിച്ച് മരുന്നുകൾ തുടങ്ങി. മൂന്ന് മണിയായപ്പോൾ കുഞ്ഞിന്റെ തലച്ചോറിലെ പരിക്കുകൾക്ക് മറ്റു ശസ്ത്രക്രിയയൊന്നും ആവശ്യമില്ലാത്തതു കൊണ്ട് ഇൻറ്റൻസിവിസ്റ്റിന് വേണ്ട നിർദ്ദേശങ്ങളും നൽകി മറ്റു രോഗികളെ കാണാൻ ഞാൻ പോയി.
പിന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഏതോ ശിശുസമിതിയുടെ പ്രവർത്തകരും ആൾക്കൂട്ടത്തിൽ ചിലരും ചേർന്ന് കുട്ടിയുടെ അച്ഛനെ, ആശുപത്രിയും സ്കൂളും നടത്തുന്നത് ഒരേ മാനേജ്മെന്റായതു കൊണ്ട് ഇവർ വിവരങ്ങൾ മറച്ചു വെയ്ക്കും എന്ന് തെറ്റിദ്ധരിപ്പിച്ച് ഈ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പ്രേരിപ്പിക്കുകയായിരുന്നു എന്ന്. ഈ ദാരുണ സംഭവത്തിൽ മാനസിക ആഘാതത്തിൽ നിൽക്കുന്ന അദ്ദേഹത്തിന് ഈ കുബുദ്ധികളുടെ പ്രേരണ സംശയങ്ങൾക്കും ആകാംഷയ്ക്കും കാരണമായി. അദ്ദേഹം നിർബന്ധപൂർവ്വം ICU വാതിൽ ചവിട്ടി തുറന്ന് കുഞ്ഞിനടുത്ത് നിലയുറപ്പിച്ചു. മറ്റാളുകളും ICU വിന് ഉള്ളിൽ കയറി ഇറങ്ങാൻ തുടങ്ങി. ഇതിനിടക്ക് ശിശു സമിതി പ്രവർത്തകൻ മൊബൈൽ കാമറ ഉപയോഗിച്ച് വീഡിയോ എടുക്കാൻ തുടങ്ങി.
മൂന്നര മണിയായപ്പോൾ ആശുപത്രിയിൽ നിന്ന് എനിക്ക് ഒരു ഫോൺ വരുന്നു. കുഞ്ഞിന്റെ അച്ഛന് എന്നോട് സംസാരിക്കണം. ഞാൻ സംസാരിച്ചു. അദ്ദേഹം പറഞ്ഞു ഡോക്ടറെക്കുറിച്ച് ഞങ്ങൾക്കറിയാം ഞങ്ങൾക്ക് വിശ്വാസവുമാണ്. പക്ഷേ മറ്റു വിഷയങ്ങൾ ഉണ്ട്. ഞങ്ങൾക്ക് ഉടൻ തന്നെ കുഞ്ഞിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റണം. ഞാൻ പറഞ്ഞു അത് റിസ്കാണല്ലോ. എന്താണ് കാര്യം എന്ന് അന്വേഷിച്ചു. അത് നേരിൽ കാണുമ്പോൾ പറയാം എന്നദ്ദേഹം പറഞ്ഞു. ഇത്രയും ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ വിലപ്പെട്ട ഒന്നൊന്നര മണിക്കൂർ ആംബുലൻസിൽ ചിലവഴിക്കുന്നത് ഒട്ടും ശരിയല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ മോളെ എങ്ങനെയെങ്കിലും ജീവനോടെ ഒന്ന് നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചു തരൂ ഡോക്ടർ എന്ന് അപേക്ഷിച്ചപ്പോൾ മറുത്തു പറയാൻ തോന്നിയില്ല. വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ ചികിത്സിച്ചിട്ടെന്തു കാര്യം? ICU വിലേക്ക് വീണ്ടും ഫോൺ ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് BP കൂടാനുള്ള ഡോപ്പമിൻ മരുന്നു തുടങ്ങിയിരുന്നു. ഞാൻ ICU ഡോക്ടറിനോട് കാര്യം പറഞ്ഞു.
