ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപിയാണെന്ന് കണക്കുകള്‍. 2015-16 വര്‍ഷത്തില്‍ 894 കോടിയുടെ ആസ്തിയാണ് ബിജെപി പ്രഖ്യാപിച്ചത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 25 കോടിയുടെ കടബാധ്യതയുള്ളതായും ബിജെപി വിവരം നല്‍കി.
ഏഴ് ദേശീയ പാര്‍ട്ടികളാണ് ഇന്ത്യയിലുള്ളത്. കോണ്‍ഗ്രസ് ഈ കാലയളവില്‍ പ്രഖ്യാപിച്ച സ്വത്ത് 759 കോടി രൂപയുടെതാണ്. 329 കോടിയുടെ കടബാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് വെളിപ്പെടുത്തി. 2004-05 മുതല്‍ പാര്‍ട്ടികള്‍ നല്‍കിയ ആസ്തിവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്.
2014ല്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിനു മുമ്പ് വരെ കോണ്‍ഗ്രസ് ആയിരുന്നു ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. അധികാരത്തിലേറി രണ്ട് മാസത്തിനുള്ളില്‍ ബിജെപിയുടെ സ്വത്ത് വര്‍ദ്ധിച്ചുവെന്നാണ് വെളിവാക്കപ്പെടുന്നത്.
ആം ആദ്മി പാര്‍ട്ടി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്നും നെല്ല് ശേഖരിച്ചു. കീടനാശിനി രഹിത അരി ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന പരിപാടിയാണ് ഇന്ന് മുതലാംതോട് സംസ്ഥാന കണ്‍വീനര്‍ ഉദ്ഘാടനം ചെയ്തത്. ദേശീയ കര്‍ഷകസമാജം പ്രസിഡന്റ് മുതലാംതോട് മണിയില്‍ നിന്നാണ് ആദ്യ ഗഡുവായ നെല്ല് ഏറ്റുവാങ്ങിയത്. സര്‍ക്കാര്‍ നെല്ല് സംഭരണം തുടങ്ങാത്തതിനാല്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടുതല്‍ വില നല്‍കി സംഭരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തുടങ്ങുകയാണ്.
ദേശീയ കര്‍ഷക സമാജവുമായി ഒത്ത് ചേര്‍ന്ന് തുടങ്ങുന്ന ഈ ഇടപെടലിന്റെ ഉദ്ഘാടനമാണ് പാലക്കാട് കരുണ മെഡിക്കല്‍ കോളേജിനടുത്തുള്ള മുതലാംതോട് വിജയ റൈസ് മില്ലിന് സമീപം നടന്നത്. കര്‍ഷക സമാജം യുവജനവിഭാഗം നേതാവ് ജയപ്രകാശില്‍ നിന്നും ഒരു കിലോ നെല്ലിന് 25 രൂപ നിരക്കില്‍ ഒരു ടണ്‍ നെല്ല് കണ്‍വീനര്‍ ഏറ്റുവാങ്ങി. ലെഡും ആര്‍സനിക്കും ടോക്‌സിക്ക് കെമിക്കലുകളും കളറുകളും നിറഞ്ഞ അരിക്കു പകരം ഈ കര്‍ഷകരില്‍ നിന്ന് നല്ല ഭക്ഷണം എന്നതാണ് പദ്ധതി.
