മുത്തച്ഛനെ പരിചരിക്കാന്‍ കണ്ണൂരില്‍ എത്തിയ നടി പ്രണതിയെ കൊലപെടുത്താന്‍ ശ്രമം എന്ന് ആരോപണം. തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയായ പ്രണതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത് സ്വന്തം അമ്മാവന്‍ തന്നെയാണ്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.നടിയും കുടുംബവും സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചെന്നൈയിലാണ് താമസം. കഴിഞ്ഞദിവസമാണ് പ്രണതി തലശേരിയിലെത്തിയത്.
അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛന്‍ കെ.പി.രത്‌നാകരനെ ശുശ്രൂഷിക്കാന്‍ കണ്ണൂരിലെ വീട്ടില്‍ എത്തിയതായിരുന്നു താനും അമ്മ രത്‌നപ്രഭയുമെന്നു പ്രണതി പരാതിയില്‍ പറയുന്നു. എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയാണ് പതിവ്. ഇതിനിടയില്‍ വീട്ടില്‍ കയറി അമ്മാവന്‍ അരവിന്ദ് രത്‌നാകര്‍ തിര നിറച്ച പിസ്റ്റള്‍ ചൂണ്ടി വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിറകിലെന്നു പോലീസ് പറഞ്ഞു.
തനിക്കു പ്രിയപ്പെട്ട മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിനായാണ് അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ നിന്ന് ആഴ്ചകള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ വന്നതെന്നു പ്രണതി പറഞ്ഞു. തങ്ങളോട് അമ്മാവനായ അരവിന്ദ് അസഹിഷ്ണുതയോടെയാണ് പെരുമാറിയിരുന്നത്. ഗത്യന്തരമില്ലാതെയാണ് പോലീസില്‍ പരാതിപ്പെട്ടതെന്നും പ്രണതി പറഞ്ഞു. മലയാളിയാണെങ്കിലും പ്രണതി താരമായി മാറുന്നത് തമിഴിലാണ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ താരത്തിനു പരിക്കേറ്റിട്ടില്ല. റെയ്‌ന സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍നിന്ന് കാണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെയിലായിരുന്നു അപകടം.
എടാവയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ പിന്നിലെ ടയറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. വാഹനം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം ഗുരുതരമായേനെ എന്ന് പോലീസ് അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് മാറ്റയിടാന്‍ സ്‌റ്റെപ്പിനി ടയര്‍ ഇല്ലാതിരുന്നതിനാല്‍ താരത്തിനു കുറച്ചു സമയം റോഡില്‍ കാത്തിരിക്കേണ്ടതായി വന്നു. അപകടവാര്‍ത്ത പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസാണ് താരത്തിന് കാണ്‍പൂരിലേക്ക് പോകാനായി മറ്റൊരു വാഹനം ഏര്‍പ്പാടാക്കി നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് നല്‍കിയേക്കില്ല. ഈയാഴ്ച തന്നെ ജാമ്യഹര്‍ജി നല്‍കുമെങ്കിലും ഇന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഇതില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി പരിഗണിച്ചശേഷം ദിലീപിന്റെ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.
അനുകൂല തരംഗം സൃഷ്ടിച്ചെടുക്കാനുളള താരങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ക്കിടെയാണ് ദിലീപ് ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയിലേക്ക് പോകുന്നത്. നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചായിരിക്കും ഇത്തവണയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായെന്നും ഇനിയും ജാമ്യം തടയരുതെന്നുമായിരിക്കും പ്രതിഭാഗം ആവശ്യപ്പെടുന്നതും.