സാർ ഇവിടെ ആകെ ബഹളമാണ്. ഒന്നിനും ആരും സമ്മതിക്കുന്നില്ല. രക്തം അടപ്പിക്കാനെങ്കിലും പറ്റുമോ എന്നു ഞാൻ ചോദിച്ചു. ഇല്ല അവർ ഒന്നിനും സമ്മതിക്കുന്നില്ല എന്നാണ് മറുപടി. എന്നാൽ ഉടൻ തന്നെ ICU ആംബുലൻസ് വരുത്തി രോഗിയെ ഓക്സിജനും ഡോപ്പമിനുമുൾപ്പെടെ സുരക്ഷിതമാക്കി വിട്ടു കൊള്ളാൻ പറഞ്ഞു. അപ്പോൾ ബൻസിഗർ ആശുപത്രിയിൽ ICU ആംബുലൻസ് ലഭ്യമല്ലാത്തതു കൊണ്ട് മറ്റൊരിടത്തു നിന്ന് അതു വിളിപ്പിച്ചു. നഗരത്തിലെ ആശുപത്രിയിൽ വിളിച്ച് അവിടെ ICU വിൽ ബഡ്ഡ് ഉണ്ടെന്ന് ഉറപ്പാക്കി. ഗുരുതരമായ രോഗിയെ അങ്ങോട്ടേക്ക് അയക്കുന്നു എന്ന് അറിയിച്ചു. നിർഭാഗ്യമെന്നു പറയട്ടെ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്ഥാപിത താൽപര്യക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ പല കഥകളും മെനഞ്ഞുണ്ടാക്കി. മസാലക്കഥകളിൽ അഭിരമിക്കുന്നവർക്കായി മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് കഥകൾ എഴുതി. ചികിത്സ നിഷേധിച്ചു, അസുഖം കണ്ട് പിടിച്ചില്ല, വച്ചു താമസിപ്പിച്ചു, ന്യുറോ സർജൻ വന്നതേയില്ല, ന്യൂറോ സർജൻ ഉണ്ടായിരുന്നിട്ടും വന്നില്ല അങ്ങനെ എന്തൊക്കെ കഥകകൾ.. ഗുരുതര പരിക്ക് തലക്കില്ലാഞ്ഞിട്ടും മറ്റ് സെപഷ്യലിസ്റ്റ് ഡോക്ടർമാരെത്തുന്നതിനും മുന്നെ എത്തി ആ കുഞ്ഞിനെ കാണാനുള്ള അബോധമായ ഒരുൾപ്രേരണ ഒരു പക്ഷേ എന്റെ പതിനാലുകാരിയായ മകളും അതേ സ്കൂളിൽ തന്നെ പഠിക്കുകയാണല്ലോ എന്നതാവാം. മാധ്യമങ്ങളിൽ രാഷ്ട്രീയക്കാർ കാര്യമറിയാതെ ഡോക്ടറെ ശിക്ഷിക്കണമെന്ന് കുരയ്ക്കുന്നത് കേട്ട് കണ്ണീരണിഞ്ഞ് മകൾ ചോദിക്കുന്നു അച്ഛാ അച്ഛനെന്തിങ്കിലും പറ്റുമോ? വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സേനയിൽ ഡോക്ടറായി ജോലി നോക്കുമ്പോൾ, സ്വന്തം പട്ടാളക്കാരെ കൊന്നു തള്ളിയ പാകിസ്ഥാനി ശത്രുവും മുറിവേറ്റ് വരുമ്പോൾ അവരെ ചികിത്സിക്കണമെന്ന് ശീലിച്ച ഒരു പഴയ പട്ടാളക്കാരന്റെ കണ്ണുകളും ഈറനണിയുന്നു.
കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പ്രസന്നന്‍. തന്റെ മകൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രസന്നൻ പറയുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് കിടന്ന മകളെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് താന്‍ മകളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ മകൾ അല്ല എന്നാണ് പറഞ്ഞത്. ‘മോള്‍ വീണതാണോ’ എന്നതിനും ‘അല്ല’ എന്നായിരുന്നു മറുപടി. എന്നാൽ പിന്നിൽ നിന്ന അധ്യാപകര്‍ ‘ചാടിയതാണ്, ചാടിയതാണ്’ എന്ന് ആവര്‍ത്തിക്കുകയായിരുന്നുവെന്നു നിറ കണ്ണുകളോടെ പ്രസന്നൻ ഒരു സ്വകാര്യ ചാനലിനോട് പറയുന്നു.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബെന്‍സിഗര്‍ ആശുപത്രിയിലെ നടപടികളിലും പ്രസന്നൻ ദുരൂഹത ആരോപിക്കുന്നു. ട്രിനിറ്റി ലൈസിയം സ്കൂളും ബെന്‍സിഗര്‍ ആശുപത്രിയും ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്.കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ ആയ വൈദികനോട് താന്‍ സംസാരിച്ചിരുന്നു. “ഡോ.ജയപ്രകാശ് ആണ് നോക്കുന്നത്, ഒരു പ്രശ്നവുമില്ലെന്ന് “അച്ചന്‍ പറഞ്ഞു. മകള്‍ വീണതാണെന്നും ഒന്നാം നിലയില്‍ നിന്നു ചാടിയതാണെന്നും പറഞ്ഞപ്പോള്‍ മകളുടെ കാലൊക്കെ പരിശോധിച്ചു എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാന്‍. ഒരു കുഴപ്പവുമില്ല, തലയുടെ പിന്നില്‍ അല്പം ക്ളോട്ടിങ് മാത്രമേ ഉള്ളൂവെന്നും അത് മാറ്റാമെന്നും പറഞ്ഞിരുന്നു.
മകളെ അകത്തേക്ക് കൊണ്ടുപോയി കുറച്ചുകഴിഞ്ഞിട്ടും കാണാതെ വന്നതോടെ താന്‍ കതകില്‍ തട്ടി. തുറക്കാതെ വന്നപ്പോള്‍ താന്‍ ചവിട്ടി. ഒരാള്‍ വന്ന് മര്യദയില്ലേ എന്ന് ദേഷ്യപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ ആണെന്ന് പറഞ്ഞ് തമിഴ് സംസാരിക്കുന്ന ഒരാള്‍ വന്നു. അയാളോട് ചോദിച്ചപ്പോള്‍ ഡോ.ജയപ്രകാശ് ആണ് നോക്കുന്നത് എന്നു പറഞ്ഞു. അദ്ദേഹം എവിടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിളിച്ചു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും വന്നില്ല. അപ്പോള്‍ മകളെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. ഐ.സി.യുവില്‍ കയറ്റി തന്റെ മകളെ അവര്‍ എന്തോ ചെയ്തിട്ടുണ്ടെന്നും പ്രസന്നന്‍ ആരോപിച്ചു. കുട്ടി മൊഴി നല്കാതിരിക്കാനാണ് അവർ എന്തോ ചെയ്തത്.
കുട്ടി പോലീസിന് മൊഴി നല്‍കാതിരിക്കാന്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും മണിക്കൂറുകള്‍ വച്ചു താമസിപ്പിച്ചതു വഴി മകളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പ്രസന്നൻ പറയുന്നു. ഐ.സി.യു എന്നു പറഞ്ഞ് അടുക്കള പോലെ മുറിയിയായിരുന്നു. ഇതാണോ ഐ.സി.യു എന്ന് താനും ചോദിച്ചു. ഈ സമയമാണ് തന്റെ മകളെ ഇവര്‍ അപായപ്പെടുത്തുമോ എന്ന ഭയം തനിക്ക് മനസ്സില്‍ തോന്നിയത്. ഐ.സി.യുവില്‍ നിന്ന് ഇറങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ മകളുമായി അല്ലാതെ പുറത്തിറങ്ങില്ലെന്ന് താന്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന പോലീസുകാരെയും പിന്നീട് കണ്ടില്ലെന്നും അച്ഛന്‍ പ്രസന്നന്‍ പറയുന്നു.
