Latest News

ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്ന് ഉറപ്പുള്ള അതിരപ്പിള്ളി ജല വൈധ്യുതി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണ്. ഇതുപോലെ ഉപേക്ഷിക്കപെട്ട പദ്ധതികളില്‍ പണം മുടക്കുക എന്നതും സര്‍ക്കാരിന്റെ സ്ഥിരം രീതിയാണ്. ഇതിനിടയില്‍ ആണ് പദ്ധതി പ്രദേശത്ത് KSEB ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്. ഇനി പദ്ധതിക്ക് വേണ്ടി ഒരു പൈസയും ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി ആഗസ്റ്റ് 17, 3 മണിക്ക് അതിരപ്പിള്ളി പദ്ധതിയുടെ ഓഫീസ് അടച്ച് പൂട്ടി പുതിയതായി പണിത ട്രാന്‍സ്ഫോര്‍മറിന് റീത്ത് സമര്‍പ്പിച്ചു.

വന്‍ പാരിസ്ഥിതിക ദോഷങ്ങള്‍ ഉണ്ടാകുന്ന, സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്ന, ആദിവാസികള്‍ കുടിയിറക്കപ്പെടുന്ന, കൃഷി നാശം വരുത്തുന്ന അതിരപ്പിള്ളി പദ്ധതിക്ക് അനുമതി കിട്ടാനുള്ള എല്ലാ വഴികളും അടഞ്ഞന്നിരിക്കെ, ഈ പദ്ധതിക്ക് വേണ്ടി പണം ചിലവഴിക്കരുത് എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ഡി.ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ മോഹന്‍ദാസ് അതിരപ്പിള്ളി, ഷൗക്കത്തലി എറോത്ത്, ഷക്കീര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

നാടിനെ നടുക്കിയ  നന്തന്‍കോട്ട് കൊലയ്ക്കു പിന്നില്‍ ബ്ലൂവെയ്ല്‍ ഗെയിം എന്ന് അഭ്യൂഹം.തലസ്ഥാനനഗരിയിലെ നന്തന്‍കോട്ട് മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ കൂട്ടക്കൊലചെയ്ത കേഡല്‍ ജയ്‌സണ്‍ ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നെന്നു സൂചന. അറസ്റ്റിലായ കേഡല്‍ മാനസികരോഗ ചികിത്സയ്ക്കുശേഷം ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.അറസ്റ്റിനുശേഷം ജില്ലാജയിലില്‍ കഴിയവേ സഹതടവുകാരോടാണു കേഡല്‍ ഒരു പ്രത്യേക ഗെയിം കളിക്കാറുണ്ടായിരുന്നെന്നു വെളിപ്പെടുത്തിയത്.

ഗെയിം കളിക്കുമ്പോള്‍ തനിക്കു ചില നിര്‍ദേശങ്ങള്‍ (കമാന്‍ഡ്) ലഭിക്കുമായിരുന്നെന്നും അപ്പോള്‍ വിഭ്രാന്തി അനുഭവപ്പെട്ടിരുന്നെന്നുമാണു കേഡല്‍ സഹതടവുകാരോടു പറഞ്ഞത്. കഴിഞ്ഞ ഏപ്രിലിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം തലസ്ഥാനത്ത് അരങ്ങേറിയത്. റിട്ട. പ്രഫ. രാജ്തങ്കം, ഭാര്യ ജീന്‍ പത്മ, മകള്‍ കാരള്‍, ബന്ധു ലളിത എന്നിവരാണു കൊല്ലപ്പെട്ടത്. ലളിതയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മറ്റു മൂന്നുപേരുടേത് കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.

സംഭവത്തേത്തുടര്‍ന്ന് അപ്രത്യക്ഷനായ കേഡലിനെ പിന്നീട് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.cപ്രതി വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്നും ചില നിഗൂഢ വെബ്െസെറ്റുകള്‍ പതിവായി സന്ദര്‍ശിച്ചിരുന്നെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായെങ്കിലും അന്ന് ബ്ലൂവെയ്ല്‍ ഗെയിം എന്ന മരണക്കളിയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. സംസ്ഥാനത്ത് ഒന്നിലധികം ബ്ലൂവെയ്ല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.

