തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഉത്തര മേഖല ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ ജയരാജന് സസ്പെന്ഷന്. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്പെന്ഷന് ഉത്തരവിറക്കിയത്. ഡി.ജി.പിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഐ.ജിയും പോലീസ് ഡ്രൈവറും പോലീസ് വാഹനത്തില്‍ മദ്യലഹരിയില്‍ സഞ്ചരിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
ഐ.ജിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡി.ജി.പി നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ സന്തോഷിനെതിരെ മാത്രം നടപടിയെടുത്ത് ഒതുക്കാന്‍ ശ്രമം നടന്നുവെങ്കിലും മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന നടപടിയിലേക്ക് പോവുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ തടിക്കാട് റോഡരുകില്‍ പോലീസ് വാഹനം നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍ പെട്ടത്.
അമിതമായി മദ്യപിച്ചതു മൂലം വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു ഐ.ജിയും ഡ്രൈവറും. അഞ്ചല്‍ പോലീസ് എത്തിയാണ് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഡ്രൈവറെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഐ.ജിയെ മറ്റൊരു വാഹനത്തില്‍ കൊട്ടാരക്കര എസ്.പി ഓഫീസിലേക്ക് മാറ്റിയിരുന്നു. കേസെടുത്ത ശേഷം ഡ്രൈവറെ ജാമ്യത്തില്‍ വിട്ടിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ സാക്ഷിക്കെതിരെ പൊലീസ് കേസെടുക്കും. നടിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിയവെ കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, കാവ്യ മാധവന്റെ വസ്ത്രവ്യാപാരശാല ‘ലക്ഷ്യ’യില്‍ വന്നെന്നു മൊഴി നല്കിയ ജീവനക്കാരനാണു പിന്നീടു മൊഴി മാറ്റിയത്.
സുനി കടയില്‍ വന്നതായി അറിയില്ലെന്നാണു പുതിയ നിലപാട്. പൊലീസിനു നല്കിയ മൊഴി മാറ്റിയത് ഒരുമാസം മുന്‍പു കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രധാനപ്പെട്ട സാക്ഷിയാണിയാള്‍. കാവ്യ മാധവന്റെ ഡ്രൈവര്‍, മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചെന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാനും മൊഴി മാറ്റാനുമാണ് ഇവയെന്നു പൊലീസ് സംശയിക്കുന്നു. പള്‍സര്‍ സുനി ഒളിവില്‍ കഴിയവെ ലക്ഷ്യയില്‍ എത്തിയെന്നും കാവ്യയെയും ദിലീപിനെയും അന്വേഷിച്ചെന്നുമാണ് ഈ സാക്ഷി മുന്‍പു പൊലീസിനു മൊഴി നല്‍കിയിരുന്നത്.
അന്നു വിഡിയോയിലാണ് ഇയാളുടെ മൊഴി പൊലീസ് എടുത്തത്. ഇതിനുശേഷം ഈ സാക്ഷിയുടെ രഹസ്യമൊഴി പൊലീസ് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. ആ സമയത്താണ് മൊഴി മാറ്റിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്നും അയാള്‍ ലക്ഷ്യയില്‍ വന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നുമായിരുന്നു രഹസ്യമൊഴി. അതു കേസിനെ കാര്യമായി ബാധിക്കും. അതിനാല്‍ സാക്ഷിയെ സ്വാധീനിച്ചു എന്ന സംഭവത്തില്‍ കേസെടുക്കാനും പൊലീസ് തയാറെടുക്കുകയാണ്.
ഡൽഹിയിലെ ആശുപത്രിയിൽ നൈജീരിയൻ സ്വദേശികളുടെ അഴിഞ്ഞാട്ടം. ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കത്തിയടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം. രക്ഷപെടുന്നതിനായി ജീവനക്കാർ ആശുപത്രി ശുചിമുറികളിലടക്കം കയറി ഒളിക്കുകയായിരുന്നുവെന്നാണു വിവരം. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.