കൊച്ചി: ഹൈക്കോടതിയില്‍ ദിലീപ് ഇന്ന് മൂന്നാമത്തെ ജാമ്യഹര്‍ജി സമര്‍പ്പിക്കും. കേസിന്റെ പ്രധാന അന്വേഷണ ഘട്ടം കഴിഞ്ഞതിനാല്‍ ജാമ്യം നല്‍കണമെന്നായിരിക്കും അപേക്ഷിക്കുക. 60 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് വീണ്ടും ജാമ്യഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ പ്രധാന സാക്ഷികളുടെ മൊഴിയെടുപ്പ് പൂര്‍ണ്ണമായെന്ന് ദിലീപ് ഹര്‍ജിയില്‍ ബോധിപ്പിക്കും. അതുകൊണ്ട് തന്നെ ജാമ്യം തടയേണ്ട കാര്യമില്ലെന്നായിരിക്കും ഹര്‍ജിയില്‍ പറയുക. ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അതിനു മുമ്പായി ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഇതുകൂടി തള്ളിയാല്‍ വിചാരണത്തടവുകാരനായി തുടരേണ്ടി വരും.
അതേ സമയം നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാത്തത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുമെന്നാണ് വിവരം. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു. ചോദ്യം ചെയ്യലിന് എത്തണമെന്ന് പോലീസ് അറിയിച്ചപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു നാദിര്‍ഷ ചെയ്തത്. പിന്നീടാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.
സ്വന്തം ലേഖകന്‍
വൂസ്റ്റര്‍ : പ്രവാസി മലയാളികളുടെ കൂട്ടായ്മയായ സേവനം യുകെയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 163 – മത് ജയന്തി ആഘോഷം യുകെയിലെ വൂസ്റ്ററിൽ വർണ്ണാഭമായ ഘോഷയാത്രയോടും സാംസ്കാരിക സമ്മേളനത്തോടും കൂടി വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു.
163 – മത് ഗുരുജയന്തി മഹാസമ്മേളനം ഡോ. എ. സമ്പത്ത് എം.പി. ഉത്‌ഘാടനം ചെയ്തു. കാലത്തെ മാറ്റിമറിച്ച മഹാപുരുഷനാണ് ഗുരു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തന്നെ ഗുരുവിന്റെ കർമ്മമേഖല എന്തെന്ന് കാട്ടി കൊടുത്തു. നാം ഓരോരുത്തരും വിലയിരുത്തുന്നത് അവരവരുടെ കാഴ്ചപ്പാടിലൂടെയാണ്. അത് ഒരിക്കലും പൂർണ്ണമാകുന്നില്ല. എന്തെങ്കിലും ഒരു കോണിൽ നിന്ന് ഗുരുവിനെ കാണാനും ശ്രമിക്കരുത്. ഗുരു എല്ലാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി മന്ദിരം ഗുരുവിന്റെ പരമഭക്തനായ ശ്രീ. എം. പി. മൂത്തേടത്ത് സ്വന്തം ചിലവിൽ ഗുരുപാത കാണിക്കയായി പണികഴിപ്പിച്ച് നൽകിയതിന്റെയും, മഹാസമാധി മന്ദിരത്തിലെ വെണ്ണക്കൽ വിഗ്രഹ പ്രതിഷ്ഠയുടെയും അമ്പതാം വർഷം ലോകമെമ്പാടും ഒരു വർഷകാലം നീണ്ടു നിൽക്കുന്ന പരിപാടികളോട് കൂടി ആഘോഷിക്കുകയാണ് എന്നും, 2018 ജനുവരി ഒന്നാം തീയതി ശിവഗിരിയിൽ മഹാസമാധിയിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും സ്വാമി ഗുരുപ്രസാദ് ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഇത്തരത്തിൽ ഉള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യരെല്ലാം ഏകേതര സഹോദരങ്ങൾ എന്ന് നമ്മെ പഠിപ്പിച്ച ഗുരുവിന്റെ കാലാദിവൃത്തിയായ സന്ദേശങ്ങൾ പുതിയ തലമുറയ്ക്ക് അറിയുന്നതിനും അവർക്ക് പുതിയ ദിശാബോധം നൽകുന്നതിനും വേണ്ടിയാണ് എന്നും ശിവഗിരി മഠം ഗുരു ദർശനത്തിന് അൽപ്പം പോലും സ്കലിതം പോലും സംഭവിക്കാതെ ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.
