Latest News

വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭൂമിയെന്നും കൊല നിലമെന്നും കേരളത്തിനെതിരെ ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നതിനിടെ രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ പുറത്ത്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഉത്തര്‍ പ്രദേശിനാണ് ഒന്നാം സ്ഥാനം. യോഗി ആദിത്യനാഥിന്റെ നേതത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയ്ക്കാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം.

ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 വര്‍ഷത്തിലെ ആദ്യത്തെ 5 മാസങ്ങളിലെ കണക്കാണ് ഇത്. ഇക്കാലയളവില്‍ രാജ്യത്ത് 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഉത്തര്‍പ്രദേശില്‍ മാത്രം 60 എണ്ണം നടന്നു. കര്‍ണാടകയില്‍ 36 എണ്ണമാണ് ഉണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷം കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മധ്യപ്രദേശ്(29), രാജസ്ഥാന്‍(27), ബീഹാര്‍(23), ഗൂജറാത്ത്(20) മഹാരാഷ്ട്ര(20) എന്നിങ്ങനെയാണ് വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍. എന്നാല്‍ ലോക്സഭ കര്‍ണാടകയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കണക്കുകളില്‍ സംശയുമുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ജി.പരമേശ്വര പറഞ്ഞു. കര്‍ണാടകയെ രണ്ടാം സ്ഥാനത്ത് നിര്‍ത്താന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്നും ജി പരമേശ്വര ആരോപിച്ചു. പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ എവിടെയുമില്ലാത്ത കേരളം സംഘര്‍ഷ മേഖലയാണെന്നാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ പറയുന്നത്.

വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാന താല്‍പര്യത്തിന് അനുഗുണമായി തിരുത്താനും കരാറിലെ അഴിമതിയ്ക്ക് ഉത്തരവാദികളായരെ അഴിമതി നിരോധന നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും വേണ്ട ശുപാര്‍ശ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള നിയമസഭാ സമിതി ചെയര്‍മാന്‍ സി. ദിവാകരന്‍ എം എല്‍ എ യ്ക്ക് നിവേദനം നല്‍കി. മുന്‍ സി.എ.ജി സീനിയര്‍ ഓഡിറ്റര്‍ തുളസീധരന്‍ പിള്ള, മെല്‍വിന്‍ വിനോദ്, സാജു ഗോപിദാസ്, സൂസന്‍ ജോര്‍ജ്, അഡ്വ സോമനാഥന്‍, സുമല്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

വിഴിഞ്ഞം പദ്ധതി വഴി കേരളത്തിന്റെ തീരവും, സമ്പത്തും, കടലും അദാനിക്ക് തീറെഴുതി കൊടുത്തിരിക്കുന്നു എന്ന പൊതു അഭിപ്രായം തന്നെയാണ് കേരളത്തില്‍ എല്ലാവര്‍ക്കും ഉള്ളത്. മറ്റൊരു അഭിപ്രായം തങ്ങള്‍ക്കും ഇല്ല എന്ന സൂചനയാണ് ഇതു നല്‍കിയപ്പോള്‍ ചെയര്‍മാന്‍ നല്‍കിയത്. തീര്‍ച്ചയായും ഈ റിപ്പോര്‍ട്ട് വളരെ ഗൌരവത്തില്‍ പരിശോധിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കും എന്ന് തന്നെയാണ് സഭ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയത്. സമതിയിലെ മറ്റു അംഗങ്ങള്‍ക്കും ഇതിന്റെ കോപ്പി ആം ആദ്മി പാര്‍ട്ടി കൈമാറി.

നടിയെ  ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കും .സുനിൽകുമാർ (പൾസർ സുനി) ഒന്നാം പ്രതിയായി തുടരും. നടൻ ദിലീപിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം തയാറാക്കുക .

