നടി ആക്രമിക്കപ്പെട്ട കേസില്‍ സുനി ബ്ലാക്മെയില്‍ ചെയ്തെന്ന ദിലീപിന്റെയും നാദിര്‍ഷയുടെയും പരാതി സംബന്ധിച്ച് പൊലീസ് അന്വേഷിക്കും. കേസിലെ ഗൂഢാലോചന കേസില്‍ ഉടന്‍ വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ദിലീപും നാദിര്‍ഷയും പരാതി നല്കാന് വൈകിയതാണ് അന്വേഷിക്കുക. സുനി ജയിലില്‍നിന്ന് തുടര്‍ച്ചയായി വിളിച്ചിട്ടും ഇവര്‍ പരാതിപ്പെട്ടത് ആഴ്ചകള്‍ക്ക് ശേഷം മാത്രമാണ്. പരാതി വൈകാന്‍ ഇടയാക്കിയ സാഹചര്യങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യത്തിത്തിലെ ഗൂഢാലോചന പുറത്തുവരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്
കാക്കനാട് ജയിലില്‍ നിന്ന് ഏപ്രില്‍ ആദ്യവാരമാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും സുനി വിളിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ സുനി ഇവരെ വിളിച്ചിട്ടും ഇവര്‍ ഇതിനെതിരെ പൊലീസില്‍ പരാതി നല്കാന് വൈകിയിരുന്നു. സംഭവത്തിന് ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ദിലീപും നാദിര്‍ഷയും ഡി.ജി.പിക്ക് പരാതി നല്‍കിയത്.
ജയിലില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഫോണ്‍ വന്നിട്ടും തുടക്കത്തില്‍ എന്തുകൊണ്ട് ഇവര്‍ ഇത് മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ ചോദ്യം. ദിലീപിന്റെയും നാദിര്‍ഷയുടെയും പരാതിയില്‍ ഇതുവരെ പൊലീസ് കേസ് എടുക്കാത്തതും ഇതുകൊണ്ടാണ്. ഇക്കാര്യത്തില്‍ പൊലീസിന് പല സംശയങ്ങളും ഉണ്ട്. ഇതില്‍ വ്യക്തത തേടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമെ ഇനി ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുകയുള്ളൂ എന്നാണ് സൂചന.
ജയിലില്‍നിന്ന് സുനി ദിലീപിനെഴുതിയ കത്ത് സംബന്ധിച്ച ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിനു സാധിച്ചിരുന്നില്ല. സുനിയെയും കത്തെഴുതിയ വിപിന്‍ലാലിനെയും പോലീസ് കഴിഞ്ഞ ദിവസം ഒന്നിച്ചിരുത്തി ചോദ്യംചെയ്തിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചില്ല. ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്ത വിഷ്ണുവിനെയും സുനിലിനെയും ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു
ഒരു കാലത്ത് മിനി സ്ക്രിനിലൂടെ മലയാളികളുടെ വീടുകളിലെന്നും മുഴങ്ങുന്ന ശബ്ദമായിരുന്നു രഞ്ജിനി ഹരിദാസിന്റെത്. കൊച്ചു കുട്ടികള്‍ക്ക് പോലും ഈ പേര് സുപരിചിതം. ഇംഗ്ലീഷ് ചടുലതയിലൂടെ ചാനല്‍ അവതാരകര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ രഞ്ജിനി ഹരിദാസ്. സാമൂഹികപ്രശ്നങ്ങള്‍ക്കെതിര ഉയരുന്ന ഈ ശബ്ദം വിവാദങ്ങളുടെ നിത്യതോഴി കൂടിയാണ്. ഇന്ന് ആ പേര് കേള്‍ക്കുന്നില്ല. ഏഷ്യാനെറ്റില്‍ നിന്നും ഫ്ളവേഴ്സിലേക്ക് ചേക്കേറിയതോടെ കരിയര്‍ അവസാനിച്ചത് പോലെ ആയ രഞ്ജിനി ഹരിദാസ് മനസ്സ് തുറക്കുന്നു. 32-ാം വയസ്സില്‍ ഞാനൊരു കുട്ടിയെ ദത്തെടുക്കുമെന്ന് പറഞ്ഞിരുന്നു. പരോക്ഷത്തില്‍ അത് സംഭവിച്ചിരിക്കുന്നു. വിവാഹ ഏര്പ്പാടിലോന്നും എനിക്ക് താത്പര്യമില്ല. വിവാഹം കഴിക്കാന്‍ അമ്മയും നിര്‍ബന്ധിക്കാറില്ല. അഥവാ എന്നെ നന്നായി മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തിയാല്‍ മാത്രമായിരിക്കും വിവാഹം. ഇപ്പോള്‍ എന്റെ വീട്ടിലെ തോട്ടക്കാരനായ പപ്പുവും ഭാര്യയ്ക്കും ഉണ്ടായ കുട്ടി എനിക്ക് മകളെ പോലെയാണ്.
