യുവ നടിക്കുനേരെയുണ്ടായ ആക്രമണം സംബന്ധിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി. സന്ധ്യക്കെതിരെ ആരോപണങ്ങളുമായി നടൻ ദിലീപ്. സന്ധ്യക്ക് തന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുമായി ബന്ധമുണ്ടെന്നും ദിലീപ് ആരോപിക്കുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹർജിയിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.
വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ മഞ്ജുവിന്റെയും ശ്രീകുമാറിന്റെയും പേരു പറഞ്ഞപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഓഫാക്കിയെന്നും ജാമ്യഹരജിയിലുണ്ട്. മഞ്ജു വാര്യരായിരുന്നു കേസില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നാദ്യം ഉന്നയിച്ചിരുന്നത്. ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യല്‍ ഐ.ജി. ദിനേശ് കശ്യപിനെ അറിയിക്കാതെയാണെന്നും ദിലീപ് പറയുന്നു. നേരത്തെ ഡി.ജി.പി ബെഹ്‌റക്കെതിരെയും ജാമ്യഹരജിയില്‍ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു.
പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ചെന്നും ഫോണ്‍ സംഭാഷണം ബെഹ്‌റയ്ക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുത്തെന്നും ജാമ്യഹരജിയിലുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി ഇന്ന്് സമര്‍പ്പിച്ചിരുന്നു. താന്‍ ഇതുവരെ പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നും തനിക്കെതിരെ പ്രബലരായ പലരുടെയും ഗൂഢാലോചന ഉണ്ടെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.
രാമലീല ഉള്‍പ്പടെയുള്ള പല സിനിമകളും പ്രതിസന്ധിയിലാണെന്നും 50 കോടിയോളം രൂപ ചിത്രങ്ങള്‍ക്കായി മുടക്കിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. അഡ്വ. രാമന്‍പിള്ളയാണ് ദിലീപിനായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
ദിലീപിനെ പൂട്ടാന്‍ പോലീസിനു നിര്‍ണ്ണായകമായത് മഞ്ജുവിന്റെ പ്രസംഗം. ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ കൊച്ചിയില്‍ താരങ്ങള്‍ അണിനിരന്ന ആ കൂട്ടയിമയില്‍ ആദ്യമായി ഈ സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചന ഉണ്ടെന്നു പറഞ്ഞത് മഞ്ജുവായിരുന്നു.
ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ഗൂഢാലോചനാരോപണം അമ്മയിലെ മറ്റു അംഗങ്ങളാരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പക്ഷേ കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പോലീസിന് ഇത് നിര്‍ണായക തെളിവുകളിലൊന്നായിത്തീര്‍ന്നു. മഞ്ജു മൊഴിനല്‍കാന്‍ സഹകരിച്ചില്ലെങ്കിലും അന്നത്തെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ തുടക്കത്തില്‍തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആക്രമണത്തിനിരയായ നടിയുമായുള്ള ദിലീപിന്റെ ശത്രുത സിനിമാലോകത്തും പാട്ടായിരുന്നു. മലയാളസിനിമയെ കൈപ്പിടിയിലൊതുക്കിയ ദിലീപിനെതിരെ ആരും പ്രതികരിക്കാനും കൂട്ടാക്കിയില്ല. പോലീസ് 13 മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ച ദിലീപിന് പിറ്റേദിവസം നടന്ന അമ്മയുടെ യോഗത്തില്‍ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ നടിയുമായും ദിലീപുമായും അടുത്തബന്ധമുണ്ടായിരുന്ന മഞ്ജുവാര!്യരുടെ പരസ്യമായ ഗൂഢാലോചനാരോപണം ശരിയാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ഈ കേസന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം കേട്ടശേഷം മഞ്ജുവില്‍നിന്നും വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ദിലീപിന്റെ ഭാവപ്രകടനങ്ങള്‍ ദൃശ്യങ്ങളില്‍നിന്നും കൂടുതല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.അക്രമം നടന്ന ദിവസം തന്നെ ഇതിനെകുറിച്ച് മഞ്ജുവിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഈ വിവരം അവര്‍ തുറന്ന് പറഞ്ഞെങ്കിലും ഏറ്റുപിടിക്കാന്‍ ആരും ഉണ്ടായില്ല. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് തന്നെയായയിരുന്നു മഞ്ജുവിന്റെ നിലപാട്. ഇക്കാര്യം റിമകല്ലിങ്കലുമായി പങ്കുവച്ചശേഷമാണ് പുതിയ സംഘടന എന്ന തീരുമാനം എടുത്തത്. അക്രമത്തിന് ഇരയായ നടിക്ക് എല്ലാവിധ പിന്തുണ നല്‍കാനും മഞ്ജുവും ഈ സംഘടനയും എപ്പോഴും ശ്രമിച്ചിരുന്നു.
നടി ഭാവനയും ബോളിവുഡ് നടന്‍ അനില്‍ കപൂറും ഒരുമിച്ച് ഡാന്‍സ് ചെയ്ത വീഡിയോ വൈറല്‍. നരസിംഹത്തിലെ ധാംത്തനക്ക തില്ലം തില്ലം എന്ന പാട്ടിനാണ് ഇരുവരും ഡാന്‍സ് ചെയ്തത്.
ആനന്ദ് അവാര്‍ഡ് നിശയ്ക്കിടെയാണ് സംഭവം. സ്റ്റേജില്‍ എത്തിയ അനില്‍ കപൂറിനോട് മലയാളത്തിലെ ഒരു ഗാനത്തിന് നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. കൂട്ടിന് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചു. ഇരുവരും തകര്‍ത്താടി. അവസാനം അനില്‍ കപൂര്‍ മുട്ടുമടക്കി ഭാവനയെ നോക്കി തൊഴുന്നതും വീഡിയോയില്‍ ഉണ്ട്.
ഏഷ്യാനെറ്റും ആനന്ദ് ടിവിയും ചേര്‍ന്ന് നടത്തിയ രണ്ടാമത് അവാര്‍ഡ് നിശയില്‍ ആയിരുന്നു ഈ അടിപൊളി ഡാന്‍സ്.
സിനിമരംഗത്തെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് നടന്‍ ദിലീപ്. ശക്തരായ ആള്‍ക്കാരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയനേതാക്കളേയും ഇവര്‍ സ്വാധീനിച്ചെന്നും ദിലീപ് പറയുന്നു. ഹൈക്കോടതിയില്‍ അഭിഭാഷകനായ രാമന്‍പിള്ള മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ദിലീപ് ഈ വാദങ്ങള്‍ നിരത്തുന്നത്. പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയം പോലുമില്ല.
തന്നെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് ശ്രമിച്ചത്. താന്‍ അന്വേഷണവുമായി ഇതുവരെ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും.താന്‍ ജയിലിലായതിനാല്‍ നാലോളം സിനിമകള്‍ മുടങ്ങി. ഇതുമൂലം 50 കോടി രൂപയുടെ പ്രതിസന്ധി സിനിമ മേഖലയിലുണ്ട്. രാമലീല ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്യാനായിട്ടില്ല.ഹൈക്കോടതി നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ ഒരുവട്ടം തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
പാണത്തൂര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്‍ സനാ ഫാത്തിമയെ കാണാതായതില്‍ ദുരൂഹതയേറുകയാണ്. തന്റെ മകള്‍ക്ക് വെള്ളം പേടിയാണെന്നും അതിനാല്‍ അവളെ കാണാതായത് വെള്ളത്തില്‍ വീണല്ലെന്നും സനയുടെ ഉപ്പ ഇബ്രാഹിം പറയുന്നു.
‘എന്റെ മകള്‍ക്ക് വെള്ളം പേടിയാണ്. അവളെ കാണാതായത് വെള്ളത്തില്‍ വീണല്ല’, ഇബ്രാഹിം പറയുന്നു. എന്നാലും തങ്ങളുടെ ഭാഗ്യക്കേടുമൂലം അങ്ങനെ സംഭവിച്ചതാണെങ്കിലോ എന്നു സ്വയം സമാധാനിച്ചു നാട്ടുകാരുടെയും പൊലീസിന്റെയും ശ്രമങ്ങളുമായി അവര്‍ സഹകരിക്കുകയാണ്.സനയ്ക്കു വെള്ളം പേടിയാണെന്ന് ഉപ്പ പറയുന്നു. സാധാരണ ഓവുചാലില്‍ വെള്ളം നിറഞ്ഞാല്‍ കുട്ടി പുറത്തേക്കിറങ്ങാറില്ല. കുട്ടി പുറത്തേക്കിറങ്ങിയപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാത്തതും അതുകൊണ്ടാണെന്നു ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് അസാധാരണമായ എന്തോ സംഭവിച്ചു എന്ന് തന്നെയാണ് ഇബ്രാഹിം വിശ്വസിക്കുന്നത്. തൊട്ടടുത്തുള്ള മൂന്നു വീടുകളില്‍ മാത്രമാണു സാധാരണ മകള്‍ പോകുന്നത്. കാണാതായ ഉടന്‍ ഈ വീടുകളില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും ഇബ്രാഹിം പറയുന്നു.
മറ്റെങ്ങനയോ ആണ് മകളെ കാണാതായതെന്നും തങ്ങളുടെ സംശയം പൊലീസിനെ അറിയിച്ചിരുന്നതായും ഇവര്‍ പറയുന്നു. പൊലീസ് ഇത്തരത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവദിവസം പ്രദേശത്തു നാടോടികള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സംഭവ ദിവസമോ മുന്‍പുള്ള ദിവസമോ പരിചയമില്ലാത്ത ആരും വീട്ടിലെത്തിയതായി ഓര്‍ക്കുന്നില്ലെന്നും ഇബ്രാഹിം പറയുന്നു. വീട്ടിലെ മുതിര്‍ന്നവരുടെ ഒരു നിമിഷത്തെ അശ്രദ്ധയാണ് ഇവരുടെ കണ്ണുനീരായി മാറിയത്. അതേസമയം കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സാപ്പ് സന്ദേശമയച്ചയാളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പാണത്തൂരിലെയും സമീപപ്രദേശങ്ങളിലേയും വീടുകളില്‍ തിരച്ചില്‍ നടത്തണമെന്നും സനയുടെ ഉറ്റവര്‍ ആവശ്യപ്പെടുന്നു. സന ഒഴുക്കില്‍പ്പെട്ടിരിക്കാം എന്ന അനുമാനം മാറ്റിവച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ നിലപാട്.
പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ കുട്ടിയെ തട്ടിയെടുത്തിട്ടുണ്ടാകാനുള്ള സാധ്യതയിലേക്ക് അവര്‍ വിരല്‍ചൂണ്ടുന്നു. സനയെക്കാണാതായി മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി എന്ന് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം വന്നിരുന്നു. നൗഷാദ് ഇളയമ്പാടി എന്നയാളുടെ പേരിലായിരുന്നു സന്ദേശം. കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ ഈ നമ്പറില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അല്‍പസമയം കഴിഞ്ഞ് ഇതേ നമ്പറില്‍ നിന്ന് തെറ്റായ സന്ദേശം അയച്ചതില്‍ ക്ഷമാപണവുമെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതായത്. അങ്കണവാടിയില്‍ നിന്നും ഉമ്മയോടൊപ്പമാണ് കുട്ടി വീട്ടിലെത്തിയത്. മുറ്റത്തിറങ്ങി കളിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനോട് ചേര്‍ന്ന് ഒരു ചെറിയ നീര്‍ച്ചാലുണ്ട്. മഴപെയ്‌തൊഴിഞ്ഞ സമയമായതിനാല്‍ നീര്‍ച്ചാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.
കുട്ടി ഒഴുക്കില്‍പ്പെട്ടു എന്നാണ് ആദ്യം കരുതിയത്. നീര്‍ച്ചാലിനോട് ചേര്‍ന്ന് കുട്ടിയുടെ കുട കണ്ടെത്തിയതും സംശയം ബലപ്പെടുത്തി. ഒരു കിലോമീറ്റര്‍ അകലെ പുഴയിലാണ് ഈ നീര്‍ച്ചാല്‍ ചേരുന്നത്. റോഡിനോട് ചേര്‍ന്ന് പൈപ്പിലൂടെയാണ് നീര്‍ച്ചാലിലെ വെള്ളം കടന്ന് പോകുന്നത്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പൈപ്പ് പൊട്ടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപപ്രദേശങ്ങളിലെ വീടുകളില്‍ പരിശോധന നടത്തണമെന്ന ആവശ്യം അന്വേഷണ സംഘം പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ല. ദിവസങ്ങള്‍ പിന്നിടുന്തോറും സനയുടെ തിരോധാനത്തിലെ ദുരൂഹതയും ഏറുകയാണ്.
