സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലാണ് സംഭവമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷാ വിഭാഗം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയുംകുട്ടിയും ഉള്ളതായും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു
പ്രദേശത്തെ സുരക്ഷാ വിഭാഗത്തെ ലക്ഷ്യമിട്ട ഭീകരര്‍ വഴിയാത്രക്കാര്‍ക്ക് നേരെയും കനത്ത അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തി. പ്രദേശത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ ഒളിത്താവളമാക്കിയ ഭീകരരാണ് സംഭവത്തിനു പിന്നില്‍. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും പൊതുസുരക്ഷ അപകടത്തിലാക്കുകയും ചെയ്യുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വയസ്സായ കുട്ടിയും ഒരു പാക്കിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. ആറു സ്വദേശികളും രണ്ട് പാക്കിസ്ഥാനികളും ഒരു സുഡാനിയും ഉള്‍പ്പെടുന്നു.
ഹരിയാനയിലെ റോത്തക്കിലും ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ ക്രൂരത. ഏഴു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. വികൃതമാക്കപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മേയ് 11നാണ് പൊലീസ് കണ്ടെടുത്തത്. കേസന്വേഷണം പുരോഗമിക്കുന്നു. മേയ് ഒന്‍പതിന് ജോലിക്കുപോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ടാക്കി. ആളെ തിരിച്ചറിയാതിരിക്കാന്‍ യുവതിയുടെ തലയിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്നും പൊലീസ് പറഞ്ഞു. തലയോട്ടി പൂര്‍ണമായും തകര്‍ന്നു. ഫൊറന്‍സിക് പരിശോധനയിലാണ് കുറഞ്ഞത് ഏഴു പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. യുവതിയുടെ ശരീരത്തില്‍നിന്നും ലഹരി മരുന്നിന്റെ സാംപിളുകള്‍ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് ബലമായി പെണ്‍കുട്ടിയുടെ ശരീരത്തില്‍ കുത്തിവച്ചതാകാമെന്നാണ് കരുതുന്നത്.
റോത്തക്കിലെ ഒഴിഞ്ഞ പ്രദേശത്തുനിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല, പിന്നീടാണ്, അടുത്ത ഗ്രാമത്തില്‍ നിന്നും യുവതിയെ കാണാനില്ലെന്ന പരാതി പരിശോധിച്ചത്. തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരാള്‍ മകളെ ശല്യം ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇയാളെപ്പറ്റിയുള്ള വിവരവും പൊലീസിന് നല്‍കിയിട്ടുണ്ട്. വിവാഹാലോചനയുമായി ഇയാള്‍ എത്തിയപ്പോള്‍ അത് നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. എന്നാല്‍ ഇത് മൂലം കണ്ണൂരില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് യാതൊരു തടസ്സവുമുണ്ടാകില്ല. പ്രതികളെ ഉടന്‍ തന്നെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നലെ ഉച്ചക്ക് ശേഷമാണ് ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹകായ കക്കംപാറ ചുരിക്കാട്ട് ബിജു കൊല്ലപ്പെടുന്നത്. ജോലിക്കുശേഷം മടങ്ങിയ ബിജുവിനെ കാറില്‍ പിന്നാലെയെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും മറ്റും ഗുരുതരമായി വെട്ടേറ്റ ബിജു പരിയാരം മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. സിപിഎം പ്രവര്‍ത്തകനായ ധന്‍രാജ് കൊല്ലപ്പെട്ട കേസിലെ 12-ാം പ്രതിയാണ് ബിജു.
കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവസമയത്ത് ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തായ രാജേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ഇന്നലെ നടന്നത്. കഴിഞ്ഞ ഫെബ്രുവരി 14ന് സമാധാനശ്രമങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു. ഈ യോഗത്തിനു ശേഷമുള്ള ആദ്യത്തെ കൊലപാതകമാണ് ഇന്നലെ പയ്യന്നൂരില്‍ നടന്നത്.
