Latest News

നടി ആക്രമണത്തിനിരയായ കേസില്‍ രമ്യ നമ്പീശന്റെ മൊഴി രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബില്‍ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് നടി ആക്രമണത്തിനിരയായത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ അങ്കമാലി കോടതിയുടെ ഉത്തരവായി. കാക്കനാട് സബ് ജയിലില്‍ നിന്ന് മാറ്റണമെന്ന് പള്‍സര്‍ സുനി ആവശ്യപ്പെട്ടിരുന്നു. കാക്കനാട് ജയിലില്‍ തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് സുനി അറിയിച്ചതിനെ തുടര്‍ന്നാണ് വിയ്യൂരിലേക്ക് മാറ്റാന്‍ ഉത്തരവായത്.ജയില്‍ സൂപ്രണ്ടിനോട് പോലും പറയാന്‍ കഴിയില്ലെന്നും കടുത്ത മര്‍ദ്ദനമാണ് തനിക്ക് ഉണ്ടായതെന്നും സുനി കോടതിയെ അറിയിച്ചു.

അതെസമയം വീഡിയോ കോണ്‍ഫറന്‍സിനുളള സൗകര്യാര്‍ത്ഥമാണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്നും സൂചനയുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുനി മാഡം ആരാണെന്ന് വെളിപ്പെടുത്തിയാല്‍ അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ പൊലീസിന് ഇതേറെ തലവേദനയാക്കും. കൂടാതെ കോടതിയില്‍ ഹാജരാക്കുന്ന സമയത്തുളള സുരക്ഷാ പ്രശ്‌നങ്ങളും പൊലീസ് പരിഗണിച്ചിരുന്നു. കോടതി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് സുനിയെ വിയ്യൂരിലേക്ക് കൊണ്ടുപോകും.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയവെ തനിക്ക് മര്‍ദ്ദനമേറ്റെന്ന് സുനി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടി സുനി നല്‍കിയ ഹര്‍ജിയാണ് അങ്കമാലി കോടതി ഇന്ന് പരിഗണിച്ചത്. ഇതിനായിട്ടാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയതും. കനത്ത സുരക്ഷാവലയത്തിലാണ് സുനിയെ പൊലീസ് കോടതിമുറിക്കുളളില്‍ എത്തിച്ചത്. എറണാകുളം സിജെഎം കോടതിയില്‍ ഇന്നലെ എത്തിച്ചപ്പോള്‍ അങ്കമാലി കോടതിയില്‍ എത്തുമ്പോള്‍ കേസിലെ മാഡം ആരാണെന്ന് പറയാമെന്ന് സുനി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഈ നീക്കത്തിന് തടയിട്ടു. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ കാക്കനാട്ടെ സബ്ജയിലിലേക്ക് കൊണ്ടുപോകുകയാണ് പൊലീസ് ചെയ്തത്.

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി സംസ്ഥാന മലിനീകരിണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി. കോഴിക്കോട് കക്കാടംപൊയിലുള്ള പാര്‍ക്ക് വ്യവസ്ഥകള്‍ പാലിച്ചല്ല നിര്‍മിച്ചതെന്നും ആദ്യ അനുമതിക്ക് മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നും ബോര്‍ഡ് അറിയിച്ചു. പരിസ്ഥിതിലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്. ഇത് നിയമസഭയിലും ചര്‍ച്ചയായിരുന്നു.

എന്നാല്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചതിനു പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി. അന്‍വറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടും വ്യവസ്ഥകള്‍ പാലിച്ചുമാണ് പാര്‍ക്ക് നിര്‍മിച്ചതും പ്രവര്‍ത്തിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലുള്ള പ്രദേശമാണ് കക്കാടംപൊയില്‍. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മാണങ്ങള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് ഇപ്രകാരം ചെയ്തത്. 1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ലഭിച്ചിരുന്നില്ല.

ഭര്‍ത്താവിനെയും രണ്ട്‌ മക്കളില്‍ ഒരാളെയും ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ഒമാൻ പൊലീസ്‌ പിടികൂടി കേരളത്തിലേക്ക്‌ തിരിച്ചയച്ചു.

