Latest News

ദുബായ്: ദുബായിലെ പ്രവാസി മലയാളികൾക്ക് ഞെട്ടലുളവാക്കി മലയാളി യുവതിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ദുബായിലെ എമിറേറ്റ് ആശുപത്രിയിലെ നേഴ്‌സായിരുന്നു. ഒരുമാസം മുമ്പാണ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് ആന്റണി ജോസ് ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി 11 മണിയോടെ ശാന്തിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് മരണവിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്.

അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു. ഭര്‍ത്താവായ ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയായ ആന്റണി ജോസ് ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

Read more.. കുരുന്നുകളുടെ കണ്ണിലേയ്ക്ക് നോക്കി ഏത് അച്ഛനാണ് ഈ കടുംകൈ ചെയ്യാനാവുക..? ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചു , അച്ഛനൊപ്പംപള്ളിയില്‍ പോയ ആ കുരുന്നുകള്‍ അറിഞ്ഞിരുന്നില്ല ഇത് അവരുടെ അവസാന യാത്രയായിരിക്കുമെന്ന്

പൊലീസ് കസ്റ്റഡി കാലാവധി നാളെ തീരാനിരിക്കെ നടിയെ ആക്രമിച്ച കേസിലെ പ്രധാനി പൾസർ സുനിയെ ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. മാധ്യമങ്ങളുടെയൊന്നും കണ്ണിൽപെടാതെ അതിരാവിലെയായിരുന്നു പൊലീസ് നീക്കം.നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി കാക്കനാട് ജയിലിൽ കഴിയുമ്പോഴാണ് പൾസർ സുനിയെന്ന സുനിൽ കുമാർ രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചത്.

നാദിർഷയെയും ദിലീപിന്റെ മാനേജരെയുമാണ് വിളിച്ചത് സംസാരിച്ചതെന്നും കണ്ടെത്തി. നടിയെ ആക്രമിച്ച കേസിലേക്ക് തങ്ങളെ വലിച്ചിഴക്കുമെന്ന് ഭീഷണിപ്പെടുത്താനാണ് ‍വിളിച്ചതെന്ന് ദിലീപ് പരാതിയും നൽകിയിരുന്നു. തുടർന്ന് സുനിൽ കുമാറിനെ ജയിലിൽ ചോദ്യം ചെയ്തപ്പോൾ കിട്ടിയ മൊഴി ദിലീപിനും കൂട്ടർക്കും എതിരായി. ഇതോടെ നടിക്കെതിരെ നടന്ന അതിക്രമത്തിന് പിന്നിൽ ഗു‍ഡാലോചന ഉണ്ടായെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി. ഇതിനൊപ്പമാണ് ജയിലിലെ ഫോൺ ഉപയോഗത്തിനുള്ള കേസും റജിസ്റ്റർ ചെയ്തത്. ഈ കേസിന്റെ അന്വേഷണത്തിനായാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയതെങ്കിലും നടി ആക്രമിച്ച കേസിന്റെ ഗൂഡാലോചനയെക്കുറിച്ചാണ് പ്രധാനമായും അറിയേണ്ടിയിരുന്നത്. നേരത്തെ ജയിലിൽ ചോദ്യം ചെയ്തപ്പോള്‍ ദിലീപിനെതിരെ മൊഴി നൽകിയെങ്കിലും പിന്നീട് കൂടുതലൊന്നും വെളിപ്പെടുത്താൻ സുനിൽ കുമാർ തയ്യാറായില്ല.

