നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്റെ ശ്രാദ്ധം. രാവിലെ 7 മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ. ദിലീപിന്റെ അപേക്ഷ ഇന്ന് തന്നെ കോടതി പരിഗണിക്കും.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാമാധവനും കുരുക്ക് മുറുകുന്നു. പ്രധാന പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യാമാധവന്‍ മൊഴി നല്‍കിയിരുന്നതെങ്കിലും സുനി നടി കാവ്യാ മാധവന്റെ കടയായ ലക്ഷ്യയില്‍ എത്തിയതിന് പോലീസിന് തെളിവ് കിട്ടി.
കേസില്‍ തന്റെ മാഡം കാവ്യയാണെന്ന സുനി മൊഴി നല്‍കിയ സാഹചര്യത്തില്‍ ഇരുവരെയും ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതായും ഇക്കാര്യത്തില്‍ നിയമോപദേശം തേടുന്നുണ്ടെന്നുമാണ് വാര്‍ത്തകള്‍. സുനിയുടെ കയ്യില്‍ നിന്നും കിട്ടിയ ഒരു വിസിറ്റിംഗ് കാര്‍ഡാണ് സുനി ലക്ഷ്യയില്‍ എത്തിയിരുന്നു എന്നതിന്റെ തെളിവായി മാറിയത്. കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത്.
കാവ്യാമാധവനെ കാണുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാവ്യ കടയില്‍ ഇല്ലായിരുന്നു. തുടര്‍ന്ന വീട്ടില്‍ ചെന്നു കാണാന്‍ സുനി താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ കടയിലെ മാനേജരാണ് സുനിക്ക് വിസിറ്റിംഗ് കാര്‍ഡ് നല്‍കിയത്. സുനിയുടെ കയ്യില്‍ നിന്നും കിട്ടിയ വിസിറ്റിംഗ് കാര്‍ഡ് ശരിയാണോ എന്നറിയാന്‍ കാവ്യയുടെ കട സന്ദര്‍ശിച്ച അന്വേഷണ സംഘം മാനേജരില്‍ നിന്നും വിസിറ്റിംഗ് കാര്‍ഡ് വാങ്ങിയിരുന്നു. കാര്‍ഡുകള്‍ ഒന്നു തന്നെയാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. ഇതോടെ സുനി ലക്ഷ്യയില്‍ പോയിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു.
സുനി കാവ്യയുടെ കടയില്‍ എത്തിയതായി നേരത്തേ തന്നെ പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് കാവ്യാമാധവന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നെന്ന് പോലീസ് പിന്നീട് കണ്ടെത്തി.
പള്‍സര്‍ സുനിയെ കാവ്യാമാധവന് പരിചയപ്പെടുത്തിയത് താനാണെന്ന് നേരത്തേ ദിലീപിന്റെ സഹായി അപ്പുണ്ണി പോലീസിന് മൊഴി നല്‍കുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപിനും കാവ്യയ്ക്കും സുനിയുമായി പരിചയം ഉണ്ടെന്നും കാവ്യയുടെ ഡ്രൈവറായിരുന്നു സുനിയെന്നും കാവ്യയുടെ മൊബൈലില്‍ നിന്നും സുനി ദിലീപിനെ വിളിച്ചിരുന്നതായും മറ്റും പോലീസ് കണ്ടെത്തിയിരുന്നു.
കേസില്‍ ദിലീപിന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കുമെങ്കിലും 14 ദിവസത്തേക്ക് കൂടി താരത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. അതിനിടയില്‍ ഹൈക്കോടതിയില്‍ ഒരിക്കല്‍ കൂടി ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപ് ആലോചിക്കുന്നതായി വിവരമുണ്ട്.
നടിയെ അക്രമിച്ച കേസിൽ പൊലീസിന്റെ പുതിയ കണ്ടെത്തലുകൾ നിർണ്ണായകമാകും. നടിയെ ആക്രമിച്ചതിന് ശേഷം ഒളിവിൽപ്പോയ പൾസർ സുനി അറസ്റ്റ് ചെയ്യുന്നതിന് മുൻപ് കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസിലെ മാഡം എന്നത് കാവ്യമാധവനാണ് എന്ന് കഴിഞ്ഞ ദിവസമാണ് സുനി വെളിപ്പെടുത്തിയത്. നടിക്കെതിരായ അക്രമണത്തിൽ കാവ്യമാധവനും പങ്കുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
തൃശൂര്‍: പോലീസ് മര്‍ദ്ദനത്തേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന് നീതി ലഭിച്ചില്ലെന്ന് ദളി്ത് സംഘടനകള്‍. തിരുവോണ ദിനത്തില്‍ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് ഇവര്‍. വിനായകനും കുടുംബത്തിനും നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പട്ടിണി സമരം നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചു. ദളിത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനെ ജൂലൈ 17നാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18ന് വിനായകനെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കടുത്ത മര്‍ദ്ദനമാണ് പോലീസ് സ്‌റ്റേഷനില്‍ വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്തായ ശരത് പറഞ്ഞിരുന്നു. ശരത്തിനെയും വിനായകനൊപ്പം കസ്റ്റഡിയില്‍ എടുത്തിരുന്നു.
മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടിയത്. വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചെന്നും ശരത്ത് പറഞ്ഞിരുന്നു. ഇത് ശരി വെയ്ക്കുന്നതായിരുന്നു വിനായകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ മനോനില തകിടം മറിഞ്ഞതായി വിവരം. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജയിലിലെ സാധാരണ തടവുകാരനെന്ന പരിഗണന തന്നെയാണ് ഗുര്‍മീതിനു ലഭിക്കുന്നതെന്നും, വിഐപി പരിഗണന ലഭിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സകഹതടവുകാരന്‍ പറയുന്നു.
ഗുര്‍മീത് ജയിലില്‍ എത്തിയതിനു പിന്നാലെ തനിയെ ഇരുന്ന് സംസാരത്തോടെ സംസാരമായിരുന്നുവെന്നും, പഞ്ചാബിയില്‍ ‘എന്റെ വിധി എന്താ ദൈവമേ’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയാണെന്നും ഇയാള്‍ പറയുന്നു. നേരത്തെ, 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച് അന്ന് റോത്തഹ് ജയിലില്‍ ഗുര്‍മീത് റാം ഉറങ്ങാതെ രാത്രി കഴിച്ചുകൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്തായാലും ആള്‍ദൈവത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ സഹതടവുകാര്‍ക്ക് തമാശയാവുകയാണെന്നാണ് വിവരം.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് താനും മന്ത്രിസഭയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) നേതാവും കോട്ടയം എംപിയുമായ ജോസ് കെ.മാണി രംഗത്ത്.
കേരളാ കോണ്‍ഗ്രസ് (എം) എന്‍ഡിഎയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമോ കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനമോ തന്റെയോ പാര്‍ട്ടിയുടെയോ അജണ്ടയിലില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.
പുനഃസംഘടനയോടെ ജോസ് കെ.മാണി നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിശദീകരണവുമായി ജോസ് കെ. മാണി രംഗത്തുവന്നത്. ”ബിജെപി ബന്ധമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.”- ജോസ് കെ. മാണി സമൂഹമാധ്യമത്തില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം നടന്ന ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നു. അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു ചൂണ്ടിക്കാണിച്ച് ഡല്‍ഹി ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് പരിശോധന. കേസ് അന്വേഷിക്കുന്ന ഡിസിപി മനീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.
2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നര വര്‍ഷമായി ഈ മുറി പൂട്ടി മുദ്രവച്ചിരിക്കുകയാണ്. ഇതിനെതിരെ ഹോട്ടല്‍ അധികൃതര്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. മുറി പൂട്ടിക്കിടക്കുന്നതു മൂലം 50 ലക്ഷം രൂപയുടെ നഷ്ടം തങ്ങള്‍ക്കുണ്ടായി എന്നും വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണത്തില്‍ യാതൊരു പുരോഗമനവുമില്ലാത്ത സാഹചര്യത്തില്‍ മുറി തുറന്നു കൊടുക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ നാല് ആഴ്ചയ്ക്കുള്ളില്‍ മുറി തുറന്നു കൊടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അതിനു മുമ്പ് പരിശോധന നടത്താനും കോടതി അനുമതി നല്‍കിയിരുന്നു.
സുനന്ദയുടെ ദുരൂഹ മരണത്തില്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. കലാകാരന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച പിന്തുണയുടെ പാതി ലഭിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ മുന്നേറുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസനെ പോലുള്ള സാമൂഹികപ്രതിബദ്ധതയുള്ള കലാകാരന്‍മാര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഒഴിവുള്ള എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ആക്കി മാറ്റുന്നതില്‍ തെറ്റില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍. ഇക്കാര്യത്തില്‍ നിയമപ്രശ്‌നം ഇല്ലെന്നും കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഒഴിവു വന്ന 111 എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കി സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റുകള്‍ രംഗത്തു വന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
111 സീറ്റുകള്‍ ഒഴിവുണ്ടെന്ന വാദം ശരിയല്ലെന്നായിരുന്നു മാനേജ്‌മെന്റുകള്‍ പറഞ്ഞത്. സര്‍ക്കാര്‍ നടപടി ഒരു കോടിയിലേറെ നഷ്ടമുണ്ടാക്കുമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി ഡോ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. സീറ്റുകള്‍ മാറ്റാന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. എന്നാല്‍ ചട്ടപ്രകാരമാണ് നടപടിയെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
20 ലക്ഷം രൂപ വരെ ഫീസ് ലഭിക്കുന്ന എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ആക്കി മാറ്റുമ്പോള്‍ മാനേജ്‌മെന്റുകള്‍ക്ക് ലഭിക്കുന്ന ലാഭത്തില്‍ കുറവുണ്ടാകും. ഇതാണ് മാനേജ്‌മെന്റുകളെ ചൊടിപ്പിക്കുന്നത്. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന ആരോപണമാണ് മാനേജ്‌മെന്റുകള്‍ ഉയര്‍ത്തിയത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെതിരെയുള്ള ആരോപണങ്ങൾ ശക്തിയാർജിക്കുന്നു . ഇതിൻറെ അടിസ്ഥാനത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്ന് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.
ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകും. അപ്പുണ്ണിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടെ ഓണം കഴിഞ്ഞ ശേഷം കാവ്യയേയും അപ്പുണ്ണിയേയും ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘത്തിലുണ്ട്.
കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.