ലോകഭക്ഷ്യദിനമായ ഇന്ന് തന്നെ കേരളത്തിന്റെ ഏറ്റവും പ്രധാന ഭക്ഷണമായ നെല്ലിന്റെ കൃഷി സംരക്ഷിക്കാന്‍ ജനകീയ ഇടപെടല്‍ നടക്കുന്നു എന്നത് വളരെ പ്രധാനമാണെന്ന് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. കര്‍ഷകന് നിലനില്‍ക്കാന്‍ കഴിയുന്ന വില നെല്ലിന് നല്‍കിയാണ് ഇത് ശേഖരിക്കുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. കര്‍ഷകന്‍ നിലനിന്നാല്‍ മാത്രമേ കൃഷി നിലനില്‍ക്കൂ എന്ന് സര്‍ക്കാരും സമൂഹവും മനസ്സിലാക്കണം എന്നും മണി പറഞ്ഞു. മറ്റു കക്ഷികളും സംഘടനകളും ഇത് മത്സരബുദ്ധിയോടെ ഏറ്റെടുക്കട്ടെ എന്ന് പാര്‍ട്ടിയുടെ പാലക്കാട് പാര്‍ലമെന്റ് നിരീക്ഷകനും ഈ പരിപാടിയുടെ കണ്‍വീനറുമായ പദ്മനാഭന്‍ ഭാസ്‌ക്കരന്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്വീനര് സി ആര്‍ നീലകണ്ഠന്‍, ദേശീയ കര്‍ഷക സമാജം പ്രസിഡന്റ് മുതലംതൊട് മണി, കെ സജിത്കുമാര്‍, സുരേഷ്‌കുമാര്‍, ഉദയപ്രകാശ്, മുരളി മാസ്റ്റര്‍, ആം ആദ്മി പാര്‌ലമെന്റ് നിരീക്ഷകന്‍ പത്മനാഭന്‍ ഭാസ്‌ക്കരന്‍, സംസ്ഥാന സംഘടനാ സമിതി കണ്‍വീനര്‍ വേണുഗോപാല്‍, ജനാര്‍ദനന്‍, ദിവാകരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ന്യൂസ് ടെസ്ക്
സ്കൂളിലെ കുട്ടികൾക്കായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പാലിന്റെ ബോട്ടിലുകളിൽ ക്ലീനിംഗിന് ഉപയോഗിക്കുന്ന ദ്രാവകങ്ങൾ നിറച്ചു. സഫോൾക്കിലെ ലെയ്ക്കൻ ഹീത്ത് കമ്യൂണിറ്റി പ്രൈമറി സ്കൂളിൽ ആണ് സംഭവം നടന്നത്. പാല് മാറ്റി ദ്രാവകം നിറച്ചത് സ്റ്റാഫ് കണ്ടെത്തിയതിനാൽ ആർക്കും ഇതു കഴിച്ച് അപകടമുണ്ടായില്ല. സംശയാസ്പദമായ രീതിയിൽ രണ്ട് മിൽക്ക് ബോട്ടിലുകൾ ഫ്രിഡ്ജിൽ കണ്ടതിനെത്തുടർന്ന് സ്റ്റാഫ് പരിശോധന നടത്തുകയായിരുന്നു.
ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെയാണ് ഇവ കണ്ടെടുത്തത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് പോലീസ് കരുതുന്നത്. സംഭവത്തെ തുടർന്ന് ക്ലാസ് റൂമുകളിൽ ഉള്ള ഫ്രിഡ്ജുകൾ ലോക്ക് ചെയ്യാനാരംഭിച്ചു. ദിവസേന മിച്ചം വരുന്ന സീലില്ലാത്ത പ്രോടക്സ് ഉള്ള ബോട്ടിലുകൾ അന്നന്നു തന്നെ നശിപ്പിച്ചു കളയാൻ സ്കൂൾ അധികൃതർ നടപടികൾ തുടങ്ങി. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സഫോൾക്ക് കൗൺസിൽ അധികൃതർ പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്.
പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാറിന്റെ മുന്‍ ഡ്രൈവര്‍മാരായ ഷാജി, റിജോ എന്നിവരുടെ മരണത്തില്‍ ദൂരുഹതയുണ്ട് എന്ന് ആക്ഷേപം. ഇതില്‍ സമഗ്രമായ പോലീസ് അന്വേഷണം നടത്തണം എന്ന് കേണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്തനാപുരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സരിത എസ് നായര്‍ രണ്ടു മാസത്തോളം താമസിച്ചത് എന്തിനാണ് എന്നും ആരാണു സരിതയെ താമസിപ്പിച്ചത് എന്ന് അന്വേഷിക്കണം എന്നും ഇവര്‍ പറയുന്നു. പത്തനംതിട്ട ജയലില്‍ കഴിഞ്ഞിരുന്ന സമയത്ത് സരിത എഴുതിയത് എന്നു പറയുന്ന കത്ത് ആരാണു വേഷം മാറി ജയിലിലെത്തി പുറത്തു കൊണ്ടു വന്നത് എന്നും ഇവര്‍ ചോദിക്കുന്നു. പ്രമുഖന്മാരുടെ പേരുകൾ ഉൾപ്പെടുത്തി തയാറാക്കിയ വ്യാജ കത്ത് കിട്ടിയ ഉടൻ തന്നെ കത്തിന്റെ വിശ്വസ്തത പരിശോധിക്കാതെ സോളാർ കമ്മീഷനിൽ ഉൾപ്പെടുത്തിയ നടപടി നിയമപരമാണോ എന്ന് പരിശോധിക്കണം. പ്രമുഖന്മാരുടെ പേരുകൾ ഉൾപ്പെടുത്തി ഭീഷണി പെടുത്തി കോടികളുടെ തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നു.