ലണ്ടന്‍: പഴയ പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച പുതിയ 5 പൗണ്ട് നോട്ടുകള്‍ അവതരിപ്പിച്ചതു മുതല്‍ പരാതികളുടെ പ്രളയമായിരുന്നു. നോട്ടിന്റെ നിര്‍മാണത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന ആരോപണവുമായി വെജിറ്റേറിയന്‍മാരും ഹിന്ദുമത വിശ്വാസികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാതിയുമായെത്തിയിരിക്കുന്നവര്‍ വിചിത്രമായ വാദമാണ് ഉന്നയിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് പുതിയ പരാതിക്കാര്‍. കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ തങ്ങളുടെ മൂക്ക് മുറിയുന്നു എന്നാണ് ഇവരുടെ പരാതി.
നോട്ടില്‍ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഈ നോട്ടുകളാണ് മയക്കുമരുന്ന് മൂക്കിലേക്ക് വലിച്ചുകയറ്റാന്‍ ഉപയോഗിക്കുന്നത്. കട്ടിയുള്ള പ്ലാസ്റ്റിക്കിന്റെ അരികുകള്‍ കൊണ്ട് മൂക്ക് മുറിയുന്നതിന് ഇവര്‍ പ്രത്യേക പേരും നല്‍കിയിട്ടുണ്ട്. ”വിന്‍സ്റ്റണ്‍” ചെയ്യപ്പെട്ടു എന്നതാണ് ആ പ്രയോഗം. ദി മെട്രോ ദിനപ്പത്രമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കു മാത്രമേ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നുള്ളു എന്ന് കരുതി സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ സമാനമായി ഒട്ടേറെപ്പേര്‍ക്ക് മൂക്കില്‍ മുറിവുണ്ടായതായി അറിഞ്ഞുവെന്ന് പേര് വെളിപ്പെടുത്താത്ത ഒരാള്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ദൈവം തന്ന സമ്മാനം എന്നായിരുന്നു തങ്ങള്‍ പുതിയ നോട്ടിനെക്കുറിച്ച് വിചാരിച്ചിരുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് മുറിവുകളാണ് സമ്മാനിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തില്‍ നോട്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് രോഗങ്ങള്‍ പരക്കാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി മുതലായ മാരക രോഗങ്ങള്‍ പകരാന്‍ ഇത് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
മലയാളി നടിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ മാഫിയയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തായി. പ്രമുഖ മലയാള യുവനടിക്ക് ബന്ധമുള്ള മലയാളി യുവതികള്‍ അടക്കമുള്ള അനാശാസ്യസംഘത്തെ കുവൈറ്റില്‍ പൊലീസ് പിടികൂടിയതോടെയാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എട്ടു പേരായിരുന്നു പിടിയലായിരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്നവരാണ് കുടുങ്ങിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മലയാളത്തിലെ ഒരു യുവനടിക്ക് സംഘവുമായി ബന്ധം ഉണ്ടെന്ന് കുവൈറ്റ് പൊലീസിന് അറിവ് കിട്ടിയത്.
ഈ വിവരം കേരളാ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ ചോദ്യം ചെയ്‌തേയ്ക്കും. എന്നാല്‍ വിവരം സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ പൊലീസ് ഈ നടിയുടെ പേര് പുറത്തുവന്നിട്ടില്ല. ജലിബ് അല്‍ ശുവൈക്കില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. റെയ്ഡിന് ചെന്നപ്പോള്‍ പൂര്‍ണ്ണ നഗ്‌നരായ മൂന്ന് പ്രവാസി യുവതികളെ പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ അഞ്ചു യുവാക്കള്‍ക്കൊപ്പം അപ്പോള്‍ തന്നെ പൊലീസ് പിടികൂടി.
വേശ്യാലയങ്ങള്‍ നിയമവിരുദ്ധമായ കുവൈറ്റില്‍ വലിയ രീതിയില്‍ അനാശാസ്യം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റെയ്ഡ്. മലയാളി പെണ്‍കുട്ടികളെ കടത്തികൊണ്ട് വന്ന് ഗള്‍ഫില്‍ അനാശാസ്യം നടത്തുന്ന മാഫിയ സജീവമാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭം പുറത്തായതോടെ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കുവൈറ്റുമായി ബന്ധപ്പെട്ട് അന്നൊന്നും ഇത്തരത്തില്‍ സൂചന ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ വിവരത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.
