Latest News

അടിമാലി പതിനാലാം മൈല്‍ ചാരുവിള പുത്തന്‍പുരയില്‍ സിയാദിന്റെ ഭാര്യ സെലീനയെ (41) കൊലപ്പെടുത്താനുള്ള കത്തി ഒന്നര വര്‍ഷം മുമ്പുതന്നെ ഗിരോഷ് കൈയില്‍ കരുതിവച്ചിരുന്നു. ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സെലീനയെ അതിക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിന് (30) അല്‍പ്പം പോലും മനസ്സ് ഇടറിയില്ല. അരുംകൊലയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ഗിരോഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. റിമാന്‍ഡിലായ ഗിരോഷിന്റെ മൊഴിയില്‍ വിശ്വസിച്ചു നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ലാതെ വന്നതോടെയാണ് ധൃതഗതിയില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. പോലീസിന്റെ ശ്രദ്ധ തിരിക്കാന്‍, കൊലപാതകത്തിനു ശേഷം സെലീനയുടെ മൊെബെല്‍ ഫോണ്‍ കവര്‍ന്നതായി പ്രതി സമ്മതിച്ചു. ആദ്യമൊഴിയില്‍ ഇത് പ്രതി നിരസിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ വീണ്ടും വിശദമായി ചോദ്യം ചെയ്തു വരികയാണ്. കത്തി കൊണ്ട് സെലീനയെ തൊണ്ടക്കുഴിയില്‍ കുത്തി വീഴ്ത്തി മരണം ഉറപ്പാക്കുന്നതിനു മുന്‍പ് ഭാഗികമായ നിലയില്‍ ലൈംഗിക പീഡനവും നടത്തി. തുടര്‍ന്ന് മരണം ഉറപ്പാക്കിയ ശേഷം മൊെബെല്‍ കവര്‍ന്ന് റോഡിലെത്തി. അടിമാലി ഭാഗത്തേക്ക് 250 മീറ്ററോളം സഞ്ചരിച്ച് ഫോണ്‍ പ്രവര്‍ത്തന ക്ഷമമാക്കി കാട്ടിലെറിഞ്ഞു കളഞ്ഞു. തിരികെ വീട്ടിലെത്തിയാണ് കത്തി ഉപയോഗിച്ച് ഇരുപതോളം മാരകമുറിവുകള്‍ മൃതദേഹത്തില്‍ ഉണ്ടാക്കുകയും മാറിടം മുറിച്ച് തൊടുപുഴക്ക് കൊണ്ടുപോയതും. ഇതിനിടെ ഇരുമ്പുപാലത്തിനു സമീപം മെഴുകുംചാലിലെ സര്‍ക്കാര്‍ മദ്യശാലയിലുമെത്തി. ഇവിടെയെല്ലാം പ്രതിയുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. കാടുവെട്ടിത്തെളിച്ച് പരിശോധിച്ചെങ്കിലും മൊെബെല്‍ കണ്ടെത്താനായില്ല. ഇന്ന് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന തുടരും. പ്രതിയുടെ മൊഴിയില്‍ മാറ്റങ്ങള്‍ വരുന്നത് അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയായ ബസുടമയ്ക്കും ഇയാളുടെ ബസില്‍ മുന്‍പ് ഡ്രൈവറായി ജോലി നോക്കിയിരുന്ന യുവാവിനും സംഭവത്തില്‍ പങ്കുള്ളതായി എസ്.പിക്ക് ഗിരോഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ പലവട്ടം ചോദ്യം ചെയ്‌തെങ്കിലും തമ്പുണ്ടായിട്ടില്ല. ഗിരോഷ് മൊഴിയില്‍ പറഞ്ഞിട്ടുള്ള ബാങ്കിടപാടുകളുടെ രേഖകള്‍ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളില്‍ ഒന്നൊന്നായി പോലീസ് കൃത്യത ഉറപ്പുവരുത്തി വരികയാണ്. ശനിയാഴ്ചയോടെ ഗിരോഷിനെ തിരികെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

തിരുവനന്തപുരം: താന്‍ നല്‍കിയ പരാതികള്‍ മുന്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് സരിത നായര്‍. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചത്. കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നതായും സരിത പറയുന്നു.

രണ്ട് പരാതികളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയത്. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് സര്‍ക്കാരിന്റെ ഭാഗമായിരുന്നവരാണ്. അതുകൊണ്ടുതന്നെ കേസുകള്‍ അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്. തനിക്ക് നീതി ലഭിച്ചില്ലെന്നും സരിത പറയുന്നു. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാണ് സരിത പരാതിയില്‍ ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.