കസ്റ്റഡിയിൽ ലഭിച്ച ശേഷം കഴി‍ഞ്ഞ ദിവസങ്ങളിലെല്ലാം അന്വേഷണ സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിയെ ചോദ്യംചെയ്ത ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലും രാത്രി പാർപ്പിച്ച തൃക്കാക്കര സ്റ്റേഷനിലും മാധ്യമ പ്രവർത്തകർ എത്തിയെങ്കിലും പ്രതിയെ മറ്റൊരിടത്തേക്ക് മാറ്റിയെന്ന മറുപടിയാണ് ലഭിച്ചത്. അതിരാവിലെയായിരുന്നു സ്റ്റേഷൻ മാറ്റം. എന്നാൽ കൂട്ടുപ്രതികളെ നാലുപേരെ പിന്നീട് രാവിലെ ഒൻപതോടെ ഇവിടെ നിന്ന് കൊണ്ടുപോയത്

വേളി റെയില്‍വേ ട്രാക്കില്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്ത ഷിബിയുടെ പെരുമാറ്റത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പൊരുത്തക്കേടുകള്‍ ഉളളതായി അടുത്ത ബന്ധുകള്‍ പറയുന്നു. അമ്മയുടെ മരണശേഷം പലപ്പോഴും അയാള്‍ വളരെ വയലന്റ് ആയിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നു. ഭാര്യ ഹന്ന ജോസുമായി പലപ്പോഴും നിസാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുമായിരുന്നു. എന്നാല്‍ കുട്ടികളെ അയാള്‍ക്ക് ജീവനായിരുന്നു. പലവട്ടവും ഹന്നയെ ഷിബി ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഉണ്ടായ വഴക്കില്‍ ഹെല്‍മറ്റ് വെച്ച് ശരീരമാസകലം തല്ലി. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.

ഇരുവരുടെയും പിതാക്കന്മാർ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്‌സിലെ അടുത്തടുത്ത ഫ്ലാറ്റുകളിലാണ് ഇരുവരുടെ വീട്ടുകാര്‍ താമസിച്ചിരുന്നത്. ആ പരിചയം പ്രണയമായപ്പോള്‍ ആദ്യം വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ഒടുവില്‍ മക്കളുടെ ആഗ്രഹത്തിന് വഴങ്ങികൊടുത്തു. അതിനിടയിലാണ് ഹന്ന ജോസിന്റെ പിതാവ് സര്‍വ്വീസില്‍ ഇരുന്ന് മരിക്കുന്നത്. ആശ്രിത നിയമനം വഴി പോലീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരിയായി ഹന്നക്ക് ആ ജോലി ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ഷിബി തന്നെ. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് ഷിബി എന്ന് ബന്ധുകള്‍ പറയുന്നു. ദേഷ്യം വന്നാല്‍ പിന്നെ കണ്ണും മൂക്കും കാണാത്ത പ്രകൃതമാണ് ഷിബിയുടേത്.

ആദ്യമൊക്കെ കുറെ സഹിച്ചെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഉപദ്രവം കൂടി വന്നു. മേലുദ്യോഗസ്ഥരായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് പോയാലും പിന്നെയും കാര്യങ്ങള്‍ വഷളാകാറുണ്ടായിരുന്നു. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഗാര്‍ഹിക പീഡനത്തിന് ഹന്ന ജോസ് തിരുവനന്തപുരം കോടതിയില്‍ കേസ് കെടുത്തു. ഹന്നയുടെ പേരിലുളള വീട്ടില്‍ കയറരുതെന്ന് കോടതി ഉത്തരവും നല്‍കി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി മറ്റൊരു സ്ഥലത്തായിരുന്നു ഷിബിയുടെ താമസം.എന്നാല്‍ ഒരു ദിവസത്തില്‍ പലതവണ ഷിബി ഹന്നയേയും കുട്ടികളേയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഉപദ്രവം കൂടി വന്നതോടെ സായുധ പോലീസ് ക്യാമ്പിന് ഉളളിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റാന്‍ ഹന്നയും മക്കളും തീരുമാനിച്ചു. ചുറ്റും താമസിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ അവിടെയെത്തി ഉപദ്രവിക്കില്ലെന്ന് കരുതിയാണ് ഹന്ന അങ്ങനെയൊരു തീരുമാനം എടുത്തത്.