ആ കൊച്ചിന് നാലര വയസ്സുണ്ട്. ഞാനാണ് അവളെ പഠിപ്പിക്കുന്നത്. എന്റെ അമ്മയ്ക്കൊപ്പമാണ് അവള് ഉറങ്ങുന്നത്. സ്നേഹവും വാത്സല്യവും ഞാനവള്‍ക്ക് കൊടുക്കുന്നതുകൊണ്ട് കാര്യങ്ങള്‍ ദത്തെടുത്തത് പോലെയായി. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ സീസണ് 7 കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റില്‍ നിന്നും ഞാന്‍ ഫ്ളവേഴ്സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റില്‍ നിന്നും വിളി നിര്‍ത്തി. ഇപ്പോള്‍ ഫ്ളവേഴ്സും വിളിക്കാത്ത അവസ്ഥയായി. ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റിന്റെ പരിമിതികളാണിതെന്ന് രഞ്ജിനി തുറന്നടിക്കുന്നു. സിനിമാഭിനയത്തിലും ഞാന്‍ കൈവച്ചു പക്ഷെ ഒരെണ്ണം റിലീസ് അയി, മറ്റൊരെണ്ണം റിലീസ് ആയില്ല. അത് നന്നായെന്ന് വളരെ കൂളായി രഞ്ജിനി പറയുന്നു. കാരണം മറ്റൊന്നുമല്ല അതിന്റെ പ്രതിഫലം എനിക്ക് കിട്ടിയില്ലായിരുന്നു. പുരുഷ വിരോധിയായാണ് പലരും എന്നെ കാണുന്നത്. എന്നാല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആണ്‍കുട്ടികളാണ്. ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്.
ആണ് പെണ് വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാന്‍ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ലെന്നും രഞ്ജിനി പറയുന്നു. സ്ത്രീകളുടെയും മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ട്രാന്‍സ് ജെന്‍ഡേഴ്സിന്റെയും പ്രശ്നങ്ങള്‍ക്കെതിരെ ഞാന്‍ എന്നും ഉറക്കെ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് അതിന് ഒട്ടേറെ പരിഹാസങ്ങളും കളിയാക്കലും കിട്ടി. അതോടൊപ്പം എന്നെ ട്രാന്‍സ് ജെന്‍ഡറായി കാണുന്നവരും ഒരുപാടുണ്ടെന്നാണ് രഞ്ജിനി പറയുന്നു. മനുഷ്യത്വത്തിന് മുന്നില്‍ അതൊന്നും വലിയ പ്രശ്നമല്ലെന്നും രഞ്ജിനി പറയുന്നു.