ഹോളണ്ട്: സ്വഭാവങ്ങളിലും ജീവിത രീതികളിലും മനുഷ്യനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ജീവികളാണ് ചിമ്പാന്‍സികള്‍. അവയുടെ ഓര്‍മശക്തിയും പ്രതികരണങ്ങളും മനുഷ്യനോട് സാമ്യമുള്ളവയാണെന്ന് ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. ഹോളണ്ടിലെ റോയല്‍ ബര്‍ഗേഴ്‌സ് മൃഗശാലയിലുണ്ടായ ഒരു സംഭവം ഇതിനെ ഒന്നുകൂടി അടയാളപ്പെടുത്തുകയാണ്. വൃദ്ധയും മരണാസന്നയുമായ മാമ എന്ന ചിമ്പാന്‍സി തന്റെ പഴയ മനുഷ്യ സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളാണ് അവ. 1972 മുതല്‍ മാമയെ പരിചരിച്ചിരുന്ന പ്രൊഫ.ജാന്‍ വാന്‍ ഹൂഫ് സന്ദര്‍ശിക്കാനെത്തിയപ്പോളായിരുന്നു വികാര നിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്.

59 വയസുണ്ടായിരുന്ന മാമ വാര്‍ദ്ധക്യത്തിന്റെ അവശതകളിലായിരുന്നു. പരിചരിക്കുന്ന മൃഗശാലാ ജീവനക്കാരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാന്‍ അവള്‍ വിസമ്മതിച്ചു. ചുരുണ്ടുകൂടി കിടക്കുക മാത്രമായിരുന്നു മാമ ചെയ്തിരുന്നത്. പ്രൊഫസര്‍ എത്തിയപ്പോള്‍ അവള്‍ തിരിച്ചറിയുകയും ചിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുഖത്ത് തൊടുകയും ആശ്ലേഷിച്ച് തന്റെ മുഖത്തേക്ക് ചേര്‍ക്കുകയും ചെയ്തു. ഈ സമാഗമത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഒരാഴ്ചക്കു ശേഷം മാമ മരിച്ചു ബിഹേവിയറല്‍ ബയോളജിയില്‍ പ്രൊഫസറായ വാന്‍ ഹൂഫ് ആണ് മാമയുടെ ചിമ്പാന്‍സി കോളനി കണ്ടെത്തിയതും മൃഗശാലയില്‍ ഇവയെ എത്തിച്ചതും. 1970കളില്‍ സ്ഥാപിതമായ ഈ മൃഗശാലയാണ് ചിമ്പാന്‍സികളെ സംരക്ഷിക്കാനായി ലോകത്ത് ആദ്യം ആരംഭിച്ചത്. തന്റെ കോളനിയുടെ നേതാവായിരുന്നു ഈ പെണ്‍ ചിമ്പാന്‍സി.

വീഡിയോ കാണാം

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകാൻ സാധ്യത. കുറ്റകൃത്യം നേരിട്ട് ചെയ്തവരേക്കാൾ, അത് ചെയ്യിച്ചവർക്കാണ് ഉത്തരവാദിത്തമെന്ന നിലപാടിലാണ് അന്വേഷണസംഘത്തിന്റെ അപ്രതീക്ഷിത നീക്കം. നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലവിൽ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി, ദിലീപ് പതിനൊന്നാം പ്രതിയും.

പൾസർ സുനിയെന്ന സുനിൽ കുമാർ ഒന്നാംപ്രതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റുള്ളവരാണ് പ്രതിപ്പപട്ടികയിൽ താഴേക്കുള്ളത്. ഗുഡാലോചന കണ്ടെത്താനുള്ള രണ്ടാംഘട്ട അന്വേഷണത്തിൽ ഇവർക്കെല്ലം ശേഷം പതിനൊന്നാം പ്രതിയായാണ് ദിലീപിനെ ചേർത്തത്. ഗൂഡാലോചനയിലെ പങ്ക് പരിഗണിച്ച് ഈ സ്ഥാനം മുകളിലേക്കാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ഒന്നാം പ്രതിയാക്കാനുള്ള നീക്കം അപ്രതീക്ഷിതമാണ്. കുറ്റം ചെയ്തവരേക്കാൾ അത് ചെയ്യിച്ചവർക്കാണ് ഉത്തരവാദിത്തമെന്ന നിലപാടാണ് അന്വേഷണസംഘം സ്വീകരിച്ചിരിക്കുന്നത്. സുനിൽ കുമാറിന് നടിയോട് മുൻ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. ദിലീപിന് വേണ്ടിയാണ് എല്ലാം ചെയ്തത്. ആസൂത്രണമെല്ലാം ദിലീപ് നേരിട്ടായിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിലൂടെ ഇക്കാര്യമെല്ലാം ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എഡിജിപിയുടെ നേതൃത്വത്തിൽ നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കാനാണ് ഇതുവരെ ധാരണയായിട്ടുള്ളത്. അതേസമയം നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇനി വീണ്ടെടുക്കാനാകില്ല എന്ന നിലപാടിലേക്ക് അന്വേഷണസംഘം എത്തിയതായും സൂചനയുണ്ട്.