ലണ്ടന്‍: കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ വലിയൊരു ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്ന് കുട്ടികളുടെ ചാരിറ്റിയായ എന്‍എസ്പിസിസി. കുട്ടികളെ വശംവദരാക്കി പീഡനത്തിനു വിധേയരാക്കുന്നവര്‍ ഉപയോഗിക്കുന്ന രീതികളാണ് ഇതിനു കാരണം. മദ്യവും മയക്കുമരുന്നും നല്‍കുകയും അതിലൂടെ കുട്ടികളും മുതിര്‍ന്നവര്‍ക്കു തുല്യമായെന്ന ധാരണ വളര്‍ത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇതിലൂടെ പീഡനവിവരം പുറത്തു വരാതിരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. പീഡനത്തേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് പോലും സംശയം തോന്നാത്ത വിധത്തിലാണ് കുറ്റവാളികള്‍ കുട്ടികളെ സമീപിക്കുന്നതെന്നാണ് എന്‍എസ്പിസിസി വ്യക്തമാക്കുന്നത്.
ഏറ്റവും എളുപ്പത്തില്‍ വശംവദരാകുന്ന കുട്ടികളെയാണ് കുറ്റവാളികള്‍ സമീപിക്കുക. തങ്ങള്‍ ചൂഷണത്തിനും പീഡനത്തിനും വിധേയരാകുകയാണ് എന്ന് കുട്ടികള്‍ക്ക് തോന്നാത്ത വിധത്തിലായിരിക്കും ഇവര്‍ പെരുമാറുകയെന്നും ചാരിറ്റിയുടെ പോളിസി മാനേജര്‍ ലിസ മക് ക്രിന്‍ഡില്‍ പറയുന്നു. ചൂഷണമായിത്തന്നെയാണ് ഇതിനെ കണക്കാക്കേണ്ടതെന്നും അവര്‍ പറഞ്ഞു. റോഷ്‌ഡെയില്‍, റോത്തര്‍ഹാം, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത കാലത്തായി കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
പീഡനങ്ങളും മനുഷ്യക്കടത്തും ചൂഷണവും തടയാനുള്ള ശ്രമങ്ങള്‍ക്കായി 40 മില്യന്‍ പൗണ്ട് ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇരയെ കുരുക്കാന്‍ പീഡകര്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ഈ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പടാതെ പോകുന്നതിനു കാരണമാകുന്നുവെന്നും മക് ക്രിന്‍ഡില്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ റിലേഷന്‍ഷിപ്പ് എഡ്യുക്കേഷന്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ലോകത്തെ ഞെട്ടിച്ച് വമ്പന്‍ സൈബര്‍ ആക്രമണം. ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ നൂറ് രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ അറിവില്ല. ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി.
ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ( Ransomware ) ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന്‍ ( Bitcoin ) വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്‌കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് ( Avast ) പറയുന്നു.
മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായി അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. എന്‍എസ്എ ടൂള്‍ ആയ എറ്റേണല്‍ ബ്ലൂ ( Eternal Blue ) ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. അതേസമയം, നേരത്തേ കണ്ടെത്തിയ മൈക്രോസോഫ്റ്റ് സുരക്ഷാ പിഴവാണ് ഹാക്കര്‍മാര്‍ മുതലെടുത്തിരിക്കുന്നതെന്നും ഒരു വിഭാഗം പറയുന്നു. മാര്‍ച്ചില്‍ ഇത് പരിഹരിച്ച് മൈക്രോസോഫ്റ്റ് അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കംപ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്യപ്പെടാത്തതാണ് ആക്രമണത്തിന് കാരണമെന്നും ഇവര്‍ പറയുന്നു.