എന്നാല്‍ എസ്എപി ക്യാമ്പിലേക്ക് വീടുമാറാനുളള തീരുമാനത്തെ ഷിബി ശക്തിയായി എതിര്‍ത്തു. കൊലപ്പെടുത്തുന്നതിന്റെ മുമ്പത്തെ ദിവസം സാധാരണ പോലെ ഷിബി വിളിച്ചപ്പോള്‍ ആര്‍ക്കും അസ്വഭാവികത ഒന്നും തോന്നിയില്ല. സാധാരണ ഫോണ്‍വരുമ്പോള്‍ മക്കള്‍ക്ക് കൊടുക്കാറാണ് പതിവ്. മകന്‍ ഫോണ്‍ എടുത്തപ്പോള്‍ ഇന്ന് വൈകിട്ട് നമുക്ക് വെട്ടുകാട് പളളിയില്‍ പോകണം ഒരുങ്ങി നില്‍ക്കാന്‍ അന്നാമ്മ(ഹന്ന)യോട് പറയണമെന്ന് പറഞ്ഞു. എല്ലാ വെളളിയാഴ്ച്ചകളിലും വെട്ടുകാട് പളളിയില്‍ പോകാറുണ്ടായിരുന്നതാന്‍ അതില്‍ ആര്‍ക്കും അസ്വഭാവികത തോന്നിയില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി കടുത്തപനിയായിരുന്നു കുട്ടികള്‍ക്ക്.

അതൊന്നും പറഞ്ഞാല്‍ അനുസരിക്കാത്ത കൂട്ടത്തിലായിരുന്നതിനാല്‍ കുട്ടികളുടെ മാതാവ് എതിര്‍ക്കാന്‍ പോയില്ല. വെളളിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെ ചെമ്പിലോട് ഉളള ഹന്നയുടെ വീട്ടില്‍ ഷിബി എത്തി. എസ്എപി ക്യാമ്പിലേക്ക് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടയിലാണ് ഷിബി എത്തിയത്. മക്കളായ ഫെബയേയും ഫെബിയേയും ഒരു മണിക്കൂറിനുളളില്‍ തിരികെ വിടാമെന്ന ധാരണയിലാണ് വീട്ടില്‍ നിന്ന് കൊണ്ട് പോകുന്നത്. ഷിബിയുടെ പെരുമാറ്റത്തിലെവിടെയും ഹന്നക്കും ഒരു സംശയവും തോന്നിയില്ല. എന്നാല്‍ മക്കളേയും കൊണ്ട് യാത്ര പുറപ്പെടും മുമ്പ് ബൈക്ക് മുന്‍പോട്ട് എടുത്തശേഷം ഷിബി തന്നെ തിരിഞ്ഞ് ഒന്നു നോക്കിയായതായി ഹന്ന ഓര്‍ക്കുന്നു.കുറച്ച് നിമിഷം നോക്കി നിന്ന ശേഷം ബൈക്ക് ഓടിച്ച് മക്കളുമായി ഷിബി പോയി. അത് തന്റെ അവസാനത്തെ കാഴ്ച്ചയായിരിക്കുമെന്ന് ഓര്‍ത്തില്ലെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ഹന്ന പറഞ്ഞു. രാത്രി വളരെ വൈകിയിയും കുട്ടികളെ കാണാതായപ്പോള്‍ പലവട്ടം ഷിബിയെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കി. പരിഭ്രാന്തയായ ഇവര്‍ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസിലെത്തി പരാതി നല്‍കി.

അപ്പോഴും മക്കള്‍ക്ക് അരുതാത്തതൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന പ്രതീക്ഷയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. എല്ലാം നശിച്ചില്ലേ എന്ന് നീട്ടി അലമുറയിട്ട് കരയാന്‍ മാത്രമേ അവര്‍ക്ക് ഇപ്പോള്‍ കഴിയുന്നുളളു. ഒരു തെറ്റും ചെയ്യാത്ത രണ്ട് കുരുന്നുകളുടെ ജീവനെടുത്ത പിതാവിന്റെ ക്രൂരതയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കൊച്ചുവേളി നിവാസികളും .

