യുവനടി ആക്രമത്തിന് ഇരയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത് വനിതാ കമ്മീഷന്‍. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകരും ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
വിയു കുര്യാക്കോസിനാണ് അന്വേഷണ ചുമതല. നടിയെ കുറിച്ച് പരാമര്‍ശം നടത്തിയവര്‍ക്ക് ആദ്യം നോട്ടീസ് അയക്കും. അതിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. ദിലീപ്, സലീം കുമാര്‍, അജുവര്‍ഗീസ്, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനെ നേരിട്ടെത്തി പരാതി അറിയിക്കുകയായിരുന്നു. മറ്റ് ചിലസംഘടനകളും സമാനമായ പരാതികള്‍ നല്‍കിയിരുന്നു
‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സ്വന്തം മരണവാര്‍ത്ത സാജന്‍ പള്ളുരുത്തി അറിയുന്നത്. രാവിലെ 6.10 ആയപ്പോള്‍ ആ വാര്‍ത്തയെത്തി. ‘മിമിക്രി താരവും, ചലച്ചിത്ര നടനുമായ സാജന്‍ പള്ളുരുത്തി മരിച്ചു’ എന്നായിരുന്നു വാര്‍ത്ത. തിരുവല്ലം സ്വദേശിയായ ഒരു ആരാധകനാണ് തന്റെ മരണ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് സാജന്‍ പറയുന്നു.
‘യഥാര്‍ഥത്തില്‍ കലാഭവന്‍ സാജനായിരുന്നു മരിച്ചത്. ഫേസ്ബുക്കില്‍ മരണവാര്‍ത്ത പോസ്റ്റ് ചെയ്തയാള്‍ക്ക് പക്ഷെ ഒരൊറ്റ സാജനെ മാത്രമെ അറിയൂ. അത് ഞാനാണ്. മിമിക്രി എന്നും സാജനെന്നും കേട്ടപ്പോള്‍ അയാള്‍ എന്റെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു’ എന്ന് സാജന്‍ പറയുന്നു.
വിവരമറിഞ്ഞ ഉടനെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയോട് കാര്യം പറഞ്ഞു. വീട്ടില്‍ തന്നെയിരുന്ന് ലാന്‍ഡ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചു. ഷൂട്ടിംഗ് നടന്നിരുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ മറ്റൊരാളെ ഏല്‍പ്പിച്ചു. മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് തപ്പിയും തടഞ്ഞുമാണ് അയാള്‍ സംസാരിച്ചതത്രേ. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഒടുവില്‍ ഫോണ്‍ എടുത്ത് എല്ലാവരോടും കൃത്യമായി കാര്യം പറയാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലുള്ളവര്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഈ ലോകത്ത് എനിക്കാരൊക്കെയുണ്ടെന്ന് മനസിലായ ദിവസങ്ങളായിരുന്നു അത്. ചിലര്‍ ഫോണില്‍ കരഞ്ഞു. മറ്റുചിലര്‍ക്ക് എന്റെ ഹലോ എന്നുള്ള വിളി മാത്രം കേട്ടാല്‍ മതിയായിരുന്നു. ഒട്ടേറെ പേര്‍ എന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ ‘ശരി വെറുതെ വിളിച്ചതാ’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. മദ്യപാനം കൂടി മരിച്ചതാണെന്നും ചികിത്സയിലായിരുന്നെന്നും വാര്‍ത്തകള്‍ പരന്നു.