സുനിൽകുമാറിനു ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയിൽ പങ്കാളിയായതിനുമാണു ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്. അതീവ ഗൗരവ സ്വഭാവമുള്ള കേസുകളിൽ പ്രതിയെ 90 ദിവസം വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ച് അന്വേഷണം നടത്താൻ പൊലീസിനു നിയമപരമായി അവകാശമുണ്ട്.ദിലീപ് അറസ്റ്റിലായി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അന്വേഷണത്തിൽ വലിയ മുന്നേറ്റമാണു പൊലീസുണ്ടാക്കിയത്.

കേസിലെ നിർണായക തൊണ്ടിമുതലായ മൊബൈൽ ഫോൺ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നൽകിയ രണ്ട് അഭിഭാഷകരിൽ ആരെങ്കിലും കേസിലെ മാപ്പുസാക്ഷിയായേക്കാം. കേസിൽ കൂടുതൽ പ്രതികളുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. രണ്ട് അറസ്റ്റുകൾ കൂടി ഉണ്ടാവുമെന്ന സൂചനയുമുണ്ട്.
പെരുമ്പാവൂർ ജിഷ വധക്കേസിൽ കുറ്റപത്രം തയാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയാറാക്കുന്നത്. പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതോടെയാണു പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. കേസിന്റെ ആദ്യഘട്ടം മുതൽ കേട്ടിരുന്ന ‘മാഡം’ എന്ന കഥാപാത്രത്തെ കണ്ടെത്താൻ ഈ ഘട്ടത്തിൽ ശ്രമിച്ചു സമയം നഷ്ടപ്പെടുത്തേണ്ടെന്നാണു പൊലീസിനു ലഭിച്ച നിർദേശം.അതേസമയം, മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാലും അഞ്ചും പ്രതികളും മഴുവന്നൂർ സ്വദേശികളുമായ അബിൻ കുര്യാക്കോസ്, ബിബിൻ പോൾ എന്നിവരാണു ജാമ്യത്തിനെത്തിയത്.

യുവ നടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍ ദിലീപ് അറസ്റ്റിലാകുകായും കൂടുതല്‍ പേര്‍ പിടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിൽ ഇപ്പോൾ ഇതാ നടന്‍ ജയസൂര്യക്കും കുരുക്കുകള്‍ വീഴുന്നു.

ജയസൂര്യയുമായി ബന്ധപ്പെട്ട കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണിപ്പോള്‍. സപ്തംബര്‍ 16ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇനി മലയാള സിനിമാ മേഖലയില്‍ നിന്നു എന്തൊക്കെ ഉഡായിപ്പുകളുടെ വാര്‍ത്ത വരും എന്ന് കാത്തിരുന്നു കാണാം. ജയസൂര്യ കുടുങ്ങിയത് ദിലീപ് കുടുങ്ങിയ നടി ആക്രമിക്കപ്പെട്ട കേസല്ല വിഷയം. ഭൂമി കൈയേറ്റമാണ്. ജയസൂര്യ കായല്‍ കൈയേറി നിര്‍മാണം നടത്തിയെന്നാണ് കേസ്. കോടതി ഇപ്പോള്‍ നടപടിക്ക് ഒരുങ്ങുകയാണ്.കടവന്ത്രയിലാണ് ജയസൂര്യ കായല്‍ കൈയേറിയെന്ന ആരോപണമുള്ള സ്ഥലം. ഇത് സംബന്ധിച്ച് അന്വഷണം നടന്നിരുന്നു. പക്ഷേ കേസ് എവിടെയും എത്തിയില്ല.

എന്നാൽ പരാതിക്കാരന്‍ വീണ്ടും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. കളമശേരി സ്വദേശി പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് പരാതിക്കാരന്‍. ഒന്നര വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയസൂര്യയുടെ സ്ഥലം റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് പരിശോധിച്ചിരുന്നു.