കുട്ടിക്കാലത്ത് അച്ഛന് തെരുവില്‍ നിന്ന് കിട്ടിയ പോമറേനിയന്‍ പട്ടിയെ വീട്ടില്‍ കൊണ്ടുവന്നതോടെയാണ് എനിയ്ക്ക് പട്ടി പ്രേമം തുടങ്ങുന്നത്. അച്ഛന് മരിച്ച് കുറച്ച് നാള് കഴിഞ്ഞ് ഈ പട്ടിയും മരിച്ചു. ഇതോടെ വലിയ ഷോക്കായി.പിന്നീട് പെറ്റ്സിനെ ഒന്നും വളര്‍ത്തിയില്ല. ഞാന്‍ ജോലിക്ക് പോയതോടെ അമ്മ വീട്ടില്‍ ഒറ്റയ്ക്കായി ഇതോടെയാണ് വീണ്ടും പട്ടിക്കുട്ടിയെ വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയതെന്നും രഞ്ജിനി പറയുന്നു. പട്ടിയോടെന്നല്ല. എല്ലാ ജീവികളോടും രഞ്ജിനിക്ക് അനുകമ്പയാണ്. അതുകൊണ്ടൊക്കെ തന്നെ ബാറ്റ്കൊണ്ട് കൊതുകിനെ കൊല്ലാറില്ല. വരിവരിയായി പോകുന്ന ഉറുമ്പിനെയും ഞാന്‍ ശല്യം ചെയ്യാറില്ല. തൃശൂര്‍ കേന്ദ്രമാക്കി ഹ്യുമാനിറ്റി ഫോര്‍ ആനിമല്‍സ് എന്നൊരു സംഘടന ഞങ്ങള്‍ക്ക് ഉണ്ട്. തെരുവില്‍ ഇറക്കി വിടുന്നതും പരിക്കുപറ്റിയതുമായപട്ടികളെയും പൂച്ചകളെയും സംരക്ഷിക്കുക എന്നതാണ് ദൗത്യം.
അരയ്ക്ക് താഴോട്ട് തളര്‍ന്നു പോയ മൃഗങ്ങളെ എന്റെ വണ്ടിയില്‍ കയറ്റി കോയമ്പത്തൂരോ തിരുപ്പൂരോ ഉള്ള മൃഗാശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കും.തെരുവില്‍നിന്ന് കിട്ടിയ രണ്ട് പട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. അതില്‍ ഒന്ന് ആരോ ആസിഡ് ഒഴിച്ചു പൊള്ളിച്ച പട്ടിയായിരുന്നു. അതിന്റെ സ്നേഹം അത് കണ്ടുതന്നെ അറിയണം. സമൂഹ മാധ്യമങ്ങളില്‍ നിന്ന് അടുത്തിടെയായി ഒന്ന് ഒതുങ്ങിയത് പോലായല്ലോ എന്ന് പലരും പറയുന്നുണ്ട്. ഇന്ന് എല്ലാവക്കും തുറന്നു പ്രതികരിക്കാന്‍ സമൂഹ മാധ്യമങ്ങളുണ്ട്. ആ രംഗത്ത് പ്രതികരിക്കാന്‍ കരുത്തുറ്റ ആളുകളും ഉണ്ട്. ജോയ് മാത്യുവിന്റെ ഒരു കടുത്ത ഫാന്‍ ആണ് ഞാന്‍. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഞാന്‍ സംസാരിക്കുന്നത് കൊണ്ട് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. ഒരിക്കലും രാഷ്ട്രീയത്തില്‍ എനിക്ക് തരണം ചെയ്യാന്‍ കഴിയില്ല, രാഷ്ട്രീയം വലിയൊരു സിസ്റ്റമാണ് അതില്‍ പെട്ടുപോയാല്‍ പുറത്തിറങ്ങാന്‍ കഴിയില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ക്കുന്നു.
യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജ് (34) പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. സജിന്‍ അവസാനമായി സന്ദേശമയച്ച യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതിനാല്‍ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍, മറ്റ് സാധ്യതകളും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. വിശദമായ അന്വേഷണത്തിനായി പൊലീസ് സജിന്‍രാജിന്റെ സ്വദേശമായ പാലക്കാട്ടെത്തി. സജിന്‍രാജിന്റെ അവസാനസന്ദേശമെത്തിയ യുവതി, ഇയാള്‍ ഉപയോഗിച്ച കാര്‍ വാടകയ്ക്ക് നല്കാന് ഇടനിലക്കാരനായ ബിജെപി സംസ്ഥാന നേതാവിന്റെ സഹായി, പണം കടം കൊടുത്ത മറ്റൊരാള്‍ എന്നിവരെ പൊലീസ് ചോദ്യംചെയ്യും. ‘താങ്ക്സ് ഫോര്‍ ഓള്, ഇനി ഒരിക്കലും കാണില്ല. നാളെ എന്റെ ശവം കാണാന്‍ വരണം. പോസ്റ്റുമോര്‍ട്ടം നടത്തി രാവിലെ ശവമെത്തും’- ഇതായിരുന്നു യുവതിക്കയച്ച അവസാന സന്ദേശം.
സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് മരണം ആത്മഹത്യയാണെന്ന പ്രാഥമികനിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍, മരണത്തിലേക്ക് നയിച്ചതിനുപിന്നില്‍ സാമ്പത്തികപ്രശ്നമോ പ്രണയനൈരാശ്യമോ ഉണ്ടോയെന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആറ്റിങ്ങല്‍ എസ്ഐ തന്‍സീമിന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘം പാലക്കാട്ടെത്തി. പാലക്കാട്- തൃശൂര്‍ അതിര്‍ത്തി സ്വദേശിയായ യുവതിയെ അന്വേഷണസംഘം ചോദ്യംചെയ്യും. വാഹനം വാടകയ്ക്ക് നല്കിയ കരമന സ്വദേശിയെ ചോദ്യംചെയ്തപ്പോഴാണ് ഇടനിലക്കാരനായ ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവിന്റെ സ്റ്റാഫിനെക്കുറിച്ച് വിവരം ലഭിച്ചത്. സജിന്‍രാജിന്റെ സുഹൃത്താണ് ഇയാള്‍. മരിക്കാന്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് സജിന്‍രാജ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് പൊലീസ് കരുതുന്നത്. തലേദിവസം ഉച്ചയ്ക്ക് ഒന്നേകാലോടെ ഇയാളുടെ രണ്ട് ഫോണും സ്വിച്ച് ഓഫായിരുന്നു. അതിനുമുമ്പ് അവസാനമായി കൂട്ടുകാരിയായ യുവതിക്ക് സന്ദേശമയച്ചു. തലയ്ക്ക് താഴെയാണ് പെട്രോള്‍ ഒഴിച്ചതെന്നതും ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്നതാണ്. മറ്റാരെങ്കിലും പെട്രോള്‍ ഒഴിച്ചതാണെങ്കില്‍ തലയിലൂടെയാകും ഒഴിക്കുക. പിടിവലിയുടെ ഒരു ലക്ഷണവും സ്ഥലത്തില്ല. മാത്രമല്ല, വാഹനത്തിനകത്തും ഒരു ബോട്ടിലില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നു. ഇതും പുറത്തെ ബോട്ടിലില്‍നിന്ന് ലഭിച്ച പെട്രോളും പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
പെട്രോളൊഴിച്ച് തീകൊളുത്തിയ ഉടന്‍ സജിന്‍ നിലവിളിച്ചിരുന്നു. ഈസമയം ഓടിവന്ന അടുത്ത കടയിലെ സെക്യൂരിറ്റിക്കാരന് മറ്റാരും ഓടിപ്പോകുന്നത് കണ്ടിട്ടുമില്ല. ഒരാള്‍ തീകൊളുത്തിയെന്ന് ഡോക്ടറോട് പറഞ്ഞത് കളവാണെന്നാണ് പൊലീസ് നിഗമനം. യുവതിയുമായി സാമ്പത്തിക ഇടപാടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ വാട്സാപ്പിലൂടെ നടത്തിയ ചാറ്റിങ്ങിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മറ്റൊരാളില്‍നിന്ന് സജിന്‍ രണ്ടുലക്ഷം രൂപ വായ്പ വാങ്ങിയതായി അച്ഛനും മൊഴിനല്‍കിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന സിഐ അനില്‍കുമാര്‍ പറഞ്ഞു.
റെയിൽവേ ട്രാക്കിൽ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വേളി കായലിനു സമീപം നൂറടിപ്പാലത്തിന് താഴയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സെബാ (9), സെബിൻ (6) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ പിതാവ് ചെങ്ങലോട് സ്വദേശി ഷിബിയെ (36) കാണാതായിട്ടുണ്ട്.
മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കൈപ്പത്തിയാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും ഒരു വെട്ടുകത്തിയും ബുളളറ്റും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് കായലിൽ ചാടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് സംശയം. ഇയാളുടെ മൃതദേഹം കണ്ടെത്തുന്നതിനായി ഫയർഫോഴ്സ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. പളളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ഇയാൾ കുട്ടികളെയും കൂട്ടി വീട്ടിൽനിന്നും പോയത്. കുട്ടികളെ കാണാനില്ലെന്ന് കാട്ടി മാതാവ് അന്ന ജോസ് പൊലീസിൽ പരാതി നൽകിയിരുന്നു.
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് രാജകുടുംബം. നിലവറ തുറക്കുന്നതില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അതൃ്പ്തിയുണ്ടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി വ്യക്തമാക്കി. നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നും സുപ്രീം കോടതിയില്‍ ഈ നിലപാട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
നേരത്തേ ബി നിലവറയുടെ പൂമുഖമായ ചെറിയ അറ മാത്രമാണ് തുറന്നത്. ബി നിലവറ ഇതുവരെ തുറന്നിട്ടില്ല. രാജകുടുംബത്തിലെ ഇപ്പോഴുള്ള തലമുറയ്ക്ക് ബി നിലവറ തുറന്നതായി അറിവില്ലെന്നും അവര്‍ പറഞ്ഞു. തിരുവമ്പാടി ക്ഷേത്രത്തില്‍ പൂശിയ വെള്ളി ബി നിലവറയില്‍ നിന്ന് എടുത്തതാണെന്ന് വിശ്വസിക്കുന്നില്ല. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതിന് ഉത്തരവാദി രാജകുടുംബമായിരിക്കില്ലെന്നും അവര്‍ പറഞ്ഞു.
ബി നിലവറ തുറക്കണമെന്ന് സുപ്രീം കോടതിയാണ് നിര്‍ദേശിച്ചത്. നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കും. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ രാജകുടുംബത്തിന്റെ അഭിപ്രായമറിയാന്‍ യോഗം വിളിച്ചു കൂട്ടണമെന്ന് അമിക്കസ് ക്യൂറിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ കൂട്ട അവധി എടുത്തു പ്രതിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലു വിളി ആയി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂവെന്ന് ആംആദ്മി പാര്‍ട്ടി. ഒരു കര്‍ഷകന്റെ മരണത്തിന് ഉത്തരവാദി എന്ന് പൊതുസമൂഹവും പോലീസും സംശയിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ ന്യായമായ രീതിയില്‍ അന്വേഷണം നടത്തി അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്താനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്ന് നടന്നുവരികയാണ്. കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കണം എന്ന് ആരും അവശ്യപ്പെടുകയില്ല. അത് സംബന്ധിച്ച ദുരൂഹതകള്‍ പോലീസ് അന്വേഷണത്തില്‍ മാറ്റപ്പെട്ട് അദ്ദേഹത്തിന് അര്‍ഹമായ ശിക്ഷ നല്‍കുന്നത് വരെ അതിനെതിരെ പ്രതികരിക്കാന്‍ ഔദ്യോഗികകമായ സംഘടനാ സംവിധാനം ഉപയോഗിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയായിട്ടാണ് ആം ആദ്മി പാര്‍ട്ടി കാണുന്നത്.
ഇത് ഒരു ക്രിമിനല്‍ കേസ് ആണ് അതിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സംഘടനാ സംവിധാനം പ്രയോഗിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ അഴിമതിക്കാരെയും കെടുകാര്യസ്ഥത പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥരെയും സംരക്ഷിച്ചുപോരുന്ന രീതിയാണ് ഇക്കാലമത്രെയും നാം കണ്ടു വന്നിട്ടുള്ളത്.ഇത് തുടരാനാവില്ല. ഇത്തരം ഭീഷിണികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങേണ്ടതില്ല. അത് കൊണ്ടുതന്നെ ഇത്തരം കൂട്ട അവധി എടുത്തുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം എന്ന് സംഘടനാ നേതാക്കളോട് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
നിങ്ങള്‍ക്ക് സംഘടനാ സ്വാതന്ത്യം കിട്ടുന്നത് ജനാധിപത്യത്തിന്റെ ബലത്തിലാണ് എന്ന് ഓര്‍ക്കുക. ആ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഉള്ള ബാധ്യതയും നിങ്ങള്‍ക്കുണ്ട്. ഇത്തരം സമരങ്ങളില്‍ നിന്ന് സര്‍വീസ് സംഘടനാ നേതാക്കള്‍ വിട്ടു നില്ക്കുക വഴി ജനാധിപത്യത്തോടുള്ള അവരുടെ നിലപാട് വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഒറ്റ സിനിമ കൊണ്ടു തന്നെ ജനഹൃദയങ്ങളില്‍ കുടിയേറിയ നടനാണു ഷൈന്‍ ടോം ചാക്കോ. എന്നാല്‍ മയക്കു മരുന്നു കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് രണ്ടു മാസം ജയിലില്‍ കിടന്നതിനെ കുറിച്ചു ഷൈന്‍ അടുത്തിടെ തുറന്നു പറയുകയുണ്ടായി. ഇതിഹാസ തിയേറ്റില്‍ ഹിറ്റായി ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ഒരു മാധ്യമത്തോട് ഷൈന്‍ ആ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ.
ഒരിക്കലും ഞാൻ ചിന്തിച്ചതല്ല ഇങ്ങനെ ഒരു കൊക്കെയിൻ കേസ് ഉണ്ടാകുമെന്ന്. പക്ഷേ, അന്നും ഞാൻ തളർന്നില്ല.കാരണം, പെട്ടെന്നൊരു ദിവസം വെള്ളിവെളിച്ചത്തിലേക്ക് വന്നതല്ല ഞാൻ. വർഷങ്ങളോളം ഇതിൽ നിന്ന് കഷ്ടപ്പാടുകൾ അറിഞ്ഞു തന്നെയാണ് വളർന്നത്. രണ്ടുമാസം കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങി. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കഥയൊന്നുമല്ല അന്ന് സംഭവിച്ചത് എന്ന് ഞാൻ പറയുമ്പോൾ ഇപ്പോഴത്തെ ചില സംഭവങ്ങൾ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം തോന്നാം. ആരൊക്കെയോ ചേർന്ന് ഉണ്ടാക്കിയ കഥ പൊളിയുമെന്നല്ലാതെ വേറെ ഒന്നും നടക്കില്ല. പക്ഷേ, ഇപ്പോഴും കേസ് നടക്കുകയാണ്. കേസിന്റെ അവസാനം സത്യമെന്തെന്ന് എല്ലാവരും അറിയും. ആരു പറഞ്ഞതാണ് നുണ, ആര് പറഞ്ഞതാണ് സത്യം എന്ന് എല്ലാവർക്കും ബോധ്യപ്പെടും. ആ ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.
ഞാനുമായി ആർക്കും ഒരു പ്രശ്നവുമില്ലായിരുന്നു. അതുകൊണ്ട് എന്നെ കുടുക്കിയാതാണെന്ന് പറയാനാവില്ല. വേറെ എന്തൊക്കെയോ പൊതുജനത്തിൽ നിന്നു മറയ്ക്കാൻ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനകളും എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ, ആരെയും കുറ്റപ്പെടുത്തുവാനോ ചൂണ്ടിക്കാണിക്കുവാനോ എന്റെ കൈയിൽ തെളിവൊന്നുമില്ല. അതുകൊണ്ട് അതിനു നിൽക്കുന്നില്ല. ആർക്കു വേണ്ടിയാണോ അത് ചെയ്തത് അതിന്റെ ഫലം അവർക്ക് കിട്ടിയിട്ടുണ്ട്. കിട്ടിയവർ അത് മനസ്സിലാക്കിക്കൊള്ളട്ടെ. ഞാനതിന്റെ പുറകെ പോകുന്നില്ല, കാരണം അതല്ല എന്റെ ജോലി. അത് ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവർ അനുഭവിക്കുന്നുവെന്നേയുള്ളൂ.
