കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തിനു ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ബലരാമന്‍ റിപ്പോര്‍ട്ട്, സുപ്രീം കോടതി വിധി, കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇത് മൂന്നും സമരത്തിന് അനുകൂലമായി വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ ഈ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ആംആദ്മി ആരോപിച്ചു. മിനിമം വേതനം ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം തികച്ചും ന്യായമാണെന്നും ഈ സമരത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടു സമരം അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി ആവശ്‌പ്പെട്ടു.
സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് റിമയുടെ കുറിപ്പ്.
തന്റെ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് റിമ പ്രതികരിച്ചിട്ടുള്ളത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരിലെ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വന്തം പിതാവിന്റെ അനുഭവമാണ് നടി പങ്കുവച്ചിരിക്കുന്നത്. രോഗികളുടെ പരിചരണം ശ്രദ്ധിക്കാതെയാണ് നഴ്‌സുമാരുടെ സമരം എന്ന മാനേജ്‌മെന്റ് ആരോപണങ്ങള്‍ക്ക് വിലയില്ലാതാകുകയാണ് ഇതോടെ.
കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു റിമയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലിയ തോതിലുള്ള സമരം നടക്കുന്നതിനാല്‍ തന്റെ പിതാവിന് തുടര്‍ച്ചയായ പരിചരണം നല്‍കാന്‍ അവര്‍ക്കാകുമോ എന്ന ഭയത്തിലായിരുന്നു താന്‍ എന്നും എന്നാല്‍ പിതാവിനെ കാണാന്‍ തൃശ്ശൂരെത്തിയപ്പോള്‍ എല്ലാം വളരെ കൃത്യമായി നടന്നിരുന്നു എന്നുമാണ് റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. രോഗികളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിലാണ് നഴ്‌സുമാരുടെ സമരം. ഏതൊരു വ്യക്തികളെപ്പോലെ അടിസ്ഥാന വേതനവും അന്തസും നഴ്‌സുമാര്‍ക്കും ലഭിക്കണമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ദിലീപിലേക്കും കാവ്യയിലേക്കും നീങ്ങുന്നതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും ഒരു പ്രമുഖ ചാനല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തന്നെ എക്‌സ്‌ക്‌ളുസീവായി ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യയെ മാറ്റി കേസ് ഐജി ദിനേന്ദ്ര കശ്യപിന് സ്വതന്ത്ര അന്വേഷണ ചുമതല നല്‍കി. നാദിര്‍ഷയെ കേസില്‍ സഹായിച്ച ഒരു റിട്ട. എസ്പിയും നിരീക്ഷണത്തിലാണെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് മലയാള സിനിമാ മേഖലയിലെ പല പ്രമുഖര്‍ക്കും നേരത്തേ തന്നെ അറിയാമായിരുന്നു എന്നും സംശയമുണ്ട്. നേരത്തേ താരസംഘടനയുടെ തലവന്‍ ഇന്നസെന്റിന് കെബി ഗണേഷ് കുമാര്‍ അയച്ച കത്തും വിവാദമായിരുന്നു. അമ്മ നടീനടന്മാര്‍ക്ക് അപമാനമായെന്നും പിരിച്ചു വിടണമെന്നും ഗണേശ്കുമാര്‍ ആവശ്യപ്പെട്ടു. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അമ്മ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്നും. പിച്ചിച്ചീന്തപ്പെടുന്നത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും. നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചെന്നും ഗണേശ്കുമാര്‍ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുന്നതിനിടെ മോഡൽ അപകടത്തിൽ മരിച്ചു. യുക്രെയിനിലെ സോഫിയ മഗെർകോ എന്ന പതിനാറുകാരിക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. ഇവരുടെ സുഹൃത്ത് ദാഷാ മെദ്‌വദേവും (24) അപകടത്തിൽ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് ലക്കുകെട്ട് കാർ ഓടിക്കവെ സോഫിയ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുകയും ഇതിനു പിന്നാലെ അപകടം സംഭവിക്കുകയുമായിരുന്നു.