തങ്ങളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ മാതാവ്‌ തിരിച്ചെത്തിയതറിഞ്ഞ്‌ കരിപ്പൂര്‍ വിമാനതാവളത്തില്‍ എത്തിയ മകന്‍ മാതാവിനെ കെട്ടിപ്പിടിച്ചു കരഞ്ഞത്‌ നാടകീയ രംഗങ്ങള്‍ സൃഷ്​ടിച്ചു.കോഴിക്കോട്‌‌ വിമാനത്താവളത്തിലെത്തിയ ഇരുവരെയും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തുതലശ്ശേരിക്ക്‌ സമീപത്തെ പൊലീസ്‌ സ്‌റ്റേഷനതിര്‍ത്തിയിലാണ്‌ സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനാണ്‌ യുവതി നാല്‌ വയസ്സുകാരനായ മകനെയുമെടുത്ത്‌ കാമുകനോടൊപ്പം സ്ഥലംവിട്ടത്‌. വിവരമറിഞ്ഞ ഭര്‍ത്താവ്‌ നൽകിയ പരാതിയിൽ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ്‌ യുവതിയും കാമുകനും ഒമാനിലേക്ക്‌ യാത്രതിരിച്ചതായി ഭര്‍ത്താവിന്‌ വിവരം ലഭിച്ചത്‌.

ബംഗലൂരു നഗരത്തെ ദുരിതത്തിലാക്കി വിഷപ്പത. റെക്കോര്‍ഡ് മഴയ്ക്ക് പിന്നാലെയാണ് വിഷപ്പതയുണ്ടായത്. വര്‍ത്തൂര്‍ നദിയില്‍ നിന്നും പുറത്തുവന്ന വിഷപ്പത, റോഡിലേക്ക് പരക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ഗതാഗത തടസമുണ്ടാക്കി.

വൈറ്റ്ഫീല്‍ഡ് റോഡില്‍ ഏതാണ്ട് പത്തടിയോളം ഉയരത്തിലാണ് വിഷപ്പത റോഡുകളിലെത്തിയത്. വ്യാഴാഴ്ച രാവിലെയും പലയിടത്തും വിഷപ്പത മൂലം ജനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടു. ചെറിയ മഴയില്‍പ്പോലും വിഷപ്പത വര്‍ത്തൂര്‍ തടാകത്തില്‍ നിന്നും റോഡിലേക്കും സമീപത്തെ വീടുകളിലേക്കും പറന്നെത്തുന്നത് ഇവിടെ പതിവായിരിക്കുകയാണ്. വിഷപ്പത തടയാന്‍ തടാകത്തിനു ചുറ്റും കമ്പിവല കെട്ടിയെങ്കിലും ഫലമുണ്ടായില്ല. വിഷപ്പത ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. എച്ച്എഎല്‍, ഡൊംലൂര്‍, കോറമംഗല, അഗര ഭാഗങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന അവശിഷ്ടമാണ് വര്‍ത്തൂര്‍, ബെലന്തൂര്‍ തടാകങ്ങളിലെ വിഷപ്പതപ്രശ്‌നത്തിന് കാരണം. ഇക്കാര്യം സംസ്ഥാന മലിനീകരണ ബോര്‍ഡ് നേരത്തേ കണ്ടെത്തിയിരുന്നു. പരിഹാര നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല എന്നതാണു സത്യം.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ ആറുവരെ റെക്കോര്‍ഡ് മഴയാണ് ബംഗളൂരുവില്‍ പെയ്തത്. 127 വര്‍ഷത്തിനുശേഷമാണ് നഗരത്തില്‍ ഇത്രയും ശക്തമായ മഴ. ഇതോടെ, താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ദുരിതത്തിലായി.

ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്നുറപ്പുള്ള അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണെന്ന് ആംആദ്മി പാര്‍ട്ടി. ഇതുപോലെ ഉപേക്ഷിക്കപ്പെട്ട പദ്ധതികളില്‍ പണം മുടക്കുക എന്നതും സര്‍ക്കാരിന്റെ സ്ഥിരം രീതിയാണ്. ഇതിനിടയില്‍ ആണ് പദ്ധതി പ്രദേശത്ത് KSEB ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. ഇനി പദ്ധതിക്ക് വേണ്ടി ഒരു പൈസയും ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി ആഗസ്റ്റ് 17, 3 മണിക്ക് അതിരപ്പിള്ളി പദ്ധതിയുടെ ഓഫീസ് അടച്ച് പൂട്ടി പുതിയതായി പണിത ട്രാന്‍ഫോമറിന് റീത്ത് സമര്‍പ്പിക്കുന്നു.