അച്ഛനോടൊപ്പം ബുള്ളറ്റില്‍ മീന്‍പിടിക്കാന്‍ വലിയവേളി നൂറടി പാലത്തിന് സമീപത്തെ കായലില്‍ എത്തിയതായിരുന്നു ഫേബയും ഫെബിനും. കളിച്ചു ചിരിച്ച് പാലത്തിന് മുകളിലേക്ക് പോയ കുട്ടികളുടെ ചേതനയറ്റ ശരീരമാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ കണ്ടു ഞെട്ടിയത്. ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചതിന് ശേഷമാണ് കൃത്യം ചെയ്യാന്‍ ഷിബി നൂറടിപ്പാലത്തിലേക്ക് പോയത്. ഇത് മക്കള്‍ക്ക് വേണ്ടി വച്ചതാവാമെന്ന് കരുതുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ഒരു വെട്ടുകത്തി ഷിബി ബാഗില്‍ കരുതിയിരുന്നു. കുട്ടികളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഇത് കണ്ടെത്തി. ഒരു സ്‌കൂള്‍ ബാഗും കണ്ടെത്തിയെങ്കിലും പഴയ തുണികള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്.

ചുവന്ന ടീ ഷര്‍ട്ടും നീല പാന്റുമായിരുന്നു ഫെബിന്‍ ധരിച്ചിരുന്നത്. ആദ്യം ഫേബയെ വെട്ടിയതിനുശേഷം ഇളയമകന്‍ ഫെബിനെതിരെ തിരിഞ്ഞിരിക്കാമെന്നാണ് നിഗമനം. കൈകള്‍ രണ്ടും തലയോട് ചേര്‍ത്ത് തലയിലേക്ക് വന്ന വെട്ടിനെ തടയാന്‍ ശ്രമിച്ച നിലയിലായിരുന്നു ഫെബിന്‍ കിടന്നിരുന്നത്.

Read more.. കൺമണിയെ കാത്തിരുന്ന പ്രവാസിക്ക് കൈയെത്തും ദൂരത്തു ദാരുണ അന്ത്യം

സുപ്രീംകോടതിയുടെ വിധി ഉണ്ടായാലും തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ലന്ന് റിപ്പോര്‍ട്ട്. നിലവറയിലെ അമ്യൂല്ല്യശേഖരങ്ങളുടെ കണക്കെടുക്കാന്‍ നിലവറയുടെ പൂട്ട് സ്‌ഫോടനം നടത്തി തുറക്കേണ്ടിവരുമെന്നും അല്ലാതെ ഒരാള്‍ക്ക് പോലും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ബി നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ടത്. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെങ്കില്‍ ബി നിലവറ തുറന്നെ മതിയാവൂ. അത് ആചാരങ്ങളെയോ ആരുടെയെങ്കിലും മതവികാരത്തെയോ വ്രണപ്പെടുത്തില്ല. നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നു പറഞ്ഞ കോടതി, നിലവറയിലെ കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും വ്യക്തമാക്കി.

നിലവറ തുറന്ന് പരിശോധിക്കുന്നത് സംബന്ധിച്ച അഭിപ്രായം ആരായാനായി അമിക്കസ് ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് ചേര്‍ത്ത് മറുപടി ഉടന്‍ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടിരുന്നു. എ നിലവറയില്‍ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയത്. ഇതിലും ഇരട്ടി ബി നിലവറയില്‍ കാണുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ബി നിലവറയുടെ ആദ്യ വാതില്‍ കടന്നാല്‍ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ആര്‍ക്കും പൊളിക്കാനാവരുതെന്നതായിരുന്നു ലക്ഷ്യം. ഇതിന് പൂട്ടുമുണ്ട്. പൂട്ട് തുറന്നാല്‍ അകത്ത് കയറാം. എന്നാല്‍ ഈ പൂട്ട് തുറക്കാന്‍ ഇന്ന് ആര്‍ക്കും അറിയില്ലെന്നാണ് രാജകുടുംബത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.

