മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ അംബോളി ഘട്ടിൽ 2000 അടി താഴ്ചയിലേക്ക് വീണ രണ്ട് യുവാക്കൾ മരിച്ചു. ഇവരുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. അതേസമയം ഇവർ വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
ഘവാലേ സാഡ് പോയിന്റിലാണ് ആഗസ്ത് ഒന്നിന് സംഭവം നടന്നത്. ഇമ്രാൻ ഗരഡി (26), പ്രതാപ് റാത്തോഡ് (26) എന്നിവരാണ് താഴെ വീണതെന്ന് പൊലീസ് പറഞ്ഞു. കോലാപൂരിലെ പോൾട്രി ഫാമിലെ തൊഴിലാളികളായിരുന്നു ഇവർ.
സുഹൃത്തുക്കൾ മടങ്ങിയിട്ടും ഇവർ ഇരുവരും ഈ പോയിന്റിൽ തന്നെ സമയം ചിലവഴിച്ചിരുന്നു. ഏറെ സമയം പിന്നിട്ടിട്ടും ഇരുവരും മടങ്ങിവരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളാണ് പൊലീസിൽ പരാതിപ്പെട്ടത്.
പിന്നീട് ഈ പോയിന്റിന് സമീപത്തെ കടക്കാരോടും മറ്റും അന്വേഷിച്ചാണ് ഇരുവരും കാണാതായത് പൊലീസ് സ്ഥിരീകരിച്ചത്. ഇരുവരുടെയും മൃതുദേഹം അടിവാരത്തുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് ഇത് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. കനത്ത മഴയും മൂടൽമഞ്ഞും മൂലമാണ് ഈ പ്രവർത്തനം വൈകുന്നത്.
കൈയ്യിൽ കുപ്പിയുമായി കുന്നിന്റെ ഏറ്റവും മുകളിലെ പാലത്തിന്റെ കൈവരിയിൽ കയറി ഇരിക്കുകയായിരുന്നു ഇരുവരും. ഇവിടെ നിന്ന് തിരിച്ചിറങ്ങിയ ശേഷം പാലത്തിന് മുകളിൽ കയറിയ ഇവർ താഴവരയുടെ ഭാഗത്ത് പാലത്തിന്റെ അറ്റത്ത് നിന്നു. ഇവിടെ നിന്ന് കൈതെറ്റിയാണ് ഇരുവരും താഴേക്ക് പതിച്ചത്.
ഈ കാഴ്ച കണ്ടുനിന്ന ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. കൈവരിക്ക് മുകളിൽ കയറരുതെന്ന് ഇവർ വിളിച്ചുപറഞ്ഞെങ്കിലും ഇരുവരും ഇത് കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല. അപകടം നടന്നതിന് പിന്നാലെ ഈ പോയിന്റിലേക്ക് വീഡിയ ദൃശ്യം പകർത്തിയ ആൾ ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് മനസിലാകും.
ലോകത്തെ ഏറ്റവും ഉയരമുള്ള പാർപ്പിട സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോർച്ച് ടവറിൽ തീപിടിച്ചു. 74 നിലയുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിച്ചാമ്പലായി. കനത്ത തീയിലും പുകയിലും പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തീ നിയന്ത്രണ വിധേയമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനോട് ചേർന്നുള്ള മറ്റ് ബഹുനില കെട്ടിടങ്ങളിലേക്ക് തീ പിടിക്കാതിരിക്കാൻ അഗ്നിരക്ഷാ സേന തീവ്രമായി ശ്രമിച്ചു. ദുബായിലെ പ്രദേശിക സമയം പുലർച്ചെ ഒന്നോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
“ടോർച്ച് ടവറിലെ തീപിടിത്തത്തിൽ ആളപായമില്ലെന്ന് പിന്നീട് ദുബായ് സർക്കാർ മീഡിയ റിപ്പോർട്ട് ചെയ്തു. തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇവർ ട്വിറ്ററിൽ വ്യക്തമാക്കി.
2015 ലും ഈ ടവറിൽ അഗ്നിബാധയുണ്ടായിരുന്നു. അന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈയടുത്താണ് ഇംഗ്ലണ്ടിലെ ലണ്ടനിൽ ഗ്രെൻഫെൽ ടവറിന് തീപിടിച്ചത്. നൂറിലേറെ പേരാണ് ഈ അപകടത്തിൽ വെന്തുമരിച്ചത്. മറീന ടോർച്ച് ടവറിൽ നിന്നും അവശിഷ്ടങ്ങൾ താഴോട്ട് വീഴുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
നാല് സിവിൽ ഡിഫെൻസ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഫയർ ഫൈറ്റിങ് സ്‌ക്വാഡുകൾ തീ അണയ്ക്കാനായുള്ള പ്രവർത്തനം നടത്തുന്നുണ്ട്. 2011 ലാണ് ടോര്‍ച്ച് ടവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിടസമുച്ചയമെന്നായിരുന്നു തുടക്കത്തിൽ ഇതിന്റെ ഖ്യാതി. എന്നാൽ പിന്നീട് ഇതിനെ ആറ് കെട്ടിടങ്ങൾ മറീന ടോർച്ച് ടവറിന്റെ ഉയരം മറികടന്നു. 676 ഫ്ലാറ്റുകളാണ് ടോര്‍ച്ച് ടവറിലുള്ളത്.
ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത ഹരിയാണയിലെ രേവാരി ട്രാക്കില്‍ മരിച്ച നിലയില്‍. ജയ്പൂര്‍- ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടാന്‍ നോക്കുകയായിരുന്നുവെന്നും ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയെങ്കിലും അതിനു മുന്നേ മരണം സംഭവിക്കുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകീട്ടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹാറിഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് ശരിയാക്കണമെന്നു പറഞ്ഞാണ് ജ്യോതി രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും പോയത്. വൈകീട്ട് ബസ് കിട്ടാത്തതിനാല്‍ എത്താന്‍ വൈകുമെന്ന് പറഞ്ഞ് ജ്യോതി വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ രാത്രി 10 മണി കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചുനോക്കിയപ്പോഴാണ് മരണവിവരം റെയില്‍വേ പോലീസ് അറിയിക്കുന്നത്. 2016 ലെ സൗത്ത് ഏഷ്യന്‍ ഗെയിംസടക്കം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജ്യോതിഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനിരിക്കെയാണ് മരണം.
ശോഭാ സുരേന്ദ്രന്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിയത് ഭര്‍ത്താവിന്റെ ബിസിനസില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ടാണെന്നുള്ള പരാമര്‍ശത്തിനെതിരെ നാട്ടുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജെനു ജനാര്‍ദ്ദനന്‍ എന്നയാളാണ് പോസ്റ്റിട്ടത്. 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിയത് ഭര്‍ത്താവിന്റെ ബിസിനസില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ടാണെന്ന് പറഞ്ഞാല്‍ ഭര്‍ത്താവിന് കഞ്ചാവ് ബിസിനസാണെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ടാകുമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ ശോഭാ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്ന് കാണിച്ചാണ് പരാതി.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സ്ത്രീൾ സിനിമാ മേഖലയിൽ സുരക്ഷിതരല്ലെന്ന തരത്തിൽ നിരവധി വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരുന്നു. ലൈംഗിതിക്രമങ്ങൾ പലരും അതിന് ശേഷം തുറന്ന് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നടിക്കെതിരെ ഉണ്ടായ സമാന അനുഭവം താനും നേരിട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ താരം ദിവ്യ വിശ്വനാഥ്. സിനിമയില്‍ മാത്രമല്ല സീരിയലിലും ഇത്തരക്കാരുണ്ടെന്നാണ് താരം തുറന്ന് പറയുന്നത്. കൊച്ചിയില്‍ നടിക്കെരതിരെ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥമാക്കിയെന്നും സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ആണ് ദിവ്യയുടെ വെളിപ്പെടുത്തിയത്. അന്ന് അതിനെ എതിര്‍ത്തതിനാല്‍ ആ പ്രോജക്ടില്‍ നിന്നും പിന്മാറുകയായിരുന്നു. എല്ലാ രംഗത്തുമുള്ളത് പോലെ സീരിയല്‍ രംഗത്തും മോശക്കാരുണ്ട്. അതിന് ശേഷം യാത്രയിലും ഷൂട്ടിങ് ഇടവേളകളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയെന്നും ദിവ്യ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യയുടെ തുറന്ന് പറച്ചിൽ നടത്തിയത്.
മൊകേരിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്ന വഴിത്തിരിവിലേയ്ക്ക്. സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ജൂലൈ എട്ടിനാണ് ശ്രീധരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.
എന്നാല്‍, മൃതദേഹത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുകയായിരുന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തുകയും ഭാര്യ ഗിരിജയെയും ഇവരുടെ മാതാവ് ദേവിയേയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ശ്രീധരന് നല്‍കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം. ശ്രീധരന്റെ ഭാര്യ ഗിരിജ (35), ഭാര്യാ മാതാവ് ദേവി (60), ബംഗാള്‍ നദിയ ജില്ലയിലെ പരിമള്‍ ഹര്‍ദാന്‍ (45) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നാണ് കൊലപാതകത്തിന്റെ കാരണം പോലീസിന് വ്യക്തമായത്.
അഞ്ച് മാസം മുമ്പാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ ഹര്‍ദാന്‍ വീടു പണിക്കായി കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടില്‍ എത്തുന്നത്. പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വീടുപണി നേരിട്ടേറ്റെടുക്കുകയിരുന്നു. വീടുപണിയുടെ സൗകര്യത്തിനായി ശ്രീധരന്റെ വീട്ടില്‍ ഇയാള്‍ താമസവുമായി. ഇതിനിടയില്‍ ശ്രീധരന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായി. ഈ അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഗിരിജക്ക് ശ്രീധരനെ ഒഴിവാക്കി പരിമളിനെ സ്വീകരിക്കുക കൂടി ലക്ഷ്യമുണ്ടായിരുന്നു.
സംഭവം നടന്നതിന് പിന്നാലെ ബംഗാള്‍ സ്വദേശി സ്ഥലം വിട്ടുവെങ്കിലും പോലീസ് ഇയാളെ നാടകീയമായി കുടുക്കി. ഗിരിജയില്‍ നിന്നും മൊബൈല്‍ നമ്പര്‍ വാങ്ങി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് ബോധ്യമാകുകയും ഇയാള്‍ക്കായി പോലീസ് വലവിരിക്കുകയമായിരുന്നു. തുടര്‍ന്ന് ഗിരിജയെ കൊണ്ട് ഇയാളുടെ മൊബൈല്‍ ഫോണിലേയ്ക്ക് വിളിപ്പിച്ച പോലീസ് കോഴിക്കോട് എത്തണമെന്നും രക്ഷപെടാനുള്ള വഴിയുണ്ടാക്കാമെന്നും അറിയിക്കുകയായിരുന്നു. ഗിരിജയുമായി റെയില്‍വേ സ്‌റ്റേഷനു സമീപം എത്തിയ മഫ്തി പോലീസിന് മുന്‍പിലേയ്ക്ക് ഇയാള്‍ വന്നുപെടുകയായിരുന്നു.
പരമ്പരാഗത സൗദി വേഷത്തിലല്ലാതെ സ്ത്രീകള്‍ക്ക് ബിക്കിനി ധരിച്ചും പ്രവേശനം അനുവദിക്കുന്ന ആഢംബര ബീച്ച് റിസോര്‍ട്ട് ആരംഭിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയുടെ വടക്ക് പടിഞ്ഞാറ് തീര ദേശത്താണ് റെഡ് സീ റിസോര്‍ട്ട് പണികഴിപ്പിക്കുന്നത്. സ്ത്രീകള്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നതാണ് റിസോര്‍ട്ടിന്‍റെ പ്രത്യേകത.