ഐ.സി.യുവിലേക്ക് കയറ്റിയിട്ട മകളെ സ്കാന്‍ ചെയ്യാനോ പ്രാഥമിക ചികിത്സ നല്‍കാനോ അവര്‍ തയ്യാറായില്ലെന്നും പ്രസന്നന്‍ ആരോപിച്ചു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പല തവണ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആദ്യം വഴങ്ങിയില്ലെന്ന് ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ യുവതി പറഞ്ഞു. ഗൗരിയുടെ അടുത്ത ബന്ധുകൂടിയാണ് ഇവര്‍. “ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായ തന്റെ മാമി ഐ.സി.യുവില്‍ കയറി കണ്ടുവെന്നും ആ കാഴ്ച ഞെട്ടിച്ചുകളഞ്ഞുവെന്നും മാമി പറഞ്ഞു. കുട്ടിയെ വെറുതെ ഒരു ബെഡില്‍ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ നല്‍കാന്‍ വസ്ത്രം പോലും നീക്കിയിരുന്നില്ല” എന്ന് ഇവർ പറയുന്നു. മംഗളം ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ഗൗരിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
മലയാളം പാട്ട് പാടി സോഷ്യൽ മീഡിയയിൽ താരമായി മാറിയ ധോണിയുടെ മകൾ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തെന്നു റിപ്പോർട്ട്. ഇടക്കാലത്ത് ശത്രുക്കളായിരുന്ന ശ്രീയും ധോണിയും വീണ്ടും ഒന്നിച്ചെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തു വന്ന വാർത്തകൾ. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ധോണി ഇടപെടുമെന്ന സൂചനകളും ക്രിക്കറ്റ് ലോകത്ത് ശക്തമായിട്ടുണ്ട്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന മലയാളം പാട്ടാണ് ധോണിയുടെ മകൾ സിവ പാടി ഹിറ്റാക്കി മാറ്റിയിരിക്കുന്നത്. വീട്ടിലിരുന്നു പാടുന്ന സിവയുടെ പാട്ട് ധോണി തന്നെയാണ് സ്വന്തം മൊബൈലിൽ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികൾ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചർച്ചയായി മാറി.
ഇന്ത്യൻ ടീമിൽ കയറുന്ന സമയത്ത് ധോണിയുടെ പ്രിയ സന്തത സഹചരായിരുന്നു ശ്രീശാന്ത്. ഗാംഗുലി കൈപിടിച്ച് ഉയർത്തിക്കൊണ്ടു വന്ന ശ്രീശാന്തിനെ നിർണ്ണായക മത്സരങ്ങളിൽ ധോണി ആയുധമായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഐ.പിഎല്ലിൽ എത്തിയതോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ശ്രീശാന്ത് – ഹർബജൻ തല്ല് വിവാദത്തോടെ രണ്ടു പേരും രണ്ടു തട്ടിലായി മാറുകയും ചെയ്തു.
പൊലീസുകാരനെ എയ്ഡ്‌സ് രോഗിയായ ക്രിമിനല്‍ കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. വിഴിഞ്ഞത്ത് ഡ്യൂട്ടിയിലിരിക്കവെ കൈയ്ക്ക് പരിക്കേറ്റ പൊലീസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. വിഴിഞ്ഞം ഫിഷ് ലാന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് കടിയേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ വെട്ടുകേസില്‍ കഴിഞ്ഞയാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഇതിന്റെ വിരോധത്തിലാണ് പ്രകോപനമൊന്നും കൂടാതെ ഡ്യൂട്ടി സ്ഥലത്തെത്തി പൊലീസുകാരനെ ആക്രമിച്ചത്. അപ്രതീക്ഷിതമായി പൊലീസുകാരനെ തള്ളി നിലത്തിട്ട ഇയാള്‍ കൈയ്യേറ്റം ചെയ്തശേഷം കൈയ്യില്‍ കടിയ്ക്കുകയായിരുന്നു. പൊലീസുകാരന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. വിഴിഞ്ഞം ഫിഷ് ലാന്റിലും പരിസരത്തും സ്ഥിരം ശല്യക്കാരനായ ഇയാള്‍ക്കെതിരെ നിരവധികേസുകളുണ്ട്. കാപ്പാ നിയമപ്രകാരം മുമ്പ് കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള ഇയാള്‍ പ്രദേശവാസികളായ പലരെയും മുമ്പ് അക്രമിച്ചിട്ടുണ്ട്. ഇയാള്‍ എയ്ഡ്‌സ് രോഗിയാണെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടതായി പൊലീസ് പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൊലീസുകാരനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കിയശേഷം രോഗ പ്രതിരോധ മരുന്നുകളും പരിചരണവും നല്‍കിവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി വിഴിഞ്ഞം സി.ഐ അറിയിച്ചു.