യുവജന ക്ഷേമ ബോര്‍ഡ് അദ്ധ്യക്ഷ ചിന്ത ജെറോം സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം. ആറ്റിങ്ങല്‍ കല്ലമ്പലത്തുവെച്ച് ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട വാഹനത്തിനു നേരെ യുവാവ് കത്തി കൊണ്ട് വന്ന് വാഹനം കേടു വരുത്തുകയായിരുന്നു.
വാഹനത്തിന്റെ ബോണറ്റും ബംബറുമാണ് കേടു വരുത്തിയത്. അക്രമം നടത്തിയ വിശാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു മുമ്പും ഇയാള്‍ സമാനമായ ആക്രമങ്ങള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
നടിയെ ഉപദ്രവിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. അഭിഭാഷകന്‍ ബി. രാമന്‍ പിള്ള മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സിനിമയിലെ പ്രബലരായ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും ഇവര്‍ സ്വാധീനിച്ചുവെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിലുളളതായി പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. പ്രതി പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല. കേസ് അന്വേഷണവുമായി സഹകരിച്ചു. ഷൂട്ടിങ് പൂർത്തിയായതും വരാനിരിക്കുന്നതുമായ ചിത്രങ്ങൾ പ്രതിസന്ധിയിലാണെന്നും 50 കോടിയോളം രൂപ ഇതിനായി മുടക്കിയെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിലുണ്ടെന്നും ചാൻൽ റിപ്പോർട്ട് ചെയ്തു.
ദിലീപ് രണ്ടാം തവണയാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാൽ ഇത് ഹൈക്കോടതി തളളുകയായിരുന്നു. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തുടരന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ ഒരു മാസമായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിലീപ്. ജൂലൈ 10 നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഐഎഡിഎംകെ പാർട്ടി ലയനത്തിനുള്ള സാധ്യതകൾ ശക്തമായി. ജയലളിതയുടെ തോഴി ശശികലയുടെ അനന്തിരവൻ ടി.ടി.വി.ദിനകരൻ പാർട്ടിയിൽ സ്വാധീനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇത്.
ഒരു ഘട്ടത്തിൽ അലസിപ്പിരിഞ്ഞ എടപ്പാടി പളനിസ്വാമി-ഒ.പനീർശെൽവം വിഭാഗങ്ങളുടെ ചർച്ചയാണ് വീണ്ടും സജീവമായിരിക്കുന്നത്. പാർട്ടിയിൽ ശശികലയും ടിടിവി ദിനകരനും സ്വാധീനം ചെലുത്താൻ നടത്തുന്ന ശ്രമങ്ങളെ ദുർബലപ്പെടുത്താനാണ് ഇരുപക്ഷവും ഒന്നിക്കുന്നതെന്നാണ് വിലയിരുത്തൽ.
ശശികലയുടെ ജനറൽ സെക്രട്ടറി സ്ഥാനം താൽക്കാലികമാണെന്ന് വ്യക്തമാക്കി അണ്ണാ ഡിഎംകെ (അമ്മ) പക്ഷം പ്രമേയം പാസാക്കിയിട്ടുണ്ട്. ദിനകരന്റെ തീരുമാനങ്ങൾ പാർട്ടിയുടേതല്ലെന്നും പുതിയ ഭാരവാഹികളുമായി പാർട്ടിക്കു ബന്ധമില്ലെന്നും പ്രമേയത്തിൽ പറയുന്നു. ഇതോടെ ദിനകരന്റെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നു.
ഇതിന് പിന്നാലെയാണ് പളനിസ്വാമി-പനീർശെൽവം പക്ഷങ്ങളുടെ ലയനസാധ്യത വീണ്ടും സജീവമായതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ലയന പ്രഖ്യാപനം നടത്താനും ഇതിനായി രണ്ടു നേതാക്കളും യോജിച്ച് ചർച്ച നടത്താനും തീരുമാനിച്ചതായാണ് വിവരം.
പനീർശെൽവത്തിന് പാർട്ടി ജനറൽ സെക്രട്ടറി പദവും ഉപമുഖ്യമന്ത്രി പദവും നൽകാനും പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനുമാണ് തീരുമാനം. പനീർശെൽവം പക്ഷത്തെ രണ്ട് പേർക്ക് മന്ത്രിസഭയിൽ ഇടം നൽകും. ഇതിനായി നിലവിലെ രണ്ട് മന്ത്രിമാരെ ഒഴിവാക്കും.
തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരിടവേളയ്ക്ക് ശേഷം ടിടിവി ദിനകരനാണ് കരുനീക്കങ്ങളുമായി മുന്നോട്ട് വന്നത്. 45 പേർക്ക് എഐഎഡിഎംകെ വിഭാഗത്തിൽ നേതൃപദവി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ദിനകരൻ പക്ഷത്തിന്റെ നീക്കം. ഇത് പളനിസ്വാമി പക്ഷത്തിന് കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നു.
വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭൂമിയെന്നും കൊല നിലമെന്നും കേരളത്തിനെതിരെ ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നതിനിടെ രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ പുറത്ത്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഉത്തര്‍ പ്രദേശിനാണ് ഒന്നാം സ്ഥാനം. യോഗി ആദിത്യനാഥിന്റെ നേതത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയ്ക്കാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം.
ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 വര്‍ഷത്തിലെ ആദ്യത്തെ 5 മാസങ്ങളിലെ കണക്കാണ് ഇത്. ഇക്കാലയളവില്‍ രാജ്യത്ത് 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഉത്തര്‍പ്രദേശില്‍ മാത്രം 60 എണ്ണം നടന്നു. കര്‍ണാടകയില്‍ 36 എണ്ണമാണ് ഉണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷം കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മധ്യപ്രദേശ്(29), രാജസ്ഥാന്‍(27), ബീഹാര്‍(23), ഗൂജറാത്ത്(20) മഹാരാഷ്ട്ര(20) എന്നിങ്ങനെയാണ് വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍. എന്നാല്‍ ലോക്സഭ കര്‍ണാടകയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കണക്കുകളില്‍ സംശയുമുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ജി.പരമേശ്വര പറഞ്ഞു. കര്‍ണാടകയെ രണ്ടാം സ്ഥാനത്ത് നിര്‍ത്താന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്നും ജി പരമേശ്വര ആരോപിച്ചു. പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ എവിടെയുമില്ലാത്ത കേരളം സംഘര്‍ഷ മേഖലയാണെന്നാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ പറയുന്നത്.
വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാന താല്‍പര്യത്തിന് അനുഗുണമായി തിരുത്താനും കരാറിലെ അഴിമതിയ്ക്ക് ഉത്തരവാദികളായരെ അഴിമതി നിരോധന നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും വേണ്ട ശുപാര്‍ശ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള നിയമസഭാ സമിതി ചെയര്‍മാന്‍ സി. ദിവാകരന്‍ എം എല്‍ എ യ്ക്ക് നിവേദനം നല്‍കി. മുന്‍ സി.എ.ജി സീനിയര്‍ ഓഡിറ്റര്‍ തുളസീധരന്‍ പിള്ള, മെല്‍വിന്‍ വിനോദ്, സാജു ഗോപിദാസ്, സൂസന്‍ ജോര്‍ജ്, അഡ്വ സോമനാഥന്‍, സുമല്‍ രാജ് എന്നിവര്‍ പങ്കെടുത്തു.
വിഴിഞ്ഞം പദ്ധതി വഴി കേരളത്തിന്റെ തീരവും, സമ്പത്തും, കടലും അദാനിക്ക് തീറെഴുതി കൊടുത്തിരിക്കുന്നു എന്ന പൊതു അഭിപ്രായം തന്നെയാണ് കേരളത്തില്‍ എല്ലാവര്‍ക്കും ഉള്ളത്. മറ്റൊരു അഭിപ്രായം തങ്ങള്‍ക്കും ഇല്ല എന്ന സൂചനയാണ് ഇതു നല്‍കിയപ്പോള്‍ ചെയര്‍മാന്‍ നല്‍കിയത്. തീര്‍ച്ചയായും ഈ റിപ്പോര്‍ട്ട് വളരെ ഗൌരവത്തില്‍ പരിശോധിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കും എന്ന് തന്നെയാണ് സഭ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയത്. സമതിയിലെ മറ്റു അംഗങ്ങള്‍ക്കും ഇതിന്റെ കോപ്പി ആം ആദ്മി പാര്‍ട്ടി കൈമാറി.