ശനിയാഴ്ച വൈകിട്ടു നാലുമണിയോടെയാണ് പരുക്കേറ്റ നിലയിൽ മൂന്നു നൈജീരിയക്കാരെ ആശുപത്രിയിലെത്തിച്ചത്. ഇവർക്കൊപ്പമെത്തിയവർ പുറത്തു കാത്തുനിൽക്കുന്നതിനിടെ, മറ്റൊരാൾ ഓട്ടോറിക്ഷയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. ഇത് എതിർത്ത സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടുനിന്നിരുന്നു. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെയും ഇവർ മർദിച്ചു. പൊലീസ് എത്തുന്നതിനു മുൻപു തന്നെ അക്രമികൾ ആശുപത്രിയിൽനിന്ന് രക്ഷപെടുകയും ചെയ്തു.
കൊല്ലത്ത് ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര എന്നിവരാണ് രണ്ടിടങ്ങളിലായി ജീവനൊടുക്കിയത്. ആത്മഹത്യകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് സംഭവത്തില്‍ വിശദീകരണം പുറത്തുവന്നിട്ടില്ല.
നടനും എംപിയുമായ സുരേഷ് ഗോപിയും പോണ്ടിച്ചേരി റജിസ്ട്രേഷന്റെ മറവിൽ നികുതി വെട്ടിച്ചു. പോണ്ടിച്ചേരിയിൽ സാധാരണക്കാർ താമസിക്കുന്ന ഫ്ലാറ്റിന്റെ വിലാസത്തിൽ തന്റെ ഒഡി ക്യൂ 7 റജിസ്റ്റർ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയത്. ‘വിഐപി തട്ടിപ്പുകാർ’
എന്ന മാതൃഭൂമി ന്യൂസിന്റെ അന്വേഷണ പരമ്പരയിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തത്. പോണ്ടിച്ചേരി ആർടി ഓഫിസിലെ രേഖകൾ പ്രകാരം 3 സിഎ, കാർത്തിക് അപ്പാർട്മെന്റ്സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നൽകിയിരിക്കുന്നത്. പക്ഷേ ഈ വിലാസത്തിൽ താാമസിക്കുന്നവർക്കോ ഈ ഫ്ലാറ്റിൽ താമസിക്കുന്നവർക്കോ സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തിൽ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയിൽ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ 15 ലക്ഷത്തോളം രൂപ സംസ്ഥാന സർക്കാരിന് നികുതിയായി സുരേഷ് ഗോപി നൽകണമായിരുന്നു.
നേരത്തെ നടൻ ഫഹദ് ഫാസിലും നടി അമല പോളും പോണ്ടിച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ഫഹദിന്റെ ആഡംബര കാറായ മേഴ്സിഡസ് ഇ ക്ലാസ് ബെൻസിന് 70 ലക്ഷം രൂപ വിലവരും. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നൽകണം. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ നൽകിയാൽ കാർ റജിസ്റ്റർ ചെയ്യാം. എന്നാൽ പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ പേരിൽ മാത്രമേ കാർ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേൽവിലാസം ഉണ്ടാക്കി ഫഹദ് പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തത്.
ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. ചെന്നൈയിൽ നിന്ന് വാങ്ങിയ കാർ പിന്നീട് പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തു. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. തട്ടിപ്പ് പുറത്തായതോടെ നടി അമലപോളിന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ രേഖകളുമായി നേരിട്ടെത്താനാണ് നിർദേശം.
ബംഗളൂരു: മലയാള നടിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പിടിയില്‍. നടി റേബ മോണിക്കാ ജോണിനെ ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്. ബംഗളൂരു ഇല്ക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്ളിന് വിസില്‍ ആണ് മഡിവാള പോലീസിന്റെ കസ്റ്റഡിയിലായത്.