അപകടത്തിന്‍റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ലൈവിൽ കാണാം. ബിഎംഡബ്യു കാറാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഇസ്യൂമിലെ സൗന്ദര്യ മൽസരത്തിൽ ജേതാവായതിലൂടെ പ്രശസ്തയായ മോഡലാണ് സോഫിയ.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ സിനിമാ ഷൂട്ടിങ് നടന്ന സ്ഥലത്തും അന്വേഷണം. ജോര്‍ജ്ജേട്ടന്‍സ് പൂരം ചിത്രീകരിച്ച തൃശ്ശൂരിലെ ഹെൽത്ത് ക്ലബിലാണ് അന്വേഷണം. ഹെല്‍ത്ത് ക്ലബിലെ ജീവനക്കാരെ കൊച്ചിയില്‍ വരുത്തി ചോദ്യം ചെയ്തു. ദിലീപിനൊപ്പം സെല്‍ഫി എടുത്തവരെയാണ് വിളിച്ചുവരുത്തിയത്. ഇവർ എടുത്ത ചിത്രത്തിനു പുറകിലായി നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ കയ്യുംകെട്ടി നിൽക്കുന്നുണ്ട്. ഇതിൽനിന്നുമാണ് സുനിൽ കുമാർ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായത്. ദിലീപിന്റെയും സുനിൽ കുമാറിന്റെയും മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഹെൽത്ത് ക്ലബിലെത്തിയത്.
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നീളുന്നതിൽ ഡിജിപി ലോക്നാഥ് ബെഹ്റ അതൃപ്തി പ്രകടിപ്പിച്ചു. എഡിജിപിയെയും ഐജിയെയും വരുത്തിച്ച് അന്വേഷണ വിവരങ്ങൾ തിരക്കി. അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂർ ചോദ്യം ചെയ്യുന്നതിനു രണ്ടു ദിവസം മുൻപു സംവിധായകൻ നാദിർഷയ്ക്ക് എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പരിശീലനം നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ടെന്ന് പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു. ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കു സമീപത്തെ കേന്ദ്രത്തിലേക്കു നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്തതായാണു റിപ്പോർട്ട്. കൂടിക്കാഴ്ച നടന്നു രണ്ടു ദിവസത്തിനു ശേഷമാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ നാദിർഷാ, നടൻ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തത്.
ഇതിനിടെ, നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് ഒളിവിൽ പോകുംമുൻപു മുഖ്യപ്രതി സുനിൽകുമാറിന് (പൾസർ സുനി) പണം ലഭിച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. ഇത് എവിടെ നിന്നാണു കിട്ടിയതെന്നു വ്യക്തമാവുന്നതോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷ.
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം നടന്‍ ദിലീപിനെയും സംവിധായകൻ നാദിര്‍ഷയയെും 13 മണിക്കൂർ ചോദ്യം ചെയ്യുന്നതിന് രണ്ടു ദിവസം മുൻപ് നാദിർഷയ്ക്ക് എഡിജിപി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പരിശീലനം നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്.
പൊലീസിന്റെ ചോദ്യങ്ങൾ നേരിടാനുള്ള തയാറെടുപ്പായിരുന്നായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ട്. ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കടുത്തുള്ള കേന്ദ്രത്തിലേക്ക് നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്ത് പരിശീലനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഡിജിപി സെന്‍കുമാറുമായി പ്രത്യക്ഷത്തില്‍ തന്നെ അകല്‍ച്ചയുള്ള, നിലവില്‍ പൊലീസ് ആസ്ഥാനത്തുള്ള എഡിജിപിയാണ് പരിശീലനം നല്‍കിയത് എന്നാണ് വിവരം.
ഇക്കാര്യത്തില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ അന്ന് തന്നെ ഇടപെട്ടതായി വിവരമുണ്ടായിരുന്നു. അന്നേ ദിവസം ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥൻ വിളിച്ച സ്ഥലത്തേക്കു നാദിർഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണ് സെന്‍കുമാറിന് ലഭിച്ചത്. അന്നു രാത്രിതന്നെ രഹസ്യവിവരം ലഭിച്ചതാണെങ്കിലും വിരമിക്കാൻ രണ്ടുദിവസം മാത്രമുള്ളതിനാല്‍ അദ്ദേഹം നടപടിക്ക് ഒന്നും മുതിർന്നില്ലെന്നാണ് സൂചന. ഈ എഡിജിപിയുമായുള്ള പരസ്യമായ അകൽച്ചയും സെൻകുമാർ സംയമനം പാലിക്കാൻ കാരണമായി.
മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ച കാര്യം നാദിര്‍ഷ തന്നെ സമ്മതിച്ചിട്ടുണ്ട്. കലാകാരനെന്ന നിലയിൽ വർഷങ്ങളായി അടുപ്പം പുലർത്തുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ചെറിയ പെരുന്നാളിന്റെ ദിവസം സന്ദർശിച്ചതാണെന്നാണ് നാദിര്‍ഷയുടെ വാദം. വീട്ടിൽ പാകംചെയ്ത ഭക്ഷണം അദ്ദേഹത്തിനു നൽകിയ ശേഷം തിരികെ പോന്നു. അല്ലാതെ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട ഒന്നും അദ്ദേഹത്തോടു സംസാരിച്ചിട്ടില്ല. ‘എന്തൊക്കെയാണു കേൾക്കുന്നത്, സൂക്ഷിക്കുന്നത് നല്ലതാണ്…’ എന്ന് മാത്രമാണ് ഇതേപ്പറ്റി അദ്ദേഹം പറഞ്ഞതെന്നും നാദിർഷാ മാധ്യമങ്ങളോട് പറഞ്ഞു. ഈ കൂടിക്കാഴ്ച നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ നാദിർഷാ, നടൻ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തത്. മൊഴികളിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ മാത്രം വീണ്ടും ചോദ്യംചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അപ്പുണ്ണിയുടെ അടുത്ത ബന്ധുവിനെയും ചോദ്യം ചെയ്യാനിടയുണ്ട്.
താരസംഘടനയായ അമ്മയ്‌ക്കെതിരെ നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ താരസംഘടന മൗനം പാലിച്ചു. വിഷയത്തില്‍ അമ്മ ഗൗരവമായി ഇടപെട്ടില്ല. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അമ്മയ്‌ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.
അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കണമെന്നും പ്രസിഡന്റ് ഇന്നസെന്റിന് എഴുതിയ 13 പേജുളള കത്തില്‍ ഗണേഷ്‌കുമാര്‍ വിശദമാക്കുന്നു. ദിലീപിനെ വേട്ടയാടിയപ്പോള്‍ അമ്മ നിസംഗത പാലിച്ചു. പ്രസിഡന്റ് ഇന്നസെന്റിനോട് ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നിലപാട് സ്വീകരിച്ചില്ല. മമ്മൂട്ടിയുടെ വീട്ടില്‍ പേരിന് യോഗം ചേര്‍ന്ന് ഒരു തിരക്കഥാകൃത്തിനെ കൊണ്ട് പ്രസ്താവന പുറപ്പെടുവിക്കുകയാണ് ചെയ്തതെന്നും ഗണേഷ് കുമാര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇന്നസെന്റിനും രൂക്ഷവിമര്‍ശനമാണ് കത്തിലുടനീളം. അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ കെ ബി ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചിരുന്നു.ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.
ദിലീപിന്റെയായി പുറത്തിറങ്ങിയ അവസാന ചിത്രം ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ സുനില്‍കുമാര്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു. ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന് ഫോട്ടോ ലഭിച്ചത്. 2016 നവംബർ 13ന് ഒരേ ടവറിനു കീഴിൽ ദിലീപും പൾസർ സുനിയും ഒന്നിച്ചുണ്ടായിരുന്നു. ഈ സമയം തൃശൂർ നഗരത്തിലെ പ്രമുഖ ക്ലബ്ബിൽ ജോർജേട്ടൻസ് പൂരത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു.
ഇവിടെനിന്ന് ക്ലബ്ബിലെ ജീവനക്കാർ പകർത്തിയ സെൽഫി ചിത്രങ്ങളിലാണ് പൾസർ സുനി ഇടംപിടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട നടി ഈ ക്ലബ്ബിലെ ഹെൽത്ത് ക്ലബ്ബിൽ എത്തുന്നുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പകർത്തി.