തിരുവനന്തപുരം: സോളാര്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നതായി ഡിജിപി എ.ഹേമചന്ദ്രന്‍. പോലീസ് മേധാവിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തിലാണ് ഹേമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടികള്‍ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

എസ്പിമാരായ റെജി ജേക്കബ്, വി.അജിത്, കെ.എസ്. സുദര്‍ശന്‍, ഡിവൈഎസ്പി ജെയ്സണ്‍ കെ. എബ്രഹാം എന്നിവരെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയിരുന്നു. സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന്റെ ചുമതല തനിക്കായിരുന്നു. മറ്റ് നാല്‌പേരെ താനാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ മാത്രമാണ് അവര്‍ ഇടപെട്ടത്. മറ്റൊരു വീഴ്ചയും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നന്നും ഹേമചന്ദ്രന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നടപടിക്കെതിരായുള്ള കത്ത് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫീസില്‍ പ്രത്യേക ദൂതന്‍ വഴിയാണ് എത്തിച്ചത്. തുടര്‍നടപടിയെടുക്കാന്‍ അദ്ദേഹം തയ്യാറാകാത്തതിനെത്തുടര്‍ന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കുകയായിരുന്നു.

പിതാവിനെ ഗുണ്ടകള്‍ വെടിവച്ച് കൊല്ലുമ്പോള്‍ വെറും നാലു വയസ്സ് മാത്രമായിരുന്നു അന്‍ജും സെയ്ഫിയുടെ പ്രായം. 1992ല്‍ ആണ് മാര്‍ക്കറ്റിലെ പിടിച്ചുപറിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും അവരെ നേരിടാന്‍ തയ്യാറായി മുന്നോട്ടുവരികയും ചെയ്തിന്റെ പേരില്‍ അന്‍ജും സെയ്ഫിയുടെ പിതാവ് റഷീദ് അഹമ്മദിനെ ഗുണ്ടകള്‍ കൊന്നത്.

കടയില്‍ കയറി പണമെടുക്കാന്‍ ശ്രമിച്ചവരെ തടയുമ്പോള്‍ ഗുണ്ടകള്‍ റഷീദിനെ വെടിവച്ചുവീഴ്ത്തി. പിതാവിനെ കുറിച്ചുള്ള നേരിയ ഓര്‍മ്മകള്‍ മാത്രമേ അന്‍ജുമിനുള്ളൂ. എങ്കിലും കാല്‍നൂറ്റാണ്ടുമുന്‍പ് പിതാവ് തന്നെകുറിച്ച് കണ്ട സ്വപ്നം അവള്‍ നിറവേറ്റിയിരിക്കുകയാണ്.

മകളെ ജഡ്ജിയായി കാണണമെന്നായിരുന്നു റഷിദിന്റെ ആഗ്രഹം. 25 വര്‍ഷങ്ങള്‍ക്കിപ്പുറം 29ാം വയസ്സില്‍ അന്‍ജും ആ ആഗ്രഹം സാധിച്ചുകൊടുത്തു. ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ പരീക്ഷയില്‍ ഉന്നത വിജയമാണ് അന്‍ജും നേടിയത്. അഞ്ച് സഹോദരന്മാരുടെ ഏക സഹോദരിയാണ് അന്‍ജും.