കേസില്‍ തുടര്‍നടപടികള്‍ ഇല്ലാതിരിക്കാന്‍ കാരണം എന്താണെന്നാണ് കോടതിക്ക് അറിയേണ്ടത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാനാണ് എറണാകുളം വിജിലന്‍സ് യൂണിറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 16ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ജയസൂര്യയുടെ കേസിനാസ്പദമായ സംഭവം ഇങ്ങനെ, എറണാകുളം കടവന്ത്രയില്‍ കായല്‍ കൈയേറി വീടും ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്നാണ് ഗിരീഷിന്റെ പരാതി. തുടര്‍ന്ന് വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരം ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു.

ആദ്യം കൊച്ചി കോര്‍പറേഷനിലും സമാനമായ പരാതി സമര്‍പ്പിക്കപ്പെട്ടിരുന്നു. പിന്നീടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കേസില്‍ ഇടപെട്ടത്. അഞ്ചു പേരെ പ്രതി ചേര്‍ത്താണ് പരാതി സമര്‍പ്പിച്ചിരുന്നത്. കൊച്ചി കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി ആര്‍ രാജു, മുന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്‍എം ജോര്‍ജ്, എ നിസാര്‍, താലൂക്ക് സര്‍വേയര്‍ രാജീവ് ജോസഫ്, ജയസൂര്യ എന്നിവരായിരുന്നു പ്രതികൾ . പ്രഥമ ദൃഷ്ട്യാ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതി മൂന്ന് പേര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2013 ഓഗസ്റ്റിലാണ് കൊച്ചി കോര്‍പറേഷനില്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതി ആദ്യം ലഭിക്കുന്നത്.

2014ല്‍ കയ്യേറ്റം പൊളിച്ചുനീക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പൊളിക്കാന്‍ നടന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭൂമി അളക്കാന്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ടവരെയെല്ലാം നടന്‍ സ്വാധീനിച്ചു തുടര്‍നടപടികള്‍ മരവിപ്പിച്ചുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. പക്ഷേ പ്രസ്തുത കേസിൽ നാളിതുവരെ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഇപ്പോള്‍ വീണ്ടും കോടതിയെ സമീപ്പിച്ചിരിക്കുന്നത്.

അന്തരിച്ച എന്‍.സി.പി സംസ്ഥാനാധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ.ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരിയാണെന്ന ആരോപണം ശക്തിപ്പെടുന്നു. ഉഴവൂര്‍ വിജയന്‍ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് സുല്‍ഫിക്കര്‍ ഉഴവൂരിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
ഇതിന് തൊട്ടുമുമ്പ് മറ്റൊരു എന്‍.സി.പി നേതാവിനോട് സുല്‍ഫിക്കര്‍ കൊലവിളി നടത്തുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഒരു സ്വകാര്യ ചാനലാണ് സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്. ഉഴവൂരിന്റെ മരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിയില്‍ നിന്നും തന്നെ ആവശ്യമുയരുന്നതിനിടെയാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. ഉഴവൂര്‍ വിജയന്റെ മരണത്തിന് രണ്ട് ദിവസം മുമ്പാണ് സുല്‍ഫിക്കര്‍ ഉഴവൂരിനെ വിളിച്ച് ഭീഷണി മുഴക്കിയത്.
ഇതിന് പിന്നാലെയാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുവീണതെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരി പറയുന്നു. അവന് അടിയും കൊടുക്കും. മുണ്ടും വലിക്കും വേണമെങ്കില്‍ കൊല്ലും. ഒരു കോടിയോ രണ്ട് കോടിയോ മുടക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവനാണ് ഞാന്‍. ഉഴവൂര്‍ വിജയന്‍ രാജിവെയ്ക്കണം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് അത് ആവശ്യപ്പെടും. എന്നിങ്ങനെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത ഫോണ്‍ സംഭാഷണം.
സുല്‍ഫിക്കര്‍ മയൂരിയടക്കം പാര്‍ട്ടിയിലെ പല നേതാക്കളില്‍ നിന്നും ഉഴവൂര്‍ വിജയന് സമര്‍ദമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. കായംകുളം സ്വദേശിയായ എന്‍.സി.പി നേതാവ് മുജീബ് റഹ്മാന്‍ എന്ന വ്യക്തിയോടായിരുന്നു ഉഴവൂര്‍ വിജയനെതിരെ സുല്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയത്. പുറത്ത് വിട്ട സംഭാഷണം നടന്നതായി മുജീബ് റഹ്മാനും സമ്മതിച്ചു.