കര്‍ഷകന് നീതി, കൃഷിയെ സേവനം ആയി അംഗീകരിക്കുക, കൃഷി ഭൂമിയുടെ വിലയുടെ 90% ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുക, കാര്‍ഷിക കടം അല്ല കൃഷിക്കാരന്റെ കടം ആണ് എഴുതി തള്ളേണ്ടത്, സ്വാമി നാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക തൊഴിലാളിയെ കൃഷിക്കാരന്‍ ആയി അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു രാജ്യത്തുടനീളം ആം ആദ്മി പാര്‍ട്ടി നടത്തി വരുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി, തൊടുപുഴയില്‍ ആഗസ്റ്റ് 18 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് തൊടുപുഴ പെന്‍ഷന്‍ ഭവന്‍ ഹാളില്‍ കണ്‍വന്‍ഷനും വൈകുന്നേരം 5 മണിക്ക് ഗാന്ധി സ്‌ക്വയറില്‍ കാര്‍ഷിക സെമിനാറും പൊതു സമ്മേളനവും നടത്തുന്നു. സെമിനാറില്‍ ആന്റണി കണ്ടിരിക്കല്‍(കാഡ്സ് ചെയര്‍മാന്‍), സി ആര്‍ നീലകണ്ഠന്‍, എന്‍.യു ജോണ്‍, പദ്മനാഭന്‍ ഭാസ്‌കരന്‍, വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി ഏരോത്ത്, പ്രഭാകരന്‍ പണായിക്കല്‍, ജോസ് കഞ്ഞിക്കുഴി എന്നിവര്‍ പങ്കെടുക്കുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ഹര്‍ജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ജാമ്യഹര്‍ജി മാറ്റിവെച്ചത്. രണ്ടാമത്തെ തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി ദിലീപ് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിക്കാനിരുന്ന ഹര്‍ജി ഇന്നത്തേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

പൊലീസിനെതിരെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. പള്‍സര്‍ സുനി വിളിച്ച കാര്യം ബെഹ്റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് പറയുന്നത്. ജയിലില്‍ നിന്ന് സുനി വിളിച്ചത് മറച്ചുവെച്ചു എന്ന പോലീസ് വാദത്തെ ഖണ്ഡിക്കാനാണ് ഈ പരാമര്‍ശം. സുനി വിളിച്ച അന്നുതന്നെ ഇക്കാര്യം അറിയിച്ചിരുന്നു. ഏപ്രില്‍ 10നാണ് ബെഹ്റയെ വിളിച്ചത്. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് അടക്കമുള്ള വിവരങ്ങള്‍ വാട്ട്സാപ്പ് ചെയ്യുകയും എല്ലാ വിവരങ്ങളും അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് ദിലീപ് അവകാശപ്പെടുന്നത്.

എന്നാല്‍ ഡിജിപിക്ക് അയച്ച് വാട്ട്‌സാപ്പ് സന്ദേശം പരാതിയായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് നിലപാട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പോലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.നടിയും മുന്‍ ഭാര്യയുമായിരുന്ന മഞ്ജു വാര്യര്‍ക്കും എഡിജിപി ബി. സന്ധ്യയ്ക്കുമെതിരെയും ദിലീപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി സുപ്രീം കോടതി നിഷേധിച്ച പത്തുവയസ്സുകാരി കുഞ്ഞിന് ജന്മം നല്‍കി. ചണ്ഡീഗഢിലെ സ്വകാര്യആശുപത്രിയില്‍ വച്ച് സിസേറിയനിലൂടെയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2.2 കിലോ തൂക്കമുള്ള കുഞ്ഞിപ്പോള്‍ നവജാതശിശുക്കള്‍ക്കായുള്ള ഐ സി യുവിലാണ്. അമ്മയുടെ സഹോദരന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതിക്കായി ആദ്യം കീഴ്‌ക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ജൂലായ് 28-നായിരുന്നു പെണ്‍കുട്ടിയുടെ ഹര്‍ജി സുപ്രീം കോടതി നിരാകരിച്ചത്.

പെണ്‍കുട്ടിയുടെ പ്രായവും ശാരീരിക അവസ്ഥയും പരിഗണിച്ചായിരുന്നു കോടതിയെ സമീപിച്ചത്. പെല്‍വിക് അസ്ഥികള്‍ ശരിയായ വിധത്തില്‍ വളര്‍ച്ച പ്രാപിക്കാത്തതു മൂലം കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നതും പ്രസവിക്കുന്നതും പെണ്‍കുട്ടിയുടെ ജീവനു തന്നെ ഭീഷണിയാണെന്ന് നേരത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്ന കാര്യത്തെ കുറിച്ച് പെണ്‍കുട്ടി ബോധവതിയല്ലെന്നും, വയറിനുള്ളില്‍ ഒരു കല്ലുണ്ടെന്നും അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണെന്നുമാണ് പെണ്‍കുട്ടിയോട് പറഞ്ഞത്. മാത്രമല്ല, കുഞ്ഞിനെ ദത്തുനല്‍കാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.

