നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ദിലീപിനെതിരെ മതിയായ തെളിവുകള്‍ കിട്ടിയെന്നാണ് പൊലീസ് വിലയിരുത്തല്‍. അടുത്ത മാസം പത്തിന് മുമ്പ് കുറ്റപത്രം നല്കേണ്ടതിനാല് നാദിര്‍ഷായെ ചോദ്യം ചെയ്ത് അന്വേഷണം അവസാനിപ്പിക്കും.
കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെയോ കാവ്യ മാധവനേയോ മറ്റാരെയെങ്കിലുമോ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യില്ല. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ദിലീപിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിക്കഴിഞ്ഞു. നാദിര്‍ഷായുടെ ജാമ്യ ഹര്‍ജി 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്ന് ഇക്കാര്യങ്ങളില്‍ കോടതി വ്യക്തത വരുത്തും.
ഗൂഢാലോചന കേസില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമായിരിക്കും പ്രതികള്‍. അറസ്റ്റിലായ അഭിഭാഷകരും പൊലീസുകാരനും മാപ്പുസാക്ഷികളാകാനും സാധ്യതയുണ്ട്. കേസില്‍ വമ്പന്‍ സ്രാവുണ്ടെന്നും ആലുവയില്‍ കിടക്കുന്ന വി.ഐ.പി അതുപറയട്ടെ എന്നുമാണ് പള്‍സര്‍ സുനി പറഞ്ഞിരുന്നത്. വമ്പന്‍ സ്രാവിലേക്ക് അന്വേഷണം നീളില്ല. സിനിമാ മേഖലയിലെ ഉന്നതര്‍ ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട്. കേസില്‍ ദിലീപിനെതിരെ നിരവധി തെളിവുകളും സാക്ഷിമൊഴികളുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന് കേസില്‍ നിന്ന് ഊരിപ്പോകാന്‍ കഴിയില്ല. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി നടന് ദിലീപ് നേരിട്ടാണ് ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്ന നിലപാടിലാണ് പൊലീസ്.
കാവ്യാ മാധവന്റെ കൊച്ചി വെണ്ണലയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം കാവ്യയുമായുള്ള ബന്ധം തെളിയിക്കാന്‍ പൊലീസ് ആശ്രയിച്ചിരുന്ന നിര്‍ണായക തെളിവുകളാണ് നഷ്ടമായത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ രജിസ്റ്ററുകളാണ് കാണാതായത്. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യം എത്തിയത്. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പറും കുറിച്ചിരുന്നുവെന്നും സുനി നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. വെള്ളം വീണ് രജിസ്റ്റര്‍ നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാര്‍ നല്കിയ വിശദീകരണം. എന്നാല്‍ ഇവ മനഃപൂര്‍വം നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ സുനി കീഴടങ്ങുന്നതിന് മുമ്പായി കാവ്യയുടെ സ്ഥാപനത്തില്‍ എത്തിയിരുന്നതായി മൊഴി നല്‍കിയിരുന്നു.
ഇന്നലെ ലണ്ടനിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്ലാസ്റ്റിക് ബക്കറ്റിലായിരുന്നു സ്ഥാപിച്ചത്. ഈ വാര്‍ത്തയറിഞ്ഞപ്പോള്‍ ഏറെ ആശങ്കപ്പെട്ടത് തിരുവനന്തപുരത്തുള്ള മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരായിരുന്നു. അതിനൊരു കാരണമുണ്ട്.
11 വര്‍ഷം മുമ്പ് ലണ്ടനിലുണ്ടായ സ്ഫോടനത്തിനായി ഉപയോഗിച്ച ബോംബുകള്‍ സ്ഥാപിച്ചത് ഈ സ്ഥാപനത്തില്‍ നിന്നുള്ള പ്ലാസ്റ്റിക് ജാറിലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം ലണ്ടനില്‍ സ്ഫോടനം ഉണ്ടായപ്പോഴും ഇവിടെത്തെ ജീവനക്കാര്‍ പരസ്പരം ചോദിച്ചു ”ഇതും നമ്മുടെ ബക്കറ്റായിരിക്കുമോ” എന്ന്.
