തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്ക് സാധ്യത വര്‍ദ്ധിപ്പിച്ചുകൊണ്ട് സിപിഎം തീരുമാനം. രാജിവെക്കുന്ന കാര്യം സ്വയം തീരുമാനിക്കണമെന്ന് സിപിഎം തോമസ് ചാണ്ടിയെ അറിയിച്ചു. നിലവിലെ സാഹചര്യം ഗൗരമേറിയതാണെന്നും തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടതില്ല എന്നാണ് സിപിഎം തീരുമാനം. സാഹചര്യം മനസിലാക്കി തീരുമാനം എടുക്കണമെന്നാണ് സിപിഎം മന്ത്രിയെ അറിയിച്ചിരിക്കുന്നത്.

വിഷയത്തില്‍ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ എല്‍ഡിഎഫ് യോഗം വിളിക്കും. യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാനാണ് നീക്കം. എന്‍സിപിയുടെ രണ്ടാമത്തെ മന്ത്രിയാണ് ഇതോടെ പുറത്തേക്ക് പോകുന്നത്. ഫോണ്‍കെണിയില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രന്‍ രാജിവവെച്ചതിനു ശേഷമാണ് ഗതാഗതമന്ത്രി സ്ഥാനത്തേക്ക് തോമസ് ചാണ്ടി വന്നത്.

കായല്‍ കയ്യേറ്റത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ എല്‍ഡിഎഫി ലെ പ്രമുഖ കക്ഷികളിലൊന്നായ സിപിഐ തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടായിരുന്നു ആലപ്പുഴ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയത്. തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.