സ്കോട്ലൻഡിൽ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം 12-ാം തീയതിവരെ വിട്ടുതരാനാകില്ലെന്നു സ്കോട്ടിഷ് പോലീസ്. വൈദികന്റെ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ലാപ്ടോപ്പും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചതായി മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കു സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള വൈദികന് ഫാ.ടെബിൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
എല്ലാ അന്വേഷണങ്ങളും പൂർത്തിയാക്കി മരണകാരണത്തെക്കുറിച്ചുള്ള അന്തിമ നിഗമനത്തിലെത്തിയ ശേഷം മാത്രമേ മൃതദേഹം വിട്ടുതരാനാകുകയുള്ളൂവെന്നു ഫിസ്കൽ ഉദ്യോഗസ്ഥൻ അറിയിച്ചതായും ഫാ. ടിബിൻ കൂട്ടിചേര്‍ത്തു. കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി വിലയിരുത്തിയെങ്കിലും മറ്റ് അന്വേഷണങ്ങൾ പൂർത്തിയാകാത്തതിനാൽ മൃതദേഹം വിട്ടുതരാനാവില്ലെന്ന നിലപാടിലാണു പോലീസ്.
പുളിങ്കുന്നിലെ വീട്ടിൽ ആശ്വാസവുമായി ആത്മീയ, രാഷ്ട്രീയരംഗത്തെ പ്രമുഖർ. ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി തോമസ് ചാണ്ടി എന്നിവര്‍ വൈദികന്റെ വീടു സന്ദർശിച്ചു. നേരത്തെ സ്ഥലം എംപിയായ കൊടിക്കുന്നിൽ സുരേഷ് വൈദികനെ കാണാനില്ലെന്ന വാർത്തയറിഞ്ഞ ദിവസം തന്നെ വീട്ടിലെത്തി അന്വേഷണത്തിനാവശ്യമായ കാര്യങ്ങൾ ഉറപ്പു നൽകിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഫാ. മാർട്ടിന്റെ സഹോദരനെ ഫോണിൽ വിളിച്ചിരുന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സഹോദരനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനമറിയിച്ചു. എംഎൽഎമാരായ പി.സി. ജോർജ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, മുൻ എംഎൽഎ മാരായ എ.എ. ഷക്കൂർ, എം. മുരളി, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മുൻ എംപി ടി.ജെ. ആഞ്ചലോസ്,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ തുടങ്ങിയവരാണ് വീട്ടിൽ സന്ദർശനം നടത്തിയ പ്രമുഖർ.
അതേ സമയം ഇക്കഴിഞ്ഞ വ്യാഴാഴ്ച ഫാ. മാര്‍ട്ടിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. വീണ്ടും പരിശോധന നടത്തുവാന്‍ അധികൃതര്‍ തീരുമാനിച്ചതിനെ തുടര്‍ന്നു മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ വൈകുമെന്നാണ് സൂചന. പൗരോഹിത്യ സ്വീകരണത്തിനു ശേഷം നവവൈദികൻ രണ്ടുവർഷം സഹവികാരിയായി ശുശ്രൂഷ ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിലാകും മൃതദേഹം സംസ്കരിക്കുക.
യുവനടി ആക്രമത്തിന് ഇരയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത് വനിതാ കമ്മീഷന്. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകരും ലോയേഴ്സ് അസോസിയേഷന് നല്കിയ പരാതിയിലാണ് ഉത്തരവ്.
വിയു കുര്യാക്കോസിനാണ് അന്വേഷണ ചുമതല. നടിയെ കുറിച്ച് പരാമര്‍ശം നടത്തിയവര്‍ക്ക് ആദ്യം നോട്ടീസ് അയക്കും. അതിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. ദിലീപ്, സലീം കുമാര്‍, അജുവര്‍ഗീസ്, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എംസി ജോസഫൈനെ നേരിട്ടെത്തി പരാതി അറിയിക്കുകയായിരുന്നു. മറ്റ് ചിലസംഘടനകളും സമാനമായ പരാതികള്‍ നല്‍കിയിരുന്നു
‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സ്വന്തം മരണവാര്‍ത്ത സാജന് പള്ളുരുത്തി അറിയുന്നത്. രാവിലെ 6.10 ആയപ്പോള്‍ ആ വാര്‍ത്തയെത്തി. ‘മിമിക്രി താരവും, ചലച്ചിത്ര നടനുമായ സാജന് പള്ളുരുത്തി മരിച്ചു’ എന്നായിരുന്നു വാര്‍ത്ത. തിരുവല്ലം സ്വദേശിയായ ഒരു ആരാധകനാണ് തന്റെ മരണ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് സാജന് പറയുന്നു.