ടൂറിസം രാജ്യത്ത് വളര്‍ത്തിക്കൊണ്ടുവരുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ റിസോര്‍ട്ടിന്‍റെ നിര്‍മ്മാണം. സൗദിയെ ദുബായ് പോലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്നതാണ് ലക്ഷ്യം. ഈ ബീച്ചില്‍ സ്ത്രീകള്‍ക്ക് ബിക്കിനി ഇടാനും സാധിക്കും. പാരച്യൂട്ട്, ട്രക്കിങ്ങ് , മലകയറ്റം തുടങ്ങിയെല്ലാം റിസോര്‍ട്ട് ഏര്‍പ്പാട് ചെയ്ത് തരുന്നതാണ്. റിസോര്‍ട്ടിലെ ആഡംബര ഹോട്ടലുകളും, ദ്വീപുകളും, പൊയ്കകളും മാലിദ്വീപിന് സമാനമാണ്. ആഡംബരവും പ്രകൃതിയും ഇവിടെ ഒത്തുചേരുന്നു എന്ന് പറയാം. എല്ലാത്തരത്തിലുള്ള സഞ്ചാരികളെയും ഈ പുതിയ റെഡ് സീ പ്രൊജക്ട് ആകര്‍ഷിക്കും. വസ്ത്രധാരണത്തിന്‍റെ കാര്യത്തില്‍ വലിയ കടുംപിടുത്തമില്ലാത്തതിനാല്‍ സ്ത്രീകളെയും റിസോര്‍ട്ട് ലക്ഷ്യമിടുന്നു എന്ന് വേണം മനസ്സിലാക്കാന്‍.
ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 17 കാരന്‍ പുറത്തേക്ക് ചാടി. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലാണ് സംഭവം. എമര്‍ജന്‍സി എക്‌സിറ്റിലൂടെ റണ്‍വേയിലേക്കു കൗമാരക്കാരന്‍ ചാടിയത്.
പാനമ സിറ്റിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയ കോപ എയര്‍ലൈന്‍സ് 208 എന്ന വിമാനത്തില്‍ നിന്നാണ് അമേരിക്കന്‍ പൗരനായ കൗമാരക്കാരന്‍ ചാടിയത്. ഗേറ്റിലേയ്ക്ക് പോകാന്‍ കാത്തു നില്‍ക്കുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഇയാള്‍ക്ക് പരുക്കൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാടിയ ഉടന്‍ തന്നെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ള എത്തി. അഡ്വ. രാംകുമാറിനെ മാറ്റിയാണ് മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ദിലീപിനുവേണ്ടി ഹാജരാകുന്നതത്.
കാവ്യയുമായുള്ള വിവാഹമോചനക്കേസിൽ നിഷാലിനായി ഹാജരായത് അഡ്വക്കേറ്റ് രാമൻ പിള്ളയായിരുന്നു. ഈ കേസിൽ ഭാഗമായതു കൊണ്ട് മാത്രമാണ് ദിലീപിനെ ആദ്യം രാമൻപിള്ള നിരുൽസാഹപ്പെടുത്തിയത്. പക്ഷേ നടൻ സമ്മർദ്ദം തുടർന്നു. അങ്ങനെ രാമൻപിള്ള കേസ് ഏറ്റെടുക്കുകയാണ്. അങ്ങനെ നിഷാൽ ചന്ദ്രയുടെ അഭിഭാഷകൻ ദിലീപിന്റേയും വക്കീലാകുന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന അഭിഭാഷകനാണ് രാമൻപിള്ള. ക്രിമിനൽ കേസുകളിൽ അഗ്രഗണ്യൻ. രാമൻപിള്ള എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്.