കോൺഗ്രസിലെ ഏറ്റവും ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ച് കേസിൽ പെടുത്തി അതു വഴി കോൺഗ്രസിനെ തകർക്കാമെന്ന് വ്യാമോഹിച്ച പത്തനാപുരത്തെയും കൊട്ടാരക്കരയിലെയും ഭരണകക്ഷിയിൽപെട്ട ചിലർ പിണറായി വിജയന്റെ അറിവോട് കൂടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ കള്ള കേസ്. കള്ള കേസെടുക്കൽ അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയാറായില്ലെങ്കിൽ നിയമ പരമായും രാഷ്ട്രീയ പരമായും ശക്തമായി അതിനെ നേരിടുമെന്നും ഇതിനെ കുറിച്ചെല്ലാം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും പത്ര സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.
സോളാർ കേസിൽ പത്തനാപുരം എംഎൽഎ കെ. ബി ഗണേഷ് കുമാറിന്റെ പങ്കിനെ കുറിച്ച് ബിജു രാധാകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷണം നടക്കണമെന്നും അവർ ആവശ്യപ്പെട്ടു. കെപിസിസി നിർവാഹക സമിതിയംഗങ്ങളായ സി. ആർ നജീബ്, അലക്സ് മാത്യു, റെജിമോൻ വർഗീസ്, ഡിസിസി ജനറൽ സെക്രട്ടറി നടുക്കുന്നിൽ വിജയൻ, കോൺഗ്രസ് സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ഷിജു പടിഞ്ഞാറ്റിൻകര, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് കുളക്കട അനിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു
ജീവനുള്ള തീവ്രവാദികളോടാണ് ഇറാഖി സേന പൊരുതിയതെങ്കില്‍ ഇന്ന് അതേ തീവ്രവാദികളുടെ മൃതദേഹങ്ങളോട് പൊരുതുകയാണ് ഇവർ.
രാജ്യത്ത് തീവ്രവാദികളുടെ മൃതദേഹങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സൈന്യവും.
ബാഗ്ദാദില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ധുലിയാഹില്‍ കുഴികുഴിച്ച് കൂട്ടിയിട്ടിരിക്കുകയാണ് ഒരിക്കല്‍ ബാഗ്ദാദ് ജനതയെ വേട്ടയാടിയ ഐഎസ് തീവ്രവാദികളുടെ മൃതദേഹങ്ങള്‍.
കൊല്ലപ്പെട്ട ആയിരക്കണക്കിന് ഐഎസ് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ഭരണകൂടം.
2014 മുതല്‍ ഇറാഖിലും സിറിയയിലും യുഎസ് നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 80000 ഐഎസ് തീവ്രവാദികളാണെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.
റഷ്യന്‍ സിറിയന്‍ വ്യോമാക്രമണങ്ങളുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ കൊല്ലപ്പെട്ട ഐഎസ് തീവ്രവാദികളുടെ എണ്ണം ഇരട്ടിയിലേറെ വരും.
അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കുഴിച്ചു മൂടി പ്രദേശത്തെ മലിനീകരണത്തില്‍ നിന്ന് മുക്തമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
‘തെരുവ് നായ്ക്കളുടെ വയറ്റിലേക്ക് പോവേണ്ടതായിരുന്നു ഈ മൃതദേഹങ്ങള്‍. ആ മൃതദേഹങ്ങളെല്ലാം ഞങ്ങള്‍ കുഴിച്ചു മൂടിയത് അവരോടുള്ള സ്‌നേഹം കൊണ്ടല്ല, പകരം രോഗം പടരാതിരിക്കാനാണ്’, പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ ജുബാരി പറയുന്നു.
ധുലിയാഹിലെ കാര്‍ഷിക മേഖലയിലും ടൈഗ്രിസ് നദിയുടെ പരിസരത്തും കുമിഞ്ഞു കൂടിക്കിടക്കുന്ന ഐഎസ് ഭീകരരുടെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ആ പ്രദേശത്തെ ജനങ്ങൾ.
