കോട്ടയം പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍. ജോസഫ് മാത്യു ഡയറക്ടറായിരുന്ന ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം ആശ്വാസ ഭവനില്‍വെച്ച് തങ്ങള്‍ നാല് പേരും ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടികള്‍ ചെല്‍ഡ് ലൈന് മൊഴി നല്‍കിയിരുന്നു.

ഈ സംഭവം ചൈല്‍ഡ് ലൈന്‍ പാമ്പാടി പൊലീസിന് കൈമാറി. പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വീണ്ടും പരാതി വന്നതറിഞ്ഞ ജോസഫ് മാത്യു ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസ് അന്വേഷണം സജീവമായതോടെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കോട്ടയം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ജൂലൈയിലും സമാന കേസില്‍ ജോസഫ് മാത്യുവിനെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയാണ് അന്ന് ബലാത്സംഗത്തിനിരയായെന്ന പരാതി നല്‍കിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.