മാനേജര്‍ അപ്പുണ്ണിയുള്‍പ്പെടെ ദിലീപുമായി അടുപ്പമുള്ള ചിലരെ ഇനിയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ആദ്യത്തെ ജാമ്യാപേക്ഷ തള്ളാനിടയാക്കിയ ഒരു കാരണമെങ്കില്‍ ഇക്കാര്യം തന്നെ ചൂണ്ടിക്കാട്ടിയാവും പുതിയ അപേക്ഷ. അപ്പുണ്ണി കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാമൻപിള്ളയെ സമീപിച്ചത്. ആദ്യം എതിർത്തുവെങ്കിലും പിന്നീട് രാമൻപിള്ള വഴങ്ങുകയായിരുന്നു. ഇതോടെ ദിലീപിന് പ്രതീക്ഷയുമായി. നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാൽവെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണിനേയും ചർച്ചയിൽ ഉയർത്തി. എന്നാൽ ഹൈക്കോടതിയിൽ രാമൻപിള്ളയാണ് നല്ലതെന്ന് തിരിച്ചറിവിലെത്തി. ഇതോടെയാണ് രാംകുമാറിനെ മാറ്റി രാമൻപിള്ളയെ കൊണ്ടു വരാൻ തീരുമാനിച്ചത്. കേസ് നടത്തിപ്പിൽ ഏറെ പിഴവുകൾ ദിലീപിന് സംഭവിച്ചതായി വിലയിരുത്തലുണ്ട്. സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകാത്തതാണ് ഇതിലൊന്ന്.
ഹൈക്കോടതിയിൽ ജസ്റ്റീസ് സുനിൽ തോമസ് വിശദമായ വിധിയാണ് പുറപ്പെടുവിച്ചത്. കേസിന്റെ മെരിറ്റിലേക്ക് കടക്കുകയും ചെയ്തു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും അപൂര്‍വ്വവും ഗുരുതരവുമായ കുറ്റകൃത്യമാണിതെന്നും നേരത്തേ ദിലീപിന്റെ ജാമ്യം തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിധി ന്യായത്തിലെ ഈ പരാമർശങ്ങൾ ദിലീപിന് എതിരാണ്. അതുകൊണ്ട് കൂടിയാണ് ഹൈക്കോടതിയിൽ വീണ്ടും പോകുന്നത്. നേരിട്ട് സുപ്രീംകോടതിയിൽ പോയി ജാമ്യ ഹർജി തള്ളിയാൽ അത് പുറത്തിറങ്ങുകയെന്ന ദിലീപിന്റെ മോഹങ്ങളെ ബാധിക്കും. ഹൈക്കോടതിയിൽ എന്ന് ജാമ്യ ഹർജി കൊടുക്കണമെന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല. കേസ് പഠിക്കുകയാണ് രാമൻപിള്ളയെന്നാണ് സൂചന. അതിന് ശേഷം അദ്ദേഹമാകും തീരുമാനം എടുക്കുക.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. രാവിലെ എട്ട് മണിക്കാണ് സംഭവം. ബംഗളൂരു- കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അപകടത്തേത്തുടര്‍ന്ന് റണ്‍വെ മുക്കാല്‍ മണിക്കൂര്‍ അടച്ചിട്ടു.
മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണ് വിമാനം തെന്നിമാറിയത്. ഒഴിവായത് വന്‍ ദുരന്തമാണെന്നാണ് വിലയിരുത്തുന്നത്. പൈലറ്റുമാര്‍ക്ക് തിരിച്ചറിയാനായി റണ്‍വേയില്‍ സ്ഥാപിക്കുന്ന ലൈറ്റുകളില്‍ ആറെണ്ണം അപകടത്തില്‍ തകര്‍ന്നു. വിമാനത്താവള അധികൃതരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് അപകടം ഇല്ലാതെ വിമാനം സുരക്ഷിതമായി പാര്‍ക്ക് ചെയ്തു.
സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിനോട് പ്രാഥമിക വിവരങ്ങള്‍ ആരാഞ്ഞതായാണ് വിവരം. മധ്യഭാഗത്ത് ലാന്‍ഡ് ചെയ്യേണ്ടതിന് പകരം ഇടതു വശത്തായി ഇറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിമാനത്തിന് കേടുപാടുകളില്ല.