സുനില്‍കുമാര്‍ ജയിലിൽനിന്നു കൊടുത്തയച്ച കത്തിൽ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവൻ ചിത്രങ്ങളും പോലീസ് പരിശോധിച്ചെന്നാണു സൂചന.
ക്ലബ് ജീവനക്കാരെ ആലുവയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യംചെയ്യൽ നടത്തുക. ഈ ക്ലബ്ബിലെ ഹെൽത്ത് ക്ലബ്ബിൽ ആക്രമണത്തിനിരയായ നടി സ്ഥിരമായി വരാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച തെളിവുകളും കേസിലെ പ്രതി പൾസർ സുനി ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ എത്തിയതായി ചിത്രങ്ങളും, ലഭിച്ചതോടെയാണ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുന്നത്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യമാധവന്റെ വീട്ടിലും വസ്ത്രവ്യാപാര സ്ഥാപനത്തിലും റെയ്ഡ് നടത്തിയത് മെമ്മറി കാര്‍ഡ് തേടിയെന്ന് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ സുനി പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്നാണ് പൊലീസിന് പള്‍സര്‍ സുനി നല്‍കിയ മൊഴി. കൂട്ടുപ്രതിയായ വിജീഷാണ് ഇത് കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചതെന്നും പള്‍സര്‍ മൊഴി നല്‍കിയിരുന്നു. നേരത്തെ ഈ മെമ്മറി കാര്‍ഡിനും മൊബൈല്‍ ഫോണിനുമായി പൊലീസ് നിരവധി തവണ തിരച്ചില്‍ നടത്തിയിരുന്നു. പള്‍സര്‍ സുനിയുടെ മൊഴിയിലെ വസ്തുതകള്‍ പരിശോധിക്കാനാണ് പൊലീസ് പരിശോധന നടത്തിയതും സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തതും.
കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് ഇന്നലെ പരിശോധനയ്ക്കെത്തിയിരുന്നു. വെണ്ണലയിലെ വില്ലയിലാണ് ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കും അഞ്ചുമണിക്കും പൊലീസ് പരിശോധനയ്ക്കെത്തിയത്. രണ്ടുതവണയും അന്വേഷണോദ്യഗസ്ഥര്‍ എത്തിയെങ്കിലും ആളില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉള്‍പ്പെടെയുളള സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ ഉടമസ്ഥതയിലുളള കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലും പരിശോധനയ്ക്കായി എത്തിയത്. ലക്ഷ്യയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളും കംപ്യൂട്ടറിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സിഡിറ്റിലേക്ക് അയക്കും.
നടന്‍ ദിലീപുമായുളള വിവാഹത്തിന് മുന്‍പാണ് കാവ്യ മാധവന്‍ വസ്ത്രവ്യാപാരത്തിലേക്ക് കടക്കുന്നതും ലക്ഷ്യയ്ക്ക് തുടക്കം കുറിക്കുന്നതും. നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദിലീപിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പള്‍സര്‍ സുനി ജയിലില്‍ നിന്നും എഴുതിയ കത്തിലെ കാക്കനാട്ടെ ഷോപ്പിനെക്കുറിച്ചുളള അന്വേഷണമാണ് പൊലീസിനെ ഇങ്ങോട്ട് എത്തിച്ചത്. അതീവ രഹസ്യമായിട്ടാണ് ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത്. നടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കായി എത്തിയതും.
കത്തും കത്തില്‍ പരാമര്‍ശിക്കുന്ന ഷോപ്പിനെ സംബന്ധിച്ചും പള്‍സര്‍ സുനി പൊലീസിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. കുറ്റകൃത്യത്തിനുശേഷം കാക്കനാട്ടെ ഷോപ്പില്‍ രണ്ടുതവണ എത്തിയതായി കത്തില്‍ സുനി പരാമര്‍ശിക്കുന്നുണ്ട്. നടിയെ ആക്രമിച്ചതിനുശേഷം ഒളിവില്‍ പോകുന്നതിന് മുന്‍പാണ് പ്രതി കാക്കനാട്ടെ ഷോപ്പില്‍ എത്തിയതായി മൊഴി നല്‍കിയത്. ദിലീപ് ആലുവയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും പള്‍സര്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപിനോടും ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ആരാഞ്ഞതായാണ് വിവരം.