പിറ്റേന്ന് രാവിലെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. ഫോണ്‍ എടുത്ത പാടെ ആരാണെന്നായി ചോദ്യം. എനിക്ക് കാര്യം പിടികിട്ടി. അവന്റെ ഫോണില്‍ നിന്ന് എന്റെ പേര് മായ്ച്ചിരിക്കുന്നു. ഞാന്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ തന്നെ ഫോണില്‍ നിന്ന് എന്റെ പേര് ഡിലീറ്റ് ചെയ്ത നല്ല കൂട്ടുകാരന്‍. ഇനി അവനോട് എന്തു സംസാരിക്കാന്‍. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ചലച്ചിത്ര നടി സുരഭി വിവരമറിഞ്ഞ് എന്നെ വിളിച്ചു. അത് നിങ്ങളാകല്ലേ എന്നു ഞാന്‍ പ്രാര്‍ഥിച്ചു. എന്നാണ് സുരഭി പറഞ്ഞത്. എന്റെ മരണവാര്‍ത്ത കേട്ട് ആദ്യം വിളിച്ചത് ചില പോലീസുകാരാണ്. ജനമൈത്രി പോലീസിന്റെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനാല്‍ അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്.
കുവൈത്ത്, അമേരിക്ക, ലണ്ടന്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നൊക്കെ വിളിയുണ്ടായി. ഇതുവരെ ഞാന്‍ കാണാത്ത, കേട്ടിട്ടില്ലാത്ത എത്രയോ പേര്‍ എന്നെ വിളിച്ചു. വിവരമറിഞ്ഞപ്പോള്‍ തന്നെ എന്റെ വീട്ടിലെത്തി, വീട്ടുകാരോട് ഒന്നും പറയാതെ കാര്യങ്ങള്‍ അന്വേഷിച്ചവരെയും മറക്കാനാവില്ല’. മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഒരു പരാതിയും കൊടുത്തില്ല. ആരും മനപൂര്‍വ്വം അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് വിശ്വാസം എന്ന് മരിക്കാതെ മരിച്ച സാജന്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ തെളിവില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ദിലീപിന് താന്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ഒരു വാരികയിലെ തന്റെ അഭിമുഖത്തില്‍ വന്നത് അര്‍ദ്ധ സത്യങ്ങളാണ്. താന്‍ പറഞ്ഞത് തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു.
ചോദ്യം ചെയ്ത ദിവസം തെളിവില്ലെന്നാണ് പറഞ്ഞത്. കോടതിയില്‍ കൊടുക്കാനുള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. തെളിവ് ശേഖരിച്ച ശേഷം വേണമായിരുന്നു ദിലീപിന്റെ ചോദ്യം ചെയ്യല്‍. ദിനേന്ദ്ര കശ്യപ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ എന്തുകൊണ്ട് സംഘത്തലവനായ കശ്യപ് ഉണ്ടായില്ലെന്നും സെന്‍കുമാര്‍ ചോദിച്ചു. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. സന്ധ്യയെ അഭിനന്ദിച്ച ബെഹ്റയുടെ കത്ത് അവരുടെ ആഭ്യന്തരകാര്യമാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
ദിലീപിനെതിരെ തെളിവില്ലെന്നായിരുന്നു അഭിമുഖത്തില്‍ വന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഡിജിപി ലോക്നാഥ് ബെഹ്റ തള്ളിക്കളഞ്ഞിരുന്നു. എഡിജിപി ബി സന്ധ്യക്ക് നല്‍കിയ കത്തിലാണ് അന്വേഷണം ശരിയായ ദിശയിലാണെന്നും മികച്ച ഏകോപനമുണ്ടെന്നും ബെഹ്റ വ്യക്തമാക്കിയത്. ഐജി ദിനേന്ദ്രകശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി മനസിലാക്കുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ പോരായ്മകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബെഹ്റയുടെ കത്ത്. ഇതിന് പിന്നാലെയാണ് സെന്‍കുമാറിന്റെ പുതിയ പ്രതികരണം.