ശിവഗിരി മഠത്തിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ 2020 – നമ്പർ യൂണിറ്റിന്റെ ഉത്‌ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ (ക്രോയിഡോൺ) മുഖ്യ പ്രഭാഷണം നടത്തി. സേവനം യുകെയുടെ ചെയർമാൻ ബൈജു പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനിൽ ശശിധരൻ, വനിതാ വിഭാഗം കൺവീനർ ഹേമ സുരേഷ് ആശംസകളും ട്രഷറർ സതീഷ് കുട്ടപ്പൻ സ്വാഗതവും സജീഷ് ദാമോദരൻ കൃതജ്ഞതയും അർപ്പിച്ചു. ചടങ്ങിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഐ.എസ് ഭീകരര്‍ തടവിലാക്കിയിരുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിതെളിച്ചത് ഒമാന്‍ വഴി വത്തിക്കാന്‍ നടത്തിയ ഇടപെടല്‍. ഇന്ന് പുലര്‍ച്ചെ ഒമാനിലെത്തിച്ച ഫാദര്‍ ടോമിനെ പ്രത്യേക വിമാനത്തില്‍ യൂറോപ്പിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഐ.എസ് ഭീകരരുടെ ശക്തി കേന്ദ്രമായ യമനിലെ മുഖാലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ഒമാന്‍ ഭരണകൂടം ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ച് മസ്ക്കറ്റില്‍ എത്തിച്ചത്.
ഒമാന്‍ വഴി വത്തിക്കാന്‍ നടത്തിയ ഇടപെടലാണ് 19 മാസത്തിന് ശേഷം മോചനത്തിന് വഴി വെച്ചത്. തീര്‍ത്തും അവശനായ ഫാദര്‍ വിമാനമിറങ്ങിയ ഉടന്‍, ദൈവത്തിനും തന്റെ മോചനത്തിന് കാരണക്കാരനായ ഒമാന്‍ ഭരണാധികാരിക്കും രണ്ടുവാക്കില്‍ നന്ദി രേഖപ്പെടുത്തി. പിന്നീട് വിദഗ്ദ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി.
എന്നാല്‍ ഫാദര്‍ ടോം ഒഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ഒമാനിലെ ഇന്ത്യന്‍ എംബസിക്ക് ലഭ്യമായിരുന്നില്ല. ഒമാന്റെ ഔദ്ദ്യോഗിക വാര്‍ത്താഏജന്‍സിയും അറബ് പത്രങ്ങളും ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മോചന വാര്‍ത്തസ്ഥിരീകരിച്ചത്. പിന്നീട് ഫാദറിനെ പ്രത്യേക വിമാനത്തില്‍ ഒമാനില്‍ നിന്ന് മാറ്റി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കൊണ്ടുപോയതെന്നാണ് സൂചന. ഒരു കോടി ഡോളര്‍ മോചനദ്രവ്യം നല്‍കിയാണ് ഫാദറിനെ മോചിപ്പിച്ചതെന്നാണ് വിവരം
ഐഎസ് ഭീരകരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലിന്റെ മോചനം കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഉഴുന്നാലിലിനെ മോചിപ്പിച്ചതിലുള്ള സന്തോഷം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടൊപ്പം ബിജെപിയും പങ്കുചേരുന്നു. നരേന്ദ്ര മോഡി സര്‍ക്കാരിന്റേയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേയും ആത്മാര്‍ത്ഥമായ ശ്രമങ്ങളുടെ ഫലമാണ് ഉഴുന്നാലിലിന്റെ മോചനമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
മലയാളികളുടേയും കേന്ദ്രസര്‍ക്കാരിന്റേയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് ഇടപെട്ട ഒമാന്‍ സര്‍ക്കാരിന്റെ പങ്ക് അഭിനന്ദനാര്‍ഹമാണ്. എത്രയും വേഗം അദ്ദേഹത്തെ നാട്ടില്‍ എത്തിക്കാനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടിരുന്നുവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ഉഴുന്നാലിലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ആശങ്കയില്‍ പങ്കുചേര്‍ന്നിരുന്നു. അവരുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. ഡല്‍ഹിയില്‍ നേരിട്ടെത്തി സുഷമാ സ്വരാജിനോട് ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിനേയും അഭിനന്ദിക്കുന്നതായും കുമ്മനം പറഞ്ഞു.
യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നും ഒമാന്‍ ഭരണകൂടം രക്ഷപ്പെടുത്തിയ ഫാ.ടോം ഉഴുന്നാലിനെ വത്തിക്കനിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ട്. പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് മസ്‌ക്കറ്റില്‍ നിന്ന് അദ്ദേഹത്തെ കൊണ്ടുപോയിരിക്കുന്നത്. വത്തിക്കാനിലേക്കാണോ ഡല്‍ഹിയിലേക്കാണോ കൊണ്ടുപോയതെന്ന് കൃത്യമായി വിവരമില്ല.
ഇന്നു രാവിലെയാണ് ഒമാന്‍ സുല്‍ത്താന്റെ ഇടപെടലോടെ ഫാ.ടോമിനെ മോചിപ്പിച്ചത്. മസ്‌ക്കറ്റില്‍ എത്തിച്ച ഫാ.ടോം അവിടെ നിന്നുള്ള ചിത്രവും പുറത്തുവന്നിരുന്നു. വൈദികന്റെ മോചനത്തിനായി വത്തിക്കാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഒമാന്‍ സുല്‍ത്താന്‍ ഇടപെട്ടതെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാന്‍ ഭരണകൂടം യെമനീസ് അധികൃതരുമായി ബന്ധപ്പെട്ടാണ് മോചനം സാധ്യമായതെന്നും ഒരു സര്‍ക്കാര്‍ പ്രതിനിധി ടൈംസ് ഓഫ് ഒമാനോട് പ്രതികരിച്ചു.
2016 മാര്‍ച്ച് നാലിനാണ് ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് മൂന്നു തവണ ഫാ.ടോമിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. തന്റെ ആരോഗ്യനില മോശമാണെന്നും മോചനത്തിനായി കേന്ദ്രസര്‍ക്കാരും വത്തിക്കാനും ഇടപെടണമെന്നും ഫാ.ടോം അഭ്യര്‍ത്ഥിച്ചിരുന്നു.
ഗള്‍ഫ് റൂട്ടില്‍ 50 കിലോ അധിക ലഗേജ് ഓഫറുമായി എയര്‍ ഇന്ത്യ. ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് എയര്‍ ഇന്ത്യയുടെ പുതിയ ഓഫര്‍. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യ നല്‍കുന്നത്.
ഇന്നലെ മുതലാണ് ആനുകൂല്യം ലഭ്യമായിത്തുടങ്ങിയത്. ഇക്കണോമി ക്ലാസുകാര്‍ക്കായി ആരംഭിച്ച ആനുകൂല്യം ഒക്ടോബര്‍ 31 വരെയാണ്. ഒരാള്‍ക്ക് ചെക്ക്ഡ് ബാഗേജില്‍ 50 കിലോഗ്രാം കൊണ്ടുപോകാമെങ്കിലും ഒരു ബാഗില്‍ 32 കിലോയില്‍ കൂടുതല്‍ പാടില്ല. കേരളത്തിലേയ്ക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്.
ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലേയ്ക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കുമാണ് ഈ ഓഫര്‍ ലഭിക്കുക. എട്ട് കിലോ ഗ്രാം ഹാന്‍ഡ് ലഗേജും ലാപ്‌ടോപ്പും കൊണ്ടുപോകാം. എന്നാല്‍, ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ എട്ടു കിലോയില്‍ ഉള്‍പ്പെടും. ഒരു ബാഗിന് 32 കിലോയില്‍ കൂടുതല്‍ ഭാരം പാടില്ല. എയര്‍ ഇന്ത്യയില്‍ നിലവില്‍ 40 കിലോ ഗ്രാമായിരുന്നു ലഗേജ് അനുമതി. ഇതില്‍ക്കൂടുതല്‍ ലഗേജ് ഒരിക്കലും അനുവദിച്ചിരുന്നില്ല.
നടന്‍ ദിലീപിന് പൂര്‍ണ പിന്തുണയുമായി അഡ്വ. സംഗീത ലക്ഷ്മണ. സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശത്തേയും പിന്തുണച്ച സംഗീത മഞ്ജുവാര്യര്‍ക്കെതിരെ ഒളിയമ്പുകളും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.
സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സെബാസ്റ്റ്യൻ പോൾ സാറിന് എന്റെ സപ്പോർട്ട്. ശ്രീ. ദിലീപിന് എന്റെ കട്ട സപ്പോർട്ട്. കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് പറയപ്പെടുന്നതിന് ശേഷം വെറും 48 മണിക്കൂറിനുള്ളിൽ ശ്രീ.ദിലീപിൻ്റെ മുൻഭാര്യ ശ്രീമതി. മഞ്ചു വാര്യർ പറഞ്ഞത് “ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്, ഈ ഒരു ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങൾക്കെല്ലാം അങ്ങേയറ്റം പൂർണ്ണമായ പിന്തുണ നൽകുക എന്നതാണ് നമുക്കിവിടെ ചെയ്യാൻ സാധിക്കുക” എന്നാണ്. അങ്ങനെയെങ്കിൽ ശ്രീമതി. മഞ്ചു വാര്യർക്ക് ഈ information എവിടുന്ന് കിട്ടി? ഞാൻ മനസിലാക്കിയത് ശരിയാണ് എങ്കിൽ, ‘ഇര’യാക്കപ്പെട്ട നടിക്ക് ഇല്ലാത്ത ഈ ആരോപണം ശ്രീമതി. മഞ്ചു വാര്യർ മാധ്യമ ക്യാമറകളുടെ മുന്നിൽ നിന്ന് ഈറനണിഞ്ഞ കണ്ണുകളോടെ മേക്കപ്പ് ഇല്ലാത്ത മുഖത്തോടെ നിന്നുകൊണ്ട് പറഞ്ഞു എന്നല്ലാതെ അങ്ങേയറ്റം പൂർണ്ണമായ പിന്തുണ പോയിട്ട് ഒരു പിന്തുണയും ‘ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങൾ’ക്ക് അവർ നൽകിയിട്ടില്ല എന്നാണ്. ശ്രീമതി.മഞ്ചു വാര്യർ എന്ന ശ്രീ.ദിലീപിൻ്റെ മുൻഭാര്യ, ശ്രീ.ശ്രീകുമാരമേനോൻ എന്ന പരസ്യചിത്ര- സംവിധായകനുമായുള്ള ബന്ധത്തെ കുറിച്ച് എനിക്ക് വേണ്ടും വിധമുള്ള clarity ഇപ്പോൾ ഇല്ലാത്തത് കൊണ്ട് ഞാൻ അതിവിടെ പറയുന്നില്ല. ഇരയാക്കപ്പെട്ട സ്ത്രീയെയും, ശ്രീമതി.മഞ്ചു വാര്യരെയും പോലെ ഞാൻ സിനിമാനടി അല്ലല്ലോ? ശ്രീ.ദിലീപുമായി എനിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നില്ലല്ലോ? ശ്രീ. ദിലീപിന്റെ മുൻഭാര്യ അല്ലല്ലോ ഞാൻ? പിന്നെ, ഒരു തെറ്റ് ഞാൻ ചെയ്തിട്ടുമുണ്ട്. അൽപം നിയമം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പറയുന്ന കാര്യങ്ങൾക്ക് ആധികാരികത വേണം, clarity എന്തായാലും വേണം. അതൊരു കുഴപ്പമാണോ സുഹൃത്തുക്കളെ? ————————————————————- ഇതു കൂടി പറയേണ്ടതുണ്ട്. ഒരിക്കൽ കൂടി പറയുകയാണ്;തമ്മിൽ അടുപ്പമുണ്ടായിരുന്ന ഒരു നടനും നടിയും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ എങ്കിൽ നടനെ ഇതുപോലെ കൊല്ലാതെ കൊല്ലുന്ന പോലെ നിർത്തികൊണ്ട് പച്ചയ്ക്ക് തിന്നുകയും ചെയ്തിട്ട് നടി പറയുന്നത് മുഴുവനോടെ വെള്ളം തൊടാതെ വിശ്വസിക്കാനാവുന്നത്, അതും കേസിന്റെ ഈ ഘട്ടത്തിൽ എങ്ങനെയാണ്? എനിക്കതിന് കഴിയുന്നില്ല. നടി പറഞ്ഞത് എന്താണ്, നടി ആ പറഞ്ഞത് മുഴുവൻ സത്യമാണോ, സത്യങ്ങൾ മുഴുവൻ നടി പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ളത് വിചാരണ കോടതിയുടെ മുന്നിൽ നടി തെളിയിക്കട്ടെ. അതും അതിനോട് ചേർത്തുവെക്കാനുള്ളതും പോലീസ് കണ്ടത്തിയതും ഇനി കണ്ടെത്താനുള്ളതുമായ മറ്റു തെളിവുകളും കൂടി ഒരു തട്ടിലും വെച്ച്, ശ്രീ.ദിലീപിന്റെ മറുവാദങ്ങളും എതിർവാദങ്ങളും പ്രതിരോധവാദങ്ങളും ത്രാസിന്റെ മറ്റേ തട്ടിലുമായി വെച്ച് വിലയിരുത്തി നടി പറയുന്നതാണ് ശരി, പോലീസിന്റെ- പ്രോസിക്യൂഷൻ മുന്നോട്ട് വെക്കുന്ന version ആണ് ശരി എന്ന് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്ന കോടതി വിലയിരുത്തി തീർപ്പുകൽപ്പിക്കട്ടെ. ആ കണ്ടെത്തലിന്റെ പിൻബലത്തിൽ കോടതി ശ്രീ. ദിലീപിനെ ശിക്ഷിക്കട്ടെ, അതുവരെ ഞാനും എന്റെ പ്രാർത്ഥനകളും ശ്രീ.ദിലീപിനൊപ്പമുണ്ടാവും. എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ ആഗ്രഹിക്കുന്നത്, അതിനുശേഷവും എൻ്റെ മനസ്സ് അദ്ദേഹത്തോടൊപ്പമുണ്ടാവും എന്നാണ്. Onam vacation കഴിഞ്ഞ് കോടതി നാളെ തുറക്കുന്നതിനാൽ ഓഫീസ് തിരക്കുകൾ എനിക്ക് കുറച്ചധികമുണ്ട്. പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയാനായി ഇപ്പോൾ സമയം അനുവദിക്കുന്നില്ല. നേരത്തെ പറഞ്ഞത് ഇവിടെ താഴെ ലിങ്കിൽ ഉണ്ട്. ശ്രീ. ദിലീപിന് രണ്ട് തവണ ഹൈകോടതി ജാമ്യം നിഷേധിച്ചു എന്നത് കൊണ്ട് ഇരുവരെ പറഞ്ഞതിൽ നിന്ന് ഒരടി പോലും ഞാൻ പിന്നോട്ട് പോയിട്ടില്ല. പോവുകയുമില്ല. ഒരക്ഷരം പോലും ഞാൻ പിൻവലിച്ചിട്ടില്ല. പിൻവലിക്കുകയുമില്ല. ശ്രീ.ദിലീപിന് എന്റെ കട്ട സപ്പോർട്ട്!!