‘യഥാര്‍ഥത്തില്‍ കലാഭവന്‍ സാജനായിരുന്നു മരിച്ചത്. ഫേസ്ബുക്കില്‍ മരണവാര്‍ത്ത പോസ്റ്റ് ചെയ്തയാള്‍ക്ക് പക്ഷെ ഒരൊറ്റ സാജനെ മാത്രമെ അറിയൂ. അത് ഞാനാണ്. മിമിക്രി എന്നും സാജനെന്നും കേട്ടപ്പോള്‍ അയാള്‍ എന്റെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു’ എന്ന് സാജന് പറയുന്നു.
വിവരമറിഞ്ഞ ഉടനെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയോട് കാര്യം പറഞ്ഞു. വീട്ടില്‍ തന്നെയിരുന്ന് ലാന്‍ഡ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചു. ഷൂട്ടിംഗ് നടന്നിരുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ മറ്റൊരാളെ ഏല്‍പ്പിച്ചു. മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് തപ്പിയും തടഞ്ഞുമാണ് അയാള്‍ സംസാരിച്ചതത്രേ. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഒടുവില്‍ ഫോണ്‍ എടുത്ത് എല്ലാവരോടും കൃത്യമായി കാര്യം പറയാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലുള്ളവര്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഈ ലോകത്ത് എനിക്കാരൊക്കെയുണ്ടെന്ന് മനസിലായ ദിവസങ്ങളായിരുന്നു അത്. ചിലര്‍ ഫോണില്‍ കരഞ്ഞു. മറ്റുചിലര്‍ക്ക് എന്റെ ഹലോ എന്നുള്ള വിളി മാത്രം കേട്ടാല്‍ മതിയായിരുന്നു. ഒട്ടേറെ പേര് എന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ ‘ശരി വെറുതെ വിളിച്ചതാ’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. മദ്യപാനം കൂടി മരിച്ചതാണെന്നും ചികിത്സയിലായിരുന്നെന്നും വാര്‍ത്തകള്‍ പരന്നു.
പിറ്റേന്ന് രാവിലെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. ഫോണ്‍ എടുത്ത പാടെ ആരാണെന്നായി ചോദ്യം. എനിക്ക് കാര്യം പിടികിട്ടി. അവന്റെ ഫോണില്‍ നിന്ന് എന്റെ പേര് മായ്ച്ചിരിക്കുന്നു. ഞാന്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ തന്നെ ഫോണില്‍ നിന്ന് എന്റെ പേര് ഡിലീറ്റ് ചെയ്ത നല്ല കൂട്ടുകാരന്. ഇനി അവനോട് എന്തു സംസാരിക്കാന്‍. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ചലച്ചിത്ര നടി സുരഭി വിവരമറിഞ്ഞ് എന്നെ വിളിച്ചു. അത് നിങ്ങളാകല്ലേ എന്നു ഞാന്‍ പ്രാര്‍ഥിച്ചു. എന്നാണ് സുരഭി പറഞ്ഞത്. എന്റെ മരണവാര്‍ത്ത കേട്ട് ആദ്യം വിളിച്ചത് ചില പോലീസുകാരാണ്. ജനമൈത്രി പോലീസിന്റെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനാല്‍ അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്.
കുവൈത്ത്, അമേരിക്ക, ലണ്ടന്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നൊക്കെ വിളിയുണ്ടായി. ഇതുവരെ ഞാന്‍ കാണാത്ത, കേട്ടിട്ടില്ലാത്ത എത്രയോ പേര് എന്നെ വിളിച്ചു. വിവരമറിഞ്ഞപ്പോള്‍ തന്നെ എന്റെ വീട്ടിലെത്തി, വീട്ടുകാരോട് ഒന്നും പറയാതെ കാര്യങ്ങള്‍ അന്വേഷിച്ചവരെയും മറക്കാനാവില്ല’. മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഒരു പരാതിയും കൊടുത്തില്ല. ആരും മനപൂര്‍വ്വം അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് വിശ്വാസം എന്ന് മരിക്കാതെ മരിച്ച സാജന് പറയുന്നു.