പൂട്ടു തുറക്കാനുള്ള താക്കോല്‍ രാജകുടുംബത്തിലുണ്ട്. എന്നാല്‍ നവസ്വരങ്ങളുടെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് വാതില്‍ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കില്‍ പൂട്ടുമ്പോള്‍ ഉപയോഗിച്ച ഒന്‍പത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്. ഇതിനെ കുറിച്ച് ആര്‍ക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാന്‍ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഉരുക്ക് വാതില്‍ സ്‌ഫോടനത്തിലൂടെ മാത്രമേ തകര്‍ത്ത് അകത്ത് കയറാന്‍ പറ്റൂവെന്നതാണ് സാഹചര്യം. ക്ഷേത്രത്തിലെ ബി നിലവറ ശ്രീകോവിലിനോട് ചേര്‍ന്നാണ് സ്ഥതിചെയ്യുന്നത്. ഇത് തകര്‍ത്താല്‍ ക്ഷേത്രത്തെ എങ്ങനെ ബാധിക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.
ഉരുക്ക് വാതില്‍ മുറിച്ചെടുക്കാനുള്ള കട്ടര്‍ കൊണ്ടു വരികെയാണ് മറ്റൊരു പോംഴി.എന്നാല്‍, അമൂല്യമായ കൂടുതല്‍ സൂക്ഷിപ്പുകള്‍ ഉണ്ടെന്ന് കരുതുന്ന ബി നിലവറ തുറക്കാനാവില്ലെന്നാണ് രാജകുടുംബത്തിന്റെ നിലപാട്.

ഗള്‍ഫില്‍ വെച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി വേണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവും അംഗീകരിക്കാനാകാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പിന്‍വലിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സൗദിയില്‍ മരണപ്പെട്ട വയനാട് സ്വദേശിയായ ജയപ്രകാശിന്റെ മൃതദേഹം എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേര് പറഞ്ഞ് കൊണ്ടുവരാന്‍ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ല. ഗള്‍ഫ് മേഖലയില്‍ നിന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാവശ്യമായ നടപടികളാണ് വേണ്ടത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പുതിയ ഉത്തരവിനെതിരെ പ്രവാസികളും വ്യാപക പ്രതിഷേധത്തിലാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ പ്രവാസലോകത്തു നിന്നും ശക്തമായി ഉയര്‍ന്നു വരുന്നത്. മൃതദേഹം അയക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണമെന്നാണ് പുതിയ നിബന്ധന. മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണു ഹാജരാക്കേണ്ടത്. ഇതനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കാന്‍ നാല് ദിവസമെങ്കിലും എടുക്കും.

മരണം സംഭവിക്കുന്നത് വാരാന്ത്യത്തിലാണെങ്കില്‍ അത് ആറു ദിവസമാകും. മാത്രമല്ല, 48 മണിക്കൂര്‍ മൃതദേഹം കേടാവാതെ സൂക്ഷിക്കുന്നതിനാണ് എംബാം ചെയ്യുന്നത്. പുതിയ ഉത്തരവ് പ്രകാരം എംബാമിംഗിനു ശേഷം രണ്ടു ദിവസം കൂടി മൃതദേഹം സൂക്ഷിക്കേണ്ടിവരും. ആ അവസ്ഥയില്‍ ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലായിരിക്കും മൃതദേഹം വിമാനത്തില്‍ കയറ്റേണ്ടി വരുക. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

നിലവില്‍ യു.എ.ഇയില്‍ മാത്രം ഒരു ദിവസം ശരാശരി ഒന്‍പത് ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇത്രയും മൃതദേഹങ്ങള്‍ 48 മണിക്കൂര്‍ സൂക്ഷിച്ചുവെക്കുന്നതിനുള്ള സൗകര്യക്കുറവും എംബാമിംഗ് യൂണിറ്റിലുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫിലെ മുഴുവന്‍ ഇന്ത്യന്‍ പ്രവാസികളെയും ബുദ്ധിമുട്ടിലാക്കികൊണ്ട് ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നാണ് പ്രവാസ ലോകത്തിന്റെ ആവശ്യം. പ്രശ്‌നം വിവിധ പ്രവാസി സംഘടനകളും ജനപ്രതിനിധികളും മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച ഒരു വിശദീകരണവും പുറത്തുവന്നിട്ടില്ല.