യുവനടി ആക്രമിച്ച കേസിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് പള്‍സര്‍ സുനി പറഞ്ഞ മാഡത്തിൻറെയും വമ്പൻ സ്രാവിൻറെയും പേര് വെളിപ്പെടുത്തിയതായി സൂചന .സുനി കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല . എന്നാൽ സുരക്ഷാപ്രശ്നങ്ങളുടെ പേരില്‍ കാക്കനാട് സബ്ജയിലില്‍ നിന്നും സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

കാക്കനാട് സബ് ജയിലില്‍ വച്ച്‌ ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ് അങ്കമാലി കോടതി ഈ ഉത്തരവ് നല്‍കിയത്.അതേസമയം സുനിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണ സംഘം ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നതെന്നാണ് കരുതപ്പെടുന്നത് .ഇവിടെ എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ ജയിലില്‍ ചെന്ന് അനുഭവിക്കേണ്ടി വരുമെന്ന് സുനി പറഞ്ഞു. ജയില്‍ സൂപ്രണ്ടിനോടു പോലും പരാതി പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും സുനി പറഞ്ഞു. ആഗസ്റ്റ് 30 വരെ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്.

 

നടി ആക്രമണത്തിനിരയായ കേസില്‍ രമ്യ നമ്പീശന്റെ മൊഴി രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബില്‍ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് നടി ആക്രമണത്തിനിരയായത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ അങ്കമാലി കോടതിയുടെ ഉത്തരവായി. കാക്കനാട് സബ് ജയിലില്‍ നിന്ന് മാറ്റണമെന്ന് പള്‍സര്‍ സുനി ആവശ്യപ്പെട്ടിരുന്നു. കാക്കനാട് ജയിലില്‍ തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് സുനി അറിയിച്ചതിനെ തുടര്‍ന്നാണ് വിയ്യൂരിലേക്ക് മാറ്റാന്‍ ഉത്തരവായത്.ജയില്‍ സൂപ്രണ്ടിനോട് പോലും പറയാന്‍ കഴിയില്ലെന്നും കടുത്ത മര്‍ദ്ദനമാണ് തനിക്ക് ഉണ്ടായതെന്നും സുനി കോടതിയെ അറിയിച്ചു.

അതെസമയം വീഡിയോ കോണ്‍ഫറന്‍സിനുളള സൗകര്യാര്‍ത്ഥമാണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്നും സൂചനയുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുനി മാഡം ആരാണെന്ന് വെളിപ്പെടുത്തിയാല്‍ അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ പൊലീസിന് ഇതേറെ തലവേദനയാക്കും. കൂടാതെ കോടതിയില്‍ ഹാജരാക്കുന്ന സമയത്തുളള സുരക്ഷാ പ്രശ്‌നങ്ങളും പൊലീസ് പരിഗണിച്ചിരുന്നു. കോടതി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് സുനിയെ വിയ്യൂരിലേക്ക് കൊണ്ടുപോകും.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയവെ തനിക്ക് മര്‍ദ്ദനമേറ്റെന്ന് സുനി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടി സുനി നല്‍കിയ ഹര്‍ജിയാണ് അങ്കമാലി കോടതി ഇന്ന് പരിഗണിച്ചത്. ഇതിനായിട്ടാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയതും. കനത്ത സുരക്ഷാവലയത്തിലാണ് സുനിയെ പൊലീസ് കോടതിമുറിക്കുളളില്‍ എത്തിച്ചത്. എറണാകുളം സിജെഎം കോടതിയില്‍ ഇന്നലെ എത്തിച്ചപ്പോള്‍ അങ്കമാലി കോടതിയില്‍ എത്തുമ്പോള്‍ കേസിലെ മാഡം ആരാണെന്ന് പറയാമെന്ന് സുനി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഈ നീക്കത്തിന് തടയിട്ടു. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ കാക്കനാട്ടെ സബ്ജയിലിലേക്ക് കൊണ്ടുപോകുകയാണ് പൊലീസ് ചെയ്തത്.

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി സംസ്ഥാന മലിനീകരിണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി. കോഴിക്കോട് കക്കാടംപൊയിലുള്ള പാര്‍ക്ക് വ്യവസ്ഥകള്‍ പാലിച്ചല്ല നിര്‍മിച്ചതെന്നും ആദ്യ അനുമതിക്ക് മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നും ബോര്‍ഡ് അറിയിച്ചു. പരിസ്ഥിതിലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്. ഇത് നിയമസഭയിലും ചര്‍ച്ചയായിരുന്നു.