നടിക്കു പിന്നാലെ ഇയാള്‍ വിവാഹാഭ്യര്‍ത്ഥനയുമായി നടക്കുകയായിരുന്നു. മഡിവാള ഹൊസൂര്‍ മെയിന്‍ റോഡിലെ പള്ളിയില്‍ റേബ ഞായറാഴ്ചകളില്‍ പോകാറുണ്ട്. യുവാവ് സ്ഥിരമായി ഇവിടെയെത്തി തന്നെ ശല്യം ചെയ്തിരുന്നുവെന്ന് റേബ പരാതി നല്‍കുകയായിരുന്നു. മൊബൈലിലേക്ക് സ്ഥിരമായി മെസേജുകള്‍ അയക്കുന്നതായും റേബ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ നവംബറിലാണ് ഇയാള്‍ ശല്യം ചെയ്യാന്‍ ആരംഭിച്ചത്. പിന്നീട് തന്റെ നമ്പര്‍ സംഘടിപ്പിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിക്കൊണ്ടുള്ള മെസേജുകള്‍ അയക്കാന്‍ ആരംഭിച്ചു. താന്‍ പല പ്രാവശ്യം താക്കീത് ചെയ്തിട്ടും യുവാവ് ശല്യം തുടരുകയായിരുന്നെന്നും റേബ വ്യക്തമാക്കി.
ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. പാലം ജെസിബി ഉപയോഗിച്ച് ഉയര്‍ത്തിയപ്പോഴാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. കോവില്‍തോട്ടം സ്വദേശി ആഞ്ചലീനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.
രാവിലെ ചവറ സ്വദേശിനി ശ്യാമള ദേവി(56)യും മരിച്ചിരുന്നു. 20 പേര്‍ക്ക് പരിക്കേറ്റു. കെഎംഎംല്ലിൽ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്ക് കുറുകെ നിർമിച്ച നടപ്പാലമാണ് തകർന്നത്. രാവിലെ 10.30നാണ് സംഭവം. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറി പലർക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി സ്ത്രീകളും കുട്ടികളും അപകടത്തിൽപെട്ടു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളത്തില്‍ ആരെങ്കിലും വീണോ എന്നറിയാന്‍ തെരച്ചില്‍ നടത്തുകയാണ്.
കമ്പനിയുടെ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സമരത്തിനെത്തിയവരാണ് അപകടത്തിൽ പെട്ടത്. സമരത്തിനെത്തിയവർ കൂട്ടത്തോടെ പാലത്തിൽ കയറിയതാണ് പാലം തകരാൻ ഇടയാക്കിയതെന്ന് തൊഴിലാളികൾ പറയുന്നു. 12 വർഷം മുമ്പ് സ്ഥാപിച്ച പാലം അപകട നിലയിലായിരുന്നു.
ചവറ, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും എത്തിയാണ് അപടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. കൊല്ലം -ആലപ്പുഴ ബോട്ട് സർവീസ് നടക്കുന്ന ജലപാതയാണ് ടി.എസ് (തിരുവനന്തപുരം – ഷൊർണൂർ) കനാൽ. കമ്പനിയിൽ മണ്ണ് ഖനനം ചെയ്യുന്നതിന് തൊഴിലാളികൾ നോക്കു കൂലി ഇൗടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖനനം നിർത്തിവച്ചിരുന്നു. തൊഴിലാളികൾക്ക് കൂലി കുടിശിക നൽകാനുമുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് പുറത്തു നിന്നുള്ള ദിവസവേതനക്കാരായിരുന്ന തൊഴിലാളികൾ സംഘടിച്ച് സമരവുമായി രംഗത്തെത്തിയത്
സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച് കോൺഗ്രസ് എംപി എംഐ ഷാനവാസ്. മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി എന്ന പദ പ്രയോഗമാണ് എംപിയില്‍ നിന്നുണ്ടായത്. ജനജാഗ്രതയാത്രയ്ക്കിടയില്‍ കോടിയേരി ആഡംബര കാര്‍ ഉപയോഗിച്ചത് സംബന്ധിച്ചുണ്ടായ വിവാദത്തെക്കുറിച്ച് പറയുമ്പോഴാണ് കോടിയേരിയെ ഷാനവാസ് മാക്കാച്ചിയാക്കിയത്. ഐഎന്‍ടിയുസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയായിരുന്നു എംപിയുടെ വിവാദപരാമര്‍ശം.
എംപിയുടേത് വംശീയമായ ആക്ഷേപമാണെന്നാരോപിച്ച് സിപിഎം രംഗത്തെത്തി. എല്‍ഡിഎഫിന്റെ ജനജാഗ്രത യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കോടിയേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ കയറിയത് വലിയ വിവാദമായിരുന്നു. ഈ വിവാദ് കെട്ടടങ്ങുന്നതിനു പിന്നാലെ എംഎല്‍എമാരായ പി ടി എ റഹീമും കാരാട്ട് റസാഖും കള്ളക്കടത്ത് കേസില്‍ പ്രതിയായ അബ്ദുള്‍ ലൈസിനൊപ്പം നില്ക്കുന്ന ചിത്രവും പുറത്തായിരുന്നു. ഇതിനു പിന്നാലെ കേരളത്തിസെ സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി എംഎ ബേബിയും രംഗത്ത് വന്നിരുന്നു.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഒന്നിലധികെ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് സിപിഎം. ഇതിനിടയിലാണ് സിപിഎമ്മിനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി കോൺഗ്രസ് എംപി രംഗത്തെത്തിയിരിക്കുന്നത്. വിമര്‍ശനം പ്രോല്‍സാഹിപ്പിക്കുന്നു എന്നുപറയുമ്പോഴും അത് മറ്റുള്ളവര്‍ക്ക് നേരെ പ്രയോഗിക്കാനാണ് സിപിഎമ്മിന്റെ നേതാക്കൾക്ക് താല്‍പ്പര്യമെന്ന് എംഎ ബേബി തുറന്നടിച്ചു. പാർട്ടിയിലെ പല നേതാക്കളുടെയും ശരീര ഭാഷയും ജനങ്ങളോടുള്ള പെരുമാറ്റവും മാറണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പാലക്കാട് പറഞ്ഞിരുന്നു. ഏതെങ്കിലും തരത്തിൽ വിമർശനം നേരിടേണ്ടി വന്നാൽ പിന്നീട് ഒരു അവസരം കിട്ടിയാൽ തിരിച്ചടിക്കുന്നവരുമുണ്ട് സിപിഎമ്മിലെന്നും എംഎ ബേബി മറയില്ലാതെ പറയുന്നു.
ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പ്രമുഖ പരസ്യ മോഡലും നടനുമായ അഭിഷേക് നരുല മരണപ്പെട്ടു. ഇന്ന് പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. അഭിഷേകും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ സിഗ്നല്‍ കാത്ത് കിടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട മറ്റൊരു കാര്‍ പാഞ്ഞ് കയറുകയായിരുന്നു.
അഭിഷേകിനേയും സുഹൃത്തുക്കളായ രണ് ദീപ്, യോഗേഷ് എന്നിവരേയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഭിഷേക് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദീപാവലിക്ക് കുടുംബത്തെ കാണാനെത്തിയതായിരുന്നു അഭിഷേക്.
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ ഒളിവിലാണ്. അപകടമുണ്ടായ ഉടനെ ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
വീട്ടുകാരെ ഉപേക്ഷിച്ച് പുതിയ ജീവിതം തേടിപ്പോയ കമിതാക്കള്‍ ഒടുവില്‍ മോഷണക്കുറ്റത്തിന് പോലീസ് പിടിയില്‍. ഒളിച്ചോടി മൂന്നുമാസം കഴിഞ്ഞതോടെ കൈയ്യിലെ പണം തീര്‍ന്ന് പട്ടിണിയിലായതോടെയാണ് കാമുകിയേയും കാമുകനേയും മോഷണത്തിന് പ്രേരിപ്പിച്ചത്. ചാവക്കാട് ഒരു കടയില്‍ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് പരീക്ഷിച്ച മോഷണം ആദ്യ ശ്രമമായതിനാല്‍ തന്നെ പാളുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് ഇരുവരുടേയും ജീവിതകഥ പുറത്തറിഞ്ഞത്.
എറണാകുളം സ്വദേശികളാണ് ഈ ദമ്പതി കള്ളന്മാര്. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സ്വദേശിയായ സൗരവും ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടിയും. മൂന്ന് മാസം മുമ്പാണ് സൗരവ് ശ്രീക്കുട്ടിയുമായി ആദ്യം ഒളിച്ചോടിയത്. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇരുവരേയും പോലീസ് പിടികൂടുകയും കോടതി വഴി അവരവരുടെ വീടുകളില്‍ കൊണ്ടാക്കുകയുമായിരുന്നു. എന്നാല്‍ 18 തികയാന്‍ നോക്കിയിരുന്ന ഇരുവരും ഒരു മാസം മുമ്പ് വീണ്ടും ഒളിച്ചോടുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു ഒളിച്ചോടിയത്. ഏതാനും ആഴ്ചകള്‍ ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ ഒരുമിച്ചു താമസിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതോടെയാണ് മോഷണത്തിനിറങ്ങിയത്.