മുക്കം കാരശ്ശേരി പഞ്ചായത്തിലെ ഗെയ്റ്റുംപടി തൊണ്ടിമ്മല്‍ റോഡിലാണ് തലയും, കയ്യും, കാലും, ഇല്ലാത്ത പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. അറവു മാലിന്യങ്ങള്‍ നിറച്ച ചാക്കിനോടൊപ്പമായിരുന്നു മൃതദേഹം. തെരുവ് നായ്ക്കള്‍ റോഡില്‍ കിടന്നിരുന്ന ചാക്കുകെട്ടുകള്‍ കടിച്ചു കീറിയപ്പോഴാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു. രണ്ടാമത്തെ ചാക്ക് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചുകീറി റോഡിലിട്ടപ്പോഴാണ് ജഡം നാട്ടുകാര്‍ കണ്ടത്. എസ്റ്റേറ്റിന് നടുവിലൂടെയുള്ള ഈ റോഡ് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലമായി മാറിയിട്ടുണ്ട്. കോഴിക്കടകളില്‍ നിന്നും കശാപ്പ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളാണ് ഏറെയും ഇവിടെ കൊണ്ടുവന്നിടുന്നത്. ഇതോടെ തെരുവ് നായ്ക്കളും ഇവിടെ പെറ്റുപെരുകിയിട്ടുണ്ട്. കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കാരശ്ശേരി പഞ്ചായത്തിന്റെ ഭാഗത്താണ് മാലിന്യം തള്ളുന്നതെങ്കിലും ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് തിരുവമ്പാടി പഞ്ചായത്തിലെ ഇരുന്നക്കുഴി, തൊണ്ടിമ്മല്‍ ഭാഗത്തുള്ളവരാണ്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ഫോണ്‍ ലഭിച്ച് സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സുനിയുടെ സഹതടവുകാരനായിരുന് വിഷ്ണുവിന് ഫോണും സിംകാര്‍ഡും എത്തിച്ച മലപ്പുറം സ്വദേശി ഇമ്രാന്‍ ആണ് അറസ്റ്റിലായത്. മാലമോഷണക്കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ വിഷ്ണുവിനൊപ്പം നേരത്തേ ജയിലില്‍ കഴിഞ്ഞിരുന്നു. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം ഫോണ്‍വിളിക്കേസില്‍ പ്രതയായിരുന്ന സനല്‍ പി മാത്യുവിനെ കേസില്‍ നിന്ന് ഒഴിവാക്കി. വട്ടേക്കുന്ന് സ്വദേശി അരവിന്ദനെ പകരം പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെയാണ് സനലിനെ ഒഴിവാക്കിയത്. ജയിലിനുള്ളില്‍ നിന്നാണ് ഫോണ്‍ ചെയ്തതെന്ന് സുനി സമ്മതിച്ചിരുന്നു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ഫോണ്‍വിളി സംഭവത്തില്‍ ഏഴ് പേരെയാണ് പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. വിഷ്ണു, സനല്‍, സനില്‍, വിപിന്‍ലാല്‍, സനില്‍കുമാര്‍, ജിന്‍സണ്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരില്‍ മഹേഷ് ഒഴികെ മറ്റെല്ലാവരും പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്നു.
പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങലടി കാഞ്ഞിരവിളയിൽ മാത്യൂസ് ജോണ്‍ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. പിതാവ് കെ.എം.ജോണ്‍ (70), മാതാവ് ലീലാമ്മ ജോണ്‍ (63) എന്നിവരെ കൊലപ്പെടുത്തി ഇയാൾ പുരയിടത്തിന് സമീപമുള്ള കുഴിയിൽ മറവു ചെയ്യുകയായിരുന്നു.
ഒരാഴ്ച മുൻപാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം മാത്യൂസും ഭാര്യയും കുട്ടിയും താമസിച്ചുവരികയായിരുന്നു. ഭാര്യയും കുട്ടിയും ഒരാഴ്ച മുൻപ് കോട്ടയത്തെ വീട്ടിലേക്ക് പോയ ശേഷമാണ് ഇയാൾ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇരുവരെയും കാണാതെ വന്നതോടെ മകനോട് ഇവരെക്കുറിച്ച് പരിസരവാസികളും ബന്ധുക്കളും തിരക്കിയിരുന്നു. എന്നാൽ ഇവർ ധ്യാനത്തിന് പോയിരിക്കുകയാണെന്നാണ് ഇയാൾ മറുപടി നൽകിയത്.