WannaCry എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ വേമിന്റെ പേര്. മറ്റു പ്രോഗ്രാമുകളെ അപേക്ഷിച്ച് നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പഴുതുള്ള ഏത് കംപ്യൂട്ടറിലേക്കും കടക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. സുരക്ഷാ പിഴവ് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കംപ്യൂട്ടറുകള്‍ തിരിച്ചെടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെയും യുഎസിലെയും യൂറോപ്പിലെയും സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു.
വിവാഹദിനത്തില്‍ കേക്കുകള്‍ മുറിക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആണ്. ഇഷ്ടമുള്ള മാതൃകയില്‍ ആണ് ഇപ്പോള്‍ ഒരുത്തരും കേക്ക് ഒരുക്കുന്നത്. എന്നാല്‍ വിവാഹദിനത്തിന്റെ തന്റെയും വരന്റെയും തലയറുത്ത രീതിയിലുള്ള രൂപത്തില്‍ ചോര വരുന്ന മാതൃകയില്‍ കേക്ക് നിര്‍മ്മിച്ച വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ എല്ലാവരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
ആദ്യം കാണുന്ന ആരും ഈ കേക്ക് കണ്ടാല്‍ ഒന്ന് ഭയക്കും. അത്രയ്ക്ക് ഭീകരം ആണിത്. 48 മണിക്കൂര്‍ പണിപ്പെട്ടാണ് നതാലീ സൈഡ്‌സെര്‍ഫ് എന്ന 28കാരി കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വിവാഹദിനത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു കേക്ക് നിര്‍മ്മിക്കുന്നതിന് പിന്നില്‍ ഒരു പ്രത്യേക അനുഭവം ഉണ്ടെന്നും നതാലീ പറഞ്ഞു. ടില്‍ ഡെത്ത് ഡു അസ് അപാര്‍ട്ട് എന്ന സിനിമായായിരുന്നു നതാലിയുടെയും ഡേവിഡ് സൈഡ്‌സെര്‍ഫിന്റെയും കല്യാണ തീം.
ഇതാണ് നതാലീയെ ഇത്തരത്തിലൊരു കേക്ക് രൂപപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. അതുമത്രമല്ല തന്റെ ഭര്‍ത്താവ് ഡേവിഡ് പേടിപ്പെടുത്തുന്ന സിനിമകളുടെ ആരാധകന്‍ കൂടിയാണെന്നും നതാലി പറഞ്ഞു. ഇതും തന്നെ ഇത്തരത്തിലൊരു കേക്ക് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന് നതാലി പറഞ്ഞു. കേക്കിനൊടൊപ്പം തന്നെ Till Death Do Us Part എഴുതിയിരിക്കുന്നതും കാണാം. സംഭവം ഒക്കെ ഉഷാറായെങ്കിലും ഇതല്‍പ്പം കൂടിപോയില്ലേ എന്നാണു വിവാഹത്തിനു എത്തിയ പലരും അടക്കം പറഞ്ഞത്.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി മലയാളത്തില്‍ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നത് ഐഎസില്‍ ചേര്‍ന്ന മലയാളിയെന്ന് എന്‍ഐഎ. അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയാണ് കേരളത്തിലെ യുവാക്കളെ ലക്ഷ്യം വെച്ച് സന്ദേശം അയക്കുന്നത്. മെസേജ് ടു കേരള എന്ന പേരില്‍ ക്രിയേറ്റു ചെയ്ത വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് യുവാക്കള്‍ക്ക് ഇയാള്‍ സന്ദേശം അയക്കുന്നത്.
200 അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അഡ്മിന്‍ അബു മുസ എന്ന പേരുള്ളയാളാണ്. ഇയാളുടേത് അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ഫോണ്‍ നമ്പറാണ്. കേരളത്തില്‍ നിന്നും കാണാതായ റാഷിദ് അബ്ദുള്ള എന്ന യുവാവും ഗ്രൂപ്പില്‍ ശബ്ദ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവര്‍ സുഖമായിരിക്കുന്നുവെന്നും, മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.