പിതാവ് മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം കൗമാരക്കാരനായ മൂത്തമകന്റെ ചുമലിലായി. 40 വയസ്സ് കഴിഞ്ഞിട്ടും വിവാഹത്തെ കുറിച്ച് ചിന്തിക്കാതെ കുടുംബത്തെ കരകയറ്റാനുള്ള പ്രയത്‌നത്തിലാണ് അദ്ദേഹം. കടന്നുപോയത് ഏറെ യാതനകള്‍ നിറഞ്ഞ കാലങ്ങളായിരുന്നു. പിതാവിന്റെ സ്വപ്നം അപ്പോഴും അവര്‍ കൂടെ സൂക്ഷിച്ചു. മക്കളുടെ ഭാവിയെ കരുതി ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരായ കേസ് പോലും അന്‍ജുമിന്റെ മാതാവ് ഹമിദ ബീഗത്തിന് ഉപേക്ഷിക്കേണ്ടിവന്നു. മക്കളെ കുറിച്ച് പിതാവ് കണ്ട സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്ന് ഇന്ന് ഹമിദ ബീഗം പറയുന്നു.

ശരിക്കു വേണ്ടിയുള്ള പോരാട്ടത്തിനിടെയാണ് തന്റെ പിതാവിന് ജീവന്‍ നഷ്ടമായതെന്ന് അന്‍ജും പറയുന്നു. നല്ലത് വരുത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ല. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ശരിയായ കാര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തുന്നതുമാണ് തന്റെ ലക്ഷ്യം.

സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരം ഇന്ന് ദൈവം നല്‍കിയിരിക്കുന്നു. പിതാവിന്റെ ത്യാഗം ഒരിക്കലും പാഴായി പോകില്ലെന്നും അന്‍ജും ഉറപ്പുപറയുന്നു.

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. വികസന കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ അമിത് ഷാ സി.പി.മ്മിനെ വെല്ലുവിളിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പതിമൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച അമിത് ഷാ മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്നും ആരോപിച്ചു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴെല്ലാം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനരക്ഷായാത്ര മുഖ്യമന്ത്രിയെ പരിഭ്രാന്തനാക്കി. സോളാര്‍ കേസിലെ നടപടികള്‍ മന്ദഗതിയിലാക്കിയത് അതിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല. സി.പി.എം സാന്നിധ്യമുള്ള ബംഗാളിലും ത്രിപുരയിലും ഇത് തന്നെയാണ് സ്ഥിതി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയലും അക്രമവും മൂലമാകുമെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിന്റെ വികസനത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനാണ് ജനരക്ഷാ യാത്ര നടത്തുന്നതെന്ന് പിണറായി വിജയന്‍ പറയുന്നു. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായത്തെക്കുറിച്ച് ഞങ്ങള്‍ പറയാം. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നതിന്റെ കാരണം പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും അമിത് ഷാ ചോദിച്ചു. ബി.ജെ.പിയെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു.

കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ  അക്രമങ്ങളുണ്ടാായാല്‍ ആദ്യം പ്രതികരിക്കുന്ന കലാകാരന്മാരിലൊരാളാണ് അലന്‍സിയര്‍. സംവിധായകന്‍ കമല്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് ആര്‍എസ്എസ്സുകാര്‍ പറഞ്ഞപ്പോള്‍  പ്രതികരണവുമായെത്തിയ ഈ നടന്‍ ഇത്തവണയും പതിവ് കൈവിട്ടില്ല. സിപിഎമ്മുകാരുടെ കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന ബിജെപി നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കു പ്രതിഷേധവുമായാണ് അദേഹം കണ്ണ് കെട്ടി ചവറയിലെ പോലീസ് സ്‌റ്റേഷനിലെത്തിയത്.

കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ എത്തിയത്. എന്നാല്‍ പോലീസ് സ്‌റ്റേഷനിലെത്തിയ അലന്‍സിയറോട് താങ്കള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് പോലീസുകാര്‍ ചോദിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അലന്‍സിയര്‍ പ്രതികരണം നടത്തിയിട്ടില്ല. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയും അലന്‍സിയര്‍ ഒറ്റയാന്‍ പ്രതിഷേധം നടത്തിയിരുന്നു. മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ അലന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചു. കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

അതസേമയം നവമാധ്യമങ്ങളിലാകെ ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ സിപിഎം അണികള്‍ രൂക്ഷമായ പ്രതികരണമാണ് ഉയര്‍ത്തുന്നത്. ‘ഗൗജ് ഗാ’ എന്ന ഹാഷ് ടാഗുമായിട്ടാണ് പ്രചരണം.