ഇതിന് പിന്നാലെ മുന്ന് ദിവസം മുൻപ് ഇയാൾ വീട്ടിൽ ജെസിബി കൊണ്ടുവന്ന് മൃതദേഹം മറവുചെയ്ത കുഴി മണ്ണിട്ട് മൂടി. വേസ്റ്റ് നിക്ഷേപിക്കുന്നതിനാൽ കുഴി മൂടുന്നുവെന്ന് ഇയാൾ കാര്യം തിരക്കിയവരോട് പറയുകയും ചെയ്തു. പിന്നീട് സമീപത്ത് താമസിക്കുന്ന കെ.എം.ജോണിന്‍റെ സഹോദരനും സമീപവാസികൾക്കും സംശയം തോന്നിയതിനെ തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.
ഇന്ന് രാവിലെ പോലീസ് വീട്ടിലെത്തിയപ്പോൾ മകൻ രക്ഷപെട്ടു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനിടെ ഇയാളെ അടൂരിൽ വച്ച് അറസ്റ്റ് ചെയ്തു. പന്തളം പോലീസ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ സംഭവങ്ങളുടെ കെട്ടഴിഞ്ഞത്. താനാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും മൃതദേഹം വീടിന് സമീപത്തെ കുഴിയിൽ മറവു ചെയ്തെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. തുടർന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നഴ്സിംഗ് ബിരുദധാരിയായ മകൻ ജോലിക്ക് ഒന്നും പോകാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. മാതാപിതാക്കളുമായി ഇയാൾ പതിവായി വഴക്കിടാറുണ്ടെന്നും പരിസരവാസികൾ പോലീസിനോട് പറഞ്ഞു. മരിച്ച ദന്പതികൾക്ക് ഇയാളെ കൂടാതെ ഒരു മകനും കൂടിയുണ്ട്. ഇയാൾ ഖത്തറിൽ ജോലി ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. എഡിജിപി ബി സന്ധ്യ നേരിട്ടാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണ് മൊഴിയെടുത്തതെന്നും പറയപെടുന്നു.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന ദിലീപിന്റെ പരാതിയിലാണോ ചോദ്യം ചെയ്‌തെന്നും വ്യക്തമല്ല. എന്നാല്‍ നടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ദിലീപിന്റെ മൊഴിയെടുക്കുന്നതിന് മുമ്പ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചോദ്യം ചെയ്തതെന്നാണ് വാര്‍ത്ത.
റവന്യൂ നിയമങ്ങളനുസരിച്ച് നോട്ടിസ് നല്‍കുകയും ഏറ്റെടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ പ്രാദേശികമായ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഐക്യത്തോടെ രംഗത്ത് വന്ന് നിയമത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇക്കാലമത്രയും മൂന്നാറിലെ കൈയ്യേറ്റങ്ങളെ സഹായിച്ചു വന്നതെന്ന് ആംആദ്മി പാര്‍ട്ടി. രണ്ട് സെന്റും മൂന്ന് സെന്റും സ്ഥലങ്ങളില്‍ തങ്ങളുടെ വീടോ കടകളോ വെച്ച് ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നവരെ ഒഴിപ്പിക്കണം എന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കുത്തകപ്പാട്ടത്തിന്റെ പോലും അവകാശം ഇല്ലാതെ ഭൂമി കൈവശം വെച്ച് അതില്‍ റിസോര്‍ട്ട് നടത്തുന്നവരെ സംരക്ഷിക്കേണ്ടതില്ല.
ഇത്തരം കയ്യേറ്റങ്ങളെയും കുടിയേറ്റങ്ങളെയും പലപ്പോഴും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും അവ തമ്മിലുള്ള ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടുമാണ് മൂന്നാറിലെയും ഇടുക്കിയിലെയും കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതും യഥാര്‍ത്ഥ അവകാശികള്‍ക്ക് പട്ടയം കിട്ടുന്നതിന് തടസ്സമാകുന്നതും എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. യഥാര്‍ത്ഥ അവകാശികള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാകണം.
