ഗോസംരക്ഷണപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാംസ വ്യാപാരികള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണവുമായി രംഗത്ത് വന്നിരിക്കുന്നത്.

1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പില്‍ കന്നുകാലികളെ കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. അവയെ കൊല്ലാന്‍ പാടില്ല. ഈ നിയമത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ ഗോഹത്യ തടയാനാണ് നീക്കം.

നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കിയാല്‍ കന്നുകാലികളെ കര്‍ഷകര്‍ക്ക് മാത്രമേ വാങ്ങാനും കൈമാറാനും സാധിക്കൂ. കന്നുകുട്ടിയേയും ആരോഗ്യം ക്ഷയിച്ചവയെയും വില്‍ക്കാനും നിയന്ത്രണമുണ്ടാകും. പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ.

  • കന്നുകാലി മാര്‍ക്കറ്റുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്ററും, സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്ററും ഉള്ളിലായിരിക്കണം.
  • സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് സംസ്ഥാനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അനുമതി നിര്‍ബന്ധമാകും.
  • കന്നുകാലി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് മജിസ്‌ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതിയും നിര്‍ബന്ധമാക്കും.
  • കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവര്‍ തങ്ങള്‍ സ്വന്തമായി കൃഷിഭൂമിയുള്ളവരാണെന്നതിന്റെ രേഖകള്‍ മേല്‍പ്പറഞ്ഞ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കണം.
  • വില്‍പ്പന സംബന്ധിച്ചതിന്റെ രേഖയുടെ കോപ്പി പ്രാദേശിക റവന്യു ഓഫീസ്, കന്നുകാലിയെ വാങ്ങിയ ആളുടെ പ്രദേശത്തെ മൃഗഡോക്ടര്‍, ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവയ്ക്ക് നല്‍കണം. ഓരോ കോപ്പി വീതം വാങ്ങിയ ആളും വിറ്റ ആളും കൈവശം വെക്കണം.
  • കന്നുകാലി മാര്‍ക്കറ്റുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വൃത്തി എന്നിവ ഉണ്ടായിരിക്കണം.
  • കന്നുകാലികളെ മാര്‍ക്കറ്റുകളില്‍ സൂക്ഷിക്കുന്നതിന് ഉടമസ്ഥന്‍ ഫിസ് നല്‍കണം.ഈ ഫീസ് ഓരോവര്‍ഷവും സംസ്ഥാന സര്‍ക്കാരിന് മാറ്റം വരുത്താം.
  • മാര്‍ക്കറ്റില്‍ കന്നുകാലികളെ വാഹനങ്ങളില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്റിനറി ഇന്‍സ്പക്ടറുടെ സാന്നിധ്യമുണ്ടാകണം.