വന്‍ പാരിസ്ഥിതിക ദോഷങ്ങള്‍ ഉണ്ടാകുന്ന, സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്തുന്ന, ആദിവാസികള്‍ കുടിയിറക്കപ്പെടുന്ന, കൃഷി നാശം വരുത്തുന്ന അതിരപ്പിള്ളി പദ്ധതിക്ക് അനുമതി കിട്ടാനുള്ള എല്ലാ വഴികളും അടഞ്ഞെന്നിരിക്കെ, ഇനിയും മന്ത്രി എം എം മണി ഇതിനു വേണ്ടി പണം ചിലവഴിക്കുന്നത് ചില ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും വേണ്ടിയാണ്. ഈ അഴിമതിക്ക് തുടക്കമിടാന്‍ ആം ആദ്മി പാര്‍ട്ടി അനുവദിക്കില്ലെന്ന് കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജയിലില്‍ നിന്ന് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന്റെ ഭീഷണി വീണ്ടും. ജയിലില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ മാനേജരാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ഫയല്‍ അടിയന്തരമായി ജയിലില്‍ എത്തിക്കണമെന്നാണ് നിസാമിന്റെ ആവശ്യം. തൃശൂര്‍ സിറ്റി പൊലീസിനാണ് സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം കിംഗ്‌സ് സ്‌പേസസ് എന്ന നിസാമിന്റെ സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുവായൂര്‍ എസിപിക്ക് അന്വേഷണചുമതല.

ജയിലില്‍ നിന്നും നിസാം ബിസിനസ് നിയന്ത്രിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കേസ് നടത്തിപ്പിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിസാമിന്റെ ഭീഷണി. കൂടാതെ ഓഫീസില്‍ നിന്നും ഒരു ഫയല്‍ ഉടന്‍ തന്നെ ജയിലില്‍ എത്തിക്കണമെന്നും നിസാ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും നിസാം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞതെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ നിസാമിനെ ജയിലില്‍ 20 തവണ പോയി കണ്ടിട്ടുണ്ടെന്നും ജയിലില്‍ ആണെങ്കിലും അദ്ദേഹം അപകടകാരിയാണെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നു.

നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി നേരത്തെ പരാതിയുണ്ടായിരുന്നു. പിന്നീട് സഹോദരങ്ങള്‍ തന്നെ ഈ പരാതി പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരാണ് തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. നിശാന്തിനിക്ക് പരാതി നല്‍കിയിരുന്നത്. രണ്ടു തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. കേസുമായി ബന്ധപ്പെട്ട് നിസാമിനെ ബംഗളൂരുവില്‍ കൊണ്ടു പോയിരുന്നു. ഇവിടെവെച്ച് സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് നിസാം സഹോദരങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പരാതിക്കാര്‍ ഹാജരാക്കിയിരുന്നു.

നിസാമിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള തിരുനെല്‍വേലിയിലെ കിങ്‌സ് ബീഡി കമ്പനിയിലെ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ സഹോദരങ്ങള്‍ ഏകപക്ഷീയമായി തീരുമാനമെടുത്തിരുന്നു. ഇതില്‍ കുപിതനായാണ് നിസാം സഹോദരങ്ങളെ വിളിച്ച് ആരോട് ചോദിച്ച് വേതനം വര്‍ധിപ്പിച്ചെതെന്നും ആരാണ് ഇതിന് അധികാരം നല്‍കിയതെന്നും ചോദിച്ച് ഭീഷണിപ്പെടുത്തിയത്.

ബംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനായി നിസാമിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ടിക്കറ്റ് നിസാമിന്റെ സുഹൃത്താണ് എടുത്തു നല്‍കിയതെന്നും ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞിരുന്നു. നേരത്തെ കേസിന്റെ വിചാരണവേളയില്‍ നിസാം ഫോണ്‍ വഴി സംസാരിച്ചതും ഭീഷണിപ്പെടുത്തിയതും സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തടവില്‍ കഴിയുന്ന പ്രതിക്ക് ഫോണില്‍ വിളിച്ച് സംസാരിക്കണമെങ്കില്‍ ജയിലധികൃതരുടെ അനുമതി വേണം. എന്നാല്‍, അനുമതിയില്ലാതെ ഫോണ്‍ വിളിക്കുന്നത് കുറ്റകരമാണ്.

നിഷാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. നിഷാമിന്റെ മാനസികനില സാധാരണ നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പരിശോധനാ റിപ്പോർട്ട് തിങ്കളാഴ്ച കോടതി പരിഗണിക്കും.

ഒാടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു. ഷാർജയിൽ ബ്യുട്ടീഷനായി ജോലി ചെയ്യുന്ന കാസർകോട് അടുക്കത്ത് വയൽ കടപ്പുറം മണ്ണിക്കമാ ഹൌസിലെ സുനിതാ പ്രശാന്ത്(40) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂൺ ഉടമ മലയാളിയായ സൂസൻ, സഹപ്രവർത്തകയായ നേപ്പാളി യുവതി എന്നിവരെ പരുക്കുകളോടെ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11ന് ദൈദ് റോഡിലായിരുന്നു അപകടം. സുനിത താമസിക്കുന്ന സ്ഥലത്ത് കീടനാശിനി പ്രയോഗം നടത്തിയിരുന്നതിനാൽ രാത്രി സ്ഥാപനം അടച്ച ശേഷം സൂസനും സുനിതയടക്കമുള്ള നാല് ജീവനക്കാരും ദൈദിലേയ്ക്ക് പോകുകയായിരുന്നു. സൂസനായിരുന്നു കാർ ഒാടിച്ചിരുന്നത്. ദൈദ് റോഡിലൂടെ വേഗത്തിൽ സഞ്ചരിച്ചിരുന്ന കാറിൻ്റെ വാതിൽ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചതിനെ തുടർന്ന് സുനിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതുകണ്ട് പെട്ടെന്ന് ബ്രേയ്ക്ക് ചവിട്ടിയതിനെ തുടർന്ന് കാർ റോഡ് ഡിവൈഡറിലിടിച്ചപ്പോഴാണ് സൂസനും നേപ്പാളി യുവതിക്കും പരുക്കേറ്റത്.

കാസർകോട് നഗരസഭയിൽ ബിജെപി കൗൺസിലറായിരുന്ന സുനിത നേരത്തെ ഉദുമ മണ്ഡലം ബിജെപി സ്ഥാനാർഥിയായും മത്സരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഷാർജയിൽ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് പ്രശാന്ത് സന്ദർശക വീസയിൽ അടുത്തിടെയാണ് യുഎഇയിലെത്തിയത്. മക്കൾ: സംഗീത് പ്രശാന്ത്(17), സഞ്ജന പ്രശാന്ത് (14).

അമിതവേഗത്തില്‍ ഓടിച്ച സ്പോര്‍ട് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ 24കാരന്‍ മരിച്ചു. മാണ്ടി ഹൗസ് മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. കൂട്ടുകാരോടൊപ്പം ബൈക്കോട്ട മത്സരം നടത്തവെയാണ് അപകടം സംഭവിച്ചത്. ഹിമാന്‍ഷു ബന്‍സാല്‍ എന്ന യുവാവാണ് മരിച്ചത്.

ഹിമാന്‍ഷുവിന് പിന്നാലെ വന്ന ലക്ഷ്യ എന്ന സുഹൃത്തിന്റെ ഹെല്‍മറ്റ് ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. സ്പോര്‍ട് ബൈക്കായ ബെനെല്ലി ടിഎന്‍ടി 600ഐ ആണ് ഹിമാന്‍ഷു ഓടിച്ചിരുന്നത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

benelli tnt 600i accident delhi 650

അമിതവേഗതയില്‍ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരാളെ ആദ്യം ഇടിക്കുകയായിരുന്നു. പിന്നാലെ ബൈക്കിന്റെ നിയന്ത്രണം വിടുകയും സമീപത്തെ കെട്ടിടത്തിന്റെ ചുവരില്‍ ഇടിക്കുകയും ചെയ്തു.
നാട്ടുകാര്‍ പരുക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഹിമാന്‍ഷുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മുഖത്തും നെഞ്ചിലും ഉണ്ടായ മാരകമായ പരുക്കാണ് മരണത്തിന് കാരണമായത്. ഹിമാന്‍ഷുവും ഗാസി എന്ന സുഹൃത്തും ബെനെല്ലി ടിഎന്‍ടി ആണ് ഓടിച്ചിരുന്നത്. പിന്നാലെ വന്ന ലക്ഷ്യ ഓടിച്ചിരുന്നത് കവാസാക്കി നിഞ്ചയായിരുന്നു. സ്വാതന്ത്രദിനത്തില്‍ ബൈക്ക് റൈഡിനായി പദ്ധതി ഇടാന്‍ മൂവരും കൊണാട്ട് പ്ലെയ്സില്‍ എത്തിയതായിരുന്നു. തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.