മുമ്പ് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ കയ്യേറ്റങ്ങളായി റവന്യൂ വകുപ്പ് കണ്ടെത്തിയ 154 ഭൂമി ഇടപാടുകളില്‍ ഏതൊക്കെ ഇത്തരത്തില്‍ ഒഴിവാക്കപ്പെടേണ്ടതുണ്ട് എന്നാണ് സര്‍വ്വ കക്ഷി യോഗം തീരുമാനീക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു കയ്യേറ്റക്കാരനെയും ഒഴിപ്പിക്കേണ്ടതില്ല എന്ന തരത്തിലേക്ക് മൂന്നാറില്‍ എം എം മണിയും എ കെ മണിയും പ്രാദേശിക സിപിഐ നേതാക്കളും അടക്കം രംഗത്തു വരികയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കാര്യമായി ഇവര്‍ തെറ്റിദ്ധരിപ്പിച്ചു എന്ന് തന്നെ കരുതേണ്ടതുണ്ട്. അല്ലാത്ത പക്ഷം റവന്യൂ വകുപ്പ് നോട്ടിസ് നല്‍കി ഹൈക്കോടതിയില്‍ കേസ് നില്‍ക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഒരു സര്‍വ്വ കക്ഷി യോഗം വിളിക്കരുതായിരുന്നു. ആ സര്‍വ്വ കക്ഷി യോഗത്തില്‍ നിന്നും റവന്യൂ മന്ത്രി വിട്ടു നിന്നത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോള്‍ തെളിയുന്നത്.
ഇക്കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷി യോഗം എന്ന പ്രഹസനത്തില്‍ വി വി ജോര്‍ജിന്റെ ഭൂമിയെ ഒഴിവാക്കാന്‍ വേണ്ട നീക്കങ്ങള്‍ ഉണ്ടായി. എന്നാല്‍ അഡ്വ ജനറലിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് അത്തരം ഒരു തീരുമാനം ഉണ്ടാകാതിരുന്നത്. മൂന്നാറിലെ വി വി ജോര്‍ജിന്റെ ഭൂമി സര്‍ക്കാര്‍ ഭൂമി ആണെന്ന് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി എടുത്ത നിലപാട് തീര്‍ത്തും തെറ്റാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ആ ഭൂമി ഏറ്റെടുത്ത് സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നാണ് ഹൈക്കോടതിയുടെ വിധി. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പും സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും എടുത്ത നടപടി ശ്‌ളാഘനീയം എന്ന് ആം ആദ്മി പാര്‍ട്ടി എന്നും കരുതിയിരുന്നു.
മൂന്നാറിലെ അനധികൃത കയ്യേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിക്കാന്‍ വേണ്ട സ്വാതന്ത്ര്യം നിയമപരമായി റവന്യൂ വകുപ്പിന് ഉണ്ടായിരിക്കേണ്ടതാണ്. അതിനു ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കുകയും അവരെ അവിടുന്ന് ഓടിക്കുവാന്‍ ശ്രമിക്കുകയും കായികമായി പോലും കയ്യേറ്റം ചെയ്യുകയും ചെയ്യാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ നിലക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിയണം. എങ്കില്‍ മാത്രമേ നിയമവാഴ്ച എന്ന വാക്കിനു അര്‍ത്ഥം ഉണ്ടാവുകയുള്ളൂ. നിയമം പാലിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
മൂന്നാറില്‍ നിയമപരമായി കയ്യേറ്റ ഭൂമി ഒഴിപ്പിക്കാന്‍ ശ്രമിച്ച ശ്രീരാം വെങ്കിട്ടരാമനെ സബ് കലക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റുക വഴി നിയമത്തോടും നിയമ പാലനത്തോടും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് തെളിയിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ഇത് ശക്തമായ പ്രതിഷേധം ഉയരേണ്ട കാര്യം ആണ്. മൂന്നാറില്‍ വി.വി. ജോര്‍ജിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ട് എന്ന് ഇന്നലെ ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ഇത്തരം ഒരു മാറ്റത്തിന് ശ്രമിക്കുന്നതിന്റെ അര്‍ത്ഥം വളരെ വ്യക്തമാണെന്ന് പാര്‍ട്ടി പറഞ്ഞു.