അതേസമയം ഈ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിമാന കമ്പനികളും തയ്യാറാകുന്നില്ല. ഷാര്‍ജക്കടുത്ത് ദൈദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ ഷാര്‍ജ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തിയപ്പോള്‍ കരിപ്പൂരില്‍ നിന്ന് ഇ മെയിലില്‍ എത്തിയ നിര്‍ദേശം ചൂണ്ടിക്കാട്ടി അവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അവസാനം സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഇടപ്പെട്ട് മണിക്കൂറുകളോളം സമയമെടുത്ത് അധികൃതരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം വിമാനത്തില്‍ കയറ്റാന്‍ തയാറായത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് പുതിയ ഉത്തരവ് പിന്‍വലിച്ച് അക്കാര്യം വിമാനക്കമ്പനികളെ അറിയിക്കുകയും നിലവിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു.

സ്വദേശി സ്ത്രീയുടെ നഗ്ന വീഡിയോ രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ പ്രവാസി യുവാവിന് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ഡ്രസിംഗ് റൂമില്‍ വസ്ത്രം ധരിച്ചു നോക്കുന്നതിനിടെയാണ് 25 കാരനായ ശ്രീലങ്കന്‍ യുവാവ് , എമിറാത്തി യുവതിയുടെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

34 കാരിയായ യുവതി കായിക വസ്ത്രം വാങ്ങാനായാണ് കടയിലെത്തിയത്. തുടര്‍ന്ന് താന്‍ എടുത്ത വസ്ത്രം ധരിച്ചു നോക്കുന്നതിനിടെയാണ് സംഭവം. മുറിയുടെ വാതിലിന്റെ അടിയിലൂടെ മൊബൈലുമായി കൈ നീണ്ടുവരുന്നത് കണ്ട യുവതി നിലവിളിക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് യുവാവ് അപ്രത്യക്ഷനായി. അഞ്ച് മിനിറ്റിനു ശേഷം പുറത്തിറങ്ങിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി നടത്തിയ തെരച്ചിലില്‍ കടയുടെ മാറ്റൊരു വശത്ത് ഒന്നുമറിയാത്ത രീതിയില്‍ കൂസലില്ലാതെ നടന്ന പ്രതി പിടിയിലാകുകയായിരുന്നു.

എമിറാത്തി സ്ത്രീയുടെ സ്വകാര്യത ലംഘിനം, രഹസ്യമായി വീഡിയോ പകര്‍ത്തല്‍ എന്നിവയില്‍ പ്രതി കുറ്റക്കാരനാണെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കണ്ടെത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സ്വന്തം അച്ഛനും സഹോദരനുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടി കടുത്ത സ്കീസോഫ്രീനിയ രോഗിയെന്നു കണ്ടെത്തല്‍. ഒൻപതാം ക്ലാസുകാരിയുടെ പരാതിയില്‍ പോലിസ് അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍  ഒരു വർഷത്തിലധികം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ്  കോടതി സത്യം കണ്ടെത്തിയത്.

പിതാവ് തന്നെ പതിവായി പീഡിപ്പിക്കാറുണ്ടെന്നും സഹോദരന്‍ താന്‍ കുളിക്കുമ്പോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ടെന്നും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.പരാതിയിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് കഴിഞ്ഞ വർഷം ഏപ്രിൽ 16ന് പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്തു.