ഞായറാഴ്ച ഉച്ചവരെ മാത്രം തുറക്കുന്ന തൃശൂര്‍ ചാവക്കാട് പഞ്ചാരമുക്കിലെ ‘ഫസ’ ഹാര്ഡ്വെയര് കട ഉന്നമിട്ട യുവ മിഥുനങ്ങള്‍ ഞായറാഴ്ച രാവിലെ തന്നെ കടയിലെത്തുകയായിരുന്നു. കംപ്യൂട്ടറിന്റെ എക്സ്റ്റന്‍ഷന്‍ വയര്‍ വാങ്ങാനെന്ന വ്യാജേനെ ചുറ്റിപ്പറ്റി നിന്ന ഇവര്‍ ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ കടയില്‍ അധികമാള്‍ക്കാര്‍ ഇല്ലാത്ത സമയം നോക്കി തങ്ങളുടം ഉദ്യമത്തിന് മുതിരുകയായിരുന്നു. മറ്റ് ഉപഭോക്താക്കള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ദമ്പതിമാര്‍ എക്സ്റ്റന്‍ഷന്‍ കോഡ് ചോദിക്കുകയും 500 രൂപയുടേത് മതിയെന്ന് പറയുകയും ചെയ്തു. തന്റെ കയ്യിലെ 2000 രൂപയ്ക്ക് ചില്ലറവേണമെന്നും ഇതിനിടെ ആവശ്യപ്പെട്ടു. നോട്ട് കാണിച്ച ശേഷം ചില്ലറ നല്‍കാമെന്ന് പറഞ്ഞ ഹംസയോട് നോട്ടെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ബൈക്കിനടുത്തേക്ക് നടക്കുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ചുവന്ന സൗരവ് കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ചെയ്തു.
തുടര്‍ന്ന് ഹംസയുടെ പോക്കറ്റിലെയും ക്യാഷ് കൗണ്ടറിലെയും പണമെടുക്കാന്‍ ഇരുവരും ശ്രമം നടത്തുമ്പോള്‍ ഹംസ ഒച്ച വെയ്ക്കുകയും സൗരവിന്റെ കഴുത്തില്‍ മുറുകെ പിടിക്കുകയും ചെയ്തു. പിടിയില്‍ നിന്നും സൗരവ് രക്ഷപ്പെട്ടെങ്കിലും സൗരവിന്റെ ദേഹത്തിടിച്ചു വീണ ശ്രീക്കുട്ടിയുടെ മുടിക്കുത്തില്‍ ഹംസ പിടിമുറുക്കുകയായിരുന്നു. പിടിവലിക്കിടെ ഇരുവരുമായി ഹംസ പുറത്തെത്തുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ ഓടിക്കൂടി നാട്ടുകാര്‍ കാമുകീകാമുകന്മാരെ പിടിച്ചു നിര്‍ത്തുകയും പോലീസിന് കൈമാറുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ്ജയിലിലും ശ്രീക്കുട്ടിയെ തൃശൂര്‍ വനിതാ ജയിലിലേക്കും മാറ്റുകയായിരുന്നു.
ഇരുവരും മോണത്തിനെത്തിയ ബൈക്കും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. യൂസ്ഡ് ബൈക്ക് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് മതിലകത്തെത്തിയ സൗരവ് വാഹനം ഓടിച്ചുനോക്കണമെന്ന് പറഞ്ഞ് ആദ്യം അല്‍പ്പദൂരം ഓടിച്ച ശേഷം തിരിച്ചെത്തി വാഹന ഉടമയുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം വീണ്ടും ഓടിച്ചു നോക്കണമെന്ന് പറഞ്ഞ് ബൈക്കുമായി കടന്നുകളയുകയുമായിരുന്നു എന്നാണ് വിവരം.