കയ്യേറ്റക്കാരനെ സംരക്ഷിക്കാന്‍ എന്ന പേരില്‍ നടത്തിയ സര്‍വ്വകക്ഷി യോഗം ഈ അജണ്ട കൂടി കൈകാര്യം ചെയ്തിരുന്നു എന്ന് അറിയുന്നുണ്ട്. കയ്യേറ്റക്കാര്‍ക്ക് സമ്പൂര്‍ണ്ണമായും കീഴടങ്ങുന്ന സര്‍ക്കാരാണ് തങ്ങളുടേതെന്ന് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പ്രഖ്യാപിക്കുകയാണ്. കയ്യേറ്റ മാഫിയക്ക് കീഴടങ്ങുകയും നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ വെട്ടി വീഴ്ത്തുകയും ചെയ്യുക വഴി എം എം മണിയെ പോലെയുള്ള അഴിമതി സംരക്ഷകരായി രാഷ്ട്രീയക്കാര്‍ വിജയിക്കുകയാണ് ചെയ്യുന്നത്.
ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഉദ്യോഗസ്ഥന്‍ കൃത്യമായും പൊതു സമൂഹത്തിനു നല്‍കിയ ഒരു സന്ദേശമുണ്ട്. ആ സന്ദേശം അവഗണിക്കുകയാണ് എം എം മാണിയെ പോലെയുള്ള അഴിമതി രാഷ്ട്രീയ വക്താക്കളുടെ ഉപദേശം സ്വീകരിച്ച് മുഖ്യമന്ത്രി ചെയ്യുന്നത്. എങ്കില്‍ പൊതു സമൂഹം ഇതിനോട് ശക്തമായി പ്രതികരിക്കും എന്ന് ആം ആദ്മി പാര്‍ട്ടി വിശ്വസിക്കുന്നു. അത്തരം പ്രക്ഷോഭത്തില്‍ പൊതുസമൂഹത്തോടൊപ്പം പാര്‍ട്ടി ഉണ്ടാകുമെന്നും പാര്‍ട്ടി അറിയിച്ചു.
സ്വപ്‌ന
രാപകല്‍ ഇല്ലാതെ കഠിനാധ്വാനം ചെയ്യിപ്പിച്ച ശേഷം അര്‍ഹമായ ശമ്പളം നല്‍കാതെ നേഴ്സുമാരെ ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളെ യു.കെ.മലയാളികളുടെ ബന്ധുക്കളും മിത്രങ്ങളും ബഹിഷ്‌കരിക്കണം എന്ന് സ്ത്രീ സമീക്ഷ ആഹ്വാനം ചെയ്തു. യു.കെയിലെ പ്രമുഖ ഇടത്പക്ഷ സാസ്‌കാരിക പ്രസ്ഥാനമായ സമീക്ഷയുടെ വനിതാ വിഭാഗമാണ് സ്ത്രീ സമീക്ഷ.
സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഓരോ നേഴ്‌സ്മാരുടെയും പേരില്‍ മാത്രം ഈടാക്കുന്ന ബില്ലുകളുടെ 25% എങ്കിലും നല്‍കിയാല്‍ ഇപ്പോള്‍ കിട്ടുന്ന വേതനത്തില്‍ ഇരട്ടയില്‍ അധികം വരും. നേഴ്‌സിങ്ങ് പ്രൊഫഷന്‍ ഒരു സ്ത്രീപക്ഷ ജോലിയായി പരിഗണിക്കുന്നത് കൊണ്ടാണ്, കൂലിപ്പണിക്കാര്‍ക്ക് നല്‍കുന്ന ദിവസക്കൂലി പോലും നേഴ്‌സ്മാര്‍ക്ക് നല്‍കാന്‍ മാനേജ്മെന്റ് തയ്യാറാകാത്തത്.