‘ടൈഗ്രിസ് നദിയിലൊഴുക്കിയാലോ എന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നു. പക്ഷെ ആ നദിയെ ഞങ്ങളത്രമാത്രം സ്‌നേഹിക്കുന്നു, അതിനെ മലിനീകരിക്കനാവുന്നില്ല, പ്രദേശത്തെ ജനങ്ങള്‍ മാത്രമല്ല, മൃഗങ്ങളും ഈ നദിയെയാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്’, പോലീസുദ്യോഗസ്ഥന്‍ പറയുന്നു.
‘ഒടുവില്‍ കൂട്ടക്കുഴിമാടങ്ങള്‍ കുഴിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങളവരെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് കുഴിച്ചുമൂടിയത്. ഇസ്ലാമിക രീതിയിലുള്ള മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിക്കാതെയാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്’, കര്‍ഷകനായ ഷാലന്‍ അല്‍ ജുബാരി പറയുന്നു
‘സ്വര്‍ഗ്ഗത്തില്‍ എത്താമെന്ന പ്രതീക്ഷയിലാണ് അവരിതെല്ലാം കാട്ടിക്കൂട്ടിയത്. പക്ഷെ ഇവിടെ ഈ കൂട്ടക്കുഴിമാടങ്ങളില്‍ അവസാനിച്ചിരിക്കുന്നു ഇവര്‍’, അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയയില്‍ ഏതാണ്ട് 50,000 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബ്രിട്ടണ്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടന പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത് .
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിന്റെ ഇടകാലത്ത് ധാരാളം ചിത്രങ്ങള്‍ പരാജയമായിരുന്നു. തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ മമ്മൂട്ടി എന്ന നടന്റെ കാലം കഴിഞ്ഞെന്നും വിമര്‍ശകര്‍ പറഞ്ഞു.
എന്നാല്‍ പരാജയമായ നടന്‍ മതിയെന്ന് ഉറപ്പിച്ചുകൊണ്ട് കഥാകൃത്ത് ടെന്നീസ് ജോസഫും സംവിധായകന്‍ ജോഷിയും ന്യൂ ഡല്‍ഹി എന്നൊരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നായകന്‍ മമ്മൂട്ടിയാണെന്ന് അറിയുന്ന നിര്‍മാതാക്കള്‍ ആ ചിത്രം ചെയ്യാന്‍ വിസമ്മതിച്ചു. ഒന്‍പത് നിര്‍മാതാക്കളാണ് മമ്മൂട്ടി നായകന്‍ ആണെങ്കില്‍ ന്യൂ ഡല്‍ഹി ചെയ്യാന്‍ തയാറല്ലെന്ന് അറിയിച്ചത്. മോഹന്‍ലാല്‍ നായകനായാല്‍ ചിത്രം ചെയ്യാമെന്നും അവരില്‍ പലരും അറിയിച്ചു.
എന്നാല്‍ ചിത്രം മമ്മൂട്ടിയെ നായകനായി ഒരുക്കണമെന്ന് തന്നെയായിരുന്നു ജോഷിയുടെ തീരുമാനം. ഒടുവില്‍ ദൈവത്തെ പോലെ ഒരു നിര്‍മാതാവിനെ അവര്‍ക്ക് ലഭിച്ചു, ജോയ് തോമസ്. സുരേഷ് ഗോപി, വിജയ രാഘവന്‍, സുമലത എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ വില്ലനാകാന്‍ ടി.ജി രവിയെ ആണ് പരിഗണിച്ചത്.
എന്നാല്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന തീരുമാനത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു രവി. അതുകൊണ്ട് ആ വേഷം ജഗന്നാഥ വര്‍മ്മയെ തേടിയെത്തി. ചിത്രം ആദ്യ ഷോയില്‍ തന്നെ മികച്ച അഭിപ്രായം നേടി. അക്കാലത്തെ ബോക്‌സ് ഓഫീസ് വിജയമായി ചിത്രം മാറുകയും ചെയ്തു.
ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണി ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ് ഫുട്‌ബോള്‍ താരമായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയുന്ന കഥയാണ്. ഗോള്‍ കീപ്പറായിരുന്ന ധോണിയെ കായിക അധ്യാപകനാണ് ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിക്കുന്നത്.കാലം ഇത്രയും ആയെങ്കിലും ധോണി ഫുട്‌ബോള്‍ മറന്നിട്ടില്ലെന്നാണ് ഇന്ന് നടന്ന സെലിബ്രിറ്റ് ക്ലാസിക്കോ തെളിയിക്കുന്നത്. മത്സരത്തില്‍ വിരാട് നയിച്ച ഓള്‍ ഹാര്‍ട്ട് ഇലവന്‍ ജയിച്ചത് ധോണിയുടെ രണ്ട് ഗോളുകളുടെ കൂടി ബലത്തിലായിരുന്നു.