കടപ്പാട് മാതൃഭൂമി ന്യൂസ് ചാനൽ …..

ജയിലില്‍ കഴിയുന്ന അച്ഛനൊപ്പം രക്ഷാ ബന്ധന്‍ ആഘോഷിക്കാനെത്തിയ ചെറിയ കുട്ടികളുടെ മുഖത്ത് ജയില്‍ അധികൃതര്‍ സീല്‍ പതിപ്പിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് മനുഷ്യത്വരഹിതമായ ഈ പ്രവര്‍ത്തി നടന്നത്. സംഭവം വന്‍ വിവാദമായതോടെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടു.

ജയിലിനകത്തേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചത്.

 

ഇന്ത്യയുള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലെത്താന്‍ ഇനി വിസ വേണ്ട. സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി.

യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവ ഉള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഇനി മുതല്‍ ഖത്തറില്‍ പ്രവേശിക്കാന്‍ വിസ വേണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഖത്തര്‍ മന്ത്രാലയം

പാസ്പോര്‍ട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എന്നീ രേഖയുള്ളവര്‍ക്ക് ഇനി മുതല്‍ സന്ദര്‍ശക വിസയില്ലാതെ ഖത്തറിലെത്താം. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് 180 ദിവസം മുതല്‍ 30 ദിവസം വരെയുള്ള കാലയളവില്‍ രാജ്യത്ത് തങ്ങാമെന്നും മന്ത്രാലയം അറിയിക്കുന്നു. ഏത് രാജ്യത്തിന് നിന്നുമുള്ളവരാണ് എന്നത് അനുസരിച്ചിരിക്കും ഈ കാലയളവ്.

ഇതോടെ സന്ദര്‍ശകര്‍ക്ക് എളുപ്പം എത്താവുന്ന രാജ്യമായി മാറും ഖത്തര്‍. നിക്ഷേപകരെ കണ്ടെത്തുന്നതിന്റെയും ടൂറിസം മേഖലയുടെ പോഷണവും ലക്ഷ്യമിട്ടാണ് ഖത്തര്‍ നീക്കം

കാസർഗോഡ് നിന്ന് കാണാതായ സന ഫാത്തിമ എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാർ നടത്തിയ തെരച്ചിലിൽ പുഴയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാല് വയസ്സുള്ള സന വീടിന് മുന്നിലെ ചെറിയ നീർചാലിലൂടെ ഒലിച്ച് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ കാണാതായതോടെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായിരുന്നു.

പാണത്തൂർ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തുനിന്നാണ് ഓഗസ്റ്റ് മൂന്നിന് സനയെ കാണാതാകുന്നത്. കുഞ്ഞിനെ കാണാതായതോടെ സർക്കാർ ഇടപെട്ട് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു. സർക്കാർ നിർദേശം ലഭിച്ചതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണാണ് പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ചത്. ഇതിനിടയിലാണ് നാട്ടുകാർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കൊച്ചി: പുതുവൈപ്പ് സമരത്തില്‍ ഉണ്ടായ പോലീസ് നടപടിയില്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചിട്ടില്ലെന്ന് യതീഷ് ചന്ദ്ര. മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരായി നല്‍കിയ വിശദീകരണത്തിലാണ് കൊച്ചി മുന്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതിക്ക് മുന്നില്‍ സമരം ചെയ്തവരെ നീക്കുക മാത്രമാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