എന്നാല്‍  കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ പെൺകുട്ടിയുടെ പരാതി കണ്ട ജഡ്ജിക്കു സംശയം. മനോഹരമായി എഴുതിയ പരാതി. അക്ഷരത്തെറ്റോ, വെട്ടിത്തിരുത്തലോ, വ്യാകരണപ്പിശകോ ഇല്ല. പെൺകുട്ടിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. താൻ എഴുതിയ പരാതി വായിക്കാൻ പോലും പെൺകുട്ടിക്കു കഴിയുന്നില്ല. ഇതോടെ, സംശയം ഇരട്ടിച്ചു. പെൺകുട്ടിയെ മാനസികരോഗ വിദഗ്ധന്റെ പരിശോധനയ്ക്കു വിധേയയാക്കാൻ കോടതി പൊലീസിനു നിർദേശം നൽകി. മാനസികരോഗ വിദഗ്ധന്റെ കൗൺസലിങ്ങിനിടെയാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പഠിക്കാൻ മോശമായതിനാൽ പെൺകുട്ടിക്കു മൂന്നു തവണ സ്കൂൾ മാറേണ്ടി വന്നു. ഇതിനു പിതാവ് വഴക്കു പറയാറുണ്ടായിരുന്നു. അതിനാൽ, വീട്ടിൽ നിന്നു മാറി ഹോസ്റ്റലിൽ താമസിക്കാൻ ഇഷ്ടപ്പെട്ടു.

അതിനായി കണ്ടെത്തിയ വഴിയാണു പീഡനാരോപണം. സ്കൂളിൽ ബോധവൽക്കരണ പരിപാടിക്കായി വന്ന ഹെൽപ് ലൈൻ വൊളന്റിയർ എഴുതിയ കത്ത് അതേ പ്രകാരം കോപ്പിയടിച്ചാണു പരാതി തയാറാക്കിയത്. ബുദ്ധിപരമായി പെൺകുട്ടി ശരാശരിക്കു താഴെയാണെന്നും അതിനാൽ തന്റെ പ്രവൃത്തിയുടെ അനന്തര ഫലം ചിന്തിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രണ്ടാമത്തെ കുട്ടിയെ കാണാന്‍ കാത്തുനില്‍ക്കാതെ പ്രവാസി മരണത്തിന് കീഴടങ്ങി. റാന്നി സ്വദേശി ബിജു ജോര്‍ജ് (38) ആണ് കുവൈത്തില്‍ മരിച്ചത്. അവധിയ്ക്ക് നാട്ടില്‍ പോയ ഭാര്യയും മക്കളും മടങ്ങിവരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിജു ജോര്‍ജിന്റെ മരണം. ബിജുവിന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളു. ഭാര്യ ഹവലിയില്‍ ഒരു പ്രൈവറ്റ് ക്ലിനിക്കില്‍ ജോലി ചെയ്യുന്നു. മൂത്ത മകള്‍ക്ക് 3 വയസ്സ്.

പ്രിസ്മ അലൂമിനിയം കമ്പനിയിലെ ജോലിക്കാരനായിരുന്നു ബിജു. ജോലിക്കിടെ ഷോക്കടിച്ചാണ് മരിച്ചത്. ബിജുവും കുടുംബവും കുവൈറ്റ് സെന്റ് ജോണ്‍സ് ഇടവകയില്‍ ബെതാനിയ പ്രെയര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ആണ്. പാരഡൈസ് ഹോട്ടലിനു എതിര്‍വശം സ്റ്റുഡിയോ ഫ് ളാറ്റിലാണ് ബിജു കുടുംബമായി താമസിക്കുന്നത്. മൃതദേഹം ദജീജു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read more.. കുരുന്നുകളുടെ കണ്ണിലേയ്ക്ക് നോക്കി ഏത് അച്ഛനാണ് ഈ കടുംകൈ ചെയ്യാനാവുക..? ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചു , അച്ഛനൊപ്പംപള്ളിയില്‍ പോയ ആ കുരുന്നുകള്‍ അറിഞ്ഞിരുന്നില്ല ഇത് അവരുടെ അവസാന യാത്രയായിരിക്കുമെന്ന്

മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പശ്ചിമബംഗാള്‍ കലാപത്തില്‍ ഹിന്ദു സ്ത്രീയെ മുസ്ലീങ്ങള്‍ ആക്രമിക്കുന്നു എന്ന അടിക്കുറിപ്പുമായി ഔരത്ത് ഖിലോന നഹി എന്ന ഭോജ്പുരി സിനിമയിലെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. 2014 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ രംഗമായിരുന്നു പ്രചരിച്ചത്. ഹരിയാന ബിജെപി നേതാവ് വിജേത മല്ലിക് ഉള്‍പ്പെടെയുളളവര്‍ ചിത്രം സോഷ്യല്‍ മീഡിയയില് ഷെയര്‍ ചെയ്യ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു പോസ്റ്റാണ് കലാപത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ മറ്റൊരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്ന് കൊല്‍ക്കത്താ പൊലീസും മുന്നറിയിപ്പ് നല്‍കി.

കലാപത്തിന് പിന്നി്ല്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. പര്‍ഗനാസ് സ്വദേശിയായ 17കാരന്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് കലാപം ആരംഭിച്ചത്.

സ്വന്തം സഹോദരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഗര്‍ഭിണിയായ 12കാരി അമ്മയാകാനൊരുങ്ങുന്നു. കൊച്ചിയിലാണ് സംഭവം. ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ജുവനൈല്‍ കേസില്‍ അറസ്റ്റിലായ ശേഷം ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങി. ജീവന്‍ പോലും അതീവ അപകടകരമായ അവസ്ഥയില്‍ പ്രസവത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി നഗരത്തിലെ നിരാലംബയായ ഈ പന്ത്രണ്ടുകാരി പെണ്‍കുട്ടി.

ഗർഭം അലസിപ്പിക്കാൻ കഴിയാത്ത വിധം ഭ്രൂണം വളർച്ചയെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചതോടെ കുട്ടിയെ അമ്മയാകാൻ തയ്യാറെടുപ്പിക്കാൻ ഉത്തരവായി. എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു കെയർ ഹോം തയ്യാറാക്കി അവിടെയാണ് പെൺകുട്ടിയെ ഇപ്പോൾ പരിചരിക്കുന്നത്.

അഞ്ച് മാസങ്ങൾക്ക് മുൻപ് ആണ് ബലാത്സംഗ വിവരം പുറത്തു വരുന്നത്.ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ അധികൃതരും ആശയക്കുഴപ്പത്തിലായി. പോരാത്തനിന് രക്തബന്ധമുള്ളവരും. പെണ്‍കുട്ടി 22 ആഴ്ച്ച ഗര്‍ഭിണിയാണിപ്പോള്‍.എറണാകുളം ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗും പ്രസവത്തില്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള വിധത്തില്‍ ചികിത്സയും എത്തിക്കുന്നുണ്ട്. ഇതിനിടെ കോടതിയുടെ അനുമതിയോടെ ബലാത്സംഗത്തിന് ഇരയായവള്‍ എന്ന പരിഗണനയില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള സാധ്യത ആരാഞ്ഞെങ്കിലും അതുണ്ടായില്ല

പെണ്‍കുട്ടിയുടെ ചെറുപ്രായവും ശാരീരിക നിലയും മറ്റു കാരണങ്ങളാലും ഇത് നടക്കാതെ പോയെന്നാണ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും പറയുന്നത്. അമ്മ മാത്രമാണ് പെണ്‍കുട്ടിക്ക് രക്ഷിതാവായിട്ടുള്ളത്. പെണ്‍കുട്ടി പ്രസവിച്ച ശേഷം മറ്റു കാര്യങ്ങള്‍ നോക്കാമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നത്. കുട്ടിയെ മറ്റാര്‍ക്കെങ്കിലും ദത്തുനല്‍കാനുള്ള സാധ്യതകളും ഇവര്‍ തേടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പ്രസവിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ കൂടി വരുകയാണ്.കളമശ്ശേരി സ്വദേശിയായ പതിനാറു വയസുകാരി കാക്കനാട്ടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ 12 വയസുകാരനായിരുന്നു പിതാവായത്. മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും വേണ്ടത്ര ലഭിക്കാത്ത കുട്ടികളാണ് പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ ഇരയാകുന്നത്.

Copyright © . All rights reserved