2005 ജൂലൈ 21നാണ് ലണ്ടനില്‍ നാല് വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായത്. ബോംബുകള്‍ വച്ചതു പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായിരുന്നു. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് ‘ഡല്‍റ്റാ 6250’ എന്ന ലേബല്‍ സ്കോട്ലന്ഡ് യാര്‍ഡ് ശ്രദ്ധിച്ചത്. അങ്ങനെയാണ് അത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സ് ആന്‍ഡ് തെര്‍മോവെയര്‍ എന്ന സ്ഥാപനം നിര്‍മിച്ച ‘ഡല്‍റ്റാ 6250’ പ്ലാസ്റ്റിക് ജാറായിരുന്നു എന്ന് കണ്ടെത്തിയത്. ആറേകാല്‍ ലിറ്റര്‍ സംഭരണശേഷിയുള്ള പ്ലാസ്റ്റിക് ജാറാണ് അത്. തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് സ്കോട്ലന്ഡ് യാര്‍ഡ് അന്വേഷിച്ചു വിവരമെടുത്തിരുന്നു.
ലണ്ടനെ നടുക്കിയ ഭീകരാക്രമണത്തില്‍ ഇരുപത്തിയൊന്പതു പേര്‍ക്കാണ് പരുക്കേറ്റത്. പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാര്സന്സ് ഗ്രീന്‍ സ്റ്റേഷനില്‍ ഭൂഗര്‍ഭ ട്രെയിനിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ലണ്ടന്‍ സമയം രാവിലെ 8.20 നാണു സ്ഫോടനം നടന്നത്. സ്റ്റേഷനില്‍ വളരെയധികം തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. പൊള്ളലേറ്റാണ് കൂടുതല്‍ പേര്‍ക്കും പരുക്ക്. പരിഭ്രാന്തരായ ജനങ്ങള്‍ രക്ഷപെടാനുള്ള ശ്രമത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ചിലര്‍ക്ക് പരിക്കേറ്റു. 2005 ജൂലൈയിലെ സ്ഫോടന പരമ്പരയെ അനുസ്മരിപ്പിക്കുന്നതായിരുന്നു പുതിയ ആക്രമണം. ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് അന്നു നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ അന്‍പത്തിരണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് .
ലണ്ടന്‍ ഭൂഗര്‍ഭ മെട്രോയിലുണ്ടായ സ്ഫോടനത്തെതുടര്‍ന്ന് യാത്രാ വിലക്ക് കൂടുതല്‍ കടുപ്പിക്കുമെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് പുതിയ നീക്കത്തെ പറ്റിയുള്ള സൂചന നല്‍കിയത്. ഭീകരാക്രമണങ്ങള്‍ തടയണമെങ്കില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരര്‍ ആളെ കയറ്റുവാന്‍ ഉപയോഗിക്കുന്നത് ഇന്നും ഇന്റര്‍നെറ്റ് തന്നെയാണ്. ഇത് ഭീകരാക്രമണത്തെ തടയുന്നതിന് സഹായിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഇതോടെ ചൈനയ്ക്ക് സമാനമായ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയേക്കുമൊ എന്നാണ് ടെക്കികളുടെ സംശയം. സെര്‍ച്ച് എന്ജിന് ഭീമനായ ഗൂഗിളിന് വരെ ചൈനയില്‍ വിലക്കുണ്ട്. സ്ഫോടനം ഭീകരമാകാതിരിക്കാന്‍ ലണ്ടന്‍ പോലീസ് തടസപ്പെടുത്തിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. നേരത്തെ ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള തന്റെ യാത്രാവിലക്ക് വ്യാപ്തിയുള്ളതും കടുപ്പമേറിയതും കൃത്യതയുള്ളതുമാണ്. എങ്കിലും ഇത് ഒരുപക്ഷെ ഇത് രാഷ്ട്രീയ ശരികള്‍ ആകില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
മാര്‍ച്ച് ആറിനാണ് ഇറാന്, ലിബിയ, സൊമാലിയ, സുഡാന്, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ വിലക്കികൊണ്ട അമേരിക്ക ഉത്തരവിറക്കിയത്. യാത്രാവിലക്ക് ഈ മാസം കൊണ്ട് കഴിയാനിരിക്കെയാണ് ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഇത് സ്ഥിരപ്പെടുത്തുമോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.
ടോം ജോസ് തടിയംപാട്
കഴിഞ്ഞ 12-ാം തിയതി കര്‍ത്താവില്‍ നിദ്രപ്രാപിച്ച ഇംഗ്ലണ്ടിലെ റെഡിങ്ങില്‍ താമസിക്കുന്ന തിടനാട് സ്വദേശി പഴയമഠത്തില്‍ ചാക്കോ ജോര്‍ജ്, ലിറ്റി ചാക്കോ ദാമ്പതികളുടെ മകന് ജോവ ചാക്കോയുടെ (8 വയസ്) ശവസംസ്കാരചടങ്ങുകള്‍ വരുന്ന ബുധനാഴ്ച (20/9/ 17) 11 മണിക്ക് റെഡിങ്ങിലെ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ നടക്കും. തുടര്‍ന്ന് Pangbourne hill സെമിത്തേരിയില്‍ ശവസംസ്കാരവും നടക്കും എന്നറിയിക്കുന്നു. ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ് താഴെ കൊടുക്കുന്നു.
ജന്മനാ തന്നെ ഒട്ടേറെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന ജോവകുട്ടന് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൊണ്ടാണ് മരണത്തിനു കിഴടിങ്ങിയത്. ജോര്‍ജ്., ലിറ്റി ദമ്പതികള്‍ക്ക് ജോവകുട്ടനെകൂടാതെ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് ബാലഗ്രാമില്‍ നിന്നും മുപ്പതു വര്ഷംമുന്പ് കോട്ടയം തിടനാട്ടിലേക്ക് താമസം മാറിയതാണ് ചാക്കോ ജോര്‍ജിന്റെ കുടുംബം. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ യുടെ ഹൃദയം നിറഞ്ഞ ആദരാജ്ഞലികള്‍.
സെന്റ് ജോസഫ് കത്തോലിക്ക പള്ളി ബെര്‍ക്ക് ഷെയര്‍ ഡ്രൈവ് പോസ്റ്റ് കോഡ് RG315JJ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 60 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇതേ കോടതിയില്‍ത്തന്നെ ദിലീപ് നേരത്തേ രണ്ട് തവണ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. അതിനു ശേഷമാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച ശേഷമാണ് വീണ്ടും ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചിരിക്കുന്നത്.
റിമാന്‍ഡ് കാലാവധിക്കിടെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപിന് അങ്കമാലി കോടതി ഇളവ് നല്‍കിയിരുന്നു. വീണ്ടും ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി വിചാരണക്കോടതിയെത്തന്നെ വീണ്ടും സമീപിക്കുകകയായിരുന്നു. നടിയുടെ നഗ്നദൃശ്യം എടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നുത് മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയതിനാലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.
ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കോടതിയില്‍ ഹാജരാക്കുക. കേസില്‍ നാദിര്‍ഷയെ ഇന്നലെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ ആലുവ പോലിസ് ക്ലബ്ബിലേക്ക് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുകയായിരുന്നു. ശക്തമായ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികളിലാണ് പോലീസ്.
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളിയിരുന്നു. തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണു ഹര്‍ജിയില്‍ ദിലീപ് പറയുന്നത്. ജയില്‍വാസം 60 ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
ക്രിമിനല്‍ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ. നഗ്നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിനു പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംവിധായകന് നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ആലുവ പൊലീസ് ക്ലബില്‍ വെള്ളിയാഴ്ച രാവിലെ ഹാജരായ നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണു ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. നാലാം തവണയുള്ള ജാമ്യാപേക്ഷ ഫലം കാണണമേ എന്ന പ്രാർത്ഥനയുമായാണ് ദിലീപ് ഫാൻസ് പ്രവർത്തകർ ഉള്ളത്.
വിൽസൺ ബെന്നി
ഡെർബി : ഡെർബി മലയാളി അസോസിയേഷൻറെ ‘ഓണം പൊന്നോണം’ സെപ്റ്റംബർ 16 ശനിയാഴ്ച ആഘോഷിക്കും. ഒരുമയുടെയും സ്നേഹത്തിൻറെയും ഉത്സവത്തെ കേരളത്തനിമയിൽ വരവേൽക്കാൻ ഡെർബിയിലെ നൂറിലധികം വരുന്ന മലയാളി കുടുംബങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഡെർബി മലയാളി അസോസിയേഷൻറെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഓണം പൊന്നോണം സംഘടിപ്പിച്ചിരിക്കുന്നത്. ജാതി മത ഭേദമന്യെ പരസ്പരം കൈകോർത്ത് ഓണത്തിൻറെ ഓർമ്മകളുടെ ഗൃഹാതുര സ്മരണകളുമായി മലയാളികൾ ഒത്തു ചേരും.
രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ഡെർബിയിലെ ഗീതാഭവൻ ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്. കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പൂക്കളവും തിരുവാതിരയും വടംവലിയും ഓണാഘോഷത്തിന് കൊഴുപ്പേകും. ചെണ്ട മേളത്തിൻറെ അകമ്പടിയിൽ മാവേലി പ്രജകളെ കാണാനെത്തും. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ നടക്കും. ഡെർബി മലയാളി അസോസിയേഷൻറെ ഓണാഘോഷത്തിലേയ്ക്ക് ഡെർബിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷത്തോടു അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ സെപ്റ്റംബർ 10 ന് നടന്നിരുന്നു. ആഘോഷം നടക്കുന്ന ഹാളിൻറെ അഡ്രസ്: Geetha Bhavan Temple, 96-102 Peer Tree Road, Derby, DE23 6QA.
യേശുവിന്റെ ഭൗതീകശരീരം അടക്കം ചെയ്ത ഗോല്‍ഗത്ത മലയിലെ ദേവാലയത്തില്‍ ദിലീപിനു വേണ്ടി കൂട്ട പ്രാര്‍ത്ഥന. കുറ്റവിമുക്തനായി പൂര്‍വ്വാധികം ശക്തിയോടെ ദിലീപ് പുറത്തു വരുന്നതിനു വേണ്ടി മെഴുകുതിരി കത്തിച്ച് നടത്തിയ പ്രാര്‍ത്ഥനയില്‍ നടി രചനാ മാധവന്‍കുട്ടി, കലാഭവന്‍ ഷാജോണ്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വിജയ് മാധവ്, ജോസ് എന്നിവര്‍ നേതൃത്വം നല്കി. ഇരയായ നടിക്കു വേണ്ടിയും തങ്ങള്‍ പ്രാര്‍ത്ഥിച്ചെന്നും ഇത്തരം സംഭവങ്ങള്‍ മേലില്‍ ഇനി ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും താര ടീം പറഞ്ഞു. ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിനു വേണ്ടി ഇസ്രയേലിലെത്തിയുള്ള പ്രാര്‍ത്ഥന.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നില്‍ മഞ്ജു വാര്യരും ലിബര്‍ട്ടി ബഷീറും ഉണ്ടെന്ന് പി.സി പറയുന്നു. വട്ടിളകിയ കുറേ പൊലീസുകാരും ദിലീപിനെ ഉപേക്ഷിച്ച് പോയ മുന്‍ ഭാര്യയായ നടിയുമാണ് ഈ ആക്രമണത്തിന് പിന്നില്‍. വനിത കമ്മിഷന് എനിക്കെതിരെ കേസെടുത്തെന്നാണ് ഞാന്‍ കേട്ടത്. എന്തൊരു അസംബന്ധമാണത്. പി.സി പറഞ്ഞു.
ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി.സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഒരു തെളിവും പൊലീസിന്റെ പക്കലില്ല. അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്. വട്ടിളകിയ കുറേ പൊലീസുകാരും. ദിലീപിനെതിരെ സാക്ഷി പറയാന്‍ പൊലീസ് നാദിര്‍ഷയെ നിര്‍ബന്ധിക്കുകയാണ്. വഴങ്ങാതിരുന്നപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. 80 ലധികം കുടുംബങ്ങള്‍ക്ക് വീട് വച്ച് കൊടുത്തിട്ടുണ്ട് ദിലീപ്. അദ്ദേഹം ചെയ്ത നന്മയൊന്നും പുറത്തറിഞ്ഞിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ല. ദിലീപിന് ജാമ്യം നല്‍കേണ്ടതാണ്. ജോര്‍ജ് പറഞ്ഞു.
അഞ്ച് നഴ്സുമാരെ അകാരണമായി പിരിച്ചുവിട്ടതിനെതിരേ സഹപ്രവർത്തകർ സമരം നടത്തിവന്നിരുന്ന കോട്ടയത്തെ ഭാരത് ആശുപത്രിയിൽ സംഘർഷം. സമരം ചെയ്ത നഴ്സുമാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പിരിച്ചുവിടലിനെതിരേ 40 ദിവസമായി നഴ്സുമാർ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു.
യുഎൻഎയുടെ നേതൃത്വത്തിൽ ഇന്ന് നഴ്സുമാർ കളക്ട്രേറ്റിലേക്കും ആശുപത്രിയിലേക്കും പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രിയുടെ കവാടം ഉപരോധിച്ച നഴ്സുമാരെ ബലം പ്രയോഗിച്ച് പോലീസ് നീക്കം ചെയ്തു. സമരക്കാൻ പോലീസ് നീക്കം തടുക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിനിടെ മൂന്നു നഴ്സുമാർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നഴ്സുമാർക്ക് പിന്തുണയുമായി പി.സി. ജോർജ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.