ഏഴാം മിനുറ്റിലായിരുന്നു ധോണിയുടെ ആദ്യ ഗോള്‍. പോസ്റ്റിലേക്ക് ഡയറക്ട് ഷൂട്ടായിരുന്നു ആ ഗോളെങ്കില്‍ രണ്ടാമത്തെ ഗോള്‍ ഒരൊന്നൊന്നര ഫ്രീകിക്കായിരുന്നു. 38ാം മിനുറ്റിലായിരുന്നു ഗോള്‍ പിറന്നത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ കളികളെ ഓര്‍മ്മപ്പെടുത്ത തരത്തില്‍ വില്ലു പോലെ വളഞ്ഞായിരുന്നു ധോണിയുടെ ഷോട്ട് എതിര്‍ ടീമിന്റെ വലയിലേക്ക് പാഞ്ഞു കയറിയത്.
ക്രിക്കറ്റ് മൈതാനത്ത് ഉയരുന്ന അതേ ആരവത്തോടെ തന്നെയായിരുന്നു ഇന്ന് ഫുട്‌ബോള്‍ മൈതാനത്തും ധോണിയുടെ ഗോള്‍ കാണികള്‍ ഏറ്റെടുത്തത്.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി നയിച്ച ടീം ബോളിവുഡ് നായകന്‍ രണ്‍ബീര്‍ കപൂറിന്റെ ടീമിനെ 7-3 ന് പരാജയപ്പെടുത്തി. അമ്പരക്കേണ്ട, ക്രിക്കറ്റല്ല ഫുട്‌ബോളാണ് സംഗതി. മുംബൈയില്‍ നടന്ന ചാരിറ്റി മത്സരമായി സെലിബ്രിറ്റി ക്ലാസിക്കോയിലാണ് വിരാടും സംഘവും രണ്‍ബീറും സംഘത്തേയും പരാജയപ്പെടുത്തിയത്.
ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ മുന്‍ നായകന്‍ എം.എസ് ധോണിയായിരുന്നു. ഏഴാം മിനുറ്റിലായിരുന്നു ഓള്‍ ഹാര്‍ട്ട് ഇലവന് വേണ്ടി ധോണി ഓപ്പണിംഗ് ഗോള്‍ നേടുന്നത്. നിമിഷങ്ങള്‍ക്കകം ഫ്രീകിക്ക് ഗോളാക്കി ധോണി വീണ്ടും ടീമിന്റെ രക്ഷകനായി.
പിന്നാലെ അനിരുദ്ധ് ശ്രീകാന്തിലൂടെ ക്രിക്കറ്റ് പട ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഒന്നാം പകുതി അവസാനിക്കും മുമ്പ് ഷാബിര്‍ ആലുവാലിയയിലൂടെയായിരുന്നു ഓള്‍ സ്റ്റാര്‍ എഫ്.സിയുടെ മറുപടി ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ശ്രീകാന്തിലൂടെ വീണ്ടും കോഹ്‌ലിപ്പട ലീഡുയര്‍ത്തി.
ഒടുവില്‍ നായകന്‍ രണ്‍ബീര്‍ തന്നെ രക്ഷകനായി മാറിയതോടെ താരനിര ഒരു ഗോള്‍ കൂടെ അടിച്ച് അകലം കുറച്ചു. എന്നാല്‍ പിന്നാലെ നായകന്‍ വിരാടും ജാദവും ധവാനും കൂടി ഗോളുകള്‍ നേടിയതോടെ രണ്‍ബീറിന്റെ ടീം തവിടു പൊടി. ആദാര്‍ ജെയ്‌നിലൂടെ ഒരിക്കല്‍ കൂടി വല ചലിപ്പിച്ചെങ്കിലും അവര്‍ തോല്‍വി ഉറപ്പിച്ചിരുന്നു.