വിശദീകരണം എഴുതി നല്‍കിയിരുന്നെങ്കിലും നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയപ്പോള്‍ പുരുഷന്മാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് നീക്കം ചെയ്തത്. പോലീസ് വാഹനത്തിനു മുന്നില്‍ നിന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ഇവര്‍ മാറാന്‍ തയ്യാറാകാത്തതിനാലാണ് ബലപ്രയോഗം വേണ്ടി വന്നത്. ഹൈക്കോടതിയിലും ഇവര്‍ കയറി പ്രതിഷേധിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പ്രധാനമന്ത്രി വരുന്നതിന് തലേദിവസമായതിനാല്‍ ആ പരിപാടി അലങ്കോലപ്പെടുത്താനും പ്രതിഷേധക്കാര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും യതീഷ് ചന്ദ്ര വിശദീകരിച്ചു.

കേരളത്തിലെ കായല്‍-കോള്‍ നിലങ്ങളില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ നടത്തുന്ന ജൈവ പ്രാധാന്യമുള്ള പൊക്കാളി കൃഷിക്ക് ഭീഷണിയായി പറവൂര്‍ എഴിക്കരയില്‍ ഓഷ്യനേറിയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി. ഓഗസ്റ്റ് 10ന് വൈകീട്ട് 4.30 ന് ചാത്തനാട് കുഴപ്പനത്ത് പ്രതിഷേധ യോഗവും സെമിനാറും സംഘടിപ്പിക്കുന്നു. ചാത്തനാട് കുഴുപ്പനം ആക്കപ്പാടം പാടശേഖരങ്ങളിലാണ് സ്വകാര്യ കമ്പനി 60 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ഓഷ്യനേറിയം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
പാരിസ്ഥിതിക സംരക്ഷണത്തെക്കുറിച്ചു നിരന്തരം പ്രസംഗിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ പോലും ഇവിടെ മൗനം പാലിക്കുമ്പോള്‍ വരും തലമുറകളോട് ചെയ്യുന്ന ഈ അതിക്രമത്തിനെതിരെ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതികരിക്കാന്‍ ഒരുങ്ങുന്നു.

കേരളത്തിന്റെ ജലം, ഭക്ഷണം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും. ഇവ സംരക്ഷിക്കുന്നതിന് വേണ്ടി 2008 ല്‍ സംസ്ഥാനത്തു ഒരു നിയമം പാസാക്കിയെങ്കിലും ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്തതു മൂലം ഇതുവരെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. മാറി മാറി വരുന്ന സര്‍ക്കാരുകളിലും അവയെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളിലും ഭൂമാഫിയകള്‍ക്കുള്ള സ്വാധീനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പഴുതുപയോഗിച്ചു അധികൃതര്‍ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്.

പ്രൊഫ: കെ അരവിന്ദാക്ഷന്‍, പി രാജു (സിപിഐ ജില്ലാ സെക്രട്ടറി) എം എന്‍ പിയേഴ്സണ്‍, ഫ്രാന്‍സിസ് കളത്തുങ്കല്‍ (പൊക്കാളി സംരക്ഷണ സമിതി), സി ആര്‍ നീലകണ്ഠന്‍, ഡോ: മന്‍സൂര്‍ ഹസ്സന്‍ എന്നിവര്‍ പങ്കെടുക്കുന്നു. കര്‍ഷകനു നീതി, ജനങ്ങള്‍ക്ക് ഭക്ഷണം, സ്വാശ്രയകേരളം എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ പലഭാഗങ്ങളിലായി നടത്തുന്ന കര്‍ഷകസ്വരാജ് പരിപാടികളുടെ സംസ്ഥാന തല ഉത്ഘാടനവും പറവൂരില്‍ വെച്ചു നടക്കുന്നു.

RECENT POSTS
Copyright © . All rights reserved