എന്നാല്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചതിനു പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി. അന്‍വറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടും വ്യവസ്ഥകള്‍ പാലിച്ചുമാണ് പാര്‍ക്ക് നിര്‍മിച്ചതും പ്രവര്‍ത്തിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലുള്ള പ്രദേശമാണ് കക്കാടംപൊയില്‍. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മാണങ്ങള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് ഇപ്രകാരം ചെയ്തത്. 1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ലഭിച്ചിരുന്നില്ല.

ഭര്‍ത്താവിനെയും രണ്ട്‌ മക്കളില്‍ ഒരാളെയും ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ഒമാൻ പൊലീസ്‌ പിടികൂടി കേരളത്തിലേക്ക്‌ തിരിച്ചയച്ചു.

തങ്ങളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ മാതാവ്‌ തിരിച്ചെത്തിയതറിഞ്ഞ്‌ കരിപ്പൂര്‍ വിമാനതാവളത്തില്‍ എത്തിയ മകന്‍ മാതാവിനെ കെട്ടിപ്പിടിച്ചു കരഞ്ഞത്‌ നാടകീയ രംഗങ്ങള്‍ സൃഷ്​ടിച്ചു.കോഴിക്കോട്‌‌ വിമാനത്താവളത്തിലെത്തിയ ഇരുവരെയും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തുതലശ്ശേരിക്ക്‌ സമീപത്തെ പൊലീസ്‌ സ്‌റ്റേഷനതിര്‍ത്തിയിലാണ്‌ സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനാണ്‌ യുവതി നാല്‌ വയസ്സുകാരനായ മകനെയുമെടുത്ത്‌ കാമുകനോടൊപ്പം സ്ഥലംവിട്ടത്‌. വിവരമറിഞ്ഞ ഭര്‍ത്താവ്‌ നൽകിയ പരാതിയിൽ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ്‌ യുവതിയും കാമുകനും ഒമാനിലേക്ക്‌ യാത്രതിരിച്ചതായി ഭര്‍ത്താവിന്‌ വിവരം ലഭിച്ചത്‌.

ബംഗലൂരു നഗരത്തെ ദുരിതത്തിലാക്കി വിഷപ്പത. റെക്കോര്‍ഡ് മഴയ്ക്ക് പിന്നാലെയാണ് വിഷപ്പതയുണ്ടായത്. വര്‍ത്തൂര്‍ നദിയില്‍ നിന്നും പുറത്തുവന്ന വിഷപ്പത, റോഡിലേക്ക് പരക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ഗതാഗത തടസമുണ്ടാക്കി.

വൈറ്റ്ഫീല്‍ഡ് റോഡില്‍ ഏതാണ്ട് പത്തടിയോളം ഉയരത്തിലാണ് വിഷപ്പത റോഡുകളിലെത്തിയത്. വ്യാഴാഴ്ച രാവിലെയും പലയിടത്തും വിഷപ്പത മൂലം ജനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടു. ചെറിയ മഴയില്‍പ്പോലും വിഷപ്പത വര്‍ത്തൂര്‍ തടാകത്തില്‍ നിന്നും റോഡിലേക്കും സമീപത്തെ വീടുകളിലേക്കും പറന്നെത്തുന്നത് ഇവിടെ പതിവായിരിക്കുകയാണ്. വിഷപ്പത തടയാന്‍ തടാകത്തിനു ചുറ്റും കമ്പിവല കെട്ടിയെങ്കിലും ഫലമുണ്ടായില്ല. വിഷപ്പത ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. എച്ച്എഎല്‍, ഡൊംലൂര്‍, കോറമംഗല, അഗര ഭാഗങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന അവശിഷ്ടമാണ് വര്‍ത്തൂര്‍, ബെലന്തൂര്‍ തടാകങ്ങളിലെ വിഷപ്പതപ്രശ്‌നത്തിന് കാരണം. ഇക്കാര്യം സംസ്ഥാന മലിനീകരണ ബോര്‍ഡ് നേരത്തേ കണ്ടെത്തിയിരുന്നു. പരിഹാര നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല എന്നതാണു സത്യം.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ ആറുവരെ റെക്കോര്‍ഡ് മഴയാണ് ബംഗളൂരുവില്‍ പെയ്തത്. 127 വര്‍ഷത്തിനുശേഷമാണ് നഗരത്തില്‍ ഇത്രയും ശക്തമായ മഴ. ഇതോടെ, താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ദുരിതത്തിലായി.

Copyright © . All rights reserved