കൊച്ചി : ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് വീണ്ടും തുടരും. ശ്രീശാന്തിന്റെ വിലക്കു റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

വിലക്കും കോടതി നടപടികളും രണ്ടായി കാണമെന്നാണ് ബിസിസിഐ കോടതിയില്‍ വാദിച്ചത്.വാതുവെയ്പുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചത്.
അതേസമയം കോടതിയുടെ തീരുമാനം കഠിനമായിപ്പോയെന്ന് ശ്രീശാന്ത് പ്രതികരിച്ചു. തനിക്ക് മാത്രം പ്രത്യേക നിയമം ആണോ? തന്റെ അവകാശത്തിനായി ഇനിയും താന്‍ പോരാടും. എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇത് ബാധകമല്ലെന്നും താരം ചോദിച്ചു.

ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബി.സി.സി.ഐ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി വിലക്ക് റദ്ദാക്കിയത്. ഈ വിധിക്കെതിരെയാണ് ബിസിസിഐ അപ്പില്‍ നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലാണ് ബിസിസിഐ അപ്പീല്‍ ഫയല്‍ ചെയ്തത്.

വിലക്ക് നീക്കിയ നടപടി നിയമപരമല്ല. 2013ല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ 2017ല്‍ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. വാതുവെയ്പ് കേസില്‍ കോടതി വെറുതെ വിട്ടതും ബിസിസിഐയുടെ അച്ചടക്ക നടപടിയും രണ്ടായി കാണേണ്ടതാണെന്നും ചൂണ്ടിക്കാണിച്ചാണ് ബിസിഐ അപ്പീല്‍ സമര്‍പ്പിച്ചത്. സമാന വസ്തുതകള്‍ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീല്‍ ബിസിസിഐ നേരത്തെ തള്ളിയതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു.

പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കടന്നുകളഞ്ഞ മലയാള സീരിയല്‍ താരത്തെ തലശേരിയില്‍ വച്ചു കേരള കര്‍ണ്ണാടക പോലീസ് സംയുക്തമായി പിടികൂടി. ബംഗളൂരു കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണു 35 പവന്‍ സ്വര്‍ണ്ണം തനുജ എന്ന മലയാള സീരിയല്‍ നടി മോഷ്ടിച്ചത്. ചില മലയാള സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ ഓഗസ്റ്റിലാണു പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണ്ണാടകയിലെ ആരോഗ്യവഗുപ്പ് ഉദ്യോഗസ്ഥയുമായ സ്ത്രീയുടെ വീട്ടില്‍ ജോലിക്ക് എത്തിയത്. ഒരുമാസം കൊണ്ടു വീട്ടുകാരിയുടെ വിശ്വസ്തയായി മാറിയ തനുജയെ സെപ്റ്റബംര്‍ 28 ന് കാണാതാകുകയായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ട്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ തനുജ നല്‍കിയത് വ്യാജ ഫോണ്‍ നമ്പറും വിലാസവുമാണ് എന്നു കണ്ടെത്തി. എന്നാല്‍ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന യുവാവുമായി തനുജയ്ക്കുണ്ടായിരുന്ന പ്രണയം കണ്ടെത്തിയ പോലീസ് യുവാവിലൂടെ ഇവര്‍ കേരളത്തിലുണ്ട് എന്ന വിവരം മനസിലാക്കി.

തുടര്‍ന്നു പ്രതിയെ അറസ്റ്റു ചെയ്യാന്‍ കേരളപോലീസ് കര്‍ണ്ണാടക പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് യുവാവിനെ കൊണ്ടു തനുജയെ വിളിപ്പിച്ചപ്പോള്‍ യുവാവിനോട് വടകരയില്‍ എത്താന്‍ ഇവര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വടകരയില്‍ എത്തിയ പോലീസിനു തനുജയെ കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണത്തില്‍ തനൂജ തലശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിനിടയില്‍ യുവതിക്ക് തലശേരിയിലെ ഓട്ടോഡ്രൈവറുമായി അടുത്ത ബന്ധം ഉണ്ട് എന്ന് പോലീസ് കണ്ടെത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ പുതിയ താമസ സ്ഥലം കണ്ടെത്താനായി. തുടര്‍ന്ന് ആ വീട്ടില്‍ പോലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണു തനൂജയെ പിടികൂടിയത്. മോഷ്ടിച്ച മുതലുകള്‍ കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥപനത്തില്‍ നിന്നു കണ്ടെടുത്തു.

RECENT POSTS
Copyright © . All rights reserved