ദിലീപിന്റെ നിരപാരിധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. 85 ദിവസത്തിനു ശേഷമാണ് ജാമ്യം കിട്ടിയതെന്നതില്‍ വിഷമം ഉണ്ട്. ഇറങ്ങിയ അന്നു മുതല്‍ ദിലീപ് എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഞാന്‍ സംസാരിച്ചില്ല. എന്റെ മകന്‍ വന്നിട്ട് പറഞ്ഞു നിര്‍ബന്ധമായും ദിലീപ് പപ്പയോട് സംസാരിക്കണമെന്ന് പറയുന്നു. ഞാന്‍ പറഞ്ഞു, എനിക്ക് കാണുകയും വേണ്ട മിണ്ടുകയും വേണ്ട. ജാമ്യം കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അത് കിട്ടി. പിസി പറഞ്ഞു.
അന്നു രാത്രി രണ്ടു മണിയായപ്പോള്‍ നാദിര്‍ഷ വിളിച്ചു. എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് നാദിര്‍ഷ. കാരണം ജോസഫും ഞാനും പാര്‍ട്ടിയില്‍ ഉള്ള സമയത്ത് നാദിര്‍ഷ ജോസഫിന്റെ സുഹൃത്തായിരുന്നു. നല്ലൊരു കലാകാരനാണ്. ദിലീപിന് ഉറങ്ങാന്‍ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ എന്നു പറയുന്നു. എങ്കില്‍ കൊടുക്കാന്‍ പറഞ്ഞു. ഭയങ്കര സന്തോഷമുണ്ടെന്ന് ദിലീപ് പറഞ്ഞു. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ഞാന്‍ പറഞ്ഞു സന്തോഷവും വേണ്ട ദുഖവും വേണ്ട. ഇതെല്ലാം ദൈവഹിതമാണെന്ന് മനസ്സിലാക്കുക. വിധിയെ തടുക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും നമ്മുടെ ജന്മത്തില്‍ ചിലതൊക്കെ എഴുതി വെച്ചിട്ടുണ്ട് അതാണ് നടക്കുന്നത്. കലാരംഗത്തേയ്ക്ക് ശക്തിയോടെ തിരിച്ചു വരിക നിരാശനാകാതിരിക്കുക എന്നു പറഞ്ഞു. തീര്‍ച്ചയായും കലാരംഗത്ത് നൂറു ശതമാനവും ശരിചെയ്തു പോകുമെന്ന് ദിലീപ് പറഞ്ഞുവെന്നും അഭിമുഖത്തില്‍ പിസി പറഞ്ഞു.
ദിലീപ് നിരപരാധിയാണെന്ന് ബോധ്യമായി. അദ്ദേഹത്തെ ജനങ്ങളുടെ മുന്നില്‍ ഇറക്കി വിടണമെന്ന് വാശിയുണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി ജാമ്യം മാറ്റി മാറ്റി വെച്ചിരുന്നു. ഒരു ദിവസം കൂടി മാറ്റി വെച്ചിരുന്നെങ്കില്‍ ഞാന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നു. ആരോടും പറയാത്ത കാര്യമാണ് ഇവിടെ പറയുന്നത്. ഞാന്‍ സുപ്രീംകോടതിയിലെ വക്കീലിനെ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. ദിലീപിനോട് പോലും ഇത് പറഞ്ഞിട്ടില്ലെന്നും പിസി ജോര്‍ജ് പറയുന്നു.
ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് എന്റെ രണ്ടു മക്കളെ പിടിച്ച് സത്യം ഇടുന്നു. പക്ഷേ ഞാന്‍ കേരളത്തിലെ പൊതു പ്രവര്‍ത്തകനാണ്. ആത്മാര്‍ത്ഥമായി പൊതുജനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ശരിക്കു വേണ്ടി എവിടം വരെ പോകാനും തയ്യാറാണ്.
ദിലീപിന്റെ ആദ്യത്തെ ഭാര്യ മഞ്ജു വാര്യര്‍ നല്ലൊരു നടിയാണ്. പക്ഷേ അവരുടെ മനസ്സ് കഠിനമാണ്. അവര്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ തന്നെയായിരുന്നു. മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നു? എന്തുകൊണ്ട് ആ കുട്ടി മഞ്ജുവിനൊപ്പം പോകുന്നില്ല? അതും ഒരു പെണ്‍കുട്ടി. ഇപ്പോള്‍ മഞ്ജു വൈരാഗ്യം തീര്‍ക്കുകയാണെന്നും പിസി പറഞ്ഞു.
ഇന്ത്യ തകരുന്നു എന്നും നോട്ട് നിരോധനം വൻ ദുരന്തമായി പോയെന്നും ഉന്നത് ബി.ജെ.പി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിൻഹ. മോദിയ അട്ടാക്ക് ചെയ്ത്..ജയ്റ്റ്ലിയേ വിമർശിച്ച് പാർട്ടിക്ക് തലവേദനയായ യശ്വന്തിന്റെ പ്രസ്താവനയിൽ ബി.ജെ.പ്യിൽ കലാപം രൂക്ഷമായി. പുറത്തുവന്നത് ഒളിച്ചുവയ്ക്കപ്പെട്ട കാര്യങ്ങൾ ആയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം തകരുന്നു എന്ന് യശ്വന്ത് വൻ മുന്നറിയിപ്പ് നല്കി.സ്വന്തം പാർട്ടിക്കാരൻ തന്നെ ‘കുത്തുവാക്കുകളിൽ നിന്നു ഉരുകുകുകയാണ് ബി.ജെ.പി.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ധനമന്ത്രി അരുൺ ജയ്റ്റ്‍ലിയെയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു യശ്വന്ത് സിൻഹയുടെ പ്രതികരണം. ബിജെപി എന്നും അഭിമാനത്തോടെ മാത്രം എടുത്തുപറഞ്ഞിരുന്ന നോട്ട് അസാധുവാക്കല്‍ സാമ്പത്തിക ദുരന്തമാണെന്നു തെളിഞ്ഞതായി ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ സിൻഹ കുറിച്ചു. ജിഎസ്ടി നടപ്പാക്കിയതിലെ താളപ്പിഴകൾ കാര്യങ്ങൾ വഷളാക്കിയതായും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പു സാമ്പത്തിക രംഗത്തെ തളര്‍ച്ച മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും സിന്‍ഹ കുറിച്ചു. വീമ്പിളക്കലുകള്‍ പ്രസംഗവേദികള്‍ക്കു മാത്രം യോജിച്ചതാണെന്നു പറഞ്ഞ് ‘കൊട്ടാനും’ സിൻഹ മറന്നില്ല.ദാരിദ്ര്യം അടുത്തുനിന്നു കണ്ടിട്ടുണ്ടെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകളുടെ പശ്ചാത്തലത്തിൽ, അതേ അനുഭവം എല്ലാവർക്കും നൽകാനാണു ജയ്റ്റ്ലി ശ്രമിക്കുന്നതെന്നും സിൻഹ വിമർശിച്ചു.
കൊല്ലം വെളിയത്ത് 100 കോടിയോളം വിലവരുന്ന 60 ഹെക്റ്റര്‍ ഭൂമി, നന്ദാവനം എസ്റ്റേറ്റ് എന്ന കമ്പനിക്ക് സ്വന്തമാക്കാന്‍ സഹായിച്ചത് റവന്യു ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും ചേര്‍ന്നാണെന്ന് ആംആദ്മി പാര്‍ട്ടി. രാഷ്ട്രീയ തലത്തില്‍ സഹായം ഇല്ലാതെ ഇത്രയും വലിയൊരു അഴിമതി നടത്താന്‍ കഴിയില്ല. വിജിലന്‍സ് അന്വേഷണത്തില്‍ പെട്ടത് 7 റവന്യൂ ഉദ്യോഗസ്ഥര്‍ മാത്രമാണെങ്കിലും, ഇതില്‍ രാഷ്ട്രീയക്കാരുടെ പങ്കു കണ്ടെത്തേണ്ടതുണ്ട്.
മലകളും കുന്നുകളും ഉള്ള ഭൂമിയില്‍ നിന്നു ഇപ്പോള്‍ തന്നെ കോടിക്കണക്കിനു രൂപയുടെ പാറ ഖനനം ചെയ്തിട്ടുണ്ട്. ഇത്രയും ആസൂത്രിതമായി നടത്തിയ ഈ അഴിമതിയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കണ്ടെത്താന്‍ അന്വേഷണം ഊര്ജിതപ്പെടുത്തണം എന്നു ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടി സമരത്തിന് ഒരുങ്ങുന്നു.
വാഷിംഗ്ടണ്‍: പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് എച്ച് 1 ബി, എല്‍ 1 വിസകളുടെ ചട്ടങ്ങള്‍ അമേരിക്ക കൂടുതല്‍ കര്‍ശനമാക്കി. വിസക്കായി അപേക്ഷിക്കുന്നയാളുടെ അര്‍ഹത തെളിയിക്കേണ്ടത് സ്‌പോണ്‍സറാകുന്ന കമ്പനിയുടെ ഉത്തരവാദിത്തമാക്കിയാണ് മാറ്റിയിരിക്കുന്നത്. 13 വര്‍ഷമായി തുടരുന്ന വിസാ നിയമങ്ങളിലാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി ജീവനക്കാരാണ് ഇത്തരം വിസകള്‍ കൂടുതലായി ഉപയോഗിക്കുന്നത്.
പുതിയ ചട്ടമനുസരിച്ച് വിസ കാലാവധി നീട്ടുന്നതിനും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അപേക്ഷകര്‍ വിസക്ക് അര്‍ഹരാണെന്ന് സ്‌പോണ്‍സര്‍ തന്നെ തെളിയിക്കേണ്ടി വരും. നിലവില്‍ വിസയുള്ളവര്‍ക്കും ബാധകമായ ചട്ടമാണ് ഇത്. ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിലുള്ള ആശങ്ക അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
അമേരിക്കയിലേക്ക് പോകുന്ന ബ്രിട്ടീഷ് യാത്രക്കാര്‍ക്കും ഇനി മുതല്‍ കൂടുതല്‍ നിയനന്ത്രണങ്ങള്‍ നേരിടേണ്ടി വരും. ഡിപ്പാര്‍ച്ചറിനു മുമ്പായി യാത്രക്കാര്‍ തങ്ങളുടെ യാത്രയുടെ കാരണം എയര്‍ലൈന്‍ ജീവനക്കാരോടോ സുരക്ഷാ ജീവനക്കാരോടോ വെളിപ്പെടുത്തേണ്ടി വരും. കൂടുതല്‍ സ്വകാര്യ വിവരങ്ങള്‍ ഒരു ഫോമില്‍ പൂരിപ്പിച്ചു നല്‍കുകയും വേണം. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഓഫ് ചെയ്യാനും യാത്രക്കാര്‍ നിര്‍ബന്ധിതരാകും.