സാമൂഹിക ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി എം.എം.മണിയും ആദിവാസി ഊരുമൂപ്പനും തമ്മിൽ പൊരിഞ്ഞ വാക്കുതർക്കം. പ്രസംഗത്തിനിടെ സദസിൽ നിന്നെഴുന്നേറ്റ ഊരുമൂപ്പൻ മന്ത്രിയെ ചോദ്യം ചെയ്തു. ഊരുമൂപ്പനെ പുറത്താക്കാനുള്ള പൊലീസുകാരുടെ നീക്കം മന്ത്രി തന്നെ തടഞ്ഞു.
തൊടുപുഴയിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നാടകീയ രംഗങ്ങൾ. ഉദ്ഘാടകനായ മന്ത്രി എം.എം.മണി രാജ്യത്ത് ദലിതർക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് വാചാലനായി. ഗുജറാത്ത്, യുപി സംസ്ഥാനങ്ങളെ പരാമർശിച്ചു. ഇതോടെ പീരുമേട് കൊക്കയാർ പഞ്ചായത്തിലെ മേലോരം സ്വദേശി ഊരുമൂപ്പൻ ചെറിയാൻ നൈനാൻ സദസിൽ നിന്നെഴുനേറ്റു. കേരളത്തിലെ കാര്യം പറയാൻ ആവശ്യപ്പെട്ടു. പ്രസംഗം തുടരുന്നതിനിടെ ഊരുമൂപ്പന്റെ ശബ്ദം വീണ്ടും ഉയർന്നതോടെ മന്ത്രി ക്ഷുഭിതനായി. മന്ത്രിയുടെ പ്രസംഗത്തിൽ ഗുജറാത്തും യുപിയും കയറികൂടിയതോടെ വീണ്ടും ഊരുമൂപ്പൻ രംഗത്ത്. അങ്ങനെ സംഭവബഹുലമായ ചടങ്ങ് കൂട്ടചിരിയിൽ കലാശിച്ചു.
കടപ്പാട് : മനോരമ ന്യൂസ്
സര്‍ക്കാര്‍ നെല്ല് സംഭരണം തുടങ്ങാത്തതിനാല്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടുതല്‍ വില നല്‍കി സംഭരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തുടങ്ങുകയാണ്. ദേശീയ കര്‍ഷക സമാജവുമായി ഒത്ത് ചേര്‍ന്ന് തുടങ്ങുന്ന ഈ ഇടപെടലിന്റെ ഉല്‍ഘാടനം 16ന് രാവിലെ 11 മണിക്ക് പാലക്കാട് കരുണ മെഡിക്കല്‍ കോളേജിനടുത്തുള്ള മുത്തംതോട് വിജയ റൈസ് മില്ലിന് സമീപം നടക്കുന്നു.
ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്വീനര് സി.ആര്‍.നീലകണ്ഠന്‍,
കര്‍ഷക സമാജം പ്രസിഡന്റ് മുത്തലംതൊട് മാണി, പാര്‍ലമെന്റ് നിരീക്ഷകന്‍ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ലെഡും ആര്‍സനിക്കും ടോക്‌സിക്ക് കെമിക്കലുകളും കളറുകളും നിറഞ്ഞ അരിക്കു പകരം ഈ കര്‍ഷകരില്‍ നിന്ന് നല്ല ഭക്ഷണം എന്നതാണ് പദ്ധതി.
കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ. കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ നേര്‍ക്ക് അതിക്രമം തുടര്‍ന്നാല്‍ സിപിഎംകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് മുന്‍ എംപിയും മഹിളാ മോര്‍ച്ച മുന്‍ ദേശീയാദ്ധ്യക്ഷയുമായ സരോജ് പാണ്ഡെ പറഞ്ഞത്. ഇത് കാണിച്ചുകൊടുക്കാനാണ് ജനരക്ഷായാത്ര നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് അധികാരത്തിലിരിക്കുന്നത് 11 കോടിയിലധികം അംഗങ്ങളുള്ള തങ്ങളാണ്. കേരളത്തിലെ സര്‍ക്കാരിനെ വേണമെങ്കില്‍ തങ്ങള്‍ക്ക് പിരിച്ചുവിടാം. കേരളവും ബംഗാളും ജനാധിപത്യമൂല്യങ്ങള്‍ക്ക് അനുസരിച്ച് ഭരണം നടത്തണമെന്നും അവര്‍ പറഞ്ഞു. അതേ സമയം സരോജ് പാണ്ഡെ കലാപത്തിനുള്ള ആഹ്വാനമാണ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകരുടെ കണ്ണ ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.