യു.കെയില്‍ എത്തിയ മലയാളി നേഴ്‌സ്മാര്‍ക്ക് ലഭിക്കുന്ന വേതനം യു.കെ ദേശീയ മിനിമം വേതനത്തിന്റെ ഇരട്ടിയോളം വരും. വാരാന്ത്യത്തിലും രാത്രി ജോലികള്‍ക്കും ശമ്പളത്തിന് ആനുപാതികമായ ഷിഫ്റ്റ് അലവന്‍സും ഉണ്ട്. യു.കെ സമൂഹവും സര്‍ക്കാരും പാലിക്കുന്ന ലിംഗസമത്വം തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
കേരളത്തിലെ ആശുപത്രികളില്‍ ഏറെയും, മതങ്ങളുടെ പേരിലാണ് സ്വകാര്യ മാനേജ്മെന്റുകള്‍ നേടിയെടുത്തിരിക്കുന്നത്. മതങ്ങളുടെ അടിസ്ഥാനപരമായ ആദര്‍ശങ്ങള്‍ക്ക് തികച്ചും എതിരും, മനുഷ്യത്വ രഹിതവുമായ കൊടിയ ചൂഷണമാണ് നേഴ്‌സിങ്ങ് സമൂഹത്തിനു എതിരെ നടക്കുന്നത്.
ചൂഷകരായ ആശുപത്രി മാനേജ്‌മെന്റുകളെ നിലയ്ക്ക് നിര്‍ത്താനുള്ള ബാധ്യതയും ഉത്തരവാദിത്തവും യു.കെ മലയാളി സമൂഹത്തിന് ഉണ്ട്. കാരണം യു.കെയില്‍ എത്തുന്നതിനു മുന്‍പ് കേരളത്തിലെ നേഴ്സിങ്ങ് സമൂഹത്തിന്റെ ഭാഗമായായിരുന്നു എന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്. കേരളത്തിലെ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തി പകരുന്ന പ്രവാസികളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് യു.കെ മലയാളി സമൂഹം എന്നത് ഈ കാര്യത്തില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്നു.
മെഡിസിന്‍ റൗണ്ട്‌സും, പ്രൊസീജ്യര്‍ റൗണ്ട്‌സും കൂടാതെ ബില്ല് ഈടാക്കാന്‍ മാത്രം ചില തട്ടിക്കൂട്ട് റൗണ്ട്‌സും ഇപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഉണ്ട്. ഇങ്ങനെ ഉള്ള ആനാവശ്യ റൗണ്ട്‌സുകളിലൂടെ ഓരോ രോഗിയില്‍ നിന്നും നേഴ്‌സ്മാരുടെ പേരില്‍ മാത്രം 500 മുതല്‍ 2000 രൂപ വരെയാണ് സ്വകാര്യ മാനേജ്മെന്റ് ആശുപത്രികള്‍ ഈടാക്കുന്നത്.
കോടികള്‍ സമ്പാദിക്കുന്ന ആശുപ്രതി മാനേജ്മെന്റ്കളോട് അര്‍പ്പണ മനോഭാവവും അഭ്യസ്തവിദ്യരുമായ നേഴ്‌സിങ്ങ് യുവതികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള അര്‍ഹമായ ശമ്പളം മാത്രമാണ് ചോദിക്കുന്നത്. ഇതിന് എതിര് നില്‍ക്കുന്ന ആശുപത്രികളെ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും യു.കെ മലയാളികള്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം എന്ന് സ്ത്രീ സമീക്ഷ കണ്‍വീനര്‍മാരായ സ്വപ്നാ പ്രവീണ്‍, ജോയിന്റ് കണ്‍വീനര്‍മാരായ സിന്ധു ഷാജു, രേഖാ ബാബുമോന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.