പിതാവിന്റെ കൂടെ ബിസിനസ് നടത്തുന്ന ഹിമാന്‍ഷു ഈയടുത്താണ് ബൈക്ക് വാങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചതായും അമിതവേഗത്തിലായിരുന്നു ബൈക്കൈന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

കുഴൽകിണറിൽ വീണ രണ്ട് വയസ്സുകാരിയെ 11 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം പുറത്തെടുത്തു. 15 അടി താഴ്ചയിലായിരുന്നു കുട്ടി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ വിനുഗോണ്ടക്കടുത്ത് ഉമ്മദിവാരം ഗ്രാമത്തിലായിരുന്നു അപകടം.

ഇന്നലെ വൈകീട്ട് മൂന്നോടെയാണ് കുട്ടി കിണറിൽ വീണത്. വീടിനടുത്തെ മൂടാത്ത നിലയിലായിരുന്ന കുഴൽക്കിണറിലേക്ക് കുട്ടി കളിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെയും പൊലിസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമഫലമായാണ് കുട്ടിയെ പുറത്തെടുത്തത്. കിണറിന് സമാന്തരമായി ജെ.സി.ബി ഉപയോഗിച്ച് മറ്റൊരു കുഴിയെടുത്താണ് കുട്ടിയെ രക്ഷിച്ചത്. ഈ സമയമത്രയും കുട്ടിക്ക് ഓക്‌സിജൻ ട്യൂബും കിണറിനകത്തേക്ക് നൽകിയിരുന്നു. പുറത്ത് മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

സംവിധായകനും നായകനും കാറില്‍ വച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണവുമായി തെലുങ്ക് അഭിനേത്രി രംഗത്ത്. ലഹരി മരുന്ന് കേസില്‍ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ നിയമക്കുരുക്കിലായതിന് പിന്നാലെയാണ് ടോളിവുഡിനെ ഞെട്ടിച്ച പീഢന ആരോപണവും കേസും.

ഓഗസ്റ്റ് പതിനഞ്ചിനാണ് വിജയവാഡ പാടാമട്ട പോലീസ് സ്‌റ്റേഷനിലെത്തി തുടക്കക്കാരിയായ അഭിനേത്രി പരാതി നല്‍കിയിക്കുന്നത്. സംവിധായകന്‍ ചലപതിയും കന്നഡ-തെലുങ്ക് നടന്‍ ശ്രുജനും ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു താന്‍ ഹൈദരാബാദിലെത്തിയതെന്ന് നടി.ഭീമാവരത്തിലേക്കുള്ള യാത്രക്കിടെ കാറില്‍ വച്ചാണ് ഇരുവരും മോശമായി പെരുമാറുകയും ബലാല്‍സംഗ ശ്രമം നടത്തുകയും ചെയ്തതെന്ന് നടി മാധ്യമങ്ങളെ അറിയിച്ചു.

ഓഗസ്റ്റ് പതിമൂന്നില്‍ ചിത്രീകരണത്തിന് ഭീമാവരത്ത് എത്തണമെന്ന് പറഞ്ഞിരുന്നു. ഹൈദരാബാദില്‍ നിന്ന് ട്രെയിനില്‍ യാത്ര ചെയ്യാനായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്. സംവിധായകന്‍ ചലപതിയും ശ്രുജന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കാറില്‍ പുറപ്പെട്ടത്. എന്റെ കാറില്‍ അവരും കയറുകയായിരുന്നു. വിജയവാഡ എത്താനിരിക്കെ രണ്ട് പേരും എന്നോട് മോശമായി പെരുമാറാന്‍ തുടങ്ങി. പ്രതിരോധിച്ചപ്പോള്‍ ഞാന്‍ പുറത്തുചാടാതിരിക്കാന്‍ എന്നെ കാറിന്റെ പിന്‍സീറ്റില്‍ തള്ളിയിട്ടു. അമിതവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഒരു ലോറിയില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് എനിക്ക് രക്ഷപ്പെടാനായത്. അതിന് ശേഷം അപകടം നടന്ന ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്ക് ഫോണില്‍ അയച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved